National
ന്യൂഡൽഹി: കെപിസിസി അധ്യക്ഷൻ മന്ത്രിയല്ലാത്ത ആളായിരിക്കണമെന്ന് സണ്ണി ജോസഫ്. കെപിസിസിക്ക് മുഴുവൻ സമയ പ്രസിഡന്റ് വരുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകായിരുന്നു സണ്ണി ജോസഫ്.
എംഎൽഎമാർക്കും എംപിമാർക്കും ഒരുപോലെ യോഗ്യതയുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു. സംസ്ഥാനത്തിന്റെ വൈദ്യുതി മേഖലയെ മെച്ചപ്പെടുത്താനുള്ള വിവിധ പദ്ധതികളെ സംബന്ധിച്ച് കേന്ദ്ര ഊർജ മന്ത്രി മനോഹർലാൽ ഘട്ടറുമായി സണ്ണി ജോസഫ് ചർച്ച നടത്തിയിരുന്നു.
കേന്ദ്ര ഉത്പാദന നിലയങ്ങളിൽ നിന്ന് അധിക വൈദ്യുതി അനുവദിക്കണമെന്നും, കൂടംകുളം, തിരുനെൽവേലി എന്നിവിടങ്ങളിൽ നിന്ന് തെക്കൻ കേരളത്തിലേക്കുള്ള പ്രസരണ ശൃംഖല ശക്തിപ്പെടുത്തണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
Movies
വിദ്യാർഥി പ്രക്ഷോഭത്തിനിടെ റീലുകൾ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവച്ച ജെൻ സി രീതിക്കെതിരേ നടിയും ബിജെപി എംപിയുമായ കങ്കണ റണൗത് രംഗത്ത്. വിദ്യാർഥി പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് വൈറലായ ദൃശ്യങ്ങളെ രൂക്ഷമായി നടി വിമർശിച്ചു.
പതിവ് സമരങ്ങളിൽനിന്നും പ്രതിഷേധങ്ങളിൽനിന്നും വ്യത്യസ്തമായിരുന്നു സിജെപിയുമായി ചേർന്ന് വിദ്യാർഥികൾ ജന്തർമന്തറിൽ നടത്തിയ പ്രതിഷേധം.
ജെൻ സി കിഡ്സ് അവരുടേതായ രീതിയിലാണ് സമരത്തെ സമീപിച്ചത്. അതിന്റെ ഭാഗമായി അവിടെ നടക്കുന്ന കാര്യങ്ങൾ രസകരമായി ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ റീലായി പങ്കിടുകയും ചെയ്തിരുന്നു. ചിരിയും ചിന്തയും ഉണർത്തുന്ന ഇത്തരം റീലുകളായിരുന്നു കഴിഞ്ഞ കുറച്ചുദിവസം സോഷ്യൽമീഡിയ ഭരിച്ചിരുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് കങ്കണ പ്രതികരണവുമായി എത്തിയത്.
ആ വീഡിയോകൾ കണ്ടത് തന്നെ മാനസികമായി തളർത്തിയെന്നും റീലുകൾ കണ്ട് ഓക്കാനം വന്നുവെന്നുമാണ് കങ്കണ സോഷ്യൽ മീഡിയയിൽ കുറിച്ചത്. പ്രതിഷേധക്കാരുടെ ഭാഷയും പെരുമാറ്റവും വേഷവിധാനവും ഇന്ത്യയുടെ സാംസ്കാരിക മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നതല്ലെന്നും താരം കുറിച്ചു. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ച കുറിപ്പിലാണ് കങ്കണ പ്രതിഷേധ വീഡിയോകളെക്കുറിച്ചുള്ള തന്റെ പ്രതികരണം അറിയിച്ചത്.
എന്റെ ജീവിതത്തിൽ ഇത്രയധികം വിരൂപത ഒരിടത്തും കണ്ടിട്ടില്ല. ജെൻ സി പ്രതിഷേധങ്ങളുടെ റീലുകൾ കാണുമ്പോൾ തന്നെ ഛർദ്ദിയും ഓക്കാനവും വരും. അവർ സംസാരിക്കുന്ന രീതിയും ഉപയോഗിക്കുന്ന ഭാഷയും അത്യന്തം അരോചകമാണ്. ഓരോ ഫ്രെയിമും ഒരുപോലെ അസഹ്യവും താഴ്ന്ന നിലവാരത്തിലുള്ളതുമാണ്. ഇവരെ പ്രസവിക്കുകയും വളർത്തുകയും ചെയ്യുന്നത് ആരാണ്..?
ഇന്ത്യ വൈവിധ്യമാർന്ന സൗന്ദര്യമുള്ള ജനങ്ങളുടെയും ചാരുതയും സാംസ്കാരിക പാരമ്പര്യവും നിറഞ്ഞ നാടാണ്. നിങ്ങൾ സ്വയം പാറ്റകൾ എന്ന് വിളിക്കുന്നു. അതുപോലെ തന്നെയാണ് നിങ്ങളുടെ രൂപവും പെരുമാറ്റവും. അതിൽ യാതൊരു വിരോധാഭാസവുമില്ല. ലോകത്തിന് മുന്നിൽ നിങ്ങൾ പ്രദർശിപ്പിക്കുന്നത് മാലിന്യവും അഴുക്കും വിരൂപതയും മാത്രമാണ്. ഈ റീലുകൾ കണ്ടതോടെ ഞാൻ മാനസികമായി തളർന്നു. ഇനി കുറച്ച് ഡിജിറ്റൽ ഡിറ്റോക്സും മാനസിക ശാന്തിയും വേണം-എന്നാണ് നടി കുറിച്ചത്.
കങ്കണയുടെ ഈ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്. നിരവധിപേർ അനുകൂലിച്ചും വിമർശിച്ചും രംഗത്തെത്തി കഴിഞ്ഞു. വിദ്യാർഥി പ്രക്ഷോഭത്തെക്കുറിച്ച് കങ്കണ പ്രതികരിക്കുന്നത് ഇതാദ്യമല്ല. പ്രതിഷേധങ്ങൾ പുരോഗമിച്ചിരുന്ന സമയത്തും സമരരീതികളെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള പ്രതികരണങ്ങൾ നടിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു. തെരുവിലിറങ്ങി പ്രതിഷേധം നടത്തി സർക്കാരിനെ സമ്മർദത്തിലാക്കുന്നുവെന്ന തരത്തിലും കങ്കണയിൽ നിന്ന് വിമർശനം വന്നിരുന്നു.
ബോളിവുഡിൽനിന്ന് സൽമാൻ ഖാൻ, കരീന കപൂർ, പ്രിയങ്ക ചോപ്ര, ദിയ മിർസ, വിജയ് വർമ, ഹുമ ഖുറേഷി, ഭൂമി പെട്നേക്കർ, വീർ ദാസ് തുടങ്ങി നിരവധി താരങ്ങൾ വിവിധ രീതികളിൽ വിദ്യാർഥികൾക്ക് പിന്തുണ അറിയിച്ചിരുന്നു.
National
ന്യൂഡൽഹി: സിജെപി പ്രതിഷേധത്തിനിടെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ കർശന നടപടിയുമായി സുപ്രീംകോടതി. പ്രതിഷേധം സമാധാനപരമായിരുന്നെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റീസ് പോലീസിനെതിരെ ഒട്ടേറെ ഗുരുതര പരാതികൾ വന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി. പെല്ലറ്റ് ആക്രമണത്തിൽ 19 വയസുകാരന് കാഴ്ച നഷ്ടമായതും പോലീസിനെതിരായ ലൈംഗികാതിക്രമ പരാതികളും കോടതി ഗൗരവത്തോടെയാണ് പരിഗണിച്ചത്.
ഹർജിക്കാർ പോലീസ് അതിക്രമത്തിന്റെ ദൃശ്യങ്ങളും ഹാജരാക്കിയിരുന്നു. അതേസമയം പ്രതിഷേധക്കാർ പോലീസിനെ ആക്രമിക്കാൻ ശ്രമിച്ചെന്ന പരാതിയും നിലനിൽക്കുന്നുണ്ട്. ഇതുരണ്ടും ഗൗരവമായി കാണുന്നുവെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി ഇരുഭാഗത്തുനിന്നുമുള്ള പരാതികളും സമഗ്രമായി അന്വേഷിക്കണമെന്നും വ്യക്തമാക്കി.
രാജ്യത്തൊട്ടാകെ നടന്ന അക്രമങ്ങളെക്കുറിച്ച് തെളിവുകളുടെ അടിസ്ഥാനത്തിൽ സ്വതന്ത്രവും ശാസ്ത്രീയവുമായ അന്വേഷണം നടത്തും. അന്വേഷണത്തിനായുള്ള സമിതിയെ പിന്നീട് തീരുമാനിക്കുമെന്നും കോടതി പറഞ്ഞു. ചട്ടങ്ങൾ ലംഘിക്കപ്പെട്ടാൽ നിയമം അതിനുള്ള നടപടിയെടുക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.
National
ന്യൂഡൽഹി: എഥനോൾ കലർത്തിയ ഇ20 പെട്രോളിന്റെ നിർബന്ധിത ഉപയോഗം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഓഗസ്റ്റ് നാലിന് പാർലമെന്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്ന് പ്രഖ്യാപിച്ച് ഡൽഹിയിലെ പ്രമുഖ ഗതാഗത സംഘടനകൾ.
ഡൽഹി ടാക്സി ആൻഡ് ടൂറിസ്റ്റ് ട്രാൻസ്പോർട്ടേഴ്സ് ആന്‍ഡ് ടൂർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഉൾപ്പെടെയുള്ള സംഘടനകളാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഉപഭോക്താക്കൾക്ക് മറ്റ് ഇന്ധന ഓപ്ഷനുകൾ നൽകാതെ ഇ20 മാത്രം നിർബന്ധമാക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെയാണ് ഈ പ്രതിഷേധമെന്ന് ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ്പോർട്ട് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ഹരീഷ് സഭർവാൾ വ്യക്തമാക്കി.
വാഹനങ്ങളുടെ എഞ്ചിൻ ആയുസിനെയും പ്രകടനത്തെയും ബാധിക്കുന്ന എഥനോൾ മിശ്രിത പെട്രോൾ പൂർണമായും പിൻവലിക്കുകയോ അല്ലെങ്കിൽ സാധാരണ പെട്രോൾ തെരഞ്ഞെടുക്കാനുള്ള അവസരം നൽകുകയോ ചെയ്യണമെന്നാണ് ട്രാൻസ്പോർട്ട് യൂണിയനുകളുടെ പ്രധാന ആവശ്യം.
National
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയും പ്രതിഷേധിച്ച വിദ്യാര്‍ഥികളെ പോലീസ് തല്ലിച്ചതച്ചതും പാര്‍ലമെന്റിലും പുറത്തും വീണ്ടും ആളിക്കത്തുന്നു.
രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ എംപിമാര്‍ ഗാന്ധി സ്മൃതിയിലേക്ക് ഇന്നലെ രാത്രി വീണ്ടും നടത്തിയ അപ്രതീക്ഷിത മിന്നല്‍യാത്ര പോലീസ് ആദ്യം തടഞ്ഞതും പിന്നീട് ബാരിക്കേഡ് മാറ്റിയതും അടക്കമുള്ള സംഭവങ്ങള്‍ പ്രശ്നം സങ്കീര്‍ണമാക്കി. രാജ്യമാകെ സമരത്തീച്ചൂളയിലേക്കു മാറിയതോടെ നീറ്റ് പ്രശ്നത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ പ്രതിസന്ധിയിലായി.
പ്രതിപക്ഷ നേതാവിന്റെ വസതിയില്‍ ഇന്നലെ വൈകുന്നേരം ചേര്‍ന്ന പ്രതിപക്ഷ എംപിമാരുടെ യോഗത്തിനു പിന്നാലെയാണ് മൂന്നു ബസുകളിലായി ഗാന്ധിസ്മൃതിയില്‍ സത്യഗ്രഹത്തിനായി പുറപ്പെട്ടത്. ബസുകള്‍ പുറപ്പെട്ടയുടന്തന്നെ റോഡില്‍ ബാരിക്കേഡുകള്‍ ഉയര്‍ത്തി പോലീസ് തടഞ്ഞു.
രാഹുല്‍തന്നെ നേരിട്ടിറങ്ങി പോലീസ് മേധാവികളുമായി ചര്‍ച്ച നടത്തിയാണു യാത്ര തുടര്‍ന്നത്. രാഹുലിന്റെ വസതിയിലേക്ക് എംപിമാരെ വിളിച്ചപ്പോള്‍പ്പോലും അതൊരു മിന്നല്‍ സമരത്തിനുവേണ്ടിയാണെന്ന് എംപിമാര്‍ അറിഞ്ഞിരുന്നില്ല.
ആറിനു കടകളടയ്ക്കണം
അതേസമയം, ബാരിക്കേഡുകളും പോലീസ് നിയന്ത്രണങ്ങളും വകവയ്ക്കാതെ ആയിരങ്ങളാണ് സമരവേദിയിൽ എത്തിക്കൊണ്ടിരിക്കുന്നത്. പ്രതിഷേധക്കാർ നിറയുന്ന സാഹചര്യത്തിൽ കൊണാട്ട് പ്ലേസിലെ കടകൾ വൈകുന്നേരം ആറ് മണിയോടെ അടക്കണമെന്ന് പോലീസ് വ്യാപാരികൾക്ക് നിർദേശം നൽകി. ജന്തർമന്തറിലേക്ക് വരുന്നവരെ തടയാൻ നഗരത്തിൽ വൻ പോലീസ് ബന്തവസുണ്ട്. ന്യൂഡൽഹി മേഖലയിൽ പലയിടത്തും ശക്തമായ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
വിദ്യാർഥികളുടെ പാർലമെന്റ് മാർച്ചിനിടെ പോലീസ് ക്രൂരതയ്ക്ക് ഇരയായവർക്കു ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാജ്യവ്യാപകമായി ഇന്ന് സമാധാനപരമായ പ്രതിഷേധത്തിന് സിജെപി ആഹ്വാനം ചെയ്തു. ഒത്തുചേരുന്നിടത്ത് അവർ ഉന്നയിക്കുന്ന ആവശ്യങ്ങൾ ഉറക്കെ വായിച്ചുകൊണ്ട് സമാധാനപരമായി പങ്കുചേരാനാണ് ആഹ്വാനം.
Kerala
അഹില്യാനഗർ: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് ഡൽഹിയിൽ നടക്കുന്ന വിദ്യാർഥി സമരത്തിന് പിന്തുണയുമായി സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ മൗന സമരം നടത്തി. മഹാരാഷ്ട്രയിലെ അഹില്യാനഗറിലാണ് രണ്ടു മണിക്കൂർ നീണ്ടുനിന്ന സമരം സംഘടിപ്പിച്ചത്.
അഹില്യാനഗറിലുള്ള മഹാത്മാഗാന്ധി പ്രതിമയ്ക്ക് മുന്നിലായിരുന്നു മൗന സമരം. പ്രതിഷേധത്തിന് മുന്നോടിയായി അദ്ദേഹം ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. ഡൽഹിയിൽ നടക്കുന്ന അക്രമങ്ങളുടെയും പോലീസ് നടപടികളുടെയും വാർത്തകൾ വേദനാജനകമാണെന്ന് അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.
പ്രതിഷേധക്കാരുടെ അമർഷത്തെ ക്രമസമാധാന പ്രശ്നമായി കാണാതെ, അത് സമൂഹത്തിന്റെ വേദനയും പ്രതീക്ഷയുമായി കാണണമെന്ന് ഹസാരെ കത്തിലൂടെ ആവശ്യപ്പെട്ടു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കാൻ ആവശ്യപ്പെട്ടാൽ സർക്കാരിന് വീഴ്ചയൊന്നും സംഭവിക്കില്ലെന്നും ഹസാരെ കത്തിൽ പരാമർശിച്ചു.
പരാതികൾ ക്ഷമയോടെ കേൾക്കാനും പരസ്പര വിശ്വാസത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ച് അനുകൂലമായ ചർച്ചകളിലൂടെ പ്രശ്നത്തിന് പരിഹാരം കാണാനും കേന്ദ്രസർക്കാരിനോട് അദ്ദേഹം അഭ്യർഥിച്ചു. പ്രതിഷേധത്തിന് ശേഷം അദ്ദേഹം തന്റെ ഗ്രാമമായ റാലേഗൻ സിദ്ധിയിലേക്ക് മടങ്ങി.
Movies
നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിൽ നടക്കുന്ന പ്രതിഷേധങ്ങൾക്കിടെ പ്രതികരണവുമായി ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം അടങ്ങിയ ഒരു പോസ്റ്റർ ഫേസ്ബുക്കിൽ പങ്കുവെച്ചാണ് കൃഷ്ണകുമാർ നിലപാട് വ്യക്തമാക്കിയത്.
കാഷ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ പിന്നെയാണോ ഡൽഹി എന്ന് കുറിച്ച പോസ്റ്ററാണ് കൃഷ്ണകുമാർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ചിത്രത്തിനൊപ്പം ജയ്ഹിന്ദ് എന്ന ക്യാപ്ഷനും നൽകിയിട്ടുണ്ട്.
നീറ്റ് ഉൾപ്പെടെയുള്ള വിവിധ മത്സരപരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) നേതൃത്വത്തിൽ രാജ്യതലസ്ഥാനത്ത് പ്രതിഷേധം തുടരുകയാണ്. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കുന്നത് വരെ പ്രതിഷേധം തുടരാനാണ് സമരക്കാരുടെ തീരുമാനം. ഈ സാഹചര്യത്തിലാണ് ബിജെപി നേതാവിന്റെ പ്രതികരണം.
Movies
കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തെ പിന്തുണച്ച് മഹാരാജാസ് കോളജില്‍ നടത്തിയ ഐക്യദാര്‍ഢ്യസദസില്‍ പങ്കെടുത്ത് മലയാളസിനിമയിലെ പ്രമുഖർ.
സംവിധായകൻ ആഷിക് അബു, നടി ശാന്തി ബാലചന്ദ്രൻ, എഴുത്തുകാരൻ എൻ.എസ് മാധവൻ, കെ.ആർ മീര എന്നിവരും മഹാരാജാസിൽ പ്രതിഷേധക്കൂട്ടായ്മയുടെ ഭാഗമായി.
‘സമാധാനപരമായ ശബ്ദം കേൾക്കൂ, ജനാധിപത്യം എല്ലാം കേൾക്കുന്നുണ്ട്’ എന്ന പോസ്റ്ററുമായാണ് ഗൗരി സമരത്തിനെത്തിയത്. നടനും റാപ്പറുമായ ബേബി ജീനും സമരത്തിന് ഐക്യദാർഢ്യം പങ്കുവച്ച് മഹാരാജാസ് കോളജിലെത്തിയിരുന്നു.
ന്യൂഡൽഹി ജന്തർ മന്തറിലെ വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണയുമായി നിരവധി താരങ്ങളാണ് രംഗത്തെത്തിയത്. സിനിമാ താരങ്ങളായ ഇന്ദ്രജിത്ത് സുകുമാരൻ, കുഞ്ചാക്കോ ബോബൻ, സിജു സണ്ണി, റഹ്മാൻ, വിനയ് ഫോർട്ട്, കാളിദാസ് ജയറാം, നസ്ലിൻ, നിഖില വിമൽ, ഗ്രേസ് ആന്റണി, ദീപ തോമസ്, ഹാഷിർ തുടങ്ങിയവരാണ് ഇന്ന് പ്രതികരണവുമായി എത്തിയത്.
കഴിഞ്ഞ ദിവസം വിസ്മയ മോഹൻലാൽ, ടൊവിനോ തോമസ്, പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, പ്രാചി തെഹ്ലാൻ, എന്നിവർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു
Movies
ഡൽഹിയിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിനു ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പിന്തുണ പ്രഖ്യാപിച്ച നടിയും മോഹൻലാലിന്റെ മകളുമായ വിസ്മയ മോഹൻലാലിനു നേരെ സൈബർ ആക്രമണം.
വിസ്മയയുടെ പ്രതികരണത്തിന് പിന്നാലെ വിവിധ സാമൂഹ്യ മാധ്യമ പേജുകളിലും മോഹൻലാലിന്റെ ഫേസ്ബുക്ക് പേജിലും വിവിധ പോസ്റ്റുകൾക്ക് താഴെയുമായാണ് അധിക്ഷേപ കമന്റുകൾ പ്രത്യക്ഷപ്പെട്ടത്.
പൃഥ്വിരാജിന്റെ ഗതി എന്താണെന്ന് അച്ഛനോട് ചോദിച്ചാൽ പറഞ്ഞു തരും, പെട്ടെന്നൊരു പൗരബോധം!, സിനിമയ്ക്ക് ആളെ കൂട്ടാൻ ചില പ്രതികരണങ്ങൾ നടത്തിയാൽ മതിയെന്ന് ആരെങ്കിലും ഉപദേശിച്ചിരുന്നോ?,
പഹൽഗാമിൽ മതം ചോദിച്ച് പാവം മനുഷ്യരെ കൊന്നപ്പോൾ മിണ്ടാട്ടം മുട്ടിയവർക്ക് ഇപ്പോൾ സംസാരിക്കാൻ കഴിവ് കിട്ടിയതിൽ സന്തോഷം, ലാലേട്ടന്റെ പേര് കളഞ്ഞല്ലോ, ഇനി ഞാനും എന്റെ കുടുംബവും തിയറ്ററിലേക്ക് ഇല്ല... എന്നിങ്ങനെ പോകുന്നു കമന്റുകൾ.
‘സ്വന്തം പൗരന്മാരോട് ഒരു ജനാധിപത്യ രാജ്യം പ്രതികരിക്കേണ്ടത് ഇങ്ങനെയാണോ? പൗരന്മാർ ശബ്ദമുയർത്തുമ്പോൾ അതിനുള്ള മറുപടി ചർച്ചകൾക്ക് പകരം അതിശക്തമായ അടിച്ചമർത്തലാണെങ്കിൽ, നമ്മൾ ഏതുതരം ജനാധിപത്യത്തിലേക്കാണ് പോകുന്നതെന്ന് ഓരോരുത്തരും ചിന്തിക്കേണ്ടിയിരിക്കുന്നു’ എന്നാണ് വിസ്മയ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
National
ന്യൂഡൽഹി: കേന്ദ്ര സർക്കാരുമായി ചർച്ചയ്ക്കു തയാറാണെന്നറിയിച്ച് കോക്രോച്ച് ജനതാ പാർട്ടി (സിജെപി).
ചർച്ചയ്ക്കായി കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡ സിജെപി പ്രതിനിധികളെ അദ്ദേഹത്തിന്റെ വസതിയിലേക്ക് വിളിപ്പിച്ചുവെന്നും എന്നാൽ നിഷ്പക്ഷ വേദിയല്ലാത്തതിനാൽ ക്ഷണം നിരസിച്ചുവെന്നും പാർട്ടി വക്താവ് സൗരവ് ദാസ് ജന്തർ മന്തറിൽ മാധ്യമങ്ങളോട് പറഞ്ഞു.
സമരവേദിയായ ജന്തർ മന്തറിലോ അതല്ലെങ്കിൽ ഒരു നിഷ്പക്ഷ വേദിയിലോ ചർച്ചയാകാമെന്നാണ് കോക്രോച്ച് ജനതാ പാർട്ടിയുടെ നിലപാട്. വിഷയം ചർച്ചകളിലൂടെ പരിഹരിക്കാൻ കഴിയുമെങ്കിൽ നല്ലതാണെന്നും സൗരവ് ദാസ് പറഞ്ഞു.
National
ന്യൂഡൽഹി: ഡൽഹി ജന്തർമന്തറിലും പരിസര പ്രദേശങ്ങളിലും തുടരുന്ന കോക്രോച്ച് ജനതാ പാർട്ടി പ്രതിഷേധത്തിനിടെ പോലീസിന് നേരെ വൻ ആക്രമണം. കൊണാട്ട് പ്ലേസിനു സമീപമുണ്ടായ സംഘർഷത്തിൽ പ്രതിഷേധക്കാർ വാളുകളും ഖുക്രികളും വീശിയതായി ഡൽഹി പോലീസ് അറിയിച്ചു. ഇതുവരെ രണ്ട് അസിസ്റ്റന്റ് കമ്മീഷണർമാർ ഉൾപ്പെടെ അഞ്ച് പോലീസ് ഉദ്യോഗസ്ഥർക്ക് സംഘർഷത്തിൽ പരിക്കേറ്റതായി പോലീസ് വ്യക്തമാക്കി.
സംഘർഷത്തിനിടയിൽ ചില പ്രക്ഷോഭകാരികൾ വാളുകളും ഖുക്രികളും ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ഉപയോഗിച്ച് പോലീസിനെ നേരിടുകയായിരുന്നു. ജന്തർമന്തറിലെ പ്രതിഷേധ വേദിയും ടെന്റുകളും പോലീസ് രാത്രിയോടെ പൊളിച്ചുനീക്കിയതിനെ തുടർന്ന് ചൊവ്വാഴ്ച രാവിലെ പ്രവർത്തകർ വീണ്ടും സ്ഥലത്ത് പ്രവേശിക്കുകയായിരുന്നു. സ്ഥലത്ത് കനത്ത പോലീസ് സന്നാഹത്തെയും റാപ്പിഡ് ആക്ഷൻ ഫോഴ്സിനെയും വിന്യവിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിൽ സമരക്കാരെ നേരിടാൻ കൂടുതൽ സേനാവിന്യാസം നടത്താൻ കേന്ദ്രസർക്കാർ. സിആർപിഎഫിന്റെ 20 കമ്പനികളെ കൂടി ഡൽഹിയിൽ വിന്യസിക്കാനാണ് നീക്കം.
ഇതിന്റെ ഭാഗമായി പശ്ചിമ ബംഗാളിൽ നിന്ന് ഡൽഹിയിലേക്ക് സിആർപിഎഫ് ഉദ്യോഗസ്ഥരെ വിമാനമാർഗം എത്തിക്കും. ഡൽഹിയിൽ അടിയന്തര സേനാവിന്യാസം ശക്തമാക്കാനാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനം.
പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിനായി വിന്യസിച്ചിരുന്ന സിആർപിഎഫ് കമ്പനികളെയാണ് ഡൽഹിയിലേക്കെത്തിക്കുന്നത്. തെരഞ്ഞടുപ്പ് കഴിഞ്ഞെങ്കിലും സംസ്ഥാന സർക്കാരിന്റെ അഭ്യർഥനയെ തുടർന്ന് സിആർപിഎഫ് കമ്പനികൾ ബംഗാളിൽ തുടരുകയായിരുന്നു.
ഏകദേശം 100 ഉദ്യോഗസ്ഥർ ഉൾപ്പെടുന്നതാണ് സിആർപിഎഫിന്റെ ഒരു കമ്പനി. ഇത്തരത്തിൽ 20 കമ്പനി എത്തുന്നതോടെ 2,000 ഓളം ഉദ്യോഗസ്ഥർ ഡൽഹിയിലേക്കെത്തും. നിലവിൽ ഡൽഹി പോലീസിനെ കൂടാതെ 30 കമ്പനി സിആർപിഎഫും റാപിഡ് ആക്ഷൻ ഫോഴ്സും വിവിധ കേന്ദ്ര ഏജൻസികളിലെ ഉദ്യോഗസ്ഥരും ഡൽഹിയിൽ സമരത്തെ നേരിടാൻ നിയോഗിക്കപ്പെട്ടിട്ടുണ്ട്.
Kerala
ന്യൂഡൽഹി: ഇന്ത്യയിലെ യുവജനങ്ങളുടെ ശബ്ദം ക്ഷമയോടെ കേൾക്കണമെന്നും ആശയവിനിമയത്തിലെ തകർച്ച ആർക്കും ഗുണം ചെയ്യില്ലെന്നും ആത്മീയ നേതാവ് ശ്രീ ശ്രീ രവിശങ്കർ. പ്രതിഷേധിക്കുന്ന വിദ്യാർഥികളുടെയും യുവാക്കളുടെയും പ്രശ്നങ്ങൾ പരിഹരിക്കാൻ ചർച്ചകൾ അനിവാര്യമാണെന്നും അദ്ദേഹം കുറിപ്പിൽ ചൂണ്ടിക്കാട്ടി. ഡൽഹിയിലെ ജന്തർമന്തർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ യുവാക്കൾ നടത്തുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലുള്ള അദ്ദേഹത്തിന്റെ പ്രതികരണം വളരെപ്പെട്ടെന്നു തന്നെ വൈറലായി.
ചർച്ചകളുടെ അഭാവം രാജ്യത്തിന് ദോഷകരമാണ്. നിലവിലെ സങ്കീർണമായ സാഹചര്യത്തിൽ അതീവ ദുഃഖം പ്രകടിപ്പിച്ച അദ്ദേഹം യുവതലമുറയുടെ ആവശ്യങ്ങളും ആശങ്കകളും ഭരണാധികാരികൾ ക്ഷമയോടെ കേൾക്കണമെന്നും ആവശ്യപ്പെട്ടു.
അക്രമമോ പ്രതിഷേധങ്ങളോ പര്യാപ്തമല്ലെന്നും ചർച്ചകളിലൂടെയും സമാധാനപരമായ ആശയവിനിമയങ്ങളിലൂടെയും മാത്രമേ പ്രശ്നങ്ങൾക്കു ശാശ്വത പരിഹാരം ഉണ്ടാകൂയെന്നും അദ്ദേഹം ഓർമിപ്പിച്ചു. ആർട്ട് ഓഫ് ലിവിംഗ് (The Art of Living) സംഘടനയിലൂടെ യുവാക്കൾക്കിടയിലും പ്രവർത്തിക്കുന്ന ആത്മീയ നേതാവാണ് ശ്രീ ശ്രീ രവിശങ്കർ.
അദ്ദേഹത്തെ പോലുള്ളവരും വിദ്യാർഥികളുടെ പ്രക്ഷോഭത്തെ സർക്കാർ നേരിടുന്ന രീതിയെ വിമർശിച്ചു രംഗത്തുവരുന്നത് സർക്കാരിനു കൂടുതൽ സമ്മർദമാകുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
National
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കണമെന്നാവശ്യപ്പെട്ട് 'കോക്രോച്ച് ജനതാ പാർട്ടി' ആരംഭിച്ച പ്രക്ഷോഭം രാജ്യതലസ്ഥാനത്ത് ആളിപ്പടരുന്നു. കോൺഗ്രസ് അടക്കമുള്ള പ്രധാന പ്രതിപക്ഷ പാർട്ടികൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെ കേന്ദ്ര സർക്കാർ കടുത്ത രാഷ്ട്രീയ പ്രതിരോധത്തിലായി. കഴിഞ്ഞ രണ്ടുദിവസമായി ഡൽഹിയിൽ പോലീസും സമരക്കാരും തമ്മിൽ ശക്തമായ ഏറ്റുമുട്ടലാണ് നടക്കുന്നത്.
പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തിയ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെ പോലീസ് ബലം പ്രയോഗിച്ച് വലിച്ചിഴച്ച സംഭവം പ്രതിഷേധത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു. ക്രമസമാധാന പാലനത്തിന്റെ പേരിൽ നടന്ന പോലീസ് നടപടിയെ ശക്തമായി അപലപിച്ച രാഹുൽ ഗാന്ധി, വിഷയം പാർലമെന്റിൽ അടിയന്തരമായി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു.
നീറ്റ് പരീക്ഷാ നടത്തിപ്പിലെ വീഴ്ചകളും പ്രതിഷേധക്കാർക്കെതിരായ പോലീസ് അതിക്രമങ്ങളും സഭയിൽ ഉന്നയിച്ച് ഇരുസഭകളും സ്തംഭിപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. സഭയ്ക്കുള്ളിൽ ചർച്ചയ്ക്ക് സർക്കാർ തയാറായിറായില്ലെങ്കിൽ സമരം പാർലമെന്റ് മന്ദിരത്തിന് പുറത്തേക്ക് വ്യാപിപ്പിക്കും.
അതേസമയം, വിഷയം കൂടുതൽ സങ്കീർണമായതോടെ അനുനയ നീക്കങ്ങളുമായി കേന്ദ്രം രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദ, ജിതേന്ദ്ര സിംഗ് എന്നിവർ നിരാഹാര സമരത്തെ തുടർന്ന് ആശുപത്രിയിൽ കഴിയുന്ന സോനം വാംഗ്ചുക്കിനെ സന്ദർശിച്ച് ചർച്ച നടത്തി. എന്നാൽ, വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് CJP നേതൃത്വം.
National
ന്യൂയോർക്ക്: ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരേ ഡൽഹി ജന്തർ മന്തറിലും പാർലമെന്റിലേക്കും നടന്ന വിദ്യാർഥികളുടെ ‘ചലോ സൻസദ്’പ്രതിഷേധവും അതിനുനേരേയുണ്ടായ ശക്തമായ പോലീസ് നടപടിയും രാജ്യാന്തര ശ്രദ്ധ നേടുന്നു.
പ്രമുഖ വിദേശമാധ്യമങ്ങളായ ന്യൂയോർക്ക് ടൈംസ്, ബിബിസി, ഫിനാൻഷ്യൽ ടൈംസ്, അൽ ജസീറ, ദ ഗാർഡിയൻ, ബ്ലൂംബെർഗ് തുടങ്ങിയ മാധ്യമങ്ങൾ പ്രാധാന്യത്തോടെയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.
രാജ്യതലസ്ഥാനത്ത് അരങ്ങേറിയ വൻ പ്രതിഷേധം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂന്നാം ഊഴത്തിലെ ഏറ്റവും വലിയ ജനകീയ വെല്ലുവിളിയാണെന്ന് പ്രമുഖ വിദേശമാധ്യമങ്ങൾ നിരീക്ഷിച്ചു.
പതിനായിരക്കണക്കിന് യുവാക്കൾ അണിനിരന്ന മാർച്ച് കേവലം ഒരു തമാശ എന്നതിൽനിന്നു മാറി സർക്കാരിന് കടുത്ത ഭീഷണിയാകുന്ന വലിയൊരു ബഹുജന പ്രക്ഷോഭമായി ഉയർന്നുവന്നതായി ബിബിസി റിപ്പോർട്ട് ചെയ്തു.
ഡൽഹി തെരുവുകളിൽ അക്രമാസക്തവും അരാജകത്വം നിറഞ്ഞതുമായ രംഗങ്ങൾ അരങ്ങേറുമ്പോഴും കാര്യങ്ങൾ ശാന്തമാണെന്നു കാണിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുകയാണെന്ന് ന്യൂയോർക്ക് ടൈംസ് നിരീക്ഷിച്ചു. ശക്തനായ നേതാവ് എന്ന അദ്ദേഹത്തിന്റെ പ്രതിച്ഛായയ്ക്ക് ഈ ബഹുജന പ്രതിഷേധം വലിയ വെല്ലുവിളിയാണെന്നും പത്രം എഴുതി.
പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്കു പുറമെ രാജ്യത്തെ തൊഴിലില്ലായ്മ, സർക്കാരിന്റെ ഉത്തരവാദിത്വമില്ലായ്മ എന്നിവയ്ക്കെതിരേയുള്ള വിശാലമായ പ്രതിഷേധമായി സമരം മാറിയെന്നും പ്രക്ഷോഭകർക്കു നേരേ പോലീസ് ക്രൂരമായ ബലപ്രയോഗം നടത്തിയെന്നും വാഷിംഗ്ടൺ പോസ്റ്റും അസോസിയേറ്റഡ് പ്രസും ചൂണ്ടിക്കാട്ടി.
സമീപകാലത്തു ഡൽഹിയിൽ നടന്ന ഏറ്റവും വലിയ പ്രതിഷേധങ്ങളിൽ ഒന്നാണിതെന്നും ഇത് കേന്ദ്രസർക്കാരിനു വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നും ലണ്ടൻ ആസ്ഥാനമായ ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു. വിലക്കുകളും പോലീസ് നടപടികളും മറികടന്ന് പതിനായിരക്കണക്കിനു യുവാക്കൾ തെരുവിലിറങ്ങിയതിനെ "വർഷങ്ങൾക്കിടയിലെ ഏറ്റവും വലിയ സർക്കാർ വിവിരുദ്ധ പ്രക്ഷോഭം' എന്നാണ് ബ്രിട്ടനിലെ "ദ ഗാർഡിയൻ' വിശേഷിപ്പിച്ചത്.
ജനരോഷം തണുപ്പിക്കാൻ സർക്കാർ വിഷമിക്കുകയാണെന്ന് ന്യൂയോർക്ക് ആസ്ഥാനമായ ധനകാര്യ മാധ്യമമായ ബ്ലൂംബെർഗ് നിരീക്ഷിച്ചു.
സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്കു നേരേ പോലീസ് നടത്തിയ കണ്ണീർവാതക പ്രയോഗത്തിലും ലാത്തിച്ചാർജിലും ഇന്റർനെറ്റ് നിരോധനത്തിലും ആംനസ്റ്റി ഇന്റർനാഷണൽ ആശങ്ക രേഖപ്പെടുത്തി.
National
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരേ ഡൽഹി ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി നടത്തുന്ന സമരം കൂടുതൽ ശക്തമാകുന്പോൾ, സമരക്കാർക്ക് പിന്തുണയുമായി അകലെയിരുന്നും സാധാരണക്കാരുടെ കരുതലുകൾ എത്തുന്നു.
കനത്ത മഴ വകവയ്ക്കാതെ തിങ്കളാഴ്ച സമരക്കാർക്ക് ഭക്ഷണം എത്തിച്ചുനൽകിയ സൊമാറ്റോ ഡെലിവറി ഏജന്റിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കഴിഞ്ഞു.
മുംബൈയിൽ താമസിക്കുന്ന അനുജ് റാവത്ത് എന്നയാൾ ഓൺലൈൻ വഴി ഓർഡർ ചെയ്ത ഭക്ഷണമാണ് ഡെലിവറി ബോയ് ജന്തർ മന്തറിലെത്തിച്ചത്. മുംബൈയിലുള്ള അനുജ് ഭയ്യയാണ് ഈ ഭക്ഷണം ഓർഡർ ചെയ്തതെന്നും ജന്തർ മന്തറിൽ വിശന്നിരിക്കുന്നവർക്ക് ഇതു നൽകാൻ ആവശ്യപ്പെട്ടെന്നും പണം ഓൺലൈനായി അടച്ചിട്ടുണ്ടെന്നും മഴക്കോട്ടും ഹെൽമറ്റും ധരിച്ചെത്തിയ ഡെലിവറി ഏജന്റ് പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു.
ഭക്ഷണം ഏറ്റുവാങ്ങിയ സന്നദ്ധപ്രവർത്തകർ അനുജിനും, കനത്ത മഴയത്തും ഓർഡർ എത്തിച്ചുനൽകിയ ഡെലിവറി ഏജന്റിനും കൈയടികളോടെ നന്ദി രേഖപ്പെടുത്തി.
ഇത് ഒറ്റപ്പെട്ട സംഭവമല്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആളുകൾ ഓൺലൈൻ ആപ്പുകൾ വഴി സമരക്കാർക്കായി ഭക്ഷണവും ചായയും ലഘുഭക്ഷണങ്ങളും തുടർച്ചയായി എത്തിച്ചു നൽകുന്നുണ്ട്.
നേരിൽ വരാൻ സാധിച്ചില്ലെങ്കിലും നീതിക്കായുള്ള പോരാട്ടത്തിൽ സമരക്കാർക്കൊപ്പം തങ്ങളുമുണ്ടെന്ന് തെളിയിക്കുകയാണ് ഓൺലൈൻ വഴി ഭക്ഷണമെത്തിക്കുന്ന ഈ സാധാരണക്കാരായ മനുഷ്യർ.
National
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയുടെ പേരില്‍ യുദ്ധക്കളമായ ഡല്‍ഹിയിലേക്കുള്ള മൂന്നാം കര്‍ഷക മാര്‍ച്ച് ഹരിയാന അതിര്‍ത്തിയായ ശംഭുവില്‍ ഇന്നലെ തടഞ്ഞതോടെ അതിര്‍ത്തി പ്രദേശത്തും സംഘര്‍ഷവും ഗതാഗത സ്തംഭനവുമുണ്ടായി.
ജന്തര്‍ മന്തറില്‍ പൊളിച്ചു മാറ്റിയ സമരവേദി കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ ആഭിമുഖ്യത്തില്‍ വീണ്ടും നിര്‍മിച്ചു തുടരുന്ന സമരത്തിലേക്ക് ഇന്നലെയും ആയിരക്കണക്കിനു വിദ്യാര്ഥികളെത്തിയതും പോലീസിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു.
നരേന്ദ്ര മോദി സര്‍ക്കാരിനെ അപ്രതീക്ഷിത പ്രതിസന്ധിയിലാക്കിയ വന്‍ സമരപരമ്പരയാണു ദേശീയ തലസ്ഥാനം ദര്‍ശിച്ചത്. മുന്‍കൂട്ടി കാണാനോ, വേണ്ട മുന്കരുതലെടുക്കാനോ കഴിയാതെ വന്‍ പ്രക്ഷോഭം തുടര്ച്ചയായുണ്ടായതോടെ ഡല്‍ഹിയുടെ ക്രമസമാധാന ചുമതലയുള്ള കേന്ദ്രസര്‍ക്കാര്‍ ത്രിശങ്കുവിലായി.
ഇന്ത്യ- അമേരിക്ക വ്യാപാരക്കരാറിനെതിരേ കര്‍ഷകര്‍ സംഘടിപ്പിച്ച കിസാന്‍ മഹാപഞ്ചായത്തില്‍ പങ്കെടുക്കാനായി ഡല്‍ഹിയിലേക്കു മാര്‍ച്ച് ആരംഭിച്ച പഞ്ചാബില്‍ നിന്നുള്ള നൂറുകണക്കിനു കര്‍ഷകരെയാണു ഇന്നലെ ഡല്‍ഹി അതിര്‍ത്തിയില്‍ വന്‍ കോട്ട കെട്ടി പോലീസ് തടഞ്ഞത്.
ദേശ് ബച്ചാവോ മോര്‍ച്ചയുടെ നേതൃത്വത്തിലാണു കര്‍ഷകരുടെ മഹാപഞ്ചായത്ത് വിളിച്ചത്.
National
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാർട്ടിയുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നിരാഹാര സമരം നടത്തിയിരുന്ന സാമൂഹ്യപ്രവർത്തകൻ സോനം വാംഗ്ചുക്കിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ്.
സോനം വാംഗ്ചുക്കിനെ ഏത് ആശുപത്രിയിലേക്ക് മാറ്റുന്നതിലും തടസമില്ലെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചിരുന്നു. സോനത്തെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റുവാണ് നീക്കം. ഉത്തരവിന് പിന്നാലെ കോടതിക്ക് നന്ദി അറിയിച്ച് അദ്ദേഹത്തിന്റെ ഭാര്യ ഗീതാഞ്ജലി ആംഗ്മോ രംഗത്തെത്തി.
ആരോഗ്യനില വഷളായിരുന്ന സോനത്തെ സമരക്കാർക്കിടയിൽ നിന്ന് കഴിഞ്ഞ ദിവസം ബലപ്രയോഗത്തിലൂടെ ആയിരുന്നു പോലീസ് ആശുപത്രിയിലേക്ക് മാറ്റിയത്. സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റിയ സോനത്തിന്റെ ആരോഗ്യനിലയിൽ ആശങ്കയറിയിച്ച് ഗീതാഞ്ജലി ആംഗ്മോ ആയിരുന്നു കോടതിയെ സമീപിച്ചത്.
അതേസമയം തിങ്കളാഴ്ച ജന്തർ മന്ദറിൽ നടന്ന പ്രതിഷേധത്തെ തുടർന്ന് 70 പേരെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. സമരപ്പന്തലായ ജന്തർമന്ദറിൽ നിന്ന് സമരക്കാരെ പോലീസ് അടിച്ചോടിച്ചിരുന്നു. രാത്രിയോടെ സമരവേദിയിലേക്ക് തിരിച്ചെത്തിയവർ പ്രതിഷേധം തുടരുകയാണ്.
അഭിജിത് ദീപ്കെയുടെ നേതൃത്വത്തിൽ പാർലമെന്റിലേക്ക് വീണ്ടും മാർച്ച് നടത്തുമെന്നും സിജെപി അറിയിച്ചു. ഇത് സംബന്ധിച്ച് തീരുമാനം ഉടൻ പ്രഖ്യാപിക്കും.
NRI
ന്യൂഡൽഹി: ഡൽഹിയിൽ ചത്തർപുർ പഹാടി D-19 House No.792യിൽ സാലി സൈമൺ ജോർജ് (66) അന്തരിച്ചു.
സംസ്കാരം ബുധനാഴ്ച പനവേലി അമ്പലക്കര സെന്റ് ജോർജ് മലങ്കര കാതോലിക് പള്ളിയിൽ നടക്കും.
ഭർത്താവ്: പരേതനായ സൈമൺ ജോർജ്, കളിയിലെഴുകം. മക്കൾ: ടെസി സൈമൺ, ജെറാൾഡ് സൈമൺ.
National
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് സിജെപി നടത്തുന്ന പ്രതിഷേധ സമരം ശക്തമാകുന്നു. തിങ്കളാഴ്ചയുണ്ടായ സംഘർഷത്തിൽ സ്പെഷ്യൽ കമ്മീഷ്ണറും ഡിസിപിമാരും അടക്കം അഞ്ച് ഐപിഎസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 118 പോലീസുകാർക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് 70 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
സമരക്കാർ പൊതുമുതൽ നശിപ്പിച്ചതായും 20 വാഹനങ്ങൾ തകർത്തതായും പോലീസ് അറിയിച്ചു. പ്രതിഷേധക്കാർക്കെതിരെ പൊതുമുതൽ നശിപ്പിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ജന്തർമന്തറിലെ സമരപ്പന്തലിൽ ലാത്തിച്ചാർജ് നടത്തുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്ത പോലീസ്, സോനം വാംഗ്ചുക്ക് അടക്കമുള്ള നേതാക്കൾ പ്രതിഷേധിച്ചിരുന്ന വേദി പൂർണ്ണമായി പൊളിച്ചുമാറ്റി. പ്രദേശത്ത് ദ്രുതകർമസേനയെ വിന്യസിച്ചിട്ടുണ്ട്.
തുടർന്ന് അഭിജിത് ദീപ്കെയുടെ നേതൃത്വത്തിൽ പ്രവർത്തകർ പാർലമെന്റിലേയ്ക്ക് ലേക്ക് മാർച്ച് നടത്താൻ ശ്രമിച്ചെങ്കിലുംപോലീസ് തടഞ്ഞു. പാർലമെന്റ് മന്ദിരത്തിന് സമീപവും കണ്ണീർവാതകം പ്രയോഗിച്ചു.
