പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: കേരളത്തിൽ പിഎംശ്രീ പദ്ധതി ഇതുവരെ നടപ്പിലാക്കിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ. ധാരണാപത്രത്തിൽ ഒപ്പുവച്ചതല്ലാതെ ഈ പദ്ധതിയിൽ ഒരു സർക്കാർ സ്കൂൾ പോലും തെരഞ്ഞെടുക്കപ്പെട്ടിട്ടില്ലെന്നും കേന്ദ്ര വിദ്യാഭ്യാസസഹമന്ത്രി ജയന്ത് ചൗധരി രാജ്യസഭയിൽ അറിയിച്ചു. കോൺഗ്രസ് എംപി ജെബി മേത്തറുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
പിഎംശ്രീ സ്കൂളുകളുടെ ഔദ്യോഗിക പട്ടികയിൽ കേരളത്തിലെ സർക്കാർ സ്കൂളുകളുടെ എണ്ണം പൂജ്യമാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. നിലവിൽ കേരളത്തിൽ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള 47 സ്കൂളുകളും കേന്ദ്ര സർക്കാരിന് കീഴിലുള്ളവ മാത്രമാണ്. ഇതുവരെ കേരളത്തിലെ പൊതുവിദ്യാലയങ്ങൾക്ക് പിഎംശ്രീ പദ്ധതിയുടെ ഭാഗമായി യാതൊരു ഫണ്ടും ലഭിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
പിഎംശ്രീ പദ്ധതി നടപ്പാക്കാത്ത കേരളം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങൾക്ക് വിദ്യാഭ്യാസ അവകാശ നിയമത്തിന്‍റെ ഭാഗമായി സമഗ്ര ശിക്ഷാ പദ്ധതിയിൽ (എസ്എസ്കെ) തുക നൽകിയിട്ടുണ്ടെന്ന് ജയന്ത് ചൗധരി വിശദമാക്കി.
എസ്എസ്കെ പദ്ധതിയിലെ റൈറ്റ് ടൂ എഡ്യൂക്കേഷൻ വിഹിതമായ 99.27 കോടി രൂപ മാത്രമാണ് കേരളത്തിന് കേന്ദ്രം നൽകിയിട്ടുള്ളത്. പിഎംശ്രീ പദ്ധതിക്കായി പ്രത്യേകം ഫണ്ടുകൾ ഒന്നും തന്നെ അനുവദിച്ചിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി.
ഈ പദ്ധതിക്കായി 2025 ഒക്ടോബർ 16-നാണ് സംസ്ഥാന സർക്കാർ ധാരണാപത്രത്തിൽ ഒപ്പുവച്ചിരുന്നത്.
Tags : CentralGovernment PMShri Deepika DeepikaNewspaper BreakingNews NewsUpdate Headlines