പ്രതീകാത്മക ചിത്രം
കണ്ണൂർ: റവന്യു വകുപ്പിൽ ക്ലർക്ക്, വില്ലേജ് അസിസ്റ്റന്റ് തസ്തികയിൽ നിന്നും സ്പെഷ്യൽ വില്ലേജ് ഓഫീസർ, സീനിയർ ക്ലർക്ക് തസ്തികയിലേക്കുള്ള ഉദ്യോഗക്കയറ്റം സംബന്ധിച്ച കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (കെഎടി) ഉത്തരവ് മറികടന്ന് സർക്കാർ ഉത്തരവിറക്കിയത് സംബന്ധിച്ച് വിവാദം. ഭരണ സിരാകേന്ദ്രത്തിലെ ചിലർ ബന്ധപ്പെട്ടവരെ തെറ്റിദ്ധരിപ്പിച്ച് സ്ഥാനക്കയറ്റ പട്ടിക ഉത്തരവായി ഇറക്കിയെന്ന ആരോപണവും ഉയരുന്നുണ്ട്.
സർക്കാർ ഉത്തരവിനെതിരേ കോഴിക്കോട് ജില്ലയിലെ 16 ജീവനക്കാർ കെഎടിയിൽ സമർപ്പിച്ച ഹർജിയെത്തുടർന്ന് സംസ്ഥാന വ്യാപകമായുള്ള പുതിയ ഉദ്യോഗക്കയറ്റ പട്ടിക കെഎടി മണിക്കൂറുകൾക്കം മരവിപ്പിച്ചുകൊണ്ട് ഉത്തരവിറക്കി. റവന്യു വകുപ്പിലെ ക്ലർക്ക്/വില്ലേജ് അസിസ്റ്റന്റ് തസ്തികയിൽനിന്ന് സ്പെഷ്യൽ വില്ലേജ് ഓഫീസർ/ സീനിയർ ക്ലർക്കിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവാണ് മരവിപ്പിച്ചത്. ഉദ്യോഗക്കയറ്റം സംബന്ധിച്ച് നേരത്തേയുള്ള ട്രൈബ്യൂണൽ ഉത്തരവ് അട്ടിമറിച്ച് പുതിയ ഉത്തരവിറക്കിയത് സംബന്ധിച്ച് കെഎടി സർക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്. 22ന് ഇതു സംബന്ധിച്ച് വിശദീകരണം ട്രൈബ്യൂണൽ മുന്പാകെ സർക്കാർ നൽകണം.
2014ൽ വില്ലേജ് ഓഫീസ് ഉൾപ്പടെയുള്ള റവന്യു വകുപ്പിൽ സംയോജിത സീനിയോറിറ്റി ലിസ്റ്റ് തയാറായിരുന്നു. അന്ന് ലോവർ ഡിവിഷൻ ക്ലർക്ക് തസ്തികയ്ക്ക് താഴെയുള്ള ജീവനക്കാരുടെ ഉദ്യോഗക്കയറ്റ ക്വാട്ട 10 ശതമാനമാക്കി ചുരുക്കിയിരുന്നു. ഇത് സംസ്ഥാനത്തെ 14 ജില്ലകളിലെയും റവന്യു വകുപ്പിലെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമാരുടെ (വിഎഫ്എ) ഉദ്യോഗക്കയറ്റം വൈകിച്ചിരുന്നു. 2019ൽ പ്രമോഷൻ ക്വാട്ട 15 ശതമാനമായി ആയി പുനഃസ്ഥാപിക്കപ്പെട്ടെങ്കിലും 2014 മുതലുള്ള സീനിയോറിറ്റി നഷ്ടപ്പെട്ടതിനാൽ ഉയർന്ന തസ്തികയിൽ ജോലി ചെയ്യേണ്ട അഞ്ചു വർഷത്തെ നഷ്ടമാണ് ജീവനക്കാർ നേരിട്ടത്.
വിഎഫ്എയിൽനിന്ന് ക്ലർക്കായി പ്രമോഷൻ ലഭിച്ചവർക്ക് മുൻകാല സീനിയോരിറ്റി 15 ശതമാനം എന്ന കണക്കിൽ 3:2 അനുപാതത്തിൽ അനുവദിക്കണം എന്നാവശ്യപ്പെട്ടു ജീവനക്കാർ കെഎടിയിൽ ഹർജി നൽകിയിരുന്നു. ഹർജി പരിഗണിച്ച കെഎടി 2014ന് ശേഷം പ്രമോഷൻ ലഭിച്ച വിഎഫ്എ മാരുടെ സീനിയോരിറ്റി പുനർനിശ്ചിക്കണമെന്ന് ഉത്തരവിട്ടു. വിവിധ ജില്ലയിലെ വിഎഫ്എമാരുടെ 2014 മുതലുള്ള സീനിയോറിറ്റി പൂർണമായി പുനസ്ഥാപിക്കണമെന്നായിരുന്നു ഉത്തരവ്.
വില്ലേജ് ഫീൽഡ് അസിസ്റ്റന്റിൽനിന്ന് ക്ലർക്കായവർക്ക് സീനിയർ ക്ലർക്കായി പ്രമോഷൻ ലഭിക്കുമ്പോൾ സംസ്ഥാനത്തൊട്ടാകെയുള്ള ഫീൽഡ് അസിസ്റ്റന്റ്മാരുടെ ഉദ്യോഗക്കയറ്റ സാധ്യതയായിരുന്നു വിധിയിലൂടെ തുറന്നു കിട്ടിയത്. എന്നാൽ ഇതെല്ലാം അട്ടിമറിച്ചുള്ളതായിരുന്നു കഴിഞ്ഞ ശനിയാഴ്ച സർക്കാർ പുറപ്പെടുവിച്ച ഉത്തരവ്.
ജീവനക്കാരുടെ ഉദ്യോഗക്കയറ്റം സംബന്ധിച്ച ട്രൈബ്യൂണൽ ഉത്തരവ് നിലനിൽക്കെ പുതിയ ഉദ്യോഗക്കയറ്റ പട്ടിക മരവിപ്പിച്ച കെഎടിയുടെ നടപടി ഏറെ പ്രതീക്ഷ നൽകുന്നതാണെന്ന് ജീവനക്കാർ പറഞ്ഞു.
വർഷങ്ങളായി ഒരേ തസ്തികയിൽതന്നെ തുടരേണ്ടിവരുന്നത് ജീവനക്കാരുടെ മനോവീര്യം തകർക്കുകയും ഭാവി സർവീസിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നുണ്ട്. വില്ലേജ് ഓഫീസുകളിൽ വർധിച്ചുവരുന്ന ജോലിഭാരത്തിന് അനുസൃതമായി സ്ഥാനക്കയറ്റ സാധ്യതകൾ ഉണ്ടാകാത്ത അവസ്ഥയ്ക്ക് കെഎടിയുടെ നടപടി പരിഹാരമാകും.
2014 -2019 വരെ കാലയളവിൽ സംഭവിച്ച നഷ്ടം പുനക്രമീകരിച്ച് ജീവനക്കാർക്ക് ഉടൻതന്നെ സീനിയോറിറ്റി അനുവദിച്ച് നൽകണമെന്നും ജീവനക്കാർ ആവശ്യപ്പെട്ടു.
Tags : Promotions RevenueDepartment controversy Order Stayed Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash