Kerala
ന്യൂഡൽഹി: പൊതുഗതാഗത രംഗത്ത് വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി സംസ്ഥാനം. ഇതിന്റെ ഭാഗമായി അത്യാധുനിക ഹൈഡ്രജൻ ബസുകൾ ഉടൻ എത്തുമെന്ന് മന്ത്രി സി.പി. ജോൺ പ്രഖ്യാപിച്ചു. ഡൽഹിയിൽ ഹൈഡ്രജൻ ബസിൽ യാത്ര ചെയ്തശേഷണാണ് മന്ത്രിയുടെ നിർണായക പ്രഖ്യാപനം.
ബസുകൾ കേരളത്തിലേക്ക് എത്തിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ആരംഭിച്ചതായും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ഗ്രീൻ ഇന്ധനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക, ഹൈഡ്രജൻ ബസുകൾ കേരളത്തിൽ സർവീസ് നടത്തുന്നതിനുള്ള പ്രായോഗിക സാധ്യതകൾ പഠിക്കുന്നതിനുമായിരുന്നു മന്ത്രിയുടെയും സംഘത്തിന്റെയും യാത്ര.
കെഎസ്ആർടിസി സിഎംഡി പ്രമോജ് ശങ്കർ, അഡീഷണൽ റസിഡന്റ് കമ്മീഷണർ അശ്വതി ശ്രീനിവാസ് എന്നിവരും മന്ത്രിയോടൊപ്പം യാത്രയിൽ പങ്കെടുത്തു. ഡൽഹി സെൻട്രൽ സെക്രട്ടേറിയറ്റിൽ നിന്ന് ആരംഭിച്ച് സേവ് തീർഥ്, സെൻട്രൽ വിസ്ത വഴി വീണ്ടും സെൻട്രൽ സെക്രട്ടേറിയറ്റിൽ തന്നെ അവസാനിക്കുന്ന രീതിയിലായിരുന്നു പരീക്ഷണ യാത്ര.
യാത്രയ്ക്കിടയിൽ ഡിഎംആർസി അധികൃതരുമായും ബസ് ഓപ്പറേറ്റർമാരുമായും മന്ത്രി വിശദമായ ചർച്ചകൾ നടത്തി. ബസിന്റെ സാങ്കേതിക പ്രവർത്തനങ്ങൾ, ഇന്ധനക്ഷമത, മറ്റ് സവിശേഷതകൾ എന്നിവ പ്രത്യേകം ചോദിച്ചറിഞ്ഞ ശേഷമാണ് സംഘം യാത്ര അവസാനിപ്പിച്ചത്.
National
ന്യൂഡൽഹി: ജന്തർ മന്തറിൽ കോക്രോച്ച് ജനത പാർട്ടി പ്രതിഷേധത്തിനിടെ പ്രവർത്തകന് മർദനമേറ്റ സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് നേതൃത്വം. അക്രമികൾക്കെതിരെ വധശ്രമം, എസ്സി/എസ്ടി വകുപ്പുകളും ചുമത്തണമെന്നാണ് ആവശ്യം.
സിജെപി പ്രവർത്തകർക്കെതിരെ നേരിട്ടും സൈബറിടങ്ങളിലും നടത്തുന്ന ആക്രമണങ്ങൾക്കും ഭീഷണികൾക്കുമെതിരെ ഡൽഹി പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്നും സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെയും സിജെപി വക്താവ് സൗരവ് ദാസും ആരോപിച്ചു.
ചൊവ്വാഴ്ച രാത്രിയാണ് ജന്തർ മന്തറിലെ പ്രതിഷേധത്തിനിടെ പ്രവർത്തകന് നേരെ ആക്രമണമുണ്ടായത്. പ്രതിഷേധത്തിന്റെ സമാധാന അന്തരീക്ഷം തകർക്കാനാണ് അക്രമികളുടെ ശ്രമമെന്ന് സൗരവ് ദാസ് പറഞ്ഞു.
ആക്രമണത്തിൽ ഉൾപ്പെട്ട മുഴുവൻ പേരെയും അധികൃതർ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്ന് അഭിജിത്ത് ദീപ്കെ ആവശ്യപ്പെട്ടു.15 പേർ ഉൾപ്പെട്ട സംഭവത്തിൽ പോലീസ് ഒരാളെ മാത്രമാണ് അറസ്റ്റ് ചെയ്തതെന്നും ദീപ്കെ കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: ദേശീയ തലസ്ഥാനത്തെ ഉദ്യോഗ് ഭവനും സേനാ ഭവനും സമീപമുള്ള തൊഴിലാളികളുടെ താത്കാലിക താമസകേന്ദ്രത്തിൽ ബുധനാഴ്ച രാവിലെ വൻ തീപിടുത്തം. ഡൽഹി ഫയർ സർവീസിന്റെ 25-ഓളം ഫയർ ടെൻഡറുകൾ മൂന്ന് മണിക്കൂറിലധികം പരിശ്രമിച്ചാണ് തീ പൂർണമായും നിയന്ത്രണവിധേയമാക്കിയത്.
കെട്ടിട നിർമാണ തൊഴിലാളികൾക്കായി താത്കാലികമായി നിർമിച്ച ക്യാമ്പിലാണ് തീപിടുത്തമുണ്ടായത്. തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങളിൽ ചെറിയ എൽപിജി സിലിണ്ടറുകൾ ഉപയോഗിച്ചിരുന്നതായും ഇലക്ട്രിക് ലൈനുകൾ അശ്രദ്ധമായി വലിച്ചിരുന്നതായും ഫയർ ഓഫീസർ സന്ദീപ് ദുഗ്ഗൽ അറിയിച്ചു. സിലിണ്ടർ പൊട്ടിത്തെറിച്ചതോ ഷോർട്ട് സർക്യൂട്ടോ ആകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
വിവരം ലഭിച്ച ഉടൻ തന്നെ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി. തീ പടർന്നുപിടിച്ചതോടെ കൂടുതൽ യൂണിറ്റുകളെ വിന്യസിക്കുകയായിരുന്നു. അപകടത്തിൽ ജീവഹാനിയോ ആളപായമോ ഉണ്ടായതായി നിലവിൽ റിപ്പോർട്ടുകളില്ല.
Movies
അമ്മയിലെ ആഭ്യന്തരകലഹം ഭരണസമിതിയെ രാജിയിലേയ്ക്ക് വരെ എത്തിച്ച സംഭവത്തിൽ പ്രതികരണവുമായി നടൻ മമ്മൂട്ടി. ഡൽഹിയിൽ പത്മഭൂഷൺ സ്വീകരിച്ച ശേഷം ചെന്നൈയിലേയ്ക്ക് മടങ്ങവേയാണ് താരം മാധ്യമങ്ങളെ കണ്ടത്.
അമ്മയിലെ പ്രശ്നങ്ങളെക്കുറിച്ച് എന്ന് മാധ്യമപ്രവർത്തകൻ ചോദിച്ചു തുടങ്ങിയപ്പോഴെ അതെന്താ ചോദിക്കാത്തതെന്ന് ആലോചിക്കുവായിരുന്നു എന്നാണ് രസകരമായ രീതിയിൽ മമ്മൂട്ടി ഉത്തരം പറഞ്ഞത്.
"നടക്കട്ടെ, തീരുമാനം ആയിക്കോളും, കുഴപ്പമില്ല. എല്ലാം കാത്തിരുന്നല്ലേ കാണാൻ പറ്റുള്ളൂ? അടുത്ത നിമിഷം നമ്മുടെ കൈയിൽ അല്ലല്ലോ. എല്ലാ പ്രശ്നങ്ങളും ശരിയാവും. ശരിയാവണമല്ലോ, ശരിയായിക്കോളും. എല്ലാം ചെറിയ ചെറിയ കാര്യങ്ങളല്ലേ?" മമ്മൂട്ടി പറഞ്ഞു.
ഭാര്യ സുൽഫത്തുമൊത്ത് ചെന്നൈയിലേയ്ക്ക് പോകുന്ന അദ്ദേഹം ധനുഷ് ചിത്രത്തിൽ ജോയിൻ ചെയ്യും. മകൻ ദുൽഖറും കുടുംബവും ഡൽഹിയിൽ തന്നെ തുടരുകയാണ്.
National
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് 11 വയസുള്ള പെൺകുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു. ദക്ഷിണ ഡൽഹിയിലെ മഹ്റോലിയിലാണ് നടുക്കുന്ന സംഭവമുണ്ടായത്.
കുടുംബത്തോടൊപ്പം ഫുട്പാത്തിൽ ഉറങ്ങുകയായിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ 30 നടുത്ത് വയസ് പ്രായമുള്ള ടാക്സി ഡ്രൈവറെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
പ്രദേശത്തെ ഒരു ഫുട്പാത്തിൽ താമസിച്ചിരുന്ന കുടുംബം തിങ്കളാഴ്ച രാവിലെയാണ് കുട്ടിയെ കാണാനില്ലെന്ന വിവരമറിഞ്ഞത്.
വിവരമറിഞ്ഞു പോലീസ് സംഭവസ്ഥലത്തെത്തി സിസിടിവികൾ പരിശോധിച്ചതിനുശേഷമാണ് പ്രതിയെ കണ്ടെത്തിയത്.
തുടർന്ന് ഇയാളെ പിടികൂടി ചോദ്യം ചെയ്തതിൽനിന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്നും ലൈംഗികാതിക്രമം നടത്തിയതിനുശേഷം ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നും സമ്മതിച്ചു.
പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ റോഡരികിലെ വനപ്രദേശത്തുനിന്ന് മൃതദേഹം പോലീസ് വീണ്ടെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ച പോലീസ് പ്രതിയുടെ മുൻകാല കുറ്റകൃത്യങ്ങളുൾപ്പെടെ പരിശോധിച്ചുവരികയാണ്.
National
ന്യൂഡൽഹി: ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 4.80 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്ന് പിടികൂടി. ബാങ്കോക്കിൽനിന്നെത്തിയ ഇന്ത്യൻ പൗരനിൽനിന്നാണു ഹൈഡ്രോപോണിക് വീഡ് എന്നറിയപ്പെടുന്ന കഞ്ചാവ് കസ്റ്റംസ് പരിശോധനയിൽ പിടികൂടിയത്. ഇയാളെ മയക്കുമരുന്ന് നിരോധന നിയമമായ എൻഡിപിഎസ് നിയമത്തിനു കീഴിൽ അറസ്റ്റ് ചെയ്തു.
മണ്ണിൽ വളർത്തുന്നതിനു പകരം പ്രത്യേക ജലാധിഷ്ഠിത പോഷക മിശ്രിതത്തിൽ വളർത്തുന്ന ഹൈഡ്രോപോണിക് കഞ്ചാവിന് കരിഞ്ചന്തയിൽ ഉയർന്ന വിലയാണ്. ഏകദേശം 13.84 കിലോ തൂക്കം വരുന്ന കഞ്ചാവാണ് ഇയാൾ ബാങ്കോക്കിൽനിന്ന് ഇന്ത്യയിലേക്കു കടത്തിയത്.
വിമാനത്താവളത്തിന്റെ ഗ്രീൻ ചാനൽ വഴി കടന്ന ഇയാളെ അധികൃതർ പരിശോധനയ്ക്കായി തടഞ്ഞുവയ്ക്കുകയായിരുന്നു. പിന്നീട് ബാഗുകൾ എക്സ്റേ പരിശോധനയ്ക്കു വിധേയമാക്കിയപ്പോൾ സംശയം തോന്നിപ്പിക്കുന്ന ചില വസ്തുക്കൾ ശ്രദ്ധയിൽപ്പെടുകയും വിശദമായ പരിശോധനയിൽ ലഹരിമരുന്ന് പിടികൂടുകയുമായിരുന്നു.
National
ബെംഗളൂരു: യുപിഎസ്സി ഉൾപ്പടെയുള്ള മത്സരപരീക്ഷകൾക്ക് തയാറെടുക്കുന്ന കർണാടകയിൽ നിന്നുള്ള ഉദ്യോഗാർഥികൾക്കായി ഡൽഹിയിൽ പുതിയ കർണാടക ഭവൻ നിർമിക്കുമെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിൽ 80 കോടി ചെലവഴിച്ചാണ് നിർമാണം.
പുതിയ മന്ദിരം ജനപ്രതിനിധികൾ, വിഐപികൾ തുടങ്ങിയവർക്കുള്ളതല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഐഎഎസ് ഉൾപ്പടെയുള്ള ഉന്നതപരീക്ഷൾക്കായി ഡൽഹിയിൽ താമസിച്ചു പഠിക്കുന്ന സാധാരണക്കാരായ വിദ്യാർഥികൾക്ക് കുറഞ്ഞ ചെലവിൽ മികച്ച താമസസൗകര്യം ഒരുക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
National
ന്യൂഡൽഹി: ബ്രിക്സ് രാജ്യങ്ങളിലെ ഉന്നത സുരക്ഷാമേധാവിമാരുടെ ദ്വിദിനയോഗം തിങ്കളാഴ്ച ഡൽഹിയിൽ തുടങ്ങും. ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യി, റഷ്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സെർജി ഷോയിഗു ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുക്കും.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ അധ്യക്ഷതയിലാണു യോഗം നടക്കുന്നത്. ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിൽ ഡെപ്യൂട്ടി സെക്രട്ടറി നെസാമിപൂരും സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സൂചനയുണ്ട്.
National
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയും സിബിഎസ്ഇ മൂല്യനിർണയത്തിലെ വീഴ്ചയും ചൂണ്ടിക്കാട്ടി വീണ്ടും തലസ്ഥാനനഗരിയെ പ്രക്ഷോഭക്കടലാക്കി കോക്രോച്ച് ജനതാ പാർട്ടി. ഉച്ചയ്ക്ക് ഒന്നിന് ആരംഭിച്ച പ്രതിഷേധം രാത്രി വൈകിയും തുടരുമെന്ന് നേതാക്കൾ പ്രഖ്യാപിച്ചതോടെ ഡൽഹി പോലീസും കേന്ദ്രസേനയും ജന്തർ മന്തർ വളഞ്ഞു.
പ്രതിഷേധത്തിനുള്ള സമയമായി ഡൽഹി പോലീസ് അനുവദിച്ചത് വൈകുന്നേരം അഞ്ചുവരെയായിരുന്നു. എന്നാൽ, മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുംവരെ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്ന് സിജെപി അധ്യക്ഷൻ അഭിജിത് ദീപ്കെ പ്രഖ്യാപിക്കുകയായിരുന്നു. രാത്രി വൈകിയും സമരം തുടരാനുള്ള പ്രവർത്തകരുടെ ആവശ്യം അംഗീകരിക്കാൻ പോലീസ് തയാറായില്ല. പ്രതിഷേധക്കാരോട് പിരിഞ്ഞുപോകാൻ പോലീസ് മൈക്കിലൂടെ പലതവണ ആവശ്യപ്പെട്ടെങ്കിലും അവർ കൂട്ടാക്കിയില്ല.
പിന്നീട് പ്രദേശത്തെ വൈദ്യുതിബന്ധം വിഛേദിച്ചും കുടിവെള്ളം എത്തിക്കുന്നത് തടഞ്ഞും പ്രതിഷേധക്കാരെ ഒഴിപ്പിക്കാൻ പോലീസ് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. മാധ്യമപ്രവർത്തകരെ ഉൾപ്പെടെ പ്രതിഷേധം നടക്കുന്ന വേദിയിലേക്കു കടക്കാൻ പോലീസ് അനുവദിച്ചില്ല. അകത്തേക്കുള്ള വഴി പൂർണമായും പോലീസ് അടച്ചു.
ബലപ്രയോഗത്തിലേക്കു കടക്കാതെ പ്രതിഷേധക്കാരെ ഒഴിപ്പിക്കാനാണു പോലീസ് ശ്രമിച്ചത്. പോലീസിന്റെ അഭ്യർഥന മാനിച്ച് പ്രവർത്തകരിൽ ഭൂരിഭാഗവും പിരിഞ്ഞു പോയെങ്കിലും നേതാക്കൾ ഉൾപ്പെടെ വേദിയിലുണ്ടായിരുന്നവർ പിന്തിരിഞ്ഞില്ല.
ക്രമസമാധാന പാലനത്തിനായി വൻ പോലീസ് സന്നാഹമാണ് പ്രദേശത്തു വിന്യസിച്ചത്. സംഘർഷസാധ്യത കണക്കിലെടുത്ത് കരുതൽ സേനയെയും സജ്ജമാക്കിയിരുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നിരപരാധികളായ വിദ്യാർഥികളാണ് നീതിക്കുവേണ്ടി ജന്തർ മന്തറിൽ ഒത്തുകൂടിയിരിക്കുന്നതെന്നും സമാധാനപരമായി തുടരുന്ന ഈ സമരത്തിന് പോലീസ് അനുമതി നീട്ടിനൽകണമെന്നും നേതാക്കൾ പോലീസിനോട് ആവശ്യപ്പെട്ടു. കേന്ദ്രസർക്കാരുമായി ചർച്ചയ്ക്കു തയാറാണെന്നും വിദ്യാഭ്യാസമന്ത്രിയുടെ രാജി മാത്രമാണ് തങ്ങളുടെ ഏക നിബന്ധനയെന്നും പ്രതിഷേധക്കാർ വ്യക്തമാക്കി.
തലസ്ഥാനനഗരിയിൽ നടത്തിയ രണ്ടാംഘട്ട സമരത്തിൽ പാത്രവും സ്പൂണും കൊട്ടിക്കൊണ്ടായിരുന്നു "പാറ്റകളുടെ’ പ്രതിഷധം ആരംഭിച്ചത്. കോവിഡ് കാലത്തെ പ്രധാനമന്ത്രിയുടെ ആഹ്വാനം ഓർമിപ്പിച്ച് "ധർമേന്ദ്ര പ്രധാൻ എന്ന വൈറസ് അകന്നുപോകട്ടെ' എന്ന പ്രതീകാത്മക സൂചനയോടെയായിരുന്നു പാത്രം കൊട്ടൽ. പിന്നീട് കലാപ്രകടനം ഉൾപ്പെടെയുള്ളവ നടത്തിയും പ്രതിഷേധിച്ചു.
സാമൂഹിക പ്രവർത്തകൻ സോനം വാംഗ്ചുക് ഇത്തവണയും സമരത്തിനായി ജന്തർ മന്തറിലെത്തിയിരുന്നു. കഴിഞ്ഞ ആറിനു ഡൽഹിയിൽ സിജെപി നടത്തിയ ആദ്യഘട്ട പ്രതിഷേധത്തിൽ പങ്കെടുത്തവരേക്കാൾ കൂടുതൽ പേരാണ് ഇന്നലെ നടന്ന രണ്ടാംഘട്ട സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എത്തിയത്.
National
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുന്നത് വരെ ജന്തർ മന്തറിലെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് സിജെപി. ജന്തർ മന്തറിൽ ശനിയാഴ്ച രാവിലെ ആരംഭിച്ച പ്രതിഷേധം ഞായറാഴ്ച രാവിലെ വരെ നീട്ടിയതായി സിജെപി നേതാവ് അഭിജിത് ദീപകെ അറിയിച്ചു
സമരത്തിന് പോലീസ് അനുമതി നിഷേധിച്ചതോടെ രാജ്യതലസ്ഥാനത്ത് കനത്ത നാടകീയ രംഗങ്ങളും ആശങ്കയുമാണ് ഉടലെടുത്തിരിക്കുന്നത്. അനുവദിച്ച സമയം അവസാനിച്ചാൽ ഉടൻ തന്നെ പ്രതിഷേധക്കാർ വേദി വിട്ടുപോകണമെന്ന് പോലീസ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
എന്നാൽ പോലീസിന്റെ വിലക്ക് തള്ളിയ അഭിജിത് ദീപ്കെ യാതൊരു കാരണവശാലും സമരവേദി വിട്ടുപോകരുതെന്ന് പ്രവർത്തകരോട് ആഹ്വാനം ചെയ്തു. പോലീസ് അനുമതി നിഷേധിച്ചാലും രാത്രിയിലും ജന്തർ മന്തറിൽ സമരം തുടരുമെന്ന ഉറച്ച നിലപാടിലാണ് പ്രതിഷേധക്കാർ. എല്ലാവരോടും ജന്തർ മന്തറിൽ എത്താൻ പ്രതിഷേധക്കാർ ആഹ്വാനം ചെയ്തു.
ഇതിനിടെ പ്രതിഷേധക്കാരുമായി ചർച്ചക്ക് തയാറാണെന്ന് സർക്കാർ അറിയിച്ചെങ്കിലും സിജെപി ഇത് തള്ളിക്കളഞ്ഞു. സർക്കാരുമായി ചർച്ചക്ക് തയ്യാറാണെന്നും എന്നാൽ മന്ത്രിയുടെ രാജിക്ക് ശേഷം മാത്രമായിരിക്കും ചർച്ചയെന്നാണ് ദീപ്കെ വ്യക്തമാക്കിയത്.
NRI
ന്യൂഡൽഹി: ഇന്റർനാഷണൽ ഡോമെസ്റ്റിക് വർക്കേഴ്സ് ദിനത്തോട് അനുബന്ധിച്ച് വീട്ടുജോലിക്കാരുടെ (ഡോമെസ്റ്റിക് വർക്കേഴ്സ്) സംഗമം നടത്തി. CBCI Labor Commission നോർത്ത് റീജിയൻ ചെയർമാൻ മാർ കുര്യാക്കോസ് ഭരണികുളങ്ങര അധ്യക്ഷത വഹിച്ചു സംസാരിച്ചു.
ഈ തിരക്കേറിയ നഗരത്തിൽ ചെയ്യുന്ന ജോലി ആരും ശ്രദ്ധിക്കപ്പെടുന്നില്ല എങ്കിൽകൂടി രാജ്യപുനരുദ്ധാരണത്തിൽ നിങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ് എന്ന് മാർ കുര്യാക്കോസ് ഭരണികുളങ്ങര അഭിപ്രായപ്പെട്ടു.
National
ന്യൂഡൽഹി: ഡൽഹിയിൽ ഗുണ്ടാസംഘങ്ങളെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ഏഴു ഭീകരർ പിടിയിലായി. ഡൽഹി പോലീസ് സ്പെഷൽ സെല്ലാണ് ഇവരെ പിടികൂടിയത്. പാക് ചാര സംഘടനയുമായി ബന്ധമുള്ള ഏഴു ഭീകരരാണ് പിടിയിലായത്. പിടിയിലായ ആറുപേര്‍ ഉത്തര്‍പ്രദേശുകാരും ഒരാള്‍ പഞ്ചാബുകാരനുമാണ്.
സംഘം മുംബൈ, ഡൽഹി നഗരങ്ങളില്‍ ഭീകരാക്രമണങ്ങള്‍ക്ക് ലക്ഷ്യമിട്ടിരുന്നു. പാകിസ്ഥാനിലെ ഗുണ്ടാ - ഭീകരത്തലവന്‍ ഷഹ്സാദ് ഭട്ടിയുടെ സംഘവുമായും ഇവര്‍ക്ക് ബന്ധമുണ്ട്. തോക്കുകളടക്കമുള്ള ആയുധങ്ങളും 40 വെടിയുണ്ടകളും ഇവരില്‍നിന്ന് പിടിച്ചെടുത്തു. രാജ്യത്ത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കും ഇവര്‍ ലക്ഷ്യമിട്ടിരുന്നു.
National
ന്യൂഡൽഹി: മസൂറിയിൽ ഭർത്താവിനൊപ്പം അവധിക്കാലം ആഘോഷിക്കാനെത്തിയ സോഫ്റ്റ്വെയർ എൻജിനീയറെ ഹോംസ്റ്റേയിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. രാധാ ഗായത്രി(27) ആണ് മരിച്ചത്.
മസൂറി-ധനൗൽതി റോഡിലെ ഹോംസ്റ്റേയിലാണ് തിങ്കളാഴ്ച രാവിലെ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കിഴക്കന്‍ ഡല്‍ഹിയിലെ ഷക്കര്‍പൂര്‍ സ്വദേശിനിയാണ് രാധ. ഗുരുഗ്രാമിലെ ഒരു ഐ ടി കമ്പനിയിലാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. ഭര്‍ത്താവ് സൗമ്യ ശ്രീചരണ്‍ പൂനെയിലെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നു. 2025 നവംബറിലാണ് ഇരുവരും വിവാഹിതരായത്.
ജൂണ്‍ 14ന് വൈകിയാണ് ദമ്പതികൾ ഹോംസ്റ്റേയില്‍ എത്തിയത്. ജൂണ്‍ 13ന് അവര്‍ ഡല്‍ഹിയില്‍ നിന്ന് ഋഷികേശിലേക്ക് പുറപ്പെട്ടിരുന്നു. ജൂണ്‍ 14 ന് രാത്രി 11.30 ന് കിയാന തിപ്രിധാര്‍ പ്രദേശത്തെ ഒരു ഹോംസ്റ്റേയില്‍ മുറിയെടുത്തു. ഉറങ്ങുന്നതിന് മുമ്പ് ഇരുവരും മുറിയില്‍ വച്ച് മദ്യപിച്ചിരുന്നതായും പോലീസ് വ്യക്തമാക്കി.
തിങ്കളാഴ്ച രാവിലെ ഹോംസ്റ്റേ നടത്തിപ്പുകാരാണ് മരണവിവരം പോലീസിനെ അറിയിച്ചത്. രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ ഭാര്യ അനക്കമില്ലാതെ കിടക്കുകയായിരുന്നുവെന്ന് ഭര്‍ത്താവാണ് ഹോംസ്റ്റേയിലുള്ളവരെ അറിയിച്ചത്. മൂക്കിലൂടെ ചോര വന്നിരുന്നുവെന്ന് ഭർത്താവ് പറഞ്ഞതായും പോലീസ് പറയുന്നു.
National
ന്യൂഡൽഹി: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസിനെയും മമത ബാനർജിയെയും പ്രതിസന്ധിയിലാക്കി പാർട്ടിയിൽ വൻ പിളർപ്പ്. തൃണമൂൽ കോൺഗ്രസിലെ വിമത എംപിമാർ ഡൽഹിയിലെത്തി കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവിന്റെ വസതിയിൽ ഒത്തുകൂടി നിർണായക ചർച്ചകൾ നടത്തി. തങ്ങൾക്കൊപ്പം 22 ലോക്സഭാ എംപിമാരുടെ പിന്തുണയുണ്ടെന്ന് തൃണമൂൽ വിമത നേതാവും എംപിയുമായ കകോലി ഘോഷ് ദസ്തിദാർ അവകാശപ്പെട്ടു.
ലോക്സഭയിൽ തങ്ങളെ പ്രത്യേക ബ്ലോക്കായി അംഗീകരിക്കണമെന്നും ഭരണകക്ഷിയായ എൻഡിഎ എംപിമാർക്കൊപ്പം ഇരിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് വിമതർ തിങ്കളാഴ്ച സ്പീക്കർ ഓം ബിർളയുമായി കൂടിക്കാഴ്ച നടത്തും. സഭയിൽ തങ്ങളെ 'യഥാർത്ഥ തൃണമൂൽ കോൺഗ്രസ്' ആയി അംഗീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. രണ്ട് എംപിമാർ കൂടി തങ്ങളുടെ ക്യാമ്പിലേക്ക് ഉടൻ എത്തുമെന്നും ഔദ്യോഗികമായി ചേർന്ന ശേഷം ഇവരുടെ പേരുകൾ വെളിപ്പെടുത്തുമെന്നും കകോലി ഘോഷ് ദസ്തിദാർ കൂട്ടിച്ചേർത്തു.
ലോക്സഭയിൽ തൃണമൂൽ കോൺഗ്രസിന്റെ ആകെ അംഗബലം 28 ആണ്. കൂറുമാറ്റ നിരോധന നിയമ പ്രകാരമുള്ള നടപടികളിൽ നിന്ന് രക്ഷപ്പെടാൻ ആകെ അംഗങ്ങളുടെ മൂന്നിൽ രണ്ട് ഭാഗം (19 എംപിമാർ) വിമത പക്ഷത്തിന് ആവശ്യമുണ്ട്. നിലവിൽ 22 പേരുടെ പിന്തുണ അവകാശപ്പെടുന്നതിനാൽ നിയമനടപടികളെ മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് വിമതർ. മുതിർന്ന ടിഎംസി നേതാവ് സുദീപ് ബന്ദോപാധ്യായയും വിമതർക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്.
ആദ്യം കേൽക്കത്തയിൽ നടത്താൻ നിശ്ചയിച്ചിരുന്ന വിമതരുടെ നിർണായക യോഗമാണ് അവസാന നിമിഷം ഡൽഹിയിലേക്ക് മാറ്റിയത്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ സാന്നിധ്യത്തിലാകും സ്പീക്കർക്ക് നൽകാനുള്ള കത്തിൽ വിമതർ ഒപ്പുവെക്കുകയെന്നാണ് റിപ്പോർട്ടുകൾ. പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ മമത ബാനർജിയുടെ നേതൃത്വത്തിനെതിരെ പാർട്ടിയിൽ ഉയർന്ന ആഭ്യന്തര കലഹമാണ് ഇപ്പോൾ പരസ്യമായ പിളർപ്പിലേക്ക് വഴിമാറിയിരിക്കുന്നത്.
National
ന്യൂഡൽഹി: തെക്കുകിഴക്കൻ ഡൽഹിയിലെ ഗോവിന്ദ്പുരിയിൽ അഞ്ചുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു. മൂന്നാം നിലയിൽ താമസിച്ചിരുന്ന പങ്കജ് (28), അമ്മ ഗുഡ്ഡി (50), പങ്കജിന്റെ സഹോദരി സോണി (20) എന്നിവരാണ് മരിച്ചത്.
പങ്കജിന്റെ മറ്റൊരു സഹോദരിയായ മോനി (18), 70 വയസുകാരിയായ അമ്മൂമ്മ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ സഫദർജംഗ് ആശുപത്രിയിലും എയിംസ് ട്രോമ സെന്ററിലുമായി പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച പുലർച്ചെ 2.31നാണ് തീപിടിത്തത്തെക്കുറിച്ച് പോലീസിന് വിവരം ലഭിക്കുന്നത്. കെട്ടിടത്തിന്റെ താഴത്തെ നിലയിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. താഴത്തെ നിലയിൽ പാർക്ക് ചെയ്തിരുന്ന ആറ് ഇരുചക്ര വാഹനങ്ങളിലേക്ക് തീ പടരുകയും, തുടർന്നുണ്ടായ പുക കെട്ടിടത്തിലുടനീളം അതിവേഗം വ്യാപിക്കുകയുമായിരുന്നു.
