National
ന്യൂഡൽഹി: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെ വാദങ്ങൾ പൊളിച്ച് കേന്ദ്രം. പദ്ധതിയിൽനിന്ന് സംസ്ഥാനങ്ങൾക്ക് ഏത് സമയത്തും പിന്മാറുകയോ ഒപ്പിടാതിരിക്കുകയോ ചെയ്യാമെന്ന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി വ്യക്തമാക്കി. അബ്ദുൾ വഹാബ്, വി. ശിവദാസൻ എന്നീ എം.പിമാരുടെ ചോദ്യങ്ങൾക്ക് നൽകിയ മറുപടിയിലാണ് സംസ്ഥാന സർക്കാരിന്റെ വാദങ്ങളെല്ലാം കേന്ദ്രം പൊളിച്ചടുക്കിയത്.
പദ്ധതിയിൽ ഒപ്പുവെച്ചാൽ പിന്നീട് പിന്മാറാൻ കഴിയില്ലെന്നും ഫണ്ട് നഷ്ടപ്പെടുമെന്നുമായിരുന്നു സംസ്ഥാന സർക്കാരിന്റെ ഇതുവരെയുള്ള ന്യായീകരണം. എന്നാൽ ഫണ്ട് ഇതുവരെ കേരളത്തിന് അനുവദിച്ചിട്ടില്ലെന്നും എംഒയു ഒപ്പിട്ടിട്ടും സ്കൂളുകളുടെ പട്ടിക നൽകാത്തതിനാൽ കേരളത്തിന്റെ പേര് ഫണ്ട് ലഭിച്ച 35 സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ലിസ്റ്റിൽ ഇല്ലെന്നും കേന്ദ്രം വ്യക്തമാക്കി.
മാത്രമല്ല പദ്ധതി നടപ്പിലാക്കിയാൽ സംസ്ഥാന പാഠ്യപദ്ധതിയിൽ മാറ്റമുണ്ടാകില്ലെന്ന കേരളത്തിന്റെ വാദവും കേന്ദ്രം തള്ളി. ദേശീയ വിദ്യാഭ്യാസ നയം 2020 പ്രകാരം കേന്ദ്ര സർക്കാർ നിർണയിക്കുന്ന ഘടന അനുസരിച്ചായിരിക്കും പാഠപുസ്തകങ്ങളും കാര്യങ്ങളും ഉൾപ്പെടുത്തേണ്ടി വരികയെന്നും കേന്ദ്രം ഔദ്യോഗികമായി അറിയിച്ചു. സർക്കാരിന്റെ അവകാശവാദങ്ങളെ പൂർണമായും ഖണ്ഡിക്കുന്നതാണ് കേന്ദ്രത്തിന്റെ പുതിയ മറുപടി.
അതേസമയം പിഎം ശ്രീ പദ്ധതിയിൽ ഇളവ് കിട്ടുമെന്ന പ്രതീക്ഷയിലാണ് കേരളം. സംസ്ഥാന സിലബസ് പഠിപ്പിക്കാൻ മറ്റ് ചില സംസ്ഥാനങ്ങൾക്ക് അനുമതി നൽകിയതിലാണ് കേരളം പ്രതീക്ഷ വെക്കുന്നത്. സ്കൂളുകളുടെ തെരഞ്ഞെടുപ്പിലും സംസ്ഥാന സർക്കാറിന് അനുവാദം കിട്ടുമെന്നാണ് കേരളം പ്രതീക്ഷ വെക്കുന്നത്. പി എം ശ്രീ പദ്ധതി സംബന്ധിച്ച് ചർച്ച ചെയ്യാൻ മന്ത്രിസഭ ഉപ സമിതി അന്തിമ യോഗം ഉടൻ ചേരും.
Kerala
തിരുവനന്തപുരം: കഴിഞ്ഞ സർക്കാരിന്റെ കാലത്തു കേന്ദ്ര സർക്കാരുമായി ഒപ്പുവച്ച പിഎം ശ്രീ പദ്ധതി സംബന്ധിച്ച ധാരണാ പത്രത്തിൽനിന്നു പിൻവാങ്ങാൻ കഴിയില്ലെന്നു യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ്.
കഴിഞ്ഞ സർക്കാരാണ് കേന്ദ്രവുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചത്. പദ്ധതിയുമായി ബന്ധപ്പെട്ട് മന്ത്രസഭാ ഉപസമിതിയുടെ റിപ്പോർട്ടുകൂടി പരിഗണിച്ചാവും തുടർനടപടി .
ഫണ്ട് സംബന്ധിച്ചുള്ള കാര്യങ്ങളിൽ സംസ്ഥാന സർക്കാർ തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും അടൂർ പ്രകാശ് വ്യക്തമാക്കി.
National
ന്യൂഡൽഹി: കേരളത്തിൽ പിഎംശ്രീ പദ്ധതി ഇതുവരെ നടപ്പിലാക്കിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ. ധാരണാപത്രത്തിൽ ഒപ്പുവച്ചതല്ലാതെ ഈ പദ്ധതിയിൽ ഒരു സർക്കാർ സ്കൂൾ പോലും തെരഞ്ഞെടുക്കപ്പെട്ടിട്ടില്ലെന്നും കേന്ദ്ര വിദ്യാഭ്യാസസഹമന്ത്രി ജയന്ത് ചൗധരി രാജ്യസഭയിൽ അറിയിച്ചു. കോൺഗ്രസ് എംപി ജെബി മേത്തറുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
പിഎംശ്രീ സ്കൂളുകളുടെ ഔദ്യോഗിക പട്ടികയിൽ കേരളത്തിലെ സർക്കാർ സ്കൂളുകളുടെ എണ്ണം പൂജ്യമാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. നിലവിൽ കേരളത്തിൽ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള 47 സ്കൂളുകളും കേന്ദ്ര സർക്കാരിന് കീഴിലുള്ളവ മാത്രമാണ്. ഇതുവരെ കേരളത്തിലെ പൊതുവിദ്യാലയങ്ങൾക്ക് പിഎംശ്രീ പദ്ധതിയുടെ ഭാഗമായി യാതൊരു ഫണ്ടും ലഭിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
പിഎംശ്രീ പദ്ധതി നടപ്പാക്കാത്ത കേരളം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങൾക്ക് വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഭാഗമായി സമഗ്ര ശിക്ഷാ പദ്ധതിയിൽ (എസ്എസ്കെ) തുക നൽകിയിട്ടുണ്ടെന്ന് ജയന്ത് ചൗധരി വിശദമാക്കി.
എസ്എസ്കെ പദ്ധതിയിലെ റൈറ്റ് ടൂ എഡ്യൂക്കേഷൻ വിഹിതമായ 99.27 കോടി രൂപ മാത്രമാണ് കേരളത്തിന് കേന്ദ്രം നൽകിയിട്ടുള്ളത്. പിഎംശ്രീ പദ്ധതിക്കായി പ്രത്യേകം ഫണ്ടുകൾ ഒന്നും തന്നെ അനുവദിച്ചിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി.
ഈ പദ്ധതിക്കായി 2025 ഒക്ടോബർ 16-നാണ് സംസ്ഥാന സർക്കാർ ധാരണാപത്രത്തിൽ ഒപ്പുവച്ചിരുന്നത്.
Kerala
തിരുവനന്തപുരം: കേന്ദ്ര പദ്ധതികളുമായി ബന്ധപ്പെട്ട ചർച്ചയ്ക്ക് സംസ്ഥാന പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദീൻ, ഡൽഹിയിൽ പോയ സാഹചര്യത്തിൽ പിഎംശ്രീ പദ്ധതി കരാറിലെ മാറ്റങ്ങൾ അവിടെ ചർച്ച നടക്കും.
ഡൽഹിയിൽ ധാരണയായില്ലെങ്കിൽ മാത്രം പിഎംശ്രീ ഉപസമിതി റിപ്പോർട്ട് വീണ്ടും പരിഗണിക്കാനാണ് ഇന്നലെ ചേർന്ന മന്ത്രിസഭയിലെ ധാരണ. പൊതു വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദീൻ ഡൽഹിയിലായ സാഹചര്യത്തിൽ ഇന്നലെ ചേർന്ന മന്ത്രിസഭായോഗത്തിൽ പങ്കെടുത്തിരുന്നില്ല.
