സെപ്യിനിൽ കാട്ടുതീ
മാഡ്രിഡ്: സ്പെയിനിലെ അൻഡലൂഷ്യ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽ 12 പേർ മരിച്ചു, ആറ് പേർക്ക് പരിക്കേറ്റു. അൽമേരിയയിലെ ലോസ് ഗല്ലാർഡോസിലുള്ള വനമേഖലയിലാണ് വൻ നാശനഷ്ടത്തിന് കാരണമായ ദുരന്തമുണ്ടായത്.
മേഖലയിൽ ആഞ്ഞടിച്ച ഉഷ്ണതരംഗവും 40 ഡിഗ്രി സെൽഷ്യസിനു മുകളിലെത്തിയ കടുത്ത ചൂടുമാണ് തീ അതിവേഗം പടരാൻ കാരണമായത്. കാട്ടുതീ പടർന്നുപിടിച്ചതോടെ കാറുകളിൽ രക്ഷപ്പെടാൻ ശ്രമിച്ചവരാണ് അപകടത്തിൽപ്പെട്ടത്. ഇവരിൽ പലരുടെയും മൃതദേഹങ്ങൾ വാഹനങ്ങൾക്കുള്ളിൽ നിന്നാണ് കണ്ടെടുത്തത്. പൊള്ളലേറ്റും പുക ശ്വസിച്ചും ഗുരുതരാവസ്ഥയിലായ ആറ് പേരെ ആശുപത്രിയിൽ എത്തിച്ചു.
മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിൽ വീശുന്ന കാറ്റ് തീ അണയ്ക്കാൻ തടസപ്പെടുത്തി. ഏകദേശം 150 ഫയർഫോഴ്സ് ഉദ്യോഗസ്ഥരും പ്രത്യേക ദുരന്തനിവാരണ സേനയായ മിലിട്ടറി എമർജൻസി യൂണിറ്റും ചേർന്നാണ് തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നത്. കാട്ടുതീയുടെ കൃത്യമായ കാരണം അധികൃതർ സ്ഥിരീകരിച്ചിട്ടിലെങ്കിലും പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നാണ് തീ പടർന്നതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.