പോലീസ് നടപടിയെ തുടർന്ന് ചിതറിപ്പോയ സിജെപി പ്രവർത്തകർ രാത്രിയോടെ വീണ്ടും ജന്തർമന്തറിലേക്ക് തിരിച്ചെത്തി സമരം പുനരാരംഭിച്ചു. വരുംദിവസങ്ങളിൽ പാർലമെന്റിലേയ്ക്ക് വീണ്ടും മാർച്ച് നടത്തുമെന്നും തുടർനടപടികൾ ഉടൻ പ്രഖ്യാപിക്കുമെന്നും സംഘടന അറിയിച്ചു. സമരക്കാരുടെ ഈ തിരിച്ചുവരവ് എങ്ങനെ നേരിടുമെന്ന കാര്യത്തിൽ ഡൽഹി പോലീസ് അടിയന്തര ചർച്ചകൾ നടത്തിവരികയാണ്
National
ന്യൂഡൽഹി: ഡൽഹി കാൽക്കാജിയിൽ വിദ്യാർഥികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് 19-കാരനായ പതിനൊന്നാം ക്ലാസ് വിദ്യാർഥിയെ കുത്തിക്കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
കാൽക്കാജിയിലെ എംസിഡി പ്രൈമറി കോ-എഡ് സ്കൂളിലെ വിദ്യാർഥിയായ സയ്യദ് ഹുസൈൻ (19) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ കാൽക്കാജി ബി ബ്ലോക്ക് ഡിഡിഎ ഫ്ലാറ്റിന് സമീപമുള്ള പാർക്കിൽ വെച്ച് വിദ്യാർഥികൾ തമ്മിൽ തർക്കമുണ്ടായതായി കാണിച്ച് പോലീസിന് വിവരം ലഭിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തിയപ്പോൾ ഗുരുതരമായി കുത്തേറ്റ നിലയിലാണ് സയ്യദിനെ കണ്ടെത്തിയത്.
ഉടൻ തന്നെ ആംബുലൻസ് ജീവനക്കാർ പ്രഥമശൂശ്രൂഷ (സി.പി.ആർ) നൽകി വിദ്യാർത്ഥിയെ എയിംസ് ട്രോമ സെന്ററിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും സയ്യദ് മരിച്ചിരുന്നതായി പോലീസ് അറിയിച്ചു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
NRI
ന്യൂഡൽഹി: കേരളത്തിൽ യുവാക്കളെ വഴിതെറ്റിക്കുന്ന മയക്കുമരുന്നിനെതിരേ സർക്കാർ, പോലീസ്, എക്സൈസ് വകുപ്പ് എന്നിവർ സ്വീകരിക്കുന്ന ശക്തമായ നടപടികൾ സമൂഹത്തിന്റെ സുരക്ഷയ്ക്കും യുവതലമുറയുടെ ഭാവിക്കും അനിവാര്യമാണ്.
മയക്കുമരുന്ന് കടത്ത് തടയൽ, ലഹരി മാഫിയക്കെതിരായ നിയമനടപടികൾ, ബോധവത്കരണ പ്രവർത്തനങ്ങൾ, ചികിത്സയും പുനരധിവാസവും എന്നിവ ഒരുമിച്ച് മുന്നോട്ടുപോകുമ്പോഴാണ് ലഹരിക്കെതിരായ പോരാട്ടം കൂടുതൽ ഫലപ്രദമാകുന്നത്.
അതോടൊപ്പം കുടുംബങ്ങൾ, സ്കൂളുകൾ, മത-സാമൂഹിക സംഘടനകൾ എന്നിവരും യുവാക്കളെ ലഹരിയുടെ പിടിയിൽ നിന്ന് അകറ്റാൻ സജീവമായി പങ്കാളികളാകേണ്ടതുണ്ടെന്നും ഊന്നിപ്പറഞ്ഞു.
Kerala
ന്യൂഡൽഹി: കേരള ബിജെപിക്ക് ഡൽഹിയിൽ പുതിയ കാര്യാലയം വരുന്നു. സൗത്ത് അവന്യൂവിൽ 139-ാം ക്വാർട്ടേഴ്സ് ആണ് കേരള ബിജെപിയുടെ കാര്യാലയമായി പ്രവർത്തിക്കുക.
ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗം പി.കെ. കൃഷ്ണദാസിനാണ് ഓഫീസിന്റെ ചുമതല. കേന്ദ്ര പദ്ധതികൾ കേരളത്തിൽ എത്തിക്കാൻ ഡൽഹിയിൽ ഓഫീസ് പ്രവർത്തിക്കുമെന്നും കേന്ദ്ര പദ്ധതികൾ കേരളത്തിലേയ്ക്ക് എത്തിക്കാനുള്ള ലെയ്സൺ ഓഫീസ് ആയിരിക്കും ഇതെന്നും കൃഷ്ണദാസ് പറഞ്ഞു.
കേരളത്തിൽ 15 ശതമാനം ജനങ്ങൾ ബിജെപിക്കാണ് വോട്ട് ചെയ്തതെന്നും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കുമെന്നും കൃഷ്ണദാസ് പറഞ്ഞു. എൽഡിഎഫ് സർക്കാർ കേന്ദ്ര പദ്ധതികൾ കേരളത്തിൽ എത്താതിരിക്കാൻ ശ്രമിച്ചു. യുഡിഎഫും അത് പിന്തുടരുകയാണോ? പിഎം ശ്രീ പദ്ധതിയിലൂടെ മികച്ച വിദ്യാഭ്യാസം പാവപ്പെട്ടവർക്ക് ലഭിക്കാനുള്ള അവസരം സർക്കാർ നിഷേധിക്കുന്നുവെന്നും കൃഷ്ണദാസ് പറഞ്ഞു.
National
ന്യൂഡൽഹി: കേരളം രൂപംകൊള്ളുന്നതിനു മുന്‍പേ ഡൽഹിയുടെ ഹൃദയഭാഗത്ത് 1939ൽ മലയാളികൾ സ്ഥാപിച്ച കേരള ക്ലബ്ബിന് കേന്ദ്രത്തിന്റെ ഒഴിപ്പിക്കൽ നോട്ടീസ്.
ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ രാജീവ് ചൗക്കിൽ (പഴയ കൊണോട്ട് സർക്കിൾ) സ്ഥിതിചെയ്യുന്ന പൈതൃകമുള്ള കേരള ക്ലബിനാണ് ഉടൻ ഒഴിഞ്ഞുനൽകണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാർ നോട്ടീസ് നൽകിയത്.
കേന്ദ്രത്തിന്റെ അന്യായമായ ഒഴിപ്പിക്കലിനെതിരേ കോടതിയെ സമീപിക്കുമെന്ന് കേരള ക്ലബ് ഭാരവാഹികൾ അറിയിച്ചു.
വൈസ്രോയ് മൗണ്ട്ബാറ്റണിന്റെ സെക്രട്ടറിമാരിലൊരാളും ഇടക്കാല കേന്ദ്രമന്ത്രിസഭയുടെ സെക്രട്ടറിയുമായിരുന്ന മലയാളി വി.പി. മേനോൻ സ്ഥാപിച്ചതാണ് കേരള ക്ലബ്. സ്വാതന്ത്ര്യാനന്തര രാജ്യത്ത് അഞ്ഞൂറിലധികം നാട്ടുരാജ്യങ്ങളെ ഒന്നിപ്പിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചയാളാണു മേനോൻ.
ഒ.വി. വിജയൻ, വി.കെ.എൻ, കാക്കനാടൻ, ഓംചേരി എൻ.എൻ.പിള്ള, സക്കറിയ, എം. മുകുന്ദൻ, ചെറിയാൻ കെ. ചെറിയാൻ തുടങ്ങിയ സാംസ്കാരികപ്രമുഖരുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായിരുന്നു. രാജ്യതലസ്ഥാനത്തെ മലയാളികളുടെ സാംസ്കാരിക ഒത്തുകൂടലിനു വേദിയായ കേരള ക്ലബ്ബിൽ ഇപ്പോഴും ആഴ്ചതോറും സാഹിത്യചർച്ചകൾ നടക്കുന്നുണ്ട്.
മലയാളികളുടെ ആത്മാവിനെ തൊട്ടറിഞ്ഞ കേരള ക്ലബിനെ ഇല്ലായ്മ ചെയ്യാനുള്ള നീക്കത്തിനെതിരേ നാളെ ഡൽഹി മലയാളി പ്രമുഖരുടെ യോഗം വിളിച്ചിട്ടുണ്ടെന്ന് കേരള ക്ലബ് പ്രസിഡന്റ് എ.ജെ.ഫിലിപ്പ് അറിയിച്ചു.
കേരള ക്ലബിന്റെ സംരക്ഷണത്തിനായി സമാനമനസ്കരുമായി ചർച്ച ചെയ്തു നിയമനടപടികളും പ്രതിഷേധപരിപാടികളും സംഘടിപ്പിക്കാനാണ് ആലോചന.
National
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഭീകരാക്രമണം അസൂത്രണം ചെയ്തുവെന്നാരോപിച്ച് പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന നാലുപേരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു.
ശുഭ്ദീപ് സിംഗ്, ഗുർജന്ത് സിംഗ്, സാജൻ സിംഗ് എന്നീ പഞ്ചാബ് സ്വദേശികളെയും ഗഗൻപ്രീത് എന്നയാളെയുമാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ നീക്കത്തിലൂടെ പിടികൂടിയത്. ആദ്യ മൂന്ന് അറസ്റ്റും പഞ്ചാബിൽനിന്നായിരുന്നു.
ഗഗൻപ്രീതിനെ ഡൽഹിയിൽനിന്നാണ് പിടികൂടിയത്. ഇവരിൽനിന്ന് രണ്ടു വിദേശനിർമിത തോക്കുകൾ, വെടിയുണ്ടകൾ, അഞ്ച് മൊബൈൽ ഫോണുകൾ എന്നിവ കണ്ടെടുത്തു.
പാക്കിസ്ഥാൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഷഹ്സാദ് ഭട്ടി എന്ന ഹാൻഡ്ലറുടെ നിർദേശപ്രകാരമാണ് ഇവർ പ്രവർത്തിച്ചിരുന്നതെന്നും നിരീക്ഷണം ഒഴിവാക്കാനായി വിദേശ ഫോൺനമ്പറുകൾ ഉപയോഗിച്ച് വാട്സാപ് വഴി ആശയവിനിമയം നടത്തിയിരുന്നതായും ചോദ്യം ചെയ്യലിൽ പോലീസ് കണ്ടെത്തി.
കൂടാതെ അതിർത്തിക്കപ്പുറത്തുനിന്ന് ഡ്രോണുകൾ വഴി എത്തിക്കുന്ന മയക്കുമരുന്നുകളും ആയുധങ്ങളും സംഘം സ്വീകരിച്ചിരുന്നതായും പോലീസ് വെളിപ്പെടുത്തി.
National
ന്യൂഡൽഹി: ഡൽഹിയിൽ പത്താംനിലയിലെ ബാൽക്കണിയിൽ നിന്ന് വീണ് അഞ്ചുവയസുകാരി മരിച്ചു. ഡൽഹിയിലെ കൽകാജി എക്സ്റ്റൻഷനിലുള്ള ആശാ കിരൺ അപാർട്ട്മെന്റിലായിരുന്നു സംഭവം. കഴിഞ്ഞ ദിവസം രാത്രി 10.30ഓടെയാണ് അപകടമുണ്ടായത്.
വൈകുന്നേരം നേരത്തെ ഉറങ്ങിയ കുട്ടി, രാത്രി ഉണർന്നതോടെ അമ്മയെ കാണാതായതോടെ ബാൽക്കണിയിലേക്ക് പോയി. കുട്ടിയുടെ മാതാപിതാക്കൾ ഈ സമയം വീട്ടുജോലികൾ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു.
ബാൽക്കണിയിലെ റെയിലിംഗിൽ ചാരി താഴേക്ക് നോക്കുന്നതിനിടെ കാൽ വഴുതി താഴേയ്ക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ കുട്ടിയെ സമീപത്തുളള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും കെട്ടിടത്തിലെയും സമീപത്തെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്നും പോലീസ് അറിയിച്ചു.
National
ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഡൽഹിയിൽ നിന്നുള്ള വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ ഇന്ന് നടപടിക്ക് സാധ്യത. കേരള ഹൗസിലെ പ്രോട്ടോക്കോള്‍ വിഭാഗം ഉദ്യോഗസ്ഥർക്കെതിരെയാണ് ഇന്ന് നടപടിയുണ്ടായേക്കുക.
പ്രോട്ടോകോൾ ഉദ്യോഗസ്ഥരും വിമാനക്കമ്പനി അധികൃതരും തമ്മിലുണ്ടായ ആശയ വിനിമയത്തിലെ വീഴ്ചയെ തുടർന്നാണ് യാത്ര മുടങ്ങിയതെന്നാണ് കണ്ടെത്തൽ. ശനിയാഴ്ച ഉച്ചയ്ക്ക് ഡൽഹിയിൽ നിന്നുള്ള യാത്രയാണ് മുടങ്ങിയത്.
ഡൽഹിയിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് യാത്ര ചെയ്യുന്നതിനായി വിമാനത്താവളത്തിൽ എത്തിയെങ്കിലും പിണറായിക്ക് വിമാനത്തിൽ കയറാനായില്ല. തുടർന്ന് അദ്ദേഹം മറ്റൊരു വിമാനത്തിൽ കോഴിക്കോട്ടേയ്ക്ക് എത്തുകയായിരുന്നു. പോളിറ്റ് ബ്യൂറോയില്‍ പങ്കെടുക്കാൻ വ്യാഴാഴ്ചയാണ് പിണറായി ഡല്‍ഹിയിൽ എത്തിയത്.
National
ന്യൂഡൽഹി: സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ചു മൂന്നു തൊഴിലാളികൾക്ക് ദാരുണാന്ത്യം.
ഡൽഹിയിലെ മുണ്ട്ക വ്യാവസായിക ഏരിയയിലെ ഒരു ഫാക്ടറിയിൽ വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷമായിരുന്നു സംഭവം. 32നും 42നും ഇടയിൽ പ്രായമുള്ള മൂന്നു തൊഴിലാളികളാണ് മരിച്ചത്.
സെപ്റ്റിക് ടാങ്കുകളിലും ഓവുചാലുകളിലും തൊഴിലാളികളെ ഉപയോഗിച്ച് ശുചീകരണം നടത്തുന്നതിനു രാജ്യത്തു നിരോധനമുണ്ട്. ഫാക്ടറി ഉടമ, കോൺട്രാക്ടർ എന്നിവരുൾപ്പെടെ മൂന്നു പേർക്കെതിരേ ഡൽഹി പോലീസ് കേസെടുത്തു.
ശുചീകരണത്തിനിറങ്ങിയ തൊഴിലാളികൾക്ക് ഫാക്ടറി അധികൃതർ മതിയായ സുരക്ഷാ ഉപകരണങ്ങൾ നൽകിയില്ലെന്ന് ആരോപണമുണ്ട്.
സെപറ്റിക് ടാങ്കിൽ ആദ്യമിറങ്ങിയ തൊഴിലാളി വിഷവാതകം ശ്വസിച്ചു കുഴഞ്ഞുവീണതോടെ ഇയാളെ രക്ഷിക്കാനായിറങ്ങിയ മറ്റു രണ്ടുപേരും പിന്നാലെ ബോധമറ്റു വീഴുകയായിരുന്നു.
International
ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തെ തുടർന്ന് ഡൽഹി, ജമ്മു കശ്മീർ തുടങ്ങി നിരവധി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രകമ്പനം അനുഭവപ്പെട്ടു.
ഇന്ത്യയുടെ ഔദ്യോഗിക ഭൂചലന നിരീക്ഷണ ഏജൻസിയായ നാഷണൽ സെന്റർ ഫോർ സീസ്മോളജി ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാനിലാണെന്നും 6.2 തീവ്രത രേഖപ്പെടുത്തിയെന്നും അവർ അറിയിച്ചു.
അതേസമയം, വടക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിലെ ജുർമിൽനിന്ന് 43 കിലോമീറ്റർ തെക്കുമാറിയാണ് ഭൂചലനം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്തു. അഫ്ഗാനിസ്ഥാനിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
National
ചെന്നൈ: തമിഴ്നാട് സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി സിനിമാ നിര്‍മാതാവ് വെങ്കിട്ട് കെ.നാരായണയെ നിയമിച്ചു. മുഖ്യമന്ത്രി വിജയ് മുഖ്യവേഷത്തില്‍ എത്തിയ ജനനായകൻ സിനിമയുടെ നിർമാതാവാണ്.
ഒരു വര്‍ഷത്തേക്കുള്ള താത്കാലിക നിയമനമാണെന്നും നിയമനത്തിന്റെ നിബന്ധനകൾ പിന്നീട് വ്യക്തമാക്കുമെന്നും കഴിഞ്ഞ 23 ന് ചീഫ് സെക്രട്ടറി എം. സായികുമാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്.
തുടക്കത്തിൽ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ഗവര്‍ണറെ സന്ദര്‍ശിക്കുമ്പോള്‍ വെങ്കിട്ട് നാരായണയ്ക്കൊപ്പമാണ് വിജയ് എത്തിയത്.
അധികാരത്തിലെത്തിയ ഉടന്‍ സ്വകാര്യ ജോത്സ്യൻ രാധന്‍ പണ്ഡിറ്റ് വെട്രിവേലിനെ സ്പെഷല്‍ ഡ്യൂട്ടി ഓഫീസറായി വിജയ് നിയമിച്ചിരുന്നു. സഖ്യകക്ഷികളും പ്രതിപക്ഷവും ശക്തമായ എതിര്‍ത്തതോടെ ദിവസങ്ങള്‍ക്കുള്ളില്‍ തീരുമാനം പിന്‍വലിക്കുകയായിരുന്നു. പുതിയ നിയമനവും ഡിഎംകെ ഉൾപ്പെടെ കക്ഷികളുടെ രൂക്ഷവിമർശനം ക്ഷണിച്ചുവരുത്തിയിരിക്കുകയാണ്.
Kerala
ന്യൂഡൽഹി: പൊതുഗതാഗത രംഗത്ത് വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി സംസ്ഥാനം. ഇതിന്റെ ഭാഗമായി അത്യാധുനിക ഹൈഡ്രജൻ ബസുകൾ ഉടൻ എത്തുമെന്ന് മന്ത്രി സി.പി. ജോൺ പ്രഖ്യാപിച്ചു. ഡൽഹിയിൽ ഹൈഡ്രജൻ ബസിൽ യാത്ര ചെയ്തശേഷണാണ് മന്ത്രിയുടെ നിർണായക പ്രഖ്യാപനം.
ബസുകൾ കേരളത്തിലേക്ക് എത്തിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ആരംഭിച്ചതായും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ഗ്രീൻ ഇന്ധനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക, ഹൈഡ്രജൻ ബസുകൾ കേരളത്തിൽ സർവീസ് നടത്തുന്നതിനുള്ള പ്രായോഗിക സാധ്യതകൾ പഠിക്കുന്നതിനുമായിരുന്നു മന്ത്രിയുടെയും സംഘത്തിന്റെയും യാത്ര.
കെഎസ്ആർടിസി സിഎംഡി പ്രമോജ് ശങ്കർ, അഡീഷണൽ റസിഡന്റ് കമ്മീഷണർ അശ്വതി ശ്രീനിവാസ് എന്നിവരും മന്ത്രിയോടൊപ്പം യാത്രയിൽ പങ്കെടുത്തു. ഡൽഹി സെൻട്രൽ സെക്രട്ടേറിയറ്റിൽ നിന്ന് ആരംഭിച്ച് സേവ് തീർഥ്, സെൻട്രൽ വിസ്ത വഴി വീണ്ടും സെൻട്രൽ സെക്രട്ടേറിയറ്റിൽ തന്നെ അവസാനിക്കുന്ന രീതിയിലായിരുന്നു പരീക്ഷണ യാത്ര.
യാത്രയ്ക്കിടയിൽ ഡിഎംആർസി അധികൃതരുമായും ബസ് ഓപ്പറേറ്റർമാരുമായും മന്ത്രി വിശദമായ ചർച്ചകൾ നടത്തി. ബസിന്റെ സാങ്കേതിക പ്രവർത്തനങ്ങൾ, ഇന്ധനക്ഷമത, മറ്റ് സവിശേഷതകൾ എന്നിവ പ്രത്യേകം ചോദിച്ചറിഞ്ഞ ശേഷമാണ് സംഘം യാത്ര അവസാനിപ്പിച്ചത്.
National
ന്യൂഡൽഹി: ജന്തർ മന്തറിൽ കോക്രോച്ച് ജനത പാർട്ടി പ്രതിഷേധത്തിനിടെ പ്രവർത്തകന് മർദനമേറ്റ സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് നേതൃത്വം. അക്രമികൾക്കെതിരെ വധശ്രമം, എസ്സി/എസ്ടി വകുപ്പുകളും ചുമത്തണമെന്നാണ് ആവശ്യം.
സിജെപി പ്രവർത്തകർക്കെതിരെ നേരിട്ടും സൈബറിടങ്ങളിലും നടത്തുന്ന ആക്രമണങ്ങൾക്കും ഭീഷണികൾക്കുമെതിരെ ഡൽഹി പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്നും സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെയും സിജെപി വക്താവ് സൗരവ് ദാസും ആരോപിച്ചു.
ചൊവ്വാഴ്ച രാത്രിയാണ് ജന്തർ മന്തറിലെ പ്രതിഷേധത്തിനിടെ പ്രവർത്തകന് നേരെ ആക്രമണമുണ്ടായത്. പ്രതിഷേധത്തിന്റെ സമാധാന അന്തരീക്ഷം തകർക്കാനാണ് അക്രമികളുടെ ശ്രമമെന്ന് സൗരവ് ദാസ് പറഞ്ഞു.
ആക്രമണത്തിൽ ഉൾപ്പെട്ട മുഴുവൻ പേരെയും അധികൃതർ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്ന് അഭിജിത്ത് ദീപ്കെ ആവശ്യപ്പെട്ടു.15 പേർ ഉൾപ്പെട്ട സംഭവത്തിൽ പോലീസ് ഒരാളെ മാത്രമാണ് അറസ്റ്റ് ചെയ്തതെന്നും ദീപ്കെ കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: ദേശീയ തലസ്ഥാനത്തെ ഉദ്യോഗ് ഭവനും സേനാ ഭവനും സമീപമുള്ള തൊഴിലാളികളുടെ താത്കാലിക താമസകേന്ദ്രത്തിൽ ബുധനാഴ്ച രാവിലെ വൻ തീപിടുത്തം. ഡൽഹി ഫയർ സർവീസിന്റെ 25-ഓളം ഫയർ ടെൻഡറുകൾ മൂന്ന് മണിക്കൂറിലധികം പരിശ്രമിച്ചാണ് തീ പൂർണമായും നിയന്ത്രണവിധേയമാക്കിയത്.
കെട്ടിട നിർമാണ തൊഴിലാളികൾക്കായി താത്കാലികമായി നിർമിച്ച ക്യാമ്പിലാണ് തീപിടുത്തമുണ്ടായത്. തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങളിൽ ചെറിയ എൽപിജി സിലിണ്ടറുകൾ ഉപയോഗിച്ചിരുന്നതായും ഇലക്ട്രിക് ലൈനുകൾ അശ്രദ്ധമായി വലിച്ചിരുന്നതായും ഫയർ ഓഫീസർ സന്ദീപ് ദുഗ്ഗൽ അറിയിച്ചു. സിലിണ്ടർ പൊട്ടിത്തെറിച്ചതോ ഷോർട്ട് സർക്യൂട്ടോ ആകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
വിവരം ലഭിച്ച ഉടൻ തന്നെ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി. തീ പടർന്നുപിടിച്ചതോടെ കൂടുതൽ യൂണിറ്റുകളെ വിന്യസിക്കുകയായിരുന്നു. അപകടത്തിൽ ജീവഹാനിയോ ആളപായമോ ഉണ്ടായതായി നിലവിൽ റിപ്പോർട്ടുകളില്ല.
Movies
അമ്മയിലെ ആഭ്യന്തരകലഹം ഭരണസമിതിയെ രാജിയിലേയ്ക്ക് വരെ എത്തിച്ച സംഭവത്തിൽ പ്രതികരണവുമായി നടൻ മമ്മൂട്ടി. ഡൽഹിയിൽ പത്മഭൂഷൺ സ്വീകരിച്ച ശേഷം ചെന്നൈയിലേയ്ക്ക് മടങ്ങവേയാണ് താരം മാധ്യമങ്ങളെ കണ്ടത്.
അമ്മയിലെ പ്രശ്നങ്ങളെക്കുറിച്ച് എന്ന് മാധ്യമപ്രവർത്തകൻ ചോദിച്ചു തുടങ്ങിയപ്പോഴെ അതെന്താ ചോദിക്കാത്തതെന്ന് ആലോചിക്കുവായിരുന്നു എന്നാണ് രസകരമായ രീതിയിൽ മമ്മൂട്ടി ഉത്തരം പറഞ്ഞത്.
"നടക്കട്ടെ, തീരുമാനം ആയിക്കോളും, കുഴപ്പമില്ല. എല്ലാം കാത്തിരുന്നല്ലേ കാണാൻ പറ്റുള്ളൂ? അടുത്ത നിമിഷം നമ്മുടെ കൈയിൽ അല്ലല്ലോ. എല്ലാ പ്രശ്നങ്ങളും ശരിയാവും. ശരിയാവണമല്ലോ, ശരിയായിക്കോളും. എല്ലാം ചെറിയ ചെറിയ കാര്യങ്ങളല്ലേ?" മമ്മൂട്ടി പറഞ്ഞു.
ഭാര്യ സുൽഫത്തുമൊത്ത് ചെന്നൈയിലേയ്ക്ക് പോകുന്ന അദ്ദേഹം ധനുഷ് ചിത്രത്തിൽ ജോയിൻ ചെയ്യും. മകൻ ദുൽഖറും കുടുംബവും ഡൽഹിയിൽ തന്നെ തുടരുകയാണ്.
National
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് 11 വയസുള്ള പെൺകുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു. ദക്ഷിണ ഡൽഹിയിലെ മഹ്റോലിയിലാണ് നടുക്കുന്ന സംഭവമുണ്ടായത്.
കുടുംബത്തോടൊപ്പം ഫുട്പാത്തിൽ ഉറങ്ങുകയായിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ 30 നടുത്ത് വയസ് പ്രായമുള്ള ടാക്സി ഡ്രൈവറെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
പ്രദേശത്തെ ഒരു ഫുട്പാത്തിൽ താമസിച്ചിരുന്ന കുടുംബം തിങ്കളാഴ്ച രാവിലെയാണ് കുട്ടിയെ കാണാനില്ലെന്ന വിവരമറിഞ്ഞത്.
വിവരമറിഞ്ഞു പോലീസ് സംഭവസ്ഥലത്തെത്തി സിസിടിവികൾ പരിശോധിച്ചതിനുശേഷമാണ് പ്രതിയെ കണ്ടെത്തിയത്.
തുടർന്ന് ഇയാളെ പിടികൂടി ചോദ്യം ചെയ്തതിൽനിന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്നും ലൈംഗികാതിക്രമം നടത്തിയതിനുശേഷം ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നും സമ്മതിച്ചു.
പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ റോഡരികിലെ വനപ്രദേശത്തുനിന്ന് മൃതദേഹം പോലീസ് വീണ്ടെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ച പോലീസ് പ്രതിയുടെ മുൻകാല കുറ്റകൃത്യങ്ങളുൾപ്പെടെ പരിശോധിച്ചുവരികയാണ്.
National
ന്യൂഡൽഹി: ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 4.80 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്ന് പിടികൂടി. ബാങ്കോക്കിൽനിന്നെത്തിയ ഇന്ത്യൻ പൗരനിൽനിന്നാണു ഹൈഡ്രോപോണിക് വീഡ് എന്നറിയപ്പെടുന്ന കഞ്ചാവ് കസ്റ്റംസ് പരിശോധനയിൽ പിടികൂടിയത്. ഇയാളെ മയക്കുമരുന്ന് നിരോധന നിയമമായ എൻഡിപിഎസ് നിയമത്തിനു കീഴിൽ അറസ്റ്റ് ചെയ്തു.
മണ്ണിൽ വളർത്തുന്നതിനു പകരം പ്രത്യേക ജലാധിഷ്ഠിത പോഷക മിശ്രിതത്തിൽ വളർത്തുന്ന ഹൈഡ്രോപോണിക് കഞ്ചാവിന് കരിഞ്ചന്തയിൽ ഉയർന്ന വിലയാണ്. ഏകദേശം 13.84 കിലോ തൂക്കം വരുന്ന കഞ്ചാവാണ് ഇയാൾ ബാങ്കോക്കിൽനിന്ന് ഇന്ത്യയിലേക്കു കടത്തിയത്.
വിമാനത്താവളത്തിന്റെ ഗ്രീൻ ചാനൽ വഴി കടന്ന ഇയാളെ അധികൃതർ പരിശോധനയ്ക്കായി തടഞ്ഞുവയ്ക്കുകയായിരുന്നു. പിന്നീട് ബാഗുകൾ എക്സ്റേ പരിശോധനയ്ക്കു വിധേയമാക്കിയപ്പോൾ സംശയം തോന്നിപ്പിക്കുന്ന ചില വസ്തുക്കൾ ശ്രദ്ധയിൽപ്പെടുകയും വിശദമായ പരിശോധനയിൽ ലഹരിമരുന്ന് പിടികൂടുകയുമായിരുന്നു.
National
ബെംഗളൂരു: യുപിഎസ്സി ഉൾപ്പടെയുള്ള മത്സരപരീക്ഷകൾക്ക് തയാറെടുക്കുന്ന കർണാടകയിൽ നിന്നുള്ള ഉദ്യോഗാർഥികൾക്കായി ഡൽഹിയിൽ പുതിയ കർണാടക ഭവൻ നിർമിക്കുമെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിൽ 80 കോടി ചെലവഴിച്ചാണ് നിർമാണം.
പുതിയ മന്ദിരം ജനപ്രതിനിധികൾ, വിഐപികൾ തുടങ്ങിയവർക്കുള്ളതല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഐഎഎസ് ഉൾപ്പടെയുള്ള ഉന്നതപരീക്ഷൾക്കായി ഡൽഹിയിൽ താമസിച്ചു പഠിക്കുന്ന സാധാരണക്കാരായ വിദ്യാർഥികൾക്ക് കുറഞ്ഞ ചെലവിൽ മികച്ച താമസസൗകര്യം ഒരുക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
National
ന്യൂഡൽഹി: ബ്രിക്സ് രാജ്യങ്ങളിലെ ഉന്നത സുരക്ഷാമേധാവിമാരുടെ ദ്വിദിനയോഗം തിങ്കളാഴ്ച ഡൽഹിയിൽ തുടങ്ങും. ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യി, റഷ്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സെർജി ഷോയിഗു ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുക്കും.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ അധ്യക്ഷതയിലാണു യോഗം നടക്കുന്നത്. ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിൽ ഡെപ്യൂട്ടി സെക്രട്ടറി നെസാമിപൂരും സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സൂചനയുണ്ട്.