പിഎംശ്രീ പദ്ധതി കരാറുമായി ബന്ധപ്പെട്ടു സംസ്ഥാനം നിർദേശിക്കുന്ന മാറ്റങ്ങൾ യോഗത്തിൽ മന്ത്രി എൻ. ഷംസുദീൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തും.
സംസ്ഥാനം നിർദേശിക്കുന്ന മാറ്റങ്ങൾ വരുത്താൻ കേന്ദ്ര സർക്കാർ തയാറായില്ലെങ്കിൽ വീണ്ടും ഉപസമിതി റിപ്പോർട്ട് മന്ത്രിസഭ പരിഗണിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്താൻ സംസ്ഥാന മന്ത്രിസഭ ഔദ്യോഗികമായി കേന്ദ്രത്തോട് ആവശ്യപ്പെടും.
കേന്ദ്ര പദ്ധതികളുടെ അവലോകനവുമായി ബന്ധപ്പെട്ട് 29നു പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച പ്രഗതി യോഗത്തിനു മുന്നോടിയായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനാണ് സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗം വിളിച്ചത്.
കേന്ദ്ര പദ്ധതികളായ സമഗ്ര ശിക്ഷാ അഭിയാൻ, പ്രധാനമന്ത്രിയുടെ പോഷണ്‍ പദ്ധതി എന്നിവയുമായി ബന്ധപ്പെട്ടു കേന്ദ്ര സർക്കാർ യോഗത്തിലാണ് വിദ്യാഭ്യാസ മന്ത്രി പങ്കെടുത്തത്.
Kerala
കണ്ണൂർ: പിഎം ശ്രീ പദ്ധതിയില്‍ സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണെന്ന് ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനേയും മന്ത്രി വി.ശിവന്‍കുട്ടിയേയും കെഎസ്യു പ്രവർത്തകർ കരിങ്കൊടി കാണിച്ചു. കണ്ണൂര്‍ നഗരത്തിൽവച്ചായിരുന്നു സംഭവം.
ചില പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി സഞ്ചരിച്ച വാഹനത്തിനു സമീപത്തുവരെ എത്തിയെങ്കിലും പോലീസ് അറസ്റ്റ് ചെയ്തു നീക്കി. കെഎസ്യു ജില്ലാ പ്രസിഡന്റ് എം.സി.അതുല്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ഫര്ഹാന് മുണ്ടേരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
പ്രതിഷേധമുണ്ടാകുമെന്ന സൂചനയെ തുടർന്ന് നഗരത്തിൽ വൻ പോലീസ് സംഘത്തെ വിന്യസിച്ചിരുന്നു.
Kerala
തിരുവനന്തപുരം: പിഎംശ്രീ വിവാദത്തിനുശേഷമുള്ള ആദ്യ ഇടത് മുന്നണി യോഗം ഇന്ന് ചേരും. എകെജി സെന്ററിൽ വൈകുന്നേരം നാലിന് ചേരുന്ന യോഗത്തിൽ കരാര്‍ ഒപ്പിട്ടതിലെ സാഹചര്യവും മന്ത്രിസഭ ഉപസമിതി രൂപീകരണം ഉള്‍പ്പെടെയുള്ള കാര്യങ്ങൾ മുഖ്യമന്ത്രി വിശദീകരിക്കും.
പിഎം ശ്രീയിൽ നിന്ന് പിന്നോട്ട് പോകാൻ മന്ത്രിസഭാ യോഗം തീരുമാനമെടുത്തതോടെയാണ് ഇടത് മുന്നണിയിൽ ഉരുണ്ടുകൂടിയ പ്രതിസന്ധിക്ക് താത്കാലിക വിരാമമായത്. സിപിഎം - സിപിഐ തര്‍ക്കം അവസാനിച്ചെങ്കിലും മുന്നണി യോഗത്തിലെ പ്രധാന ചര്‍ച്ച പിഎം ശ്രീയെ കേന്ദ്രീകരിച്ചാകും.
കരാർ ഒപ്പിടുന്നതിന് മുൻപ് മുന്നണിയെ വിശ്വാസത്തിലെടുത്തില്ലെന്ന പൊതു വികാരം സിപിഐ മുൻപ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ സമവായമായതിനാൽ മുന്നണി യോഗത്തിൽ സിപിഐ വിമര്‍ശനം കടുപ്പിക്കാനിടയില്ല. കരാര്‍ ഏകപക്ഷീയമായി ഒപ്പിട്ടതിനെ ആർജെഡി ചോദ്യം ചെയ്തേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലെ തുടർനടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് ഇന്ന് കേന്ദ്ര സർക്കാരിന് കൈമാറും. മന്ത്രിസഭാ തീരുമാനം ചീഫ് സെക്രട്ടറിയാണ് കേന്ദ്രത്തെ അറിയിക്കുക.
പിഎം ശ്രീ പദ്ധതിയിൽ ഇനിയും കാത്തിരിക്കാനാവില്ലെന്ന സൂചനയാണ് കേന്ദ്രസർക്കാർ നല്‍കുന്നത്. കേരളത്തിന്റെ കത്ത് കിട്ടിയശേഷം തുടർനടപടി ആലോചിക്കുമെന്നാണ് കേന്ദ്ര സർക്കാർ വ്യത്തങ്ങൾ പറയുന്നത്.
പിഎം ശ്രീയ്ക്കുള്ള ധാരണ മരവിപ്പിക്കാനോ പിന്മാറാനോ വ്യവസ്ഥയില്ലെന്നാണ് കേന്ദ്രസർക്കാർ വിശദീകരണം. ധനസഹായം നല്‍കേണ്ട സ്കൂളുകളുടെ പട്ടിക ഇതിനകം തന്നെ തയാറാക്കി കഴിഞ്ഞു.
പദ്ധതിക്ക് കീഴിലെ വ്യവസ്ഥകൾ നടപ്പാക്കുന്നത് അനിശ്ചിത കാലം നീട്ടിക്കൊണ്ട് പോകാനാകില്ലെന്നാണ് കേന്ദ്ര നിലപാട്. അതേസമയം പിഎം ശ്രീയിൽ ഇനി വാക് പോര് വേണ്ടെന്ന നിലപാടിലാണ് സിപിഐ നേതൃത്വം.
കണ്ണൂരിൽ മന്ത്രി വി.ശിവൻകുട്ടിയുടെ കോലം കത്തിച്ച എഐവൈഎഫ് പ്രവർത്തകർക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചു.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രിയങ്ക ഗാന്ധി. പദ്ധതി സംബന്ധിച്ച് സര്‍ക്കാരിന് ഇപ്പോഴും വ്യക്തതയില്ല. രണ്ട് വള്ളത്തില്‍ കാലുവെയ്ക്കരുത്.
ഇത്തരം വിഷയങ്ങളിൽ കൃത്യമായ നിലപാടെടുക്കണം. അവരുടെ നിലപാട് എന്താണെന്ന് അവർ തന്നെ വ്യക്തമാക്കണം. ഒരു സ്റ്റെപ്പ് മുന്നോട്ടും മറ്റൊന്ന് പിന്നോട്ടുമാകാൻ പാടില്ലെന്നും പ്രിയങ്ക പറഞ്ഞു.
കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും എസ്ഐആര്‍ നടപ്പിലാക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെയും പാര്‍ട്ടി ശക്തമായി എതിര്‍ക്കും. ബിഹാര്‍ മോഡല്‍ തന്നെ എല്ലാ സംസ്ഥാനങ്ങളിലും കൊണ്ടുവരാന്‍ ശ്രമിച്ചാല്‍ തങ്ങള്‍ അതിനെ എതിര്‍ക്കും.
പാര്‍ലമെന്റിന്റെ അകത്തും പുറത്തും ഈ വിഷയത്തിനെതിരെ പോരാടിയിട്ടുണ്ടെന്നും പ്രിയങ്ക പറഞ്ഞു. പിഎം ശ്രീയിൽ ഒപ്പുവെച്ചത് സിപിഎം ബിജെപി ധാരണയായിരുന്നെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ആവർത്തിച്ചു.
Kerala
ആലപ്പുഴ: പിഎം ശ്രീ വിവാദത്തിൽ സമയവായ നീക്കം. ചര്‍ച്ചകള്‍ തുടരുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. മുഖ്യമന്ത്രിയുമായി ആലപ്പുഴയിൽ വച്ച് ചര്‍ച്ച നടത്തുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
സിപിഐ നേതാക്കളമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് ചർച്ചയെന്നും ബിനോയ് വിശ്വം പറഞ്ഞു. ഇന്ന് വൈകുന്നേരം 3.30നാണ് മുഖ്യമന്ത്രിയുമായി ബിനോയ് വിശ്വം കൂടിക്കാഴ്ച നടത്തുക.
അതേസമയം, സിപിഐയെ പിണക്കില്ലെന്നാണ് സിപിഎം നേതൃത്വം അറിയിക്കുന്നത്. ഇടതുമുന്നണിയിൽ ചര്‍ച്ചകള്‍ തുടരുമെന്നും മുന്നണി ചേരുന്ന തീയതി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നാണ് സിപിഎം അറിയിക്കുന്നത്. സമവായ നിര്‍ദേശങ്ങള്‍ സിപിഐ നേതൃത്വത്തെ അറിയിക്കുമെന്നും സിപിഎം നേതാക്കള്‍ വ്യക്തമാക്കുന്നു.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ ഇടഞ്ഞ് നില്ക്കുന്ന സിപിഐയെ അനുനയിപ്പിക്കാന്‍ നീക്കവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി നേരിട്ട് ബിനോയ് വിശ്വത്തെ ഫോണില്‍ വിളിച്ചു. പി എം ശ്രീയില്‍ കരാറില്‍ നിന്ന് പിന്നോട്ട് പോകുക പ്രയാസമെന്ന് മുഖ്യമന്ത്രി അറിയിച്ചതായാണ് വിവരം.
ബിനോയ് വിശ്വവുമായുള്ള ഫോണ്‍ സംഭാഷണത്തിലാണ് നിലപാട് അറിയിച്ചത്. ഫണ്ട് പ്രധാനമെന്ന് മുഖ്യമന്ത്രി അറിയിച്ചതായും വിവരമുണ്ട്. കടുത്ത തീരുമാനങ്ങള്‍ പാടില്ലെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയോടും ബിനോയ് വിശ്വം എതിര്‍പ്പ് ആവര്‍ത്തിച്ചുവെന്നാണ് വിവരം. ഒപ്പിട്ടത് ശരിയായില്ലെന്ന് ആവര്‍ത്തിച്ചു. സിപിഐ സംസ്ഥാന എക്സിക്യുട്ടീവിന് മുന്‍പ് മുഖ്യമന്ത്രി സിപിഐ നേതാക്കളുമായി സംസാരിച്ചേക്കുമെന്ന് നേരത്തെ വിവരമുണ്ടായിരുന്നു. ബിനോയ് വിശ്വവും മുഖ്യമന്ത്രിയും ഇന്ന് ഒരേ വേദിയിലെത്തുന്നുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും വിവാദം ചര്‍ച്ച ചെയ്യും. അവയ്ലബിള് പിബിയും ഇന്ന് ചേരും.
Editorial
ദേശീയ വിദ്യാഭ്യാസനയം (എൻഇപി) നടത്തിപ്പിനുള്ള പിഎം ശ്രീ പദ്ധതി രണ്ടു തലത്തിലാണ് വിവാദമായിരിക്കുന്നത്. ഒന്ന്: പ്രാഥമിക വിദ്യാഭ്യാസത്തിൽ ഉൾപ്പെടെ സംഘപരിവാർ അജണ്ട നടപ്പാക്കുന്നു എന്ന ആരോപണം. രണ്ട്: അതിനെ എതിർക്കാൻ മുന്നിലുണ്ടായിരുന്ന ഇടതു സർക്കാർ, പാർട്ടിയിലോ മുന്നണിയിലോ അംഗീകാരം വാങ്ങാതെ ധാരണാപത്രത്തിൽ ഒപ്പിട്ടു.
മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ട് ഒരാഴ്ചയ്ക്കുള്ളിൽ, പറഞ്ഞതെല്ലാം വിഴുങ്ങി ഒപ്പിടാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്, മുഖ്യമന്ത്രിയുടെയും മക്കളുടെയും പേരിലുള്ള അഴിമതിയാരോപണങ്ങളിൽനിന്നു രക്ഷപ്പെടാനാണെന്നും ആരോപണമുയർന്നിട്ടുണ്ട്. ഇതോടെ, സിപിഎം ജനറൽ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും ഡിവൈഎഫ്ഐയും എസ്എഫ്ഐയുമൊക്കെ ന്യായീകരണ മൂഡിലായി. 1,466 കോടി രൂപ കിട്ടുമെന്നും സംഘപരിവാർ അജണ്ടയൊന്നും നടപ്പാക്കണമെന്ന നിർബന്ധമില്ലന്നുമാണ് ഇപ്പോഴത്തെ ന്യായം.
കേന്ദ്ര സ്കൂൾ വിദ്യാഭ്യാസ സെക്രട്ടറി സഞ്ജയ് കുമാറും പറഞ്ഞിരിക്കുന്നത്, കേന്ദ്രസിലബസ് നിർബന്ധമല്ല എന്നാണ്. പക്ഷേ, പിഎം ശ്രീയുടെ ലക്ഷ്യംതന്നെ എൻഇപിയുടെ നടപ്പാക്കലാണെന്നിരിക്കെ ഇത്തരം ഭാഷ്യങ്ങളുടെ ഭാവിയെന്തെന്ന് ആർക്കും ഒരുറപ്പുമില്ല. ഇക്കാര്യത്തിൽ ഒന്നര വർഷം മുന്‍പേ ധാരണയായിരുന്നെന്ന സഞ്ജയ് കുമാറിന്റെ വെളിപ്പെടുത്തൽ ശരിയാണെങ്കിൽ സിപിഎം-ബിജെപി രഹസ്യബാന്ധവം കെട്ടുകഥയല്ലാതാകും. പിഎം ശ്രീ, സിഎം ശ്രീയാകുകയാണോ?
ഇനി പദ്ധതിയെക്കുറിച്ചു പറയാം. 2020ല്‍ കേന്ദ്രം പ്രഖ്യാപിച്ച എൻഇപിയുടെ ഭാഗമായി 2022 സെപ്റ്റംബര്‍ ഏഴിന് അവതരിപ്പിച്ച പദ്ധതിയാണ് പ്രധാനമന്ത്രി സ്കൂള്‍ ഫോര്‍ റൈസിംഗ് ഇന്ത്യ അഥവാ പിഎം ശ്രീ. പ്രീ പ്രൈമറി മുതൽ പ്ലസ് ടു വരെയുള്ള രാജ്യത്തെ 14,500 സര്‍ക്കാര്‍ സ്കൂളുകളുടെ അടിസ്ഥാനസൗകര്യ വികസനമാണു ലക്ഷ്യം. നിലവിൽ കേരളത്തിലെ ജവഹർ നവോദയ വിദ്യാലയങ്ങളും കേന്ദ്രീയ വിദ്യാലയങ്ങളുമായി 47 സ്ഥാപനങ്ങൾ പദ്ധതിയുടെ ഭാഗമാണ്.
സംസ്ഥാന സർക്കാരിന്റെ സ്കൂളുകളെ ഉൾപ്പെടുത്തണോ എന്നതു മാത്രമാണ് വിഷയം. അഞ്ചു വർഷത്തേക്കുള്ള പദ്ധതിക്കായി 27,360 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കേടുപാടുകള്‍ ഇല്ലാത്ത സ്കൂള്‍ കെട്ടിടം, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ടോയ്ലെറ്റ്, ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് റാമ്പുകള്‍, വിദ്യാർഥികളുടെയും അധ്യാപകരുടെയം നിശ്ചിത നിലവാരം തുടങ്ങിയ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുള്ള സ്കൂളുകളെയാണ് തെരഞ്ഞെടുക്കുന്നത്. പദ്ധതിച്ചെലവിന്റെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവും വഹിക്കണം.
ഒരു സ്കൂളിന് പരമാവധി ലഭിക്കുക 1.13 കോടി രൂപയായിരിക്കും. എൻഇപി നടപ്പാക്കുകയും സ്കൂളിന്റെ പേരിനു മുന്നിലായി പിഎം ശ്രീ എന്ന് ചേര്‍ക്കുകയും പ്രധാനമന്ത്രിയുടെ ചിത്രം പതിക്കുകയും വേണം. എന്‍സിഇആര്‍ടി സിലബസ് ആയിരിക്കും നടപ്പിലാക്കുക. വിദ്യാഭ്യാസരംഗത്ത് ക്രിയാത്മക മുന്നേറ്റത്തിനു വഴിതെളിക്കുന്നതാണ് മേൽപ്പറഞ്ഞ കാര്യങ്ങളെല്ലാം. പക്ഷേ, പാഠ്യപദ്ധതികളിൽ ഉൾപ്പെടെ ചരിത്ര അപനിർമിതിയിലൂടെ സംഘപരിവാർ ഭാഷ്യങ്ങൾ കുത്തിത്തിരുകിയിട്ടുള്ള ബിജെപി, പിഎം ശ്രീയിൽ അതിനു ശ്രമിക്കില്ലെന്ന് വിശ്വസിക്കാനാകില്ല.
വിവാദത്തിലേക്കു തിരിച്ചുവരാം. ഹിന്ദുത്വവത്കരണമാണ് ലക്ഷ്യമെന്നു പറഞ്ഞ് ഇതിനെ തുടക്കം മുതൽ വിമർശിക്കുന്നതിൽ മുന്നിലുണ്ടായിരുന്നത് ഇടതുപക്ഷമായിരുന്നു. വിദ്യാഭ്യാസത്തിലും ചരിത്രത്തിലും കാവിവത്കരണം നടപ്പാക്കുമെന്നതായിരുന്നു പ്രധാന ആക്ഷേപം. എൻഇപിയിലെ ഹിന്ദിക്കും സംസ്കൃതത്തിനും പ്രാധാന്യം നല്കുന്ന ത്രിഭാഷാ നയത്തിനെതിരേയാണ് തമിഴ്നാട് രംഗത്തെത്തിയത്. ഇതിന്റെ പേരിൽ അവർക്കും എസ്എസ്എ (സർവ ശിക്ഷാ അഭിയാൻ) ഫണ്ട് തടഞ്ഞെങ്കിലും സുപ്രീംകോടതിയെ സമീപിച്ചതോടെ കുടിശികയിൽ ഒരു വിഹിതം നൽകാൻ കേന്ദ്രം നിർബന്ധിതമായി. കോടതിവിധി വരാനിരിക്കുന്നതേയുള്ളൂ.
കേരളവും സുപ്രീംകോടതിയെ സമീപിക്കുമെന്നു പറഞ്ഞിരുന്നെങ്കിലും പോയില്ല. ഇതിനിടെ മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിനു തൊട്ടുപിന്നാലെ പിഎം ശ്രീയിൽ സംസ്ഥാനം ഒപ്പിടുകയും ചെയ്തു. ഇതോടെ, പശ്ചിമബംഗാളും തമിഴ്നാടും ഒഴികെ കോൺഗ്രസ് ഭരിക്കുന്നത് ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങളും പദ്ധയിൽ ചേർന്നു.
സ്വന്തം നിലപാടുകളെയും ഇടതു താത്പര്യങ്ങളെയും വിഴുങ്ങിക്കൊണ്ട് എൻഇപി കരിക്കുലം നടപ്പാക്കുന്നത് നിർബന്ധമല്ലെന്ന പുതിയ വെളിപാടുമായി സിപിഎം എത്തിയിരിക്കുകയാണ്. അപ്പോൾ സ്വാഭാവികമായും ചോദ്യങ്ങളുണ്ടാകും. ഇത്രനാൾ കാവിവത്കരണത്തെക്കുറിച്ചു പറഞ്ഞത് കാര്യങ്ങൾ പഠിക്കാതെയാണോ? കരിക്കുലത്തിന്റെ കാര്യത്തിൽ സംസ്ഥാനത്തിനു തീരുമാനം എടുക്കാമെങ്കിൽ മുന്നണിയിലുള്ളവർ അറിയാതെ ഒളിച്ച് ഒപ്പിടാൻ പോയതെന്തിന്? സംഘപരിവാർ അജൻഡയ്ക്കു വഴങ്ങാതെ മുന്നോട്ടു പോകാനാകാത്തവിധം ഇടതു പ്രത്യയശാസ്ത്രം ദുർബലമായോ?