കെട്ടിടത്തിൽ ഒൻപത് കുടുംബങ്ങൾ താമസിച്ചിരുന്നെങ്കിലും, പലരും അവധിക്ക് നാട്ടിൽ പോയിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
അഗ്നിരക്ഷാസേനയും പോലീസും എത്തുന്നതിന് മുൻപ് തന്നെ പ്രദേശവാസികൾ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. കെട്ടിടത്തിൽ കുടുങ്ങിയ എട്ടുപേരെ രക്ഷാപ്രവർത്തകർ പുറത്തെത്തിച്ചു.
തൊട്ടടുത്ത കെട്ടിടങ്ങളുടെ മുകളിൽ നിന്ന് മരപ്പലകകൾ ഇട്ടും, ജനൽ കന്പികൾ അറുത്തുമാറ്റിയും, സാരികളും കയറുകളും കെട്ടിയുമാണ് പലരെയും താഴെയിറക്കിയത്. എന്നാൽ, ടെറസിലേക്കുള്ള വാതിൽ പൂട്ടിയിരുന്നതിനാൽ മുകളിലേക്ക് ഓടി രക്ഷപ്പെടാനുള്ള ശ്രമം പരാജയപ്പെട്ടത് മരണസംഖ്യ ഉയരാൻ കാരണമായെന്ന് നാട്ടുകാർ പറഞ്ഞു.
ചട്ടം ലംഘിച്ചാണോ കെട്ടിടം നിർമിച്ചതെന്ന് പരിശോധിക്കുമെന്നും ഫോറൻസിക് പരിശോധനയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടത്തുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
National
ന്യൂഡൽഹി: ആന്റി നാർക്കോട്ടിക്സ് ബ്യൂറോയുടെ പരിശോധനയ്ക്കിടെ കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ബാൽക്കണിയിൽനിന്നു താഴേക്കു ചാടിയ യുവതി മരിച്ചു. ഔട്ടർ ഡൽഹിയിലെ സ്വരൂപ് നഗറിലാണ് സംഭവം. നൈജീരിയൻ സ്വദേശിനിയായ സ്റ്റെല്ല പയസ് ആണ് മരിച്ചത്.
സ്റ്റെല്ല താമസിക്കുന്ന ഫ്ളാറ്റിൽ ലഹരിമരുന്നു നിർമാണ സംവിധാനം പ്രവർത്തിക്കുന്നുണ്ടെന്ന വിവരത്തെത്തുടർന്നാണ് ആന്റി നാർക്കോട്ടിക്സ് സ്ക്വാഡ് പരിശോധന നടത്താനെത്തിയത്. എന്നാൽ സ്ക്വാഡിനെ കണ്ടയുടനെ സ്റ്റെല്ല നാലാം നിലയിലെ ഫ്ളാറ്റിലെ ബാൽക്കണിയിൽനിന്നു താഴേക്കു ചാടുകയായിരുന്നു.
ഉടൻതന്നെ സമീപത്തെ ബുരാരി സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. സ്റ്റെല്ല താമസിച്ച ഫ്ളാറ്റിൽനിന്നും പരിസരപ്രദേശങ്ങളിൽനിന്നും സിന്തറ്റിക് മരുന്ന നിർമിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കളും ബീക്കറുകളും പൈപ്പുകളുമടക്കമുള്ള ഉപകരണങ്ങൾ കണ്ടെത്തിയതായി പോലീസ് പറഞ്ഞു.
സംഭവുമായി ബന്ധപ്പെട്ട് ഫ്ളാറ്റിലെ മൂന്നാം നിലയിൽ താമസിക്കുന്ന സ്കൈ എന്നയാളെയും നാലാം നിലയിൽ താമസിക്കുന്ന മാർട്ടിൻ ആരോൺ എന്നിവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്കൈയുടെ പക്കൽനിന്നു നിരോധിത മയക്കുമരുന്നായ മെത്താംഫെറ്റാമിനും ഒന്നരഗ്രാം ഹെറോയിനും പിടിച്ചെടുത്തു.
മാർട്ടിന്റെ മുറിയിൽ നടത്തിയ പരിശോധനയിലാണ് സ്റ്റെല്ലയുടെ ഫ്ളാറ്റിൽ മയക്കുമരുന്ന് നിർമിക്കുന്ന മുറിയുടെ താക്കോൽ ലഭിച്ചത്. ഇയാളിൽനിന്നു ഭിച്ച വിവരങ്ങൾ പ്രകാരം സ്റ്റെല്ല താമസിക്കുന്ന മുറി പരിശോധിക്കാനെത്തിയപ്പോഴാണ് ഇവർ ബാൽക്കണിയിൽനിന്നു താഴേക്കു ചാടിയത്.
Kerala
ന്യൂഡല്‍ഹി: തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ തുഗ്ലക്കാബാദ് എക്സ്റ്റന്ഷനിലുള്ള പാര്‍പ്പിട സമുച്ചയത്തിൽ ഉണ്ടായ തീപിടിത്തത്തില്‍ മൂന്ന് പേര് മരിച്ചു. രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്.
അപകടത്തിൽ പരിക്കേറ്റ എട്ടു പേരെ എയിംസ് ആശുപത്രിയിലേക്ക് മാറ്റി. കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടന്ന അഞ്ചു സ്ത്രീകൾ അടക്കം ആറു പേരെ ഫയര്‍ഫോഴ്സ് എത്തി രക്ഷപ്പെടുത്തി.
അഞ്ച് നില കെട്ടിടത്തിലാണ് പുലർച്ചെ 2:35 ഓടെ തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക വിവരം. 3.45ഓടെ തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കിയെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വളരെ ഇടുങ്ങിയ ഒരു പ്രദേശത്ത് സ്ഥിതി ചെയ്യുന്ന കെട്ടിടമായതിനാല്‍ രക്ഷാപ്രവര്‍ത്തനം വളരെ ദുഷ്കരമായിരുന്നെന്നും ഫയർഫോഴ്സ് അറിയിച്ചു.
National
ന്യൂഡൽഹി: മധ്യപ്രദേശിൽ മൂന്ന് ബിജെപി സ്ഥാനാർഥികളെ രാജ്യസഭയിലേക്ക് വിജയികളായി പ്രഖ്യാപിച്ചതിൽ പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ്. കോൺഗ്രസിന്റെ കടുത്ത എതിർപ്പ് അവഗണിച്ചായിരുന്നു മൂന്ന് സ്ഥാനാർഥികളെയും വിജയികളായി പ്രഖ്യാപിച്ചത്.
ഇതിനെതിരെ ഇന്ന് സംസ്ഥാനത്തെ എംഎൽഎമാരെ ഡൽഹിയിലെത്തിച്ച് പ്രതിഷേധിക്കാനാണ് കോൺഗ്രസ് തീരുമാനം. ബിജെപി നേതാക്കളായ തരുൺ ചുഗ്, രജനീഷ് അഗർവാൾ, മഹേഷ് കേവാട്ട് എന്നിവരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.
അതേസമയം പത്രിക തള്ളിയതിനെതിരായ മീനാക്ഷി നടരാജന്റെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. നിലവിലെ ഹർജി നിലനിൽക്കാത്തതിനാൽ തെരഞ്ഞെടുപ്പ് ഹർജിയായി സമർപ്പിക്കാൻ കോൺഗ്രസ് നടപടികൾ ആരംഭിച്ചിട്ടുണ്ട്.
നിലവിലെ നിയമസഭാകക്ഷി നിലയിൽ ഒരാളെ രാജ്യസഭയിലേക്ക് എത്തിക്കാനുള്ള അംഗസഖ്യം കോൺഗ്രസിനുണ്ടായിരുന്നു. ഈ സീറ്റിലേക്കാണ് മീനാക്ഷി നടരാജൻ മത്സരിച്ചത്. ബിജെപിയും ഈ സീറ്റിലേക്ക് മഹേഷ് കേവാട്ടിനെ മത്സരിപ്പിച്ചു. പത്രിക തള്ളിയതോടെ കേവാട്ട് തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കുകയായിരുന്നു.
Kerala
ന്യൂഡല്‍ഹി: കോക്രോച്ച് ജനത പാര്‍ട്ടിയുടെ പ്രതിഷേധത്തില്‍ പങ്കെടുത്ത അധ്യാപികയെ സസ്പെന്‍ഡ് ചെയ്ത് ഹരിയാന വിദ്യാഭ്യാസ വകുപ്പ്.
ഡല്‍ഹിയിലെ ജന്തര്‍ മന്ദിറില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത റോഹ്തക്ക് സര്‍ക്കാര്‍ സ്കൂളിലെ ഗസ്റ്റ് അധ്യാപിക സുലേഖ ദലാലിനെയെയാണ് സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്.
റോഹ്തക്ക് ഡിസ്ട്രിക്ട് എലിമെന്ററി എഡ്യൂക്കേഷന്‍ ഓഫീസര്‍ ജൂണ്‍ 10നാണ് സസ്പെന്ഷന് ഉത്തരവ് പുറത്തിറക്കിയത്. ജൂണ്‍ എട്ട് മുതലാണ് അധ്യാപിക സുലേഖ ദലാലിനെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.
ബന്ധപ്പെട്ട അധികൃതരില്‍ നിന്നും മുന്‍കൂട്ടി അനുവാദം വാങ്ങാതെയാണ് അധ്യാപിക ഓഫീസ് ആസ്ഥാനത്ത് നിന്നും പോയതെന്നാണ് ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നത്. നടപടി സ്വീകരിക്കാനുണ്ടായ കാരണം പ്രത്യേകം ഉത്തരവില്‍ പരാമര്‍ശിക്കുന്നുമില്ല.
ജൂണ്‍ ആറിന് നടന്ന പ്രതിഷേധത്തില്‍ സുലേഖ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍ മത്സര പരീക്ഷകളില്‍ പങ്കെടുക്കാന്‍ തയ്യാറെടുക്കുന്ന ഒരു മകന്റെ അമ്മയെന്ന നിലയിലാണ് താന്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത് സംസാരിച്ചതെന്നാണ് അധ്യാപിക പ്രതികരിച്ചത്.
National
ന്യൂഡൽഹി: ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സൺ സോണിയ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തി ടിവികെ അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായി സി. ജോസഫ് വിജയ്. മൂന്ന് ദിവസത്തെ ഡൽഹി സന്ദർശനത്തിന്റെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. സോണിയ ഗാന്ധിയുടെ ഔദ്യോഗിക വസതിയായ 10 ജൻപഥിൽ നേരിട്ടെത്തിയായിരുന്നു കൂടിക്കാഴ്ച. വ്യാഴാഴ്ച നടക്കുന്ന നീതി ആയോഗ് ഗവേർണിംഗ് കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനായാണ് വിജയ് ഡൽഹിയിലെത്തിയത്.
തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് ശേഷമുള്ള വിജയ്യുടെ രണ്ടാമത് ഡൽഹി സന്ദർശനമാണിത്. തമിഴ്നാട്ടിൽ 59 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വിജയിയുടെ നേതൃത്വത്തിലുള്ള ടിവികെ മന്ത്രിസഭയിൽ രണ്ട് കോൺഗ്രസ് എംഎൽഎമാർക്ക് മന്ത്രിസ്ഥാനം ലഭിച്ചത്. സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി. രാജയുമായും വിജയ് കൂടിക്കാഴ്ച നടത്തിയിരുന്നു.
Kerala
ന്യൂഡൽഹി: കർണാടക കോൺഗ്രസിൽ വീണ്ടും അതൃപ്തി പുകയുന്നു. വകുപ്പു വിഭജനത്തിൽ അതൃപ്തരായ രണ്ട് നേതാക്കൾ കോൺഗ്രസ് നേതൃത്വവുമായുള്ള ചർച്ചകൾക്കായി ഡൽഹിക്ക് പോയി.
വകുപ്പ് അനുവദിച്ചു കിട്ടിയിട്ടും ഔദ്യോഗികമായി ചുമതലയേൽക്കാത്ത ബംഗളൂരു വികസന മന്ത്രി കൃഷ്ണ ബൈരെ ഗൗഡ കലാപക്കൊടി ഉയർത്തി. കൂടാതെ, മന്ത്രിസഭയിൽ ഇടം നേടാനുള്ള ശ്രമങ്ങളുമായി കോൺഗ്രസ് എംഎൽഎ റിസ്വാൻ അർഷദും ഡൽഹിയിലെത്തി.
മന്ത്രി രാമലിംഗ റെഡ്ഡിയുമായി ബന്ധപ്പെട്ടുണ്ടായ സമീപകാല പ്രതിസന്ധി പരിഹരിച്ചതിന് പിന്നാലെയാണ് ഈ സംഭവങ്ങൾ.
ബംഗളൂരു ഡെവലപ്മെന്റ് അതോറിറ്റിയും ബംഗളൂരു മെട്രോപൊളിറ്റൻ റീജിയൻ ഡെവലപ്മെന്റ് അതോറിറ്റിയും തന്റെ വകുപ്പിന് കീഴിലാക്കണമെന്ന് കൃഷ്ണ ബൈരെ ഗൗഡ പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെടുന്നതായാണ് സൂചനകൾ.
ബംഗളൂരുവിന്റെയും പരിസര പ്രദേശങ്ങളുടെയും ആസൂത്രണത്തിലും വികസനത്തിലും പ്രധാന പങ്കുവഹിക്കുന്നതാണ് ഈ രണ്ട് ഏജൻസികളും.
ഇതിനിടെയാണ് മന്ത്രിസഭയിൽ ഇടംനേടാൻ എംഎൽഎ റിസ്വാൻ അർഷദും ശക്തമായ സമ്മർദ്ദം ചെലുത്തുന്നത്.
NRI
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിലെ മാർത്ത മറിയം വനിതാ സമാജം (എംഎംവിഎസ്) അംഗങ്ങളുടെ നേതൃത്വത്തിൽ 2026-ലെ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു.
ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്ക് ശേഷം ഇടവകയിൽ വച്ച് റവ.ഫാ. പീറ്റർ പോളിന്റെ (സെന്റ് പോൾസ് ബാൽ ഭവൻ, ഇറ്റാർസി) നേതൃത്വത്തിൽ നടത്തി.
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്ന സന്ദേശവുമായി ഇടവകയിലെ സീനിയർ മാർത്ത മറിയം വനിതാ സമാജം അംഗങ്ങളായ അന്നമ്മ വർഗീസിനും ശോശാമ്മ കുഞ്ഞുവിനും വൃക്ഷത്തൈകൾ നൽകി ആദരിച്ചു.
പരിപാടിയുടെ ക്രമീകരണങ്ങൾക്ക് മാർത്ത മറിയം വനിതാ സമാജം സെക്രട്ടറി ഷീബ സജി നേതൃത്വം നൽകി. പ്രകൃതിയോടുള്ള ഉത്തരവാദിത്തബോധവും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയും സമൂഹത്തിലേക്ക് പകരാൻ ഈ ആഘോഷം സഹായകമായി.
National
ന്യൂഡൽഹി: മമത ബാനർജിക്ക് കനത്ത തിരിച്ചടി നൽകി പാർട്ടിവിട്ട എംപിമാർ ബിജെപി നേതൃത്വവുമായി ചർച്ച നടത്തി. സുഖേന്ദു ശേഖർ റോയി, ശർമിള സർക്കാർ, പ്രസുൺ ബാനർജി, ജഗദീഷ് ബാസുനിയ, കാളിപാഗ സോറെൻ, അരുപ് ചക്രബർത്തി എന്നീ എംപിമാരാണ് ഡൽഹിയിലെ ഒരു ബിജെപി നേതാവിന്റെ വീട്ടിൽ യോഗം ചേർന്നത്.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയും ഈ യോഗത്തിൽ പങ്കെടുത്തു. ലോക്സഭയിൽ നിന്ന് എംപിമാർ രാജിവയ്ക്കുന്നതടക്കം വഴികൾ ചർച്ചയായെന്നാണ് ലഭ്യമാകുന്ന വിവരം. മമത ബാനർജിയും അഭിഷേക് ബാനർജിയും ഇന്ത്യാ സഖ്യത്തിന്റെ യോഗത്തിനായി ദേശീയ തലസ്ഥാനത്ത് എത്തിയ സമയത്താണ് ഈ നാടകീയ നീക്കങ്ങൾ നടന്നത്.
നിയമസഭയിലെ പൊട്ടിത്തെറി പാര്‍ലമെന്റിലേക്കും വൈകാതെ എത്തുമെന്ന് സുഖേന്ദു ശേഖര്‍ റോയ് അടുത്തിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം തൃണമൂല്‍ വിട്ടുവരുന്നവർക്ക് മാന്യമായ പരിഗണന നൽകുമെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി.
National
ന്യൂഡല്‍ഹി: ഡൽഹിയിൽ ഊഞ്ഞാലാടുന്നതിനിടെ കല്തൂണ് തകര്‍ന്നുവീണ് ആറ് വയസുകാരി മരിച്ചു. ഡല്‍ഹിയിലെ ഹൊളംബി കുര്‍ദ് മേഖലയിലെ നരേല ഇൻഡസ്ട്രിയൽ ഏരിയയിൽ ആണ് സംഭവം. കൽതൂണിന്റെ പഴക്കമാണ് അപകടത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു.
പഴകിയ കല്‍തൂണില്‍ ആയിരുന്നു ഊഞ്ഞാൽ കെട്ടിയിരുന്നത്. തൂണ് ഇടിഞ്ഞുവീണ് കുട്ടിക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ഓടയില്‍ വീണ നിലയില്‍ ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സ്ഥലത്തെത്തുന്നത്.
കുട്ടിയുടെ വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. കുട്ടിയുടെ മൃതദേഹം ബാബു ജഗ്ജീവന് റാം മെമ്മോറിയല്‍ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
National
ന്യൂഡൽഹി: തിങ്കളാഴ്ച ചേരുന്ന ഇന്ത്യ മുന്നണി യോഗത്തിൽ ഡിഎംകെ പങ്കെടുക്കില്ല. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ രൂപപ്പെട്ട രാഷ്ട്രീയ സാഹചര്യങ്ങളെച്ചൊല്ലി കോൺഗ്രസുമായുണ്ടായ ഭിന്നതയെത്തുടർന്നാണ് ഡിഎംകെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചത്.
കോൺഗ്രസ് പങ്കെടുക്കുന്ന ഒരു യോഗത്തിലും ഡിഎംകെ പങ്കെടുക്കില്ലെന്ന് പാർട്ടി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. അതേസമയം യോഗത്തിൽ 23 പാർട്ടികൾ പങ്കെടുക്കുമെന്ന് എഐസിസി വക്താവ് ജയറാം രമേശ് പറഞ്ഞു. ചില പാർട്ടികൾ അസൗകര്യം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മോദി സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ സഖ്യം ശക്തമായി പ്രതിഷേധിക്കുമെന്നും ജയറാം രമേശ് പറഞ്ഞു. നാളെ ഉച്ചയ്ക്ക് 12ന് ഡൽഹി കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബിലാണ് യോഗം. കോണ്‍ഗ്രസ് നിലപാടിനെതിരെ ഘടകകക്ഷികള്‍ രൂക്ഷമായ വിമര്‍ശനം ഉന്നയിക്കുമെന്ന് സൂചനയുണ്ട്.
ജാര്‍ഖണ്ഡിൽ രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് ഏകപക്ഷീയമായി പ്രഖ്യാപിച്ചതില്‍ ജെഎംഎം പ്രതിഷേധം അറിയിക്കും.
National
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ പ്രതിഷേധങ്ങൾക്കു വേദിയാകുന്ന ജന്തർ മന്ദർ എന്ന സമരഭൂമിയുടെ മുക്കിലും മൂലയിലും പെരുകി 'പാറ്റകൾ'. രാഷ്ട്രീയ ആക്ഷേപഹാസ്യത്തിൽനിന്നു ഡിജിറ്റൽ മുന്നേറ്റമായി മാറിയ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ആദ്യമായി ആഹ്വാനം ചെയ്ത പരസ്യപ്രതിഷേധത്തിൽ വിദ്യാർഥികളും യുവാക്കളും സാമൂഹ്യപ്രവർത്തകരുമടങ്ങുന്ന ആയിരങ്ങളാണ് ഡൽഹി ജന്തർ മന്ദറിൽ ഒത്തുകൂടിയത്.
സമൂഹമാധ്യമങ്ങളിൽനിന്നു യുവാക്കൾ തെരുവിലിറങ്ങിയതോടെ രാജ്യത്ത് അടുത്തിടെ കണ്ട ഏറ്റവും വലിയ പ്രക്ഷോഭമായി വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധം മാറി.
സ്ക്രീനുകളിൽനിന്നു പ്രതിഷേധം തെരുവുകളിലേക്കെത്തിക്കാനുള്ള സിജെപിയുടെ ആഹ്വാനം ക്രമസമാധാന പ്രശ്നങ്ങൾക്കു വഴിവയ്ക്കാതിരിക്കാൻ ന്യൂഡൽഹിയുടെ പല ഇടങ്ങളിലും ബാരിക്കേഡുകൾ സജ്ജമാക്കി ഡൽഹി പോലീസ് അണിനിരന്നിരുന്നു.
ആയിരത്തിലധികം പോലീസ് ഉദ്യോഗസ്ഥരെ അതിരാവിലെതന്നെ ഡൽഹിയിലെ വിവിധ ഇടങ്ങളിൽ അണിനിരത്തി ഡൽഹി പോലീസ് ആവശ്യമായ സുരക്ഷാ നടപടികൾ കൈക്കൊണ്ടിരുന്നെങ്കിലും സ്ക്രീനുകളിലെ പ്രതിഷേധം തെരുവുകളിലേക്കെത്തിയില്ലെന്നായിരുന്നു പാർലമെന്റ് പോലീസ് സ്റ്റേഷനിലെ ആൾക്കൂട്ടം വിളിച്ചുപറഞ്ഞിരുന്നത്. രാവിലെ ഒൻപതിനു പാർലമെന്റ് പോലീസ് സ്റ്റേഷനിലെത്തണമെന്നായിരുന്നു സിജെപിയുടെ ആഹ്വാനമെങ്കിലും സ്റ്റേഷനു മുന്നിലെ ആൾക്കൂട്ടം നൂറ് കവിഞ്ഞിരുന്നില്ല.
എന്നാൽ, സമരം ചെയ്യാനുള്ള അനുമതി ലഭിച്ചു പാർലമെന്റ് പോലീസ് സ്റ്റേഷനിൽനിന്നു ജന്തർ മന്ദറിലേക്കു പ്രതിഷേധം നീങ്ങിയതിനു പിന്നാലെ പാറ്റകൾ കൂട്ടത്തോടെ ഒന്നിനു പിറകെ ഒന്നായി സമരമുഖത്തേക്കെത്തുകയായിരുന്നു. നൂറിൽനിന്ന് അഞ്ഞൂറിലേക്ക് വളരെ വേഗം മാറിയ പ്രതിഷേധക്കാരുടെ എണ്ണം വിവിധ സർവകലാശാല വിദ്യാർഥികളുടെ കൂടി വരവോടെ ആയിരം കടന്നു.
തൊണ്ട പൊട്ടുന്ന ഉച്ചയോടെ ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള മുദ്രാവാക്യങ്ങൾ ഓരോ കോണിൽനിന്ന് ഉയരുമ്പോഴും അതേറ്റു ചൊല്ലുന്നവരുടെ എണ്ണം ഓരോ നിമിഷവും വർധിച്ചുകൊണ്ടിരിക്കുകയായിരുന്നു. മുഖ്യധാരാ ദേശീയ മാധ്യമങ്ങൾ മുഖം തിരിച്ച പ്രതിഷേധത്തിൽ ഗോദി മാധ്യമങ്ങൾക്കെതിരെയും പ്രതിഷേധ മുദ്രാവാക്യങ്ങളുയർന്നു. എന്നാൽ രാജ്യത്തിന്റെ അഭൂതപൂർവമായ യുവജനപ്രക്ഷോഭം റിപ്പോർട്ട് ചെയ്യാൻ അന്താരാഷ്ട്ര മാധ്യമങ്ങളുടെയുൾപ്പെടെ പ്രതിനിധികളുണ്ടായിരുന്നു.
പാറ്റകളുടെ മുഖംമൂടികളും പൂക്കളും ത്രിവർണ പതാകയും ഭഗത് സിംഗിന്റെയും എ.പി.ജെ. അബ്ദുൾ കലാമിന്റെയുമൊക്കെ പുസ്തകങ്ങളും ഭരണഘടനയുടെ പകർപ്പുകളും കൈയിൽ കരുതിയെത്തിയ പ്രതിഷേധക്കാർ യുവജന പ്രക്ഷോഭത്തെ വേറിട്ടതാക്കി മാറ്റി.
ഒരുപാട് ശക്തമായ സമരങ്ങൾക്കു സാക്ഷ്യംവഹിച്ച ജന്തർ മന്ദർ രാജ്യത്തെ മറ്റൊരു മഹാപ്രതിഷേധത്തിനും കോക്രോച്ച് ജനത പാർട്ടിയിലൂടെ വേദിയായി. മന്ത്രിയുടെ രാജി ഇല്ലാതെ പിന്നോട്ടില്ലെന്നു വ്യക്തമാക്കിയിട്ടുള്ള സിജെപി വരും ദിവസങ്ങളിൽ പ്രക്ഷോഭത്തെ എങ്ങനെ നയിക്കുമെന്നതാണ് വരും ദിവസങ്ങളിലുണ്ടാകുന്ന സുപ്രധാന ചോദ്യം.
National
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്റോച്ച് ജനതാ പാർട്ടിയുടെ (സിജെപി) ആദ്യ പരസ്യ പ്രതിഷേധം ഇന്ന്. പ്രതിഷേധത്തിന് നേതൃത്വം നൽകാൻ പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ രാവിലെ ഡൽഹിയിലെത്തും. വിമാനത്താവളത്തിൽ നിന്ന് നേരെ പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ എത്തി ജന്തർമന്തിറിൽ പ്രതിഷേധത്തിന് അനുമതി തേടാനാണ് ശ്രമം.
എന്നാൽ പോലീസ് അനുമതി നൽകാനിടയില്ലെന്നാണ് സൂചന. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹി പോലീസ് ജാഗ്രത കർശനമാക്കിയിട്ടുണ്ട്. ആയിരത്തിലധികം പോലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. അതേസമയം, സമാധാനപരമായി മാത്രം പ്രതിഷേധം എന്നാവർത്തിക്കുകയാണ് സിജെപി.
എന്നാൽ ഇതുവരെ അനുമതി തേടി ആരും സമീപിച്ചിട്ടില്ലെന്നാണ് ഡൽഹി പോലീസിന്റെ വാദം. യുവാക്കളുടെ സമരത്തെ പിന്തുണയ്ക്കുന്നുവെന്ന് സമാജ്വാദി പാർട്ടിയും ശിവസേന നേതാവ് ആദിത്യ താക്കറെയും പ്രതികരിച്ചു.
National
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ബഹുനില കെട്ടിടം തകർന്നു വീണു. വടക്കുകിഴക്കൻ ഡൽഹിയിലെ കരാവൽ നഗറിന് സമീപമുള്ള പ്രകാശ് വിഹാറിൽ നാലുനില കെട്ടിടമാണ് തകർന്നത്.
കെട്ടിടത്തിൽ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ഇത് തകരുകയായിരുന്നു. എന്നാൽ അധികൃതരുടെ സമയബന്ധിതമായ ഇടപെടൽ മൂലം വൻ ദുരന്തമാണ് ഇവിടെ ഒഴിവായത്. സംഭവത്തിൽ ആർക്കും പരിക്കില്ല. ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
കെട്ടിടം തകരുന്നത് കണ്ട് പരിഭ്രാന്തരായ ഓടുന്നത് വീഡിയോയിൽ കാണാം. അപകടത്തിന് പിന്നാലെ പോലീസ് ഉദ്യോഗസ്ഥർ, ഫയർഫോഴ്സ് യൂണിറ്റുകൾ, ജില്ലാ ദുരന്തനിവാരണ അതോറിറ്റി മറ്റ് അടിയന്തിര രക്ഷാപ്രവർത്തന ഏജൻസികൾ രക്ഷാപ്രവർത്തനത്തിന് സ്ഥലത്തെത്തിയിരുന്നു.
National
ന്യൂഡൽഹി: മാളവ്യ നഗറിലുള്ള തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടെന്ന് പോലീസ്. സിലിണ്ടർ പൊട്ടിത്തെറിച്ചതാകാം അപകട കാരണമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പോലീസിന്റെ കണ്ടെത്തല്‍ പുറത്തുവന്നത്.
സംഭവത്തില്‍ ഹോട്ടല്‍ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഹോട്ടൽ നടത്തുന്നത് താൻ ആല്ലെന്നാണ് അറസ്റ്റിലായ ഉടമ ലോകേഷ് ബജാജ് പ്രതികരിച്ചത്. മറ്റൊരു വ്യക്തിയെയാണ് ഹോട്ടൽ നടത്താൻ ഏൽപ്പിച്ചതെന്നും ദൈനംദിന പ്രവർത്തനങ്ങളിൽ താൻ ഏർപ്പെട്ടിരുന്നില്ലെന്നും ഇയാള്‍ പോലീസിന് മൊഴി നൽകി.
മറ്റൊരാളുടെ നിർദേശപ്രകാരമാണ് ഹോട്ടലിൽ രൂപമാറ്റം വരുത്തിയതെന്നാണ് ഹോട്ടൽ ഉടമ പറയുന്നത്. ഇത്തരം കാര്യങ്ങൾ ഡൽഹിയിൽ സാധാരണമാണെന്നും ഹോട്ടലുകൾ എല്ലാം അങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നാണ് അയാൾ പറഞ്ഞതെന്നും ലോകേഷ് പൊലീസിനോട് പറഞ്ഞു. ഹോട്ടലിന് ഫയർ എൻഒസി ഇല്ലെന്നും ലോകേഷ് സമ്മതിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: ഡൽഹിയിലെ മാളവ്യനഗറിലെ ബഹുനില ഹോട്ടലിൽ ഉണ്ടായ തീപിടിത്തത്തിൽ മരണസംഖ്യ ഉയരുന്നു. നിലവിൽ 20 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. 37 പേരെ രക്ഷപെടുത്തിയതായാണ് വിവരം.
സ്ഥലത്ത് ഫയർഫോഴ്സും പോലീസും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് ആശങ്കയുണ്ട്. ഇന്ന് രാവിലെ 9:45നാണ് അഞ്ച് നില കെട്ടിടത്തിൽ തീപിടിത്തമുണ്ടായത്.
നിലവിൽ തീ നിയന്ത്രണവിധേയമായിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല.
Kerala
ന്യൂഡൽഹി: ഡൽഹിയിലെ ഹോട്ടലിൽ ഉണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു. മാളവ്യ നഗറിലെ
ബഹുനില ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്.
രാവിലെ 9:45 നാണ് സംഭവം. തീപിടിത്തമുണ്ടായപ്പോൾ 40 പേർ ഹോട്ടലിൽ ഉണ്ടായിരുന്നെന്നാണ് വിവരം. മരണസംഖ്യ ഇനി ഉയർന്നേക്കാമെന്ന് ആശങ്കയുണ്ട്.
മൂന്ന് പേരെ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരെത്തി രക്ഷപെടുത്തി. തീ അണയ്ക്കാൻ ഇപ്പോഴും ശ്രമം തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല.
National
ന്യൂഡൽഹി: പ്രതിപക്ഷ ഇന്ത്യാ സഖ്യത്തിന്റെ യോഗം എട്ടിന് ഡൽഹിയിൽ നടന്നേക്കുമെന്ന് റിപ്പോർട്ട്. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നുമുണ്ടായിട്ടില്ലെങ്കിലും യോഗത്തെക്കുറിച്ച് അനൗദ്യോഗിക ചർച്ചകൾ സഖ്യകക്ഷി നേതാക്കൾക്കിടയിൽ നടന്നിട്ടുണ്ടെന്നാണു സൂചന.
തമിഴ്നാട്ടിൽ നേരിട്ട പരാജയത്തിനുശേഷം മുന്നണിയിൽനിന്ന് അകന്ന ഡിഎംകെ യോഗത്തിൽ പങ്കെടുത്തേക്കില്ലെങ്കിലും കോണ്‍ഗ്രസിന്റെ സഹായത്തോടെ തമിഴ്നാട്ടിൽ ഭരണം പിടിച്ച വിജയ്യുടെ തമിഴക വെട്രി കഴകം (ടിവികെ) യോഗത്തിൽ പങ്കെടുക്കുമോയെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.
ബംഗാളിൽ ബിജെപി ആദ്യമായി ഭരണം പിടിച്ച സാഹചര്യത്തിൽ ബിജെപിയുടെ പ്രത്യയശാസ്ത്രത്തെ എതിർക്കുന്ന രാഷ്ട്രീയകക്ഷികളുടെ ഐക്യം ഉറപ്പാക്കേണ്ടത് മുന്നണിയുടെ അനൗദ്യോഗിക ക്യാപ്റ്റൻ സ്ഥാനം വഹിക്കുന്ന കോണ്‍ഗ്രസിനും അനിവാര്യമാണ്.
നേരത്തേ മുന്നണിയിൽനിന്ന് പുറത്തുപോയ ആം ആദ്മി പാർട്ടിയുടെയും ഇപ്പോൾ മുന്നണിയിൽനിന്ന് അകന്ന ഡിഎംകെയുടെയും നേതൃത്വത്തിൽ മൂന്നാമതൊരു മുന്നണികൂടി ദേശീയ രാഷ്ട്രീയത്തിൽ രംഗപ്രവേശം ചെയ്യുമെന്ന റിപ്പോർട്ടുകൾ വരുന്നതിന്റെകൂടി പശ്ചാത്തിലാണ് നിർണായക യോഗം ചേരാനുള്ള സഖ്യത്തിന്റെ തീരുമാനം.
നീറ്റ് ചോദ്യപേപ്പർ ചോർച്ച, രൂപയുടെ മൂല്യശോഷണം, വിലക്കയറ്റം, സിബിഎസ്ഇ മൂല്യനിർണയത്തിലെ ക്രമക്കേട് തുടങ്ങി രാജ്യത്തെ ബാധിക്കുന്ന വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു ബിജെപി വിരുദ്ധ പോരാട്ടം ശക്തിപ്പെടുത്തുന്നതിലായിരിക്കും യോഗം ശ്രദ്ധ ചെലുത്തുക.
National
ചെന്നൈ: ബിജെപി ബന്ധം അവസാനിപ്പിക്കാനുള്ള തീരുമാനം പാർട്ടി നേതൃത്വത്തെ അറിയിച്ച് കെ. അണ്ണാമലൈ. പാർട്ടി ചുമതലകൾ ഒഴിഞ്ഞ് അണ്ണാമലൈ പുതിയ സംഘടന രൂപീകരിക്കാനുള്ള താത്പര്യം അറിയിച്ചെന്നാണ് സൂചന.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ള നേതാക്കളുമായി അണ്ണാമലൈ കൂടിക്കാഴ്ച നടത്തി. എന്നാൽ ഇതുസംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാൻ അണ്ണാമലൈ തയാറായില്ല. നിലപാട് ബുധനാഴ്ച പരസ്യമാക്കുമെന്നാണ് അണ്ണാമലൈയുമായി അടുത്ത വൃത്തങ്ങൾ പറയുന്നു.
ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് എന്നിവരുമായി അണ്ണാമലൈ രാവിലെ കൂടിക്കാഴ്ച നടത്തിയിരുന്നു. അണ്ണാ ഡിഎംകെയുമായുള്ള സഖ്യത്തിലും നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിലും അദ്ദേഹം അതൃപ്തി വ്യക്തമാക്കി.
അമിത് ഷായുടെ വസതിയിലെത്തിയ അണ്ണാമലൈ, നേതാക്കളോട് ആദരവ് മാത്രമാണ് ഉള്ളതെന്നും എന്നാൽ തമിഴ്നാട് ബിജെപിയിൽ തുടരാനാകില്ലെന്നും അറിയിച്ചു. ഒരു ദിവസം കൂടി ഡൽഹിയിൽ തങ്ങണമെന്ന് അമിത് ഷാ മറുപടി നൽകിയതായാണ് വിവരം.
National
ന്യൂഡല്‍ഹി: ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരു വീട് പൂര്‍ണമായും തകര്‍ന്നു. ആറ് പേര്‍ക്ക് പരിക്കേറ്റു.
വടക്കന്‍ ഡല്‍ഹിയിലെ മുകുന്ദ്പൂരിലാണ് സംഭവം. അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്.
"സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തെത്തുടര്‍ന്ന് ഏകദേശം 250 ചതുരശ്ര യാര്‍ഡ് വിസ്തീര്‍ണമുള്ള ഒരു നില വീടാണ് തകര്‍ന്നത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്'.-പോലീസ് പറഞ്ഞു.
അപകടകാരണം അന്വേഷിച്ചുവരികയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പരിക്കേറ്റവരുടെ അവസ്ഥ സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
National
ന്യൂഡൽഹി: ട്വിഷ ശർമയുടെ മരണത്തിൽ അന്വേഷണം ഊർജിതമാക്കി സിബിഐ. കേസിൽ അമ്മായിഅമ്മ ഗിരിബാല അറസ്റ്റിലായിരുന്നു. ഗിരിബാലയുടെ സാന്നിധ്യത്തിൽ മരണവുമായി ബന്ധപ്പെട്ട സംഭവങ്ങൾ സിബിഐ പുനരാവിഷ്കരിച്ചു.
ഡമ്മി പ്രതിമ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു സിബിഐ സംഭവങ്ങൾ പുനരാവിഷ്കരിച്ചത്. പ്രതികളുടെയും ദൃക്സാക്ഷികളുടെയും മൊഴികളിലെ വൈരുധ്യം കണ്ടെത്തുന്നതാനായാണ് നടപടികൾ. മേയ് 12ന് ആയിരുന്നു ട്വിഷ ശർമയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
തുടർന്ന് ട്വിഷയുടെ ഭർത്താവ് സമർഥ് തൂങ്ങിയ ട്വിഷയെ താഴയിറക്കിയെന്നും, അമ്മ ഗിരിബാല സിംഗ് കെട്ടഴിച്ചുവെന്നുമാണ് മൊഴി.ജില്ലാ ജഡ്ജിയായി വിരമിച്ച ഗിരിബാല സിംഗിനും സമർഥിനുമെതിരെയാണ് ട്വിഷയുടെ കുടുംബം മൊഴി നൽകിയത്. സമർഥ് ഇപ്പോഴും കസ്റ്റഡിയിലാണ്.
ഗിരിബാലയുടെ മുൻകൂർ ജാമ്യം മധ്യപ്രദേശ് ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെയാണ് വ്യാഴാഴ്ച സിബിഐ അറസ്റ്റ് ചെയ്തത്. സമർഥുമായി ഡേറ്റിംഗ് ആപ്പിൽ പരിചയപ്പെട്ട ട്വിഷയെ കല്യാണം കഴിഞ്ഞ് അഞ്ച് മാസം പിന്നിട്ടപ്പോഴാണ് ഭർതൃവീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
National
മുംബൈ: ഒരു ബോളിവുഡ് ചിത്രം കാരണം അധോലോക സാമ്രാജ്യമായ ഡി-കമ്പനി കടുത്ത അമർഷത്തിലെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ. തിയേറ്ററുകളിൽ വൻ തരംഗം സൃഷ്ടിച്ച ഒരു സ്പൈ ത്രില്ലർ ചിത്രമാണ് പാകിസ്താനിലിരിക്കുന്ന ദാവൂദ് ഇബ്രാഹിമിനെയും സംഘത്തെയും ചൊടിപ്പിച്ചത്. ഇതിന് പിന്നാലെ മുംബൈയിൽ തങ്ങളുടെ സ്ലീപ്പർ സെല്ലുകളെയും ഗ്രൗണ്ട് നെറ്റ്വർക്കുകളെയും ദാവൂദ് ഗ്യാംഗ് പെട്ടെന്ന് സജീവമാക്കിയതായാണ് ദേശീയ സുരക്ഷാ ഏജൻസികൾ നൽകുന്ന സൂചന.
രൺവീർ സിംഗ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച 'ധുരന്ധർ' എന്ന ചിത്രമാണ് അധോലോകത്തെ പിടിച്ചുലച്ചത്. സിനിമയിൽ ദാവൂദിനോട് പ്രകടമായ സാദൃശ്യമുള്ള 'ബഡേ സാഹിബ്' എന്ന വില്ലൻ കഥാപാത്രം മരണക്കിടക്കയിൽ കിടക്കുന്ന ചില ദൃശ്യങ്ങളുണ്ട്. ദാവൂദ് ഇബ്രാഹിമിന്റെ സ്വാധീനം തീർന്നു എന്ന രീതിയിലുള്ള ഈ ചിത്രീകരണം ഡി-കമ്പനിയുടെ പ്രതിച്ഛായയ്ക്ക് വലിയ പ്രഹരമായി. തങ്ങളുടെ തലവൻ ഇപ്പോഴും ശക്തനായി ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കാനുള്ള നെട്ടോട്ടത്തിലാണ് ഇപ്പോൾ അധോലോകം.
ഇതിന്റെ ഭാഗമായി മുംബൈ കേന്ദ്രീകരിച്ച് വൻ ആക്രമണങ്ങൾ അഴിച്ചുവിടാൻ ഛോട്ടാ ഷക്കീൽ സംഘം വഴി യുവാക്കളെ റിക്രൂട്ട് ചെയ്യാനുള്ള നീക്കങ്ങൾ ആരംഭിച്ചതായാണ് വിവരം. ബാന്ദ്രയിലെ ചില പ്രാദേശിക പ്രശ്നങ്ങളെ മുൻനിർത്തി യുവാക്കളെ പ്രകോപിപ്പിച്ചാണ് വലയിലാക്കുന്നത്. ഇവർക്ക് പാകിസ്താൻ ചാരസംഘടനയായ ഐഎസ്ഐ വഴി ആയുധങ്ങളും പരിശീലനവും നൽകാനാണ് പദ്ധതി.
ഡൽഹി പോലീസ് അടുത്തിടെ തകർത്ത ഒരു തീവ്രവാദ ഗൂഢാലോചനയുടെ അന്വേഷണത്തിലാണ് മുംബൈയെ ഞെട്ടിക്കാനിരുന്ന ഈ അധോലോക നീക്കത്തിന്റെ ചുരുളഴിഞ്ഞത്. ഇന്ത്യയിലെ പ്രമുഖരായ ചില വ്യക്തികളെ ലക്ഷ്യമിട്ട് ഡി-കമ്പനി നീക്കങ്ങൾ നടത്തുന്നുണ്ടെന്ന വിവരത്തെ തുടർന്ന് മുംബൈയിൽ കടുത്ത ജാഗ്രതയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
NRI
ന്യൂഡൽഹി: പരേതനായ കുണ്ടറ പള്ളിയാവിള വീട്ടിൽ പി. ജി. മത്തായിയുടെ ഭാര്യ റോസമ്മ മത്തായി ഡൽഹിയിൽ അന്തരിച്ചു. ആർഎംഎൽ ആശുപത്രിയിലെ എഎൻഎസ് ആയി സേവനമനുഷ്ഠിച്ചിരുന്നു.
മക്കൾ: ഷീബ ജിമ്മി ജോർജ്, ഷീജ ബിജു ജോർജ്, ഷീമാ ജോൺ, ഷിഖാ റോണി. മരുമക്കൾ: പരേതനായ ജിമ്മി ജോർജ് (കോട്ടയം), ബിജു ജോർജ്, ജോൺകുട്ടി, റോണി വി. സ്കറിയ (മൂവരും ഡൽഹി).
സംസ്കാരം ഇന്ന് വൈകുന്നേരം മൂന്നിന് ബുറാഡി ക്രിസ്ത്യൻ സെമിത്തേരിയിൽ നടത്തപ്പെടും.
കൂടുതൽ വിവരങ്ങൾക്ക്: 9810427740 (റോണി വി. സ്കറിയ).
National
ന്യൂഡൽഹി: സൗത്ത് ഡൽഹിയിലെ സൈദുലജാബിൽ വാണിജ്യ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ മരണസംഖ്യ ആറ് ആയി ഉയർന്നു. അപകടത്തിൽ ഒൻപത് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുന്നു.
സാകേത് മെട്രോ സ്റ്റേഷന് സമീപമുള്ള സൈദുലജാബിലെ വെസ്റ്റേൺ മാർഗിൽ ആണ് അപകടമുണ്ടായത്. ശനിയാഴ്ച വൈകിട്ട് ആയിരുന്നു വാണിജ്യ കെട്ടിടം പൂർണമായും തകർന്നുവീണത്. അപകടത്തെ തുടർന്ന് മെഹ്റൗളി പോലീസ് നരഹത്യയ്ക്ക് കേസെടുത്തു.
കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടും കഫേകളും ഓഫീസുകളും പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് തകർന്നുവീണത്. കെട്ടിടത്തിന്റെ മൂന്നാംനിലയിൽ നിർമാണപ്രവൃത്തി നടക്കുന്നതിനിടെ ആണ് അപകടം ഉണ്ടായത്.സമീപമുണ്ടായിരുന്ന താത്കാലിക ഷെഡിൽ പ്രവർത്തിച്ചിരുന്ന കാന്റീനിന് മുകളിലേക്കാണ് കെട്ടിടം പതിച്ചത്.
നാട്ടുകാരുടെ നേതൃത്വത്തിൽ നടന്ന ആദ്യഘട്ട രക്ഷാപ്രവർത്തനത്തിൽ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയ ആറുപേരെ രക്ഷപ്പെടുത്തിയിരുന്നതായി പോലീസ് അറിയിച്ചു. തുടർന്ന് ഒൻപത് പേരെ കൂടി രക്ഷപ്പെടുത്തി വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു.