National
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയും സിബിഎസ്ഇ മൂല്യനിർണയത്തിലെ വീഴ്ചയും ചൂണ്ടിക്കാട്ടി വീണ്ടും തലസ്ഥാനനഗരിയെ പ്രക്ഷോഭക്കടലാക്കി കോക്രോച്ച് ജനതാ പാർട്ടി. ഉച്ചയ്ക്ക് ഒന്നിന് ആരംഭിച്ച പ്രതിഷേധം രാത്രി വൈകിയും തുടരുമെന്ന് നേതാക്കൾ പ്രഖ്യാപിച്ചതോടെ ഡൽഹി പോലീസും കേന്ദ്രസേനയും ജന്തർ മന്തർ വളഞ്ഞു.
പ്രതിഷേധത്തിനുള്ള സമയമായി ഡൽഹി പോലീസ് അനുവദിച്ചത് വൈകുന്നേരം അഞ്ചുവരെയായിരുന്നു. എന്നാൽ, മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുംവരെ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്ന് സിജെപി അധ്യക്ഷൻ അഭിജിത് ദീപ്കെ പ്രഖ്യാപിക്കുകയായിരുന്നു. രാത്രി വൈകിയും സമരം തുടരാനുള്ള പ്രവർത്തകരുടെ ആവശ്യം അംഗീകരിക്കാൻ പോലീസ് തയാറായില്ല. പ്രതിഷേധക്കാരോട് പിരിഞ്ഞുപോകാൻ പോലീസ് മൈക്കിലൂടെ പലതവണ ആവശ്യപ്പെട്ടെങ്കിലും അവർ കൂട്ടാക്കിയില്ല.
പിന്നീട് പ്രദേശത്തെ വൈദ്യുതിബന്ധം വിഛേദിച്ചും കുടിവെള്ളം എത്തിക്കുന്നത് തടഞ്ഞും പ്രതിഷേധക്കാരെ ഒഴിപ്പിക്കാൻ പോലീസ് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. മാധ്യമപ്രവർത്തകരെ ഉൾപ്പെടെ പ്രതിഷേധം നടക്കുന്ന വേദിയിലേക്കു കടക്കാൻ പോലീസ് അനുവദിച്ചില്ല. അകത്തേക്കുള്ള വഴി പൂർണമായും പോലീസ് അടച്ചു.
ബലപ്രയോഗത്തിലേക്കു കടക്കാതെ പ്രതിഷേധക്കാരെ ഒഴിപ്പിക്കാനാണു പോലീസ് ശ്രമിച്ചത്. പോലീസിന്റെ അഭ്യർഥന മാനിച്ച് പ്രവർത്തകരിൽ ഭൂരിഭാഗവും പിരിഞ്ഞു പോയെങ്കിലും നേതാക്കൾ ഉൾപ്പെടെ വേദിയിലുണ്ടായിരുന്നവർ പിന്തിരിഞ്ഞില്ല.
ക്രമസമാധാന പാലനത്തിനായി വൻ പോലീസ് സന്നാഹമാണ് പ്രദേശത്തു വിന്യസിച്ചത്. സംഘർഷസാധ്യത കണക്കിലെടുത്ത് കരുതൽ സേനയെയും സജ്ജമാക്കിയിരുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നിരപരാധികളായ വിദ്യാർഥികളാണ് നീതിക്കുവേണ്ടി ജന്തർ മന്തറിൽ ഒത്തുകൂടിയിരിക്കുന്നതെന്നും സമാധാനപരമായി തുടരുന്ന ഈ സമരത്തിന് പോലീസ് അനുമതി നീട്ടിനൽകണമെന്നും നേതാക്കൾ പോലീസിനോട് ആവശ്യപ്പെട്ടു. കേന്ദ്രസർക്കാരുമായി ചർച്ചയ്ക്കു തയാറാണെന്നും വിദ്യാഭ്യാസമന്ത്രിയുടെ രാജി മാത്രമാണ് തങ്ങളുടെ ഏക നിബന്ധനയെന്നും പ്രതിഷേധക്കാർ വ്യക്തമാക്കി.
തലസ്ഥാനനഗരിയിൽ നടത്തിയ രണ്ടാംഘട്ട സമരത്തിൽ പാത്രവും സ്പൂണും കൊട്ടിക്കൊണ്ടായിരുന്നു "പാറ്റകളുടെ’ പ്രതിഷധം ആരംഭിച്ചത്. കോവിഡ് കാലത്തെ പ്രധാനമന്ത്രിയുടെ ആഹ്വാനം ഓർമിപ്പിച്ച് "ധർമേന്ദ്ര പ്രധാൻ എന്ന വൈറസ് അകന്നുപോകട്ടെ' എന്ന പ്രതീകാത്മക സൂചനയോടെയായിരുന്നു പാത്രം കൊട്ടൽ. പിന്നീട് കലാപ്രകടനം ഉൾപ്പെടെയുള്ളവ നടത്തിയും പ്രതിഷേധിച്ചു.
സാമൂഹിക പ്രവർത്തകൻ സോനം വാംഗ്ചുക് ഇത്തവണയും സമരത്തിനായി ജന്തർ മന്തറിലെത്തിയിരുന്നു. കഴിഞ്ഞ ആറിനു ഡൽഹിയിൽ സിജെപി നടത്തിയ ആദ്യഘട്ട പ്രതിഷേധത്തിൽ പങ്കെടുത്തവരേക്കാൾ കൂടുതൽ പേരാണ് ഇന്നലെ നടന്ന രണ്ടാംഘട്ട സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എത്തിയത്.
National
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുന്നത് വരെ ജന്തർ മന്തറിലെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് സിജെപി. ജന്തർ മന്തറിൽ ശനിയാഴ്ച രാവിലെ ആരംഭിച്ച പ്രതിഷേധം ഞായറാഴ്ച രാവിലെ വരെ നീട്ടിയതായി സിജെപി നേതാവ് അഭിജിത് ദീപകെ അറിയിച്ചു
സമരത്തിന് പോലീസ് അനുമതി നിഷേധിച്ചതോടെ രാജ്യതലസ്ഥാനത്ത് കനത്ത നാടകീയ രംഗങ്ങളും ആശങ്കയുമാണ് ഉടലെടുത്തിരിക്കുന്നത്. അനുവദിച്ച സമയം അവസാനിച്ചാൽ ഉടൻ തന്നെ പ്രതിഷേധക്കാർ വേദി വിട്ടുപോകണമെന്ന് പോലീസ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
എന്നാൽ പോലീസിന്റെ വിലക്ക് തള്ളിയ അഭിജിത് ദീപ്കെ യാതൊരു കാരണവശാലും സമരവേദി വിട്ടുപോകരുതെന്ന് പ്രവർത്തകരോട് ആഹ്വാനം ചെയ്തു. പോലീസ് അനുമതി നിഷേധിച്ചാലും രാത്രിയിലും ജന്തർ മന്തറിൽ സമരം തുടരുമെന്ന ഉറച്ച നിലപാടിലാണ് പ്രതിഷേധക്കാർ. എല്ലാവരോടും ജന്തർ മന്തറിൽ എത്താൻ പ്രതിഷേധക്കാർ ആഹ്വാനം ചെയ്തു.
ഇതിനിടെ പ്രതിഷേധക്കാരുമായി ചർച്ചക്ക് തയാറാണെന്ന് സർക്കാർ അറിയിച്ചെങ്കിലും സിജെപി ഇത് തള്ളിക്കളഞ്ഞു. സർക്കാരുമായി ചർച്ചക്ക് തയ്യാറാണെന്നും എന്നാൽ മന്ത്രിയുടെ രാജിക്ക് ശേഷം മാത്രമായിരിക്കും ചർച്ചയെന്നാണ് ദീപ്കെ വ്യക്തമാക്കിയത്.
NRI
ന്യൂഡൽഹി: ഇന്റർനാഷണൽ ഡോമെസ്റ്റിക് വർക്കേഴ്സ് ദിനത്തോട് അനുബന്ധിച്ച് വീട്ടുജോലിക്കാരുടെ (ഡോമെസ്റ്റിക് വർക്കേഴ്സ്) സംഗമം നടത്തി. CBCI Labor Commission നോർത്ത് റീജിയൻ ചെയർമാൻ മാർ കുര്യാക്കോസ് ഭരണികുളങ്ങര അധ്യക്ഷത വഹിച്ചു സംസാരിച്ചു.
ഈ തിരക്കേറിയ നഗരത്തിൽ ചെയ്യുന്ന ജോലി ആരും ശ്രദ്ധിക്കപ്പെടുന്നില്ല എങ്കിൽകൂടി രാജ്യപുനരുദ്ധാരണത്തിൽ നിങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ് എന്ന് മാർ കുര്യാക്കോസ് ഭരണികുളങ്ങര അഭിപ്രായപ്പെട്ടു.
National
ന്യൂഡൽഹി: ഡൽഹിയിൽ ഗുണ്ടാസംഘങ്ങളെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ഏഴു ഭീകരർ പിടിയിലായി. ഡൽഹി പോലീസ് സ്പെഷൽ സെല്ലാണ് ഇവരെ പിടികൂടിയത്. പാക് ചാര സംഘടനയുമായി ബന്ധമുള്ള ഏഴു ഭീകരരാണ് പിടിയിലായത്. പിടിയിലായ ആറുപേര്‍ ഉത്തര്‍പ്രദേശുകാരും ഒരാള്‍ പഞ്ചാബുകാരനുമാണ്.
സംഘം മുംബൈ, ഡൽഹി നഗരങ്ങളില്‍ ഭീകരാക്രമണങ്ങള്‍ക്ക് ലക്ഷ്യമിട്ടിരുന്നു. പാകിസ്ഥാനിലെ ഗുണ്ടാ - ഭീകരത്തലവന്‍ ഷഹ്സാദ് ഭട്ടിയുടെ സംഘവുമായും ഇവര്‍ക്ക് ബന്ധമുണ്ട്. തോക്കുകളടക്കമുള്ള ആയുധങ്ങളും 40 വെടിയുണ്ടകളും ഇവരില്‍നിന്ന് പിടിച്ചെടുത്തു. രാജ്യത്ത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കും ഇവര്‍ ലക്ഷ്യമിട്ടിരുന്നു.
National
ന്യൂഡൽഹി: മസൂറിയിൽ ഭർത്താവിനൊപ്പം അവധിക്കാലം ആഘോഷിക്കാനെത്തിയ സോഫ്റ്റ്വെയർ എൻജിനീയറെ ഹോംസ്റ്റേയിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. രാധാ ഗായത്രി(27) ആണ് മരിച്ചത്.
മസൂറി-ധനൗൽതി റോഡിലെ ഹോംസ്റ്റേയിലാണ് തിങ്കളാഴ്ച രാവിലെ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കിഴക്കന്‍ ഡല്‍ഹിയിലെ ഷക്കര്‍പൂര്‍ സ്വദേശിനിയാണ് രാധ. ഗുരുഗ്രാമിലെ ഒരു ഐ ടി കമ്പനിയിലാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. ഭര്‍ത്താവ് സൗമ്യ ശ്രീചരണ്‍ പൂനെയിലെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നു. 2025 നവംബറിലാണ് ഇരുവരും വിവാഹിതരായത്.
ജൂണ്‍ 14ന് വൈകിയാണ് ദമ്പതികൾ ഹോംസ്റ്റേയില്‍ എത്തിയത്. ജൂണ്‍ 13ന് അവര്‍ ഡല്‍ഹിയില്‍ നിന്ന് ഋഷികേശിലേക്ക് പുറപ്പെട്ടിരുന്നു. ജൂണ്‍ 14 ന് രാത്രി 11.30 ന് കിയാന തിപ്രിധാര്‍ പ്രദേശത്തെ ഒരു ഹോംസ്റ്റേയില്‍ മുറിയെടുത്തു. ഉറങ്ങുന്നതിന് മുമ്പ് ഇരുവരും മുറിയില്‍ വച്ച് മദ്യപിച്ചിരുന്നതായും പോലീസ് വ്യക്തമാക്കി.
തിങ്കളാഴ്ച രാവിലെ ഹോംസ്റ്റേ നടത്തിപ്പുകാരാണ് മരണവിവരം പോലീസിനെ അറിയിച്ചത്. രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ ഭാര്യ അനക്കമില്ലാതെ കിടക്കുകയായിരുന്നുവെന്ന് ഭര്‍ത്താവാണ് ഹോംസ്റ്റേയിലുള്ളവരെ അറിയിച്ചത്. മൂക്കിലൂടെ ചോര വന്നിരുന്നുവെന്ന് ഭർത്താവ് പറഞ്ഞതായും പോലീസ് പറയുന്നു.
National
ന്യൂഡൽഹി: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസിനെയും മമത ബാനർജിയെയും പ്രതിസന്ധിയിലാക്കി പാർട്ടിയിൽ വൻ പിളർപ്പ്. തൃണമൂൽ കോൺഗ്രസിലെ വിമത എംപിമാർ ഡൽഹിയിലെത്തി കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവിന്റെ വസതിയിൽ ഒത്തുകൂടി നിർണായക ചർച്ചകൾ നടത്തി. തങ്ങൾക്കൊപ്പം 22 ലോക്സഭാ എംപിമാരുടെ പിന്തുണയുണ്ടെന്ന് തൃണമൂൽ വിമത നേതാവും എംപിയുമായ കകോലി ഘോഷ് ദസ്തിദാർ അവകാശപ്പെട്ടു.
ലോക്സഭയിൽ തങ്ങളെ പ്രത്യേക ബ്ലോക്കായി അംഗീകരിക്കണമെന്നും ഭരണകക്ഷിയായ എൻഡിഎ എംപിമാർക്കൊപ്പം ഇരിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് വിമതർ തിങ്കളാഴ്ച സ്പീക്കർ ഓം ബിർളയുമായി കൂടിക്കാഴ്ച നടത്തും. സഭയിൽ തങ്ങളെ 'യഥാർത്ഥ തൃണമൂൽ കോൺഗ്രസ്' ആയി അംഗീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. രണ്ട് എംപിമാർ കൂടി തങ്ങളുടെ ക്യാമ്പിലേക്ക് ഉടൻ എത്തുമെന്നും ഔദ്യോഗികമായി ചേർന്ന ശേഷം ഇവരുടെ പേരുകൾ വെളിപ്പെടുത്തുമെന്നും കകോലി ഘോഷ് ദസ്തിദാർ കൂട്ടിച്ചേർത്തു.
ലോക്സഭയിൽ തൃണമൂൽ കോൺഗ്രസിന്റെ ആകെ അംഗബലം 28 ആണ്. കൂറുമാറ്റ നിരോധന നിയമ പ്രകാരമുള്ള നടപടികളിൽ നിന്ന് രക്ഷപ്പെടാൻ ആകെ അംഗങ്ങളുടെ മൂന്നിൽ രണ്ട് ഭാഗം (19 എംപിമാർ) വിമത പക്ഷത്തിന് ആവശ്യമുണ്ട്. നിലവിൽ 22 പേരുടെ പിന്തുണ അവകാശപ്പെടുന്നതിനാൽ നിയമനടപടികളെ മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് വിമതർ. മുതിർന്ന ടിഎംസി നേതാവ് സുദീപ് ബന്ദോപാധ്യായയും വിമതർക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്.
ആദ്യം കേൽക്കത്തയിൽ നടത്താൻ നിശ്ചയിച്ചിരുന്ന വിമതരുടെ നിർണായക യോഗമാണ് അവസാന നിമിഷം ഡൽഹിയിലേക്ക് മാറ്റിയത്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ സാന്നിധ്യത്തിലാകും സ്പീക്കർക്ക് നൽകാനുള്ള കത്തിൽ വിമതർ ഒപ്പുവെക്കുകയെന്നാണ് റിപ്പോർട്ടുകൾ. പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ മമത ബാനർജിയുടെ നേതൃത്വത്തിനെതിരെ പാർട്ടിയിൽ ഉയർന്ന ആഭ്യന്തര കലഹമാണ് ഇപ്പോൾ പരസ്യമായ പിളർപ്പിലേക്ക് വഴിമാറിയിരിക്കുന്നത്.
