പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി
കോൽക്കത്ത: ബംഗാളിലെ ക്ഷേത്ര ആചാരങ്ങളുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന അനാവശ്യ വിവാദങ്ങൾക്ക് മറുപടിയുമായി ബിജെപി നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ സുവേന്ദു അധികാരി. കോൽക്കത്തയിലെ പ്രശസ്തമായ കാളിഘട്ട് ക്ഷേത്രത്തിൽ ദർശനം നടത്തിയ അദ്ദേഹം ക്ഷേത്രത്തിൽ നിന്നും മീൻ തലയും മീൻ വറുത്തതും അടങ്ങിയ ഭോഗ് പ്രസാദം കഴിച്ചു. കൗശികി അമവാസി ദിനത്തിലായിരുന്നു അദ്ദേഹത്തിന്റെ ഈ സന്ദർശനം.
ദുർഗാപൂജ വേളയിൽ ബംഗാളി ഹിന്ദുക്കൾ മത്സ്യ മാംസാദികൾ കഴിക്കുന്നതിനെതിരെ അടുത്തിടെ ഒരു ഹിന്ദു പുരോഹിതൻ രംഗത്തുവന്നത് വലിയ രീതിയിൽ ചർച്ചയായിരുന്നു. എന്നാൽ ഷാക്ത ആചാരപ്രകാരം കാളിഘട്ട് ക്ഷേത്രത്തിൽ കാളിദേവിക്ക് മീനും ബലി നൽകിയ ആട്ടിറച്ചിയും നിവേദ്യമായി അർപ്പിക്കാറുണ്ട്. ഇത് ഭക്തർ പ്രസാദമായി കഴിക്കുന്നത് നൂറ്റാണ്ടുകളായുള്ള പാരമ്പര്യത്തിന്റെ ഭാഗമാണെന്നും, ഇതിനെ മറ്റു സംസ്ഥാനങ്ങളിലെ രീതികളുമായി താരതമ്യം ചെയ്യേണ്ടതില്ലെന്നും വ്യക്തമാക്കുന്നതായിരുന്നു സുവേന്ദു അധികാരിയുടെ ഈ നീക്കം.
ബസന്തി പുലാവിനൊപ്പം (മഞ്ഞച്ചോറ്) മീൻ തലയും ഫ്രൈ ചെയ്ത മീനുമാണ് സുവേന്ദു അധികാരി ക്ഷേത്ര നിലത്തിരുന്ന് കഴിച്ചത്. ബംഗാളിലെ കാളിക്ഷേത്രങ്ങളിൽ സസ്യാഹാരവും മാംസാഹാരവും ഒരുപോലെ ആചാരങ്ങളുടെ ഭാഗമായി നൽകി വരുന്നുണ്ട്. മാംസാഹാരത്തെച്ചൊല്ലിയുള്ള ചർച്ചകൾ അവസാനിപ്പിക്കാനും പ്രാദേശിക ആചാരങ്ങളെ ബഹുമാനിക്കാനുമാണ് ബിജെപി നേതാവ് ഇതിലൂടെ ശ്രമിച്ചതെന്ന് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി.
Tags : SuvenduAdhikari WestBengal ChiefMinister LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash