ന്യൂഡൽഹി: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസിനെയും മമത ബാനർജിയെയും പ്രതിസന്ധിയിലാക്കി പാർട്ടിയിൽ വൻ പിളർപ്പ്. തൃണമൂൽ കോൺഗ്രസിലെ വിമത എംപിമാർ ഡൽഹിയിലെത്തി കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവിന്റെ വസതിയിൽ ഒത്തുകൂടി നിർണായക ചർച്ചകൾ നടത്തി. തങ്ങൾക്കൊപ്പം 22 ലോക്സഭാ എംപിമാരുടെ പിന്തുണയുണ്ടെന്ന് തൃണമൂൽ വിമത നേതാവും എംപിയുമായ കകോലി ഘോഷ് ദസ്തിദാർ അവകാശപ്പെട്ടു.
ലോക്സഭയിൽ തങ്ങളെ പ്രത്യേക ബ്ലോക്കായി അംഗീകരിക്കണമെന്നും ഭരണകക്ഷിയായ എൻഡിഎ എംപിമാർക്കൊപ്പം ഇരിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് വിമതർ തിങ്കളാഴ്ച സ്പീക്കർ ഓം ബിർളയുമായി കൂടിക്കാഴ്ച നടത്തും. സഭയിൽ തങ്ങളെ 'യഥാർത്ഥ തൃണമൂൽ കോൺഗ്രസ്' ആയി അംഗീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. രണ്ട് എംപിമാർ കൂടി തങ്ങളുടെ ക്യാമ്പിലേക്ക് ഉടൻ എത്തുമെന്നും ഔദ്യോഗികമായി ചേർന്ന ശേഷം ഇവരുടെ പേരുകൾ വെളിപ്പെടുത്തുമെന്നും കകോലി ഘോഷ് ദസ്തിദാർ കൂട്ടിച്ചേർത്തു.
ലോക്സഭയിൽ തൃണമൂൽ കോൺഗ്രസിന്റെ ആകെ അംഗബലം 28 ആണ്. കൂറുമാറ്റ നിരോധന നിയമ പ്രകാരമുള്ള നടപടികളിൽ നിന്ന് രക്ഷപ്പെടാൻ ആകെ അംഗങ്ങളുടെ മൂന്നിൽ രണ്ട് ഭാഗം (19 എംപിമാർ) വിമത പക്ഷത്തിന് ആവശ്യമുണ്ട്. നിലവിൽ 22 പേരുടെ പിന്തുണ അവകാശപ്പെടുന്നതിനാൽ നിയമനടപടികളെ മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് വിമതർ. മുതിർന്ന ടിഎംസി നേതാവ് സുദീപ് ബന്ദോപാധ്യായയും വിമതർക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്.
ആദ്യം കേൽക്കത്തയിൽ നടത്താൻ നിശ്ചയിച്ചിരുന്ന വിമതരുടെ നിർണായക യോഗമാണ് അവസാന നിമിഷം ഡൽഹിയിലേക്ക് മാറ്റിയത്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ സാന്നിധ്യത്തിലാകും സ്പീക്കർക്ക് നൽകാനുള്ള കത്തിൽ വിമതർ ഒപ്പുവെക്കുകയെന്നാണ് റിപ്പോർട്ടുകൾ. പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ മമത ബാനർജിയുടെ നേതൃത്വത്തിനെതിരെ പാർട്ടിയിൽ ഉയർന്ന ആഭ്യന്തര കലഹമാണ് ഇപ്പോൾ പരസ്യമായ പിളർപ്പിലേക്ക് വഴിമാറിയിരിക്കുന്നത്.
Tags : Mamata Banerjee TMC Delhi Defection Latest News