പ്രതീകാത്മക ചിത്രം
അബുജ: നൈജീരിയയിലെ നൈജർ സംസ്ഥാനത്തിൽപ്പെട്ട ടെഗിന നഗരത്തിലുണ്ടായ വംശീയ സംഘർഷങ്ങളിൽ 48 പേർ കൊല്ലപ്പെട്ടു. ‘കമുകു’ ഗോത്രത്തിൽപ്പെട്ട കർഷകർക്കുനേരേ "ഫുലാനി’ ഗോത്രവിഭാഗക്കാർ നടത്തിയ ആക്രമണമാണ് വൻ സംഘർഷമായി മാറിയത്.
ബുധനാഴ്ച രാവിലെ മാരകായുധങ്ങളുമായി എത്തിയ സംഘം 42 കർഷകരെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. ഇതിനുപിന്നാലെ കർഷകർ നടത്തിയ തിരിച്ചടിയിൽ ആറ് ഫുലാനി വിഭാഗക്കാരും കൊല്ലപ്പെട്ടു. കഴിഞ്ഞ മാസം തങ്ങളുടെ ഗോത്രത്തലവൻ കൊല്ലപ്പെട്ടതിനു പ്രതികാരമായാണ് ഫുലാനി വിഭാഗം ആക്രമണം നടത്തിയത്.
ആക്രമണത്തെത്തുടർന്ന് പ്രദേശത്തു ഭീതി നിലനിൽക്കുകയാണെന്ന് തദ്ദേശവാസിയായ ഇബ്രാഹിം മൂസ വ്യക്തമാക്കി. ഇത്തരം ആക്രമണങ്ങൾ പതിവായി നടക്കുന്ന ടെഗിനയുടെ പ്രാന്തപ്രദേശങ്ങളിൽനിന്ന് ഒട്ടനവധി ആളുകൾ ജീവരക്ഷാർഥം ഇപ്പോൾ നഗരകേന്ദ്രങ്ങളിലേക്ക് കൂട്ടത്തോടെ പലായനം ചെയ്തുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.