Kerala
തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനങ്ങളും പ്രകൃതിദുരന്തങ്ങളും കേരളത്തിലുണ്ടാക്കുന്ന മഴക്കെടുതികളെയും പ്രളയത്തെയും ശാസ്ത്രീയമായി പ്രതിരോധിക്കാന്‍ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ "കേരള ഫ്ളെഡ് റെസിലിയന്‍സ് ഇനിഷ്യേറ്റീവ്' നടപ്പാക്കുന്നു.
രാജ്യത്തിനുതന്നെ മാതൃകയാകുന്ന വിധത്തില്‍ അത്യാധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി തയാറാക്കിയ സമഗ്ര പ്രളയ പ്രതിരോധ രൂപരേഖയുടെ പ്രാഥമിക റിപ്പോര്‍ട്ട് ഐഐടി വിദഗ്ധ സംഘം മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. ഐഐടി റൂര്‍ക്കി, ഐഐടി പാലക്കാട്, ഐഐഐടി കോട്ടയം എന്നിവിടങ്ങളിലെ വിദഗ്ധരാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
സംസ്ഥാനത്തുണ്ടാകുന്ന തീവ്രമഴ, നഗരങ്ങളിലെ വെള്ളക്കെട്ട്, നദീതീര പ്രളയം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ തുടങ്ങിയ വിവിധ തരം പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ തികച്ചും ശാസ്ത്രീയമായ മുന്നൊരുക്കങ്ങളാണ് വിദഗ്ധ സംഘം മുന്നോട്ടുവച്ചിട്ടുള്ളത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന് ലേണിംഗ്, റിമോട്ട് സെന്‍സിംഗ്, ഹൈഡ്രോഡൈനാമിക് മോഡലിംഗ്, കൃത്യതയാര്‍ന്ന മഴ പ്രവചന സംവിധാനങ്ങള്‍ എന്നിവ പ്രയോജനപ്പെടുത്തി പ്രളയ സാധ്യതയുള്ള പ്രദേശങ്ങള്‍ നേരത്തെ കണ്ടെത്താനും ജനങ്ങള്‍ക്ക് കൃത്യമായ മുന്നറിയിപ്പുകള്‍ നല്‍കാനും പദ്ധതി വഴി സാധിക്കും.
പുഴകള്‍, തടാകങ്ങള്‍, കായലുകള്‍ എന്നിവയിലെ എക്കലും മണ്ണും നീക്കം ചെയ്യുന്ന നടപടികള്‍ പ്രകൃതിയെയും ജലത്തിന്റെ ഒഴുക്കിനെയും എങ്ങനെ ബാധിക്കുമെന്നത് ശാസ്ത്രീയമായി പഠിച്ചശേഷമെ നടപ്പാക്കാവൂ എന്നും സംഘം ചൂണ്ടിക്കാട്ടി.
പദ്ധതിയുടെ സാങ്കേതിക പ്രായോഗികതയും സാമ്പത്തിക ബാധ്യതകളും നടപ്പാക്കല്‍ രീതികളും സംബന്ധിച്ച് വിശദമായി പരിശോധിക്കാന്‍ ജലവിഭവ വകുപ്പിനും ദുരന്തനിവാരണ വകുപ്പിനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇരു വകുപ്പുകളും സംയുക്തമായി വിഷയം പരിശോധിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും സംസ്ഥാനത്ത് പദ്ധതി നടപ്പാക്കുന്നതിലെ തുടര്‍നടപടികള്‍ സ്വീകരിക്കുക.
ഉന്നതതല യോഗത്തില്‍ മന്ത്രിമാരായ എ.പി. അനില്‍ കുമാര്‍, സണ്ണി ജോസഫ്, ടി. സിദ്ദിഖ്, മോന്‍സ് ജോസഫ്, ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ തുടങ്ങിയവര്‍ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: മയക്കുമരുന്നു കേസിൽ പിടിയിലായതു മുഖ്യമന്ത്രി വി.ഡി.സതീശന്റെ സോഷ്യൽ മീഡിയ കോ-ഓർഡിനേറ്ററാണെന്നു് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.
മുഖ്യമന്ത്രിയുമൊത്തുള്ള പ്രതിയുടെ വിവിധ ദൃശ്യങ്ങൾ പത്രസമ്മേളനത്തിൽ പ്രദർശിപ്പിച്ചുകൊണ്ടാണു ഗുരുതരമായ ആരോപണം സിപിഎം സംസ്ഥാന സെക്രട്ടറി ഉന്നയിച്ചത്. സംഭവം അതീവ ഗൗരവമുള്ളതാണ്.
ഒരു പക്ഷേ ഇയാളെ പോലീസ് തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ പിടിക്കുമായിരുന്നില്ല. ഇയാൾ മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്ഥിരം സന്ദർശകനാണെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സ്വന്തം പാർട്ടിക്കകത്തുതന്നെ ആദ്യം തൂഫാൻ നടത്തണമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
കടലിൽ കാണാതായവർക്കു ധനസഹായം ലഭിക്കുന്നതിന് ഏഴുവർഷം കാത്തിരിക്കണമെന്ന വ്യവസ്ഥ ആദ്യമായി മാറ്റിയെന്നു മുഖ്യമന്ത്രി സതീശൻ പറയുന്നതു തെറ്റാണ്. ദിവസവും ഒരു കള്ളമെങ്കിലും പറയാതിരിക്കാൻ അദ്ദേഹത്തിനു കഴിയില്ല.
ഇടതുസർക്കാരിന്റെ കാലത്ത് ഓഖി സമയത്തു നിയമം മറികടന്നാണു സഹായം വിതരണം ചെയ്തത്. അന്നു കടലിൽ രക്ഷാപ്രവർത്തനത്തിനു വേണ്ടി ഇടതു സർക്കാർ നിയമിച്ചവരെ ഇപ്പോൾ പിരിച്ചുവിട്ടിരിക്കുകയാണ്. പിരിച്ചുവിട്ട 200 ഓളം പേരെ തിരിച്ചെടുക്കണമെന്ന് ഗോവിന്ദൻ ആവശ്യപ്പെട്ടു.
Kerala
കൊല്ലം: മാധ്യമങ്ങൾക്കെതിരേ വിമർശനവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. പുതിയ ചില ചാനലുകളുടെ വരവോടെ മാധ്യമ സംസ്കാരം മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ മാധ്യമപ്രവർത്തനം എങ്ങോട്ടു പോകുന്നു എന്ന് ചിന്തിക്കണം. വാർത്ത തെറ്റാണെന്നറിഞ്ഞിട്ടും അസത്യം പ്രചരിപ്പിക്കുന്നു. തെറ്റായ വാർത്ത നൽകിയാലും തിരുത്താൻ മാധ്യമങ്ങൾ തയാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോഴുള്ളത് പരിധിവിട്ട മാധ്യമപ്രവർത്തനമാണ്. ഇത്തരം സംസ്കാരം ഉണ്ടാകുന്നത് പുതിയ ചില ചാനലുകളുടെ വരവോടെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
കൊച്ചി: മതേതരത്വമെന്നത് കേവലമൊരു വാക്ക് മാത്രമല്ല സ്വാതന്ത്ര്യസമരകാലം മുതലുള്ള ആദർശമാണെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ.
കൗണ്‍സില്‍ ഫോര്‍ കമ്യൂണിറ്റി കോ ഓപ്പറേഷന്റെ (സിസിസി) മൂന്നാം വാര്‍ഷികം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മതമോ രാഷ്ട്രീയമോ എന്തുമായാലും നമ്മെ ഭിന്നിപ്പിക്കാൻ അനുവദിക്കരുത്. കേവല ലാഭത്തിന്റെ പേരിൽ നാടിനെ തകർക്കാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങിൽ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി വിശിഷ്ടാതിഥിയായിരുന്നു. ഡോ. ഗള്‍ഫാര്‍ പി. മുഹമ്മദ് അലി അധ്യക്ഷത വഹിച്ചു. ബിഷപ്പുമാരായ ഡോ. അലക്സ് വടക്കുംതല, യാക്കൂബ് മാര്‍ ഐറേനിയോസ് എന്നിവരും റഷീദ് അലി ശിഹാബ് തങ്ങള്‍, സ്വാമി നന്ദാത്മജാനന്ദ, പി. രാമചന്ദ്രന് എന്നിവരും പ്രസംഗിച്ചു.
സംസ്ഥാനസര്‍ക്കാര്‍ പുതുതായി തുടങ്ങാന്‍ ആഗ്രഹിക്കുന്ന സഹിഷ്ണുതാ മന്ത്രാലയത്തിനുള്ള ശിപാര്‍ശ സിസിസി ട്രഷറര്‍ ഫാ. ഡോ. ആന്റണി വടക്കേക്കര സമര്‍പ്പിച്ചു.
Kerala
തിരുവനന്തപുരം: പിഎസ്സി ഉദ്യോഗാർഥികളുടെ സമരം ശക്തമാകുന്നതിനിടെ, പ്രതിഷേധക്കാരെ നേരിട്ട് ചർച്ചയ്ക്ക് വിളിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മുഖ്യമന്ത്രിക്ക് കത്തയച്ചു.
സമരം ചെയ്യുന്ന ഉദ്യോഗാർഥികളുടെ ന്യായമായ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് കത്തിലുള്ളത്.
ഉദ്യോഗാർഥികളുടെ ആവശ്യങ്ങൾ മുൻനിർത്തി സമരം കൂടുതൽ ശക്തമാക്കാനാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച ബിജെപി കോർ കമ്മിറ്റി യോഗം ചേർന്ന് സമരം വിപുലീകരിക്കുന്നതുമായി ബന്ധപ്പെട്ട തുടര്‍നടപടികൾക്ക് രൂപം നൽകും.
Kerala
അങ്കമാലി: അത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രികളും ചികിത്സാസംവിധാനങ്ങളും സജ്ജമായ കേരളത്തെ രാജ്യത്തെ ഏറ്റവും മികച്ച ഹെൽത്ത് ഡെസ്റ്റിനേഷനാക്കുകയെന്നതു സർക്കാരിന്റെ ലക്ഷ്യമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ (എൽഎഫ്) ആശുപത്രിയുടെ നവതി ആഘോഷ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഗൾഫ് ഉൾപ്പടെ വിദേശ രാജ്യങ്ങളിൽനിന്നുള്ളവർക്ക് ലോകോത്തര നിലവാരത്തിലുള്ള ആരോഗ്യസേവനത്തിന് ആശ്രയിക്കാവുന്ന ഇടമായി കേരളത്തെ മാറ്റിയെടുക്കാനാകും. അതിനുള്ള സാധ്യതകൾ ഇവിടെയുണ്ട്. അങ്കമാലിയെ കാഴ്ചയുടെ നഗരമാക്കിയ ആതുരാലയമാണ് എൽഎഫ്.
വെളിച്ചത്തിലേക്കു നയിക്കുകയെന്നത് ദൈവനിയോഗമാണ്. ആതുരശുശ്രൂഷാ മേഖലയിൽ എൽഎഫ് പോലുള്ള ആശുപത്രികൾ സമൂഹത്തെ വെളിച്ചത്തിലേക്കു കൈപിടിക്കുകയാണ്. 90 വർഷക്കാലം ആശുപത്രിയുടെ വളർച്ചയിൽ പങ്കു വഹിച്ചവർക്കെല്ലാം നവതി ആഘോഷം അഭിമാനമുഹൂർത്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ അധ്യക്ഷത വഹിച്ചു. കെസിബിസി ഹെൽത്ത് കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ. അലക്സ് വടക്കുംതല അനുഗ്രഹപ്രഭാഷണം നടത്തി.
മന്ത്രിമാരായ റോജി എം. ജോണ്‍, വി.ഇ. അബ്ദുള്‍ ഗഫൂര്‍, അതിരൂപത വികാരി ജനറാൾമാരായ ഫാ. ഡോ. ജിമ്മി പൂച്ചക്കാട്ട്, ഫാ. ഡോ. ആന്റോ ചേരാംതുരുത്തി, എംപിമാരായ ബെന്നി ബെഹനാൻ, ഹൈബി ഈഡൻ, മുൻ ഡയറക്ടർ മോൺ. സെബാസ്റ്റ്യൻ വടക്കുംപാടൻ, എംഎൽഎമാരായ അൻവർ സാദത്ത്, മനോജ് മൂത്തേടൻ, ഷിബു തെക്കുംപുറം, സനീഷ്കുമാർ ജോസഫ്, ഉമ തോമസ്, അങ്കമാലി ബസിലിക്ക റെക്ടർ ഫാ. ലൂക്കോസ് കുന്നത്തൂർ, നഗരസഭ ചെയർപേഴ്സൺ റീത്ത പോൾ, വൈസ് ചെയർമാൻ വിൽസൻ മുണ്ടാടൻ, പ്രതിപക്ഷനേതാവ് ടി.വൈ. ഏലിയാസ്, കൗൺസിലർ ബിജി റെജി, മെഡിക്കൽ സൂപ്രണ്ട് ഡോ. സ്റ്റിജി ജോസഫ്, ആശുപത്രി ഡയറക്ടർ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, ജോയിന്റ് ഡയറക്ടർ ഫാ. വർഗീസ് പൊന്തേന്പിള്ളി എന്നിവർ പ്രസംഗിച്ചു.
നവതിയോടനുബന്ധിച്ച് ആരംഭിച്ച ഏർലി ഡിറ്റക്ഷൻ സെന്ററും (സീക്ക്) ട്രോമ കെയർ യൂണിറ്റും സമ്മേളനത്തിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. എൽഎഫിൽ സേവനം ചെയ്ത മുതിർന്ന ഡോക്ടർമാരായ ഡോ. ഇട്ടീര, ഡോ. ഇ.ജെ. മാണി, ഡോ. ജോസഫ് കെ. ജോസഫ്, ഡോ. ജെ.കെ. മുക്കാടൻ എന്നിവരെ മുഖ്യമന്ത്രി ആദരിച്ചു.
Kerala
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ കമന്റ് പോസ്റ്റ് ചെയ്ത യുവാവിനെ സൈബർ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ബേപ്പൂർ സ്വദേശിയായ നിതിൻ കക്കേടത്തിനെയാണ് സൈബർ എസിപിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
മുഖ്യമന്ത്രിയുടെ മുൻപത്തെ ഹെലികോപ്റ്റർ യാത്രയുമായി ബന്ധപ്പെട്ട വാർത്തയ്ക്കടിയിലാണ് നിതിൻ അപകീർത്തികരമായ പരാമർശം നടത്തിയത്. സംഭവത്തിൽ ബേപ്പൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അംഗം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.
പൊതുസമൂഹത്തിൽ ലഹളയുണ്ടാക്കാനും രാഷ്ട്രീയ സ്പർദ്ധ വളർത്താനും ലക്ഷ്യമിട്ടാണ് പ്രതി ഫെയ്സ്ബുക്കിൽ കമന്റിട്ടതെന്ന് പോലീസിന്റെ എഫ്ഐആറിൽ വ്യക്തമാക്കുന്നു. പ്രതിക്കെതിരെ ഐടി ആക്ടിലെയും ഭാരതീയ ന്യായ സംഹിതയിലെയും പ്രസക്തമായ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
Kerala
കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരേ ഫേസ്ബുക്കില്‍ അപകീര്‍ത്തികരമായ പോസ്റ്റ് പ്രചരിപ്പിച്ചുവെന്ന പരാതിയില്‍ കോഴിക്കോട് സൈബര്‍ പോലീസ് കേസെടുത്തു.
ബേപ്പൂര്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് കെ. രാജീവന് നല്കിയ പരാതിയില്‍ ‘നിതിന്‍ കക്കേടത്ത്’എന്ന ഫേസ്ബുക്ക് ഐഡിക്കെതിരേയാണു കേസ് രജിസ്റ്റര്‍ ചെയ്തത്.
കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്കു നല്കിയ പരാതി സൈബര്‍ എസിപിക്കു കൈമാറുകയായിരുന്നു. ലഹളയുണ്ടാക്കുന്നതിനും പൊതുസമൂഹത്തില്‍ കലഹം സൃഷ്ടിക്കാനുമുള്ള ഉദ്ദേശ്യത്തോടെ പ്രതി സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് പ്രചരിപ്പിച്ചുവെന്ന് എഫ്ഐആറില്‍ പറയുന്നു.
ഐപിസി, ഐടി ആക്ട് എന്നിവയുടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. എഫ്ബി ഐഡിയുടെ ഉടമയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഫേസ്ബുക്ക് അധികൃതരില്‍നിന്നു വിവരങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നു പോലീസ് അറിയിച്ചു.
Kerala
കോഴഞ്ചേരി: സംസ്ഥാനത്ത് കനത്ത മഴയും പ്രളയവും തുടരുന്നതിനിടെ, പത്തനംതിട്ട ജില്ലയിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി വി.ഡി. സതീശൻ കോഴഞ്ചേരിയിലെത്തി. ഉന്നതതല അവലോകന യോഗത്തിന് ശേഷം അദ്ദേഹം ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങൾ നേരിട്ട് സന്ദർശിക്കും.
ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ്, എംഎൽഎമാരായ അബിൻ വർക്കി, പഴകുളം മധു എന്നിവരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. പ്രളയം ഏറ്റവും രൂക്ഷമായി ബാധിച്ച ജില്ലകളിലൊന്നാണ് പത്തനംതിട്ട. റാന്നി, ആറന്മുള തുടങ്ങിയ പ്രധാന പട്ടണങ്ങൾ പൂർണമായും വെള്ളത്തിനടിയിലാണ്.
ജില്ലയിൽ ഇത്തവണത്തെ പ്രളയ സാഹചര്യം 2018-ലെ മഹാപ്രളയത്തേക്കാൾ രൂക്ഷമാണെന്നാണ് വിലയിരുത്തൽ. ആറന്മുള, റാന്നി എന്നിവിടങ്ങളിലെ ഗുരുതര സാഹചര്യം കണക്കിലെടുത്ത് കൊല്ലത്തുനിന്നുള്ള മത്സ്യബന്ധന ബോട്ടുകൾ രക്ഷാപ്രവർത്തനത്തിനായി എത്തിച്ചിട്ടുണ്ട്.
ജില്ലയിൽ 1,700-ഓളം ആളുകളെ നിലവിൽ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. പ്രളയബാധിതർക്കുള്ള അടിയന്തര ആശ്വാസ നടപടികൾ പ്രഖ്യാപിക്കുന്നതിനായി ചൊവ്വാഴ്ച പ്രത്യേക ക്യാബിനറ്റ് യോഗവും ചേരും.
Kerala
തിരുവനന്തപുരം: സ്വയംപര്യാപ്തവും രാജ്യത്തിന് മാതൃകയുമായ വിപണി ഇടപെടല്‍ സ്ഥാപനമാക്കി സപ്ലൈകോയെ മാറ്റുമെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ.
മറ്റു സംസ്ഥാനങ്ങളില്‍നിന്നു വിളവെടുപ്പ് കാലത്ത് കുറഞ്ഞ വിലയ്ക്ക് അവശ്യസാധനങ്ങള്‍ വാങ്ങി ആധുനിക ഗോഡൗണുകളില്‍ സംഭരിച്ചു വിപണിയില്‍ വില ഉയരുന്ന സമയത്ത് കുറഞ്ഞ നിരക്കില്‍ വിതരണം ചെയ്യുന്ന മാതൃക സപ്ലൈകോയിലും നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
73,024 പുതിയ മുന്‍ഗണനാ റേഷന്‍ കാര്‍ഡുകളുടെയും 2000 അന്ത്യോദയ അന്നയോജന (എഎവൈ) റേഷന്‍ കാര്‍ഡുകളുടെയും സംസ്ഥാനതല വിതരണോദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പുതിയ കാര്‍ഡുടമകള്‍ക്ക് ഈ മാസം മുതല്‍ തന്നെ മുന്‍ഗണനാ റേഷന്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഭക്ഷ്യ പൊതു വിതരണ മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു.
ഓണക്കാല വിപണി ഇടപെടലുകള്‍ക്കായി സപ്ലൈകോയ്ക്ക് 253 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഇതിലൂടെ എല്ലാ വിഭാഗം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ആവശ്യമായ ഭക്ഷ്യധാന്യങ്ങളും സബ്സിഡി സാധനങ്ങളും ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി കെ. മുരളീധരന് മുഖ്യ പ്രഭാഷണം നടത്തി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതി സംബന്ധിച്ച് റവന്യു മന്ത്രിയുമായും ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരുമായും ജില്ലാ ഭരണകൂടവുമായും ആശയവിനിമയം തുടരുകയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
ശനിയാഴ്ചത്തെ അപേക്ഷിച്ച് മഴ കുറഞ്ഞത് ആശ്വാസകരമാണ്. വെള്ളം കയറിയ സ്ഥലങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തകരും സന്നദ്ധ സംഘടനകളും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണം. സര്‍ക്കാരിന്റെ എല്ലാ പിന്തുണയുമുണ്ടാകുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഏറ്റവും പുതിയ കണക്കനുസരിച്ച് എട്ട് മരണം സ്ഥിരീകരിച്ചു. എട്ടു പേരെ കാണാതായിട്ടുണ്ട്. 13 പേര്‍ക്ക് പരുക്കേറ്റു. 209 ദുരിതാശ്വാസ ക്യാമ്പുകളിലായി 5792 പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. 27 വീടുകള്‍ പൂര്‍ണമായും 196 വീടുകള്‍ ഭാഗീകമായും തകര്‍ന്നു. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും വീടും ജീവനോപാദികളും നഷ്ടപ്പെട്ടവര്‍ക്കും സര്‍ക്കാര്‍ സഹായം ഉറപ്പാക്കും.
മലയോര മേഖലകളില്‍ ജാഗ്രത തുടരണം. മഴയുടെ അളവ് കുറഞ്ഞെങ്കിലും ഏതു സാഹചര്യവും നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. ജനപ്രതിനിധികളും സന്നദ്ധ പ്രവര്‍ത്തകരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി രംഗത്തുണ്ട്. ഏതാവശ്യത്തിനും സര്‍ക്കാര്‍ സംവിധാനങ്ങളുമായി ബന്ധപ്പെടാമെന്നും വാർത്താക്കുറിപ്പിൽ പറഞ്ഞു.
National
കോല്‍ക്കത്ത: എഴുത്തുകാരി തസ്ലിമ നസ്റിന് പശ്ചിമബംഗാളിലെത്തുന്പോഴെല്ലാം സുരക്ഷ ഉറപ്പാക്കാമെന്ന് വാഗ്ദാനവുമായി മുഖ്യമന്ത്രി സുവേന്ദു അധികാരി.
സ്വതന്ത്രമായി സംസാരിക്കാൻ ബിജെപി സർക്കാരിനുകീഴിൽ എല്ലാവർക്കും അവകാശം ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പശ്ചിമബംഗാളിലെത്തുന്ന തസ്ലിമയ്ക്കു സുരക്ഷ ഉറപ്പാക്കുന്നത് സർക്കാരിന്റെ കടമയാണെന്നും അദ്ദേഹം വ്യക്തമാക്കി. കോല്‍ക്കത്ത രവീന്ദ്രസദനിൽ നടന്ന ചടങ്ങിൽ എഴുത്തുകാരിയെ ആദരിച്ചശേഷം സംസാരിക്കുകയായിരുന്നു സുവേന്ദു അധികാരി.
പത്തൊന്‍പതു വർഷത്തെ ഇടവേളയ്ക്കുശേഷം വെള്ളിയാഴ്ചയാണ് തസ്ലിമ നസ്റിൻ കോല്‍ക്കത്തയിലെത്തിയത്.
Kerala
തിരുവനന്തപുരം: കശുവണ്ടി അഴിമതിക്കേസിൽ പ്രതിയായ കെ.എ. രതീഷിനോട് ഔദ്യോഗിക പദവികളിൽനിന്ന് ഒഴിയാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ ആവശ്യപ്പെട്ടതായി സൂചന. നിലവിൽ ഖാദി ബോർഡ് സെക്രട്ടറി, റൂട്രോണിക്സ് എംഡി, ഖാദി ക്ഷേമ ബോർഡ് ചെയർമാൻ എന്നീ മൂന്ന് പ്രധാന ചുമതലകളാണ് രതീഷ് വഹിക്കുന്നത്.
കേസിന്റെ വിചാരണാ നടപടികൾ ഉടൻ ആരംഭിക്കാനിരിക്കെ, പ്രതിസ്ഥാനത്തുള്ള ഒരാൾ ഇത്തരം പ്രധാന പദവികളിൽ തുടരുന്നത് സർക്കാരിന് രാഷ്ട്രീയമായി വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.
സിബിഐയുടെ കുറ്റപത്രത്തിൽ പ്രതിയായ ഉദ്യോഗസ്ഥൻ പ്രധാന ചുമതലകളിൽ തുടരുന്നതിനെതിരെ ഹൈക്കോടതി കഴിഞ്ഞദിവസം രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു. വിചാരണ നേരിടാനിരിക്കുന്ന ഒരു പ്രതി എങ്ങനെയാണ് സർക്കാരിന്റെ മൂന്ന് പ്രധാന സ്ഥാപനങ്ങളുടെ തലപ്പത്ത് തുടരുന്നതെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ.
അഴിമതിക്കേസിൽ കെ.എ. രതീഷിനെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുന്നതിന് സർക്കാർ നേരത്തേ അനുമതി നൽകിയിരുന്നു. കോടതിയുടെ ഭാഗത്തുനിന്നും വിമർശനമുയർന്ന സാഹചര്യത്തിൽ അദ്ദേഹത്തിന്റെ രാജി ഉടൻ തന്നെ ഉണ്ടാകുമെന്നാണ് സൂചന.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ സീനിയർ ലീഗൽ കോണ്‍സൽ ആയി ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ അഡ്വ. ജോണ്‍ വർഗീസിനെ നിയമിച്ചു.
മുഖ്യമന്ത്രിക്കു വേണ്ടി ഹൈക്കോടതിയിലും സുപ്രീംകോടതിയിലും കേസുകൾ കൈകാര്യം ചെയ്യുന്നത് സീനിയർ ലീഗൽ കോണ്സലാകും.
കേരള ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷൻ സെക്രട്ടറി, പ്രസിഡന്റ് പദവികൾ വഹിച്ചു. ചങ്ങനാശേരി സ്വദേശിയാണ്.
Kerala
തിരുവനന്തപുരം: കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്ത് സംഘടിപ്പിച്ച ആഗോള അയ്യപ്പസംഗമത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കത്ത് വായിച്ചത് ആരെ സന്തോഷിപ്പിക്കാനാണെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ.
എന്ത് പ്രസക്തിയാണ് യുപി മുഖ്യമന്ത്രിയുടെ കത്തിനുള്ളതെന്ന് പിണറായി വിജയൻ മറുപടി പറയണം.
സിപിഎം അതിന്റെ മതേതര നിലപാട് കളഞ്ഞുകുളിച്ചെന്നാണ് പാർട്ടി കേന്ദ്ര കമ്മിറ്റിയുടെ റിപ്പോർട്ട്. അപ്പോൾ അന്ന് പ്രതിപക്ഷത്ത് ഇരുന്ന് ഞങ്ങൾ ഉന്നയിച്ച ആരോപണം കേന്ദ്ര കമ്മിറ്റിയും ശരിവച്ചിരിക്കുന്നു. സിപിഎമ്മിന് തിരിച്ചറിവുണ്ടാകാൻ വർഷങ്ങൾ എടുക്കുമെന്നും അദ്ദേഹം പരിഹസിച്ചു.
തന്നെ കാണാൻ വന്ന വയോധികയെ പോലീസ് കൈയേറ്റം ചെയ്തെന്ന വാർത്ത തെറ്റാണ്. അവർ തെറ്റായ പരാതി നൽകിയാൽ എന്തു ചെയ്യാനാകുമെന്നും മുഖ്യമന്ത്രി ചോദിച്ചു.
Kerala
തിരുവനന്തപുരം: ദക്ഷിണ വ്യോമസേനാ മേധാവി എയർമാർഷൽ ജസ്വീർ സിംഗ് മാൻ മുഖ്യമന്ത്രി വി.ഡി. സതീശനെ സന്ദർശിച്ചു.
സൈനിക സേവനത്തിനു കുട്ടികളെയും വിദ്യാർഥികളെയും പ്രചോദിപ്പിക്കുക, വ്യോമശക്തിയെക്കുറിച്ചുള്ള അറിവു നൽകുക, മാനുഷിക സഹായവും ദുരന്തനിവാരണ പ്രവർത്തനങ്ങളും ശക്തിപ്പെടുത്തുക, രാഷ്ട്രസേവനത്തിൽ സിവിൽ-സൈനിക ഏകോപനം വർധിപ്പിക്കുക എന്നിവ ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ ഫലപ്രദമായ ചർച്ചകൾ നടന്നു.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനത്തിൽ ബന്ധപ്പെടുവാൻ ‘1076’ എന്ന ടോൾഫ്രീ നമ്പർ ഉപയോഗിക്കാം.
ഇതുസംബന്ധിച്ച് വിവിധ സമൂഹമാധ്യമങ്ങളിൽ തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തി പ്രചാരണം നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതിനാൽ ഇക്കാര്യത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമപരമായി നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെൽ അറിയിച്ചു.
Business
കൊച്ചി: നിര്‍മിതബുദ്ധി, നൂതന സാങ്കേതികവിദ്യാ മേഖലയിലെ രാജ്യത്തെ ഹബ്ബായി സംസ്ഥാനത്തെ മാറ്റുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്.
ആഗോള യാത്രാ വ്യവസായ മേഖലയുടെ വളര്‍ച്ച ലക്ഷ്യമിട്ടു ഐബിഎസ് സോഫ്റ്റ്വേര്‍ ഗ്രൂപ്പ് ആരംഭിച്ച എഐ കമ്പനിയായ നാവിക് ടെക്നോളജി കൊച്ചി ഇൻഫോപാര്‍ക്ക് ഫേസ് ഒന്നിലെ ഐബിഎസ് ടവറില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
ലോകമെമ്പാടും വിജ്ഞാന വിസ്ഫോടനമാണു നടക്കുന്നത്. എന്തിനും ഏതിനുമുള്ള ഉപകരണമായി നിര്‍മിതബുദ്ധി മാറുകയാണ്.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ എഐ ഡാഷ് ബോര്‍ഡിന്റെ സഹായത്തോടെ നിക്ഷേപപദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നത് ആരംഭിച്ചുകഴിഞ്ഞു. ഈ ദശകത്തിന്റെ അവസാനമാകുമ്പോഴേക്കും മനുഷ്യബുദ്ധിക്കൊപ്പം നിര്‍മിതബുദ്ധി എത്തുമെന്നാണ് ആഗോളതലത്തിലുള്ള വിദഗ്ധര്‍ കണക്കുകൂട്ടുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സാങ്കേതികവിദ്യ ക്കൊപ്പം സമൂഹവും സര്‍ക്കാരും മാറണമെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു .
ഐടി സെക്രട്ടറി സീറാം സാംബശിവറാവു, ഐബിഎസ് സ്ഥാപകനും എക്സിക്യൂട്ടീവ് ചെയര്‍മാനുമായ വി.കെ. മാത്യൂസ്, ഐബിഎസ് സോഫ്റ്റ്വേര്‍ സിഇഒ സൊമിത് ഗോയല്‍, നാവിക് ടെക്നോളജി പ്രസിഡന്റ് മോയിസുര്‍ റഹ്മാന്, എപിഎഎക്സ് പാര്‍ട്ണര്‍ ഇന്ത്യാ മേധാവി ഹര്‍ജോത് ദാലിവാള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത്കുമാറിനെതിരേ ഏറ്റവും കൂടുതൽ നടപടി ആവശ്യപ്പെട്ട താൻ അജിത്തിനെ സംരക്ഷിക്കാൻ ശ്രമിക്കുന്നുവെന്ന തരത്തിൽ വ്യാജ പ്രചാരണം അഴിച്ചുവിട്ടതായി മുഖ്യമന്ത്രി വി.ഡി. സതീശൻ.
ഡിജിപിയുടെ റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് സർക്കാരിലേക്ക് എത്തിയത്. നടപടിക്രമം പാലിച്ചുള്ള നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറി നിയമനം വൈകുന്നെന്ന പരാതിയിൽ സർക്കാർ അധികാരത്തിൽ എത്തിയിട്ട് രണ്ടു മാസമല്ലേ ആകുന്നുള്ളൂ. എല്ലാം ചർച്ച ചെയ്തു തീരുമാനിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
ബോർഡ്- കോർപറേഷൻ പുനഃസംഘടന വൈകുന്നതു സംബന്ധിച്ച ചോദ്യങ്ങൾക്ക് ഓരോന്നായി നടത്തി വരികയാണെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
കിഫ്ബിയിലെ ധൂർത്ത് അന്വേഷിക്കുമോ എന്ന ചോദ്യത്തിന് പുനഃസംഘടന അടക്കമുള്ള പ്രശ്നങ്ങൾ പഠിക്കാൻ സമിതിയെ നിയോഗിച്ചെന്നും റിപ്പോർട്ട് വന്നശേഷം തുടർ നടപടി സ്വീകരിക്കാമെന്നുമായിരുന്നു മറുപടി.
Kerala
തിരുവനന്തപുരം: സംസ്ഥാന വഖഫ് ബോർഡിൽ രണ്ട് അമുസ്ലിം അംഗങ്ങളെ നിയമിക്കാമെന്ന് ബോർഡ് പുനഃസംഘടിപ്പിച്ച പിണറായി സർക്കാർ ഉത്തരവിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ.
വഖഫ് ബോർഡിനെതിരായ ഹർജികൾ തള്ളണമെന്ന് ഹൈക്കോടതിയിൽ സർക്കാർ ആവശ്യപ്പെട്ടിട്ടും മുസ്ലിം സമുദായത്തെ സർക്കാരിനും യുഡിഎഫിനും എതിരാക്കാനായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വർഗീയത പരത്തുന്ന പ്രചാരണമാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
കേന്ദ്രം പാസാക്കിയ വഖഫ് നിയമ ഭേദഗതി പ്രകാരം വഖഫ് ബോർഡിൽ രണ്ട് അമുസ്ലിം പ്രതിനിധികളെ നിയമിക്കാൻ സർക്കാരിനു നിയമപരമായ ബാധ്യതയുണ്ട്.
വഖഫ് ബോർഡിനെതിരായ ഹർജികൾ തള്ളണമെന്ന് ഹൈക്കോടതിയിൽ സർക്കാർ ആവശ്യപ്പെട്ടു. അമുസ്ലിം പ്രതിനിധികളെ അംഗങ്ങളാക്കുന്നതിൽ തമിഴ്നാട് നൽകിയ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
നാല് ഹർജികൾ ഹൈക്കോടതിയിലുണ്ട്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരിക്കും ബോർഡ് പുനഃസംഘടിപ്പിക്കുക. അമുസ്ലിം അംഗങ്ങളെ പൊതുകാര്യ പ്രസക്തരിൽനിന്നും ബാർകൗണ്‍സിലിൽ നിന്നും തെരഞ്ഞെടുക്കുമെന്നാണ് ഇടത് സർക്കാരിന്റെ ഉത്തരവിലുള്ളത്. നാല് ഹർജികൾ തള്ളണമെന്നാണ് ഹൈക്കോടതിയിൽ സർക്കാർ ആവശ്യപ്പെട്ടത്.
എന്നാൽ, സുപ്രീംകോടതിയിൽ പോയ വഖഫ് ബോർഡ്, അമുസ്ലിം അംഗങ്ങളെ നിയമിക്കാമെന്നാണ് വ്യക്തമാക്കിയത്. അമുസ്ലിംകളെ നിയമിക്കാമെന്നു പറഞ്ഞ് വർഗീയപ്രചാരണം നടത്തി സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ പ്രതിപക്ഷ നേതാവോ സിപിഎമ്മോ വിചാരിച്ചാൽ നടക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യഭ്യാസ സ്ഥാപനങ്ങളിൽ റാഗിംഗ് പൂർണമായും തടയുന്നതിനായി പുതിയ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിക്കവെയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.
റാഗിംഗിന് ഇരയായി ദാരുണമായി മരിച്ച സിദ്ധാർഥിന്റെ ഓർമയ്ക്കായി അദ്ദേഹത്തിന്റെ പേരിൽ പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കും. വിദ്യാർഥികൾക്ക് ഈ ആപ്പ് വഴി നേരിട്ട് പരാതികൾ രജിസ്റ്റർ ചെയ്യാൻ സാധിക്കും.
കാമ്പസുകളിൽ റാഗിംഗ് നടത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത കടുത്ത നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: ഹൈക്കോടതിയിലെ ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങൾക്കിടെ കെഎസ്യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ മുഖ്യമന്ത്രി വി.ഡി. സതീശനുമായി സെക്രട്ടേറിയറ്റിൽ കൂടിക്കാഴ്ച നടത്തി.
നിയമനവുമായി ബന്ധപ്പെട്ട് സംഘടനയ്ക്കുള്ള മുഴുവൻ ആശങ്കകളും മുഖ്യമന്ത്രിയെ അറിയിച്ചതായി കൂടിക്കാഴ്ചയ്ക്കുശേഷം അലോഷ്യസ് വ്യക്തമാക്കി. കെഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ആദേശ് സുധർമൻ, അരുൺ രാജേന്ദ്രൻ, യദുകൃഷ്ണൻ, തിരുവനന്തപുരം ജില്ലാ അധ്യക്ഷൻ ഗോപു നെയ്യാർ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
ഗവൺമെന്റ് പ്ലീഡറായി നിയമിക്കപ്പെട്ട ജിയോണ ജെയിംസിനെ ചുമതലയിൽ നിന്ന് മാറ്റണമെന്നാണ് കെഎസ്യു ആവശ്യപ്പെടുന്നത്. ലോ കോളജിൽ എസ്എഫ്ഐ പ്രവർത്തകയായിരുന്ന ജിയോണ ഇപ്പോഴും ഇടതുപക്ഷ അനുകൂല നിലപാടാണ് സ്വീകരിക്കുന്നതെന്ന് കെഎസ്യു ആരോപിക്കുന്നു.
ഈ പശ്ചാത്തലം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും കെഎസ്യുവിന്റെ വികാരം ഉൾക്കൊണ്ട് വിഷയം പരിശോധിക്കാമെന്ന് അദ്ദേഹം ഉറപ്പുനൽകിയതായും അലോഷ്യസ് പറഞ്ഞു. സർക്കാർ വിഷയത്തിൽ വളരെ പോസിറ്റീവായ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അലോഷ്യസ് കൂട്ടിച്ചേർത്തു.
Kerala
കോട്ടയം: ക്രിസ്തുവിന്റെ സന്ദേശവും ദര്‍ശനവും പ്രവൃത്തിപഥത്തിലെത്തിച്ച മെത്രാപ്പോലീത്തയായിരുന്നു മാർ കുര്യാക്കോസ് കുന്നശേരിയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്.
കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത മാര്‍ കുര്യാക്കോസ് കുന്നശേരിയുടെ സ്മരണാര്‍ഥം, മികച്ച പൊതുജന സേവനത്തിനുള്ള ആര്‍ച്ച്ബിഷപ് കുര്യാക്കോസ് കുന്നേശേരി അവാര്‍ഡ്-2026 ചലച്ചിത്ര സംവിധായകന് സിബി മലയിലിന് സമ്മാനിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആധ്യാത്മിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനൊപ്പം എല്ലാവര്ക്കും മാതൃകയായ കാരുണ്യപ്രവര്‍ത്തനം നടത്തിയെന്നതാണ് ആര്‍ച്ച്ബിഷപ് കുന്നശേരിയെ വ്യത്യസ്തനാക്കിയത്.
ഗവേര്ണസ് വിത്ത് എംപതിയെന്നതാണ് യുഡിഎഫ് സര്‍ക്കാരിന്റെ ഭരണത്തിന്റെ മുദ്രാവാക്യം. ഇത് ക്രിസ്തുവില്‍നിന്നാണ് ഉള്‍ക്കൊണ്ടിരിക്കുന്നത്.
ബജറ്റില്‍ പ്രഖ്യാപിച്ച വണ്‍ കേരള കരുതല്‍ മിഷനിലൂടെ കാരൂണ്യപ്രവര്ത്തനങ്ങളെ ഒരു കൂടക്കീഴിലാക്കി ലോകത്തിനു മാതൃകയായി ചാരിറ്റി മിഷനാക്കി മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: ഗവണ്മെന്റ് പ്ലീഡർ നിയമനത്തെത്തുടർന്നുണ്ടായ മുഖ്യമന്ത്രി-കെഎസ്യു തർക്കത്തിൽ കെപിസിസിയും മുതിർന്ന കോണ്‍ഗ്രസ് നേതാക്കളും ഇടപെടുന്നതോടെ പ്രശ്നത്തിൽ മഞ്ഞുരുകൽ ഉണ്ടാകുമെന്ന പ്രതീക്ഷ. മുഖ്യമന്ത്രി വി.ഡി. സതീശനും കെഎസ്യു സംസ്ഥാന പ്രസിഡന്റ് ആലോഷ്യസ് സേവ്യറും തമ്മിൽ ഇന്നോ നാളെയോ കൂടിക്കാഴ്ചയോ സംസാരമോ ഉണ്ടാകും.
പൊതുസമൂഹത്തിലും പാർട്ടിക്കുള്ളിലും സംഭവം ചർച്ചയായതോടെയാണ് മുതിർന്ന നേതാക്കൾ രംഗത്തിറങ്ങിയത്. ഒരു സംസാരത്തിൽ തീരാവുന്നപ്രശ്നത്തെ വിഴുപ്പലാക്കി മുന്നോട്ടു കൊണ്ടുപോകുന്നതിൽ കോണ്‍ഗ്രസ് നേതാക്കൾക്ക് അതൃപ്തിയുണ്ട്. എഐസിസി അഖിലേന്ത്യാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, മുതിർന്ന നേതാവ് വി.എം. സുധീരൻ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കൾ രംഗത്തു വന്നതോടെ പ്രശ്നപരിഹാരം എളുപ്പം സാധ്യമാകുമെന്നറിയുന്നു.
പ്രശ്നത്തിൽ ഇടപെടണമെന്ന് കെഎസ്യു കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഒരു കൂടിക്കാഴ്ചയിൽ തീരാവുന്ന പ്രശ്നമേയുള്ളൂ വെന്നാണ് കോണ്‍ഗ്രസ് നേതാക്കൾ വ്യക്തമാക്കുന്നത്. അലോഷ്യസ് സേവ്യറിനെ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം കൊച്ചി തേവരയിലെ ചടങ്ങിൽ കാണാത്തതുകൊണ്ടാണ് സംസാരിക്കാതെ പോയതെന്നു സംഭവത്തിൽ ഇടപെട്ട കെപിസിസി പ്രസിഡന്റ് പറയുന്നു. തിരക്കിനിടയിൽ ആലോഷ്യസിനെ കണ്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതായും സണ്ണി ജോസഫ് വ്യക്തമാക്കി.
ഇതേസമയം അലോഷ്യസ് സേവ്യറിന് മുഖ്യമന്ത്രി വി.ഡി.സതീശനെ കാണാൻ അവസരം നിഷേധിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വെളിപ്പെടുത്തുന്നത്. കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചതു മുഖ്യമന്ത്രി കൊല്ലത്തുണ്ടായിരുന്ന വ്യാഴാഴ്ചയാണ്. പിറ്റേന്ന് മുഖ്യമന്ത്രി കൊച്ചിയിലുണ്ടെന്ന് അറിയിച്ചിരുന്നുവെന്നും പക്ഷേ കന്യാകുമാരിയിൽ പോകുകയാണെന്ന് അലോഷ്യസ് സേവ്യർ പറഞ്ഞുവെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന് പരോക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. കെപിസിസി ആസ്ഥാനത്ത് സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണ വേദിയിലായിരുന്നു സുധീരന്റെ വിമർശനം.
ആർജവത്തോടെ നിലപാടുകൾ പറയുന്ന പാരമ്പര്യം ആണ് കെഎസ്യുവിനുള്ളത്. ഈ നിലപാടുമായി കെഎസ്യു മുന്നോട്ട് പോകണം. ഉമ്മൻചാണ്ടി എല്ലാവരെയും കാണുന്ന നേതാവും മുഖ്യമന്ത്രിയുമായിരുന്നു. വിയോജിപ്പിലും വ്യക്തിപരമായ ബഹുമാനം കാണിച്ചിരുന്ന നേതാവായിരുന്നു ഉമ്മൻചാണ്ടിയെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ അടുത്ത് വിളിച്ചു അഭിനന്ദിച്ചു കൊണ്ടായിരുന്നു സുധീരന്റെ വാക്കുകൾ. നിലപാടുകൾ ആർജവത്തോടെ തുറന്നുപറയണമെന്നും താത്കാലികമായി ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടാകും. അതൊന്നും കാര്യമാക്കേണ്ടതില്ലെന്നും സുധീരൻ വ്യക്തമാക്കി.
നേരത്തെ മദ്യനയവുമായി ബന്ധപ്പെട്ട വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനും സുധീരനും തമ്മിൽ അഭിപ്രായവ്യത്യാസം ഉടലെടുത്തിരുന്നു. അതിനു പിന്നാലെയാണ് കെഎസ്യു സംസ്ഥാന പ്രസിഡന്റിനെ കാണാൻ മുഖ്യമന്ത്രി അനുവദിച്ചില്ലെന്നുള്ള പരാതിക്ക് സുധീരൻ പരോക്ഷമായി മറുപടി നൽകിയത്.
Kerala
കണ്ണൂർ: സിപിഎം-സിപിഐ തർക്കംവച്ച് നോക്കുന്പോൾ കോൺഗ്രസിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇടതുമുന്നണിയിലാണ് ഇപ്പോൾ പ്രശ്നങ്ങൾ. തർക്കം കാരണം മുന്നണി യോഗം കൂടാൻ പോലും അവർക്ക് കഴിയുന്നില്ലെന്നും കണ്ണൂർ ഡിസിസി ഓഫീസിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
കെഎസ്യു നേതാക്കളുടെ പരാതികൾ പരിശോധിക്കും. അതിന് മുഖ്യമന്ത്രി തന്നെ മുൻകൈയെടുക്കുമെന്നാണ് കരുതുന്നത്. പരാതികളുണ്ടെങ്കിൽ പറയേണ്ട ചില രീതികളുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ചില സിപിഎം നേതാക്കൾക്ക് പോലീസ് പ്രൊട്ടക്ഷൻ തുടരുന്നത് സംബന്ധിച്ച ചോദ്യത്തിന് ഹോം സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള പോലീസ് സെക്യൂരിറ്റി കമ്മിറ്റിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ മന്ത്രി ഇടപെടേണ്ട കാര്യമില്ല. ഇടപെടുന്നത് ശരിയുമല്ലെന്ന് അദ്ദേഹം പറഞ്ഞു.
ഓപ്പറേഷൻ തൂഫാൻ നടപടികൾ ഒരിക്കലും നിർത്തില്ലെന്നും ലഹരി മാഫിയയെ നാട്ടിൽനിന്ന് തുടച്ചുനീക്കുന്നത് വരെ തുടരുമെന്നും മന്ത്രി പറഞ്ഞു. പദ്ധതി വൻ മുന്നേറ്റമാണ് നടത്തുന്നത്. നേരത്തെ മയക്കുമരുന്ന് മാഫിയയെ ജനങ്ങൾക്ക് പേടിയായിരുന്നു. ഇപ്പോൾ മയക്കുമരുന്ന് മാഫിയയ്ക്ക് ജനങ്ങളെ പേടിയായി. ജനങ്ങൾ ഉത്സാഹപൂർവ്വം ലഹരിയുടെ വേരറുക്കാൻ ഇറങ്ങിയിരിക്കുന്നത്. മയക്കുമരുന്ന് വില്പന നടത്തുന്നവർ അത് അവസാനിപ്പിക്കണം. പോലീസ് ശക്തമായ നടപടിയുമായി മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയാകുക എന്നത് ആർക്കും സാധിക്കില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സാധാരണക്കാരെ ചേർത്തുപിടിക്കുകയെന്നത് ഓരോ പൊതുപ്രവർത്തകന്റെയും ചുമതലയാണെന്നാണ് ഉമ്മൻ ചാണ്ടി നമ്മെ പഠിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
ഏത് വലിയ പ്രതിസന്ധി ഘട്ടത്തിലും ഒരു ഫോൺ കോളിലോ, അല്ലെങ്കിൽ ഒരു നിവേദനത്തിലോ ഉമ്മൻ ചാണ്ടി എന്ന നേതാവ് തങ്ങൾക്കൊപ്പം ഉണ്ടാകുമെന്നത് ലോകമെമ്പാടുമുള്ള മലയാളികളുടെ സ്വകാര്യ അഹങ്കാരമായിരുന്നുവെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു.
ഉമ്മൻ ചാണ്ടി ഇരുന്ന അതേ കസരയിൽ ഇരിക്കുമ്പോൾ അദ്ദേഹത്തെ പോലെ ആകാനാണ് ശ്രമിക്കുന്നത്. അവസാന ആശ്രയമായി തേടിയെത്തുന്നവർക്ക് മുന്നിൽ അവരുടെ ഉമ്മൻ ചാണ്ടിയാകുകയെന്നത് കാലം ആവശ്യപ്പെടുന്നതാണെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.
വി.ഡി. സതീശന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ഉമ്മന്‍ ചാണ്ടിയെന്ന ജനനായകന് യാത്രയായിട്ട് മൂന്ന് വർഷം. ആള്‍ക്കൂട്ടത്തെ ആഘോഷമാക്കിയ ഉമ്മന്‍ ചാണ്ടി, അതേ ആള്‍ക്കൂട്ടത്തെ കണ്ണീരണിയിച്ച് മടങ്ങി. മൂന്ന് വർഷം മുൻപ് പുതുപ്പള്ളി ഹൗസില്‍ നിന്ന് ദര്‍ബാര്‍ ഹാളും ഇന്ദിരാഭവനും കടന്ന് ഉമ്മന്‍ ചാണ്ടി സാർ തിരുവനന്തപുരത്ത് നിന്നും പുതുപ്പള്ളിയിലേക്ക് മടങ്ങി. ജനലക്ഷങ്ങളുടെ സങ്കടക്കടൽ പിന്നിട്ട് ഞാനും സഹപ്രവർത്തകർക്കൊപ്പം അദ്ദേഹത്തെ അനുഗമിച്ചു.
ഏത് പ്രതിസന്ധിയിലും ഉമ്മൻ ചാണ്ടി എന്നൊരാൾ ഫോണിന്റെ അല്ലെങ്കിൽ ഒരു നിവേദനത്തിന്റെ മറുതലയ്ക്കൽ ഉണ്ടെന്നത് ലോകത്ത് ആകമാനമുള്ള മലയാളികളുടെ സ്വകാര്യ അഹങ്കാരമായിരുന്നു. ഉമ്മൻ ചാണ്ടിയാകുക എന്നത് ആർക്കും സാധിക്കില്ല. പക്ഷെ സാധാരണക്കാരെ ചേർത്ത് പിടിക്കുകയെന്നത് ഓരോ പൊതുപ്രവര്ത്തകന്റെയും ചുമതലയാണെന്നാണ് ഉമ്മൻ ചാണ്ടി സാർ നമ്മളെ പഠിപ്പിച്ചത്.
ഉമ്മൻ ചാണ്ടി ഇരുന്ന അതേ കസരയിൽ ഇരിക്കുമ്പോൾ അദ്ദേഹത്തെ പോലെ ആകാനാണ് ശ്രമിക്കുന്നത്. അവസാന ആശ്രയമായി തേടിയെത്തുന്നവർക്ക് മുന്നിൽ അവരുടെ ഉമ്മൻ ചാണ്ടിയാകുകയെന്നത് കാലം ആവശ്യപ്പെടുന്നതാണ്. ഓർമകൾക്ക് മുന്നിൽ പ്രണാമം.
Kerala
തിരുവനന്തപുരം: ഗവണ്മെന്റ് പ്ലീഡർമാരുടെ നിയമന കാര്യത്തിൽ കെഎസ്യു ഗവ. ലോ കോളജ് യൂണിറ്റ് കമ്മിറ്റിക്ക് എന്തുകാര്യമെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ.
ഇന്ത്യൻ ലോയേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന സമിതിയും ഹൈക്കോടതി യൂണിറ്റ് കമ്മിറ്റിയും ശിപാർശ ചെയ്ത പേരുകളിൽ ഉൾപ്പെട്ടവർക്കെതിരേയാണ് വിമർശനം ഉയർന്നത്. പ്ലീഡർമാരുടെ ലിസ്റ്റിലെ രണ്ടു പേർ കോളജിൽ പഠിക്കുമ്പോൾ എസ്എഫ്ഐയും എബിവിപിയുമായിരുന്നുവെന്നാണ് ആരോപണമുയർന്നത്.
അഭിഭാഷക കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ ഭാരവാഹികളാണ് ഇവർ. സിപിഎമ്മിൽ നിന്ന് അഞ്ചു പേരും ബിജെപിയിൽ നിന്നുള്ള ഒരാളും ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുൻമന്ത്രി പി. രാജീവ് വലിയ ബുദ്ധിജീവിയും ചിന്തകനും എഴുത്തുകാരനും പ്രഭാഷകനുമായതിനാലാകാം എന്റെ ശരീരഭാഷ ഇഷ്ടമാകാത്തത്. ഞാൻ ഇതൊന്നുമില്ലാത്ത സാധാരണക്കാരനായ നാട്ടിൻപുറത്തുകാരനാണ്. ഞാൻ ബുദ്ധിജീവിയല്ല, തമാശ കേട്ടാൽ ചിരിക്കും, ദേഷ്യം വന്നാൽ ചിലപ്പോൾ പൊട്ടിത്തെറിക്കും, സങ്കടം വന്നാൽ കരയും.
പി. രാജീവ് നിയമമന്ത്രിയായിരിക്കേ സ്പെഷൽ പ്ലീഡർമാർ അടക്കം 16 ഗവണ്മെന്റ് പ്ലീഡർമാരെ നിയമിച്ചിരുന്നു. ഒരു നടപടിക്രമവുമില്ലാതെയാണ് ഇവരെ നിയമിച്ചത്.
എജിയും ഡിജിപിയും അടക്കം 23 പേരെ നിയമിക്കണമെന്നു ശിപാർശ ചെയ്തിരുന്നു. എന്നാൽ 12 പേരെയാണ് നിയമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ച് താൻ അറിഞ്ഞിട്ടില്ലെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ.
മന്ത്രിസഭാ പുനഃസംഘടന വരുന്നുണ്ടെന്നു പറഞ്ഞ് മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ മൂന്നു കോടി രൂപ ആവശ്യപ്പെട്ട് ഡൽഹിയിൽ നിന്നു ചില കോണ്‍ഗ്രസ് എംഎൽഎമാർക്ക് ഫോണ്‍ കോളുകളെത്തിയെന്ന വെളിപ്പെടുത്തലുകളെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
Kerala
ചങ്ങനാശേരി: മുഖ്യമന്ത്രി വി.ഡി.സതീശനോട് എന്‍എസ്എസിനുള്ള നിലപാടില്‍ ഒരു മാറ്റവുമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍നായര്‍. മുഖ്യമന്ത്രിയെ കാണാന്‍ താത്പര്യമില്ല, തന്നെ കാണാനും ആരും വരേണ്ട.
വി.ഡി. സതീശനെ കാണാനല്ല, കേരളത്തിന്റെ മുഖ്യമന്ത്രിയെ കാണാനാണ് നേരത്തേ അനുവാദം ചോദിച്ചത്. ഒരു വോട്ടറും പ്രമുഖ സംഘടനയുടെ നേതാവുമാണെന്ന പരിഗണന പോലും ഉണ്ടായില്ല. മുഖ്യമന്ത്രിയായിരിക്കുന്ന ആള് കാണിക്കേണ്ട മര്യാദകള്‍ പാലിച്ചില്ല. അത്തരം ഒരാളെ കാണാന്‍ ആരെങ്കിലും ആഗ്രഹിക്കുമോ?
മുന്‍പുള്ള മുഖ്യമന്ത്രിമാരില്‍നിന്ന് ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഫോണ്‍ വിളിച്ചാല്‍ എടുക്കുമായിരുന്നു. തിരക്കുണ്ടെങ്കില് തിരിച്ചു വിളിക്കുമായിരുന്നു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇപ്പോള്‍ ഉണ്ടോ? രാഹുല്‍ ഗാന്ധി എവിടെയെന്നും ജനറല്‍ സെക്രട്ടറി ചോദിച്ചു.
‘വിവാദങ്ങള്‍ സൃഷ്ടിക്കുന്നതിനു പിന്നില്‍ സുരേഷ് ഗോപിക്ക് രാഷ്ട്രീയ ലക്ഷ്യം’
സുരേഷ് ഗോപിയുടെ അഭിപ്രായത്തിനു പിന്നില്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ലക്ഷ്യമാണ് നിഴലിക്കുന്നതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍. ഉപരാഷ്്ട്ര പതിയെക്കൂടി ഈ രാഷ്്ട്രീയ ലക്ഷ്യം നേടാനായി ഉപയോഗിക്കുകയായിരുന്നു.
2015 അരുവിക്കര ഉപതെരഞ്ഞെടുപ്പ് ദിനത്തിലാണ് പെരുന്നയില്‍ സുരേഷ് ഗോപി വന്നത്. അന്ന് ബജറ്റ് യോഗത്തിലേക്ക് വലിഞ്ഞുകയറിവന്നതിന് പിന്നില്‍ രാഷ്്ട്രീയ ലക്ഷ്യമുണ്ടായിരുന്നു. ബിജെപിയുമായി അടുത്തു നില്‍ക്കുകയാണ് എന്‍എസ്എസ് എന്നു വരുത്തിതീര്‍ക്കാനായിരുന്നു ശ്രമം. ബജറ്റ് ദിനത്തിലായിട്ടും പുഷ്പാര്‍ച്ചന നടത്താന്‍ അനുവാദം നല്കി.
പാര്‍ലമെന്റ് പോലെ തന്നെയാണ് ഞങ്ങളുടെ ബജറ്റ് യോഗവും. സുരേഷ് ഗോപിയെന്താ ഒന്നും അറിവില്ലാത്ത കുട്ടിയാണോ? തെറ്റുപറ്റിയെന്ന് സുരേഷ്ഗോപി തന്നെ അന്ന് പറഞ്ഞതാണ്. അതിനുശേഷമാണ് പിന്നീട് തിരുത്തിയത്. ഉപരാഷ്ട്രപതിയെ മുന്‍പ് ഞങ്ങള്‍ സ്വീകരിച്ചതാണ്. അന്ന് പുഷ്പാര്‍ച്ചന നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടില്ല. ഞാന്‍ അങ്ങോട്ടുചോദിച്ച് പുഷ്പാര്‍ച്ചന നടത്തിയിട്ടേ പോകാവൂ എന്ന് നിര്ബന്ധിക്കുന്നതാണോ ശരി? മുന്‍ ഗവര്‍ണര്‍ ആനന്ദബോസിനോട് നല്ല രീതിയിലാണ് പെരുമാറിയത്.
ഈ വിവാദം വീണ്ടും ഉണ്ടാക്കിയതിനു പിന്നില്‍ സുരേഷ് ഗോപിയുടെ രാഷ്ട്രീയ ലക്ഷ്യമുണ്ട്. അതില്‍ പാവം ഉപരാഷ്്ട്രപതിയേയും വലിച്ചിഴച്ചു. ഡല്‍ഹിയിലെ കരയോഗത്തിന് എന്‍എസ്എസുമായി ഒരു ബന്ധവുമില്ല.ഞങ്ങള്‍ക്ക് മുകളില്‍ കയറാന്‍ ശ്രമിച്ചിട്ടുള്ളതാണ്. രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത് അദ്ദേഹത്തിന്റെ മര്യാദ.
സുരേഷ് ഗോപിയുടെ നിലപാട് സംസ്ഥാനത്ത് ബിജെപിയുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുമെന്ന് മനസിലാക്കിയാണ് രാജീവ് ചന്ദ്രശേഖരന് എന്‍എസ്എസിന് അനുകൂലമായ നിലപാടെടുത്തതെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.
Kerala
തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ തന്നെ ഫോണിൽ ബന്ധപ്പെട്ട് കാണമെന്ന് അറിയിച്ചിരുന്നെന്നും പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ.
ബജറ്റ് തയാറാക്കൽ തിരിക്കിലിരിക്കേ തന്റെ ഫോണിൽ അദ്ദേഹം വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫായതിനാൽ ബന്ധപ്പെടാനായില്ല. പിന്നീട് പ്രൈവറ്റ് സെക്രട്ടറിയുടെ ഫോണിൽ വിളിച്ച അദ്ദേഹവുമായി സംസാരിച്ചിരുന്നു.
കുറച്ചു കാര്യങ്ങൾ പറയാനുണ്ടെന്നും കാണാമെന്നുമാണ് അറിയിച്ചത്. കാണാമെന്ന് താനും പറഞ്ഞു. പിന്നീട് രണ്ടോ മൂന്നോ ദിവസം കഴിഞ്ഞപ്പോൾ വാർത്ത വരുന്നു അദ്ദേഹത്തെ കാണാൻ അനുമതി നൽകിയില്ലെന്ന്. അത് അദ്ദേഹം പറഞ്ഞതാണോ എന്ന് അറിയില്ല.
തന്നെ ബന്ധപ്പെടുന്നവരെ ആരെയും കാണേണ്ടതില്ലെന്നു പറഞ്ഞിട്ടില്ല. ഒരിക്കൽ തുഷാർ വെള്ളാപ്പള്ളി ആലുവയിലെ വീട്ടിലെത്തി അഭിനന്ദിച്ചിട്ടു പോയി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തന്നെ വന്നു കണ്ട് മണ്ഡലത്തിലെ പ്രശ്നങ്ങൾ അടക്കം ശ്രദ്ധയിൽപ്പെടുത്തി.
എത്രയെത്ര ബിഷപ്പുമാരും സമസ്ത നേതാക്കളടക്കമുള്ള മത പുരോഹിതരും തന്നെ കാണാൻ എത്തുന്നു. കൂടുതലും അവരുടെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പറയുന്നതിന് അടക്കമാണ് എത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാണാനായി നിരന്തരം ശ്രമിച്ചിട്ടും ഫോണ്‍ എടുക്കാൻ പോലും മുഖ്യമന്ത്രി തയാറായില്ലെന്നു ജി. സുകുമാരൻ നായർ വിമർശിച്ചതിനുള്ള മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ മുൻ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ സമർപ്പിച്ച മാനനഷ്ട കേസിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ തർക്കം സമർപിച്ചു. തിരുവനന്തപുരം മൂന്നാം സബ് കോടതിയിലാണ് മുഖ്യമന്ത്രി തർക്കം സമർപ്പിച്ചത്.
2016 മുതല്‍ 2021 വരെയാണ് കടകംപള്ളി ദേവസ്വം മന്ത്രി ആയിരുന്നത്. ഈ കാലയളവിലാണ് തിരിമറി നടന്നിട്ടുള്ളത്. ഇതില്‍ ഉദ്യോഗസ്ഥര്‍ക്കും ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ക്കും ഉള്ളതുപോലുള്ള ഉത്തരവാദിത്തം മന്ത്രി എന്ന നിലയില്‍ കടകംപള്ളിക്കും ഉണ്ടെന്നാണ് സതീശന്റെ വാദം.
എന്നാൽ സർക്കാരിനു ക്ഷേത്ര കാര്യങ്ങളിൽ ഉത്തരവാദിത്തം ഇല്ലെന്നാണ് കടകംപള്ളി സുരേന്ദ്രന്റെ വാദം. മാനഹാനി വരുത്തുന്ന പ്രസ്താവന നടത്തിയ സതീശന് മാപ്പ് പറയണമെന്നും, സമാന പ്രസ്താവന നടത്തില്ലെന്ന് ഉറപ്പു വരുത്തണമെന്നും നടത്തിയ പ്രസ്താവനയ്ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുമാണ് കടകംപള്ളി സുരേന്ദ്രന് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നത്.
National
ഗുവാഹത്തി: മയക്കുമരുന്ന് മാഫിയകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുമായി ആസാം സർക്കാർ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പിടിച്ചെടുത്ത 472 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നുകൾ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ സാന്നിധ്യത്തിൽ പൊതുജനമധ്യത്തിൽ നശിപ്പിച്ചു. റോഡ് റോളർ കയറ്റിയും, ഉയർന്ന താപനിലയിലുള്ള ഇൻസിനറേറ്ററുകളിൽ കത്തിച്ചുമാണ് ലഹരിവസ്തുക്കൾ നശിപ്പിച്ചത്.
മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ ആസാം സർക്കാർ പുലർത്തുന്ന 'സീറോ ടോളറൻസ്' നയത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. "വിലപ്പെട്ട ജീവിതങ്ങളെ നശിപ്പിക്കുമായിരുന്ന വൻ ലഹരിശേഖരമാണ് ഇന്ന് നശിപ്പിച്ചത്. ലഹരിമുക്ത ആസാം കെട്ടിപ്പടുക്കുക എന്നതാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യം," അദ്ദേഹം പറഞ്ഞു.
മോർഫിൻ, കറുപ്പ്, ഹെറോയിൻ, കൊക്കെയ്ൻ, യാബ ഗുളികകൾ, കഫ് സിറപ്പുകൾ, കഞ്ചാവ് തുടങ്ങി വൻ ശേഖരമാണ് ഇതിൽ ഉൾപ്പെട്ടിരുന്നത്. പരിസ്ഥിതിക്ക് ദോഷം വരാത്ത രീതിയിൽ ശാസ്ത്രീയമായാണ് ഇവ സംസ്കരിച്ചത്. ഭാവിയിലും ലഹരി മാഫിയകൾക്കെതിരെ കർശന നടപടികൾ തുടരുമെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു.
Kerala
കല്‍പ്പറ്റ: കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ പരിധിയില്‍ തുരങ്കപാത നിര്‍മാണവുമായി ബന്ധപ്പെട്ട് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തെ തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോര്‍ട്ട് നല്കിയതും പരിസ്ഥിതി അനുമതിയടക്കം ക്ലിയറന്‍സുകള്‍ നേടിയെടുക്കുന്നതിനു നടത്തിയ വഴിവിട്ട നീക്കങ്ങളും ഉള്‍പ്പെടുത്തുന്നതിന് മുഖ്യമന്ത്രിക്ക് കോ എക്സിസ്റ്റന്‍സ് കളക്ടീവ്, കേരള കത്ത് അയച്ചു.
പരിസ്ഥിതി സംഘടനാ നേതാക്കളായ എന്‍. ബാദുഷ (വയനാട്), എം.എന്‍. ജയചന്ദ്രന് (ഇടുക്കി), വീണ മരുതൂര്‍ (തിരുവനന്തപുരം), അഡ്വ. സന്തോഷ് (എറണാകുളം), എ.ജെ. ബാബു(തിരുവനന്തപുരം), ടി.വി. രാജന് (കോഴിക്കോട്), അന്‍വര്‍ സാദത്ത് (നിലമ്പൂര്‍), കെ.എ. സുലൈമാന്‍(ഇടുക്കി) എന്നിവര്‍ ഒപ്പിട്ടതാണ് കത്ത്.
കള്ളാടിയില്‍ തുരങ്കമുഖത്തുണ്ടായ മണ്ണിടിച്ചില്‍ അന്വേഷിക്കാനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയതും സമിതിയുടെ റിപ്പോര്‍ട്ട് ലഭിക്കുന്നതുവരെ തുരങ്കത്തിന്റെ പണികള്‍ നിര്‍ത്തിവയ്പ്പിച്ചതും സ്വാഗതാര്‍ഹമാണ്.
തുരങ്ക നിര്‍മാണത്തിന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയവും സുപ്രീം കോടതിയും അനുമതി നല്‍കിയത് കര്‍ശന വ്യവസ്ഥകളോടെയാണ്. ഈ വ്യവസ്ഥകളുടെ ലംഘനം ഉണ്ടായോ എന്നുമാത്രം അന്വേഷിച്ചാല്‍ പോരാ. പരിസ്ഥിതി ആഘാത നിര്‍ണയവും സാമൂഹിക ആഘാത നിര്‍ണയവും തെറ്റായും ഗൂഢാലോചനയിലൂടെയുമാണ് നടത്തിയത്.
വനം-വന്യജീവി സംരക്ഷണം ഉള്‍പ്പെടെ വിവിധ വകുപ്പുകളില്‍ തെറ്റായ റിപ്പോര്‍ട്ടുകള്‍ നല്കാന് മുന്‍ സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തിയിട്ടുണ്ട്. തുരങ്കം കടന്നുപോകുന്ന പ്രദേശം ജില്ലാ, സംസ്ഥാന ഡിസാസ്റ്റര്‍ മാനേജ്മെന്റ് അഥോറിറ്റികള്‍ റെഡ് സോണില്‍ ഉള്‍പ്പെടുത്തിയതാണെന്ന് സത്യം ബന്ധപ്പെട്ടവര്‍ സംസ്ഥാന പരിസ്ഥിതി ആഘാത നിര്‍ണയ സമിതിക്കും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനും നല്കിയ റിപ്പോര്‍ട്ടുകളില്‍ മറച്ചുവച്ചു.
സാമൂഹിക ആഘാത പഠനം നടത്തിയത് അനംഗീകൃത ഏജന്‍സിയാണ്. ഇക്കാര്യവും സമിതി അന്വേഷിക്കണം. പരിസ്ഥിതി ആഘാത നിര്‍ണയ സമിതിയില്‍ സര്‍ക്കാര്‍ നോമിനികള്‍ മാത്രമാണുള്ളത്. ശാസ്ത്ര-സാങ്കേതിക-പരിസ്ഥിതി വിദഗ്ധര്‍ ഒരാള്‍ പോലും ഇല്ല. ഇത് യാദൃശ്ചികമല്ല. പരിസ്ഥിതി, സാമൂഹിക ആഘാത നിര്‍ണയം സത്യസന്ധവും വിശ്വസനീയവും കുറ്റമറ്റതുമായ രീതിയില്‍ നടത്തേണ്ടത് അത്യാവശ്യമാണെന്നും കത്തില്‍ പറയുന്നു.
Kerala
ബംഗളൂരു: കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. മുഖ്യമന്ത്രിയെ ക്ഷേത്ര ട്രസ്റ്റ് അംഗങ്ങൾ അടക്കമുള്ളവർ പൂർണകുംഭം നൽകി സ്വീകരിച്ചു.
ക്ഷേത്രത്തിലെ പ്രത്യേക പൂജകളിൽ വി.ഡി. സതീശൻ പങ്കെടുത്തു. ഇന്നു രാവിലെ ആറോടെയായിരുന്നു സന്ദർശം.
മുഖ്യമന്ത്രി ആയ ശേഷം ആദ്യമായിട്ടാണ് വി.ഡി. സതീശൻ കൊല്ലൂരിലെത്തുന്നത്.
Kerala
കണ്ണൂർ: വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ കണ്ണൂർ ജില്ലാ സെക്രട്ടറിക്ക് മാത്രമല്ല ഓരോ മലയാളിക്കും താത്പര്യമുണ്ടെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. കേരളത്തിന്റെ പൊതുമുതൽ കൈമോശം വരാതിരിക്കാനുള്ള ജാഗ്രതയാണിതെന്നും കെ.കെ. രാഗേഷ് പറഞ്ഞു.
സിപിഎം ജില്ലാ സെക്രട്ടറിക്ക് എന്താണ് വിഴിഞ്ഞത്ത് കാര്യം എന്ന നിലയിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ വാർത്താസമ്മേളനത്തിൽ ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കെ.കെ. രാഗേഷ് മറുപടിയുമായി രംഗത്തെത്തിയത്.
അസഹിഷ്ണുത കാണിച്ചാൽ മുഖ്യമന്ത്രിയോട് തിരിച്ചും ചോദ്യങ്ങളുണ്ടാകുമെന്നും ചോദ്യം ചോദിക്കുമ്പോൾ പൊതുപ്രവർത്തകരെ വിരട്ടി നിർത്താൻ നോക്കരുതെന്നും കെ.കെ. രാഗേഷ് അഭിപ്രായപ്പെട്ടു.
ചോദ്യം ഉയരുമ്പോഴുള്ള അസ്വസ്ഥത കണ്ടാൽ മുഖ്യമന്ത്രി പ്രതിരോധത്തിലാണെന്ന് മനസിലാകും. ഇനിയും ചോദ്യങ്ങൾ ഉയരുമെന്നും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് കൂട്ടിച്ചേർത്തു.
Kerala
കണ്ണൂർ: മുതിർന്ന സിപിഎം നേതാവ് ഇ.പി.ജയരാജന്റെ ആത്മകഥ "ഇതാണെന്റെ ജീവിതം' മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. ശിശു സഹജമായ നിഷ്കളങ്കത കാത്തുസൂക്ഷിക്കുന്ന നേതാവാണ് ജയരാജനെന്ന് പുസ്തക പ്രകാശന ചടങ്ങിൽ മുഖ്യമന്ത്രി പറഞ്ഞു.
ഒരു കമ്യൂണിസ്റ്റുകാരന്റെ വസ്തുതാപരമായ ആവിഷ്കാരത്തിനു പ്രസക്തിയുണ്ട്. സ്വന്തം കഥ എന്നതിനപ്പുറം പ്രസ്ഥാനത്തിന്റെ, കാലത്തിന്റെ കഥ കൂടിയാണ് ഈ പുസ്തകം. പാർട്ടിയിലെ നയപരമായ അഭിപ്രായ ഭിന്നതകളിൽ ശരിയായ നിലപാടുകളാണ് ഇ.പി സ്വീകരിച്ചത്.
കൊല്ലാനുദ്ദേശിച്ചായിരുന്നു ജയരാജന് നേരെയുണ്ടായ വെടിവെപ്പ്. വെടിയുണ്ടയുടെ അംശങ്ങൾ ഇപ്പോഴും കഴുത്തിൽ പേറി കൊണ്ടാണ് ജയരാജൻ ജീവിക്കുന്നത്. ഇപിക്കെതിരെ അസത്യങ്ങളും അർത്ഥ സത്യങ്ങളും കൊണ്ട് പ്രചരണങ്ങളുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.
District News
ആലപ്പുഴ: തന്റെ ചിത്രവും പേരും ഉപയോഗിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ അശ്ലീലവും ക്രിമിനൽ സ്വഭാവമുള്ളതുമായ പോസ്റ്റുകൾ പ്രചരിക്കുന്നുവെന്ന് മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി. സുധാകരൻ.
ഫേസ്ബുക്കിലൂടെ ജി. സുധാകരൻ തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്. സ. പിണറായി വിജയന് ജി. സുധാകരൻ അയച്ച കവിത വൈറലാകുന്നു എന്ന തലക്കെട്ടോടെയാണ് കുറിപ്പ് പ്രചരിക്കുന്നത്. സമാനമായ രീതിയിൽ ക്രിമിനൽ സ്വഭാവമുള്ള നിരവധി പോസ്റ്ററുകളും പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടെന്നും, ഇത് തന്നെ മനഃപൂർവം അപമാനിക്കാൻ വേണ്ടിയുള്ള ശ്രമമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തരം പ്രചാരണങ്ങൾ ഗുരുതരമായ സൈബർ കുറ്റമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, സൈബർ പോലീസ് ഈ വിഷയത്തിൽ ശ്രദ്ധിക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടു.
District News
തിരുവനന്തപുരം: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നു കൊടുംകുറ്റവാളി ഗോവിന്ദച്ചാ മി ജയിൽചാടിയ സംഭവം അതീവ ഗൗരവമുള്ളതാണെന്നും മണിക്കൂറുകൾക്കുള്ളി ൽ അയാളെ പിടികൂടിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറ ഞ്ഞു. ജയിലിലെ വൈദ്യുതവേലി പ്രവർത്തനക്ഷമമല്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുത്തു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടികൾ സ്വീകരിച്ചു. അന്വേഷണത്തിന് സമിതിയെ നി യമിച്ചു.
ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടവും സുരക്ഷാവീഴ്ചയും സംബന്ധിച്ച് പ്രതിപക്ഷ ത്തിന്റെ ചോദ്യങ്ങൾക്ക് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
District News
തിരുവനന്തപുരം: സംസ്ഥാനത്ത് സമഗ്ര വോട്ടര്‍ പട്ടിക പരിഷ്ക്കരണം നടപ്പാക്കാനുള്ള നീക്കത്തിന് എതിരേ പ്രമേയം പാസാക്കി നിയമസഭ. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. പ്രതിപക്ഷത്തിന്റെ പിന്തുണയോടെയാണ് പ്രമേയം കൊണ്ടുവന്നത്.
വോട്ടര്‍ പട്ടിക പ്രത്യേക തീവ്ര പുനഃപരിശോധനയ്ക്ക് വിധേയമാക്കുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം ദേശീയ പൗരത്വ രജിസ്റ്ററിന്റെ വളഞ്ഞ വഴിയിലൂടെയുള്ള നടപ്പാക്കലാണെന്ന ആശങ്ക വ്യാപകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ബിഹാറില്‍ നടന്ന എസ്ഐആർ പ്രക്രിയ ഇത്തരം ആശങ്കകളെ ശരിവെക്കുന്നതുമാണ്. പുറന്തള്ളലിന്റെ രാഷ്ട്രീയമാണ് ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്കരണത്തില്‍ കാണുന്നത്. അതേ രീതിയാണ് ദേശീയ അടിസ്ഥാനത്തില്‍ ലക്ഷ്യമിടുന്നത് എന്ന സംശയവും രാജ്യവ്യാപകമായി നിലവിലുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ബിഹാര്‍ എസ്ഐആർ പ്രക്രിയയുടെ ഭരണഘടനാ സാധുത സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കെത്തന്നെ തെരഞ്ഞെടുപ്പ് പടിവാതില്ക്കല് നില്ക്കുന്ന കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ കൂടി തിടുക്കപ്പെട്ട് ഇതേ പ്രക്രിയ കൊണ്ടുവരുന്നതിനെ നിഷ്കളങ്കമായി കാണാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പ്രമേയത്തിൽ പറഞ്ഞു.
ദീര്‍ഘകാല തയാറെടുപ്പും കൂടിയാലോചനയും ആവശ്യമായ എസ്ഐആർ പോലുള്ള പ്രക്രിയ ഇത്തരത്തില്‍ തിടുക്കത്തില്‍ നടത്തുന്നത് ജനവിധി അട്ടിമറിക്കാനാണെന്ന ഭയം തെരഞ്ഞെടുപ്പ് കമ്മീഷനെ സംശയത്തിന്റെ നിഴലിലാക്കിയിരിക്കുന്നു. കേരളത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തുതന്നെ നടക്കാനിരിക്കയാണ്. അത് കഴിഞ്ഞാലുടന്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഈ സാഹചര്യത്തില്‍ തിടുക്കപ്പെട്ട് എസ്ഐആർ നടത്തുന്നത് ദുരുദ്ദേശ്യപരമാണ്.
പൗരത്വത്തെ മതാധിഷ്ഠിതമാക്കുന്ന പൗരത്വ ഭേദഗതി നിയമത്തെ പൊടിതട്ടിയെടുക്കാനുള്ള ശ്രമം നടത്തുന്നവര്‍ എസ്ഐആറിനെ ഏതുവിധമാവും ഉപയോഗിക്കുക എന്നതും ജനാധിപത്യം നേരിടുന്ന വെല്ലുവിളിയാണ്. മൗലികാവകാശത്തെ ഹനിക്കുന്ന ഇത്തരം നടപടികളില്‍ നിന്നും പിന്തിരിഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷന് സുതാര്യമായി വോട്ടര്‍പ്പട്ടിക പുതുക്കല്‍ നടത്തണം എന്ന് ഈ നിയമസഭ ഏകകണ്ഠമായി ആവശ്യപ്പെടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
District News
തിരുവനന്തപുരം: പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും പരാതിക ളും മുഖ്യമന്ത്രിയോട് പറയുന്നതിനായി 'മുഖ്യമന്ത്രി എന്നോടൊപ്പം' (സിഎം വിത്ത് മീ) എന്ന പേരിൽ സംസ്ഥാന സർക്കാർ ആരംഭിക്കുന്ന സിറ്റിസൺ കണക്ട് സെന്ററി ന്റെ ഉദ്ഘാടനം ഇന്നു നടക്കും.
വെള്ളയമ്പലത്തെ സർക്കാർ ഏറ്റെടുത്ത പഴയ എയർ ഇന്ത്യ ഓഫീസിൽ പ്രവർത്ത നം ആരംഭിക്കുന്ന സിറ്റിസൺ കണക്ട് സെൻ്റർ ഇന്നു വൈകുന്നേരം അഞ്ചിന് മുഖ്യ മന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 1800-425-6789 എന്ന ടോൾഫ്രീ നമ്പരി ലൂടെയാണ് ജനങ്ങൾക്ക് മുഖ്യമന്ത്രിയോട് അഭിപ്രായങ്ങളും നിർദേശങ്ങളും പരാതി കളും പങ്കുവയ്ക്കാൻ കഴിയുക.
Out of Range
രാവിലെ നടക്കാന്‍ ഇറങ്ങുകയാണെന്നാണ് പറച്ചിലെങ്കിലും മിക്കവാറും ഓട്ടമാണ് കൂടുതല്‍. തനിയെ ഒാടുന്നതല്ല, തെരുവുനായ്ക്കള്‍ ഓടിക്കുന്നതാണ്. അങ്ങനെയൊരു ഓട്ടം കഴിഞ്ഞ് കിതപ്പു മാറ്റിക്കൊണ്ടിരിക്കുന്നതിനിടയിലാണ് വാര്‍ഡിലെ ലോക്കല്‍ നേതാക്കളില്‍ ഒരാള്‍ വിയര്‍ത്തുകുളിച്ച് പരിഭ്രാന്തനായി വരുന്നതു കണ്ടത്.
ആൾ ജെൻ സി ആണെങ്കിലും രാഷ്ട്രീയക്കാരുടെ ഫാൻസിഡ്രസിനോടാണ് താത്പര്യം. ഏതു കാലാവസ്ഥയിലും ഖദർ ഉടയാതെ നടക്കുന്നതിൽ ശ്രദ്ധാലുവായ നേതാവ് തിരക്കിട്ടു പായുന്നതു കണ്ടപ്പോൾ ആരെങ്കിലും ‘ക്ലിപ് ഇട്ടോ’ എന്നായിരുന്നു ആദ്യത്തെ സംശയം. “എന്താ നേതാവേ മുഖം വല്ലാതിരിക്കുന്നത്? അതിരാവിലെ എങ്ങോട്ടാ...? ആകെ വിയര്‍ത്തു കുളിച്ചല്ലോ.”
“ഒന്നും പറയേണ്ട ചേട്ടാ. രാവിലെ പോലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒരാളെ ജാമ്യത്തിലിറക്കാന്‍ പോയിരുന്നു. അതുമായി ബന്ധപ്പെട്ട് എന്തോ കാര്യം സംസാരിക്കാനാണത്രേ.”
“അതിനെന്താ നേരേയങ്ങ് ചെന്നാല്‍ പോരേ. നിങ്ങള്‍ രാഷ്ട്രീയക്കാര്‍ക്കു പോലീസ് സ്റ്റേഷന് പുത്തരിയാണോ?”
“ചേട്ടാ ഭരണകക്ഷിക്കു മാത്രമാ പുത്തരിയല്ലാത്തത്. പ്രതിപക്ഷമാണേൽ ചിലപ്പോൾ പൂരത്തെറി ആയിരിക്കും.”
“അതെന്താ അങ്ങനെയൊരു വര്‍ത്തമാനം. ഇപ്പോള്‍ മൊത്തം ജനമൈത്രി പോലീസ് അല്ലേ... സ്റ്റേഷന്റെയൊക്കെ വാതില്ക്കല് എഴുതിവച്ചിട്ടുണ്ടല്ലോ ജനമൈത്രി പോലീസ് സ്റ്റേഷനെന്ന്...”
“ഭിത്തിയിലങ്ങനെ പലതുമെഴുതും. അതും വായിച്ച് ആവേശത്തിൽ ചെന്നു കയറിക്കൊടുത്താല്‍ ചിലപ്പോള്‍ വൈകാതെ മാലയിട്ട് ഭിത്തിയില്‍ ഇരിക്കേണ്ടി വരും. അതല്ലേ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്.”
“ജനമൈത്രിയെന്നാല് ജനങ്ങളോടു മൈത്രി എന്നല്ലേ അര്‍ഥം. പിന്നെയെന്താ പ്രശ്നം?”
“മൈത്രി കൂടിയതാണോയെന്നറിയില്ല, അവിടെ കയറിയിറങ്ങിയ പലർക്കും മൂത്രം പെൻഡിംഗ് ആണത്രേ. മൈത്രി വന്നാലും മന്ത്രി വന്നാലും ഓരോരോ ആചാരങ്ങളാകുമ്പോള്‍ അതു പാലിക്കേണ്ടതല്ലേ എന്നാണ് ചില എമാന്മാരുടെ ചോദ്യം.”
“പോലീസ് ആകെ മാറിയെന്നാണല്ലോ പൊതുവേ പറഞ്ഞുകേട്ടിരുന്നത്. അവര്‍ പാട്ടുപാടുന്നു, ട്രോള്‍ ഉണ്ടാക്കുന്നു, ഡാന്‍സ് കളിക്കുന്നു, കൃഷി ചെയ്യുന്നു, ആളുകളെ തൊട്ടും തലോടിയും ആശ്വസിപ്പിക്കുന്നു... ഇങ്ങനെ പലതും അടുത്ത കാലത്തു കണ്ടിരുന്നു.”
“കൃഷി വ്യാപകമായി ചെയ്യുന്നുണ്ട്. കൂടുതലും ചൊറിയണമാണെന്ന കേള്‍വി.”
“അതെന്താ ചൊറിയണത്തിനു വല്ല പോഷകഗുണവുമുണ്ടോ അതില്‍ ശ്രദ്ധ വയ്ക്കാന്‍... അതോ തോരന്‍ വയ്ക്കാനാണോ?”
“പോഷകഗുണമല്ല, അതിനുള്ളതു പോലീസ് ഗുണമാണെന്നാണ് അനുഭവസ്ഥർ പറയുന്നത്. അടിമുടി ചൊറിച്ചില്‍. കാക്കി ബോഡിയിലേക്കു പറ്റിപ്പിടിച്ചാല്‍ പിന്നെ ചില ഏമാന്മാര്ക്കു സാധാരണക്കാരെ കണ്ടാല്‍ വല്ലാത്ത ചൊറിച്ചില്‍ ആണത്രേ. അപ്പോള്‍ അവര്‍ക്കു നാട്ടുകാരെ ചൊറിയണമെന്നു തോന്നും. പോലീസ് ജീപ്പില്‍ത്തന്നെ ഗ്രോ ബാഗില്‍ ചൊറിയണം വളര്‍ത്താനുള്ള സാധ്യതകളാണ് ഇപ്പോള്‍ ചില ഏമാന്മാര് അന്വേഷിച്ചുകൊണ്ടിരിക്കുന്നതത്രേ. പിന്നെ തോരന്‍ വേണോ തോരെത്തോരെ വേണോ എന്നതൊക്കെ ഏമാന്റെ മൂഡ് പോലിരിക്കും.”
“ചങ്ങനാശേരിയില്‍ ഒരാൾക്കു വിരല്‍ കൊടുക്കേണ്ടി വന്നെന്നു കേട്ടിരുന്നു. ഏകലവ്യനോടു ദ്രോണാചാര്യര്‍ ചോദിച്ചതുപോലെ ഗുരുദക്ഷിണ വല്ലതുമാണോ?”
“ഇതു ദ്രോണാചാര്യര്‍ അല്ല, ദ്രോഹാചാര്യന്മാരാണ്. നല്ല പോലീസുകാരെക്കൂടി ചീത്ത കേൾപ്പിക്കുന്ന കാക്കിക്കുള്ളിലെ ചൊറിയണങ്ങൾ. ഏകലവ്യനോടു ഗുരുദക്ഷിണയായി ഒരു വിരലല്ലേ ചോദിച്ചുള്ളൂ. ഇവിടെയൊരു ദ്രോഹാചാര്യര്‍ രണ്ടു വിരലാണ് ചവിട്ടിയെടുത്തത്. ബൂട്ട് ഇത്തിരി തേഞ്ഞതായിരുന്നു അല്ലെങ്കില്‍ അഞ്ചു വിരലും കിട്ടിയേനെയെന്നാണ് ഏമാന് പിന്നീട് പറഞ്ഞതെന്നാണ് അറിയുന്നത്.”
ഇതെല്ലാം കേട്ടു തരിച്ചുനിന്ന പൗരനെ നോക്കി നേതാവ് ഇത്രയുംകൂടി പറഞ്ഞു. “സാര്‍ ഒരു ഉപകാരം ചെയ്യണം. ഞാന്‍ എന്തായാലും സ്റ്റേഷനിലേക്കു പോകാന്‍തന്നെ തീരുമാനിച്ചു. സാര്‍ ഈ വിവരം അറിയിക്കേണ്ടവരെയെല്ലാം ഒന്നറിയിച്ചേക്കണം. ബാക്കിയുണ്ടേല്‍ വീണ്ടും കാണാം.”
മിസ്ഡ് കോൾ
മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ‘ബഹു’ എന്നു സംബോധന ചെയ്യണമെന്നു സർക്കുലർ.
- വാർത്ത.
ബഹുത് അച്ഛാ വിനയം!
Leader Page
അനന്തപുരി
പത്തുവർഷത്തെ ഭരണംകൊണ്ട് കേരളത്തിലെ ജനങ്ങളെ വല്ലാതെ മുറിപ്പെടുത്തിയിട്ടുണ്ടെന്ന് ഒരുസർക്കാരിനു തോന്നുന്നതും സർക്കാർ ചെലവിൽ പരിഹാരക്രിയകൾക്ക് മുതിരുന്നതും നല്ല കാര്യമല്ലേ? എല്ലാം ശരിയാക്കാമെന്ന് പറഞ്ഞവർക്ക് എല്ലാം അങ്ങ് ശരിയായില്ല എന്ന ചിന്ത വരുന്നത് നല്ലതുതന്നെ.
തെരഞ്ഞെടുപ്പുകൾ വരുന്നതുകൊണ്ട് പാവം ജനങ്ങൾക്കു കിട്ടുന്ന ഒരു വലിയ അനുഗ്രഹം. പിണറായി സർക്കാർ രണ്ടു പരിഹാര ക്രിയകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അയ്യപ്പസംഗമവും ന്യൂനപക്ഷ സംഗമങ്ങളും. കേരളത്തിലെ ജനതയിൽ 54 ശതമാനം വരുന്ന ഹിന്ദുക്കളുടെയും 24 ശതമാനം വരുന്ന മുസ്ലിംകളുടെയും 18 ശതമാനം വരുന്ന ക്രൈസ്തവരുടെയും മുറിവുകളാണ് ലക്ഷ്യം.
രാഷ്ട്രീയ ലക്ഷ്യങ്ങളോടെ നടത്തന്ന രണ്ടു പരിപാടികളോടും പ്രതിപക്ഷം എതിർപ്പു പ്രകടിപ്പിച്ചിട്ടുണ്ട്. അവർ ബഹിഷ്കരിക്കുന്ന മട്ടാണ്. ബിജെപിയും അതേ സമീപനം കൈക്കൊള്ളുന്നു. ന്യൂനപക്ഷസംഗമത്തിനില്ലെന്ന് മുസ്ലിംലീഗ് പറഞ്ഞിട്ടുണ്ട്. അധ്യാപക നിയമനത്തിലെ വിവേചനം പരിഹരിച്ചില്ലെങ്കിൽ സംഗമത്തിന് തങ്ങളില്ലെന്ന് ക്രൈസ്തവ നേതാക്കളും പറയുന്നു. അതുകൊണ്ട് എല്ലാ ഹിന്ദുക്കളും മുസ്ലിംകളും ക്രൈസ്തവരും വിട്ടുനിൽക്കും എന്നല്ല.ഇടതുമുന്നണിയുടെ ആൾക്കാർ എല്ലാ വിഭാഗത്തിലുമുണ്ട്. അവർ എത്തുമെന്ന് ഉറപ്പാണ്.
ഏറ്റവും ശക്തമായ പ്രതികരണം നടത്തിയത് മതസൗഹാർദത്തിന്റെ സമകാലീന ആൾരൂപമായ വെള്ളാപ്പള്ളി നടേശനാണ്. അദ്ദേഹം പറഞ്ഞു ജനാധിപത്യ മുന്നണിയിൽ മുസ്ലിംലീഗും കേരള കോണ്‍ഗ്രസും ഉള്ളതുകൊണ്ടാണ് അവർക്ക് അയ്യപ്പസംഗമത്തെ പിന്താങ്ങാനാവത്തത് എന്ന്. രണ്ടു കാലിലും മന്തുള്ളവൻ ഒരുകാലിൽ മന്തുള്ളവനെ മന്തുകാലൻ എന്ന് പരിഹസിക്കുന്നതുപോലെ അല്ലേ അത്. ഇടതുമുന്നണിയിൽ എത്രയാണ് കേരള കോണ്‍ഗ്രസുകൾ. എത്രയാണ് ലീഗുകൾ? വെള്ളാപ്പള്ളിയുടെ തള്ളു കേൾക്കുന്ന പത്രക്കാർ എന്തേ ഇക്കാര്യം ചോദിക്കാത്തത് എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
സർക്കർ എത്രയൊക്കെ തള്ളിയാലും 2021ലെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ പാവങ്ങൾക്കു വാഗ്ദാനം ചെയ്ത 2,500 രൂപയുടെ പ്രതിമാസ പെൻഷൻ നടപ്പാക്കാതെ എന്തു പറഞ്ഞാലും ആർക്കും വിശ്വാസം വരില്ല. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും കൊടുക്കേണ്ട ക്ഷാമബത്ത കുടിശികയ്ക്കു വേണ്ടി സമരം ചെയ്യാൻപോലും വേറൊരു സർക്കാർ വരുന്നതാണ് നല്ലതെന്ന് ജീവനക്കാർക്കെങ്കിലും ബോധ്യമുണ്ട് എന്നു മറക്കരുത്.
സ്വന്തം ശക്തികൊണ്ട് മാത്രമല്ല തെരഞ്ഞെടുപ്പു ജയിക്കുന്നതെന്ന് നന്നായി അറിയുന്നവരാണ് സിപിഎം. എതിരാളികളുടെ ശക്തി ചോർത്തുന്നതാണ് അതിനുള്ള നല്ലൊരു മാർഗം. ജനാധിപത്യമുന്നണിയുടെ പ്രമുഖരായ മുന്നണിപ്പോരാളികളെ ആയുധമെടുക്കാൻ വയ്യാത്തവരാക്കുക എന്നത് നല്ല തന്ത്രമാണ്. മുന്നണിയുടെ കുന്തമുനകളായ യുവജന നേതാക്കളെയാണ് ഇക്കുറി നോട്ടമിട്ടിരിക്കുന്നത് എന്ന് തോന്നുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ രാഹുൽ മാങ്കൂട്ടത്തിൽ ഷെഡ്ഡിൽ കയറി. യൂത്ത് ലീഗിന്റെ ഫിറോസിനെതിരേ കളി നടക്കുന്നു. പക്ഷേ, ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയാണ്, സതീശനല്ല എന്ന തടസം ഇപ്പോഴുണ്ട്.
ശബരിമല വിവാദം
ശബരിമലയിലെ ആചാരങ്ങൾക്കു നിരക്കാത്ത ഒരു വിധി 2018ൽ സുപ്രീംകോടതിയിൽ നിന്നുണ്ടായി. ശബരിമലയിലെ ആചാരത്തിന് വിരുദ്ധമായി അവിടെ യുവതികൾക്ക് പ്രവേശനം കൊടുക്കണം എന്നായിരുന്നു വിവാദമായ വിധി. പുരോഗമനക്കാർ എന്ന് കരുതുന്ന പലരും ഈ നിലപാടുകാരായിരുന്നു. അന്ന് കേരളം ഭരിച്ചിരുന്ന പിണറായി സർക്കാർ നല്ല അവസരമായി കണ്ടു. കോടതിവിധിയുടെ മറവിൽ അവിടെ ആചാരലംഘനം നടത്തിക്കാൻ മുൻകൈയെടുത്തു. എന്ത് എതിർപ്പും നേരിട്ട് ശബരിമല ദർശനം നടത്താൻ മുന്നോട്ടു വന്ന ബിന്ദു അമ്മിണിക്കും കനകദുർഗയ്ക്കും സർക്കാർ എല്ലാ ഒത്താശയും നല്കി.
അയ്യപ്പ ഭക്തർ പ്രതിഷേധിച്ചു സമരത്തിനിറങ്ങി. വിധി നടപ്പാക്കാൻ ജനപിന്തുണ ഉണ്ടാക്കുന്നതിന് സർക്കാർ നവോത്ഥാന സംരക്ഷണ സമിതി ഉണ്ടാക്കി. കാസർഗോഡു മുതൽ തിരുവനന്തപുരംവരെ വനിതാ മതിൽ ഉണ്ടാക്കി. ഇതിനിടെ 2019ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണി ഭംഗിയായി തോറ്റു. അതോടെ കളി പാളി എന്നും പരിഹാരക്രിയ ചെയ്തില്ലെങ്കിൽ അധികാരം നഷ്ടപ്പെടുമെന്നും മനസിലായി. ആമയും മുയലും ഓട്ടത്തിലെ ആമയെപ്പോലായി കോണ്‍ഗ്രസ്. വിജയം ഉറപ്പിച്ച് അവർ ശരിക്കും ഉറങ്ങി. അതുകൊണ്ട് ജനാധിപത്യമുന്നണിയിൽ ചോർച്ച ഉണ്ടാക്കി പിണറായി 2021ലെ നിയമസഭാ തെരഞ്ഞെടുപ്പു കടന്നുകൂടി.
പിന്നാലെ 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പു വന്നു. സിപിഎമ്മിന്റെ പരന്പാരഗത വോട്ടു ബാങ്കായ ഈഴവരിൽ വലിയ ചലനം ഉണ്ടായതായി തെരഞ്ഞെടുപ്പു ഫലം തെളിയിച്ചു. എന്താവും കാരണം എന്ന് അവർ ചിന്തിച്ചു. സർക്കാരിന്റെ കടുത്ത മുസ്ലിം പ്രീണന നടപടികളും 2018ലെ സുപ്രീംകോടതി വിധി നടപ്പാക്കാൻ കാണിച്ച അമിതാവേശവുമാണ് വിഷയം എന്ന് മനസിലായിരിക്കും. സിപിഎം പരിഹാരക്രിയകൾ ആരംഭിച്ചു.
ആഗോള അയ്യപ്പസംഗമം
ശബരിമല വിവാദം ഉണ്ടാക്കിയ മുറിവുകൾ ഉണക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻകൈയെടുത്തു നടത്തുന്ന പരിപാടിയാണ് ആഗോള അയ്യപ്പസംഗമം. 20ന് പന്പയിലാണ് പരിപാടി. ദേവസ്വം മന്ത്രി വി.എൻ. വിസവൻ ഓഗസ്റ്റ് 16ന് സംഗമവിവരം മാലോകരെ അറിയിച്ചപ്പോൾതന്നെ സംഗതി വിവാദമായി. സർക്കാരും ദേവസ്വം ബോർഡും സംയുക്തമായി സംഗമം സംഘടപ്പിക്കുന്നതായിട്ടായിരുന്നു ആദ്യത്തെ അറിയിപ്പ്. എന്നാൽ വിഷയം ഹൈക്കോടതിയിൽ എത്തിയപ്പോൾ പരിപാടി ബോർഡിന്റേതു മാത്രമായി. സർക്കാരിന് ഒരുപങ്കും ഇല്ലാത്ത പരിപാടി. ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലിയുടെ ആഘോഷംകൂടിയാക്കി ഈ സംഗമം.
ലോകത്തെന്പാടും നിന്നുള്ള 3,000 അയ്യപ്പഭക്തരാണ് സംഗമത്തിൽ പങ്കെടുക്കുന്നത്. ആഗോള പ്രശസ്തരായ ആത്മീയനേതാക്കൾ, പണ്ഡിതർ, ഭക്തർ, സാംസ്കാരിക പ്രതിനിധികൾ, ഭരണകർത്താക്കൾ എന്നിവർ ഒന്നിച്ചിരുന്ന് ശബരിമലയുടെ വികസനപ്രവർത്തനങ്ങളെക്കുറിച്ച് ആലോചിക്കുകയാണ് ചെയ്യുക. ‘തത്വമസി’ എന്ന ദർശനത്തിന്റെ സാർവത്രിക സന്ദേശം പ്രചരിപ്പിക്കുന്നതിനാണ് സമ്മേളനമെന്നും വിശദമാക്കപ്പെടുന്നു. ശബരിമലയിലെ ആചാരങ്ങളെ എതിർക്കുന്നവരെ ആരെയും ക്ഷണിക്കില്ല എന്നും വ്യക്തമാക്കപ്പെട്ടു. അതായത് 2018ൽ ശബരിമലയിൽ വിവാദമുണ്ടാക്കിയ ബിന്ദു അമ്മിണിയും കനകദുർഗയും ഉൾപ്പെടെയുള്ള വിപ്ലവകാരികൾക്ക് സംഗമത്തിന് പ്രവേശനം ഇല്ലെന്നാണ് പ്രചാരണം. എങ്കിലും, സനാധന ധർമത്തെ എതിർക്കുന്ന തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വരുമോ? എന്നചോദ്യം അവശേഷിക്കുന്നു.
ശബരിമലയെ ആഗോള തീർഥാടന കേന്ദ്രമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി വാസവൻ ആവർത്തിച്ചു. ശബരിമല വികസനത്തിന് 1,300 കോടി രൂപയുടെ പദ്ധതിയാണ് തയാറാക്കപ്പെട്ടിരിക്കുന്നത്. ഇതുസംബന്ധിച്ച് ശബരിമല ഭക്തരെ കേൾക്കുന്നതിനാണ് സംഗമം. ശബരിമല വിമാനത്താവളം 2028ൽ പൂർത്തിയാകും. റെയിൽവേ ലൈനും തയാറാകുന്നതായി മന്ത്രി അറിയിച്ചു. ആഗോള തലത്തിലുള്ളവർ സമ്മേളനത്തിന് വരുന്നുണ്ട്.
ശബരിമല വികസനത്തിന് ഭക്തരുടെ പങ്കാളിത്തം ഉറപ്പാക്കുകയും സംഗമത്തിന്റെ ലക്ഷ്യമാണ്. 2018ലെ പ്രളയത്തെത്തുടർന്നു നിർത്തിവച്ച പന്പാസംഗമവും പുനരാരംഭിക്കുകയാണ്. രാമൻഭട്ടതിരിപ്പാട് ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്നപ്പോൾ ആരംഭിച്ച പരിപാടിയാണ് പന്പാസംഗമം. ഇതെല്ലാംകൊണ്ട് 2018ൽ ഉണ്ടാക്കിയ മുറിവുകൾ ഉണങ്ങുമോ എന്ന ചോദ്യം ബാക്കിയാണ്. ഹിന്ദുക്കളിലെ കുറേപ്പേരുടെകൂടി വികാരം തങ്ങൾക്ക് അനുകൂലമാക്കാൻ ഇടതുമുന്നണിക്കാവുമോ?
കോശി കമ്മീഷൻ റിപ്പോർട്ട് എവിടെ?
അയ്യപ്പസംഗമം മാത്രമല്ല ന്യൂനപക്ഷ സംഗമങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ആരൊക്കെ പങ്കെടുക്കും എന്തെല്ലാം നടക്കും എന്നൊന്നും തീർച്ചയായിട്ടില്ല. ന്യൂനപക്ഷ സംഗമം നടത്തുന്ന ഇടതു സർക്കാരിനോട് തീർച്ചയായും ഒരു ചോദ്യം ഉയരും; കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തു വിടുമോ? അതിലെ ശിപാർശകൾ നടപ്പാക്കുമോ?
തെരഞ്ഞെടുപ്പു ജയിക്കാൻ എന്തും ചെയ്യും
കോണ്‍ഗ്രസിലെ ചിലർ കടുത്ത ആദർശവാദികളായി നിന്ന് പാർട്ടിയുടെ തെരഞ്ഞെടുപ്പ് വിജയം അപകടത്തിലാക്കുന്പോൾ ഇടതുമുന്നണി തെരഞ്ഞെടുപ്പിൽ ജയിക്കാൻ എല്ലാം സൗകര്യപൂർവം കണ്ണടയ്ക്കുന്നു. 2016ൽ കെ.എം. മാണിയുടെ ബാർക്കോഴ വിഷയമാക്കി തെരഞ്ഞെടുപ്പു ജയിച്ചവർ 2021ൽ ബാർകോഴ കേസിലെ മാണിക്കാരെ കൂടെകൂട്ടി നല്ല അംഗീകാരം കൊടുത്തു. ശബരിമലയിൽ യുവതികൾക്കു ദർശനസൗകര്യം കൊടുക്കണം എന്ന നിലപാടും മാറ്റി. നവോത്ഥാന പരിപാടി പരണത്തു വച്ചു.
മൂന്നാം ഊഴം നേടുന്നതിനുള്ള കൃത്യമായ തയാറെടുപ്പുകളിലാണ് കേരളത്തിലെ ഇടതു മുന്നണി. ആഗോള അയ്യപ്പസംഗമവും ന്യൂനപക്ഷ സംഗമങ്ങളും എല്ലാം തെരഞ്ഞെടുപ്പു മുന്നിൽക്കണ്ട കളികളാണെന്ന് ആർക്കാണ് അറിയാത്തത്. അതിലും തന്ത്രപൂർവമാണ് കോണ്‍ഗ്രസിലെ വഴക്കുകൾ കത്തിയുയരാൻ കെണികൾ ഉണ്ടാക്കുന്നത്. ബിജെപി ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽപോലും പ്രകടമാക്കിയതുപോലെ സ്വന്തം മുന്നണി ചോർച്ച ഇല്ലാത്തതായി സൂക്ഷിക്കുകയും എതിർ മുന്നണിയിൽ ചോർച്ച ഉണ്ടാക്കുകയും ചെയ്യുക. തന്ത്രജ്ഞതയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങൾ നടത്തുന്ന നീക്കമാണത്.
മുഖ്യമന്ത്രി എന്തേ പ്രതികരിക്കുന്നില്ല?
നാട്ടിൽ നടക്കുന്ന ലോക്കപ്പ് മർദനങ്ങൾ, സഖാക്കളുടെ അഴിമതികൾ തുടങ്ങി പ്രതിപക്ഷം ഉയർത്തുന്ന ഒരു ആരോപണത്തെക്കുറിച്ചും മുഖ്യമന്ത്രി പ്രതികരിക്കുന്നില്ല. എന്തേ അങ്ങനെ എന്നാണ് പ്രതിപക്ഷനേതാവിന്റെ ചോദ്യം. അഴിമതി നടത്തുന്ന സഖാക്കളെക്കുറിച്ചു മാത്രമല്ല കോണ്‍ഗ്രസുകാർ തന്നെ കൊലയ്ക്കു കൊടുക്കുന്ന അവരുടെ നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ സംഭവത്തെക്കുറിച്ചും അദ്ദേഹം പ്രതികരിക്കുന്നില്ല. എന്താണ് മുഖ്യമന്ത്രി പറയേണ്ടത്.
കേരളത്തിൽ ലോക്കപ്പ് മർദനങ്ങൾ ഇല്ലെന്ന് പറയാൻ അദ്ദേഹത്തിനാവുമോ? ഇനി അഥവാ കോണ്‍ഗ്രസ് സർക്കാർ വന്നാൽ ലോക്കപ്പ് മർദനം ഉണ്ടാവില്ലെന്ന ഉറപ്പുണ്ടോ. കരുണാകരന്റെ കാലവും രാജൻ കേസും ജനം മറന്നിട്ടില്ലല്ലോ? അടിയന്തരാവസ്ഥക്കാലത്ത് ജയിലിൽ കിടന്ന് എത്രയോ പീഡനം സഹിച്ചവനാണ് സാക്ഷാൽ പിണറായി വിജയൻ. എത്ര ലോക്കപ്പ് മർദന കഥകൾ വന്നാലും വിശ്വസിച്ചു കൂടെനിൽക്കുന്ന പോലീസുകാരെ തള്ളിപ്പറയാനാവുമോ? സാക്ഷാൽ കരുണാകരൻ ചെയ്തിട്ടുണ്ടോ.
ചാരക്കേകേസിൽ രമണ്‍ ശ്രീവാസ്തവയെ സംരക്ഷിക്കാൻ നോക്കിയതിനല്ലേ കരുണാകരൻ പ്രതിക്കൂട്ടിലായത്. കരുണാകരന്റെ വിശ്വസ്തൻ ആയിരുന്നതുകൊണ്ടല്ലേ എം.ജി.എ. രാമനെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കേരളത്തിലെ പോലീസ് മേധാവി ആക്കാതിരുന്നത്. രാഷ്ട്രീയത്തിൽ ഇതെല്ലാം ഉണ്ടായാലേ പിടിച്ചുനിൽക്കാനാവൂ. ഇല്ലെങ്കിൽ പലകാര്യങ്ങളും നടത്താൻ ആവില്ല, കൂടെ ആരും കാണില്ല. ആദർശത്തെ വാഴ്ത്തുന്ന കുറെ പത്രക്കാരോ നിരീക്ഷകരോ കണ്ടേക്കാം. അവരാകട്ടെ അടുത്ത ഇര കിട്ടുന്പോൾ അങ്ങോട്ട് ഓടുകയും ചെയ്യും.
പിന്നെ തൃശൂരിലെ കണ്ണനും മൊയ്തീനും കാശുകാരായെന്ന കഥ. രാഷ്ട്രീയപ്രവർത്തനംകൊണ്ട് സന്പന്നരാവാത്ത ആരാണ് കേരളത്തിലുള്ളത്. മൊയ്തീനും കണ്ണനും രാഷ്ട്രീയപ്രവർത്തനംകൊണ്ട് സന്പന്നരായിക്കാണും. ഇല്ലെന്ന് മുഖ്യമന്ത്രി എങ്ങനെ പറയും. ഇനി ആരോപണം ശരിയാണെന്ന് സമ്മതിച്ച് അവരെ പടിയടച്ച് ഇറക്കിവിട്ടാൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും പാർട്ടിയുടെ കാര്യം ആരു നോക്കും? അവരെ ഇറക്കിവിടാൻ ഗ്വാഗ്വാ വിളിക്കുന്നവർ വരുമോ? സത്യസന്ധമായ വരുമാനത്തിനപ്പുറം സ്വത്തുള്ള രാഷ്ട്രീയക്കാരെ കണ്ടുപിടിക്കാൻ ഒരു സമഗ്ര അന്വേഷണത്തിന് ആരു തയാറാകും? നേപ്പാളിൽ പുതുതായി അധികാരം ഏൽക്കുന്നവർ പോലും അതിനു തയാറാകുന്ന ലക്ഷണമില്ല.
Leader Page
Leader Page
ദീപികയിൽ ഒന്നര ദശാബ്ദത്തോളം പത്രാധിപസമിതിയംഗം ആയിരുന്നശേഷമാണ് ഞാൻ സർക്കാർ സർവീസിലെത്തുന്നതും തുടർന്ന് 2004ൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പ്രസ് സെക്രട്ടറിയായി ചുമതലയേല്‍ക്കുന്നതും. തികച്ചും ആകസ്മികമായി കിട്ടിയ അവസരം വിനിയോഗിക്കാനുള്ള ആത്മവിശ്വാസം ഉണ്ടായത് ദീപികയിൽനിന്നു ലഭിച്ച പരിശീലനവും അനുഭവസമ്പത്തും മൂലമാണ്. കംപ്യൂട്ടറിൽ പത്രം ആദ്യം തയാറാക്കിയതും ഓണ്‍ലൈൻ പത്രം തുടങ്ങിയതും ദീപികയാണല്ലോ. എഡിറ്റർമാർ സ്വന്തമായി ടൈപ് ചെയ്യണമെന്നു നിഷ്കർഷിച്ചതും ദീപികയാണ്.
ചെന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ സുകുമാർ അഴീക്കോടിന് മറുപടി തയാറാക്കണം എന്ന ജോലിയാണ് ആദ്യം കിട്ടിയത്. മാഷിനായിരുന്നു ആ വർഷത്തെ എഴുത്തച്ഛൻ പുരസ്കാരം. അദ്ദേഹമത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയിൽനിന്ന് സ്വീകരിക്കില്ലെന്നു പ്രഖ്യാപിച്ചു. കോഴിക്കോട് ജയിലിനടുത്തുള്ള ഒരു കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിൽ പ്രതിഷേധിച്ചായിരുന്നു അത്. ചട്ടം ലംഘിച്ചാണ് കെട്ടിടം നിർമിച്ചത് എന്നാണ് മാഷിന്റെ നിലപാട്. മഹാപണ്ഡിതനായ മാഷിനെ അനുനയിപ്പിക്കാൻ എന്തെഴുതണം എന്നായിരുന്നു എന്റെ സമസ്യ. കോഴിക്കോട് ജില്ലാ കളക്ടറിൽനിന്നു പരമാവധി വിശദാംശങ്ങൾ സമാഹരിച്ച്, ചട്ടലംഘനം നടന്നിട്ടില്ല എന്നു തെളിയിക്കാനായിരുന്നു എന്റെ ശ്രമം. അങ്ങനെ തയാറാക്കിയ കത്തിന്റെ കരടുമായി ഞാൻ മുഖ്യമന്ത്രിയുടെ അടുത്തെത്തി. അദ്ദേഹം പതിവുപോലെ ആൾക്കൂട്ടത്തിന്റെ നടുവിലാണ്. കത്ത് ഓടിച്ചുനോക്കിയിട്ട് അദ്ദേഹം കസേരയിലിരുന്നു. പിന്നെ പേനയെടുത്ത് ഒരു ഖണ്ഡിക എഴുതിച്ചേർത്തു: “എഴുത്തച്ഛൻ പുരസ്കാരം എന്റെ കൈയിൽനിന്നു വാങ്ങില്ലെന്ന് മാധ്യമങ്ങളിലൂടെ അറിയാൻ കഴിഞ്ഞു. അത് അങ്ങയുടെ പൂർണമായ സ്വാതന്ത്ര്യത്തിലുള്ള കാര്യമാണ്. മലയാളഭാഷയുടെ പിതാവായ എഴുത്തച്ഛന്റെ പേരിലുള്ള പുരസ്കാരം അങ്ങേക്കു തന്നെ ലഭിക്കണമെന്ന് ഉറച്ചു വിശ്വസിക്കുന്ന ആളാണ് ഞാൻ. അത് ആരുടെ കൈയിൽനിന്നു വാങ്ങുമെന്നു പറഞ്ഞാൽ അതും അനുസരിക്കാൻ തയാറാണ്. അല്ലെങ്കിൽ അങ്ങയുടെ വീട്ടിൽ പുരസ്കാരം എത്തിക്കാനുള്ള ഏർപ്പാടുകൾ ചെയ്യാൻ ഒരുക്കമാണെന്നും അറിയിക്കട്ടെ.”
ഒരു മാസ്റ്റർ സ്ട്രോക്ക്. അഴീക്കോട് മാഷ് വഴങ്ങി. അദ്ദേഹം സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ വന്ന് മുഖ്യമന്ത്രിയിൽനിന്ന് അവാർഡ് വാങ്ങി. ഉമ്മൻ ചാണ്ടിയെക്കുറിച്ച് നല്ല വാക്കുകൾ പറഞ്ഞു. സമ്മാനമായി ലഭിച്ച ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സംഭാവന ചെയ്തു. എനിക്കും പ്രയോജനം കിട്ടി; 2006ൽ ഞാൻ എഴുതിയ "തുറന്നിട്ട വാതിൽ' എന്ന ഉമ്മൻ ചാണ്ടിയുടെ ജീവചരിത്രത്തിനു മനോഹരമായ അവതാരിക എഴുതിത്തന്നു.
ഞാൻ ഒരു വിസ്മയത്തിന്റെ കൂടെയാണ് ജീവിക്കാൻ പോകുന്നതെന്ന് മനസിൽ അന്നു കുറിച്ചിട്ടതാണ്. അദ്ദേഹം മരണമടഞ്ഞ 2023 ജൂലൈ 18 വരെ ഇത്തരം വിസ്മയക്കാഴ്ചകൾ അടുത്തു നിന്നു കാണാൻ കഴിഞ്ഞു. അന്ത്യവിശ്രമം കൊള്ളുമ്പോൾ പോലും അദ്ദേഹമൊരു മഹാവിസ്മയമായിരുന്നു. മരണാനന്തര ബഹുമതിയായി നല്കുന്ന ഗണ്‍ സല്യൂട്ട് വേണ്ടെന്ന് നിർദേശിച്ചിട്ടാണ് മുൻ മുഖ്യമന്ത്രി കണ്ണടച്ചത്. പകരം, ജനലക്ഷങ്ങൾ അദ്ദേഹത്തിന് ഹൃദയസല്യൂട്ട് നല്‍കിയാണ് വിടചൊല്ലിയത്.
നിമിഷപ്രിയ
യെമനിൽ മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ ശ്രമിക്കുമ്പോൾ, ഉമ്മൻ ചാണ്ടി ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നു. രോഗഗ്രസ്തനായുള്ള അവസാനനാളുകളിൽപ്പോലും അദ്ദേഹം നിമിഷപ്രിയയുടെ മോചനത്തിനു ശ്രമിച്ചതാണ്. ശബ്ദം തീരെ ദുർബലമായിരിക്കുമ്പോഴും പലരെയും ഫോണിൽ വിളിക്കുകയും ഇടപെടാൻ ശ്രമിക്കുകയുമൊക്കെ ചെയ്തു. അദ്ദേഹം വിദേശത്തു വധശിക്ഷയ്ക്കു വിധിക്കപ്പെട്ട എത്രയോ മലയാളികളെ തൂക്കുകയറിൽനിന്ന് ഊരിക്കൊണ്ടു വന്നു. സൗദിയിൽ തൂക്കുമരത്തിലേക്കു നടന്നുനീങ്ങിയ കൊല്ലം പള്ളിമുക്ക് സ്വദേശികളായ മൂന്നുപേരെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓഫീസിലെത്തിയപ്പോൾ അദ്ദേഹം ‘സോളാറിന്റെ’ ചൂടിൽ നിന്നുരുകുകയായിരുന്നു. സൊമാലിയൻ കൊള്ളക്കാരുടെ പിടിയിൽനിന്ന് കൂത്താട്ടുകുളം സ്വദേശി ജോർജ് ജോസഫിനെ രക്ഷിക്കാനുള്ള കത്ത് പ്രധാനമന്ത്രിക്കു തയാറാക്കി നല്‍കിയത് കൊച്ചിയിൽ ആഗോള സംഗമത്തിനിടയിലാണ്. ഒരിക്കൽ, ദുബായ് സന്ദർശനത്തിനിടെ അനേകം ഔദ്യോഗിക പരിപാടിക്കിടയിലും പ്രാമുഖ്യം നല്‍കിയത് അവിടെ ജയിലിൽ കഴിയുന്ന ജോയി ജോസഫിന്റെ മോചനത്തിനായിരുന്നു. കുവൈറ്റ് ജയിലിൽ വധശിക്ഷ കാത്തുകിടന്ന ആലപ്പുഴ തോട്ടപ്പള്ളി സിമിലിനെയും, സൗദി ജയിലിൽ സമാനമായ അവസ്ഥയിലൂടെ കടന്നുപോയ ചങ്ങനാശേരി സ്വദേശി സിനോയ് മാത്യുവിനെയും ചേർത്തുപിടിച്ചു. ഇവർക്കെല്ലാം ബ്ലഡ് മണി ഏർപ്പാടാക്കിയും തന്റെ വിപുലമായ നെറ്റ്വർക്ക് ഉപയോഗിച്ചുമാണ് മോചനം സാധ്യമാക്കിയത്.
ഇറാഖിലെ തിക്രിത്തിൽനിന്ന് മലയാളി നഴ്സുമാരുടെ മോചനം സാധിച്ചത് ഉമ്മൻ ചാണ്ടി ദിവസങ്ങളോളം നടത്തിയ കഠിനാധ്വാനത്തിലൂടെയാണ്. അദ്ദേഹം ഡൽഹിയിൽ തമ്പടിച്ച് വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി സഹകരിച്ചു നടത്തിയ ഓപ്പറേഷനായിരുന്നു അത്. നഴ്സുമാർ താമസിക്കുന്ന കെട്ടിടത്തിൽ സ്ഫോടകവസ്തുക്കൾ വച്ചിട്ടുണ്ടെന്നും ബസിൽ കയറിയാൽ സുരക്ഷിതമായ സ്ഥലത്ത് എത്തിക്കാമെന്നും പറഞ്ഞ് ഭീകരർ വന്നതോടെയാണ് മറീന ജോസ് എന്ന നഴ്സ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വിളിക്കുന്നത്. നഴ്സുമാരെ തട്ടിക്കൊണ്ടുപോകാനാണോ എന്നായിരുന്നു ഇവിടെയുള്ളവരുടെ ഭയം. ഉമ്മൻ ചാണ്ടി ഉടൻതന്നെ ഡൽഹിയിലെത്തി കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ ഓഫീസിൽ തമ്പടിച്ചു. നാലാം ദിവസവും ഭീകരർ വന്നപ്പോൾ സുഷമ പറഞ്ഞു; “മിസ്റ്റർ ഉമ്മൻ ചാണ്ടീ, താങ്കൾകൂടി സമ്മതിച്ചാൽ നമുക്ക് അവരെ ഒഴിപ്പിക്കാം. അവർ ബസിൽ കയറട്ടെ.” അതിവേഗം തീരുമാനമെടുക്കുന്ന ഉമ്മൻ ചാണ്ടി പക്ഷെ അപ്പോൾ ഒന്നു പതറി. ഈശ്വരവിശ്വാസിയായ അദ്ദേഹം അല്പനേരം പ്രാർഥിച്ചു. എന്നിട്ടു പറഞ്ഞു: “ഒഴിപ്പിക്കാം.” 46 നഴ്സുമാർ ഉമ്മൻ ചാണ്ടിയുടെ വാക്ക് വിശ്വസിച്ച് കെട്ടിടത്തിൽനിന്നിറങ്ങി ഭീകരർ കൊണ്ടുവന്ന ബസിൽ കയറി. വണ്ടി പുറപ്പെട്ട് മിനിറ്റുകൾക്കകം ആശുപത്രിക്കെട്ടിടം ബോംബ് സ്ഫോടനത്തിൽ തകർന്നു. നഴ്സുമാർ അവിടെനിന്നു പോന്നശേഷം ഉമ്മൻ ചാണ്ടി കേരളത്തിലേക്കു മടങ്ങി. ആലുവ ഗസ്റ്റ് ഹൗസിൽ എത്തുമ്പോൾ പുലർച്ചെ ഒരു മണി. അപ്പോഴാണ് നഴ്സുമാരെ കൊണ്ടുവരാൻ പോയ എയർ ഇന്ത്യ വിമാനത്തിന് ഇറാന്റെ ഖുർദ് മേഖലയിലുള്ള ഇർബിൽ വിമാനത്താവളത്തിൽ ഇറങ്ങാൻ അനുമതി നിഷേധിച്ചത്. വിമാനം തിരിച്ചുപോരുകയാണ്. അസമയത്താണെങ്കിലും സുഷമ സ്വരാജിനെ വീണ്ടും വിളിച്ചുണർത്തി. തുടർന്നാണ് വിമാനം അവരെ കൊണ്ടുപോന്നത്. ഉമ്മൻ ചാണ്ടി പിന്നെ ഉറങ്ങിയില്ല. പുലർച്ചെ നാലരയ്ക്ക് നെടുമ്പാശേരിയിൽ എത്തേണ്ട വിമാനത്തിനു കാത്തിരുന്നു. പക്ഷേ വിമാനം വന്നത് 9.30ന്. വലിയൊരു തുക ബ്ലഡ് മണി നല്‍കേണ്ടിവന്നു. അത് ആരു നല്‍കിയെന്നത് സുഷമ സ്വരാജിനും ഉമ്മൻ ചാണ്ടിക്കും മാത്രമറിയാവുന്ന രഹസ്യം.
തമിഴ് പത്രപ്രവർത്തകർ
2011 മേയിൽ ഉമ്മൻ ചാണ്ടി വീണ്ടും അധികാരമേറ്റയുടൻ മുല്ലപ്പെരിയാർ വിഷയം ജ്വലിച്ചു. നവംബറിൽ ആശങ്കാജനകമാം വിധം ജലനിരപ്പ് ഉയർന്നു. ചപ്പാത്തിൽ ജനപ്രതിനിധികൾ സമരം ആരംഭിച്ചു. അണക്കെട്ട് പരിസരത്ത് ഉണ്ടായ ഭൂകമ്പം ഭീതി പടർത്തി. "ഡാം 999' സിനിമ എരിതീയിൽ എണ്ണയൊഴിച്ചു. മുല്ലപ്പെരിയാർ മുതൽ എറണാകുളം വരെ മനുഷ്യമതിൽ ഉയർന്നു. പുതിയ ഡാം നിർമിക്കണമെന്നു കേരള നിയമസഭ ഒറ്റക്കെട്ടായി പ്രമേയം പാസാക്കി. തമിഴ്നാടിനെതിരേ കേരളത്തിലും കേരളത്തിനെതിരേ തമിഴ്നാട്ടിലും വികാരം ആളിക്കത്തി. തമിഴ്നാട്ടിൽ ചില അനിഷ്ട സംഭവങ്ങളുണ്ടായി. കേരളത്തിലും സമാന സംഭവങ്ങളുണ്ടായെന്ന് കള്ളപ്രചാരണവും ഉയർന്നു. ശബരിമല സീസണ് ആരംഭിച്ച് വലിയ തോതിൽ അവിടെനിന്ന് ആളുകൾ വരുന്ന സമയം. "തമിഴ്നാടിനു വെള്ളം, കേരളത്തിനു സുരക്ഷ' എന്ന മുദ്രാവാക്യം ഉമ്മൻ ചാണ്ടി ഉയർത്തി. പത്രങ്ങളിൽ പരസ്യം നല്കി.
തുടർന്ന് മീഡിയയിലൂടെ പ്രചാരണം നടത്താൻ തീരുമാനിച്ചു. തമിഴ് പത്രപ്രവർത്തകരെ തിരുവനന്തപുരത്ത് കൊണ്ടുവന്ന് ചർച്ച നടത്തി. ഡൽഹി കേരള ഹൗസിൽ തമിഴ് പത്രപ്രവർത്തകരുടെ യോഗം വിളിച്ചു. മുഖ്യമന്ത്രിയുടെ മുറിയിൽ പത്രക്കാർക്ക് ആവശ്യത്തിന് കസേരകളിടാൻ സ്ഥലം ഇല്ലായിരുന്നു. അവർ മുഖ്യമന്ത്രിയുടെ തൊട്ടടുത്തൊക്കെയാണ് ഇരുന്നത്. പൊതുവെ വികാരജീവികളെന്നു കരുതപ്പെടുന്ന തമിഴ് പത്രപ്രവർത്തകർ അക്രമോത്സുകരായിരിക്കുമെന്നു പ്രതീക്ഷിച്ചിരുന്നു. പക്ഷേ നല്ല ഒരു ചർച്ചയായി അതു മാറി. പത്രസമ്മേളനം കഴിഞ്ഞിട്ടും അവർ പിരിഞ്ഞുപോകുന്നില്ല. അവരങ്ങനെ ഇരിക്കുകയാണ്. എന്തോ ഒരു ഗ്രാമർ മിസ്റ്റേക്ക് ഉണ്ടല്ലോ എന്നു കരുതിയപ്പോൾ അതിലൊരാൾ പറഞ്ഞു: “ഞങ്ങളിങ്ങനെ ഒരു മുഖ്യമന്ത്രിയുടെ അടുത്തിരിക്കുന്നത് ആദ്യമായാണ്. ഞങ്ങളുടെ മുഖ്യമന്ത്രിയെ ഞങ്ങൾ കണ്ടിട്ടുപോലുമില്ല -” ഉമ്മൻ ചാണ്ടി ഉൾപ്പെടെ എല്ലാവരും പൊട്ടിച്ചിരിച്ചു.
കൂഞ്ഞൂഞ്ഞിന്റെ തോളിൽ കൈയിട്ട് കൂട്ടുകാരനെപ്പോലെ പുതുപ്പള്ളി പെരുന്നാളിന് പോയ കാര്യം മമ്മൂട്ടി അനുസ്മരിച്ചിട്ടുണ്ട്. എല്ലാവരുടെയും തോളിൽ കൈയിട്ടു നടന്ന കൂട്ടുകാരനായിരുന്നു ഉമ്മൻ ചാണ്ടി. എല്ലാവർക്കും അദ്ദേഹത്തിന്റെ തോളിൽ കൈയിട്ടു നടക്കാമായിരുന്നു. ഒരു കൂട്ടുകാരനെയാണ് നമുക്കു നഷ്ടപ്പെട്ടത്. ഭരണാധികാരികൾ കൂട്ടുകാരനെപ്പോലെയായിരിക്കണം. നമുക്ക് തോളിൽ കയ്യിട്ടു നടക്കാവുന്ന ഒരു കൂട്ടുകാരൻ!