National
ന്യൂഡൽഹി: തെക്കുകിഴക്കൻ ഡൽഹിയിലെ ഗോവിന്ദ്പുരിയിൽ അഞ്ചുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു. മൂന്നാം നിലയിൽ താമസിച്ചിരുന്ന പങ്കജ് (28), അമ്മ ഗുഡ്ഡി (50), പങ്കജിന്റെ സഹോദരി സോണി (20) എന്നിവരാണ് മരിച്ചത്.
പങ്കജിന്റെ മറ്റൊരു സഹോദരിയായ മോനി (18), 70 വയസുകാരിയായ അമ്മൂമ്മ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ സഫദർജംഗ് ആശുപത്രിയിലും എയിംസ് ട്രോമ സെന്ററിലുമായി പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച പുലർച്ചെ 2.31നാണ് തീപിടിത്തത്തെക്കുറിച്ച് പോലീസിന് വിവരം ലഭിക്കുന്നത്. കെട്ടിടത്തിന്റെ താഴത്തെ നിലയിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. താഴത്തെ നിലയിൽ പാർക്ക് ചെയ്തിരുന്ന ആറ് ഇരുചക്ര വാഹനങ്ങളിലേക്ക് തീ പടരുകയും, തുടർന്നുണ്ടായ പുക കെട്ടിടത്തിലുടനീളം അതിവേഗം വ്യാപിക്കുകയുമായിരുന്നു.
കെട്ടിടത്തിൽ ഒൻപത് കുടുംബങ്ങൾ താമസിച്ചിരുന്നെങ്കിലും, പലരും അവധിക്ക് നാട്ടിൽ പോയിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
അഗ്നിരക്ഷാസേനയും പോലീസും എത്തുന്നതിന് മുൻപ് തന്നെ പ്രദേശവാസികൾ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. കെട്ടിടത്തിൽ കുടുങ്ങിയ എട്ടുപേരെ രക്ഷാപ്രവർത്തകർ പുറത്തെത്തിച്ചു.
തൊട്ടടുത്ത കെട്ടിടങ്ങളുടെ മുകളിൽ നിന്ന് മരപ്പലകകൾ ഇട്ടും, ജനൽ കന്പികൾ അറുത്തുമാറ്റിയും, സാരികളും കയറുകളും കെട്ടിയുമാണ് പലരെയും താഴെയിറക്കിയത്. എന്നാൽ, ടെറസിലേക്കുള്ള വാതിൽ പൂട്ടിയിരുന്നതിനാൽ മുകളിലേക്ക് ഓടി രക്ഷപ്പെടാനുള്ള ശ്രമം പരാജയപ്പെട്ടത് മരണസംഖ്യ ഉയരാൻ കാരണമായെന്ന് നാട്ടുകാർ പറഞ്ഞു.
ചട്ടം ലംഘിച്ചാണോ കെട്ടിടം നിർമിച്ചതെന്ന് പരിശോധിക്കുമെന്നും ഫോറൻസിക് പരിശോധനയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടത്തുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
National
ന്യൂഡൽഹി: ആന്റി നാർക്കോട്ടിക്സ് ബ്യൂറോയുടെ പരിശോധനയ്ക്കിടെ കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ബാൽക്കണിയിൽനിന്നു താഴേക്കു ചാടിയ യുവതി മരിച്ചു. ഔട്ടർ ഡൽഹിയിലെ സ്വരൂപ് നഗറിലാണ് സംഭവം. നൈജീരിയൻ സ്വദേശിനിയായ സ്റ്റെല്ല പയസ് ആണ് മരിച്ചത്.
സ്റ്റെല്ല താമസിക്കുന്ന ഫ്ളാറ്റിൽ ലഹരിമരുന്നു നിർമാണ സംവിധാനം പ്രവർത്തിക്കുന്നുണ്ടെന്ന വിവരത്തെത്തുടർന്നാണ് ആന്റി നാർക്കോട്ടിക്സ് സ്ക്വാഡ് പരിശോധന നടത്താനെത്തിയത്. എന്നാൽ സ്ക്വാഡിനെ കണ്ടയുടനെ സ്റ്റെല്ല നാലാം നിലയിലെ ഫ്ളാറ്റിലെ ബാൽക്കണിയിൽനിന്നു താഴേക്കു ചാടുകയായിരുന്നു.
ഉടൻതന്നെ സമീപത്തെ ബുരാരി സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. സ്റ്റെല്ല താമസിച്ച ഫ്ളാറ്റിൽനിന്നും പരിസരപ്രദേശങ്ങളിൽനിന്നും സിന്തറ്റിക് മരുന്ന നിർമിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കളും ബീക്കറുകളും പൈപ്പുകളുമടക്കമുള്ള ഉപകരണങ്ങൾ കണ്ടെത്തിയതായി പോലീസ് പറഞ്ഞു.
സംഭവുമായി ബന്ധപ്പെട്ട് ഫ്ളാറ്റിലെ മൂന്നാം നിലയിൽ താമസിക്കുന്ന സ്കൈ എന്നയാളെയും നാലാം നിലയിൽ താമസിക്കുന്ന മാർട്ടിൻ ആരോൺ എന്നിവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്കൈയുടെ പക്കൽനിന്നു നിരോധിത മയക്കുമരുന്നായ മെത്താംഫെറ്റാമിനും ഒന്നരഗ്രാം ഹെറോയിനും പിടിച്ചെടുത്തു.
മാർട്ടിന്റെ മുറിയിൽ നടത്തിയ പരിശോധനയിലാണ് സ്റ്റെല്ലയുടെ ഫ്ളാറ്റിൽ മയക്കുമരുന്ന് നിർമിക്കുന്ന മുറിയുടെ താക്കോൽ ലഭിച്ചത്. ഇയാളിൽനിന്നു ഭിച്ച വിവരങ്ങൾ പ്രകാരം സ്റ്റെല്ല താമസിക്കുന്ന മുറി പരിശോധിക്കാനെത്തിയപ്പോഴാണ് ഇവർ ബാൽക്കണിയിൽനിന്നു താഴേക്കു ചാടിയത്.
Kerala
ന്യൂഡല്‍ഹി: തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ തുഗ്ലക്കാബാദ് എക്സ്റ്റന്ഷനിലുള്ള പാര്‍പ്പിട സമുച്ചയത്തിൽ ഉണ്ടായ തീപിടിത്തത്തില്‍ മൂന്ന് പേര് മരിച്ചു. രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്.
അപകടത്തിൽ പരിക്കേറ്റ എട്ടു പേരെ എയിംസ് ആശുപത്രിയിലേക്ക് മാറ്റി. കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടന്ന അഞ്ചു സ്ത്രീകൾ അടക്കം ആറു പേരെ ഫയര്‍ഫോഴ്സ് എത്തി രക്ഷപ്പെടുത്തി.
അഞ്ച് നില കെട്ടിടത്തിലാണ് പുലർച്ചെ 2:35 ഓടെ തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക വിവരം. 3.45ഓടെ തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കിയെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വളരെ ഇടുങ്ങിയ ഒരു പ്രദേശത്ത് സ്ഥിതി ചെയ്യുന്ന കെട്ടിടമായതിനാല്‍ രക്ഷാപ്രവര്‍ത്തനം വളരെ ദുഷ്കരമായിരുന്നെന്നും ഫയർഫോഴ്സ് അറിയിച്ചു.
National
ന്യൂഡൽഹി: മധ്യപ്രദേശിൽ മൂന്ന് ബിജെപി സ്ഥാനാർഥികളെ രാജ്യസഭയിലേക്ക് വിജയികളായി പ്രഖ്യാപിച്ചതിൽ പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ്. കോൺഗ്രസിന്റെ കടുത്ത എതിർപ്പ് അവഗണിച്ചായിരുന്നു മൂന്ന് സ്ഥാനാർഥികളെയും വിജയികളായി പ്രഖ്യാപിച്ചത്.
ഇതിനെതിരെ ഇന്ന് സംസ്ഥാനത്തെ എംഎൽഎമാരെ ഡൽഹിയിലെത്തിച്ച് പ്രതിഷേധിക്കാനാണ് കോൺഗ്രസ് തീരുമാനം. ബിജെപി നേതാക്കളായ തരുൺ ചുഗ്, രജനീഷ് അഗർവാൾ, മഹേഷ് കേവാട്ട് എന്നിവരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.
അതേസമയം പത്രിക തള്ളിയതിനെതിരായ മീനാക്ഷി നടരാജന്റെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. നിലവിലെ ഹർജി നിലനിൽക്കാത്തതിനാൽ തെരഞ്ഞെടുപ്പ് ഹർജിയായി സമർപ്പിക്കാൻ കോൺഗ്രസ് നടപടികൾ ആരംഭിച്ചിട്ടുണ്ട്.
നിലവിലെ നിയമസഭാകക്ഷി നിലയിൽ ഒരാളെ രാജ്യസഭയിലേക്ക് എത്തിക്കാനുള്ള അംഗസഖ്യം കോൺഗ്രസിനുണ്ടായിരുന്നു. ഈ സീറ്റിലേക്കാണ് മീനാക്ഷി നടരാജൻ മത്സരിച്ചത്. ബിജെപിയും ഈ സീറ്റിലേക്ക് മഹേഷ് കേവാട്ടിനെ മത്സരിപ്പിച്ചു. പത്രിക തള്ളിയതോടെ കേവാട്ട് തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കുകയായിരുന്നു.
Kerala
ന്യൂഡല്‍ഹി: കോക്രോച്ച് ജനത പാര്‍ട്ടിയുടെ പ്രതിഷേധത്തില്‍ പങ്കെടുത്ത അധ്യാപികയെ സസ്പെന്‍ഡ് ചെയ്ത് ഹരിയാന വിദ്യാഭ്യാസ വകുപ്പ്.
ഡല്‍ഹിയിലെ ജന്തര്‍ മന്ദിറില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത റോഹ്തക്ക് സര്‍ക്കാര്‍ സ്കൂളിലെ ഗസ്റ്റ് അധ്യാപിക സുലേഖ ദലാലിനെയെയാണ് സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്.
റോഹ്തക്ക് ഡിസ്ട്രിക്ട് എലിമെന്ററി എഡ്യൂക്കേഷന്‍ ഓഫീസര്‍ ജൂണ്‍ 10നാണ് സസ്പെന്ഷന് ഉത്തരവ് പുറത്തിറക്കിയത്. ജൂണ്‍ എട്ട് മുതലാണ് അധ്യാപിക സുലേഖ ദലാലിനെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.
ബന്ധപ്പെട്ട അധികൃതരില്‍ നിന്നും മുന്‍കൂട്ടി അനുവാദം വാങ്ങാതെയാണ് അധ്യാപിക ഓഫീസ് ആസ്ഥാനത്ത് നിന്നും പോയതെന്നാണ് ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നത്. നടപടി സ്വീകരിക്കാനുണ്ടായ കാരണം പ്രത്യേകം ഉത്തരവില്‍ പരാമര്‍ശിക്കുന്നുമില്ല.
ജൂണ്‍ ആറിന് നടന്ന പ്രതിഷേധത്തില്‍ സുലേഖ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍ മത്സര പരീക്ഷകളില്‍ പങ്കെടുക്കാന്‍ തയ്യാറെടുക്കുന്ന ഒരു മകന്റെ അമ്മയെന്ന നിലയിലാണ് താന്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത് സംസാരിച്ചതെന്നാണ് അധ്യാപിക പ്രതികരിച്ചത്.
National
ന്യൂഡൽഹി: ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സൺ സോണിയ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തി ടിവികെ അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായി സി. ജോസഫ് വിജയ്. മൂന്ന് ദിവസത്തെ ഡൽഹി സന്ദർശനത്തിന്റെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. സോണിയ ഗാന്ധിയുടെ ഔദ്യോഗിക വസതിയായ 10 ജൻപഥിൽ നേരിട്ടെത്തിയായിരുന്നു കൂടിക്കാഴ്ച. വ്യാഴാഴ്ച നടക്കുന്ന നീതി ആയോഗ് ഗവേർണിംഗ് കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനായാണ് വിജയ് ഡൽഹിയിലെത്തിയത്.
തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് ശേഷമുള്ള വിജയ്യുടെ രണ്ടാമത് ഡൽഹി സന്ദർശനമാണിത്. തമിഴ്നാട്ടിൽ 59 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വിജയിയുടെ നേതൃത്വത്തിലുള്ള ടിവികെ മന്ത്രിസഭയിൽ രണ്ട് കോൺഗ്രസ് എംഎൽഎമാർക്ക് മന്ത്രിസ്ഥാനം ലഭിച്ചത്. സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി. രാജയുമായും വിജയ് കൂടിക്കാഴ്ച നടത്തിയിരുന്നു.
Kerala
ന്യൂഡൽഹി: കർണാടക കോൺഗ്രസിൽ വീണ്ടും അതൃപ്തി പുകയുന്നു. വകുപ്പു വിഭജനത്തിൽ അതൃപ്തരായ രണ്ട് നേതാക്കൾ കോൺഗ്രസ് നേതൃത്വവുമായുള്ള ചർച്ചകൾക്കായി ഡൽഹിക്ക് പോയി.
വകുപ്പ് അനുവദിച്ചു കിട്ടിയിട്ടും ഔദ്യോഗികമായി ചുമതലയേൽക്കാത്ത ബംഗളൂരു വികസന മന്ത്രി കൃഷ്ണ ബൈരെ ഗൗഡ കലാപക്കൊടി ഉയർത്തി. കൂടാതെ, മന്ത്രിസഭയിൽ ഇടം നേടാനുള്ള ശ്രമങ്ങളുമായി കോൺഗ്രസ് എംഎൽഎ റിസ്വാൻ അർഷദും ഡൽഹിയിലെത്തി.
മന്ത്രി രാമലിംഗ റെഡ്ഡിയുമായി ബന്ധപ്പെട്ടുണ്ടായ സമീപകാല പ്രതിസന്ധി പരിഹരിച്ചതിന് പിന്നാലെയാണ് ഈ സംഭവങ്ങൾ.
ബംഗളൂരു ഡെവലപ്മെന്റ് അതോറിറ്റിയും ബംഗളൂരു മെട്രോപൊളിറ്റൻ റീജിയൻ ഡെവലപ്മെന്റ് അതോറിറ്റിയും തന്റെ വകുപ്പിന് കീഴിലാക്കണമെന്ന് കൃഷ്ണ ബൈരെ ഗൗഡ പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെടുന്നതായാണ് സൂചനകൾ.
ബംഗളൂരുവിന്റെയും പരിസര പ്രദേശങ്ങളുടെയും ആസൂത്രണത്തിലും വികസനത്തിലും പ്രധാന പങ്കുവഹിക്കുന്നതാണ് ഈ രണ്ട് ഏജൻസികളും.
ഇതിനിടെയാണ് മന്ത്രിസഭയിൽ ഇടംനേടാൻ എംഎൽഎ റിസ്വാൻ അർഷദും ശക്തമായ സമ്മർദ്ദം ചെലുത്തുന്നത്.
NRI
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിലെ മാർത്ത മറിയം വനിതാ സമാജം (എംഎംവിഎസ്) അംഗങ്ങളുടെ നേതൃത്വത്തിൽ 2026-ലെ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു.
ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്ക് ശേഷം ഇടവകയിൽ വച്ച് റവ.ഫാ. പീറ്റർ പോളിന്റെ (സെന്റ് പോൾസ് ബാൽ ഭവൻ, ഇറ്റാർസി) നേതൃത്വത്തിൽ നടത്തി.
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്ന സന്ദേശവുമായി ഇടവകയിലെ സീനിയർ മാർത്ത മറിയം വനിതാ സമാജം അംഗങ്ങളായ അന്നമ്മ വർഗീസിനും ശോശാമ്മ കുഞ്ഞുവിനും വൃക്ഷത്തൈകൾ നൽകി ആദരിച്ചു.