National
ന്യൂഡൽഹി: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും നിയുക്ത മുഖ്യമന്ത്രി ഡി.കെ.ശിവകുമാറും തിങ്കളാഴ്ച ഡൽഹിയിലെത്തും. മന്ത്രിസഭ പുനസംഘടനയും ഉപമുഖ്യമന്ത്രി പദവിയുമായി ബന്ധപ്പെട്ട ചർച്ചകൾക്കായാണ് ഇരുനേതാക്കളും ഡൽഹിയിലെത്തുന്നത്.
ആദ്യഘട്ടത്തിൽ നാല് ഉപമുഖ്യമന്ത്രിമാർ വരെ ഹൈക്കമാൻഡ് ആലോചിച്ചിരുന്നു. എന്നാൽ നിലവിൽ അതേ കുറിച്ച് വ്യക്തതയില്ല. തന്റെ അടുത്ത അനുയായി പരമേശ്വരയ്ക്കായി സിദ്ധരാമയ്യ സമ്മർദം ചെലുത്തുന്നുണ്ട്.
എന്നാൽ ഉപമുഖ്യമന്ത്രിയെ വേണ്ട എന്ന നിലപാടിലാണ് ഡി.കെ.ശിവകുമാർ. ഇതോടെയാണ് ഇരുനേതാക്കളെയും നാളെ വീണ്ടും ഡൽഹിയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്. ശിവകുമാറിനൊപ്പം ആരെല്ലാമാണ് മന്ത്രിമാരായി ചുമതല ഏൽക്കുക എന്ന കാര്യത്തിലും അവ്യക്തതയുണ്ട്.
ഡൽഹിയിലെ ചർച്ചയ്ക്ക് പിന്നാലെ തിങ്കളാഴ്ച വൈകിട്ടോടെ വ്യക്തതയുണ്ടായേക്കുമെന്നാണ് പ്രതീക്ഷ. ഇതിനിടയിലാണ് ജൂൺ മൂന്നിന് നിശ്ചയിച്ച സത്യപ്രതിജ്ഞ ചടങ്ങ് ലളിതമാക്കാൻ ഹൈക്കമാൻഡ് നിർദ്ദേശിച്ചിട്ടുണ്ട്.
National
ബംഗളൂരു: മന്ത്രിസഭാ രൂപീകരണ ചർച്ചകൾക്കായി കർണാടക നിയുക്ത മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഡൽഹിയിൽ കോൺഗ്രസ് ഹൈക്കമാൻഡുമായി ചർച്ച നടത്തും. മന്ത്രിസഭയിൽ ഇടംപിടിക്കുന്നിതനും ഉപമുഖ്യമന്ത്രിസ്ഥാനത്തിനുമായി വ്യാപക ചരടുവലികളാണ് നടക്കുന്നത്.
മുതിർന്ന കോൺഗ്രസ് നേതാക്കളായ എം.ബി. പാട്ടിൽ, ദിനേശ് ഗുണ്ട റാവു, മധു ബംഗാരപ്പ തുടങ്ങിയവർ ഡി.കെ. ശിവകുമാറിനെ വസതിയിൽ സന്ദർശിച്ചു. എംഎൽഎമാരായ ശരൺ പ്രകാശ് പാട്ടിൽ, രാഘവേന്ദ്ര ഹിത്നൽ, ഡി. ബസനഗൗഡ തുടങ്ങിയ നേതാക്കൾ ഡൽഹിയിലെത്തിക്കഴിഞ്ഞു.
കോൺഗ്രസ് നിയമസഭാ കക്ഷിനേതാവായി തെരഞ്ഞെടുക്കപ്പെട്ട ശിവകുമാർ ബുധനാഴ്ച വൈകുന്നേരം 4:05ന് ലോക്ഭവനിൽ നടക്കുന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
നേരത്തേ ലോക്ഭവനിൽ ഗവർണർ തവർചന്ദ് ഗഹ്ലോട്ടിനെ സന്ദർശിച്ച ഡി.കെ. ശിവകുമാർ സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചിരുന്നു. സത്യപ്രതിജ്ഞയ്ക്കായി ഗവർണർ ശിവകുമാറിനെ ഔദ്യോഗികമായി ക്ഷണിക്കുകയും ചെയ്തു.
ബംഗളൂരു: പുതിയ മന്ത്രിസഭയെ സംബന്ധിച്ച് ഔദ്യോഗികമായി യാതൊരു നിർദേശങ്ങളും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിനെ തുടർന്ന് പുതിയ മന്ത്രിസഭാ രൂപീകരണത്തിനുള്ള ചർച്ചകൾ ഊർജിതമാക്കുന്നതിനിടെയാണു കോൺഗ്രസ് അധ്യക്ഷന്റെ വിശദീകരണം.
പുതിയ മന്ത്രിസഭയിൽ ഇടംനേടുന്നതിനായി നിരവധി എംഎൽഎമാരാണ് ഹൈക്കമാൻഡിൽ സമ്മർദം തുടരുന്നത്. ഹൈക്കമാൻഡ് നേതാക്കളെ നേരിൽക്കാണാൻ നിരവധി നേതാക്കൾ ഡൽഹിയിൽ തമ്പടിച്ചിട്ടുണ്ട്.
എന്നാൽ, മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിലും മന്ത്രിസഭാ രൂപീകരണത്തിലും ഹൈക്കമാൻഡ് കൈക്കൊള്ളുന്ന ഏത് തീരുമാനവും അനുസരിക്കാൻ കർണാടകയിലെ 136 കോൺഗ്രസ് എംഎൽഎമാരും ബാധ്യസ്ഥരാണെന്ന് മുതിർന്ന നേതാക്കൾ വ്യക്തമാക്കി.
വരും ദിവസങ്ങളിൽ ഡൽഹിയിൽ നടക്കുന്ന നിർണായക കൂടിക്കാഴ്ചകൾക്ക് ശേഷമാകും ഇക്കാര്യത്തിൽ അന്തിമതീരുമാനം ഉണ്ടാകുക.
National
ന്യൂഡൽഹി: തെക്കൻ ഡൽഹിയിലെ സാകേത് മെട്രോ സ്റ്റേഷന് സമീപം മൂന്നുനില വാണിജ്യ കെട്ടിടം തകർന്നുവീണ് ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു.
ശനിയാഴ്ച വൈകുന്നേരമാണ് സാകേത് മെട്രോ സ്റ്റേഷന് സമീപമുള്ള സൈദുലാജാബിലെ വെസ്റ്റേൺ മാർഗിൽ അപകടമുണ്ടായത്.
രവി(26) എന്നയാളാണ് മരിച്ചത്. ഗുരുഗ്രാം സ്വദേശി തരുൺ കുമാർ (26), ബിഹാറിലെ മോത്തിഹാരി സ്വദേശി സാഇക ഖാൻ (27), സൈദുലാജാബ് സ്വദേശി നീലം യാദവ് (25), സാകേത് സ്വദേശി ആദിത്യ ശർമ (24), നോയിഡ സ്വദേശി ക്ഷിതിജ് പ്രതാപ് (25), സാകേത് സ്വദേശി അനുജ് ദീക്ഷിത് (25), സൈദുലാജാബ് സ്വദേശി ആസ്ത (25), സാകേത് സ്വദേശി വിശാൽ (24) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.
വിവരമറിഞ്ഞ് ഉടൻ തന്നെ ഫയർഫോഴ്സ് യൂണിറ്റുകളും പോലീസും ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. പ്രദേശത്ത് ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാൻ അവശിഷ്ടങ്ങൾക്കിടയിലുള്ള തിരച്ചിൽ തുടരുകയാണ്.
തകർന്നുവീണ കെട്ടിടത്തിൽ ഒരു കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടും കഫേകളും ഓഫീസുകളും പ്രവർത്തിച്ചിരുന്നതായി അധികൃതർ വ്യക്തമാക്കി. അപകടം നടക്കുന്ന സമയത്ത് കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുകയായിരുന്നു.
ഏഴുപേരെ ഫയർഫോഴ്സ്, ദേശീയ ദുരന്തനിവാരണ സേനയും ഡൽഹി ദുരന്തനിവാരണ അതോറിറ്റിയും ചേർന്നും രണ്ടുപേരെ പ്രാദേശികവാസികളുമാണ് രക്ഷപ്പെടുത്തിയത്
National
ന്യൂഡൽഹി: ആണവകേന്ദ്രങ്ങളിലടക്കം ആക്രമണത്തിനു പദ്ധതിയിട്ട ഒന്‍പതു ഭീകരർ അറസ്റ്റിൽ. പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുമായും ഒളിവിൽപ്പോയ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായി ബന്ധമുള്ളവരാണു പ്രതികൾ. ഡൽഹി, മുംബൈ, പഞ്ചാബ് എന്നിവിടങ്ങളിൽ ഇവർ ആക്രമണം ആസൂത്രണം ചെയ്തതായി പോലീസ് അറിയിച്ചു.
രാജ്യത്തെ ആണവകേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ഊർജ പ്ലാന്റുകൾ എന്നിവ ആക്രമിക്കാൻ സംഘം പദ്ധതിയിട്ടിരുന്നുവെന്ന് പോലീസ് വിശദീകരിച്ചു. തന്ത്രപ്രധാന സ്ഥാപനങ്ങളെയും സൈനിക, പോലീസ് മേധാവികളടക്കമുള്ള സുരക്ഷാ ഉദ്യോഗസ്ഥരെയും ആക്രമിക്കാൻ ചുമതലപ്പെടുത്തിയിരുന്നുവെന്ന് പ്രതികൾ സമ്മതിച്ചു.
അറസ്റ്റിലായവർ ഡൽഹി, മുംബൈ, പഞ്ചാബ് എന്നിവിടങ്ങളിൽനിന്നുള്ളവരാണെന്നും ചിലർ വിദേശ പൗരന്മാരാണെന്നും ഡൽഹി പോലീസിന്റെ സ്പെഷൽ സെൽ അറിയിച്ചു. പ്രതികളിൽനിന്നു വലിയ അളവിൽ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു.
പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ശൃംഖലയുമായി ബന്ധമുള്ള പ്രതികൾക്ക് പാക് ചാര സംഘടനയായ ഇന്റർ സർവീസസ് ഇന്റലിജൻസുമായും (ഐഎസ്ഐ) മുംബൈ അധോലോകവുമായും ബന്ധമുണ്ടെന്ന് പോലീസ് വിശദീകരിച്ചു. കുറച്ചുകാലമായി ഇവരുടെ മൊഡ്യൂൾ നിരീക്ഷണത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ കൂടുതൽ പ്രവർത്തകർ സജീവമാണോയെന്നും ആക്രമിക്കാൻ ലക്ഷ്യമിട്ട കേന്ദ്രങ്ങളിൽ പ്രതികൾ രഹസ്യനിരീക്ഷണം നടത്തിയിട്ടുണ്ടോയെന്നും ഏജൻസികൾ പരിശോധിക്കും. അതിർത്തി കടന്നുള്ള ഹാൻഡ്ലർമാർ, ഫണ്ടിംഗ്, സാധ്യമായ ലക്ഷ്യങ്ങൾ എന്നിവയെക്കുറിച്ച് കൂടുതൽ അന്വേഷണം ആരംഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രഖ്യാപിത കുറ്റവാളിയായ ഷഹബാസ് അൻസാരി, ഇയാളുടെ അമ്മാവൻ റെഹാൻ അൻസാരി എന്നിവരും ഇന്നലെ അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. സിദ്ധു മൂസാവാല കൊലപാതകക്കേസിൽ ആയുധങ്ങൾ വിതരണം ചെയ്തതിനു പോലീസ് തെരഞ്ഞിരുന്നയാളാണു ഷഹബാസ്. ഇരുവർക്കും പുറമെ അജയ്, മൻദീപ്, ദൽവീന്ദർ, റോഹൻ എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിജയ് ഷൂട്ടർ എന്ന അധോലോക കുറ്റവാളി പൂനയിൽ അറസ്റ്റിലായി.
നിതീഷ് പാസ്വാനെ സാഹിബ്ഗഞ്ചിൽനിന്നും തൗഖീറിനെയും അർബാസിനെയും മുംബൈയിൽ നിന്നുമാണ് പിടികൂടിയത്. ഹർവീന്ദറിനെയും മഞ്ജിത്തിനെയും ഡൽഹിയിൽനിന്ന് അറസ്റ്റ് ചെയ്തു.
ഫണ്ട് ക്രമീകരിക്കാൻ ഡൽഹിയിലെത്തിയ 66 കാരനായ നേപ്പാളി പൗരനെയും കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു. ഷഹ്സാദ് ഭട്ടി ശൃംഖല വഴി പ്രതികൾ ഐഎസ്ഐയുമായി ബന്ധപ്പെട്ടിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
ഒരേസമയം ഏകോപിതമായി സ്പെഷൽ നടത്തിയ ഓപ്പറേഷനിൽ നിരവധി ആധുനിക ആയുധങ്ങൾ, ഹാൻഡ് ഗ്രനേഡുകൾ, മറ്റു സ്ഫോടകവസ്തുക്കൾ എന്നിവയുടെ വലിയ ശേഖരം കണ്ടെടുത്തു.
പാക്കിസ്ഥാനിലെ ആയുധഫാക്ടറിയിൽ നിർമിച്ച ഗ്ലോക്ക് പിസ്റ്റളുകൾ, 25 വെടിയുണ്ടകൾ, നാല് ഗ്രനേഡുകൾ എന്നിവ അറസ്റ്റിലായവരിൽ നിന്ന് കണ്ടെടുത്തതായി ഡൽഹി പോലീസ് സ്പെഷൽ സെല്ലിലെ അനിൽ ശുക്ല പറഞ്ഞു. മെഹ്റോളിയിലെ ഒറ്റപ്പെട്ട പ്രദേശത്ത് എൻഎസ്ജിയുടെ സഹായത്തോടെ ഗ്രനേഡുകൾ പിന്നീട് നശിപ്പിച്ചു.
ഡൽഹി ചെങ്കോട്ടയ്ക്കു സമീപം കഴിഞ്ഞവർഷം നടത്തിയ ഭീകരാക്രമണത്തിനു പിന്നാലെയാണ് ഒന്‍പത് തീവ്രവാദികളെക്കൂടി ഇന്നലെ അറസ്റ്റു ചെയ്തത്. ചെങ്കോട്ടയിൽ കാർ ബോംബ് സ്ഫോടനത്തിൽ 15 പേർ കൊല്ലപ്പെടുകയും ഒരു ഡസനിലധികം പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. ഫരീദാബാദിലെ അൽ ഫലാഹ് യൂണിവേഴ്സിറ്റിയിലെ ഡോക്ടർമാരും കാഷ്മീരികളുമടക്കം വെള്ളക്കോളർ ഭീകരതയുടെ പുതിയ രീതിയാണു ഡൽഹിയിൽ വെളിപ്പെട്ടത്. ഭീകരസംഘടനയായ അൽ ക്വയ്ദയുമായി ബന്ധപ്പെട്ട അൻസാർ ഗസ്വത് ഉൽ ഹിന്ദ് ഭീകര സംഘടനയാണു ഡോക്ടർമാരെ തീവ്രവാദത്തിലേക്ക് ആകർഷിച്ചതെന്ന് പോലീസ് പറഞ്ഞു.
National
ന്യൂഡൽഹി: ദക്ഷിണ ഡൽഹിയിലെ മെഹ്റൗളി പ്രദേശത്ത് അഞ്ച് നില കെട്ടിടം തകർന്നുവീണു. നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി ആശങ്കയുണ്ട്. രക്ഷാപ്രവർത്തകർ ഇതുവരെ നാല് പേരെ ജീവനോടെ പുറത്തെടുത്തു.
ഇന്ന് രാത്രി ഏഴേമുക്കാലോടെയാണ് കെട്ടിടം തകർന്ന വിവരം ലഭിക്കുന്നതെന്നാണ് ഡൽഹി ഫയർ സർവീസ് അറിയിച്ചു. രക്ഷാപ്രവർത്തനത്തിനായി കൂടുതൽ അഗ്നിശമന സേനാ വിഭാഗങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ മുതിർന്ന ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.
കെട്ടിടം തകർന്നുവീഴുമ്പോൾ എത്ര പേർ കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നുവെന്ന് അധികൃതർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ബഹുനില കെട്ടിടം തകരുന്നതിന് മുമ്പ് വലിയ ശബ്ദം കേട്ടതായും ചുറ്റുമുള്ള പ്രദേശമാകെ പൊടിപടലങ്ങൾ പടർന്നതായുമായാണ് ദൃക്സാക്ഷികൾ പറയുന്നത്.
National
ന്യൂഡൽഹി: ആഴ്ചകളായി ചുട്ടുപൊള്ളുന്ന കടുത്ത ഉഷ്ണതരംഗത്തിന് ശമനം നൽകിക്കൊണ്ട് ഡൽഹിയിൽ കനത്ത മഴയും ശക്തമായ കാറ്റും. നോയിഡ, ഗുരുഗ്രാം, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലാണ് ഇടിമിന്നലോട് കൂടുയ മഴ പെയ്തത്. മണിക്കൂറിൽ 60 മുതൽ 70 കിലോമീറ്റർ വരെ വേഗതയിലാണ് പലയിടങ്ങളിലും കാറ്റ് വീശിയത്.
കഴിഞ്ഞ ദിവസങ്ങളിൽ 45 ഡിഗ്രിക്ക് മുകളിൽ രേഖപ്പെടുത്തിയ ഡൽഹിയിലെ താപനില ഇതോടെ 39-41 ഡിഗ്രി സെൽഷ്യസിലേക്ക് താഴേക്ക് വന്നു. അടുത്ത രണ്ട് ദിവസങ്ങൾ കൂടി ഡൽഹിയിലും പരിസരത്തും ആകാശം മേഘാവൃതമായിരിക്കുമെന്നും ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: സാങ്കേതിക തകരാറിനെ തുടർന്ന് ഡൽഹിയിൽ നിന്നും സാൻഫ്രാൻസിസ്കോയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ഡൽഹിയിൽ തിരിച്ച് ഇറക്കി. ഏകദേശം എട്ട് മണിക്കൂറിലധികം ആകാശത്ത് തുടർന്ന ശേഷമാണ് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തത്.
230 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനം പുറപ്പെട്ട് മണിക്കൂറുകൾ കഴിഞ്ഞാണ് സാങ്കേതിക പ്രശ്നം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി വിമാനം തിരികെ ഡൽഹിയിലേക്ക് തന്നെ തിരിച്ചുവിടാൻ പൈലറ്റ് തീരുമാനിക്കുകയായിരുന്നു.
യാത്രക്കാർക്ക് ഉണ്ടായ ബുദ്ധിമുട്ടിൽ എയർ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു. ഇവർക്കായി പകരം സംവിധാനം ഒരുക്കുമെന്നും എയർലൈൻ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
"മെയ് 27-ന് ഡൽഹിയിൽ നിന്നും സാൻഫ്രാൻസിസ്കോയിലേക്ക് പുറപ്പെട്ട AI173 വിമാനം, സാങ്കേതിക തകരാറിനെ തുടർന്ന് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ഡൽഹിയിൽ തിരിച്ചിറക്കി. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തിട്ടുണ്ട്. എയർ ഇന്ത്യയുടെ സുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായി വിമാനം വിശദമായ സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കുകയാണ്'.- എയർഇന്ത്യ പ്രസ്താവനയിലൂടെ അറിയിച്ചു.
മൂന്ന് മണിക്കൂറിലധികം പറന്ന ശേഷം ചൈനീസ് വ്യോമാതിർത്തിയിൽ വച്ചാണ് വിമാനം ഡൽഹിയിലേക്ക് തിരിച്ചുവിട്ടത്. ആകെ എട്ട് മണിക്കൂറിലധികം യാത്ര ചെയ്താണ് വിമാനം ഒടുവിൽ ഡൽഹിയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തത്.
National
ന്യൂഡൽഹി: സമൂഹത്തിന്റെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനുള്ള നിരന്തരമായ പ്രതിബദ്ധതയുടെ ഭാഗമായി മുത്തൂറ്റ് ഫിനാന്‍സ് തങ്ങളുടെ സിഎസ്ആര്‍ പദ്ധതിയുടെ കീഴില്‍ ന്യൂഡല്‍ഹിയിലെ അളകനന്ദയില്‍ പുതിയ പോലീസ് ബൂത്ത് ഉദ്ഘാടനം ചെയ്തു.
പ്രദേശവാസികളുടെ സുരക്ഷാസംവിധാനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി ഡല്‍ഹി പോലീസും റസിഡന്റ് വെല്‍ഫെയര്‍ അസോസിയേഷനുകളുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കിയത്. മുത്തൂറ്റ് ഗ്രൂപ്പ് ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ അലക്സാണ്ടര്‍ ജോര്‍ജ് മുത്തൂറ്റ്, സൗത്ത് ഡല്‍ഹി എസിപി സോംനാഥ് പൃഥി എന്നിവര്‍ ചേര്‍ന്നാണ് പോലീസ് ബൂത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.
ചടങ്ങില്‍ മുത്തൂറ്റ് ഫിനാന്‍സ് സിഎസ്ആര്‍ ആന്‍ഡ് കോര്‍പറേറ്റ് അഫയേഴ്സ് വിഭാഗം ജിഎം രാകേഷ് മെഹ്റ, പബ്ലിക് റിലേഷന്‍സ് സീനിയര്‍ എജിഎം രാജാ ഇമാം, സിആര്‍ പാര്‍ക്ക് എസ്എച്ച്ഒ അനീഷ് ശര്‍മ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
National
ബംഗളൂരു: കർണാടകയിൽ നേതൃമാറ്റ ചർച്ച സജീവമായി. മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെയും ഹൈക്കമാൻഡ് ഡൽഹിക്കു വിളിപ്പിച്ചു. ഇന്നാണ് ഇരു നേതാക്കളും ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തുക.
അതേസമയം, യോഗത്തിന്റെ അജൻഡ എന്താണെന്ന് അറിയില്ലെന്ന് സിദ്ധരാമയ്യ പറഞ്ഞു. സിദ്ധരാമയ്യയുടെ അനുയായികളും മന്ത്രിമാരുമായ സതീഷ് ജാർക്കിഹോളി, ജി. പരമേശ്വര, എച്ച്.സി. മഹാദേവപ്പെട്ട തുടങ്ങിയവരും ഡൽഹിക്കു പോകുന്നുണ്ട്. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും തമ്മിലുള്ള അധികാര വടംവലിയും കർണാടകയിലെ നാലു രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പും ചർച്ചാ വിഷയമാകും.
കർണാടക സർക്കാർ മേയ് 20നു മൂന്നു വർഷം പൂർത്തിയാക്കിയിരുന്നു. രണ്ടര വർഷം പൂർത്തിയാകുന്പോൾ ശിവകുമാറിന് മുഖ്യമന്ത്രിസ്ഥാനം നല്കാൻ കരാറുണ്ടായിരുന്നുവെന്നാണ് അനുയായികൾ പറയുന്നത്. എന്നാൽ, താൻ മുഖ്യമന്ത്രിസ്ഥാനത്ത് അഞ്ചു വർഷവും തികയ്ക്കുമെന്നു സിദ്ധരാമയ്യ പറയുന്നു. കോൺഗ്രസ് ഹൈക്കമാൻഡ് ഏതു തീരുമാനം കൈക്കൊണ്ടാലും തങ്ങൾ അനുസരിക്കുമെന്നാണ് സിദ്ധരാമയ്യയും ശിവകുമാറും പറയുന്നത്.
മന്ത്രിസഭാ പുനഃസംഘടനയ്ക്കു കോൺഗ്രസ് ഹൈക്കമാൻഡ് അനുമതി നല്കുകയാണെങ്കിൽ സിദ്ധരാമയ്യ കാലാവധി പൂർത്തിയാക്കുന്നതിന്റെ സൂചനയാകും അതെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നു. നേതൃമാറ്റം ആദ്യം പരിഗണിക്കണമെന്നാണ് ശിവകുമാർ ആവശ്യപ്പെടുന്നത്. കർണാടകയിൽ മൂന്നു മന്ത്രിസ്ഥാനങ്ങൾ ഒഴിവുണ്ട്.
NRI
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ആയാനഗർ ഏരിയയുടെ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടത്തി. ആയാനഗറിലെ ജെഎംഡി ഗാർഡനിൽ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ നിലവിളക്ക് കൊളുത്തി ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു.
ആയാനഗർ അഡ്ഹോക് കമ്മിറ്റി കൺവീനർ കെ.ജി. സുനിൽ അധ്യക്ഷത വഹിച്ച യോഗം ആൻസി അരുൾദാസ് ആലപിച്ച പ്രാർഥനാ ഗീതത്തോടെ ആരംഭിച്ചു.
വൈസ് പ്രസിഡന്റ് കെ.ജി. രഘുനാഥൻ നായർ, അഡീഷണൽ ജനറൽ സെക്രട്ടറി പി.എൻ. ഷാജി, റിട്ടേണിംഗ് ഓഫീസർ നോവൽ ആർ. തങ്കപ്പൻ, അഡ്ഹോക് കമ്മിറ്റി ജോയിന്റ് കൺവീനർ പുരുഷൻ കുടമാളൂർ തുടങ്ങിയവർ പ്രസംഗിച്ചു.
National
ന്യൂഡൽഹി: മുഖ്യമന്ത്രി വി.ഡി.സതീശൻ ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. കേരളവുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങൾ ചർച്ചയാകുമെന്നാണ് സൂചന. മുഖ്യമന്ത്രിയായശേഷം ആദ്യമായി ഡൽഹിയിലെത്തിയ സതീശൻ മുതിർന്ന കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തി.
ശനിയാഴ്ച രാവിലെ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ സന്ദർശിച്ചുകൊണ്ടാണ് വി.ഡി.സതീശൻ കൂടിക്കാഴ്ചകൾക്ക് തുടക്കമിട്ടത്. തുടർന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും അദ്ദേഹം സന്ദർശിച്ചു. ഖർഗെയുമായുള്ള കൂടിക്കാഴ്ചയിൽ കെപിസിസി പുനഃസംഘടന ഉൾപ്പെടെയുള്ള സുപ്രധാന സംഘടനാ കാര്യങ്ങൾ ചർച്ചയായതായാണ് സൂചന.
ഇതിനുശേഷമാണ് കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെ കാണാൻ സതീശൻ എത്തിയത്. തെരഞ്ഞെടുപ്പിൽ ഹൈക്കമാൻഡ് നൽകിയ പിന്തുണയ്ക്ക് അദ്ദേഹം നേതാക്കളോട് നന്ദി അറിയിച്ചു.
National
ന്യൂഡൽഹി: പാർട്ടി കമ്മിറ്റികളിൽ വിമർശനങ്ങൾ ഉണ്ടാകുന്നത് തികച്ചും സ്വാഭാവികമാണെന്ന് മുതിർന്ന സിപിഎം നേതാവ് ഇ.പി.ജയരാജൻ. കേന്ദ്ര കമ്മിറ്റി യോഗത്തിലും പാർട്ടി കമ്മിറ്റി യോഗത്തിലും പല കാര്യങ്ങളും ചർച്ച ചെയ്യും. അത് എല്ലാം പത്രക്കാരോട് പറയുന്നത് അല്ല പാർട്ടി രീതി.
ഞങ്ങൾ ചർച്ച ചെയ്ത് തീരുമാനമെടുത്തു കഴിഞ്ഞാൽ ആ തീരുമാനം ജനങ്ങളെ അറിയിക്കും. അല്ലാതെ ഒരോരുത്തർ പറഞ്ഞ വാക്കും ശൈലിയും നിങ്ങളോട് വന്ന് പറയുമെന്ന് ധരിച്ചിട്ടുണ്ടെങ്കിൽ അത് തെറ്റാണെന്നും ജയരാജന് പറഞ്ഞു. കേരളത്തിലെ പാർട്ടി കമ്മിറ്റികളിൽ വിമർശനം ഉയർന്നെങ്കിൽ അത് കേരളത്തിൽ ചോദിക്കണം.
വിമർശനങ്ങൾ ഉണ്ടായാൽ അത് തിരുത്തും. വിമർശനം, സ്വയം വിമർശനം, തെറ്റുകൾ കണ്ടെത്തൽ, തിരുത്തൽ, ശരിയായ നിലപാട് സ്വീകരിക്കൽ അതെല്ലാം ഞങ്ങളുടെ പാർട്ടിയുടെ രീതിയാണ്. ഞങ്ങൾ തെറ്റ് തിരുത്തന്ന പാർട്ടിയാണെന്നും പാർട്ടി നടപടി ക്രമത്തിന്റെ ഭാഗമാണ് വിമർശനമെന്നും അദ്ദേഹം പ്രതികരിച്ചു.
NRI
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ജസോള ഏരിയയുടെ ആഭിമുഖ്യത്തിൽ മലയാള ഭാഷാ പഠന ക്ലാസുകളുടെ പ്രവേശനോത്സവം നടത്തി.
വൈസ് പ്രസിഡന്റും ഡിഎംഎയുടെ മലയാള ഭാഷാ പഠന കേന്ദ്രങ്ങളുടെ കോഓർഡിനേറ്ററുമായ കെ. ജി. രഘുനാഥൻ നായർ നിലവിളക്കു കൊളുത്തി ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, വൈസ് പ്രസിഡന്റ് കെ.വി. മണികണ്ഠൻ, ഏരിയ ചെയർമാൻ പി.ഡി. പുന്നൂസ്, സെക്രട്ടറി തോമസ് മാമ്പിള്ളി, വനിതാ വിഭാഗം കൺവീനർ റിൻസി ജോസഫ്, മലയാളം മിഷൻ കോഓർഡിനേറ്റർ സെൽമാ ഗിരീഷ് തുടങ്ങിയവർ പ്രസംഗിച്ചു.
തുടർന്നു നടന്ന നഴ്സസ് ദിനാഘോഷ ചടങ്ങുകൾ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴയും വാർഷിക പൊതുയോഗം വൈസ് പ്രസിഡന്റ് കെ.വി. മണികണ്ഠനും ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ മലയാളം ഭാഷാധ്യാപകരായ ടെസി റോബി, കെ.ജെ. രാജീവ്, വനിതാ വിഭാഗം ജോയിന്റ് കൺവീനർ രാഖി ജെ. ജോൺ തുടങ്ങിയവർ പങ്കെടുത്തു.
