Kerala
പാലക്കാട്: ശ്രീകൃഷ്ണപുരത്ത് ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന വടംവലി മത്സരത്തിൽ പങ്കെടുത്ത യുവാവ് കുഴഞ്ഞുവീണ് മരിച്ചു.
കോതകുർശി സ്വദേശി പ്രവീൺകുമാർ (27) ആണ് മരിച്ചത്.ത്സരത്തിനുശേഷം അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻ പ്രവീൺകുമാറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
National
ലക്നോ: ഉത്തർപ്രദേശിലെ ഷാംലി ജില്ലയിൽ യൂട്യൂബറും ഹരിയാൻവി ഗായകനുമായ അങ്കിത് ബാലിയാൻ (32) അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ജിമ്മിൽ നിന്ന് പുറത്തിറങ്ങുന്നതിനിടെയാണ് അദ്ദേഹത്തിന് നേരെ ആക്രമണമുണ്ടായത്.
രണ്ട് ബൈക്കുകളിലെത്തിയ അക്രമികൾ അങ്കിത് ബാലിയാൻ നേരെ നിരവധി തവണ വെടിയുതിർക്കുകയായിരുന്നു. അദ്ദേഹം സംഭവസ്ഥലത്തുതന്നെ മരിച്ചു. വിവരമറിഞ്ഞ് പോലീസെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. പ്രതികളെ കണ്ടെത്താനായി പ്രത്യേക പോലീസ് സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും ഷാംലി എസ്പി എം.പി. സിംഗ് വ്യക്തമാക്കി.
വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അങ്കിത് മത്സരിച്ചേക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഇതാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല. യൂട്യൂബിൽ മൂന്നര ലക്ഷത്തിധികം സബ്സ്ക്രൈബേഴ്സ് ഉള്ള അങ്കിത് പാട്ടുകളിലൂടെയും വീഡിയോകളിലൂടെയും ശ്രദ്ധേയനായിരുന്നു.
സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് രംഗത്തെത്തി. യുപിയിലെ ക്രമസമാധാനനില തകർന്ന് പൂജ്യത്തിലെത്തിയിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അങ്കിത് ബലിയന്റെ കൊലപാതകത്തിൽ രാഷ്ട്രീയ വൈരാഗ്യമുണ്ടോയെന്ന് അന്വേഷണം നടത്തണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: 42 വര്‍ഷത്തെ നീണ്ട ദുരുഹതയ്ക്കും അന്വേഷണങ്ങള്‍ക്കും വിരാമമിട്ട് ക്രൈംബ്രാഞ്ച്. കേരളം കണ്ട ഏറ്റവും കുപ്രസിദ്ധ പിടികിട്ടാപുള്ളി സുകുമാര കുറുപ്പ് മരിച്ചുവെന്ന് തെളിവില്ലാത്ത ഉത്തരം കണ്ടെത്തി കേസ് അവസാനിപ്പിക്കുന്നു.
ഹൃദ്രോഗത്തെത്തുടർന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ കുറുപ്പ് മരിച്ചെന്ന സൂചനയാണു കേസ് വീണ്ടും അന്വേഷിച്ച് തുടങ്ങിയ സംഘത്തിനു ലഭിച്ചതെന്നാണ് ക്രൈംബ്രാഞ്ച് വിശദീകരണം. ക്രൈം ബ്രാഞ്ച് ഐജി അജിതാ ബീഗം അന്തിമ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് മേധാവിക്കു നല്കി അന്വേഷണം അവസാനിപ്പിക്കാനാണ് തീരുമാനം.
വര്‍ഷങ്ങളോളം പൊടിതട്ടിയിരുന്ന സുകുമാരക്കുറുപ്പിന്റെ കേസ് തീരുമാനമാകാത്ത കേസുകള്‍ തീര്‍പ്പാക്കുന്നതിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് രണ്ടു മാസം മുന്‍പ് വീണ്ടും അന്വേഷിക്കാന്‍ തീരുമാനിച്ചത്. ഐജി അജിതാബീഗത്തിന്റെ നേനതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. ഇതിനിടയിലാണ് കോല്‍ക്കത്തയിലെ ഒരു ആശുപത്രിയില്‍ ഹൃദ്രോഗ ചികിത്സയ്ക്ക് എത്തിയതായി കുറുപ്പിനെ കണ്ട ഏക മലയാളിയും ജാര്‍ഖണ്ഡില്‍ നഴ്സുമായിരുന്ന ആലപ്പുഴക്കാരി രത്നമ്മയുടെ വെളിപ്പെടുത്തല്‍ ഉണ്ടായത്. ഇതിന്റെ ഭാഗമായി രത്നമ്മ നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കുറുപ്പ് മരിച്ചുവെന്ന് ക്രൈം ബ്രാഞ്ച് എത്തി ചേര്‍ന്നത്.
രത്നമ്മ ജോലി ചെയ്ത ആശുപത്രിയില്‍ ഹൃദ്രോഗത്തെ തുടര്‍ന്ന് ഐസിയുവിലായിരുന്നു കുറുപ്പ്. ആ സമയം ഏകദേശം 40 വയസായിരുന്ന കുറുപ്പ് അന്നേ ഹൃദ്രോഗിയായിരുന്നു. ഹൃദ്രോഗിയായ കുറുപ്പ് പിന്നീട് ഇന്നുവരെയുള്ള 40 വര്‍ഷം ജീവിച്ചിരിക്കാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. കുറുപ്പിന്റെ ഭാര്യ ഉള്‍പ്പടെയുള്ള ബന്ധുക്കളെ കേന്ദ്രീകരിച്ച് അന്വേഷിച്ചപ്പോഴും കുറുപ്പുമായി ഒരു ബന്ധവുമില്ലെന്ന് ഉറപ്പിച്ചു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് പിടികിട്ടാപ്പുള്ളി ജീവനോടെയില്ലെന്ന നിഗമനത്തിലേക്കെത്തുന്നത്.
മാവേലിക്കര കോടതിയിലെ ലോങ് പെണ്ടിംഗ് കേസുകളിലെന്നാണ് സുകുമാര കുറുപ്പിന്റെ കേസ്. ക്രൈംബ്രാഞ്ച് കോടതിയില്‍ കേസ് അവസാനിപ്പിച്ച് റിപ്പോര്‍ട്ട് കൈമാറുന്നതോടെ ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ താലൂക്കില്‍ ചെറിയനാട് വില്ലേജില്‍ പുത്തന്‍ വീട്ടില്‍ ശിവരാമ കുറുപ്പിന്റെ മകന് ഗോപാലകൃഷ്ണ കുറുപ്പ് എന്ന സുകുമാരകുറുപ്പ് കേസ് ഓര്‍മയാകും.
1984 ജനുവരി 22ന് പുലര്‍ച്ചെയാണ് സുകുമാരക്കുറുപ്പെന്ന പിടികിട്ടാപ്പുള്ളി കേരളത്തെ ഞെട്ടിക്കുന്നത്. സ്വന്തം പേരിലുള്ള ഇന്‍ഷുറന്‍സ് തട്ടിയെടുക്കാനായി താന്‍ മരിച്ചുവെന്ന് വരുത്താനായി തന്റെ രൂപസാദൃശ്യമുള്ള ഫിലിം റെപ്രസന്റീവ് ചാക്കോയെ കഴുത്തു ഞെരിച്ച് കൊന്ന് സ്വന്തം കാറിലിട്ടു ചുട്ടെരിച്ചത്. മരിച്ചതു കുറുപ്പാണെന്ന വരുത്തി തീര്‍ത്ത് ഇന്‍ഷ്വറൻസ് തുക തട്ടിയെടുക്കാനായിരുന്നു അരുംകൊല. കൊലക്കു ശേഷം മുങ്ങിയ കുറുപ്പിനെ കണ്ടെത്താന്‍ ലോക്കല്‍ പൊലീസും ക്രൈം ബ്രാഞ്ചുമെല്ലാം പഠിച്ച പണി പതിനെട്ടു നോക്കിയെങ്കിലും കിട്ടിയില്ല.
ആലപ്പുഴ ക്രൈം ബ്രാഞ്ച് എസ്പിയായിരുന്ന ഷൗക്കത്തലി കുറുപ്പിന് എന്തു സംഭവിച്ചുവെന്നറിയാന്‍ ഇടയ്ക്കു ഫയല്‍ തട്ടിയെടുത്ത് അന്വേഷണം നടത്തിയെങ്കിലും അതും എങ്ങുമെത്തിയില്ല.
National
ന്യൂഡൽഹി: ഡൽഹിയിലെ ഗ്രേറ്റർ കൈലാഷ് മെട്രോ സ്റ്റേഷന് സമീപം കാർ ഇടിച്ച് ഒരാൾ മരിച്ചു. സംഭവത്തിൽ കാർ ഓടിച്ച ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ശശി എന്ന സ്ത്രീയാണ് മരിച്ചത്. ശശിയുടെ ഭർത്താവ് കുൽഭൂഷണിന് പരിക്കേറ്റു.
കൈലാഷ് കോളനി മെട്രോ സ്റ്റേഷന് സമീപം നിരവധി വാഹനങ്ങളിൽ ഇടിച്ച ശേഷമാണ് കാൽനടയാത്രക്കാരായ ദമ്പതികളെ കാർ ഇടിച്ചു വീഴ്ത്തിയത്. വിവരം അറിഞ്ഞ ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ശശിയുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ കുൽഭൂഷൺ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ കേസെടുത്ത പോലീസ് പ്രതിയായ ഡ്രൈവറെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നു വരികയാണ്.
National
ലക്നോ: ഉത്തർപ്രദേശിലെ ബറേലിയിൽ വിവാഹം കഴിഞ്ഞ് ഒരു മാസം തികയും മുൻപ് യുവാവിനെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. നവാഡിയ സ്വദേശി ഫൈസാനാണ് (28) മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു ഫൈസാൻ.
ഫൈസാനും ഭാര്യ ജാസ്മിൻ പ്രണയിച്ചാണ് വിവാഹം കഴിച്ചത്. വിവാഹത്തിന് ശേഷം ഇരുവരും വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ശനിയാഴ്ച രാത്രി ഭക്ഷണം കഴിച്ച ശേഷം ഫൈസൻ ഉറങ്ങാൻ കിടന്നു. ഒരേ മുറിയിൽ തന്നെയാണ് ഇരുവരും ഉറങ്ങിയിരുന്നത്. എന്നാൽ ഞായറാഴ്ച രാവിലെ ജാസ്മിൻ ഉണർന്ന് നോക്കിയപ്പോൾ ഫൈസനെ തൂങ്ങി മരിച്ചനിലയിൽ കണ്ടത്തുകയായിരുന്നു.
തുടർന്ന് ജാസ്മിൻ വിവരമറിയിച്ചതിനെ തുടർന്ന് ബന്ധുക്കളും പോലീസും സ്ഥലത്തെത്തി. ഫൈസാന്റെ വിവാഹത്തിൽ വീട്ടുകാർക്ക് താത്പര്യമുണ്ടായിരുന്നില്ല. ഇതേ തുടർന്ന് ഫൈസാനിൽ മാനസിക സമ്മർദമുണ്ടാക്കിയിരുന്നു എന്ന് ജാസ്മിൻ പോലീസിനോട് പറഞ്ഞു.
അതേസമയം, മരണത്തിൽ ദുരൂഹതയുണ്ടെന്ന് ഫൈസന്റെ ബന്ധുക്കൾ ആരോപിച്ചു. ഫൈസന്റെ തലയിൽ നിന്ന് രക്തം ഒലിക്കുന്നുണ്ടായിരുന്നുവെന്നു ബന്ധുകൾ പോലീസിനോട് പറഞ്ഞു.
സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ യഥാർഥ മരണകാരണം വ്യക്തമാകു എന്ന് പോലീസ് അറിയിച്ചു.
National
മാധാപുർ: ഹൈദരാബാദിലെ മാധാപുർ അഞ്ജയ്യ നഗറിൽ നിർമാണത്തിലിരുന്ന ഏഴുനില കെട്ടിടം തകർന്നുവീണ് രണ്ടുപേർ മരിച്ചു. ശനിയാഴ്ച ഉച്ചയ്ക്കുശേഷമുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
അപകടവിവരമറിഞ്ഞ ഉടൻ തന്നെ പോലീസും ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. തകർന്നു വീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് സംശയിക്കുന്നതിനാൽ, അവശിഷ്ടങ്ങൾ നീക്കംചെയ്യുന്നതിനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുന്നതായി സൈബരാബാദ് പോലീസ് അറിയിച്ചു.
പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തകർന്നുവീണ ഈ കെട്ടിടത്തിന് നിർമാണ അനുമതി ഉണ്ടായിരുന്നില്ലെന്നും ഇത് മുൻപ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെന്നും കോൺഗ്രസ് എംഎൽഎ അരേകപുടി ഗാന്ധി ആരോപിച്ചു.
International
മസ്കറ്റ്: ഒമാനിലെ ഇബ്രയിൽ വ്യക്തിവൈരാഗ്യത്തെ തുടർന്നുണ്ടായ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് ഒമാൻ പൗരനെ പോലീസ് അറസ്റ്റ് ചെയ്തു. നോർത്ത് അൽ ശർഖിയ ഗവർണറേറ്റ് പോലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
അൽ ഹൈമ പ്രദേശത്താണ് പ്രതി മൂന്ന് സ്വദേശി പൗരന്മാർക്ക് നേരെ വെടിയുതിർത്തത്. പരിക്കേറ്റവരെ ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒരാൾ വൈകാതെ മരിച്ചു.
മുൻപുണ്ടായ തർക്കങ്ങളാണ് വെടിവയ്പിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളതെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു. കേസിൽ തുടരന്വേഷണവും നിയമനടപടികളും പുരോഗമിക്കുകയാണ്.
National
റാഞ്ചി: ജാർഖണ്ഡിലെ രാംഗഢ് ജില്ലയിൽ സ്റ്റീൽ ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ച് മൂന്ന് പേർ മരിച്ചു, ഒരാൾക്ക് പരിക്കേറ്റു. എൻജിനീയർമാരായ സഞ്ജീവ് കുമാർ കേസരി (50), വിനീത് മഹാതോ (25), അഭിഷേക് പാണ്ഡെ (24) എന്നിവരാണ് മരിച്ചത്. തരുൺ രാജ്വാർ എന്ന ജീവനക്കാരൻ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
പവർ പ്ലാന്റ് സിസ്റ്റത്തിലെ താപനില അമിതമായി ഉയർന്നതിനെ തുടർന്ന് ഉണ്ടായ സാങ്കേതിക തകരാറാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്നും, കൃത്യമായ കാരണം വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ വ്യക്തമാകൂ എന്നും അധികൃതർ അറിയിച്ചു.
International
നെയ്പിഡോ: മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെ വ്യോമാക്രമണം. മ്യാൻമറിലെ മധ്യ സഗൈംഗ് മേഖലയിൽ മ്യാൻമർ സൈന്യമാണ് വ്യോമാക്രമണം നടത്തിയത്. ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു. 20ലധികം പേർക്ക് പരിക്കേറ്റു. ഒരാഴ്ച നീണ്ടുനിന്ന ധ്യാന ക്യാമ്പിൽ പങ്കെടുത്തവരാണ് കൊല്ലപ്പെട്ടത്. നൂറിലധികം പേർ ക്യാമ്പിൽ പങ്കെടുത്തിരുന്നു. സായുധ ഗോത്ര സംഘങ്ങൾക്ക് നേരെ മ്യാൻമർ സൈന്യം നടത്തുന്ന ആക്രമണ പരമ്പരകളുടെ ഭാഗമാണിത്.
വെള്ളിയാഴ്ച രാവിലെ ഒൻപതോടെ മ്യാംഗ് ടൗൺഷിപ്പിലെ സ്വെലെയോ ഗ്രാമത്തിലാണ് ആക്രമണമുണ്ടായത്. ഗ്രാമത്തിലെ ബുദ്ധവിഹാര വളപ്പിലേക്ക് യുദ്ധവിമാനം ബോംബെറിയുകയായിരുന്നുവെന്ന് സിവിൽ ഡിഫൻസ് വക്താവ് നവേ ഓ വ്യക്തമാക്കി. 15 മിനിറ്റിന്റെ വ്യത്യാസത്തിൽ രണ്ട് ബോംബുകളാണ് വിമാനം വർഷിച്ചതെന്ന് പ്രദേശവാസി വെളിപ്പെടുത്തി.
ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ സംസ്കരിച്ച ശേഷം ഗ്രാമീണർ സമീപ പ്രദേശങ്ങളിലേക്ക് പലായനം ചെയ്തു. മ്യാൻമർ സൈന്യം വീടുകൾ, സ്കൂളുകൾ, അഭയാർത്ഥി ക്യാമ്പുകൾ എന്നിവ ലക്ഷ്യമിട്ട് ബോധപൂർവം വ്യോമാക്രമണങ്ങളും പീഡനങ്ങളും നടത്തുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതി നിയമിച്ച അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച പുറത്തുവിട്ട വാർഷിക റിപ്പോർട്ടിലാണ് ഐഐഎംഎം ഈ വിവരങ്ങൾ വ്യക്തമാക്കുന്നത്. വ്യോമാക്രമണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, ആക്രമണങ്ങൾക്കുള്ള ഉത്തരവുകൾ നൽകുന്ന സൈനിക കമാൻഡ് ഘടനയെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് സമിതി തലവൻ നിക്കോളാസ് കൂംജിയൻ പറഞ്ഞു. സ്കൂളുകൾക്കും ആശുപത്രികൾക്കും നേരെയുള്ള ആക്രമണങ്ങളുടെ തെളിവുകൾ ശേഖരിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
National
വഡോദര: കൂട്ടുകാർക്കൊപ്പം കളിക്കുന്നതിടെ ഗാരേജിൽ പാർക്ക് ചെയ്ത ബസിനുള്ളിൽ കയറാൻ ശ്രമിച്ച ഏഴു വയസുകാരൻ ഹൈഡ്രോളിക് ഡോറിൽ കഴുത്തു കുടുങ്ങി മരിച്ചു.
ബുധനാഴ്ച വൈകുന്നേരം കപുരായിയിലാണു സംഭവം. ബസിൽ കയറാൻ ശ്രമിക്കവേ ഡോർ ഉടൻ അടഞ്ഞതാണ് അപകട കാരണം.
ഗാരേജിലുണ്ടായിരുന്ന രണ്ടുപേർ ഉടൻതന്നെ കുട്ടിയെ പുറത്തെടുത്തെങ്കിലും ആശുപത്രിയിലെത്തുംമുന്‍പേ മരണം സംഭവിച്ചു. കുട്ടിയുടെ മാതാപിതാക്കൾ ഗാരേജിലെ ജീവനക്കാരാണ്.
District News
ചേലക്കര: യുവാവിനെ കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കുറുമല വട്ടപ്പറമ്പിൽ താഴത്തേത് വീട്ടിൽ കുമാരൻ മകൻ അനൂപ് (45) ആണ് മരിച്ചത്.ചേലക്കര പോളിടെക്നിക്കിന് സമീപമുള്ള പണിതീരാത്ത വീട്ടിലെ രണ്ടാം നിലയിലാണ് സംഭവം. ചേലക്കര പോലീസ് മേൽനടപടികൾ സ്വീകരിച്ചു. വെൽഡിംഗ് തൊഴിലാളിയാണ്. അമ്മ: ശ്രീദേവി. ഭാര്യ: കാർത്തിക. മക്കൾ: അവനിക, അപ്സര, അക്ഷര.
International
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ ടിക്ടോക്ക് താരം വെടിയേറ്റ് മരിച്ചു. ഇസ്ലാമാബാദിന് സമീപമുള്ള ടാക്സിലയിൽ വച്ച് ഷംസോ ബിബി (28) എന്ന യുവതി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
കാശിഫ് എന്നയാൾ ഫോൺ വിളിച്ചതിനെ തുടർന്ന് ഷംസോ ബിബി സഹോദരിക്കും സഹോദരനുമൊപ്പം കാറിൽ വീടിന് പുറത്തേക്ക് പോയി. ഒരു മാർക്കറ്റിന് സമീപം എത്തിയപ്പോൾ ബൈക്കിലെത്തിയ രണ്ട് പേർ വാഹനം തടഞ്ഞു നിർത്തി വെടിയുതിർക്കുകയായിരുന്നു.
തുടർന്ന് നിയന്ത്രണം വിട്ട കാർ ട്രക്കിൽ ഇടിക്കുകയായിരുന്നു. വെടിവയ്പ്പിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഷംസോ ബിബി സംഭവസ്ഥലത്തുതന്നെ മരിച്ചു. അപകടത്തിൽ യുവതിയുടെ സഹോദരിക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കൊലപാതക ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ മൂന്നോ നാലോ വർഷമായി ടിക്ടോക്ക് വീഡിയോകൾ ചെയ്തുവരികയായിരുന്ന ഷംസോ ബിബിക്ക് ലക്ഷക്കണക്കിന് ആരാധകരുണ്ടായിരുന്നു. എന്നാൽ മകളുടെ മരണത്തിന് പിന്നാലെ കുടുംബം ടിക്ടോക്ക് അക്കൗണ്ടും യൂട്യൂബ് പേജും ഡിലീറ്റ് ചെയ്തു. പണം ആവശ്യപ്പെട്ട് രണ്ട് പേർ മകൾക്ക് നിരന്തരം വധഭീഷണി മുഴക്കിയിരുന്നതായി യുവതിയുടെ പിതാവ് പോലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. ഇതിൽ ഒരാളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.
National
കോൽക്കത്ത: പശ്ചിമ ബംഗാളിലെ കോൽക്കത്തയിൽ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ ഒമ്പത് പേർ മരിച്ചു, ആറ് പേർക്ക് പരിക്കേറ്റു. ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം. മരിച്ചവരെല്ലാം ചികിത്സയ്ക്കായി കോൽക്കത്തയിലെത്തിയ ബംഗ്ലാദേശ് സ്വദേശികളാണെന്ന് ഫയർഫോഴ്സ് അധികൃതർ അറിയിച്ചു.
