പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഭീകരാക്രമണം അസൂത്രണം ചെയ്തുവെന്നാരോപിച്ച് പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന നാലുപേരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു.
ശുഭ്ദീപ് സിംഗ്, ഗുർജന്ത് സിംഗ്, സാജൻ സിംഗ് എന്നീ പഞ്ചാബ് സ്വദേശികളെയും ഗഗൻപ്രീത് എന്നയാളെയുമാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ നീക്കത്തിലൂടെ പിടികൂടിയത്. ആദ്യ മൂന്ന് അറസ്റ്റും പഞ്ചാബിൽനിന്നായിരുന്നു.
ഗഗൻപ്രീതിനെ ഡൽഹിയിൽനിന്നാണ് പിടികൂടിയത്. ഇവരിൽനിന്ന് രണ്ടു വിദേശനിർമിത തോക്കുകൾ, വെടിയുണ്ടകൾ, അഞ്ച് മൊബൈൽ ഫോണുകൾ എന്നിവ കണ്ടെടുത്തു.
പാക്കിസ്ഥാൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഷഹ്സാദ് ഭട്ടി എന്ന ഹാൻഡ്ലറുടെ നിർദേശപ്രകാരമാണ് ഇവർ പ്രവർത്തിച്ചിരുന്നതെന്നും നിരീക്ഷണം ഒഴിവാക്കാനായി വിദേശ ഫോൺനമ്പറുകൾ ഉപയോഗിച്ച് വാട്സാപ് വഴി ആശയവിനിമയം നടത്തിയിരുന്നതായും ചോദ്യം ചെയ്യലിൽ പോലീസ് കണ്ടെത്തി.
കൂടാതെ അതിർത്തിക്കപ്പുറത്തുനിന്ന് ഡ്രോണുകൾ വഴി എത്തിക്കുന്ന മയക്കുമരുന്നുകളും ആയുധങ്ങളും സംഘം സ്വീകരിച്ചിരുന്നതായും പോലീസ് വെളിപ്പെടുത്തി.