(ലേഖകൻ ഉമ്മൻ ചാണ്ടിയുടെ മുൻ പ്രസ് സെക്രട്ടറിയാണ്)
Leader Page
നിലന്പൂർ ജനത ഉപതെരഞ്ഞടുപ്പിലൂടെ നൽകിയ രാഷ്ട്രീയപാഠം പഠിക്കാനോ മനസിലാക്കാൻപോലുമോ ഇരുമുന്നണിക്കും സാധിക്കുന്നില്ല. അവരുടെ നേതാക്കളുടെ പ്രതികരണങ്ങൾ അതാണു വ്യക്തമാക്കുന്നത്. ആര്യാടൻ ഷൗക്കത്തിന്റെ ജയം, 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതീക്ഷയോടെ പോരാടാനുള്ള ഉണർവ് ജനാധിപത്യമുന്നണിക്ക് നല്കുന്നു. തോറ്റിരുന്നെങ്കിൽ ഇടതുമുന്നണി മൂന്നാംതവണയും അനായാസം കടന്നുകൂടും എന്ന വിശ്വാസം ശക്തമാകുമായിരുന്നു. ഇപ്പോൾ പോരാടാനുള്ള സാധ്യത തെളിഞ്ഞുനിൽക്കുന്നു. എങ്കിലും മുന്നണിക്ക് ഏറെ അഭിമാനിക്കാനിക്കാവുന്ന വിജയമാണ് എന്നു പറയാനാവില്ല.
ഉപതെരഞ്ഞെടുപ്പു ഫലം ഇടതു സർക്കാരിനുള്ള ഷോക്ക്ട്രീറ്റ്മെന്റാണ്; പിണറായിയുടെ തോൽവിതന്നെയാണ്. 2016 മുതൽ അവരുടെ കൈവശമിരിക്കുന്ന സീറ്റാണ് കൈമോശം വന്നത്. എന്നിട്ടും ഭരണവിരുദ്ധവികാരമല്ല പ്രതിഫലിക്കപ്പെട്ടതെന്നും ഞങ്ങൾ ഒന്നും തിരുത്തേണ്ടതില്ലെന്നും പറയുന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും നിലന്പൂരിലെ ഇടതുസ്ഥാനാർഥി എം. സ്വരാജും അത് ഏറ്റുപാടുന്നവരും “തല്ലണ്ടമ്മാവാ ഞാൻ നന്നാകൂല്ല” എന്നു പറയുന്ന മരുമകനെപ്പോലെ കണ്ണടച്ചിരുട്ടാക്കുകയാണ്. ഈ തെരഞ്ഞടുപ്പു വിജയത്തോടെ 2026ൽ നൂറു സീറ്റോടെ ഞങ്ങൾ കേരള ഭരണം പിടിക്കുമെന്ന് ഉറപ്പായി എന്ന ജനാധിപത്യമുന്നണിയുടെ അവകാശവാദവും യാഥാർഥ്യബോധമുള്ളതല്ല. മാതൃക തേടി അകലെയൊന്നും പോകേണ്ട. 2019ലെ ലോക്സഭാ തെരഞ്ഞടുപ്പിൽ സിപിഎമ്മിലെ എ.എം. ആരിഫ് ജയിച്ച, അരൂരിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിലെ ഷാനിമോൾ ഉസ്മാൻ രണ്ടായിരത്തിലധികം വോട്ടിനു ജയിച്ചു. എന്നിട്ടോ? കോണ്‍ഗ്രസ്, മുഖ്യമന്ത്രി പദവിയെക്കുറിച്ചും മറ്റുമുള്ള തർക്കങ്ങളിലായി. 2021ൽ പിണറായി രണ്ടാംവട്ടവും മുഖ്യമന്ത്രിയായി.
കോ-ലീ മണ്ഡലം
ജനാധിപത്യമുന്നണിയുടെ സ്ഥാനാർഥി 2011ന് ശേഷം ജയിച്ചിട്ടില്ലെങ്കിലും കോണ്‍ഗ്രസിനും ലീഗിനും ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ് നിലന്പൂർ. 2021ൽ അമരന്പലം, എടക്കര, കരുളായി, പോത്തുകൽ, വഴിക്കടവ് പഞ്ചായത്തുകളിലും നിലന്പൂർ മുനിസിപ്പാലിറ്റിയിലും അൻവറിനായിരുന്നു ലീഡ്. ഇക്കുറി കരുളായി ഒഴികെ എല്ലായിടത്തും ഷൗക്കത്ത് ലീഡ് ചെയ്തു.
ഈ ഉപതെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന് വോട്ട് ശതമാനം 2021 ലെ 45.34 ശതമാനത്തിൽനിന്നും 44.17 ശതമാനമായും കുറഞ്ഞു. ഇടതുമുന്നണിക്ക് വോട്ട് ശതമാനം 46.9 ൽനിന്നും 37.88 ശതമാനമായി. ഈ ശതമാനക്കുറവിനും തോൽവിക്കും അവർക്ക് കൃത്യമായ മറുപടി ഉണ്ട്. ഇടതുമുന്നണിയും കോണ്‍ഗ്രസ് വിമതനും കൂടി നേടിയതാണ് 2021 ലെ 46.9 ശതമാനം. വിമതൻ മുന്നണി വിട്ടപ്പോൾ അതു ചോർന്നു. നിലന്പൂരിലെ മത്സരം പല കാരണങ്ങൾ കൊണ്ടും ഗൗരവമായി എടുക്കാതിരുന്ന ബിജെപിയുടെ വോട്ട് ശതമാനം 2021 ലെ 4.96 ശതമാനത്തിൽ നിന്ന് 4.91 ആയി കുറഞ്ഞു.സ്വതന്ത്രനായി മത്സരിച്ച അൻവർ 11.23 ശതമാനം വോട്ട്പിടിച്ച് അത്ഭുതപ്പെടുത്തി. മുസ്ലിം തീവ്രവാദ പാർട്ടിയായി കണക്കാക്കപ്പെടുന്ന എസ്ഡിപിഐക്ക് 2021 ൽ 1.89 ശതമാനംവോട്ടാണ് ലഭിച്ചത്. 2025ൽഅത് 1.18 ആയി കുറഞ്ഞു. എല്ലാ പാർട്ടിക്കാർക്കും വോട്ടിലെ ശതമാനം കുറഞ്ഞ തെരഞ്ഞടുപ്പുഫലമാണ് നിലന്പൂരിൽ ഉണ്ടായത്.
കോണ്‍ഗ്രസും ലീഗും ഒന്നിച്ച് ഉറച്ചുനിന്നാൽ ഇടതുപക്ഷത്തെ തോൽപ്പിക്കാനാവുന്ന മണ്ഡലമാണ് നിലന്പൂർ എന്ന് വ്യക്തം. കുറെ മുസ്ലിം വോട്ട് പിടിക്കാനാവുന്ന കോണ്‍ഗ്രസ് വിമതരിലൂടെ മാത്രമെ സിപിഎമ്മിന് മണ്ഡലം പിടിക്കാനാവു.
ആഹ്ലാദിക്കാം, അഹങ്കരിക്കരുത്
ഉപതെരഞ്ഞെടുപ്പുകളിലെ വിജയം കണ്ട് കോണ്‍ഗ്രസ് അഹങ്കരിക്കരുത്.തൃക്കാക്കരയിലും പുതുപ്പള്ളിയിലും പാലക്കാട്ടും സിറ്റിംഗ് സീറ്റുകൾ നിലനിർത്തുകയാണു ചെയ്തത്. ഇടതുമുന്നണിയുടെ സിറ്റിംഗ് സീറ്റായ ചേലക്കര അവരും നിലനിർത്തി. കോണ്‍ഗ്രസ് വിമതനിലൂടെ ഇടതുമുന്നണി പിടിച്ച നിലന്പൂരിൽ വിമതൻ കൂറുമാറിയപ്പോൾ കോണ്‍ഗ്രസ് പിടിച്ചു. ചേലക്കരയിൽ ഇടതു ഭൂരിപക്ഷം കുറഞ്ഞു എന്നത് ജനാധിപത്യമുന്നണിക്ക് നല്ല സൂചനയാണ്. ഉപതെരഞ്ഞെടുപ്പുകളിലെ വിജയങ്ങളും ചേലക്കരയിലെ കുതിപ്പും കാണിക്കുന്നത് വോട്ടർമാർക്കിടയിൽ പിണറായിയോടുള്ള പകയാണ്. കോണ്‍ഗ്രസ് എന്തെങ്കിലും കൂടുതൽ നല്ല കാര്യം പറഞ്ഞതുകൊണ്ടോ പ്രവർത്തിച്ചതുകൊണ്ടോ അല്ല. ഉപതെരഞ്ഞെടുപ്പിൽ ജയിച്ചവരെല്ലാം 2026 ൽ ജയിക്കും എന്ന് തീർച്ചപറയാനാവുമോ?
പ്രതിപക്ഷ നേതാവ് പറഞ്ഞു, മൂന്നാംവട്ടവും പിണറായി വരും എന്നു കേട്ടാൽ ജനം പേടിച്ച് യുഡിഎഫിന് വോട്ടു ചെയ്യും എന്ന്. ശരിയാണ്. പക്ഷേ അവരുടെ പാർട്ടി വോട്ടുകൾ അവർക്കുതന്നെ കിട്ടും. നിഷ്പക്ഷരായ വോട്ടുകളാണ് ഇങ്ങനെ മാറുക. ഈ വോട്ടുകൾ പലയിടത്തു പോയാലോ? അതു തടയലാണ് ജനാധിപത്യമുന്നണിയുടെ തലവേദന.
പാർട്ടി ജയിക്കുന്ന കാലത്ത് അമരത്തുള്ളവൻ ചോദ്യംചെയ്യപ്പെടാത്തവനായി മാറാറുണ്ട്. പിണറായി വിജയനു സംഭവിച്ചത് അതാണ്. പാർട്ടി അടിമകൾ എല്ലാം സഹിക്കും. പിന്നെ എല്ലാത്തിലും പ്രയോജനം ഉണ്ടാക്കുന്നവരും. സാഹിത്യകാരന്മാരടക്കം. അത്തരം ലക്ഷ്യങ്ങൾ ഇല്ലാത്തവരാണ് ഭരണം മാറ്റുന്നത്. അവർ വോട്ടുചെയ്യുന്പോൾ അതു പ്രകടമാക്കുന്നു. ഇത്തരക്കാരിൽ ഒരാളെപ്പോലും അകറ്റാതിരിക്കുന്നിടത്താണ് എതിർപക്ഷത്തിന്റെ വിജയം. കാതു കുത്തിയവനെ വിട്ട് കടുക്കനിട്ടവനെ പേറാൻ അവർ തയ്യാറാവില്ല.
സതീശൻ പിണറായിയെപ്പോലെ ധാർഷ്ട്യം പുലർത്തുന്നു എന്ന ചിന്ത പാർട്ടിയിലും പുറത്തും ശക്തമാകുന്നുണ്ട്. ആപത്താണ് ഈ ശൈലി. ഞാൻ പ്രതിപക്ഷനേതാവായിരുന്നപ്പോൾ എത്രയോ ഉപതെരഞ്ഞെടുപ്പുകൾ ജയിച്ചു, എന്നെ ആരും ക്യാപ്റ്റൻ എന്ന് വിളിച്ചില്ലല്ലോ എന്ന രമേശ് ചെന്നിത്തലയുടെ പരസ്യ പരിഭവത്തിന് കൂടുതൽ ആഴമുണ്ട്.
2026ലെ നിയമസഭാതെരഞ്ഞെടുപ്പിൽ പിണറായിപക്ഷത്തെ തോൽപ്പിക്കുവാൻ ഇതുകൊണ്ടാവില്ല. പിണറായി സർക്കാരിനോടു പകയുള്ള മുഴുവൻപേരെയും ഒന്നിച്ചുനിർത്താൻ എതിർപക്ഷത്തിനാകണം. രാഷ്ട്രീയ തന്ത്രജ്ഞതയുള്ള നേതൃപാടവമാണ് കോണ്‍ഗ്രസിനു വേണ്ടത്.
നിലന്പൂരിൽ ഷൗക്കത്ത് ജയിച്ചു എന്നതു വാസ്തവം. പക്ഷേ പിണറായിയോടു പകയുള്ളവർ മുഴുവൻ ഷൗക്കത്തിന് വോട്ടുചെയ്തോ? ഇല്ല. പി.വി. അൻവർ പിടിച്ച 20,000 വോട്ടും പിണറായിവിരുദ്ധ വോട്ടുകളാവില്ലേ? വി.എസ്. ജോയിയും വി.വി. പ്രകാശിന്റെ കുടുംബവും കോണ്‍ഗ്രസിൽ ഉറച്ചുനിന്നത് അവരുടെ അന്തസ്. പക്ഷേ കോണ്‍ഗ്രസിനുള്ളിൽ ഒഴുക്കുണ്ടായി എന്ന് അൻവർ പറയുന്നതിൽ ഒരുകഴന്പും ഇല്ലെന്നുണ്ടോ. 2021 ൽ ഷൗക്കത്ത് ശരിക്കു പിടിച്ചെങ്കിൽ പ്രകാശ് വിജയിക്കുമായിരുന്നില്ലേ? സ്ഥാനാർഥിയായപ്പോൾ വോട്ടു ചോദിച്ചുപോലും ഷൗക്കത്തിന് പ്രകാശിന്റെ വീട്ടിലെത്താനായില്ല എന്ന സത്യം വ്യക്തമാക്കുന്നത് എന്താണ്. 2021ൽ പ്രകാശിനെ ഷൗക്കത്ത് വലിച്ചു എന്നല്ലേ? 2026 ൽ ഈ മണ്ഡലം നിലനിർത്താനാവുമെന്ന് ഉറപ്പുണ്ടോ. അന്ന് വി.എസ്. ജോയിയോ അതുപോലുള്ള ഒരു കോണ്‍ഗ്രസ് നേതാവോ റിബലായി വരില്ലെന്ന് ആരുകണ്ടു. ഇത്തരം ഒരു റിബൽ വന്നാൽ അൻവറും സഹായിക്കില്ലേ?
ജമാ അത്തെ ഇസ്ലാമി- വെൽഫെയർ പാർട്ടി ബന്ധം
തെരഞ്ഞെടുപ്പിൽ ജയിക്കാൻവേണ്ടി ഏത് ചെകുത്താനുമായും കൂട്ടുകൂടുന്നതിനും തിരിച്ചടി ഉണ്ടാവും. ഇത്തരത്തിൽ ഒരു കൂട്ടാണ് കോണ്‍ഗ്രസ് ജമാ അത്തെ ഇസ്ലാമിയുമായി ഉണ്ടാക്കുന്നത്. സമസ്തയെപ്പോലുള്ള മുസ്ലിം സംഘടനകൾപോലും ജമാ അത്തെ ഇസ്ലാമിക്ക് എതിരാണ്. ജമാ അത്തെ ഇസ്ലാമി മതരാഷ്ട്രവാദം ഉന്നയിക്കുന്നില്ലെന്നു കേരള അമീർ പി. മുജീബ് വിശദീകരിച്ചു. ജമാ അത്തെ ഇസ്ലാമി മാറിയെന്നു പറയണമെങ്കിൽ അവരുടെ സ്ഥാപക നേതാവിന്റെ ആശയം ഒഴിവാക്കണമെന്ന് സമസ്തയുടെ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ പറഞ്ഞു. മതവിശ്വാസികൾക്ക് അവരുടെ മതനിയമം പാലിക്കുവാനാകണം. അതിന് പ്രത്യേക പാർട്ടി വേണം എന്ന് പറയുന്നതാണ് മതരാഷ്ട്രവാദം. മതവ്യത്യാസമില്ലാതെ എല്ലാവരും മതരാഷ്ട്രവാദത്തിൽ നിന്ന് വിട്ടുനിൽക്കണം- കാന്തപുരം വ്യക്തമാക്കി. ഭരണം കിട്ടിയാൽ വെൽഫെയർ പാർട്ടി ഷൈലോക്കിനെപ്പൊലെ വില മേടിക്കും. മന്ത്രിമാരോ പദവികളോ ഇല്ലാതെ ഭരണത്തിന്റെ ആനുകൂല്യംനേടി ശക്തരാവും.
പഞ്ചായത്ത് തെരഞ്ഞെടുപ്പ്
കേരളം ഈ വർഷം പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്ക് പോകും. അവിടെ എത്ര ശ്രമിച്ചാലും പിണറായി മാത്രം ആവില്ല തെരഞ്ഞെടുപ്പുവിഷയം. നല്ല സ്ഥാനാർഥികളാകും വിഷയം. വ്യക്തിബന്ധങ്ങൾക്ക് നല്ല വിലയുള്ള തെരഞ്ഞെടുപ്പാണ്. നിലന്പൂരിൽതന്നെ ഇക്കുറി ലീഡ് ചെയ്ത പഞ്ചായത്തുകൾ എല്ലാം കോണ്‍ഗ്രസിന് പിടിച്ചെടുക്കാനാവുമോ? ഒരു വാർഡിലെ വലിയ ലീഡുകൊണ്ട് പഞ്ചായത്തിൽ വോട്ടിൽ ലീഡ് നേടാനാവും. പക്ഷേ പഞ്ചായത്ത് ഭരണം പിടിക്കാനാവില്ല. പഞ്ചായത്തു തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി പിടിച്ചുനിൽക്കാനാണ് സാധ്യത.
പിണറായി തിരുത്തണം
പിണറായി സർക്കാരിനെതിരായ ജനവികാരം മനസിലാക്കണം. അതിനു സാധിക്കുന്നില്ല എന്നതാണ് സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും വലിയ വീഴ്ച. മൂന്നാം ഊഴത്തിനുള്ള തടസവും അതാണ്.
വികസനത്തെക്കുറിച്ച് പറയുന്ന കാര്യങ്ങൾ ജനത്തിന് മനസിലാകാത്തവയാണ്. കർഷകന് കൊടുത്തിരുന്ന സഹായങ്ങൾ കുറച്ചു. ആശാ വർക്കർമാർക്ക് 1000 രൂപ കൂട്ടിക്കൊടുക്കാനില്ല. എല്ലാ പെൻഷനും സർവീസ് പെൻഷൻകാര