പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: യുഎസ് കേന്ദ്രീകരിച്ചുള്ള ക്രൈസ്തവ മിഷനറി സംഘമായ ദി തിമോത്തി ഇനിഷ്യേറ്റീവിനും (ടിടിഐ) ഇതുമായി സഹകരിക്കുന്ന ഏതാനും പേർക്കുമെതിരേ സിബിഐ കേസെടുത്തു.
വിദേശ സംഭാവന നിയന്ത്രണ ചട്ടം 2010 ലംഘിച്ചുവെന്നാണ് ആരോപണം. മിഷനറി പ്രവർത്തനങ്ങൾക്കായി 92.55 കോടി രൂപ ടിടിഐ ഉപയോഗിച്ചുവെന്നാണ് സിബിഐ പറയുന്നത്. ഇഡി അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നൽകിയ പരാതിയിലാണു കേസ്. സംഭവത്തെക്കുറിച്ച് ടിടിഐയുടെ പ്രതികരണം ലഭ്യമായിട്ടില്ല.
2025 നവംബർ മുതൽ 2026 ഏപ്രിൽ വരെയുള്ള ആറ് മാസത്തിനിടെ വിദേശത്തുനിന്ന് കോടികൾ ഇന്ത്യയിൽ എത്തിച്ചുവെന്നാണ് സിബിഐ പറയുന്നത്. യുഎസിലെ ട്രുയിസ്റ്റ് ബാങ്കിന്റെ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് 44 കോടി രൂപ സംഘടന പിൻവലിച്ചതായി ഇഡി സ്ഥിരീകരിച്ചെന്നും ആഭ്യന്തരമന്ത്രാലയം പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
കർണാടക, ചണ്ഡിഗഡ്, ആസാം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് 2024 ജനുവരിക്കും 2026 മാർച്ചിനും ഇടയിലാണ് പണം പിൻവലച്ചത്. ടിടിഐയുടെ ഇന്ത്യയിലെ പ്രവർത്തനചുമതലയുള്ള ജോനാഥൻ എസ്. രാജൻ, ധനകാര്യ വിഭാഗം തലവൻ അജിത് വർഗീസ് മത്തായി, മിഖാ മാർക്ക് എന്നിവരെയും കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വർഗീസ് ചാക്കോ, സുപ്രിമി ജോയ്, ബബ്ലു കുർമി എന്നിവരും പ്രതിസ്ഥാനത്തുണ്ട്.
വിവിധ സംസ്ഥാനങ്ങളിലായി പണം പിൻവലിക്കുന്നതിനുള്ള സൗകര്യമുണ്ടാക്കിയത് ജോനാഥൻ എസ്. രാജനാണെന്നാണ് ആരോപണം. കഴിഞ്ഞ ഏപ്രിൽ 18ന് ബംഗളൂരു കെംപഡൗഡ വിമാനത്താവളത്തിൽവച്ച് മിഖാ മാർക്കിനെ ഇഡി പിടികൂടിയിരുന്നു.
ട്രൂയിസ്റ്റ് ബാങ്കിന്റെ 24 വിദേശ ഡെബിറ്റ് കാർഡുകൾ ഇദ്ദേഹം കൈവശം വച്ചിരുന്നുവെന്ന് കണ്ടെത്തുകയും ചെയ്തു. തുടർന്ന് താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ വിദേശത്തേക്കു നിരവധി തവണ യാത്ര ചെയ്തതിന്റെ രേഖകൾ പിടിച്ചെടുത്തു. വിദേശ ഡെബിറ്റ് കാർഡുകൾ ഇന്ത്യയിൽ എത്തിച്ചതിന്റെയും വിവരങ്ങൾ ലഭിച്ചു.
സന്തോഷ് കുമാർ എന്ന പേരിലാണ് ഡെബിറ്റ് കാർഡുകൾ അച്ചടിച്ചിരുന്നത്. ആയിരത്തിലധികം കാർഡുകൾ ഇത്തരത്തിൽ വിതരണം ചെയ്തിരുന്നത്. അന്വേഷണം ശക്തമായതോടെ ടിടിഐ ഗ്ലോബൽ പോർട്ടൽ ഇന്ത്യയിൽ ലഭിക്കാത്ത അവസ്ഥയിലായെന്നും അന്വേഷണസംഘങ്ങൾ പറയുന്നു.
Tags : FEMA Alleged Case Registered USMissionaryGroup Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash