National
കോൽക്കത്ത: പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവളെ മരിച്ച നിലയിൽ കണ്ടെത്തി. തൃണമൂൽ കോൺഗ്രസ് പ്രാദേശിക നേതാവ് നിഹാർ മുഖർജിയുടെ മകൾ ബ്രിസ്റ്റി മുഖർജി(28) ആണ് മരിച്ചത്.
ബംഗാളിലെ ബിർഭുമിലുള്ള രാംപുർഹട്ടിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാലാണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രാംപുർഹട്ടിലെ കുസുംബ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന വീടിന്റെ രണ്ടാംനിലയിലെ മുറിയിലാണ് ബ്രിസ്റ്റി മുഖർജിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ബ്രിസ്റ്റി മുഖർജി ജീവനൊടുക്കിയതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ബോൽപുരിലെ യുപി സ്കൂളിൽ അനധ്യാപികയായിരുന്ന ബ്രിസ്റ്റി മുഖർജിക്ക് 2023 മാർച്ചിൽ ജോലി നഷ്ടപ്പെട്ടിരുന്നു.
അനധികൃതമായി ജോലിയിൽ പ്രവേശിച്ചുവെന്ന് കണ്ടെത്തലിനെ തുടർന്ന് ബ്രിസ്റ്റി മുഖർജി ഉൾപ്പെടെ 26,000 അധ്യാപക - അനധ്യാപകർക്കാണ് ജോലി നഷ്ടപ്പെട്ടത്. നിയമനം റദ്ദാക്കിയ നടപടി കോൽക്കത്ത ഹൈക്കോടതിയും പിന്നീട് സുപ്രീംകോടതിയും ശരിവെച്ചിരുന്നു.
കോടതിയിൽ നിന്ന് പ്രതികൂല വിധി ഉണ്ടായതിനെ തുടർന്ന് ബ്രിസ്റ്റി മുഖർജി മാനസികമായി തകർന്നിരുന്നതായി പറയപ്പെടുന്നു. അതേസമയം ബ്രിസ്റ്റി മുഖർജിയുടെ വിവാഹമോചനത്തിനുള്ള നടപടിക്രമങ്ങൾ പുരോഗമിച്ചുവരികയായിരുന്നു എന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
National
കോൽക്കത്ത: പശ്ചിമ ബംഗാളിൽ ആരാധനാലയങ്ങളിൽനിന്ന് ലൗഡ്സ്പീക്കറുകൾ നീക്കം ചെയ്തു. മസ്ജിദുകളിൽനിന്നും ക്ഷേത്രങ്ങളിൽനിന്നുമാണ് ലൗഡ്സ്പീക്കറുകൾ നീക്കം ചെയ്തത്.
5000ലധികം ഹിന്ദു-മുസ്ലീം ആരാധനാലയങ്ങളിൽനിന്നാണ് ലൗഡ്സ്പീക്കറുകൾ നീക്കം ചെയ്തിരിക്കുന്നത്. ശബ്ദമലനീകരണ പരാതികൾ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. നിർദിഷ്ട ശബ്ദപരിതി ലംഘിച്ചതിനെ തുടർന്നാണ് ഉച്ചഭാഷണികൾ അഴിച്ചുമാറ്റിയത്.
4203 മസ്ജിദുകളിൽനിന്നും 1096 ക്ഷേത്രങ്ങളിൽനിന്നുമാണ് ലൗഡ്സ്പീക്കറുകൾ നീക്കം ചെയ്തത്. ലൗഡ്സ്പീക്കർ നീക്കം ചെയ്തതിനെതിരെ വ്യാപക പ്രതിഷേധമാണ് പശ്ചിമബംഗാളിൽ അരങ്ങേറുന്നത്.
ലൗഡ്സ്പീക്കറുകൾ അടിയന്തരമായി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുന്ന യാതൊരു കോടതി ഉത്തരവോ സർക്കാർ വിജ്ഞാപനമോ നിലവിലില്ലെന്ന് കോൽക്കത്തയിലെ നഖോദ മോസ്കിലെ ഇമാം മൗലാന മുഹമ്മദ് ഷഫീഖ് ഖാസ്മി പറഞ്ഞു.
അത്തരം ഉത്തരവുകൾ ഉണ്ടായിരുന്നെങ്കിൽ സർക്കാർ ഇമാമുമാരെയും മസ്ജിദ് കമ്മറ്റികളെയും അറിയിക്കേണ്ടതായിരുന്നുവെന്നും, എന്നാൽ മസ്ജിദ് അധികൃതരെ ഭീഷണിപ്പെടുത്തി ലൗഡ്സ്പീക്കറുകൾ നീക്കം ചെയ്യിക്കുകയാണ് ചെയ്തതെന്നും ഷഫീഖ് ഖാസ്മി കുറ്റപ്പെടുത്തി.
National
കോൽക്കത്ത: പശ്ചിമ ബംഗാളിലെ പ്രതിപക്ഷ പാർട്ടികൾ അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് ബിജെപിക്കെതിരെ ഒന്നിക്കണമെന്ന് മമത ബാനർജി. വിമതരെ ഒരിക്കലും തിരിച്ചെടുക്കില്ലെന്നും മമത ബാനർജി പറഞ്ഞു. കോൽക്കത്തയിൽ നടന്ന രക്തസാക്ഷിദിന റാലിയിൽ സംസാരിക്കുകയായിരുന്നു മമത.
ബംഗാളിൽ ബിജെപിക്കെതിരെ പോരാടാൻ എല്ലാവരും ഇന്ത്യ സഖ്യത്തിന് കീഴിൽ ഒന്നിക്കണമെന്ന് മമത ആവശ്യപ്പെട്ടു. പ്രതിപക്ഷ പാർട്ടികൾ തങ്ങളുടെ അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവച്ച് ഒന്നിച്ച് പോരാടണമെന്ന് മമത ബാനർജി അഭിപ്രായപ്പെട്ടു.
പാർട്ടി സ്ഥാപകയായ താൻ ജീവിച്ചിരിക്കുമ്പോൾ ചിഹ്നം വിമതർക്ക് ലഭിക്കില്ല. ബംഗാളിലെ മുഴുവൻ ജില്ലകളിലും പര്യടനം നടത്തും. തന്നെ തടയാൻ ആർക്കാണ് ശക്തിയുള്ളതെന്ന് കാണട്ടെയെന്നും മമത ബാനർജി പറഞ്ഞു.
National
കോൽക്കത്ത: പശ്ചിമബംഗാളിൽ നിർമാണത്തിലിരുന്ന പള്ളിക്കു നേരേ തീവ്രഹിന്ദുത്വവാദികളുടെ ആക്രമണം.
കോൽക്കത്തയിൽനിന്നു 30 കിലോമീറ്റർ അകലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ സോനാർപുർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സുഭാഷ് ഗ്രാമിൽ പ്രസ്ബിറ്റീരിയൻ ചർച്ച് ഓഫ് ഇന്ത്യയുടെ കീഴില്‍ നിർമിക്കുന്ന പള്ളിക്കു നേരേ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ആക്രമണം. ഉച്ചകഴിഞ്ഞ് മൂന്നോടെ നൂറോളം വരുന്ന ‘ഹിന്ദു ജാഗരൺ മഞ്ച് ’ പ്രവർത്തകർ, നിർമാണത്തിലിരുന്ന പള്ളിയിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു.
പെയിന്റിംഗ് ജോലികൾ നടക്കുകയായിരുന്ന പള്ളിയുടെ തടിവാതിൽ അക്രമികൾ ചവിട്ടിപ്പൊളിച്ചു. തൊഴിലാളികൾ ഉപയോഗിച്ചിരുന്ന ഏണി ഉപയോഗിച്ച് പള്ളിക്കു മുകളിൽ കയറി മേൽക്കൂരയിലുണ്ടായിരുന്ന മൂന്ന് കുരിശുകൾ തകർത്തു. കുരിശ് തകര്‍ത്തപ്പോള്‍ താഴെ നിന്ന തീവ്ര ഹിന്ദുത്വവാദികള്‍ കരഘോഷം മുഴക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.
പ്രദേശത്തു പണം നൽകി മതപരിവർത്തനം നടത്തുന്നുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. എന്നാൽ, തങ്ങൾ 2017 മുതൽ ഇവിടെ താമസിക്കുന്നവരാണെന്നും പാവപ്പെട്ട കുടുംബങ്ങളായ തങ്ങൾക്ക് മതപരിവർത്തനം നടത്താൻ എവിടെനിന്നാണു പണമെന്നും വിശ്വാസികൾ ചോദിക്കുന്നു. സംഭവത്തില്‍ സോനാർപുർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ആക്രമണങ്ങൾ വർധിക്കുന്നതിൽ ആശങ്ക
പശ്ചിമബംഗാളിൽ ബിജെപി സർക്കാർ അധികാരമേറ്റതിനു പിന്നാലെ ക്രൈസ്തവ സമൂഹത്തിനും പള്ളികൾക്കും സ്ഥാപനങ്ങൾക്കും നേരേ ആക്രമണം വർധിച്ചതായാണു റിപ്പോർട്ട്.
കഴിഞ്ഞ നാലിന് പശ്ചിമ മേദിനിപുരിലെ പാൽബാരി പ്രദേശത്തു നടത്തിയ പ്രാർഥനാസമ്മേളനം തീവ്ര ഹിന്ദുത്വ സംഘടന തടസപ്പെടുത്തിയിരുന്നു. സ്ഥലത്തു പോലീസ് ഉണ്ടായിരുന്നിട്ടും അക്രമികളെ തടയുന്നതിൽ പരാജയപ്പെട്ടുവെന്നും പകരം സഭയിലെ പാസ്റ്ററായ അനൂപ് ഘോഷിനെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് കസ്റ്റഡിയിലെടുക്കുകയാണു ചെയ്തതെന്നും സംഘടനകൾ ആരോപിച്ചു.
കഴിഞ്ഞ അഞ്ചിന് കത്വ സബ്ഡിവിഷനു കീഴിലുള്ള ഫരീദ്പുർ കോളനിയിലെ ഗ്രേസ് പള്ളിയിൽ ആരാധനയ്ക്കിടെ സായുധസംഘം ആക്രമണം നടത്തി. ആക്രമണത്തിന് ഒരു ദിവസം മുന്‍പ് പള്ളിയിലെത്തി രണ്ടു ലക്ഷം രൂപ ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ടിരുന്നുവെന്നും പോലീസിനെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.
14ന് കോൽക്കത്തയിൽ പ്രതിഷേധപ്രകടനം
പള്ളികൾക്കും വിശ്വാസികൾക്കും നേരേയുണ്ടാകുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ഈ മാസം 14ന് തലസ്ഥാനമായ കോൽക്കത്തയിൽ പ്രകടനം നടത്താൻ ബംഗാൾ ക്രിസ്ത്യൻ കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്.
Kerala
കോൽക്കത്ത: ഏകീകൃത സിവിൽ കോഡ് ബിൽ തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കുമെന്ന് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനങ്ങളിലൊന്നായിരുന്നു യുസിസി.
അധികാരത്തിൽ വന്ന് ആറ് മാസത്തിനകം ഇത് നടപ്പാക്കുമെന്നായിരുന്നു പ്രകടനപത്രികയിലെ പ്രഖ്യാപനം. എന്നാൽ നിശ്ചയിച്ച സമയപരിധിക്കും വളരെ മുൻപാണ് സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള സർക്കാർ ബിൽ സഭയിലെത്തിക്കുന്നത്. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ബജറ്റ് സമ്മേളനത്തിനിടയിലാണ് തിങ്കളാഴ്ച ബിൽ സഭയുടെ പരിഗണനയ്ക്ക് വരുന്നത്.
ഗുജറാത്ത്, ആസാം, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളുടെ മാതൃകയിൽ കൃത്യമായ നിയമനടപടികൾ പാലിച്ചായിരിക്കും ബംഗാളിലും യുസിസി നടപ്പിലാക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിവാഹം, വിവാഹമോചനം, സ്വത്ത് അവകാശം, ദത്തെടുക്കൽ തുടങ്ങിയ കാര്യങ്ങളിൽ എല്ലാ മതസ്ഥർക്കും ഒരേ നിയമം ബാധകമാക്കുന്നതാണ് ബില്ലിലെ വ്യവസ്ഥകൾ.
കൂടാതെ ഈ ബില്ലിലൂടെ സംസ്ഥാനത്ത് ബഹുഭാര്യത്വവും മുത്തലാഖും പൂർണമായി നിരോധിക്കാനും ലിവ്-ഇൻ പങ്കാളിത്തങ്ങൾ നിർബന്ധിതമായി രജിസ്റ്റർ ചെയ്യാനും നിർദ്ദേശമുണ്ട്. എന്നാൽ ബില്ല് വ്യക്തിനിയമങ്ങളും മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടിരിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാർട്ടികൾ ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്.
National
കോൽക്കത്ത: പശ്ചിമ ബംഗാളിൽ അധികാരമേറ്റതിന് പിന്നാലെ സുപ്രധാന തീരുമാനങ്ങളുമായി മുഖ്യമന്ത്രി സുവേന്ദു അധികാരി. ആദ്യ മന്ത്രിസഭായോഗത്തിൽ സംസ്ഥാനത്തിന്റെ സുരക്ഷ വർധിപ്പിക്കാനുള്ള നടപടികൾക്ക് മുഖ്യമന്ത്രി നിർദേശം നൽകി.
ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത നുഴഞ്ഞുകയറ്റം തടയുന്നതിനായി അതിർത്തിയിൽ വേലി നിർമിക്കാൻ തീരുമാനിച്ചു. ഇതിനായി 600 ഏക്കർ ഭൂമി അതിർത്തി രക്ഷാസേനയ്ക്ക് കൈമാറും. 45 ദിവസത്തിനുള്ളിൽ ഭൂമി ഏറ്റെടുത്ത് ബിഎസ്എഫിന് നൽകുന്ന പ്രക്രിയ പൂർത്തിയാക്കണമെന്ന് ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
മുൻസർക്കാർ നടപ്പിലാക്കാതിരുന്ന ഭാരതീയ ന്യായസംഹിത (ബിഎൻഎസ്) സംസ്ഥാനത്ത് ഉടനടി പ്രാബല്യത്തിൽ കൊണ്ടുവരാനും തീരുമാനമായി. ഉദ്യോഗസ്ഥ ഭരണരംഗത്തും മാറ്റങ്ങൾ പ്രഖ്യാപിച്ച മുഖ്യമന്ത്രി ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർക്ക് മറ്റ് സംസ്ഥാനങ്ങളിൽ പരിശീലനത്തിന് പോകുന്നതിനായുള്ള അനുമതി പുനഃസ്ഥാപിച്ചു.
കൂടാതെ കഴിഞ്ഞവർഷങ്ങളിൽ നിയമനം മുടങ്ങിയ ഉദ്യോഗാർഥികൾക്കായി അഞ്ചുവർഷത്തെ പ്രായപരിധി ഇളവും പ്രഖ്യാപിച്ചു. മുൻസർക്കാർ തടഞ്ഞുവെച്ച സെൻസസ് നടപടികൾ ഉടൻ ആരംഭിക്കാനും തീരുമാനമായി. ഇതിനായി അഡ്മിനിസ്ട്രേറ്റീവ് ഓർഡർ പുറപ്പെടുവിച്ചു.
മുൻഭരണകാലത്ത് സെൻസസ് വൈകിപ്പിച്ചത് എന്തിനാണെന്ന് അന്വേഷിക്കാൻ സമിതിയെ നിയോഗിക്കുമെന്നും അദ്ദേഹം അറിയിച്ചു. യോഗത്തിൽ സംസ്ഥാനത്തെ ജനങ്ങൾക്കും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും നന്ദിപറഞ്ഞ സുവേന്ദു ബംഗാൾ ആദ്യമായി ഭയരഹിതമായ ഒരു തെരഞ്ഞെടുപ്പിന് സാക്ഷ്യംവഹിച്ചതായും അവകാശപ്പെട്ടു.
National
കോൽക്കത്ത: തെരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ ബംഗാളിൽ മുഖ്യമന്ത്രി മമത ബാനർജിയുടെ വസതിയുടെ സുരക്ഷ വർധിപ്പിച്ചു. കോൽക്കത്തയിലെ കലിഘട്ടിലുള്ള വസതിക്കു സമീപം ജയ് ശ്രീറാം വിളികളുമായി ഒരു കൂട്ടം ആളുകൾ എത്തിയതോടെയാണ് സുരക്ഷ വർധിപ്പിച്ചത്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരമാണ് നടപടി. സംസ്ഥാന സെക്രട്ടേറിയറ്റിനു ചുറ്റും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. പ്രദേശത്ത് കേന്ദ്ര സേനയെ വിന്യസിച്ചു.
National
കോല്‍ക്കത്ത: റീപോളിംഗിനിടെ സൗത്ത് 24 പര്‍ഗനാസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവർത്തകർ ബിജെപിക്കാരുമായി ഏറ്റുമുട്ടി. നാളെ നടക്കുന്ന വോട്ടെണ്ണലിനെച്ചൊല്ലിയുള്ള വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.
ബിജെപി സ്ഥാനാര്‍ഥി വിജയിച്ചാല്‍ വീടുകള്‍ കത്തിക്കുമെന്ന് തൃണമൂല്‍ നേതാവ് ഭീഷണിപ്പെടുത്തിയതായി ആരോപണമുണ്ട്. അതേസമയം ബിജെപി പ്രവര്‍ത്തകരാണ് സംഘര്‍ഷത്തിനു തുടക്കമിട്ടെതന്ന് തൃണമൂല്‍ നേതാക്കള്‍ കുറ്റപ്പെടുത്തുന്നു.
National
ചെന്നൈ/കോൽക്കത്ത: തമിഴ്നാട്, പശ്ചിമബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ മണിക്കൂറുകളിൽ മികച്ച പോളിംഗ്. ബംഗാളിൽ ഇതുവരെ 19 ശതമാനവും തമിഴ്നാട്ടിൽ 18 ശതമാനം പോളിംഗും രേഖപ്പെടുത്തി. വോട്ടിംഗ് യന്ത്രങ്ങളിലെ തകരാർമൂലം ചിലയിടങ്ങളിൽ വോട്ടിംഗ് തടസപ്പെട്ടു.
നടൻ രജനീകാന്ത് ചെന്നൈ സ്റ്റെല മേരീസ് കോളജിലെത്തി വോട്ട് രേഖപ്പെടുത്തി. എല്ലാവരും തങ്ങളുടെ ജനാധിപത്യ കടമ നിർവഹിക്കണമെന്ന് വോട്ട് ചെയ്തശേഷം തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പറഞ്ഞു. ഒറ്റ ഘട്ടമായി വോട്ടെടുപ്പ് നടക്കുന്ന തമിഴ്നാട്ടിൽ 4023 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്.
പശ്ചിമബംഗാളിലെ 152 മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക. 142 മണ്ഡലങ്ങളിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് 29ന് നടക്കും. സംഘർഷസാധ്യത കണക്കിലെടുത്ത് ഇരു സംസ്ഥാനങ്ങളിലും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
Viral
പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കുകൾക്കിടയിൽ ജാർഗ്രാമിലെ ഒരു റോഡരികിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ വാഹനവ്യൂഹം നിർത്തി പുറത്തിറങ്ങിയത് കൗതുകമുണർത്തുന്ന കാഴ്ചയായി.
വഴിയോരത്തെ ഒരു ചെറിയ ജാൽമുറി സ്റ്റാളിലെത്തിയ അദ്ദേഹം, കടയുടമയായ വിക്രം സാഹയുമായി കുറച്ചുനേരം സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ടു.
ബീഹാറിലെ ഗയയിൽ നിന്നെത്തി കഴിഞ്ഞ 10 വർഷമായി കട നടത്തുന്ന വിക്രമിനെ സംബന്ധിച്ചിടത്തോളം, ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ നിമിഷമായാണ് ഈ സന്ദർശനം മാറിയത്.
സംഭവം സോഷ്യൽ മീഡിയയിൽ വൈറലായതോടെ, പ്രധാനമന്ത്രിയുടെ പണമിടപാടുമായി ബന്ധപ്പെട്ട് ഒരു ചെറിയ തർക്കവും ഉയർന്നു. ഡിജിറ്റൽ ഇന്ത്യയുടെ കാലത്ത് എന്തുകൊണ്ട് യുപിഐ വഴി പണമടച്ചില്ല എന്ന ചോദ്യം രാഷ്ട്രീയ നിരീക്ഷകനായ തെഹ്സീൻ പൂനവാല ഉന്നയിച്ചതോടെ, ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനവാല മറുപടിയുമായി എത്തി.
കടയുടമയുടെ കയ്യിൽ യുപിഐ സംവിധാനം ഉണ്ടായിരുന്നുവെന്നും, എന്നാൽ ആ 10 രൂപ നോട്ട് ഒരു സ്നേഹസമ്മാനമായി സൂക്ഷിക്കാനാണ് പ്രധാനമന്ത്രി അത് നൽകിയതെന്നുമാണ് അദ്ദേഹം വിശദീകരിച്ചത്.
2016-ൽ തുടങ്ങിയ യുപിഐ ഇന്ന് ഗൾഫ് നാടുകളിലും യൂറോപ്പിലും വരെ പടർന്ന് ഇന്ത്യയുടെ ഡിജിറ്റൽ പ്രതാപം ലോകത്തിന് മുന്നിൽ ഉയർത്തിപ്പിടിക്കുമ്പോഴും, സാധാരണക്കാരോടുള്ള പ്രധാനമന്ത്രിയുടെ ഈ ലാളിത്യം വലിയ ചർച്ചയായിരിക്കുകയാണ്.
ഏപ്രിൽ 23, 29 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന ബംഗാൾ തിരഞ്ഞെടുപ്പിന്റെ ചൂടേറിയ അന്തരീക്ഷത്തിനിടയിൽ നടന്ന ഈ സംഭവം രാഷ്ട്രീയ നിരീക്ഷകർ ഏറെ കൗതുകത്തോടെയാണ് നോക്കിക്കാണുന്നത്.
Viral
കൊൽക്കത്തയിൽ ട്രെയിൻ യാത്രക്കാരുടെ സുരക്ഷയെ ചോദ്യം ചെയ്ത് ഒരു കൂട്ടം യുവാക്കൾ നടത്തിയ അതിക്രമങ്ങളുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കുന്നു.
ഖിദിർപൂർ സ്റ്റേഷന് സമീപം നടന്നുവെന്ന് കരുതപ്പെടുന്ന ഈ സംഭവത്തിൽ, റെയിൽവേ നിയമങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട്, അത്യന്തം അപകടകരമായ അഭ്യാസപ്രകടനങ്ങളാണ് യുവാക്കൾ നടത്തിയത്.
വിജനമായ കോച്ചിനുള്ളിൽ കയറിപ്പറ്റിയ ഈ സംഘം സീറ്റുകൾക്ക് മുകളിൽ കയറി നിന്ന് അപായ ചങ്ങല വലിക്കുന്നതും ട്രെയിനിന്റെ വാതിലിനടുത്ത് നിന്ന് വിചിത്രമായ ശബ്ദങ്ങൾ ഉണ്ടാക്കി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന തരത്തിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ മേൽക്കൂരയിൽ കയറി ഇരുന്നും, വാതിൽപ്പടിയിൽ തൂങ്ങിനിന്ന് പുറത്തേക്ക് ആഞ്ഞുമാണ് ഇവർ സാഹസികത കാണിച്ചത്.
ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വലിയ വിമർശനം ഉയരുകയും കുറ്റവാളികൾക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യം ശക്തമാകുകയും ചെയ്തു.
ഇതിനോട് പ്രതികരിച്ച ആർപിഎഫ് സീൽദ വിഭാഗം, പരാതി ഔദ്യോഗികമായി രേഖപ്പെടുത്തിയതായും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അന്വേഷണ ചുമതല കൈമാറിയതായും അറിയിച്ചിട്ടുണ്ട്.
കുറ്റവാളികളെ തിരിച്ചറിയുന്നതിനായി കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
National
കോൽക്കത്ത: പശ്ചിമ ബംഗാളിലെ ഡാർജിലിംഗിൽ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 17 പേർ മരിച്ചു. ഡാർജിലിംഗിലെ മിരിക്, സുഖിയ പൊഖാരി എന്നിവിടങ്ങളിലാണ് അപകടമുണ്ടായത്. പോലീസും തദേശ ഭരണകൂടവും രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.
മണ്ണിടിച്ചിലിനെ തുടർന്ന് പശ്ചിമ ബംഗാളിനും സിക്കിമിനും ഇടയിലുള്ള പ്രധാന റോഡ് തകർന്നു. തിങ്കളാഴ്ച പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഡാർജിലിംഗിൽ സന്ദർശനം നടത്തും.
ഡാർജിലിംഗിൽ ജനങ്ങൾക്കുണ്ടായ ജീവഹാനിയിൽ തനിക്ക് അതിയായ വേദനയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. ദുരിത ബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
ദുർഗ പൂജയ്ക്ക് ശേഷം കോൽക്കത്തയിൽ നിന്നും ബംഗാളിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നുമുള്ള ധാരാളം വിനോദസഞ്ചാരികൾ ഡാർജിലിംഗിലേക്ക് യാത്ര ചെയ്യുന്നുണ്ട്. അതിനാൽ നിരവധി വിനോദസഞ്ചാരികൾ ദുരന്തത്തിൽ അകപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.