പരിപാടിയുടെ ക്രമീകരണങ്ങൾക്ക് മാർത്ത മറിയം വനിതാ സമാജം സെക്രട്ടറി ഷീബ സജി നേതൃത്വം നൽകി. പ്രകൃതിയോടുള്ള ഉത്തരവാദിത്തബോധവും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയും സമൂഹത്തിലേക്ക് പകരാൻ ഈ ആഘോഷം സഹായകമായി.
National
ന്യൂഡൽഹി: മമത ബാനർജിക്ക് കനത്ത തിരിച്ചടി നൽകി പാർട്ടിവിട്ട എംപിമാർ ബിജെപി നേതൃത്വവുമായി ചർച്ച നടത്തി. സുഖേന്ദു ശേഖർ റോയി, ശർമിള സർക്കാർ, പ്രസുൺ ബാനർജി, ജഗദീഷ് ബാസുനിയ, കാളിപാഗ സോറെൻ, അരുപ് ചക്രബർത്തി എന്നീ എംപിമാരാണ് ഡൽഹിയിലെ ഒരു ബിജെപി നേതാവിന്റെ വീട്ടിൽ യോഗം ചേർന്നത്.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയും ഈ യോഗത്തിൽ പങ്കെടുത്തു. ലോക്സഭയിൽ നിന്ന് എംപിമാർ രാജിവയ്ക്കുന്നതടക്കം വഴികൾ ചർച്ചയായെന്നാണ് ലഭ്യമാകുന്ന വിവരം. മമത ബാനർജിയും അഭിഷേക് ബാനർജിയും ഇന്ത്യാ സഖ്യത്തിന്റെ യോഗത്തിനായി ദേശീയ തലസ്ഥാനത്ത് എത്തിയ സമയത്താണ് ഈ നാടകീയ നീക്കങ്ങൾ നടന്നത്.
നിയമസഭയിലെ പൊട്ടിത്തെറി പാര്‍ലമെന്റിലേക്കും വൈകാതെ എത്തുമെന്ന് സുഖേന്ദു ശേഖര്‍ റോയ് അടുത്തിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം തൃണമൂല്‍ വിട്ടുവരുന്നവർക്ക് മാന്യമായ പരിഗണന നൽകുമെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി.
National
ന്യൂഡല്‍ഹി: ഡൽഹിയിൽ ഊഞ്ഞാലാടുന്നതിനിടെ കല്തൂണ് തകര്‍ന്നുവീണ് ആറ് വയസുകാരി മരിച്ചു. ഡല്‍ഹിയിലെ ഹൊളംബി കുര്‍ദ് മേഖലയിലെ നരേല ഇൻഡസ്ട്രിയൽ ഏരിയയിൽ ആണ് സംഭവം. കൽതൂണിന്റെ പഴക്കമാണ് അപകടത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു.
പഴകിയ കല്‍തൂണില്‍ ആയിരുന്നു ഊഞ്ഞാൽ കെട്ടിയിരുന്നത്. തൂണ് ഇടിഞ്ഞുവീണ് കുട്ടിക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ഓടയില്‍ വീണ നിലയില്‍ ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സ്ഥലത്തെത്തുന്നത്.
കുട്ടിയുടെ വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. കുട്ടിയുടെ മൃതദേഹം ബാബു ജഗ്ജീവന് റാം മെമ്മോറിയല്‍ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
National
ന്യൂഡൽഹി: തിങ്കളാഴ്ച ചേരുന്ന ഇന്ത്യ മുന്നണി യോഗത്തിൽ ഡിഎംകെ പങ്കെടുക്കില്ല. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ രൂപപ്പെട്ട രാഷ്ട്രീയ സാഹചര്യങ്ങളെച്ചൊല്ലി കോൺഗ്രസുമായുണ്ടായ ഭിന്നതയെത്തുടർന്നാണ് ഡിഎംകെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചത്.
കോൺഗ്രസ് പങ്കെടുക്കുന്ന ഒരു യോഗത്തിലും ഡിഎംകെ പങ്കെടുക്കില്ലെന്ന് പാർട്ടി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. അതേസമയം യോഗത്തിൽ 23 പാർട്ടികൾ പങ്കെടുക്കുമെന്ന് എഐസിസി വക്താവ് ജയറാം രമേശ് പറഞ്ഞു. ചില പാർട്ടികൾ അസൗകര്യം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മോദി സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ സഖ്യം ശക്തമായി പ്രതിഷേധിക്കുമെന്നും ജയറാം രമേശ് പറഞ്ഞു. നാളെ ഉച്ചയ്ക്ക് 12ന് ഡൽഹി കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബിലാണ് യോഗം. കോണ്‍ഗ്രസ് നിലപാടിനെതിരെ ഘടകകക്ഷികള്‍ രൂക്ഷമായ വിമര്‍ശനം ഉന്നയിക്കുമെന്ന് സൂചനയുണ്ട്.
ജാര്‍ഖണ്ഡിൽ രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് ഏകപക്ഷീയമായി പ്രഖ്യാപിച്ചതില്‍ ജെഎംഎം പ്രതിഷേധം അറിയിക്കും.
National
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ പ്രതിഷേധങ്ങൾക്കു വേദിയാകുന്ന ജന്തർ മന്ദർ എന്ന സമരഭൂമിയുടെ മുക്കിലും മൂലയിലും പെരുകി 'പാറ്റകൾ'. രാഷ്ട്രീയ ആക്ഷേപഹാസ്യത്തിൽനിന്നു ഡിജിറ്റൽ മുന്നേറ്റമായി മാറിയ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ആദ്യമായി ആഹ്വാനം ചെയ്ത പരസ്യപ്രതിഷേധത്തിൽ വിദ്യാർഥികളും യുവാക്കളും സാമൂഹ്യപ്രവർത്തകരുമടങ്ങുന്ന ആയിരങ്ങളാണ് ഡൽഹി ജന്തർ മന്ദറിൽ ഒത്തുകൂടിയത്.
സമൂഹമാധ്യമങ്ങളിൽനിന്നു യുവാക്കൾ തെരുവിലിറങ്ങിയതോടെ രാജ്യത്ത് അടുത്തിടെ കണ്ട ഏറ്റവും വലിയ പ്രക്ഷോഭമായി വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധം മാറി.
സ്ക്രീനുകളിൽനിന്നു പ്രതിഷേധം തെരുവുകളിലേക്കെത്തിക്കാനുള്ള സിജെപിയുടെ ആഹ്വാനം ക്രമസമാധാന പ്രശ്നങ്ങൾക്കു വഴിവയ്ക്കാതിരിക്കാൻ ന്യൂഡൽഹിയുടെ പല ഇടങ്ങളിലും ബാരിക്കേഡുകൾ സജ്ജമാക്കി ഡൽഹി പോലീസ് അണിനിരന്നിരുന്നു.
ആയിരത്തിലധികം പോലീസ് ഉദ്യോഗസ്ഥരെ അതിരാവിലെതന്നെ ഡൽഹിയിലെ വിവിധ ഇടങ്ങളിൽ അണിനിരത്തി ഡൽഹി പോലീസ് ആവശ്യമായ സുരക്ഷാ നടപടികൾ കൈക്കൊണ്ടിരുന്നെങ്കിലും സ്ക്രീനുകളിലെ പ്രതിഷേധം തെരുവുകളിലേക്കെത്തിയില്ലെന്നായിരുന്നു പാർലമെന്റ് പോലീസ് സ്റ്റേഷനിലെ ആൾക്കൂട്ടം വിളിച്ചുപറഞ്ഞിരുന്നത്. രാവിലെ ഒൻപതിനു പാർലമെന്റ് പോലീസ് സ്റ്റേഷനിലെത്തണമെന്നായിരുന്നു സിജെപിയുടെ ആഹ്വാനമെങ്കിലും സ്റ്റേഷനു മുന്നിലെ ആൾക്കൂട്ടം നൂറ് കവിഞ്ഞിരുന്നില്ല.
എന്നാൽ, സമരം ചെയ്യാനുള്ള അനുമതി ലഭിച്ചു പാർലമെന്റ് പോലീസ് സ്റ്റേഷനിൽനിന്നു ജന്തർ മന്ദറിലേക്കു പ്രതിഷേധം നീങ്ങിയതിനു പിന്നാലെ പാറ്റകൾ കൂട്ടത്തോടെ ഒന്നിനു പിറകെ ഒന്നായി സമരമുഖത്തേക്കെത്തുകയായിരുന്നു. നൂറിൽനിന്ന് അഞ്ഞൂറിലേക്ക് വളരെ വേഗം മാറിയ പ്രതിഷേധക്കാരുടെ എണ്ണം വിവിധ സർവകലാശാല വിദ്യാർഥികളുടെ കൂടി വരവോടെ ആയിരം കടന്നു.
തൊണ്ട പൊട്ടുന്ന ഉച്ചയോടെ ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള മുദ്രാവാക്യങ്ങൾ ഓരോ കോണിൽനിന്ന് ഉയരുമ്പോഴും അതേറ്റു ചൊല്ലുന്നവരുടെ എണ്ണം ഓരോ നിമിഷവും വർധിച്ചുകൊണ്ടിരിക്കുകയായിരുന്നു. മുഖ്യധാരാ ദേശീയ മാധ്യമങ്ങൾ മുഖം തിരിച്ച പ്രതിഷേധത്തിൽ ഗോദി മാധ്യമങ്ങൾക്കെതിരെയും പ്രതിഷേധ മുദ്രാവാക്യങ്ങളുയർന്നു. എന്നാൽ രാജ്യത്തിന്റെ അഭൂതപൂർവമായ യുവജനപ്രക്ഷോഭം റിപ്പോർട്ട് ചെയ്യാൻ അന്താരാഷ്ട്ര മാധ്യമങ്ങളുടെയുൾപ്പെടെ പ്രതിനിധികളുണ്ടായിരുന്നു.
പാറ്റകളുടെ മുഖംമൂടികളും പൂക്കളും ത്രിവർണ പതാകയും ഭഗത് സിംഗിന്റെയും എ.പി.ജെ. അബ്ദുൾ കലാമിന്റെയുമൊക്കെ പുസ്തകങ്ങളും ഭരണഘടനയുടെ പകർപ്പുകളും കൈയിൽ കരുതിയെത്തിയ പ്രതിഷേധക്കാർ യുവജന പ്രക്ഷോഭത്തെ വേറിട്ടതാക്കി മാറ്റി.
ഒരുപാട് ശക്തമായ സമരങ്ങൾക്കു സാക്ഷ്യംവഹിച്ച ജന്തർ മന്ദർ രാജ്യത്തെ മറ്റൊരു മഹാപ്രതിഷേധത്തിനും കോക്രോച്ച് ജനത പാർട്ടിയിലൂടെ വേദിയായി. മന്ത്രിയുടെ രാജി ഇല്ലാതെ പിന്നോട്ടില്ലെന്നു വ്യക്തമാക്കിയിട്ടുള്ള സിജെപി വരും ദിവസങ്ങളിൽ പ്രക്ഷോഭത്തെ എങ്ങനെ നയിക്കുമെന്നതാണ് വരും ദിവസങ്ങളിലുണ്ടാകുന്ന സുപ്രധാന ചോദ്യം.
National
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്റോച്ച് ജനതാ പാർട്ടിയുടെ (സിജെപി) ആദ്യ പരസ്യ പ്രതിഷേധം ഇന്ന്. പ്രതിഷേധത്തിന് നേതൃത്വം നൽകാൻ പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ രാവിലെ ഡൽഹിയിലെത്തും. വിമാനത്താവളത്തിൽ നിന്ന് നേരെ പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ എത്തി ജന്തർമന്തിറിൽ പ്രതിഷേധത്തിന് അനുമതി തേടാനാണ് ശ്രമം.
എന്നാൽ പോലീസ് അനുമതി നൽകാനിടയില്ലെന്നാണ് സൂചന. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹി പോലീസ് ജാഗ്രത കർശനമാക്കിയിട്ടുണ്ട്. ആയിരത്തിലധികം പോലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. അതേസമയം, സമാധാനപരമായി മാത്രം പ്രതിഷേധം എന്നാവർത്തിക്കുകയാണ് സിജെപി.
എന്നാൽ ഇതുവരെ അനുമതി തേടി ആരും സമീപിച്ചിട്ടില്ലെന്നാണ് ഡൽഹി പോലീസിന്റെ വാദം. യുവാക്കളുടെ സമരത്തെ പിന്തുണയ്ക്കുന്നുവെന്ന് സമാജ്വാദി പാർട്ടിയും ശിവസേന നേതാവ് ആദിത്യ താക്കറെയും പ്രതികരിച്ചു.
National
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ബഹുനില കെട്ടിടം തകർന്നു വീണു. വടക്കുകിഴക്കൻ ഡൽഹിയിലെ കരാവൽ നഗറിന് സമീപമുള്ള പ്രകാശ് വിഹാറിൽ നാലുനില കെട്ടിടമാണ് തകർന്നത്.
കെട്ടിടത്തിൽ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ഇത് തകരുകയായിരുന്നു. എന്നാൽ അധികൃതരുടെ സമയബന്ധിതമായ ഇടപെടൽ മൂലം വൻ ദുരന്തമാണ് ഇവിടെ ഒഴിവായത്. സംഭവത്തിൽ ആർക്കും പരിക്കില്ല. ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
കെട്ടിടം തകരുന്നത് കണ്ട് പരിഭ്രാന്തരായ ഓടുന്നത് വീഡിയോയിൽ കാണാം. അപകടത്തിന് പിന്നാലെ പോലീസ് ഉദ്യോഗസ്ഥർ, ഫയർഫോഴ്സ് യൂണിറ്റുകൾ, ജില്ലാ ദുരന്തനിവാരണ അതോറിറ്റി മറ്റ് അടിയന്തിര രക്ഷാപ്രവർത്തന ഏജൻസികൾ രക്ഷാപ്രവർത്തനത്തിന് സ്ഥലത്തെത്തിയിരുന്നു.
National
ന്യൂഡൽഹി: മാളവ്യ നഗറിലുള്ള തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടെന്ന് പോലീസ്. സിലിണ്ടർ പൊട്ടിത്തെറിച്ചതാകാം അപകട കാരണമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പോലീസിന്റെ കണ്ടെത്തല്‍ പുറത്തുവന്നത്.
സംഭവത്തില്‍ ഹോട്ടല്‍ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഹോട്ടൽ നടത്തുന്നത് താൻ ആല്ലെന്നാണ് അറസ്റ്റിലായ ഉടമ ലോകേഷ് ബജാജ് പ്രതികരിച്ചത്. മറ്റൊരു വ്യക്തിയെയാണ് ഹോട്ടൽ നടത്താൻ ഏൽപ്പിച്ചതെന്നും ദൈനംദിന പ്രവർത്തനങ്ങളിൽ താൻ ഏർപ്പെട്ടിരുന്നില്ലെന്നും ഇയാള്‍ പോലീസിന് മൊഴി നൽകി.
മറ്റൊരാളുടെ നിർദേശപ്രകാരമാണ് ഹോട്ടലിൽ രൂപമാറ്റം വരുത്തിയതെന്നാണ് ഹോട്ടൽ ഉടമ പറയുന്നത്. ഇത്തരം കാര്യങ്ങൾ ഡൽഹിയിൽ സാധാരണമാണെന്നും ഹോട്ടലുകൾ എല്ലാം അങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നാണ് അയാൾ പറഞ്ഞതെന്നും ലോകേഷ് പൊലീസിനോട് പറഞ്ഞു. ഹോട്ടലിന് ഫയർ എൻഒസി ഇല്ലെന്നും ലോകേഷ് സമ്മതിച്ചിട്ടുണ്ട്.