ന്യൂഡൽഹി: ആം ആദ്മി പാർട്ടിയിൽ (എഎപി) നിന്ന് രാഘവ് ചദ്ദ ഉൾപ്പെടെയുള്ള ഏഴ് എംപിമാർ രാജിവെച്ച സംഭവത്തിൽ പാർട്ടി നേതൃത്വത്തെ കുറ്റപ്പെടുത്തി സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ. എഎപി ശരിയായ ദിശയിലായിരുന്നു സഞ്ചരിച്ചിരുന്നതെങ്കിൽ നേതാക്കൾ പാർട്ടി വിട്ടുപോകില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
"ഇത് എഎപി നേതൃത്വത്തിന്റെ തെറ്റാണ്. പാർട്ടി ശരിയായ വഴിയിലൂടെയാണ് പോയിരുന്നതെങ്കിൽ ഇവർ പാർട്ടി വിടുമായിരുന്നില്ല. എന്തെങ്കിലും ബുദ്ധിമുട്ടുകൾ നേരിട്ടതുകൊണ്ടാകാം അവർ ഇത്തരമൊരു തീരുമാനമെടുത്തത്," ഹസാരെ പറഞ്ഞു.
ജനാധിപത്യത്തിൽ ഓരോ വ്യക്തിക്കും സ്വന്തം അഭിപ്രായം പറയാൻ അവകാശമുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു. എന്നാൽ സ്വാർത്ഥ ആവശ്യങ്ങൾക്കായി ഒരു പാർട്ടി വിട്ട് മറ്റൊരു പാർട്ടിയിൽ ചേരുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭരണഘടനയിൽ ഇത്തരം കൂടുമാറ്റങ്ങളെക്കുറിച്ച് പറയുന്നില്ലെന്നും രാജ്യം ഭരണഘടനയ്ക്ക് അനുസരിച്ചാണ് പ്രവർത്തിക്കേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. എഎപിയുടെ രാജ്യസഭാ എംപിമാരായ രാഘവ് ചദ്ദയും മറ്റ് ആറ് പേരും പാർട്ടി വിട്ട് ബിജെപിയിൽ ചേരാൻ തീരുമാനിച്ചതാണ് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചത്.