ന്യൂ മാർക്കറ്റിന് സമീപമുള്ള ഫ്രീ സ്കൂൾ സ്ട്രീറ്റിലെ ഒരു ഹോട്ടലിലാണ് പുലർച്ചെ രണ്ടിന് തീ പടർന്നത്. ഉറങ്ങിക്കിടന്നിരുന്ന അതിഥികൾ കനത്ത പുകയിൽ ശ്വാസംമുട്ടി കെട്ടിടത്തിനുള്ളിൽ കുടുങ്ങുകയായിരുന്നു. എസി പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
അപകടവിവരമറിഞ്ഞ് നാല് ഫയർ യൂണിറ്റുകളും ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏറ്റെടുത്തു. കെട്ടിടത്തിൽ ആകെ പുക പടർന്ന കാരണം ഗോവണിയിലൂടെ മുകളിലത്തെ നിലകളിലേക്ക് പ്രവേശിക്കുന്നത് രക്ഷാപ്രവർത്തകർക്ക് തടസമായി. തുടർന്ന് ഗോവണികൾ ഉപയോഗിച്ച് ജനലുകളിലൂടെ അകത്തു കടന്നാണ് ഫയർഫോഴ്സ് സംഘം ആളുകളെ പുറത്തെത്തിച്ചത്. തീ പൂർണമായും അണച്ചതായി പോലീസ് അറിയിച്ചു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
District News
തളിപ്പറമ്പ്: യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. പട്ടുവം അരിയിലെ കെ. മുഹമ്മദ് അഫ്സലിനെയാണ് (29) വീടിന്റെ മുകള്‍നിലയിലെ ബെഡ്റൂമിലെ ജനല്‍കമ്പിയില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പന്തല്‍ നിര്‍മാണ ജോലിക്കാരനാണ്. പി.പി. അബ്ദുള്ള-ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: സജിന (കാസര്‍ഗോഡ്). സഹോദരങ്ങള്‍: മുഹമ്മദ് അഷ്ഫല്‍, മുഹമ്മദ് അല്‍ത്താഫ്, ഫമിദ.
National
പാറ്റ്ന: ബിഹാറിലെ നവാദയിൽ യുവതിയെയും രണ്ട് പെൺമക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. നിദ ഖാത്തൂൻ (32), മക്കളായ സരിയ ഖാത്തൂൻ (നാല്), സിദ്ര ഖാത്തൂൻ (രണ്ട്) എന്നിവരാണ് മരിച്ചത്.
നിദയുടെ ഭർത്താവ് മുഹമ്മദ് ഷാഹിദ് കഴിഞ്ഞ ഒരു വർഷമായി സൗദിയിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്തുവരികയാണ്. ഭർത്താവിന്റെ മാതാപിതാക്കൾക്കൊപ്പമാണ് നിദയും മക്കളും താമസിച്ചിരുന്നത്.
വീടിന്റെ വാതിൽ ഏറെ നേരം തുറക്കാതിരുന്നതിനെ തുടർന്ന് താഴത്തെ നിലയിൽ താമസിച്ചിരുന്ന ഭർതൃവീട്ടുകാർ വന്നു നോക്കുകയായിരുന്നു. വാതിൽ തുറന്നു നോക്കിയപ്പോഴാണ് നിദയെ മുറിയിൽ തൂങ്ങിമരിച്ച നിലയിലും കുട്ടികളെ കട്ടിലിൽ മരിച്ച നിലയിലും കണ്ടെത്തിയത്.
കൊലപാതകമാണോ ആത്മഹത്യയാണോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്. നിദയുടെ ശരീരത്തിലെ ചില ഭാഗങ്ങളിൽ പരിക്കുകൾ കണ്ടത് കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാകാമെന്ന സംശയത്തിന് ഇടയാക്കിയിട്ടുണ്ട്. കുട്ടികൾ ശ്വാസം മുട്ടിയാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. സംഭവത്തിൽ കേസെടുത്ത പോലീസ് കുടുംബാംഗങ്ങളെയും അയൽവാസികളെയും ചോദ്യം ചെയ്തുവരികയാണ്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
National
ചെന്നൈ: മൃഗവേട്ടക്കാരെന്ന് ആരോപിച്ച് മൂന്നു തമിഴരെ വെടിവച്ചുകൊന്നശേഷം കർണാടക സർക്കാർ നൽകിയ മറുപടി അംഗീകരിക്കാനാകില്ലെന്നു തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ഇതേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരേ കർശന നടപടിയുണ്ടാകുമെന്നും സമൂഹമാധ്യമ പോസ്റ്റിലൂടെ വിജയ് അറിയിച്ചു.
കർണാടക ചാമരാഗനഗറിലെ ഹാനൂർ താലൂക്കിൽ താമസിച്ചുവന്ന ആന്തണി സാമി, ജോൺ റോസ് പീറ്റർ, കുമാർ എന്നിവരെ ഓഗസ്റ്റ് 15നാണ് മൃഗവേട്ട ആരോപിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവച്ചുകൊന്നത്.
കാവേരി വന്യജീവി സങ്കേതത്തിനു സമീപമാണു സംഭവം. തമിഴർ കൊല്ലപ്പെട്ടിട്ടും തമിഴ്നാട് സർക്കാരിന്റെ മൗനം ഞെട്ടിക്കുന്നതാണെന്ന് ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
Kerala
ആലപ്പുഴ: കരുവാറ്റയിൽ വയോധികനെ വാടകവീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശി ശിവൻകുട്ടി ചെട്ടിയാർ (67) ആണ് മരിച്ചത്. കൈകാലുകൾ കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം.
സംഭവം നടക്കുമ്പോൾ ശിവൻകുട്ടി വീട്ടിൽ തനിച്ചായിരുന്നു. മകളുടെ പ്രസവവുമായി ബന്ധപ്പെട്ട് ശിവൻകുട്ടിയുടെ ഭാര്യ ആശുപത്രിയിലായിരുന്നു. തിങ്കളാഴ്ച രാവിലെ കൊച്ചുമകൻ വീട്ടിലെത്തി പലതവണ വിളിച്ചെങ്കിലും വാതിൽ തുറന്നില്ല. തുടർന്ന് അയൽവാസികളെ വിവരം അറിയിച്ചു. നാട്ടുകർ ചേർന്ന് വാതിൽ തകർത്ത് നോക്കിയപ്പോഴാണ് ശിവൻകുട്ടിയുടെ മൃതദേഹം കാണുന്നത്.
വിവരം അറിഞ്ഞ ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മോഷണശ്രമത്തിനിടെ കൊല്ലപ്പെട്ടതാണെന്ന് പോലീസ് സംശയിക്കുന്നു. ശിവൻകുട്ടിയുടെ കഴുത്തിലുണ്ടായിരുന്ന മാലയും വീട്ടിലുണ്ടായിരുന്ന സ്വർണവും നഷ്ടപ്പെട്ടിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.
National
ബംഗളൂരു: ബംഗളൂരുവിലെ ചിക്കബാനാവരയിൽ പിതാവിനെയും നാല് വയസുകാരനെയും മരിച്ച നിലയിൽ കണ്ടെത്തി. അഭിനന്ദൻ (33), മകൻ യദുവീർ എന്നിവരാണ് മരിച്ചത്.
അഭിനന്ദന്റെയും മകന്റെയും മരണത്തെ തുടർന്ന് ഭാര്യ ഹരണിയാണ് പോലീസിൽ വിവരം അറിയിച്ചത്. ബന്ധുവിന്റെ വീട്ടിൽ പോയി ഞായറാഴ്ച വൈകുന്നേരമാണ് മടങ്ങിയെത്തിയതെന്ന് ഹരണി പോലീസിനോട് പറഞ്ഞു.
പ്രാഥമിക പരിശോധനയിൽ മൃതദേഹത്തിൽ ഗുരുതരമായ പരിക്കുകളില്ലെങ്കിലും ഇരുവരുടെയും ശരീരത്തിൽ ചെറിയ പരിക്കുകൾ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു.
സംഭവത്തിൽ ദുരൂഹത നിലനിൽക്കുന്നതിനാൽ വിശദമായ അന്വേഷണത്തിന്റെ ഭാഗമായി ഹരണിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിന് പിന്നിൽ മറ്റാരുടെയെങ്കിലും പങ്കുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് പറഞ്ഞു.
International
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ജലീബ് അൽ ഷുയൂഖിൽ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ സെക്യൂരിറ്റി ജീവനക്കാർ, ആംബുലൻസ്, ഫയർഫോഴ്സ് എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. തീയണയ്ക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
മരിച്ചയാളെ തിരിച്ചറിയുന്നതിനായി മൃതദേഹം ഫോറൻസിക് ഡിപ്പാർട്ട്മെന്റിലേക്ക് മാറ്റിയിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
District News
കാസര്‍ഗോഡ്: അച്ഛനെയും പ്ലസ്ടു വിദ്യാര്‍ഥിനിയായ മകളെയും വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടക സ്വദേശിയും കാസര്‍ഗോഡ് മീപ്പുഗിരിയില്‍ താമസക്കാരനുമായ ഗണേശന് (55), മകള്‍ വൈഷ്ണവി (17) എന്നിവരാണു മരിച്ചത്. ചെമ്മനാട് കോളിയടുക്കം ശിവപുരം ക്ഷേത്രത്തിനു സമീപത്തെ ഇരുനില വാടകവീട്ടിലാണ് ഇരുവരെയും ഒരേ ഫാനിന്റെ ഹുക്കില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
പരവനടുക്കം ജിഎച്ച്എസ്എസിലെ പ്ലസ്ടു സയന്‍സ് വിദ്യാര്‍ഥിനിയാണ് വൈഷ്ണവി. ഹോം നഴ്സായ കോഴിക്കോട് സ്വദേശിനി ഭാര്യ ഓമന ജോലിസ്ഥലത്തും മകന് വിഷ്ണു കാറ്ററിംഗ് ജോലിക്കും പോയ സമയത്തായിരുന്നു സംഭവം. ശനിയാഴ്ച രാത്രി 11.10 ന് ഗണേശന് അയല്‍വീട്ടിലെത്തി മകളെ കാണാനില്ലെന്ന് അറിയിച്ചു. എന്നാല്‍, വീട്ടിലേക്കു തിരികെപ്പോയ ഗണേശന് വാതില്‍ ഉച്ചത്തില്‍ കൊട്ടിയടച്ചതില്‍ സംശയം തോന്നിയ അയല്‍വാസികള്‍ മേല്‍പറമ്പ് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി അകത്തുനിന്നു പൂട്ടിയ വാതില്‍ ബലംപ്രയോഗിച്ച് തുറന്നു പരിശോധിച്ചപ്പോഴാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്.
