നരേന്ദ്ര മോദി, മല്ലികാർജുൻ ഖാർഗെ
ന്യൂഡൽഹി: ഇന്ത്യൻ ചരക്കുകൾക്കുമേൽ നൂറ് ശതമാനം തീരുവ ഏർപ്പെടുത്താനുള്ള യുഎസ് നീക്കത്തിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്.
ഇന്ത്യൻ ഉത്പന്നങ്ങൾക്കുമേൽ യുഎസ് തീരുവ ഏർപ്പെടുത്തുമെന്ന ഭീഷണി കേന്ദ്രസർക്കാരിന്റെ വിദേശ വാണിജ്യ നയങ്ങൾ എത്ര ദയനീയമായാണ് പരാജയപ്പെട്ടതെന്ന് വ്യക്തമാക്കുന്നുവെന്നു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എക്സിലൂടെ കുറ്റപ്പെടുത്തി.
“നിങ്ങളുടെ പ്രിയ സുഹൃത്തായ ‘അബ് കി ബാർ ട്രംപ് സർക്കാർ’ നിർദേശിക്കുന്നു, നിങ്ങൾ വഴങ്ങിക്കൊടുക്കുന്നു; ഒടുവിൽ അതിന്റെ പ്രത്യാഘാതങ്ങൾ പേറേണ്ടിവരുന്നത് 140 കോടി ഇന്ത്യക്കാരാണ്” എന്നു നരേന്ദ്ര മോദിയുടെ പേര് പരാമർശിച്ചുകൊണ്ട് കോൺഗ്രസ് അധ്യക്ഷൻ പരിഹസിച്ചു.
റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിന് ഇന്ത്യക്കും മറ്റ് രാജ്യങ്ങൾക്കും നൂറ് ശതമാനം തീരുവ ചുമത്താൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് അധികാരം നൽകുന്ന ബിൽ യുഎസ് പ്രതിനിധി സഭ മുന്നോട്ടുവച്ചതിനു ശേഷമാണ് ഖാർഗെയുടെ പരാമർശം.
യുഎസ് നടപടി മൂലം മരുന്ന്, വസ്ത്രം, എൻജിനിയറിംഗ് ഉത്പന്നങ്ങൾ, രാസവസ്തുക്കൾ, വാഹന ഘടകങ്ങൾ, രത്ന-ആഭരണങ്ങൾ, ഇലക്ട്രോണിക്സ്, സാങ്കേതികവിദ്യ എന്നീ മേഖലകൾക്ക് കനത്ത തീരുവ ആഘാതം നേരിടേണ്ടി വന്നേക്കാമെന്നു ഖാർഗെ ചൂണ്ടിക്കാട്ടി.
യുപിഐക്ക് ചാർജ് ഈടാക്കുന്നതിൽ കഴിഞ്ഞ ദിവസം കീഴടങ്ങിയത് സർക്കാരിന്റെ ദൗർബല്യത്തിന്റെ മറ്റൊരു വ്യക്തമായ ഉദാഹരണമാണെന്നു കോൺഗ്രസ് നേതാവ് പറഞ്ഞു.
തീരുവകളും വ്യാപാരവും മുതൽ എച്ച്1ബി1 കുടിയേറ്റം, വീസകൾ, ഡിജിറ്റൽ പേയ്മെന്റുകൾ എന്നിവയിൽ വരെ വാഷിംഗ്ടണിൽനിന്നുള്ള സമ്മർദം ഏറിവരികയാണെന്നും ‘ഹൗഡി മോദിജി’ ഓരോ തവണയും കീഴടങ്ങിക്കൊണ്ടിരിക്കുകയാണെന്നും ഖാർഗെ പരിഹസിച്ചു.
Tags : US Tariffs India Congress Criticizes Modi Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash