റിപ്പോർട്ടർ ചാനലിന്‍റെ കൊച്ചിയിലെ ഓഫീസിൽ എസ്ഐടി സംഘം എത്തിയപ്പോൾ, മുഖ്യമന്ത്രി വി.ഡി. സതീശൻ
കൊച്ചി: റിപ്പോര്‍ട്ടര്‍ ചാനലില്‍ നടക്കുന്ന എസ്‌ഐടിയുടെ റെയ്ഡ് നിയമപരമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. വാര്‍ത്താ പ്രക്ഷേപണം തടസപ്പെടുത്തിയതായി അറിഞ്ഞിട്ടില്ല. ഈ വാര്‍ത്ത അറിയുന്നത് ലൈവായി ആ ചാനല്‍ ടെലികാസ്റ്റ് ചെയ്തപ്പോഴാണെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മെസിയെ കൊണ്ടുവരും അര്‍ജന്‍റീന ടീമിനെ കൊണ്ടുവരുമെന്ന വിവാദത്തിനെ കുറിച്ചുള്ള പരാതി സര്‍ക്കാരിന് കായിക വകുപ്പ് കൈമാറിയിരുന്നു. അത് പരിശോധിച്ചാണ് ആഭ്യന്തര വകുപ്പ് എസ്‌ഐടി രൂപീകരിച്ചത്. അന്വേഷണത്തിന്‍റെ ഭാഗമായി നിയമപരമായിട്ടുള്ള റെയ്ഡാണ് നടക്കുന്നത്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് വാറണ്ടോട് കൂടി തന്നെയാണ് റെയ്ഡ് നടത്തുന്നത് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, പുലര്‍ച്ചെ നാലോടെ ആരംഭിച്ച റെയ്ഡ് ആറു മണിക്കൂര്‍ പിന്നിട്ടു. കൊച്ചിയിലും വയനാട്ടിലുമായി അഞ്ചിടത്താണ് പരിശോധന. കൊച്ചിയില്‍ ആന്‍റോ അഗസ്റ്റിന്‍റെ ഫ്‌ളാറ്റിലും റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ ഓഫിസിലും ഗോട്ട് ആഡ് കമ്പനിയുടെ ഓഫീസിലും പരിശോധന പുരോഗമിക്കുകയാണ്.
കളമശേരിയിലെ റിപ്പോര്‍ട്ടര്‍ ചാനല്‍ ഓഫിസിലും റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി ഉടമകളായ അഗസ്റ്റിന്‍ സഹോദരന്‍മാരുടെ കൊച്ചിയിലെയും വയനാട്ടിലെയും വീടുകളിലുമാണ് ഒരേ സമയം വിശദമായ പരിശോധന. സാമ്പത്തിക ഇടപാടുകള്‍, മറ്റ് കത്തിടപാടുകള്‍ എന്നിവ കണ്ടെത്തുകയാണ് ലക്ഷ്യം.
തട്ടിപ്പുമായി ബന്ധപ്പെട്ട് കളമശേരി പൊലിസ് സ്റ്റേഷനില്‍ ഇന്നലെയാണ് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി, ആന്‍റോ അഗസ്റ്റിന്‍ എന്നിവരെ പ്രതി ചേര്‍ത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇതിനു പിന്നാലെ കോടതിയില്‍ നിന്ന് അനുമതി വാങ്ങിയ ശേഷം പരിശോധനയിലേക്ക് കടക്കുകയായിരുന്നു. വഞ്ചന, തട്ടിപ്പ്, ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കളമശേരി പൊലിസ് കേസ് എടുത്തിട്ടുള്ളത്.
Tags : SIT ReporterTV Channel Raid ChiefMinister