വിഷ്ണുപ്രിയയാണ് ഗണേശന്റെ മറ്റൊരു മകള്‍. ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് ഗണേശനും കുടുംബവും ശിവപുരത്തെ വാടകവീട്ടിലേക്കു താമസം മാറിയത്. ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ല. മേല്‍പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. അതേസമയം ഇതേ വാടകവീട്ടില്‍ മുമ്പും രണ്ടുപേര്‍ ജീവനൊടുക്കിയിരുന്നതായി പോലീസ് വ്യക്തമാക്കി. 2025 ഓഗസ്റ്റ് 13ന് ഒരു യുവാവും മൂന്നു മാസങ്ങള്‍ക്ക് ശേഷം ഇയാളുടെ പിതാവും ഇതേവീട്ടില് ആത്മഹത്യ ചെയ്തിരുന്നു.
National
മുംബൈ: നാവിക സേനാ ഉദ്യോഗസ്ഥനെയും ഭാര്യ, രണ്ടു കുട്ടികൾ എന്നിവരെയും സൗത്ത് മുംബൈയിലെ നേവി നഗറിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.
ഭാര്യയും മക്കളും വിഷം കഴിച്ചു മരിച്ചനിലയിലും നാവികനെ തൂങ്ങിമരിച്ചനിലയിലുമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. രണ്ടു മാസം പ്രായമുള്ള പിഞ്ചുകുഞ്ഞും മൂന്നുവയസുള്ള കുട്ടിയുമാണ് മരിച്ചത്.
Kerala
കാസർഗോഡ്: മീപ്പുഗിരി സ്വദേശികളായ അച്ഛനെയും മകളെയും വാടകവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മീപ്പുഗിരിയിലെ ഗണേശനും (55), പ്ലസ് ടു വിദ്യാർഥിനിയായ പതിനേഴുകാരിയായ മകളുമാണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി 11.10 ഓടെ ചെമ്മനാട്, കോളിയടുക്കം ശിവപുരം ക്ഷേത്രത്തിന് സമീപത്തെ വീടിനകത്ത് കിടപ്പുമുറിയിലായിരുന്നു ഇരുവരുടെയും മൃതദേഹം കണ്ടത്. ഒരേ ഹുക്കിലാണ് ഇരുവരെയും തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. വിവരമറിഞ്ഞ് മേൽപ്പറമ്പ് പോലീസ് സ്ഥലത്തെത്തി നടപടി ആരംഭിച്ചു.
National
കോൽക്കത്ത: പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ അടുത്ത അനുയായിയും നിയമസഭയിലെ മുൻ ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന ആശിഷ് ബാനർജിയെ ബിർഭും ജില്ലയിലെ തൃണമൂൽ കോൺഗ്രസ് ഓഫീസിൽ മരിച്ച നിലയിൽ കണ്ടെത്തി. രാംപുർഹട്ട് നഗരത്തിൽ അദ്ദേഹത്തിന്റെ വീടിന് തൊട്ടടുത്തുള്ള പാർട്ടി ഓഫീസിലാണ് ഇന്ന് രാവിലെ മൃതദേഹം കാണപ്പെട്ടത്.
മൃതദേഹം കെട്ടിത്തൂങ്ങിയ നിലയിലായിരുന്നുവെന്നും കൂടുതൽ പരിശോധനകൾക്കായി പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. മരണവാർത്ത പുറത്തുവന്നതോടെ അദ്ദേഹത്തിന്റെ വീടിനും പാർട്ടി ഓഫീസിനും മുന്നിൽ വൻ ജനക്കൂട്ടം തടിച്ചുകൂടിയിട്ടുണ്ട്.
രാംപുർഹട്ട് മണ്ഡലത്തിൽ നിന്നും അഞ്ചുതവണ എംോഎൽഎ ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മമത ബാനർജി മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബംഗാൾ സർക്കാരിൽ വിദ്യാഭ്യാസ, കൃഷി മന്ത്രി സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്.
ഈ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായ ധ്രുവ സാഹയോട് അദ്ദേഹം പരാജയപ്പെട്ടിരുന്നു. മമത ബാനർജി ആദ്യമായി അധികാരത്തിൽ വന്നത് മുതൽ പാർട്ടിയിലെയും സർക്കാരിലെയും പ്രധാനിയായിരുന്നു ആശിഷ് ബാനർജി.
District News
മാവേലിക്കര: അച്ചന്‍കോവിലാറ്റില്‍ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി. പോനകം പുഷ്പ മന്ദിരത്തില്‍ പുഷ്പൻ (68) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം പ്രായിക്കര പാലത്തിന് സമീപത്തെ കടവില്‍ ഇയാളെ ചിലർ കണ്ടിരുന്നു. പിന്നീട് ചെരിപ്പുകളും മൊബൈലും കണ്ണാടിയും കടവില്‍ നിന്ന് കണ്ടെത്തിയതോടെയാണ് ഇയാൾ ആറ്റിൽ ചാടിയെന്ന സംശയമുണ്ടായത്.
മാവേലിക്കര ഫയര്‍ഫോഴ്സ് നടത്തിയ തിരച്ചിലില്‍ ഉച്ചകഴിഞ്ഞ് 3.30 ഓടെ മൃതദേഹം കണ്ടെത്തി. മൃതദേഹം മാവേലിക്കര ജില്ലാ ആശുപത്രി മോര്‍ച്ചറിയിൽ. ഇന്ന് വണ്ടാനം മെഡിക്കല്‍ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വൈകിട്ട് വീട്ടുവളപ്പിൽ സംസ്കരിക്കും. ഭാര്യ: രാധ. മക്കൾ: സജീവ്, ശാന്തി. മരുമക്കള്‍: വിദ്യ, ജയകുമാർ.
National
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ ദിബാംഗ് താഴ്വരയിലുണ്ടായ കനത്ത മഴയിലും മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും നാല് പേർ മരിച്ചു. അഞ്ച് സൈനികരെ കാണാതാവുകയും ചെയ്തു.
വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് ദുരന്തമുണ്ടായത്. ദിബാംഗ് താഴ്വരയിലെ അഞ്ചാം ഗ്രനേഡിയേഴ്സിന്റെ പസു പാനി ആർമി ക്യാമ്പിലെ രണ്ട് താത്കാലിക വിശ്രമകേന്ദ്രങ്ങൾ പ്രളയജലത്തിൽ ഒഴുകിപ്പോവുകയായിരുന്നു.
പ്രളയത്തിൽ ഏഴ് സൈനികർ ഒഴുക്കിൽപ്പെട്ടെങ്കിലും രണ്ട് പേരെ ഉടൻ തന്നെ രക്ഷപ്പെടുത്താനായി. കാണാതായ ബാക്കി അഞ്ച് സൈനികർക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
Kerala
കോഴിക്കോട്: ജാഫർഖാൻ കോളനി റോഡിലെ ഹോട്ടലിൽ വിദേശ വനിതയെ മരിച്ച നിലയിൽ കണ്ടെത്തി. റാസൽഖൈമ സ്വദേശിയായ സൈനബ് അലി ജുമാ മുഹമ്മദ് അൽ മർസൂക്കിയാണ് (45) മരിച്ചത്.
കുടുംബസമേതം ഇവർ വിനോദസഞ്ചാരത്തിനായാണ് കേരളത്തിൽ എത്തിയത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് നടക്കാവ് പോലീസ് സ്റ്റേഷനിൽ മരണവിവരം അറിയുന്നത്.
തുടർന്ന് പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണവും ഇൻക്വസ്റ്റ് നടപടികളും ആരംഭിച്ചു.
National
ലക്നോ: ഉത്തർപ്രദേശിലെ ഖരൗഹയിൽ മരിച്ച പിതാവിന്റെ മൃതദേഹത്തിൽ നിന്ന് യുവാവ് വെള്ളക്കടലാസിൽ വിരലടയാളം പതിപ്പിച്ചു. ഛത്രപാലി (75)ന്റെ വിരലടയാളമാണ് മകൻ മഹേന്ദ്ര പതിപ്പിച്ചത്.
മഹേന്ദ്രയും ഭാര്യ ലക്ഷ്മിയും ഛത്രപാലിനെ വീട്ടിൽ നിന്ന് പുറത്താക്കിയിരുന്നു. തുടർന്ന് ഇദ്ദേഹം പെൺമക്കളോടൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്.
മഹേന്ദ്രയും ഭാര്യ ലക്ഷ്മിയും ചേർന്ന് നിരന്തരം ഉപദ്രവിച്ചിരുന്നതായി മകൾ സുമൻ പറഞ്ഞു. തുടർന്ന് ഛത്രപാൽ തന്റെ കൈവശമുണ്ടായിരുന്ന ഭൂമി ഭാഗം വച്ച് മൂന്ന് പെൺമക്കൾക്കും എഴുതി നൽകിയിരുന്നു. തന്നെയും ഭാര്യയെയും ഉപദ്രവിച്ചതുകൊണ്ട് മഹേന്ദ്രക്കും ഭാര്യക്കും സ്വത്തുക്കളിൽ യാതൊരുവിധ അവകാശവുമില്ലെന്ന് പത്രപരസ്യത്തിലൂടെ ഛത്രപാൽ വ്യക്തമാക്കിയിരുന്നു.
ജൂലൈ ഏഴിന് ആരോഗ്യനില വഷളായതിനെ തുടർന്ന് മഹേന്ദ്ര പിതാവിനെ ചികിത്സാ ആവശ്യത്തിനെന്ന പേരിൽ കൂട്ടിക്കൊണ്ടുപോയി. എന്നാൽ രണ്ട് ദിവസത്തിന് ശേഷം ഛത്രപാൽ മരണത്തിന് കീഴടങ്ങുകയായിരുന്നു.
തുടർന്ന് സംസ്കാര ചടങ്ങിനെത്തിയ ബന്ധുക്കളും നാട്ടുകാരുമാണ് മരിച്ചുകിടക്കുന്ന ഛത്രപാലിന്റെ വിരൽ പിടിച്ച് വെള്ളക്കടലാസിൽ മഹേന്ദ്ര അടയാളപ്പെടുത്തുന്നത് കണ്ടത്. സ്വത്ത് തട്ടിയെടുക്കുന്നതിന്റെ ഭാഗമായാണ് ഈ ക്രൂരതയെന്ന് കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.
Kerala
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർ ജീവനൊടുക്കി. ബയോ കെമിസ്ട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. നിഖിൽ ചന്ദ്രനെയാണ് ക്വാർട്ടേഴ്സിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മലപ്പുറം സ്വദേശിയാണ്. കഴിഞ്ഞ മൂന്ന് വർഷമായി കോഴിക്കോട് മെഡിക്കൽ കോളജിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കിട്ടാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ ക്വാർട്ടേഴ്സിൽ എത്തി പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
തലശേരി: തലശേരിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം അഷ്ടമുടി സ്വദേശിനിയായ അലീന സാബു (25) ആണ് ജീവനൊടുക്കിയത്. വ്യാഴാഴ്ച രാത്രി എട്ടരയോടെ തലശേരി ടെമ്പിൾ ഗേറ്റിലെ വനിതാ ഹോസ്റ്റലിലാണ് സംഭവം നടന്നത്.
കഴിഞ്ഞ അഞ്ചു വർഷമായി അലീന ഈ ഹോസ്റ്റലിലാണ് താമസിച്ച് വന്നിരുന്നത്. അവധിക്കുശേഷം നാട്ടിൽ നിന്ന് ബുധനാഴ്ച വൈകിട്ടാണ് യുവതി തിരിച്ചെത്തിയത്.
വ്യാഴാഴ്ച രാത്രിയായിട്ടും മുറിയിൽ നിന്ന് യാതൊരു അനക്കവും ഇല്ലാതായതോടെ കൂടെയുള്ളവർ വിവരം അന്വേഷിച്ചു. ഫോണിൽ വിളിച്ചിട്ടും പ്രതികരണമില്ലാതിരുന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അലീനയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
തന്റെ മരണത്തിന് മറ്റാരും ഉത്തരവാദികളല്ലെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് സംഭവസ്ഥലത്തുനിന്ന് പോലീസ് കണ്ടെടുത്തു. സംഭവത്തിൽ തലശേരി പോലീസ് തുടരന്വേഷണം ആരംഭിച്ചിട്ടുണ്ട്
Kerala
കോഴിക്കോട്: യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി മരിച്ച നിലയിൽ. തടമ്പാട്ടുതാഴം സ്വദേശി വൈശാഖൻ ആണ് മരിച്ചത്. ജീവനൊടുക്കിയതെന്നാണ് സംശയം. ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു യുവതിയുടെ കൊലപാതകം നടന്നത്.
ഒന്നിച്ചു മരിക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് വൈശാഖനെ പിടികൂടിയിരുന്നു. ഈ സംഭവം നടന്ന് ഏഴ് മാസങ്ങൾക്ക് ശേഷമാണ് പ്രതിയായ വൈശാഖനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
കോൽക്കത്ത: കോൽക്കത്തയിലെ സർക്കാർ ആശുപത്രിയിൽ നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തി. ആശുപത്രിയിലെ ശുചിമുറിയിലാണ് വ്യാഴാഴ്ച പുലർച്ചെ മൃതദേഹം കണ്ടെത്തിയത്.
ബുധനാഴ്ച രാത്രി എട്ടിന് ജോലിയിൽ പ്രവേശിച്ചതായിരുന്നു മരിച്ച യുവതി. തുടർന്ന് രാത്രി പത്തരയ്ക്ക് ശുചിമുറിയിലേക്ക് പോവുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും തിരികെ വരാതിരുന്നതിനെ തുടർന്ന് സഹപ്രവർത്തകർ അന്വേഷിച്ചെത്തിയപ്പോഴാണ് ശുചിമുറി ഉള്ളിൽ നിന്ന് പൂട്ടിയ നിലയിൽ കണ്ടെത്തിയത്. പലതവണ വാതിലിൽ മുട്ടിയിട്ടും പ്രതികരണമൊന്നും ലഭിക്കാതിരുന്നതിനെ തുടർന്ന് സഹപ്രവർത്തകർ വാതിൽ പൊളിച്ച് അകത്തുകയറി. യുവതി അബോധാവസ്ഥയിൽ നിലത്തുകിടക്കുകയായിരുന്നു. തുടർന്ന് ഡോക്ടറെത്തി പരിശോധിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
വിവരം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രാഥമിക പരിശോധനയിൽ ശരീരത്തിൽ പരിക്കുകളൊന്നും കണ്ടെത്തിയിട്ടില്ല.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ മരണകാരണം വ്യക്തമാകൂ എന്ന് അധികൃതർ അറിയിച്ചു. കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
International
ഹരാരെ: സിംബാബ്വെയും സാംബിയയും പങ്കിടുന്ന ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിർമിത ജലാശയമായ കരിബ തടാകത്തിലുണ്ടായ ബോട്ട് അപകടത്തിൽ 44 പേർ മരിച്ചു. അപകടത്തിൽ 77 പേരെ രക്ഷപ്പെടുത്തി. തടാകത്തിൽ നടത്തിയ തിരച്ചിലിൽ ഇതുവരെ 44 മൃതദേഹങ്ങൾ കണ്ടെടുത്തതായി സിംബാബ്വെ സിവിൽ പ്രൊട്ടക്ഷൻ യൂണിറ്റ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ചൊവ്വാഴ്ചയാണ് രാജ്യത്തെ നടുക്കിയ ഈ ദുരന്തം സംഭവിച്ചത്. പരമാവധി 90 യാത്രക്കാരെയും അഞ്ച് ജീവനക്കാരെയും മാത്രം ഉൾക്കൊള്ളാൻ ശേഷിയുള്ള ബോട്ടിൽ 120ലധികം പേർ യാത്ര ചെയ്തിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.
വിൽപന നടത്തിയ ടിക്കറ്റുകളുടെ കണക്കുപ്രകാരം 114 മുതിർന്നവരാണ് അപകടസമയത്ത് ബോട്ടിൽ ഉണ്ടായിരുന്നത്. 12 കുട്ടികളും ബോട്ടിൽ ഉണ്ടായിരുന്നതായാണ് വിവരം. യാത്രയ്ക്കിടെ ഉണ്ടായ ശക്തമായ തിരമാലകളിലാണ് ബോട്ട് മറിഞ്ഞതെന്ന് പോലീസ് വ്യക്തമാക്കി.
അപകടത്തെ തുടർന്ന് രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ പ്രസിഡന്റ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കാണാതായവർക്കായുള്ള തെരച്ചിൽ ഊർജിതമായി പുരോഗമിക്കുകയാണ്. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും പരിക്കേറ്റവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും സർക്കാർ അറിയിച്ചു.
National
ഭോപ്പാൽ: മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിൽ വാൻ ഒഴുക്കിൽപ്പെട്ട് ഒമ്പത് പേർ മരിച്ചു. ദേവാസിലുള്ള സത്വാസ് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.
കനത്ത മഴയെത്തുടര്‍ന്ന് തോട് കവിഞ്ഞൊഴുകി വെള്ളം റോഡിലേക്ക് കയറിയിരുന്നു. റോഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് മുന്നോട്ട് പോകരുതെന്ന് നാട്ടുകാര്‍ വാന്‍ ഡ്രൈവര്‍ മുകേഷ് സിംഗിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാൽ മുന്നറിയിപ്പുകൾ അവഗണിച്ച് ഡ്രൈവർ വാൻ മുന്നോട്ട് ഓടിക്കുകയായിരുന്നു. ശക്തമായ ഒഴുക്കിൽ വാൻ വെള്ളത്തിലേക്ക് മറിയുകയായിരുന്നു.
സംഭവസ്ഥലത്തുനിന്ന് മുകേഷ് സിംഗ് ഉൾപ്പെടെ രണ്ട് പേരെ നാട്ടുകാർ രക്ഷപ്പെടുത്തി. എന്നാൽ വാനിലുണ്ടായിരുന്ന മൂന്ന് കുട്ടികളും മൂന്ന് സ്ത്രീകളും ഉൾപ്പെടെ ഒമ്പത് പേരെ കാണാതാവുകയും പിന്നീട് നടത്തിയ തെരച്ചിലിൽ ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തുകയും ചെയ്തു. സംഭവത്തിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
Kerala
കാസർഗോഡ്: നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടർന്ന് ജീവനൊടുക്കിയ ഐജ ആർ. മഹേഷിന്റെ സഹോദരനെ മരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് ടൗണിൽ കാദംബരി ഹൗസിൽ അർജുൻ മഹേഷ് (24) ആണ് മരിച്ചത്.
മംഗലാപുരത്തെ ലോഡ്ജ് മുറിയിലാണ് അർജുനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷാർജയിൽ ജോലി ചെയ്തിരുന്ന അർജുൻ ഞായറാഴ്ചയാണ് മംഗലാപുരത്ത് എത്തിയത്. ഇന്ന് ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
അർജുനെ ഫോണിൽ ബന്ധപ്പെടാൻ വീട്ടുകാർ പലതവണ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. സഹോദരിയുടെ അപ്രതീക്ഷിത മരണം അർജുനെ വല്ലാതെ തളർത്തിയിരുന്നുവെന്നാണ് വിവരം. മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.
Kerala
ബംഗളൂരു: ബംഗളൂരു- മൈസുരു എക്സ്പ്രസ്വേയിൽ ബിഡദിക്ക് സമീപം കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം. രണ്ട് പേർ മരിച്ചു. കണ്ടക്ടർ അരുൺ, ഡ്രൈവർ എന്നിവരാണ് മരിച്ചത്.
20 പേർക്ക് ഗുരുതര പരിക്കേറ്റെന്നാണ് വിവരം. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന ആശങ്കയുണ്ട്.
കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് വരികയായിരുന്ന ഡീലക്സ് ബസാണ് ഇന്ന് രാവിലെ അപകടത്തിൽ പെട്ടത്. റോഡിനു നടുവിലെ സൈൻബോർഡിൽ ഇടിച്ച് ബസ് തലകീഴായി മറിയുകയായിരുന്നു.
രാവിലെ ആറേ മുക്കാലോടെയായിരുന്നു അപകടം. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടു.
District News
ചെങ്ങന്നൂർ: ബുധനാഴ്ച വൈകിട്ട് മുതൽ കാണാതായിരുന്ന ചെറിയനാട് സ്വദേശിനിയായ വീട്ടമ്മയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെറിയനാട് 14-ാം വാർഡ് പടിഞ്ഞാറ്റുംമുറിയിൽ മൂലികോട് കിഴക്ക് ശ്രീഹരി നിലയത്തിൽ ശ്രീജിത്തിന്റെ ഭാര്യ കലാകുമാരിയാണ് (52) മരിച്ചത്.
സിവിൽ സപ്ലൈസിന്റെ ചെറിയനാട് പടനിലം ലാഭം മാർക്കറ്റിലെ കരാർ തൊഴിലാളിയായിരുന്നു കലാകുമാരി. ബുധനാഴ്ച വൈകിട്ട് 7.45ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഇവരെ കാണാതാകുന്നത്. രാത്രി വൈകിയും ബന്ധുക്കളും നാട്ടുകാരും തെരച്ചിൽ നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചിരുന്നില്ല. തുടർന്ന് വ്യാഴാഴ്ച രാവിലെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം തേവലക്കുളം ചാലിൽ കണ്ടെത്തിയത്.
പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ചെങ്ങന്നൂർ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ നടക്കും. മകൻ: ഹരികൃഷ്ണൻ, മരുമകൾ: ഗ്രേഷ്മ.
Kerala
തൃശൂർ: കുന്നംകുളത്ത് നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യബസ് കാറും ഓട്ടോയും ഉൾപ്പെടെ അഞ്ച് വാഹനങ്ങളിൽ ഇടിച്ച് യുവതി മരിച്ചു. അപകടത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. റിയ ഫാത്തിമ (18) ആണ് മരിച്ചത്.
കുന്നംകുളം പാറേമ്പാടത്ത് ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. അമിതവേഗതയിലെത്തിയ ബസ് കാർ, ഓട്ടോറിക്ഷ, ബൈക്കുകൾ എന്നിവയാണ് ഇടിച്ചു തകർത്തത്.
വാഹനങ്ങളിലിടിച്ച ശേഷം റോഡരികിലെ മതിൽ തകർത്താണ് ബസ് നിന്നത്. അപകടത്തിൽ പരിക്കേറ്റവരെ നാട്ടുകാരും പോലീസും ചേർന്നാണ് സമീപത്തെ ആശുപത്രിയിലെത്തിച്ചത്.
അപകടത്തെ തുടർന്ന് പ്രദേശത്ത് ഗതാടകം തടസപ്പെട്ടു. പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുകയും അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തു. ബസിന്റെ അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന പ്രാഥമിക വിവരം.
National
ശ്രീനഗർ: ജമ്മു കാഷ്മീരിലെ കാഷ്മീർ താഴ്വരയിലുണ്ടായ മിന്നൽപ്രളയത്തിൽ വീട്ടമ്മ മരിച്ചു. മേഘവിസ്ഫോടനത്തെത്തുടർന്നു താഴ്വരയിൽ പ്രളയസമാനമായ അന്തരീക്ഷമാണ്.
കുപ്വാരയിലെ ബിംലവാലിയിൽ ഒരു മുസ്ലിം ആരാധനാലയവും നടപ്പാലയും വെള്ളപ്പൊക്കത്തിൽ തകർന്നു.
അനന്ത്നാഗിലെ പഹൽഗാം, ഷോപ്പിയാനിലെ ഹിർപോറ, ബന്ദിപോറയയിലെ ദാർദ്പോറ എന്നിവിടങ്ങളിലും മേഘവിസ്ഫോടനം ഉണ്ടായി. മേഖലയിലെ ഒട്ടേറെ പാലങ്ങളും റോഡുകളും പ്രളയത്തിൽ തകർന്നു.
National
കോയന്പത്തൂർ: തമിഴ്നാട്ടിലെ നല്ലംപള്ളിയിൽ അതിവേഗത്തിലെത്തിയ കാർ നിർത്തിയിട്ടിരുന്ന ടാങ്കർലോറിക്കുപിന്നിൽ ഇടിച്ച് ഒരു കുടുംബത്തിലെ നാല് അംഗങ്ങൾ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു. ഉദുമലപേട്ട-പൊള്ളാച്ചി ദേശീയപാതയിലാണ് അപകടം.
ദേശീയപാതയിലെ ചെടികൾ നനയ്ക്കാനായി വെള്ളം എത്തിച്ച ടാങ്കർ ലോറിയിലേക്കു കാർ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.
കോയന്പത്തൂർ മധുക്കര ഗുരുബാംപാളയം സ്വദേശി കനകരാജ്, ഭാര്യ നർമ്മദ, മക്കളായ ആരതി, പൂരണി എന്നിവരാണ് മരിച്ചതായി സ്ഥിരീകരിച്ചത്. അഞ്ചാമനെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാൾ കാർ ഡ്രൈവറാണെന്ന സംശയമുണ്ട്.
Kerala
കണ്ണൂര്‍: കൂത്തുപറമ്പില്‍ കാണാതായ യുവാവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൈതേരിയിടത്തില്‍ കലാശപ്പറമ്പത്ത് രാരിഷ് (45) ആണ് മരിച്ചത്. ഇയാളെ കഴിഞ്ഞ ദിവസമാണ് കാണാതായത്.
അതേസമയം, കണ്ണൂര്‍ ജില്ലയില്‍ മഴയുടെ ശക്തി കുറഞ്ഞതിനെത്തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും വെള്ളം ഇറങ്ങിത്തുടങ്ങി. പുലര്‍ച്ചെ പെയ്ത ശക്തമായ മഴയില്‍ ശ്രീകണ്ഠപുരം ടൗണില്‍ വെള്ളം കയറിയെങ്കിലും പുഴയിലെ ജലനിരപ്പ് താഴ്ന്നതോടെ വെള്ളമിറങ്ങി.
മാടായിയിലും പയ്യന്നൂരിലും വീട് തകര്‍ന്ന് ഏഴ് വയസുകാരനുള്‍പ്പെടെ രണ്ട് പേര്‍ക്ക് പരിക്കേറ്റു. മാടായി കുളവയല്‍ റോഡിലെ വീട് പുലര്‍ച്ചെ കാറ്റില്‍ തകര്‍ന്നു വീണാണ് ഏഴ് വയസുകാരന് പാര്‍ത്ഥിപിന് പരിക്കേറ്റത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച രാത്രി തുടങ്ങിയ ശക്തമായ മഴയിൽ കനത്ത നാശനഷ്ടം. മൂന്നുകുട്ടികളടക്കം ഒൻപതു ജീവനുകൾ നഷ്ടമായി. ആറു പേരെ കാണാതായി. ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും വീടും കൃഷിയിടങ്ങളും അടക്കം വ്യാപക നാശനഷ്ടമുണ്ടായി.
മഴയിലും ഉരുൾപൊട്ടലിലും വീടുകൾ തകർന്നും ഒഴുക്കിൽപെട്ടും വെള്ളക്കെട്ടിൽ വീണും ഷോക്കേറ്റുമാണ് മിക്ക ജീവനുകളും നഷ്ടമായത്. ഹെക്ടർ കണക്കിന് കൃഷിയും നാശവുമുണ്ടായതാണ് പ്രാഥമിക വിവരം.
തിരുവനന്തപുരം മുതലപ്പൊഴിയിലും വിഴിഞ്ഞത്തും മത്സ്യബന്ധന വള്ളങ്ങൾ മറിഞ്ഞ് അഞ്ചുപേരെയാണ് കാണാതായത്. ഇവർക്കായി രാത്രിയിലും തെരച്ചിൽ തുടരുകയാണ്. മുതലപ്പൊഴിയിൽ കാണാതായവരുടെ തെരച്ചിലിനായി നാവികസേനയുടെ സഹായം സർക്കാർ തേടി.
പത്തനംതിട്ട, ഇടുക്കി, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളുടെ മലയോര മേഖലയിൽ മഴ അതിതീവ്രമായിരുന്നു. റാന്നി, ഈരാട്ടുപേട്ട അടക്കമുള്ള പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി. സംസ്ഥാനത്തെ മിക്ക വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും പ്രവേശനം നിരോധിച്ചു.
ദുരന്തമുണ്ടായ ജില്ലകളിലെല്ലാം ചുമതലയുള്ള മന്ത്രിമാരുടെ നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ്. ജലനിരപ്പ് ഉയർന്നതോടെ കല്ലാർകുട്ടി, നെയ്യാർ, അരുവിക്കര, പേപ്പാറ ഡാമുകളുടെ ഷട്ടറുകൾ തുറന്നു.
കോട്ടയം പൂഞ്ഞാർ തെക്കേക്കര പയ്യാനിതോട്ടത്തിൽ ഉരുൾപൊട്ടലിൽ വീട് തകർന്ന് മണക്കാട്ട് റജീന ജോണി, മകൻ ജോസഫിൻ ജോണി, പുതുപ്പള്ളി വാകത്താനത്ത് വെള്ളക്കെട്ടിൽ വീണ് 11 വയസുകാരൻ മിലൻ കെ.ഷിജു എന്നിവർ മരിച്ചു.
ഇടുക്കി അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിൽ തൊടുപുഴ കുടയത്തൂർ സ്വദേശി സുമതി, പീരുമേട് വാഗമണിലുണ്ടായ ഉരുൾപൊട്ടലിൽ വൈക്കം സ്വദേശി പ്രഭാകരൻ നായർ, മലപ്പുറം കൊണ്ടോട്ടി നീറാട് തോട്ടിൽ വീണ് നാല് വയസുകാരൻ ആദം അയ്മൻ, വണ്ടൂരിൽ ഒഴുക്കിൽപെട്ട് മൂന്നുവയസുകാരൻ അബ്ദുൾ മുഹൈനി, വയനാട് പടിഞ്ഞാറെത്തറയിൽ കുളത്തിൽ നിന്ന് വെള്ളം പന്പു ചെയ്യാൻ ശ്രമിക്കവേ ഷോക്കേറ്റ് മാഞ്ഞൂർ സ്വദേശി ബെന്നി എന്നിവരാണ് മരിച്ചത്.
കൊല്ലം നീണ്ടകരയിൽ വ്യാഴാഴ്ച രാവിലെ വള്ളം മറിഞ്ഞു കാണാതായ പുത്തൻതുറ സ്വദേശി രാധാകൃഷ്ണന്റെ മൃതദേഹം കണ്ടെത്തി. കാണാതായ മറ്റൊരാൾക്കായി തെരച്ചിൽ തുടരുകയാണ്.
സംസ്ഥാനത്തൊട്ടാകെ 65 ദുരുതാശ്വാസ ക്യാമ്പുകൾ തുറന്നു. 1465 പേർ ക്യാമ്പുകളിലുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റാനുള്ള സജ്ജീകരണം ഏർപ്പെടുത്തയിട്ടുണ്ട്. 17 വീടുകൾ പൂർണമായും 127 വീടുകൾ ഭാഗികമായും തകർന്നു.
മരണപ്പെട്ടവരുടെ കുടുംബാഗങ്ങൾക്കും വീടുകളും കൃഷിയും ജീവനോപാദികളും നഷ്ടപ്പെട്ടവർക്കും സർക്കാർ മതിയായ ധനസഹായം നൽകും. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കും. ഏത് ആവശ്യത്തിനും സർക്കാർ ഒപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
National
താനെ: മഹാരാഷ്ട്രയിലെ ഭീവണ്ടി പട്ടണത്തിൽ നാലുനില പാർപ്പിടസമുച്ചയം തകർന്നുവീണ് 10 പേർ മരിച്ചു. മൂന്നു പേർക്കു പരിക്കേറ്റു.
ബാലാജി നഗർ മേഖലയിലെ കോഹിനൂർ ബിൽഡിംഗ് ആണ് വ്യാഴാഴ്ച രാത്രി 11.20നു തകർന്നുവീണത്. 19 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം ഇന്നലെ രാത്രി ഏഴിനാണ് അവസാനിച്ചത്.
അപകടനിലയിലുള്ളതെന്ന് 2020ൽ തദ്ദേശ സ്ഥാപനം പ്രഖ്യാപിച്ച കെട്ടിടമാണ് തകർന്നുവീണത്.
District News
ചെങ്ങന്നൂർ: ഇടനാട് തൊടിയിൽ പുത്തൻ പുരയിൽ അലക്സാണ്ടറിന്റെ ഭാര്യ മേഴ്സി അലക്സാണ്ടറെ (62) ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടത്തി. ഇന്നലെ രാവിലെ 10.50 ന് ഗുരുവായൂർ-മധുര ട്രെയിനാണ് തട്ടിയത്. ഇവർക്ക് രണ്ടു മക്കളുണ്ട്. മുത്ത മകൻ കോട്ടയം പാമ്പാടി കോളജിലെ പ്രഫ. റെനീഷ് ജോസഫ് കുടുംബവുമായി കോട്ടയത്ത് താമസമാണ്. ഇളയ മകൻ റോണി വിദേശത്താണ്.
Kerala
പാലക്കാട്: ചിറ്റൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചിറ്റൂർ സ്വദേശി എം.ഹരികൃഷ്ണൻ(24) ആണ് മരിച്ചത്. ഇയാളുടെ വീടിന് സമീപത്തുള്ള കടയോട് ചേർന്നുള്ള റോഡരികിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിൽ പലയിടത്തും പൊള്ളലേറ്റിട്ടുണ്ട്. സംഭവത്തിൽ ചിറ്റൂർ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കൊലപാതകശ്രമം അടക്കം പോലീസ് പരിശോധിക്കുന്നുണ്ട്.
International
അബുജ: വടക്കുപടിഞ്ഞാറൻ നൈജീരിയയിൽ ഭീകരർ 30 പേരെ വെടിവച്ചു കൊന്നു. ഒട്ടേറെ പേർക്കു പരിക്കേറ്റു. ഞായറാഴ്ച രാത്രി കഡുന സംസ്ഥാനത്തെ നാരിഡോൺ ഗ്രാമത്തിലായിരുന്നു ആക്രമണം.
ഇതേ ഗ്രാമത്തിൽ കഴിഞ്ഞ വർഷം ഇതേ സമയത്ത് ഭീകരർ ആക്രമണം നടത്തിയിരുന്നു. മൃതദേഹങ്ങൾ സമീപത്തെ ആശുപത്രിയിലേക്കു മാറ്റിയെന്ന് പ്രദേശവാസിയായ റാഫേൽ ജോഷ്വ പറഞ്ഞു.
National
ദിസ്പൂർ: അസാമിലെ ഗോഹട്ടി കാമ്പസിൽ മൂന്നാം വർഷ ബിടെക് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ഒഡീഷയിലെ പുരി സ്വദേശി റിതേഷ് രാജ് സിംഗാണ് മരിച്ചത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെ കോളജിലെ കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്ന് റിതേഷ് ചാടിയതാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
മരണവുമായി ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളും പരിശോധിച്ചുവരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. അന്വേഷണത്തിന്റെ ഭാഗമായി വിദ്യാർഥികളുടെയും ഇൻസ്റ്റിറ്റ്യൂട്ട് അധികൃതരുടെയും മൊഴികൾ രേഖപ്പെടുത്തി വരുന്നുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ഗോഹട്ടി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്.
Kerala
അരൂർ: കോഴിക്കോട് സ്വദേശിയായ യുവതിയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒളവണ്ണ പുൽപ്പറമ്പിൽ കൃഷ്ണന്റഎ മകൾ നേഹ കൃഷ്ണനെ (25) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
തീവണ്ടിയിൽനിന്ന് വീണതാണെന്നാണ് പ്രാഥമിക നിഗമനം. അരൂരിനും തുറവൂരിനും ഇടയിൽ എഴുപുന്ന ശ്രീനാരായണപുരം ലെവൽ ക്രോസിന് തെക്കുഭാഗത്തുള്ള ചെറിയ വളവിനോട് ചേർന്നാണ് സംഭവം.
തിങ്കളാഴ്ച അപകടം നടന്ന ഇതേസ്ഥലത്ത് രണ്ട് ദിവസം മുൻപ് മാവേലി എക്സ്പ്രസിൽനിന്ന് വീണ് തിരുവനന്തപുരം വിഴിഞ്ഞം ഹാർബർ റോഡിൽ മൈലാഞ്ചി കല്ലിൽ അബ്ദുൾ ഹമീദിന് (37) ഗുരുതര പരിക്കേറ്റിരുന്നു. ഇയാൾ കോട്ടയം മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സയിലാണ്.
District News
കടുത്തുരുത്തി: വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.
ആപ്പാഞ്ചിറ മൂർക്കാട്ടിൽ മാത്യു (80) വിനെയാണ് മരിച്ച നിലയിൽ കണ്ടത്. മകനാണ് അച്ഛൻ മരിച്ച വിവരം നാട്ടുകാരെ അറിയിച്ചത്.
തുടർന്ന് നാട്ടുകാർ പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസ് എത്തി പരിശോധിച്ചപ്പോൾ ശരീരത്തിൽ വിവിധ ഭാഗങ്ങളിൽ മുറിവേറ്റ പാടുകൾ കണ്ടെത്തിയതോടെ
ഇന്ന് കോട്ടയത്ത് നിന്ന് ഫോറൻസിക് വിഭാഗം സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തിയ ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് സിഐ ധനപാൽ അറിയിച്ചു. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Kerala
കോവളം: വെങ്ങാനൂരിൽ വയോധിക കിണറ്റിൽ വീണുമരിച്ച നിലയിൽ കണ്ടെത്തി. വെങ്ങാനൂർ പനങ്ങോട് പാലറവിളയിൽ സുശീലയാണ് മരിച്ചത്. ഇവർ വാടകയ്ക്ക് താമസിക്കുന്ന വെങ്ങാനൂർ പനങ്ങോടുള്ള വീട്ടുവളപ്പിലെ കിണറ്റിലാണ് ഞായറാഴ്ച ഉച്ചയോടെ മൃതദേഹം കണ്ടെത്തിയത്.
രാവിലെ മുതൽ സുശീലയെ കാണാനില്ലെന്ന് ഭർത്താവ് മുരുകൻ അയൽവാസിയായ ലാലനെ അറിയിച്ചതിനെത്തുടർന്ന് നാട്ടുകാരും ബന്ധുക്കളും ചേർന്ന് നടത്തിയ തെരച്ചിലിലാണ് ഉച്ചയ്ക്ക് രണ്ടോടെ മൃതദേഹം കിണറിനുള്ളിൽ കണ്ടെത്തിയത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വിഴിഞ്ഞം അഗ്നിരക്ഷാ സേനയുടെ സഹായത്തോടെയാണ് മൃതദേഹം പുറത്തെടുത്തത്. തുടർന്ന് കോവളം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: നെടുമങ്ങാട് പ്ലസ് വൺ വിദ്യാർഥിയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ആനാട് ഗവൺമെന്റ് എസ്എൻവി എച്ച്എസിലെ പ്ലസ് വൺ വിദ്യാർഥി അക്ഷയ് (16)യെയാണ് ബെഡ്റൂമിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച വൈകീട്ടോടെയാണ് സംഭവം.
വാതിൽ തുറക്കാത്തതിനെ തുടർന്ന് വീട്ടുകാർ നോക്കിയപ്പോഴായിരുന്നു ബെഡ്റൂമിൽ തൂങ്ങിനിൽക്കുന്ന നിലയിൽ വിദ്യാർഥിയെ കണ്ടത്. ഉടൻതന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൊബൈൽ ഫോൺ വീട്ടുകാർ വാങ്ങിവച്ചു എന്നതാണ് കാരണമെന്നാണ് പ്രാഥമിക വിവരം.
മാതാപിതാക്കളുടെ മൊഴിയെടുത്താൽ മാത്രമേ മറ്റുകാര്യങ്ങൾ പറയാൻ കഴിയുള്ളൂ എന്ന് നെടുമങ്ങാട് പോലീസ് അറിയിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.
District News
ചെറുവള്ളി: പുനലൂർ - പൊൻകുന്നം ഹൈവേയിൽ ചെറുവള്ളി മണ്ണനാനിക്കു സമീപം യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെറുവള്ളി തെക്കുംഭാഗത്ത് താമസിക്കുന്ന മണിമല മേലേമുറിയിൽ സനിൽകുമാർ (ദീപു-44) ആണ് മരിച്ചത്. മണിക്കൂറുകളോളം കാറിനുള്ളിൽ ആളെ കണ്ടപ്പോൾ ഉറങ്ങുകയാവുമെന്ന് പ്രദേശവാസികൾ സംശയിച്ചു.
ഇന്നലെ വൈകുന്നേരം 5.30ന് സംശയം തോന്നിയ ചിലർ വിശദമായി പരിശോധിച്ചപ്പോഴാണ് മരിച്ചതായി മനസിലാക്കിയത്. മണിമല പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വെളിവാകൂ. മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മേലേമുറിയിൽ ദാമോദരനാചാരിയുടെയും സരളയുടെയും മകനാണ്.
National
ജമ്മു/ശ്രീനഗർ: കനത്ത മഴയെത്തുടർന്നുള്ള പ്രളയത്തിൽ ജമ്മുകാഷ്മീരിൽ 23 പേർ മരിച്ചു. ദിവസങ്ങളായി തുടരുന്ന മഴയിൽ നദികൾ കരകവിഞ്ഞൊഴുകിയതോടെ പ്രളയജലം സംസ്ഥാനത്ത് വ്യാപകനാശം വിതയ്ക്കുകയാണ്.
ഒട്ടേറെ കടകളും വാഹനങ്ങളും ഒലിച്ചുപോയി. ഞായറാഴ്ചയ്ക്കുശേഷം പൂഞ്ച്, രജൗരി, ദോഡ ജില്ലകളിലായി 23 പേരാണ് മരിച്ചത്. ഏഴുപേരെ കാണാതായി.
അമർനാഥ് യാത്ര, വൈഷ്ണോദേവി യാത്ര തുടങ്ങിയ തീർഥയാത്രകൾ തുടർച്ചയായ മൂന്നാംദിവസവും നിർത്തിവച്ചു.
ജമ്മുവിൽ പ്രളയമേഖലയിൽ കുടങ്ങിക്കിടക്കുന്ന നൂറുകണക്കിന് ആളുകളെ രക്ഷാപ്രവർത്തകർ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി. 2014 നുശേഷം കാഷ്മീർ താഴ്വരയിൽ അനുഭവപ്പെടുന്ന ഏറ്റവും രൂക്ഷമായ പ്രളയമാണിതെന്ന് പ്രദേശവാസികൾ പറയുന്നു.
District News
രാജാക്കാട്: ചിന്നക്കനാൽ 301 കോളനിക്ക് സമീപം ട്രാക്ടർ മറിഞ്ഞ് ഡ്രൈവർ മരിച്ചു.സൂര്യനെല്ലി സ്വദേശി കണ്ണൻ(52) ആണ് മരിച്ചത്.
ഇന്നലെ രാവിലെ ഏഴരയോടെയാണ് അപകടം ഉണ്ടായത്. തടികയറ്റിവന്ന ട്രാക്ടർ കൊക്കയിലേക്ക് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കണ്ണനെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം ഇന്നലെ വൈകുന്നേരം സൂര്യനെല്ലിയിലെ പൊതുശ്മശാനത്തിൽ സംസ്കരിച്ചു. ഭാര്യ തങ്കം. മക്കൾ: ദിനേശ്കുമാർ, സ്നേഹ.
Kerala
കോട്ടൂർ: അഗസ്ത്യമലയിലെ കോട്ടൂർ കൈതോട് ഊരിൽ ആദിവാസി യുവാവ് തോട്ടിൽ മരിച്ച നിലയിൽ. കതിർമുടി ട്രെക്കിംഗ് ഗൈഡായ സുരേഷിന്റെ മകനായ ദിനേശ് (28) ആണ് മരിച്ചത്. ഞായറാഴ്ചയാണ് സംഭവം. കുളിക്കാനായി സമീപത്തെ തോട്ടിലേക്ക് പോയതാണെന്നാണ് ലഭിക്കുന്ന വിവരം.
കതിർമുടി ട്രെക്കിംഗ് കഴിഞ്ഞ് മടങ്ങിയെത്തിയ ഗൈഡുമാരിൽ ഒരാളാണ് തോട്ടിൽ കമിഴ്ന്നുകിടക്കുന്ന നിലയിൽ ദിനേശിനെ ആദ്യം കണ്ടത്. ഉടൻ നാട്ടുകാരെ വിവരം അറിയിക്കുകയും, പുറത്തെടുത്ത് ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. എന്നാൽ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
മൃതദേഹം നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോലീസ് നടപടികളും പോസ്റ്റ്മോർട്ടവും പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
ദിനേശിന് അപസ്മാര രോഗം ഉണ്ടായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. കുളിക്കുന്നതിനിടെ അപസ്മാരം വന്നതിനെ തുടർന്നാകാം അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനും പോലീസ് അന്വേഷണത്തിനും ശേഷമേ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിക്കാനാകൂ.
Kerala
കോഴിക്കോട്: പാളയത്ത് യുവാവിനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. പാളയം പുതിയ കോവിലകം പറമ്പ്നഗറില് താമസിക്കുന്ന രാജന്റെ മകന് ബിജു (38) ആണ് മരിച്ചത്.
ഇന്നലെ പുലര്‍ച്ചെ മൂന്നോടെ അമ്മ ബേബിയാണ് രക്തത്തില്‍ കുളിച്ച നിലയില്‍ ബിജുവിനെ കണ്ടത്. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ പരിസരവാസികള്‍ ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
മുറി പുറത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. കഴുത്തിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും ആയുധം ഉപയോഗിച്ച് മുറിവേല്‍പ്പിച്ച പാടുകള്‍ ഉണ്ടായിരുന്നു. രക്തം വാര്‍ന്നാണ് ബിജു മരിച്ചത്. പശുക്കച്ചവടക്കാരനാണു ബിജു. ബിജുവിന്റെ ശരീരത്തില്‍ മുറിവുകളുണ്ടാക്കി ക്രൂരമായാണു കൊലപ്പെടുത്തിയതെന്നാണു പോലീസ് നല്കുന്ന വിവരം.
പാളയം പച്ചക്കറി മാര്‍ക്കറ്റിനോടു ചേര്‍ന്ന ഒറ്റമുറി വീട്ടിലാണു രക്തം വാര്‍ന്ന് ബിജുവിന്റെ മൃതദേഹം കണ്ടെത്തിയത്. പുലര്‍ച്ചെ മൂന്നോടെ പശുവിനെ കറക്കാനായി വിളിക്കാനെത്തിയപ്പോഴാണ് അമ്മ ബിജുവിനെ മരിച്ച നിലയില്‍ കണ്ടത്. ലഹരിമരുന്ന് മാഫിയയാണു കൊലപാതകത്തിനു പിന്നിലെന്നാണ് കുടുബത്തിന്റെ സംശയം.
വീടിനു സമീപത്തെ ഗ്രൗണ്ട് ലഹരിമാഫിയയുടെ താവളമാണ്. അവിടെയുള്ള ലഹരി മാഫിയയെക്കുറിച്ചുള്ള വിവരം ഓപ്പറേഷന് തൂഫാന്റെ ഭാഗമായി ബിജു പോലീസിനു കൈമാറിയതിന്റെ പ്രതികാരമാകാം കൊലപാതകമെന്നും കുടുംബാംഗങ്ങള്‍ പറയുന്നു. സംഭവത്തില്‍ ചില സൂചനകള്‍ ലഭിച്ചതായി സിറ്റി പോലീസ് കമ്മീഷണര്‍ എ.പി. ഷൗക്കത്തലി പറഞ്ഞു.
വിരലടയാള, ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലം സന്ദര്‍ശിച്ച് തെളിവെടുത്തു. ഇന്‍ക്വസ്റ്റിനു ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കു മാറ്റി. പാളയത്തെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
ബിജു അവിവാഹിതനാണ്. ബിന്ദുവാണു സഹോദരി.
National
ശ്രീനഗർ: ജമ്മു കാഷ്മീരിലെ രജൗരിയിലുണ്ടായ ശക്തമായ മിന്നൽ പ്രളയത്തിൽ വ്യാപക നാശനഷ്ടം. ശനിയാഴ്ച വൈകുന്നേരം മുതൽ രാത്രിയിലുടനീളം പെയ്ത കനത്ത മഴയെത്തുടർന്ന് നദികൾ കരകവിഞ്ഞൊഴുകിയതോടെ ടൗണിന്റെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലായി.
പ്രളയക്കെടുതിയിൽ ഇതുവരെ നാലുപേർ മരണപ്പെട്ടതായാണ് റിപ്പോർട്ട്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് നൂറുകണക്കിന് കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
പുതിയ ബസ് സ്റ്റാൻഡ് ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളിലെല്ലാം വെള്ളപ്പൊക്കം രൂക്ഷമാണ്. നിരവധി വാഹനങ്ങൾ പ്രളയത്തിൽ ഒലിച്ചുപോകുകയോ മുങ്ങിപ്പോകുകയോ ചെയ്തിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ഒരു സ്ത്രീയെ കാണാതായതായും പ്രദേശവാസികൾ പറയുന്നു.
ജില്ലാ ഭരണകൂടത്തിന്റെ മേൽനോട്ടത്തിൽ ദുരിതാശ്വാസ പ്രവർത്തകർ യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം നടത്തിവരികയാണ്. വിവിധ നദികളിലെ ജലനിരപ്പ് നിലവിൽ അപകടനിലയ്ക്കും മുകളിലാണ്.
പ്രളയബാധിത മേഖലകളിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി വിലയിരുത്തി വരികയാണെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുള്ള അറിയിച്ചു.
National
മുംബൈ: മുംബൈയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽനിന്ന് ക്രെയിൻ തകർന്നുവീണ് അപകടം. സംഭവത്തിൽ ഒരാൾ മരിച്ചു. മറ്റൊരാൾക്ക് ഗുരുതര പരിക്കേറ്റു. ക്രെയിനിന്റെ ഭാഗങ്ങൾ പതിച്ചു സമീപത്തുള്ള ഹൗസിംഗ് കോംപ്ലക്സിൽ പാർക്ക് ചെയ്തിരുന്ന നിരവധി കാറുകളും ഇരുചക്ര വാഹനങ്ങളും തകർന്നു.
വ്യാഴാഴ്ച രാത്രി എട്ടോടെ മീരാ റോഡ് ഈസ്റ്റിലെ ജെപി നോർത്ത് റെസിഡൻഷ്യൻ കോംപ്ലക്സിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിലാണ് അപകടമുണ്ടായത്. കെട്ടിടത്തിന്റെ 13-ാം നിലയുടെ നിർമാണം നടക്കുന്നതിനിടെ ടവർ ക്രെയിൻ തകർന്നുവീഴുകയായിരുന്നു. ക്രെയിനിന്റെ ഒരുഭാഗം നിർമാണം നടക്കുന്ന സ്ഥലത്തും മറ്റ് ഭാഗങ്ങൾ സമീപത്തുള്ള ജെകെ ഐറിഷ് സൊസൈറ്റിയുടെ പാർക്കിംഗ് ഏരിയയിലുമാണ് പതിച്ചത്.
ഓടിക്കൂടിയ താമസക്കാരാണ് പരിക്കേറ്റവരെ രക്ഷപ്പെടുത്തിയത്. ഇതിന് ശേഷം പോ ലീസും ഫയർ ഫോഴ്സും മറ്റ് അടിയന്തര വിഭാഗങ്ങളും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇതിൽ 21കാരനായ മുജ്ജമ്മിൽ ഖോക്കർ ആണ് മരിച്ചത്. പരിക്കേറ്റ മറ്റൊരാൾ ചികിത്സയിൽ കഴിയുകയാണ്.
District News
സുല്‍ത്താന്‍ ബത്തേരി: മധ്യവയസ്കനെ മരിച്ചനിലയില്‍ കണ്ടെത്തി. ചീരാല്‍ കായല്‍കുന്ന് ഉന്നതിയിലെ മണിയെയാ (55) ണ് കേരള, തമിഴ്നാട് അതിര്‍ത്തി പ്രദേശമായ നമ്പ്യാര്‍കുന്ന് പാതയോരത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയില്‍. ഭാര്യ: ശാരദ. മകന്: അഭിജിത്ത്. അമ്പലമൂല പോലീസ് കേസെടുത്ത് തുടര്‍ നടപടികള്‍ ആരംഭിച്ചു.
District News
ചേലക്കര: ഗൃഹനാഥനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കാളിയാറോഡ് പാതയിൽ വീട്ടിൽ അബ്ദുൾ ഖാദറാണ് (58) മരിച്ചത്. കുറച്ചുനാളായി ഒറ്റയ്ക്കായിരുന്നു താമസം. വീട്ടിൽനിന്നു ദുർഗന്ധം വന്നതിനാൽ അയൽവാസികൾ ബന്ധുകളെ അറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. ചേലക്കര പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. ഭാര്യ: റഷീദ. മക്കൾ: അബുഷറൂക്ക്, ഹിബാസന, ഷഹന.
National
നോയിഡ: നോയിഡയിലെ മമുറയിൽ അഞ്ച് നില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചു. ഇലക്ട്രിക് ബൈക്കിൽ നിന്ന് തീപ്പൊരിയുണ്ടായതാണ് അപകടത്തിന് കാരണമായതെന്ന് പ്രാഥമിക അന്വേഷണത്തിൽ നിന്ന് കണ്ടെത്തി. ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം.
കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോറിലെ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ടിരുന്ന ഇലക്ട്രിക് ബൈക്കിൽ നിന്ന് തീ പടരുകയായിരുന്നു. തുടർന്ന് പാർക്കിംഗിലുണ്ടായിരുന്ന പെട്രോൾ വാഹനങ്ങളിലേക്കും തീ പടർന്നുപിടിച്ചു. സംഭവത്തെക്കുറിച്ച് വിവരമറിഞ്ഞ ഉടൻ തന്നെ ഫയർഫോഴ്സ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. കെട്ടിടത്തിൽ കുടുങ്ങിക്കിടന്നവരെ സുരക്ഷിതമായി പുറത്തെത്തിക്കുകയും തീ നിയന്ത്രണവിധേയമാക്കുകയും ചെയ്തു.
പുക ശ്വസിച്ചതിനെത്തുടർന്ന് ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ട രണ്ട് പേരെ ഉടൻ തന്നെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. തീപിടിത്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താനുള്ള കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.