ജി.സുധാകരൻ എംഎൽഎയും സിപിഎം പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായപ്പോൾ.
ആലപ്പുഴ: ജി.സുധാകരൻ എംഎൽഎയും സിപിഎം പ്രവർത്തകരും തമ്മിൽ വാക്കുതർക്കവും കൈയ്യാങ്കളിയും. അമ്പലപ്പുഴ നീർക്കുന്നം സ്കൂളിലെ മണ്ണുകടത്ത് ആരോപണവുമായി ബന്ധപ്പെട്ട തർക്കമാണ് കൈയാങ്കളിയിൽ കലാശിച്ചത്.
പാർട്ടിയിൽ നിന്ന് എല്ലാം നേടിയ ശേഷമാണ് സുധാകരൻ പാർട്ടി വിട്ടതെന്ന് സിപിഎം പഞ്ചായത്ത് അംഗം പരസ്യമായി ആക്ഷേപിച്ചതാണ് സുധാകരനെ ചൊടിപ്പിച്ചത്. താൻ 25,000 വോട്ടുകളുടെ വൻ ഭൂരിപക്ഷം നേടി ജനപിന്തുണയോടെയാണ് വിജയിച്ചതെന്നും ആരുടെയും ദയയിലല്ല താൻ ഉയർന്നുവന്നതെന്നും സുധാകരൻ പറഞ്ഞു.
നീർക്കുന്നം സ്കൂളിലെ കെട്ടിടം പൊളിച്ചതിന് പിന്നാലെ അവിടെനിന്ന് വൻതോതിൽ മണ്ണ് കടത്തുന്നു എന്ന വിവരമറിഞ്ഞാണ് ജി. സുധാകരൻ കോൺഗ്രസ് പ്രവർത്തകർക്കൊപ്പം സ്ഥലത്തെത്തിയത്. മണ്ണ് നീക്കം ചെയ്തത് കാരണം സ്കൂൾ പരിസരത്ത് രൂക്ഷമായ വെള്ളക്കെട്ടുണ്ടായതായും സുധാകരൻ ആരോപിച്ചു.
എന്നാൽ ഈ സമയം സ്ഥലത്തുണ്ടായിരുന്ന അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹാരിസ്, സ്കൂൾ പിടിഎ പ്രസിഡന്റും മുൻ എംഎൽഎ എച്ച്. സലാമിന്റെ പേഴ്സണൽ സ്റ്റാഫ് അംഗവുമായിരുന്ന പ്രശാന്ത് കുട്ടി എന്നിവർ സുധാകരന്റെ ആരോപണങ്ങളെ ശക്തമായി എതിർത്തു. മണ്ണ് മാറ്റിയതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും തങ്ങളുടെ കൈവശമുണ്ടെന്നും സുധാകരൻ ഉന്നയിക്കുന്നത് വ്യാജ ആരോപണങ്ങളാണെന്നും അവർ വാദിച്ചു.
തുടർന്ന് ഇരുവിഭാഗവും തമ്മിൽ രൂക്ഷമായ വാഗ്വാദവും കൈയ്യാങ്കളിയുമുണ്ടാവുകയായിരുന്നു. തർക്കത്തിനിടെ സുധാകരനൊപ്പമുണ്ടായിരുന്ന കോൺഗ്രസ് പ്രവർത്തകർ തങ്ങളെ മർദിച്ചതായി സിപിഎം നേതാക്കൾ ആരോപിച്ചു. പരിക്കേറ്റ പ്രശാന്ത് കുട്ടിയെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
താൻ രാഷ്ട്രീയം കളിക്കാൻ വന്നതല്ലെന്നും സ്കൂളിന്റെ തകർച്ചയ്ക്ക് കാരണമാകുന്ന മണ്ണുകടത്ത് ചോദ്യം ചെയ്യാനാണ് എത്തിയതെന്നും ജി. സുധാകരൻ വ്യക്തമാക്കി. സുധാകരൻ ബോധപൂർവം രാഷ്ട്രീയ ലക്ഷ്യങ്ങൾ മുൻനിർത്തി കോൺഗ്രസുകാരെയും കൂട്ടി പ്രശ്നമുണ്ടാക്കാൻ എത്തിയതാണെന്നാണ് സിപിഎം പ്രവർത്തകരുടെ ആക്ഷേപം.
Tags : Soilissue G.Sudhakaran CpmWorkers Neerkunnam School