ലക്നോ: വിവാഹം കഴിഞ്ഞ് വെറും ആറ് മാസം തികയുന്നതിനിടെ യുവതി ജീവനൊടുക്കി. ലക്നോവിലെ താക്കൂർഗഞ്ചിൽ ഭർതൃവീട്ടിലാണ് ശ്വേത സിംഗ് (26) എന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭർത്താവും വീട്ടുകാരും ചേർന്ന് നടത്തിയ നിരന്തരമായ സ്ത്രീധന പീഡനമാണ് മകളുടെ മരണത്തിന് കാരണമെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു. കാർ വേണമെന്നതടക്കമുള്ള സ്ത്രീധന ആവശ്യങ്ങൾ ഉന്നയിച്ച് ഭർതൃവീട്ടുകാർ ശ്വേതയെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയെന്ന് വരുത്തിതീർക്കുകയായിരുന്നുവെന്നും കുടുംബം ആരോപിച്ചു.
2025 നവംബർ 22- നായിരുന്നു ഭൂപേന്ദ്ര സിംഗ് എന്ന യുവാവുമായി ശ്വേതയുടെ വിവാഹം കഴിഞ്ഞത്. ഭൂപേന്ദ്ര ശ്വേതയെ സ്ഥിരമായി മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് ശ്വേതയുടെ പിതാവ് ഉമേഷ് കുമാർ സിംഗ് പറഞ്ഞു. ഭർതൃമാതാവ് ശ്വേതയെ നിരന്തരം പരിഹസിക്കുകയും മാനസികമായി തളർത്തുകയും ചെയ്തിരുന്നു.
ചൊവ്വാഴ്ച ഉമേഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു. ഭൂപേന്ദ്രക്കും കുടുംബത്തിനുമെതിരെയാണ് കേസെടുത്തിരിക്കുന്നത്. നിലവിൽ പ്രതികൾ ഒളിവിലാണ്. ഇവർക്കായുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ശ്വേതയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിരിക്കുകയാണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ കൂടുതൽ നടപടികൾ സ്വീകരിക്കുകയുള്ളൂവെന്നും പോലീസ് പറഞ്ഞു.
Tags : Woman dead dowry harassment