കടുത്ത സാന്പത്തിക തകർച്ചയിലാണോ സംസ്ഥാനം? മുഖ്യന്ത്രി-പ്രധാനമന്ത്രി കൂടിക്കാഴ്ച ഈ വിഷയത്തിലല്ലെങ്കിൽ മറ്റെന്തിനായിരുന്നു? പ്രതിപക്ഷം ഉൾപ്പെടെ ആരോപിക്കുന്ന ബിജെപി-സിപിഎം ബാന്ധവത്തിന് മുഖ്യമന്ത്രിയാണോ ചരടു വലിക്കുന്നത്? ആ ബാന്ധവം സിപിഐയുടെ എതിർപ്പിനെപ്പോലും അവഗണിക്കാൻ തക്കവിധം ശക്തമാണോ? ഈ ബന്ധം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലേക്കു നീളുമോ? ബിജെപിയുടെ കോൺഗ്രസ് മുക്ത കേരള താത്പര്യത്തെ സിപിഎം സഹായിക്കുന്നുണ്ടോ?.... പിഎം ശ്രീ നിരവധി ചോദ്യങ്ങളെ സജീവമാക്കിയിരിക്കുകയാണ്.
ഇതെന്തു സർക്കാരാണെന്നോ സഖ്യകക്ഷികളെയും ജനത്തെയും ഇരുട്ടിലാക്കിയെന്നോ ഒന്നും ചോദിക്കുന്നതിൽ അർഥമില്ല. ഇരട്ടത്താപ്പു രാഷ്ട്രീയം ജനത്തെ പണ്ടേ ഇരുട്ടിലാക്കിക്കഴിഞ്ഞു. പിഎം ശ്രീ അതിൽ പുതിയതു മാത്രമാണ്. പദ്ധതിയുടെ ഗുണഗണങ്ങൾ ഇന്റർനെറ്റിൽ തിരഞ്ഞാൽ കിട്ടും. പക്ഷേ, അതിനുവേണ്ടി തലയിൽ മുണ്ടിട്ടു പോയത് എന്തിനാണെന്നു സിപിഎം പറയാതെ അറിയില്ല.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവച്ചതോടെ കേരളത്തിലെ സ്കൂളുകളെ ആര്‍എസ്എസ് ശാഖകളാക്കിമാറ്റാൻ സർക്കാർ ശ്രമിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. സിപിഎമ്മിന്റെയും ബിജെപിയുടെയും രഹസ്യ ബന്ധത്തിന്റെ ഫലമായാണ് കേരളത്തിൽ ഈ പദ്ധതി നടപ്പിലാക്കുന്നത്.
ഘടകകക്ഷി മന്ത്രിമാരും സിപിഎം മന്ത്രിമാരും ഈ ധാരണപത്രത്തെ കുറിച്ച് അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്നത് തന്നെ വലിയ ഗതികേടാണ്. മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്വമില്ലെന്നതിന് ഏറ്റവും വലിയ തെളിവാണിത്. മുഖ്യമന്ത്രിയുടെ വ്യക്തി താത്പര്യങ്ങൾക്കാണ് സംസ്ഥാന താത്പര്യത്തേക്കാൾ മുൻഗണന നൽകുന്നത്.
അതിനാലാണ് കേരളവും അതീവരഹസ്യമായി പിഎം ശ്രീയുടെ ഭാഗമായതെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി. പിഎം ശ്രീ അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രസർക്കാരിന്റെ നിലപാടിനെതിരെ നിയമപോരാട്ടം നടത്താമെന്ന മന്ത്രിസഭാ തീരുമാനം പോലും അട്ടിമറിക്കാൻ കാരണം എന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.
പദ്ധതി ആരംഭിച്ചത് മുതൽ ശക്തമായി എതിർത്തിരുന്ന പിണറായി സർക്കാർ ധൃതിപിടിച്ച് അതിന്റെ ഭാഗമായത് മുഖ്യമന്ത്രി ഈ മാസം പത്തിന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ്. എന്ത് ഡീലാണ് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ഉണ്ടാക്കിയതെന്ന് അറിയാൻ കേരളത്തിന് അവകാശമുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.