National
കോൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംപിമാർക്കിടയിൽ വലിയ കലാപം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ, മുൻ ക്രിക്കറ്റ് താരവും ബഹറാംപൂർ എംപി യുമായ യൂസഫ് പഠാനെതിരെ കടുത്ത വിമർശനവുമായി മഹുവ മൊയ്ത്ര. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡൽഹിയിലേക്ക് വിളിപ്പിച്ചതിന് തൊട്ടുപിന്നാലെ അങ്ങോട്ട് കുതിച്ച യൂസഫ് പഠാന്റെ നിലപാടിനെയാണ് മഹുവ ചോദ്യം ചെയ്തത്. ഇന്ത്യയെ അന്താരാഷ്ട്ര തലത്തിൽ പ്രതിനിധീകരിച്ച നാളുകൾ ഓർമിപ്പിച്ച മഹുവ, അൽപമെങ്കിലും ധൈര്യവും ആത്മാഭിമാനവും കാണിക്കാൻ പഠാനെ വെല്ലുവിളിച്ചു.
"നമ്മുടെ ജില്ലയിലെ ജനങ്ങൾ വലിയ ഭൂരിപക്ഷത്തിനാണ് നിങ്ങളെ വോട്ട് ചെയ്ത് ജയിപ്പിച്ചത്. അൽപമെങ്കിലും നാണവും ആത്മാഭിമാനവും കാണിക്കൂ," മഹുവ എക്സിൽ കുറിച്ചു. 1998-ൽ പാർട്ടി രൂപീകരിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇപ്പോൾ തൃണമൂൽ കോൺഗ്രസ് നേരിടുന്നത്.
ചീഫ് വിപ്പ് കാകോലി ഘോഷ് ദസ്തിദാറിന്റെ നേതൃത്വത്തിൽ 20 ലോക്സഭാ എംപിമാർ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ച് സ്പീക്കർ ഓം ബിർളയ്ക്ക് കത്ത് നൽകിയതോടെയാണ് ടിഎംസിയുടെ പാർലമെന്ററി പാർട്ടിയിൽ പിളർപ്പുണ്ടായത്. ആകെയുള്ള 28 ലോക്സഭാ എംപിമാരിൽ 20 പേരും വിമത പക്ഷത്തിനൊപ്പം ചേർന്നത് മമത ബാനർജിക്ക് കനത്ത തിരിച്ചടിയായി.
മമത ബാനർജിയുടെ വ്യക്തിപ്രഭാവം കൊണ്ട് മാത്രം രാഷ്ട്രീയത്തിൽ നിലനിന്നവരാണ് ഈ വിമത നേതാക്കളെന്നും ഇവർ തികച്ചും "ഉപയോഗശൂന്യരായ" ആളുകളാണെന്നും മഹുവ മൊയ്ത്ര നേരത്തെ പരിഹസിച്ചിരുന്നു. പാർട്ടിയിൽ വലിയ പ്രതിസന്ധി നിലനിൽക്കുമ്പോഴും മഹുവ മൊയ്ത്ര മമത ബാനർജിക്കൊപ്പം ഉറച്ചുനിൽക്കുകയാണ്.
National
ന്യൂഡൽഹി: പഞ്ചാബ് മോഡൽ റാഞ്ചലുകൾ മുന്‍പും ബിജെപി നടപ്പാക്കിയിട്ടുണ്ട്. 2019 ജൂണിൽ തെലുങ്കുദേശം പാർട്ടിയുടെ രാജ്യസഭയിലെ ആറിൽ നാലുപേരെയും കൂറുമാറ്റിച്ചതാണു സമാന രീതി. കൂറുമാറ്റ നിരോധന നിയമത്തിലെ അയോഗ്യത മറികടക്കാൻ ആവശ്യമായ മൂന്നിൽ രണ്ടു എംപിമാരെയും ഒരുമിച്ചാണ് അന്നും ഇപ്പോഴും ബിജെപിയിലെത്തിച്ചത്.
ടിഡിപിയിലെ ആറിൽ നാല് എംപിമാർ ബിജെപിയിൽ ചേർന്ന് രണ്ടു ദിവസത്തിനു ശേഷം രാജ്യസഭാ ചെയർമാൻ എം. വെങ്കയ്യ നായിഡു ലയനം അംഗീകരിച്ചിരുന്നു. ഗുജറാത്തിലെ 10 കോണ്‍ഗ്രസ് എംഎൽഎമാരെ ഒരുമിച്ചാണ് 2019ൽ ബിജെപിയിലേക്കു കൂറുമാറ്റിച്ചത്.
ആസാമിൽ മുഖ്യമന്ത്രി ഹിമന്ത ശർമ അടക്കം എട്ട് കോണ്‍ഗ്രസ് എംഎൽഎമാരെയും ബിജെപിയിലെത്തിച്ചിരുന്നു. ഹിമാചൽപ്രദേശിൽ ആറ് കോണ്‍ഗ്രസ് എംഎൽഎമാരെയും ഒരു സ്വതന്ത്ര എംഎൽഎയെയും ഒരുമിച്ചാണ് 2024ൽ ബിജെപിയിലെത്തിച്ചത്.
കേന്ദ്രമന്ത്രിമാരായ ജ്യോതിരാദിത്യ സിന്ധ്യ, റാവു ഇന്ദർജിത് സിംഗ്, ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ, മുൻ മുഖ്യമന്ത്രിമാരായ അമരീന്ദർ സിംഗ്, അശോക് ചവാൻ, നാരായണ്‍ റാണെ, ജഗദീഷ് ഷെട്ടർ, മുൻ കേന്ദ്രമന്ത്രിമാരും ഇപ്പോൾ എംപിമാരുമായ ജിതിൻ പ്രസാദ, മിലിന്ദ് ദിയോറ, ആർപിഎൻ സിംഗ്, എംപിമാരായ സുഷ്മിത ദേവ്, കിരണ്‍ ചൗധരി, റവനീത് സിംഗ്, കോണ്‍ഗ്രസിന്റെ ആസാമിലെ പിസിസി പ്രസിഡന്റ് ഭൂപേൻ കുമാർ ബോറ, ഗുജറാത്തിലെ വർക്കിംഗ് പ്രസിഡന്റായിരുന്ന ഹാർദിക് പട്ടേൽ, കോണ്‍ഗ്രസ് നേതാക്കളായിരുന്ന റീത്ത ബഹുഗുണ ജോഷി, ഗൗരവ് വല്ലഭ്, ജയ്വീർ ഷെർഗ്രിൽ, ജ്യോതി മിർധ, സവായി സിംഗ് ചൗധരി, അൽപേഷ് ഠാക്കൂർ തുടങ്ങിയവർ മുതൽ മുൻ കേന്ദ്രമന്ത്രി അൽഫോണ്‍സ് കണ്ണന്താനം, പി.സി. ജോർജ്, പദ്മജ വേണുഗോപാൽ, അനിൽ ആന്റണി, ഷോണ്‍ ജോർജ്, ടോം വടക്കൻ എന്നിവർ വരെ ബിജെപിയിലേക്കു കൂറുമാറിയവരിൽ ചിലരാണ്.
കൂറുമാറ്റ നിരോധന നിയമവും വ്യവസ്ഥയും
ഭരണഘടനയുടെ പത്താം ഷെഡ്യൂൾ പ്രകാരം ഒരു അംഗം ഒറ്റയ്ക്ക് പാർട്ടി വിട്ടാൽ അയോഗ്യനാക്കപ്പെടും. എന്നാൽ, ഒരു പാർട്ടിയിലെ മൂന്നിൽ രണ്ട് (2/3) അംഗങ്ങൾ ഒന്നിച്ച് മറ്റൊരു പാർട്ടിയിൽ ലയിക്കുകയോ പുതിയ വിഭാഗം രൂപീകരിക്കുകയോ ചെയ്താൽ ഈ അയോഗ്യതയിൽനിന്ന് രക്ഷപ്പെടാം.
National
ന്യൂഡൽഹി: ആം ആദ്മി പാർട്ടിയിൽ (എഎപി) നിന്ന് രാഘവ് ചദ്ദ ഉൾപ്പെടെയുള്ള ഏഴ് എംപിമാർ രാജിവെച്ച സംഭവത്തിൽ പാർട്ടി നേതൃത്വത്തെ കുറ്റപ്പെടുത്തി സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ. എഎപി ശരിയായ ദിശയിലായിരുന്നു സഞ്ചരിച്ചിരുന്നതെങ്കിൽ നേതാക്കൾ പാർട്ടി വിട്ടുപോകില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
"ഇത് എഎപി നേതൃത്വത്തിന്റെ തെറ്റാണ്. പാർട്ടി ശരിയായ വഴിയിലൂടെയാണ് പോയിരുന്നതെങ്കിൽ ഇവർ പാർട്ടി വിടുമായിരുന്നില്ല. എന്തെങ്കിലും ബുദ്ധിമുട്ടുകൾ നേരിട്ടതുകൊണ്ടാകാം അവർ ഇത്തരമൊരു തീരുമാനമെടുത്തത്," ഹസാരെ പറഞ്ഞു.
ജനാധിപത്യത്തിൽ ഓരോ വ്യക്തിക്കും സ്വന്തം അഭിപ്രായം പറയാൻ അവകാശമുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു. എന്നാൽ സ്വാർത്ഥ ആവശ്യങ്ങൾക്കായി ഒരു പാർട്ടി വിട്ട് മറ്റൊരു പാർട്ടിയിൽ ചേരുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭരണഘടനയിൽ ഇത്തരം കൂടുമാറ്റങ്ങളെക്കുറിച്ച് പറയുന്നില്ലെന്നും രാജ്യം ഭരണഘടനയ്ക്ക് അനുസരിച്ചാണ് പ്രവർത്തിക്കേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. എഎപിയുടെ രാജ്യസഭാ എംപിമാരായ രാഘവ് ചദ്ദയും മറ്റ് ആറ് പേരും പാർട്ടി വിട്ട് ബിജെപിയിൽ ചേരാൻ തീരുമാനിച്ചതാണ് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചത്.
Leader Page
ഇറാൻ യുദ്ധം നാലു ദിവസം പിന്നിട്ടു. യുദ്ധത്തിന്റെ അന്ത്യം സംബന്ധിച്ച് ഒരു സൂചനയും ഇല്ല. സമാധാന ചർച്ചകൾ നടക്കുന്നതായും സൂചനയില്ല. ഒരു മാസത്തിലധികം നീളാം എന്ന പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവന മാത്രമാണ് നിലവിലുള്ളത്.
യുദ്ധകാര്യം ആകുമ്പോൾ കേൾക്കുന്നവ എല്ലാം വിശ്വസിക്കാനും പറ്റില്ല. ഇപ്പോൾ ഉയരുന്ന ചോദ്യം കരയുദ്ധത്തിലേക്കു കാര്യങ്ങൾ എത്തുമോ എന്നതാണ്. നീണ്ട യുദ്ധം അനിവാര്യമായും കരയുദ്ധത്തിലേക്കു നീങ്ങും. അമേരിക്കൻ ഭടന്മാരെ കരയുദ്ധത്തിലേക്കു വിടുമോ എന്നു തിങ്കളാഴ്ച സെനറ്റർമാർ ചോദിച്ചതിന്, പ്രതിരോധ സെക്രട്ടറി പീറ്റർ ഹെഗ്സെത്ത് കൃത്യമായ മറുപടി നൽകിയില്ല. കരയുദ്ധസാധ്യത അദ്ദേഹം തള്ളിക്കളഞ്ഞുമില്ല.
1990ൽ കുവൈറ്റിനെ മോചിപ്പിക്കാൻ ഓപ്പറേഷൻ ഡെസർട്ട് സ്റ്റോമും 2003ൽ സദ്ദാം ഹുസൈനെതിരേ രണ്ടാം ഇറാക്ക് യുദ്ധവും മറ്റു പശ്ചിമേഷ്യൻ യുദ്ധങ്ങളും തുടങ്ങുമ്പോൾതന്നെ അമേരിക്ക കരസേനയെ ഇറക്കിയിരുന്നു. മാസങ്ങൾ നീളാവുന്ന യുദ്ധം ആസൂത്രണം ചെയ്താണ് യുഎസ് പ്രതിരോധവകുപ്പ് (പെന്റഗൺ) അന്ന് അവ തുടങ്ങിവച്ചത്. പലതും വർഷങ്ങളോളം നീണ്ടുപോയതു വേറെ കാര്യം.
ഇപ്പോൾ പെട്ടെന്നു കാര്യം സാധിക്കാം എന്ന മട്ടിൽ ആഴ്ചകളുടെ കണക്കുമായാണു ട്രംപ് യുദ്ധത്തിനു നിർദേശിച്ചത്. പക്ഷേ ഇറാനിലെ ഭരണസമിതിയിൽനിന്നു പ്രതീക്ഷിച്ച കൂറുമാറ്റം ഉണ്ടായില്ല. കൂറുമാറും എന്നു കരുതിയ ചിലർ ഖമനയ്ക്കൊപ്പം കൊല്ലപ്പെട്ടു എന്ന് ട്രംപ് സൂചിപ്പിച്ചു. പിന്നീടു കൂറുമാറ്റസാധ്യത കൽപിച്ചിരുന്ന ആളാണ് ദേശീയ സുരക്ഷാ കൗൺസിൽ മേധാവി അലി അർദാഷിർ ലാറിജാനീ. ഖമനയ്യുടെ വിശ്വസ്ത ഉപദേഷ്ടാവ് ആയിരുന്ന ലാറിജാനീ അമേരിക്കയെ പാഠം പഠിപ്പിക്കും എന്നു പറഞ്ഞു ഭരണകൂടത്തിന്റെ കൂടെ ഉറച്ചുനിൽക്കുന്നു എന്നാണു റിപ്പോർട്ടുകൾ.
ഭരണകൂടത്തിലെയോ സൈന്യത്തിലെയോ ഗണ്യമായ വിഭാഗത്തിന്റെ പിന്തുണ ഇല്ലാതെ കൂറുമാറി ആരെങ്കിലും വരുന്നതിനു സാധ്യതയേ ഇല്ല. ഭരണ നേതൃത്വത്തിൽ വ്യക്തമായ ചേരിതിരിവുണ്ടായി പിളരാൻ തുടങ്ങിയാലേ അതു നടക്കൂ. ഇപ്പോൾ ഒറ്റക്കെട്ടായി അമേരിക്കയോടു പൊരുതാൻ നിൽക്കുകയാണ് അവർ. ഇറാനു പിടിച്ചുനിൽപ് അസാധ്യമാകും എന്നു തോന്നുന്ന അവസ്ഥയിലേ ചേരിതിരിവ് ഉണ്ടാക്കാൻ പറ്റൂ. അതിനുതക്ക രീതിയിൽ ഇറാന്റെ ആക്രമണ- പ്രതിരോധ ശേഷികൾ തകർക്കുന്ന വിധത്തിലേക്ക് യുദ്ധം നയിക്കാനാണു ട്രംപ് ലക്ഷ്യമിടുന്നത്.
മോഹിച്ച റിയൽ എസ്റ്റേറ്റ്
മറ്റാൾക്കാർക്കു വിൽക്കാനുള്ള വഴിയടയ്ക്കുന്ന കച്ചവടതന്ത്രം കൈയിലുള്ള ട്രംപ് എന്തു നീക്കമാകും ഇറാനിൽ നടത്തുക? കരയുദ്ധം തുടങ്ങുന്നതു തന്റെ ആഭ്യന്തര വിശ്വാസ്യത കളയും എന്നു ട്രംപിനറിയാം. അദ്ദേഹം കൈക്കൊള്ളുന്ന തന്ത്രം ഈ ദിവസങ്ങളിൽ കാണാം. അതു കരയുദ്ധത്തിലേക്കു ചെന്നാൽ ബുഷുമാരുടെ അബദ്ധത്തിൽ ട്രംപും പെട്ടു എന്നു കരുതേണ്ടിവരും.
നാലു ദിവസം കഴിയുമ്പോൾ യുദ്ധഗതിയെപ്പറ്റി അറിയാവുന്ന കാര്യങ്ങൾ ഇവയാണ്
ഒന്ന്. വ്യോമയുദ്ധം രൂക്ഷമായി തുടരുന്നു. ഇറാനിലേക്കുള്ള ആക്രമണത്തിൽ ഒട്ടും കുറവില്ല. അമേരിക്ക പശ്ചിമേഷ്യയിലേക്കു കൂടുതൽ സന്നാഹം എത്തിച്ചു. തിരിച്ച് ഇറാന്റെ ആക്രമണത്തിന്റെ രൂക്ഷതയും തീവ്രതയും കുറഞ്ഞു. അവരുടെ ലക്ഷ്യനിർണയവും ദുർബലമായി.
രണ്ട്. ഇസ്രയേലിനെതിരേ ലബനനിലെ ഇറേനിയൻ കൂലിപ്പട ഹിസ്ബുള്ള വ്യോമാക്രമണം നടത്തി. തിരിച്ചടിക്കായി ഇസ്രയേലിന്റെ കരസേന ദക്ഷിണ ലബനനിൽ പ്രവേശിച്ചു. ഇതാദ്യമാണ് ഈ യുദ്ധത്തിൽ കരസേനയുടെ ഇടപെടൽ.
മൂന്ന്. സൗദി തലസ്ഥാനമായ റിയാദിലെ യുഎസ് എംബസിയിൽ ഇറാന്റെ ഡ്രോൺ ആക്രമണം. രണ്ടു ഡ്രോണുകൾ പതിച്ചു കെട്ടിടത്തിനു തീപിടിച്ച് ചെറിയ നാശമുണ്ടായി. ആറെണ്ണം വന്നതിൽ നാലെണ്ണം തകർത്തു.
നാല്. സൗദി അറേബ്യയിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാല റാസ് തനൂര മിസൈൽ ആക്രമണത്തെ തുടർന്ന് അടച്ചിട്ടു. 5.5 ലക്ഷം ബാരൽ ക്രൂഡ് ശുദ്ധീകരിക്കുന്ന ഇവിടെ നിന്നാണു ഡീസൽ, പെട്രോൾ തുടങ്ങിയവ കയറ്റുമതി ചെയ്യുന്നത്.
അഞ്ച്. ഖത്തർ ഇറാന്റെ രണ്ട് സുഖോയ് (എസ്യു) 24 വിമാനങ്ങൾ വെടിവച്ചിട്ടു.
ആറ്. കുവൈറ്റ് പ്രതിരോധ വിഭാഗം അമേരിക്കയുടെ മൂന്ന് എഫ് 15 വിമാനങ്ങൾ അബദ്ധത്തിൽ വെടിവച്ചു തകർത്തു.
ഏഴ്. ഇറാന്റെ 10 കപ്പൽ മുക്കിയതായി ട്രംപ് അവകാശപ്പെട്ടു. തെളിവില്ല.
എട്ട്. ഇറാനിൽ 3000ത്തിലധികം ബോംബിംഗ് നടത്തിയെന്ന് യുഎസ് - ഇസ്രേലി സഖ്യം അവകാശപ്പെട്ടു. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ വിക്ഷേപണശേഷി സമ്പൂർണമായി ഇല്ലാതാക്കുമെന്ന് ഇസ്രയേലിന്റെ ഭീഷണി.
ഒൻപത്. ഇറാക്കിലെ കുർദിസ്ഥാൻ മേഖല യുദ്ധഭൂമിയാക്കാൻ ഇറാന്റെ ശ്രമം. ഇറാനിലെ വിമതരായ കുർദുകൾ ടെഹ്റാൻ ഭരണകൂടത്തിനെതിരേ തിരിയുന്നതിനു തടയിടുകയാണു ലക്ഷ്യം. കുർദിസ്ഥാനിൽ യുഎസ് സേനാ സാന്നിധ്യമുണ്ട്.
National
മുംബൈ: മഹാരാഷ്ട്രയിലെ അംബര്‍നാഥ് മുനിസിപ്പല്‍ കൗണ്‍സിലിലെ 12 കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ബിജെപിയില്‍ ചേര്‍ന്നു. തെരഞ്ഞെടുപ്പിനു ശേഷം ബിജെപിയുമായി സഖ്യം ചേര്‍ന്നതിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇവരെ സസ്പെന്‍ഡ് ചെയ്ത് ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോഴാണ് ഈ നാടകീയ നീക്കം.
ഡിസംബര്‍ 20ന് നടന്ന തെരഞ്ഞെടുപ്പില്‍ 60 അംഗ അംബര്‍നാഥ് മുനിസിപ്പല്‍ കൗണ്‍സിലില്‍ ശിവസേന ഏകനാഥ് ഷിന്‍ഡെ വിഭാഗം 27 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റ കക്ഷിയായിരുന്നു. ബിജെപി 14 സീറ്റുകളും കോണ്‍ഗ്രസ് 12 സീറ്റുകള്‍ വീതവുമാണ് നേടിയത്. എന്നാല്‍ ഷിന്‍ഡെ വിഭാഗത്തെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ പ്രാദേശിക ബിജെപി നേതാക്കള്‍ കോണ്‍ഗ്രസുമായും അജിത് പവാര്‍ വിഭാഗം എന്‍സിപിയുമായും ചേര്‍ന്ന് അംബര്‍നാഥ് വികാസ് അഘാഡി രൂപീകരിച്ചു. ഈ സഖ്യത്തിന്റെ പിന്‍ബലത്തില്‍ ബിജെപി സ്ഥാനാര്‍ഥി തേജശ്രീ കരഞ്ജുലെ മേയറായി തെരഞ്ഞെടുക്കപ്പെട്ടത്.
ഇതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് 12 കൗണ്‍സിലര്‍മാരെയും പ്രാദേശിക ബ്ലോക്ക് പ്രസിഡന്റിനെയും പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. സസ്പെന്‍ഷനു തൊട്ടുപിന്നാലെ താനെയിലെ ബിജെപി ഓഫീസില്‍ മഹാരാഷ്ട്ര ബിജെപി പ്രസിഡന്റ് രവീന്ദ്ര ചവാന് ഇവരെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. ഈ സംഭവം മഹാരാഷ്ട്രയിലെ ഭരണസഖ്യമായ മഹായുതിയിലെ ആന്തരിക പിരിമുറുക്കങ്ങള്‍ ദേശീയ ശ്രദ്ധയിലെത്തിച്ചു.