പ്രതീകാത്മക ചിത്രം
മലപ്പുറം: ലോകകപ്പ് ഫൈനലിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ കുറ്റിക്കാട്ടൂരില്‍ അര്‍ജന്റീന-ബ്രസീല്‍ ഫാന്‍സുകാര്‍ തമ്മില്‍ തെരുവില്‍ ഏറ്റുമുട്ടി. സോഷ്യല്‍ മീഡിയയിലെ വാട്സ്ആപ്പ് ഗ്രൂപ്പിലുണ്ടായ കടുത്ത തര്‍ക്കമാണ് ഒടുവില്‍ നേരിട്ടുള്ള സംഘര്‍ഷത്തില്‍ കലാശിച്ചത്.
ഏറ്റുമുട്ടലില്‍ ഒരു ബ്രസീല്‍ ആരാധകന് ക്രൂരമായി മര്‍ദനമേറ്റു. കുറ്റിക്കാട്ടൂര്‍ സ്വദേശിയായ ബ്രസീല്‍ ആരാധകന് മുഹമ്മദ് ഷാനിസിനാണ് മര്‍ദനമേറ്റത്. തുടര്‍ന്ന് അക്രമികള്‍ ഷാനിസിന്റെ വീടിന് നേരെയും ആക്രമണം അഴിച്ചുവിട്ടു. വീടിന്റെ ജനല്‍ ചില്ലുകള്‍ അടിച്ചുതകര്‍ത്തതായും പരാതിയുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് കുറ്റിക്കാട്ടൂര്‍ സ്വദേശികളായ നിഖില്‍, രഞ്ജിത്ത് എന്നിവര്‍ക്കെതിരെ മെഡിക്കല്‍ കോളേജ് പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികള്‍ക്കായി തെരച്ചിൽ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
ലോകകപ്പ് ഫൈനല്‍ മത്സരം നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ ഫാന്‍സുകാര്‍ തമ്മില്‍ കൂടുതല്‍ സംഘര്‍ഷ സാധ്യത മുന്നില്‍ക്കണ്ട് നഗരത്തിലും പരിസര പ്രദേശങ്ങളിലും പോലീസ് സുരക്ഷയും നിയന്ത്രണങ്ങളും കര്‍ശനമാക്കിയിരിക്കുകയാണ്. ഫുട്ബോള്‍ ആവേശം അതിക്രമങ്ങളിലേക്ക് കടന്നാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് പോലീസ് മുന്നറിയിപ്പ് നല്കി.
Tags : Clash Argentina Brazil fans assaulted