പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ആഗോള ലിംഗവിവേചന സൂചികയിൽ ഇന്ത്യ ഏറെ പിറകിൽ. 145 രാജ്യങ്ങളുടെ പട്ടികയിൽ ഈ വർഷവും ഇന്ത്യ 131-ാം സ്ഥാനം നിലനിർത്തി.
ലോക സാമ്പത്തിക ഫോറം (ഡബ്ല്യുഇഎഫ്) പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം 14 രാജ്യങ്ങൾ മാത്രമാണ് ലിംഗവിവേചന സൂചികയിൽ ഇന്ത്യയുടെ പിന്നിൽ. പട്ടികയിൽ ഐസ്ലൻഡ്, ഫിൻലൻഡ്, നോർവേ എന്നീ രാജ്യങ്ങൾ ഒന്നാമതെത്തിയപ്പോൾ പാക്കിസ്ഥാൻ (143), ഇറാൻ (144), ഛാഡ് (145) എന്നീ രാജ്യങ്ങളാണ് ഏറ്റവും താഴെ.
2006ൽ ആദ്യമായി പുറത്തുവിട്ട ആഗോള ലിംഗവിവേചന സൂചിക റിപ്പോർട്ട് ഇരുപതാം വർഷത്തിലെത്തി നിൽക്കുമ്പോൾ ആഗോള ലിംഗസമത്വം 69.2 ശതമാനം മാത്രമാണെന്നു ഡബ്ല്യുഇഎഫ് റിപ്പോർട്ടിൽ പറയുന്നു. ആഗോളതലത്തിൽ 30.8 ശതമാനം ലിംഗവിവേചനം ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നാണ് ഈ വർഷത്തെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.
സാമ്പത്തിക പങ്കാളിത്തവും അവസരവും, വിദ്യാഭ്യാസ നേട്ടം, ആരോഗ്യവും അതിജീവനവും, രാഷ്ട്രീയ ശക്തീകരണം എന്നീ നാല് പ്രധാന ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഡബ്ല്യുഇഎഫ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.
ഇതിൽ ആരോഗ്യവും അതിജീവനവും (96.2%), വിദ്യാഭ്യാസ നേട്ടം (96.9%) എന്നിവ ആഗോളതലത്തിൽ തുല്യതയോട് അടുത്തുനിൽക്കുന്നുണ്ടെങ്കിലും സാമ്പത്തിക പങ്കാളിത്തവും അവസരവും (61.7%), രാഷ്ട്രീയ ശക്തീകരണം (22.1%) എന്നിവയിലെ അസമത്വമാണ് ഇത്രയും വലിയ അന്തരത്തിനുള്ള പ്രധാന കാരണങ്ങൾ.
ഇന്ത്യ
ഇന്ത്യയിൽ ലിംഗസമത്വത്തിലേക്കുള്ള പുരോഗതി നിലവിൽ 64.5 ശതമാനമാണന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. വിദ്യാഭ്യാസ നേട്ടം (96.6%), ആരോഗ്യവും അതിജീവനവും (95.6%) എന്നീ ഘടകങ്ങളിൽ ഇന്ത്യ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ടെങ്കിലും സാമ്പത്തിക പങ്കാളിത്തത്തിലും അവസരത്തിലും 41.2 ശതമാനം മാത്രമാണ് ഇന്ത്യയുടെ തുല്യതാ സ്കോർ.
രാഷ്ട്രീയ ശക്തീകരണത്തിലാകട്ടെ 24.5% മാത്രവും. ഭരണനേതൃത്വത്തിന്റെ സൂചികയിൽ 40.7% മാത്രം തുല്യതാ സ്കോറുള്ള ഇന്ത്യക്കു മറ്റ് ഉപസൂചികകളിലും താരതമ്യേന കുറഞ്ഞ സ്കോറാണുള്ളത്.
പാർലമെന്റിൽ 16.1 മാത്രം തുല്യതാ സ്കോറുള്ള രാജ്യത്ത് മന്ത്രിതലത്തിൽ ഈ വർഷം 5.9 ശതമാനം മാത്രമാണ് തുല്യതാ സ്കോർ. 2006 മുതൽ ഇന്ത്യയുടെ ലിംഗസമത്വം 4.3 ശതമാനം വർധിച്ചിട്ടുണ്ടെന്നു റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
Tags : India Rank Global Gender Index Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash