വിജിലൻസ്
തിരുവനനന്തപുരം: സിഎംആർഎൽ മാസപ്പടി കേസിൽ ഇഡി, സംസ്ഥാന പോലീസ് മേധാവിക്കു നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുൻ മന്ത്രിയും മരുമകനുമായ മുഹമ്മദ് റിയാസിനും എതിരേ കേസെടുത്ത് വിജിലൻസ് അന്വേഷണം നടത്തുമോ എന്ന കാര്യത്തിൽ സർക്കാർ നയം ഇന്നറിയാം. ഇതുസംബന്ധിച്ച നിയമോപദേശത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇന്നു മടങ്ങിയെത്തിയ ശേഷമാകും തീരുമാനമെടുക്കുക.
നിയമോപദേശം സർക്കാരിനു കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. നിയമോപദേശത്തിൽ പരിശോധന നടന്നുവരികയാണെന്നും ഉടൻ തീരുമാനമുണ്ടാകുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്നലെ മാധ്യമ പ്രവർത്തകരോടു പറഞ്ഞിരുന്നു. ഗുരുതരമായ ക്രമക്കേട് ഇവിടെ നടന്നിരുന്നതായി മുഖ്യമന്ത്രി ഇന്നലെയും ആവർത്തിച്ചിരുന്നു.
നേരത്തേ എജിയുടെ നിയമോപദേശത്തിൽ വിജിലൻസിന്റെ പ്രാഥമികാന്വേഷണമായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ, പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിന്റെ നിയമോപദേശത്തിൽ പിണറായി വിജയനും മരുമകൻ മുഹമ്മദ് റിയാസിനും എതിരേ കേസെടുത്ത് അന്വേഷണം നടത്താമെന്ന നിയമോപദേശമാണ് ലഭിച്ചതെന്നാണ് സൂചന.
ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും മന്ത്രി രമേശ് ചെന്നിത്തലയും ആലോചിച്ചാകും അന്തിമതീരുമാനമെടുക്കുക. കേസ് രജിസ്റ്റർ ചെയ്ത് വിജിലൻസ് അന്വേഷണം നടത്തുന്നതാണ് യുഡിഎഫിന് രാഷ്്ട്രീയമായി ഗുണം ചെയ്യുകയെന്ന അഭിപ്രായമാണ് ഭൂരിപക്ഷം യുഡിഎഫ് നേതാക്കൾക്കുമുള്ളത്. ഇല്ലെങ്കിൽ പിണറായി വിജയനുമായി രാഷ്ട്രീയ അച്ചുതണ്ട് ഉണ്ടെന്ന വിമർശനമുയരാനുള്ള സാധ്യതയുമുണ്ട്.
ഇഡി നൽകിയ കത്തിൽ പിണറായി വിജയനു കൈക്കൂലി നൽകിയെന്ന സിഎംആർഎൽ ഉദ്യോഗസ്ഥരുടെ മൊഴി ഇന്നലെ പുറത്തു വന്നിരുന്നു. ഇത് ഇഡി ഭീഷണിപ്പെടുത്തി എഴുതിച്ചേർത്തതാണെന്നു കാട്ടി സിഎംആർഎൽ ഉദ്യോഗസ്ഥർ കോടതിയെ സമീപിക്കാനുള്ള ശ്രമവും തുടങ്ങിയിരുന്നു. ഈ മൊഴി അടിസ്ഥാനമാക്കി പിണറായിക്കെതിരേ കേസെടുത്ത് അന്വേഷണം നടത്താമെന്ന നിയമോപദേശമാണ് ഡിജിപി നൽകിയതെന്നാണു വിവരം.
മുഹമ്മദ് റിയാസിന്റെ ഹവാല കടത്തിലെ ഗൂഢാലോചനയുടെ തെളിവുകളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ ഉപയോഗിച്ചാണ് ഹവാല പണം വിദേശത്തേക്കു കടത്താൻ ശ്രമിച്ചതെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
Tags : MonthlyPayoff Case Vigilance Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash