പശ്ചിമബംഗാളിൽ പള്ളിക്കു നേരേ തീവ്രഹിന്ദുത്വവാദികളുടെ ആക്രമണം
കോൽക്കത്ത: പശ്ചിമബംഗാളിൽ നിർമാണത്തിലിരുന്ന പള്ളിക്കു നേരേ തീവ്രഹിന്ദുത്വവാദികളുടെ ആക്രമണം.
കോൽക്കത്തയിൽനിന്നു 30 കിലോമീറ്റർ അകലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ സോനാർപുർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സുഭാഷ് ഗ്രാമിൽ പ്രസ്ബിറ്റീരിയൻ ചർച്ച് ഓഫ് ഇന്ത്യയുടെ കീഴില്‍ നിർമിക്കുന്ന പള്ളിക്കു നേരേ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ആക്രമണം. ഉച്ചകഴിഞ്ഞ് മൂന്നോടെ നൂറോളം വരുന്ന ‘ഹിന്ദു ജാഗരൺ മഞ്ച് ’ പ്രവർത്തകർ, നിർമാണത്തിലിരുന്ന പള്ളിയിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു.
പെയിന്റിംഗ് ജോലികൾ നടക്കുകയായിരുന്ന പള്ളിയുടെ തടിവാതിൽ അക്രമികൾ ചവിട്ടിപ്പൊളിച്ചു. തൊഴിലാളികൾ ഉപയോഗിച്ചിരുന്ന ഏണി ഉപയോഗിച്ച് പള്ളിക്കു മുകളിൽ കയറി മേൽക്കൂരയിലുണ്ടായിരുന്ന മൂന്ന് കുരിശുകൾ തകർത്തു. കുരിശ് തകര്‍ത്തപ്പോള്‍ താഴെ നിന്ന തീവ്ര ഹിന്ദുത്വവാദികള്‍ കരഘോഷം മുഴക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.
പ്രദേശത്തു പണം നൽകി മതപരിവർത്തനം നടത്തുന്നുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. എന്നാൽ, തങ്ങൾ 2017 മുതൽ ഇവിടെ താമസിക്കുന്നവരാണെന്നും പാവപ്പെട്ട കുടുംബങ്ങളായ തങ്ങൾക്ക് മതപരിവർത്തനം നടത്താൻ എവിടെനിന്നാണു പണമെന്നും വിശ്വാസികൾ ചോദിക്കുന്നു. സംഭവത്തില്‍ സോനാർപുർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ആക്രമണങ്ങൾ വർധിക്കുന്നതിൽ ആശങ്ക
പശ്ചിമബംഗാളിൽ ബിജെപി സർക്കാർ അധികാരമേറ്റതിനു പിന്നാലെ ക്രൈസ്തവ സമൂഹത്തിനും പള്ളികൾക്കും സ്ഥാപനങ്ങൾക്കും നേരേ ആക്രമണം വർധിച്ചതായാണു റിപ്പോർട്ട്.
കഴിഞ്ഞ നാലിന് പശ്ചിമ മേദിനിപുരിലെ പാൽബാരി പ്രദേശത്തു നടത്തിയ പ്രാർഥനാസമ്മേളനം തീവ്ര ഹിന്ദുത്വ സംഘടന തടസപ്പെടുത്തിയിരുന്നു. സ്ഥലത്തു പോലീസ് ഉണ്ടായിരുന്നിട്ടും അക്രമികളെ തടയുന്നതിൽ പരാജയപ്പെട്ടുവെന്നും പകരം സഭയിലെ പാസ്റ്ററായ അനൂപ് ഘോഷിനെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് കസ്റ്റഡിയിലെടുക്കുകയാണു ചെയ്തതെന്നും സംഘടനകൾ ആരോപിച്ചു.
കഴിഞ്ഞ അഞ്ചിന് കത്വ സബ്ഡിവിഷനു കീഴിലുള്ള ഫരീദ്പുർ കോളനിയിലെ ഗ്രേസ് പള്ളിയിൽ ആരാധനയ്ക്കിടെ സായുധസംഘം ആക്രമണം നടത്തി. ആക്രമണത്തിന് ഒരു ദിവസം മുന്‍പ് പള്ളിയിലെത്തി രണ്ടു ലക്ഷം രൂപ ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ടിരുന്നുവെന്നും പോലീസിനെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.
14ന് കോൽക്കത്തയിൽ പ്രതിഷേധപ്രകടനം
പള്ളികൾക്കും വിശ്വാസികൾക്കും നേരേയുണ്ടാകുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ഈ മാസം 14ന് തലസ്ഥാനമായ കോൽക്കത്തയിൽ പ്രകടനം നടത്താൻ ബംഗാൾ ക്രിസ്ത്യൻ കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്.
Tags : demolished WestBengal Church Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash