പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: മേയ് മൂന്നിനു നടന്ന ആദ്യ നീറ്റ് യുജി പരീക്ഷ എഴുതിയവരിൽ രണ്ടു ലക്ഷത്തിലധികം വിദ്യാർഥികൾ പുനഃപരീക്ഷ എഴുതിയില്ലെന്നു പ്രാഥമിക റിപ്പോർട്ട്. ആദ്യപരീക്ഷയിൽ 22,05,035 ലക്ഷം വിദ്യാർഥികൾ പങ്കെടുത്തിരുന്നു.
എന്നാൽ ചോദ്യപേപ്പർ ചോർന്നതോടെയാണു പുനഃപരീക്ഷ നടത്താൻ തീരുമാനിച്ചത്. ജൂൺ 21ന് നടന്ന പുനഃപരീക്ഷയിൽ 20 ലക്ഷം വിദ്യാർഥികൾ മാത്രമേ പങ്കെടുത്തുള്ളൂ എന്നാണ് പുറത്തുവരുന്ന വിവരം. ഹാജർനിലയിൽ ഏകദേശം ഒമ്പത് ശതമാനത്തിന്റെ കുറവുണ്ടായി. ഇതിന്റെ കൃത്യമായ കണക്കുകൾ ദേശീയ പരീക്ഷാ ഏജൻസി പരിശോധിച്ചുവരികയാണ്.
ചോദ്യപേപ്പർ ചോർച്ചയുണ്ടാക്കിയ മാനസികാഘാതവും പരീക്ഷാനടത്തിപ്പിൽ വിശ്വാസ്യത നഷ്ടപ്പെട്ടതുമാണ് വിദ്യാർഥികളുടെ പിന്മാറ്റത്തിനു കാരണമായി പറയുന്നത്.
അതേസമയം ജെഇഇ പരീക്ഷകളിൽ മികച്ച വിജയം നേടി എൻജിനിയറിംഗ്, ഐഐടി പ്രവേശനത്തിന് യോഗ്യത നേടിയവരും വിദേശപഠനം കരസ്ഥമാക്കിയവരും നീറ്റ് പരീക്ഷ എഴുതിയിട്ടുണ്ടാകില്ല എന്നാണ് എൻടിഎ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ആദ്യപരീക്ഷയുടെ ഉത്തരസൂചിക വന്നപ്പോൾ ആവശ്യത്തിനു മാർക്കില്ലെന്ന് സ്വയം വിലയിരുത്തിയ വിദ്യാർഥികളും പുനഃപരീക്ഷയിൽ പങ്കെടുത്തിട്ടുണ്ടാകില്ലെന്നും എൻടിഎ അവകാശപ്പെടുന്നു.
രണ്ടു പരീക്ഷകൾക്കുമിടയിൽ 21 വിദ്യാർഥികൾ ആത്മഹത്യ ചെയ്തതായാണ് പുറത്തുവരുന്ന വിവരം.
Tags : NEET re-exam NEET absent students