ഏരിയയിലെ കുട്ടികളുടെ വിവിധ കലാപരിപാടികൾക്കു ശേഷം ഉച്ചഭക്ഷണത്തോടുകൂടി പരിപാടികൾ സമാപിച്ചു.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം വി.ഡി. സതീശൻ ഇന്നലെ വൈകുന്നേരത്തോടെ ഡൽഹിക്കു പോയി.
കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ സന്ദർശിക്കുന്നതിന്റെ ഭാഗമായാണ് ഡൽഹിക്കു പോയതെന്നാണ് അദ്ദേഹത്തിന്റെ ഓഫീസിന്റെ വിശദീകരണം.
കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കോണ്‍ഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറിമാർ എന്നിവരെ സന്ദർശിച്ചശേഷം ഇന്നു രാത്രി കൊച്ചിയിൽ മടങ്ങിയെത്തും.
മുഖ്യമന്ത്രിയായ ശേഷം ഹൈക്കമാൻഡ് നേതൃത്വവുമായുള്ള ആദ്യ കൂടിക്കാഴ്ചയാണിത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ അനുമതി തേടിയെങ്കിലും അദ്ദേഹം സ്ഥലത്തില്ലെന്ന മറുപടിയാണ് ലഭിച്ചത്. 29നു ശേഷം പ്രധാനമന്ത്രി ഡൽഹിയിലുണ്ടാകുമെന്ന മറുപടിയാണു ലഭിച്ചത്.
ഇന്നു രാത്രി കൊച്ചിയിൽ മടങ്ങിയെത്തുന്ന വി.ഡി. സതീശൻ നാളെ കൊച്ചിയിലെ സ്വീകരണ സമ്മേളനങ്ങളിൽ പങ്കെടുത്ത ശേഷം തിങ്കളാഴ്ച തിരുവനന്തപുരത്തു മടങ്ങിയെത്തും.
National
ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ എഞ്ചിനിൽ തീപിടിച്ചെന്ന സംശയത്തെ തുടർന്ന് എയർ ഇന്ത്യ വിമാനം അടിയന്തര ലാൻഡിംഗ് നടത്തി. യാത്രക്കാരും ജീവനക്കാരും ഉൾപ്പെടെ എല്ലാവരും സുരക്ഷിതരാണെന്ന് എയർ ഇന്ത്യ അറിയിച്ചു.
ബംഗളൂരുവിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര പുറപ്പെട്ട വിമാനമാണ് അടിയന്തരമായി ലാൻഡ് ചെയ്തത്. ഡൽഹിയിൽ വിമാനം ലാൻഡ് ചെയ്യാൻ തയാറെടുക്കുന്നതിനിടെ കോക്പിറ്റിൽ ഫയർ ഇന്റിക്കേഷൻ ലഭിച്ചതാണ് അടിയന്തര ലാൻഡിംഗിന് കാരണമായത്.
എന്നാൽ എഞ്ചിനിൽ തീപിടിച്ചിട്ടുണ്ടോയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. തീപിടിത്തം ഉണ്ടായിട്ടുണ്ടോയെന്ന് ഉറപ്പിക്കാൻ വിശദമായ പരിശോധനകൾ ആവശ്യമാണെന്ന് അധികൃതർ അറിയിച്ചു. വിമാനത്തിൽ 160ൽ അധികം യാത്രക്കാരുണ്ടായിരുന്നതായാണ് വിവരം.
National
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര മന്ത്രിസഭയുടെ അടിയന്തര യോഗം വിളിച്ചു. ഇന്ന് വൈകിട്ട് നാലിന് ഡൽഹിയിലെ ‘സേവാ തീർഥ്' ഹാളിൽ വച്ചാണ് യോഗം. അഞ്ച് വിദേശ രാജ്യങ്ങളിലെ തന്റെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി തിരിച്ചെത്തിയ ഉടനെയാണ് നടപടി. നിലവിലെ രാഷ്ട്രീയ-സാമ്പത്തിക സാഹചര്യങ്ങൾ കണക്കിലെടുത്ത് എല്ലാ കേന്ദ്ര കാബിനറ്റ് മന്ത്രിമാരോടും സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരോടും സംസ്ഥാന ചുമതലയുള്ള മന്ത്രിമാരോടും തലസ്ഥാന നഗരിയിൽ തുടരാൻ കർശന നിർദേശം നൽകിയിട്ടുണ്ട്.
യുഎസും ഇറാനും തമ്മിൽ നിലനിൽക്കുന്ന പശ്ചിമേഷ്യൻ യുദ്ധവും അത് ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയിൽ ഉണ്ടാക്കാവുന്ന ആഘാതങ്ങളുമാണ് യോഗത്തിലെ പ്രധാന അജണ്ടയെന്ന് ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ആഗോള വിപണിയിലെ എണ്ണവില വർധന, ഇന്ധന വിതരണ ശൃംഖലയിലുണ്ടായ തടസങ്ങൾ, വിപണിയിലെ പണപ്പെരുപ്പം എന്നിവയെല്ലാം സർക്കാർ അതീവ ഗൗരവത്തോടെയാണ് നിരീക്ഷിക്കുന്നത്.
ഈ പ്രതിസന്ധി നേരിടാൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ നേതൃത്വത്തിൽ അമിത് ഷാ, നിർമ്മല സീതാരാമൻ, ഹർദീപ് സിംഗ് പുരി എന്നിവരടങ്ങുന്ന ഉയർന്ന തലത്തിലുള്ള പ്രത്യേക മന്ത്രിതല സമിതിക്ക് രൂപം നൽകിയിട്ടുണ്ട്. നിലവിൽ രാജ്യത്ത് ആവശ്യത്തിന് അസംസ്കൃത എണ്ണ, എൽപിജി ശേഖരമുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, വരും ദിവസങ്ങളിലെ അന്താരാഷ്ട്ര സാഹചര്യം പ്രധാനമന്ത്രി നേരിട്ട് വിലയിരുത്തും.
ഈ യോഗത്തിന് വലിയൊരു രാഷ്ട്രീയ പ്രാധാന്യം കൂടിയുണ്ട്. ജൂൺ 10ഓടെ നിലവിലെ മോദി 3.0 സർക്കാർ തങ്ങളുടെ ഒന്നാം വാർഷികം ആഘോഷിക്കാൻ ഒരുങ്ങുകയാണ്. ഇതിന് മുന്നോടിയായി കേന്ദ്ര മന്ത്രിസഭയിൽ വലിയൊരു അഴിച്ചുപണിയും വിപുലീകരണവും ഉണ്ടായേക്കുമെന്ന ശക്തമായ സൂചനകളുണ്ട്. വിവിധ മന്ത്രാലയങ്ങളുടെ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തന മികവ് വിലയിരുത്തിക്കൊണ്ട് ജൂൺ രണ്ടാം വാരത്തോടെ പുതിയ മന്ത്രിമാരെ ഉൾപ്പെടുത്താനും ചിലരുടെ വകുപ്പുകൾ മാറ്റാനുമുള്ള അണിയറ നീക്കങ്ങൾ സജീവമാണ്.
Kerala
ന്യൂഡല്‍ഹി: നോർത്ത് ഈസ്റ്റ് ഡൽഹിയിൽ യുവാവ് വെടിയേറ്റ് മരിച്ചു. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ കേശവ് ചൗക്കില്‍ വച്ച് അമാനുള്ള ഖുറേഷി (22) എന്ന യുവാവാണ് മരിച്ചത്.
ബൈക്കില്‍ പോവുകയായിരുന്ന അമാനുള്ളയെ തടഞ്ഞുനിര്‍ത്തി ഒരു സംഘം ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. നിരവധി തവണ സംഘം നിറയൊഴിച്ചിട്ടുണ്ട്.
ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഫോറന്‍സിക് വിദഗ്ധര്‍ സംഭവസ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന.
NRI
ന്യൂഡൽഹി: ആലപ്പുഴ തകഴി, കേളമംഗലം നടുവിലേഴത്ത് (പുത്തൻചിറ) ത്രേസ്യാമ്മ ജോസഫ് (83) ഡൽഹി രജോരി ഗാർഡൻ, 229 ന്യൂഫോർ സ്റ്റോറിയിൽ അന്തരിച്ചു. പരേതനായ എൻ.ഡി. ജോസഫാണ് ഭർത്താവ്.
വെള്ളിയാഴ്ച രാവിലെ 11ന് കേളമംഗലം സെന്റ് മേരീസ് ദേവാലയ കുടുംബ കല്ലറയിൽ. മക്കൾ: പരേതയായ ജെസി, സെബാസ്റ്റ്യൻ ജോസഫ്, ജാൻസി.
മരുമക്കൾ: തമ്പി ചെറുകോൽ മാവേലിക്കര, ഗീതമ്മ നല്ലേപ്പറമ്പിൽ, ചെറുവള്ളി മണിമല, ജോസഫ്കുട്ടി മണലിൽ മുട്ടാർ.
Kerala
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരം ഏറ്റെടുത്തതിനു പിന്നാലെ കെ.വി.തോമസ് ഡൽഹിയിലെ പ്രത്യേക പ്രതിനിധി സ്ഥാനം ഒഴിഞ്ഞു. കേരള ഹൗസിലെ മുറിയും അദ്ദേഹം വിട്ടു നൽകി.
രാജിയുടെ ആവശ്യമില്ലെന്നും മന്ത്രിസഭ ഒഴിഞ്ഞതോടെ കാലാവധി അവസാനിച്ചെന്നും കെ.വി.തോമസ് വ്യക്തമാക്കി. കാബിനറ്റ് റാങ്ക് നൽകിയുള്ള തോമസിന്റെ നിയമനത്തിൽ വ്യാപക വിമർശനം ഉയർന്നിരുന്നു. അഞ്ച് ജീവനക്കാരാണ് അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫിലുണ്ടായിരുന്നത്.
പ്രൈവറ്റ് സെക്രട്ടറി, അസിസ്റ്റന്റ്, ഓഫീസ് അറ്റൻഡന്റ്, ഡ്രൈവർ എന്നിങ്ങനെയായിരുന്നു നിയമനം. ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിനെത്തുടർന്നാണ് കോൺഗ്രസുമായി ഇടഞ്ഞത്.
National
ന്യൂഡൽഹി: ഡൽഹിയിൽ നിരവധി വ്യാജ അഭിഭാഷകർ ഉണ്ടെന്ന് നിരീക്ഷിച്ച ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അവരുടെ നിയമ ബിരുദങ്ങളുടെ ആധികാരികതയെക്കുറിച്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിടുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി പറഞ്ഞു. ഈ അഭിഭാഷകർ സോഷ്യൽ മീഡിയയിൽ നടത്തുന്ന അഭിപ്രായങ്ങൾ ശ്രദ്ധയിൽപ്പെട്ടതായി ചീഫ് ജസ്റ്റീസ് സൂര്യകാന്ത് നിരീക്ഷിക്കുകയും അവരുടെ നിയമ ബിരുദങ്ങളുടെ ആധികാരികതയെ ചോദ്യം ചെയ്യുകയും ചെയ്തു.
അഭിഭാഷകരുമായി ‘പൂർണമായും ഗൂഢാലോചന" നടത്തുന്നതിനാൽ ബാർ കൗൺസിൽ ഓഫ് ഇന്ത്യ (ബിസിഐ) ഇതിൽ ഒന്നും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ചീഫ് ജസ്റ്റീസ് അഭിപ്രായപ്പെട്ടു. ഡൽഹി ഹൈക്കോടതിയിൽ സീനിയർ പദവികൾ സംബന്ധിച്ച് ഒരു അഭിഭാഷകൻ സമർപ്പിച്ച അപേക്ഷ പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റീസ് സൂര്യകാന്തും ജസ്റ്റീസ് ജോയ്മല്യ ബാഗ്ചിയും ഉൾപ്പെട്ട ബെഞ്ച്. സീനിയർ പദവിക്കായുള്ള അഭിഭാഷകന്റെ അപേക്ഷ കോടതി പരിഗണിക്കാൻ വിസമ്മതിച്ചു, അത് നൽകേണ്ട ഒരു പദവിയാണെന്നും നിയമപരമായി പിന്തുടരേണ്ടതല്ലെന്നും കോടതി നിരീക്ഷിച്ചു.
"എന്തെങ്കിലും വിഷയത്തിനായി ഞാൻ കാത്തിരിക്കുകയാണ്, ഡൽഹിയിലെ ഭൂരിഭാഗം അഭിഭാഷകരുടെയും എൽഎൽബി ബിരുദങ്ങൾ സിബിഐ പരിശോധിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, സമൂഹമാധ്യമങ്ങളിൽ അവർ പോസ്റ്റ് ചെയ്യുന്ന കാര്യങ്ങൾ നമ്മൾ കാണുന്നില്ലെന്ന് അവർ കരുതുന്നുണ്ടോ? ബിസിഐ ഒന്നും ചെയ്യില്ല, അവരിൽ ആയിരക്കണക്കിന് പേർ കറുത്ത വസ്ത്രം ധരിച്ച തട്ടിപ്പുകാരാണ്, അവരുടെ നിയമ ബിരുദങ്ങളുടെ ആധികാരികതയിൽ സംശയമുണ്ട്. ഒരുപക്ഷേ സിബിഐ എന്തെങ്കിലും ചെയ്യേണ്ടിവരും. ബിസിഐ ഒന്നും ചെയ്യില്ല, കാരണം അവർ കൈകോർത്തവരാണ്, അവർ പൂർണമായും ഗൂഢാലോചനയിലാണ്"- ചീഫ് ജസ്റ്റീസ് പറഞ്ഞു.
Kerala
ന്യൂഡൽഹി: ഊർജ പ്രതിസന്ധിയെ തുടർന്ന് ഡൽഹിയിൽ രണ്ട് ദിവസം വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു. ആഴ്ചയിൽ രണ്ടുദിവസം സർക്കാർ ഓഫീസുകൾക്ക് വർക്ക് ഫ്രം ഹോം ആയിരിക്കുമെന്നും വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കണമെന്നും ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത പറഞ്ഞു.
സാമ്പത്തിക സ്ഥിരതയും വിഭവങ്ങളുടെ മികച്ച ഉപയോഗവും ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ നടത്തിയ അഭ്യർഥനയെ തുടർന്നാണ് ഈ തീരുമാനം. സാധ്യമായ ഇടങ്ങളിലെല്ലാം ആഴ്ചയിൽ രണ്ട് ദിവസം വർക്ക് ഫ്രം ഹോം നടപ്പാക്കാൻ സ്വകാര്യ കമ്പനികൾക്കും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
ഓൺലൈനായോ ഡിജിറ്റലായോ ജോലി ചെയ്യാൻ കഴിയുന്ന മേഖലകളിൽ ഇതിന് മുൻഗണന നൽകും. ഈ സംവിധാനം ശരിയായി നടപ്പാക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ തൊഴിൽ വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സർക്കാർ ഉദ്യോഗസ്ഥരുടെയും മന്ത്രിമാരുടെയും വാഹനവ്യൂഹം വെട്ടിക്കുറച്ചിട്ടുണ്ട്.
ഇതിനൊപ്പം സർക്കാർ വാഹനങ്ങൾക്ക് നൽകുന്ന ഇന്ധനത്തിൽ 20 ശതമാനം കുറവ് വരുത്താനും തീരുമാനിച്ചു. ഇതുകൂടാതെ ആഴ്ചയിൽ ഒരു ദിവസം നോ വെഹിക്കിൾ ഡേ ആചരിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അതേസമയം ചെലവുചുരുക്കൽ ആഹ്വാനത്തിനെതിരെ ഡൽഹിയിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.