മുഖ്യമന്ത്രി വി.ഡി. സതീശൻ.
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽനിന്നു പിന്മാറാൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. പിഎം ശ്രീ സംബന്ധിച്ചു വ്യക്തത വേണമെന്നും നടപ്പാക്കരുതെന്നും ചില അംഗങ്ങൾ കെപിസിസി ഭാരവാഹികളുടെ യോഗത്തിൽ ആവശ്യപ്പെട്ടപ്പോഴാണു പദ്ധതിയിൽനിന്നു പിന്മാറാൻ കഴിയില്ലെന്നു മറുപടിപ്രസംഗം നടത്തിയ മുഖ്യമന്ത്രി വ്യക്തമാക്കിയത്.
ഒരു സർക്കാർ ഒപ്പിട്ട പദ്ധതിയിൽനിന്ന് പിന്നീടു വന്ന മറ്റൊരു സർക്കാരിനു പിന്മാറാൻ സാധിക്കാത്തവിധമാണ് ഉടന്പടിയിൽ രേഖപ്പെടുത്തിരിക്കുന്നത്. എന്നാൽ, കരിക്കുലം, സ്കൂളുകൾ എന്നിവ സംബന്ധിച്ച് സംസ്ഥാനത്തിന്റെ താത്പര്യം സംരക്ഷിക്കുന്നവിധം ഉപാധികൾ വയ്ക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കെപിസിസി വർക്കിംഗ് പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ, വൈസ് പ്രസിഡന്റുമാർ, മുഖ്യമന്ത്രി, കെപിസിസി പ്രസിഡന്റ്, മുൻ കെപിസിസി പ്രസിഡന്റുമാർ തുടങ്ങിയവരുടെ ഭാരവാഹിയോഗത്തിലാണ് മുഖ്യമന്ത്രി അഭിപ്രായം വ്യക്തമാക്കിയത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളുൾപ്പടെ പിഎംശ്രീയിൽ ഒപ്പിട്ട സംസ്ഥാനങ്ങൾ പദ്ധതിയുമായി മുന്നോട്ടു പോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാസപ്പടിയിൽ ഇഡി റിപ്പോർട്ട്
മാസപ്പടി വിഷയത്തിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ പിണറായി വിജയനെതിരേ കേസെടുക്കണമെന്ന ഇഡി റിപ്പോർട്ടിന്മേൽ നിയമപരമായ നടപടിക്രമങ്ങളുമായി മുന്നോട്ടു പോകുമെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ഇഡി നൽകിയ റിപ്പോർട്ട് വിശദമായതും വളരെ ഗൗരവമുള്ളതുമാണ്. ഈ റിപ്പോർട്ട് നിരാകരിക്കാൻ സാധിക്കില്ല. ഇതുസംബന്ധിച്ച് എജിയോടു നിയമോപദേശം തേടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ചിറയിൻകീഴ് ആവർത്തിക്കപ്പെടരുത്
രമ്യ ഹരിദാസ് ഉൾപ്പെട്ട ചിറയിൻകീഴ് പോലുള്ള വിഷയങ്ങളും സംഭവങ്ങളും ആവർത്തിക്കപ്പെടരുതെന്ന പൊതു അഭിപ്രായം കെപിസിസി ഭാരവാഹിയോഗത്തിൽ ഉയർന്നു. ഇത്തരം സംഭവങ്ങളിൽ കരുതൽ ആവശ്യമാണ്. എംഎൽഎമാർക്കു പെരുമാറ്റച്ചട്ടം ആവശ്യമാണെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. ചിറയിൻകീഴ് സംഭവത്തിൽ അന്വേഷണ കമ്മീഷനായ എം.എം. ഹസൻ റിപ്പോർട്ട് കെപിസിസി പ്രസിഡന്റിനു നൽകിയതായും അറിയിച്ചു.
കെപിസിസി പ്രസിഡന്റ് സജീവമാകണം
കെപിസിസി പ്രസിഡന്റിനെ സംബന്ധിച്ചു തീരുമാനമുണ്ടാകണമെന്നും സജീവമാകണമെന്നും കെപിസിസി ഭാരവാഹികൾ അഭിപ്രായമുയർത്തി. എന്നാൽ, മറുപടിപ്രസംഗം നടത്തിയ സണ്ണി ജോസഫ്, ഇന്നു വരെ കെപിസിസി പ്രസിഡന്റ് സജീവമാണെന്നും നാളെ മാറ്റം വന്നേക്കാമെന്നും അറിയിച്ചു. എഐസിസിയുടെ നിയന്ത്രണത്തിലുള്ള കാര്യങ്ങളിൽ അഭിപ്രായം പറയാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എഐസിസിസി സ്വീകരിക്കുന്ന ഏതു തീരുമാനത്തിനൊടൊപ്പം നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇഎസ്എ; ജനവാസമേഖലയെ സംരക്ഷിക്കും
സംസ്ഥാനത്തെ പരിസ്ഥിതി ദുര്‍ബല മേഖല (ഇഎസ്എ) പരിധി ജനവാസ മേഖലകളെ സംരക്ഷിക്കുമെന്നും കൂട്ടിച്ചേർക്കാൻ സമ്മതിക്കില്ലെന്നും മുഖ്യമന്ത്രി കെപിസിസി ഭാരവാഹികൾക്ക് ഉറപ്പുനൽകി. പരിസ്ഥിതി സംരക്ഷണത്തോടൊപ്പം കര്‍ഷകരുടെയും മലയോര ജനതയുടെയും ജീവിതവും സ്വത്തവകാശവും വികസനസാധ്യതകളും സംരക്ഷിക്കുമെന്നും മലയോര മേഖലയിൽനിന്നെത്തിയ ഭാരവാഹികളുടെ ചോദ്യത്തിനു മറുപടി നൽകി. ജനവാസ മേഖലകളെയും കൃഷി സ്ഥലങ്ങളെയും തോട്ടങ്ങളെയും ഇഎസ്എ പരിധിയിൽനിന്നു പൂർണമായും ഒഴിവാക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
Tags : KPCC OfficeBearers PMShri Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash