ലഹരിവിരുദ്ധ കൂട്ടപ്രതിജ്ഞ സംഘടിപ്പിച്ചു
ന്യൂഡൽഹി: കേരളത്തിൽ യുവാക്കളെ വഴിതെറ്റിക്കുന്ന മയക്കുമരുന്നിനെതിരേ സർക്കാർ, പോലീസ്, എക്സൈസ് വകുപ്പ് എന്നിവർ സ്വീകരിക്കുന്ന ശക്തമായ നടപടികൾ സമൂഹത്തിന്റെ സുരക്ഷയ്ക്കും യുവതലമുറയുടെ ഭാവിക്കും അനിവാര്യമാണ്.
മയക്കുമരുന്ന് കടത്ത് തടയൽ, ലഹരി മാഫിയക്കെതിരായ നിയമനടപടികൾ, ബോധവത്കരണ പ്രവർത്തനങ്ങൾ, ചികിത്സയും പുനരധിവാസവും എന്നിവ ഒരുമിച്ച് മുന്നോട്ടുപോകുമ്പോഴാണ് ലഹരിക്കെതിരായ പോരാട്ടം കൂടുതൽ ഫലപ്രദമാകുന്നത്.
അതോടൊപ്പം കുടുംബങ്ങൾ, സ്കൂളുകൾ, മത-സാമൂഹിക സംഘടനകൾ എന്നിവരും യുവാക്കളെ ലഹരിയുടെ പിടിയിൽ നിന്ന് അകറ്റാൻ സജീവമായി പങ്കാളികളാകേണ്ടതുണ്ടെന്നും ഊന്നിപ്പറഞ്ഞു.

ഈ സന്ദേശം ശക്തിപ്പെടുത്തിക്കൊണ്ട്, സെന്റ് ഡയോണീഷ്യസ് ഓർത്തഡോക്സ് ഫെല്ലോഷിപ്പ് (SDOF), ഡൽഹി ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ, കേരള സർക്കാരിനോടൊപ്പം നോർത്ത് ഇന്ത്യയിലെ മലങ്കര ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസനവും ഡൽഹി ഗോസ്പൽ കൺവെൻഷൻ 2026-ന്റെ ഭാഗമായി ജൂലൈ 12ന് ഹൗസ് ഖാസിലുള്ള സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ "മയക്കുമരുന്നിനോട് ഇല്ലെന്ന് പറയാം' എന്ന സന്ദേശവുമായി ലഹരിവിരുദ്ധ കൂട്ടപ്രതിജ്ഞ സംഘടിപ്പിച്ചു.
ഡൽഹി ഭദ്രാസന സെക്രട്ടറി റവ.ഫാ. സജി എബ്രഹാം നേതൃത്വം നൽകിയ പ്രതിജ്ഞയിൽ റവ.ഫാ. സാജു തോമസ്, റവ.ഫാ. ആരോൺ ജോഷ്വ ജോൺ എന്നിവർ സന്നിഹിതരായിരുന്നു.
എസ്ഡിഒഎഫ്, ഡൽഹി ഭദ്രാസനത്തിന്റെ ഏകദേശം 200-ഓളം അംഗങ്ങൾ ലഹരിവിരുദ്ധ പ്രതിജ്ഞയിൽ പങ്കുചേർന്ന്, മയക്കുമരുന്ന് വിമുക്ത സമൂഹം സൃഷ്ടിക്കാൻ പ്രതിബദ്ധത പ്രഖ്യാപിച്ചു.
Tags : Anti-Narcotics Pledge Delhi