National
ഛത്രപതി സംഭാജിനഗർ: നാസിക് ടിസിഎസ് നിർബന്ധിത മതപരിവർത്തന, ലൈംഗിക പീഡന കേസ് പ്രതി നിദ ഖാന് ഒളിയിടമൊരുക്കിയ എഐഎംഐഎം നഗരസഭാംഗം മതിൻ പട്ടേലിന്റെ വീട്ടിലെ അനധികൃത നിർമാണം നഗരസഭാ അധികൃതർ പൊളിച്ചുനീക്കി.
മേയ് ഏഴിനാണ് നിദ ഖാൻ അറസ്റ്റിലായത്. മേയ് ഒന്‍പതിന് അനധികൃത നിർമാണം സംബന്ധിച്ച് പട്ടേലിന് ഛത്രപതി സംഭാജിനഗർ കോർപറേഷൻ നോട്ടീസ് അയച്ചു. 72 മണിക്കൂറിനകം മറുപടി നല്‍കണമെന്നായിരുന്നു നിർദേശം.
എന്നാൽ, പട്ടേൽ കോർപറേഷനു മറുപടി നല്‍കിയില്ല. തുടർന്ന് കോടതിയെ സമീപിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. ഇന്നലെ രാവിലെ നഗരസഭാ അധികൃതരെത്തി പട്ടേലിന്റെ വീട്ടിലെ അനധികൃത നിർമാണം പൊളിച്ചുനീക്കി.
National
ലക്നോ: തീവ്രവാദബന്ധം ആരോപിക്കപ്പെടുന്ന, ബ്രിട്ടൻ ആസ്ഥാനമായുള്ള ഇസ്ലാമിക പ്രഭാഷകന്റെ ഉടമസ്ഥതയിലുള്ള അനധികൃത മദ്രസ ഉത്തർപ്രദേശ് ഭരണകൂടം പൊളിച്ചുനീക്കി. സന്ത് കബീർ നഗറിലെ ഖലീലാബാദ് ടൗണിൽ മീറ്റ് മണ്ഡി മേഖലയിലുള്ള മദ്രസയാണ് ഞായറാഴ്ച പൊളിച്ചത്.
മദ്രസ സമിതി നൽകിയ അപ്പീൽ കോടതി തള്ളിയതിന് തൊട്ടുപിന്നാലെയാണ് നടപടി ആരംഭിച്ചതെന്ന് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ഹൃദയ് റാം തിവാരി പറഞ്ഞു. 2013-ൽ ബ്രിട്ടീഷ് പൗരത്വം നേടിയ മൗലാന ഷംഷുൽ ഹുദാഖാനുമായി ബന്ധപ്പെട്ടതാണ് പൊളിച്ച മദ്രസയെന്ന് അധികൃതർ വ്യക്തമാക്കി.
അനധികൃത വിദേശ ഫണ്ടിംഗ്, തീവ്രവാദ പ്രവർത്തനങ്ങൾ തുടങ്ങി വിവിധ കുറ്റങ്ങളിൽ മൗലാന ഷംഷുലിനെതിരേ ഭീകരവിരുദ്ധ സ്ക്വാഡ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ ഏജൻസികൾ അന്വേഷണം നടത്തിവരികയാണ്.
ഖലീലാബാദ് പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മദ്രസ നിർമിച്ചിരിക്കുന്ന ഭൂമി സർക്കാർ ഭൂമിയാണെന്നും കെട്ടിട നിർമാണത്തിന് മുൻകൂർ അനുമതി വാങ്ങിയിട്ടില്ലെന്നും സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അറിയിച്ചു. അസംഗഡ് സ്വദേശിയായ ഷംഷുൽ ഹുദാഖാൻ, തന്റെ രാജ ഫൗണ്ടേൻ എന്ന എൻജിഒ വഴിയും സ്വന്തം അക്കൗണ്ട് വഴിയും വിവിധ മദ്രസകളിലേക്ക് പണം എത്തിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഇയാൾ പാക്കിസ്ഥാൻ സന്ദർശിച്ചിട്ടുണ്ടെന്നും പാക് കേന്ദ്രമായുള്ള ദഅ്വത്തെ ഇസ്ലാമി എന്ന് സംഘടനയിൽ അംഗമാണെന്നും അന്വേഷണ ഏജൻസികൾ ആരോപിക്കുന്നു. തട്ടിപ്പ്, ഗൂഢാലോചന തുടങ്ങി വിവിധ കുറ്റങ്ങൾ ചുമത്തി മൂന്നു എഫ്ഐആറുകളാണ് ഉത്തർപ്രദേശ് പോലീസ് ഇയാൾക്കെതിരേ സമർപ്പി ച്ചിട്ടുള്ളത്.
District News
ഇരിട്ടി: ആറളം പുനരധിവാസ മേഖലയിൽ ആനകളെ പ്രതിരോധിക്കാൻ സ്ഥാപിച്ചിരിക്കുന്ന സോളാർ തൂക്കുവേലികൾ ആനകൾ തകർക്കുന്നത് പതിവാകുന്നു. ബ്ലോക്ക് 10 കോട്ടപ്പാറ മേഖലയിലാണ് കാട്ടാനകൾ വേലികൾ വ്യാപകമായി തകർക്കുന്നത്. പ്രധാനമായും മരം മറിച്ചിട്ടാണ് ആനകൾ വേലി തകർക്കുന്നത്.
പുതുതായി സ്ഥാപിച്ച ഡബിൾ ലൈൻ തൂക്കുവേലിയാണ് ആന നിഷ്പ്രയാസം തകർക്കുന്നത്. അപകടകാരിയായ മോഴയാനായാണ് കൂടുതലായും വേലി തകർത്ത് ഉള്ളിൽ കയറുന്നത്. മോഴയാനക്ക് മറ്റാനകൾക്ക് ഏൽക്കുന്നത് പോലെ വേലിയിൽനിന്നു ഷോക്ക് എൽക്കില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. മോഴയാനയുടെ ആക്രമണത്തിൽ മരിച്ച അനീഷിന്റെ വീടിന് മുന്നിൽ കഴിഞ്ഞ ദിവസവും ഇതേ ആനതന്നെ വീണ്ടും എത്തിയിരുന്നു.
വീടിന് മുന്നിൽ ഭീകരാന്തരീഷം സൃഷ്ടിച്ച മോഴ പിന്നീട് സമീപത്തെ സോളാർ വേലി തകർത്താണ് കാടുകയറിയത്. മാമ്പഴം, കശുവണ്ടി, ചക്ക തുടങ്ങിയ സീസൺ ആരംഭിച്ചതോടെ ആനകൾ ജനവാസ മേഖല ലക്ഷ്യമാക്കി നിരന്തരം എത്തുന്നതിൽ പ്രദേശവാസികൾ ആശങ്കയിലാണ്. മോഴ, ചെറിയ മോഴ, കല്ലേരി കൊമ്പൻ, കോരി കൊമ്പൻ, മൊട്ടു കൊമ്പൻ തുടങ്ങിയ ആനകളാണ് മേഖലയിലെ ഏറ്റവും അപകടകാരികൾ.
Kerala
കണ്ണൂര്‍: പയ്യന്നൂരിലെ മുൻ സിപിഎം നേതാവും സ്വതന്ത്ര സ്ഥാനാർഥിയുമായ വി. കുഞ്ഞികൃഷ്ണന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊളിച്ചു. സ്ഥലം ഉടമയെ സിപിഎമ്മുകാര്‍ ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്നാണ് പൊളിച്ചതെന്നാണ് ആക്ഷേപം.
ഭവിഷ്യത്ത് നേരിടേണ്ടിവരുമെന്നു ഭീഷണിപ്പെടുത്തിയതായും വിമതര്‍ ആരോപിച്ചു. ഓഫീസിനു സ്ഥലം കൊടുക്കരുതെന്ന ചിലര്‍ പറഞ്ഞതായി സ്ഥലമുടമ പറഞ്ഞു. പയ്യന്നൂര്‍ കോത്തായി മുക്കിലായിരുന്നു ഓഫീസ് നിര്‍മാണം.
ഭീഷണിയുണ്ടെന്നും ഓഫീസ് പൊളിച്ചു നീക്കിത്തരണമെന്നും ഉടമ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് നീക്കം ചെയ്തതെന്നു കുഞ്ഞികൃഷ്ണൻ പറഞ്ഞു. തങ്ങള്‍ കാരണം മറ്റൊരാള്‍ക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്നു കരുതിയാണ് പൊളിച്ചു നീക്കിയതെന്നും ജനാധിപത്യത്തെ പൂര്‍ണമായും അട്ടിമറിക്കുന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നും കുഞ്ഞികൃഷ്ണൻ ആരോപിച്ചു.
National
ഹസാരിബാഗ് : ജാർഖണ്ഡ് മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ യോഗേന്ദ്ര സാവോയുടെ വീട് ഹസാരിബാഗ് ജില്ലാ ഭരണകൂടം ഇടിച്ചുനിരത്തി. എൻടിപിസിയുടെ കൽക്കരി ഖനന പദ്ധതിക്കുവേണ്ടിയാണ് വീട് ഇടിച്ചുനിരത്തിയത്. ഭൂമി എൻടിപിസിക്കു കൈമാറി.
ജോർദാഗ് മേഖലയിലെവീടാണ് വൻ പോലീസ് സംഘത്തിന്റെ സാന്നിധ്യത്തിൽ ഇടിച്ചുനിരത്തിയത്. ഭൂമിയും നഷ്ടപരിഹാരവും സംബന്ധിച്ച് ദീർകാലമായി തർക്കം നിലനിന്നിരുന്നു. എൻടിപിസി നല്കിയ നഷ്ടപരിഹാരം യോഗേന്ദ്ര സാവോ സ്വീകരിച്ചിരുന്നില്ല. നഷ്ടപരിഹാരം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സാവോയും ഭാര്യയും മുൻ എംഎൽഎയുമായ നിർമല ദേവിയും വീടിനു മുന്നിൽ ധർണ നടത്തിയിരുന്നു.
1.97 കോടി രൂപ നഷ്ടപരിഹാരം നല്‍കിയെങ്കിലും സാവോ സ്വീകരിച്ചില്ലെന്ന് എൻടിപിസി എജിഎം നീൽ മാധവ് സ്വെയിൻ പറഞ്ഞു. തുടർന്ന് റാഞ്ചിയിലെ ട്രൈബ്യൂണൽ കോടതിയിൽ പണം കെട്ടിവച്ചു.
കൽക്കരി ഖനന വികസന ജോലികൾ തടസപ്പെട്ടതിനെത്തുടർന്നാണ് വീട് ഇടിച്ചുപൊളിച്ചുനീക്കാൻ നടപടിയെടുത്തതെന്ന് എൻടിപിസി ഉദ്യോഗസ്ഥർ പറഞ്ഞു. വീട് പൊളിച്ചതിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് യോഗേന്ദ്ര സാവോയുടെ മകളും മുൻ ബർക്കാഗാവ് എംഎൽഎയുമായ അംബാ പ്രസാദ് പറഞ്ഞു
District News
വരടിയം: കുട്ടികളുടെ ജീവനു ഭീഷണിയായ ഗവ. യുപി സ്കൂളിലെ തകർന്നുവീണ കവാടം ഉടൻ പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ടും നിർമാണത്തിലെ അഴിമതി ചൂണ്ടിക്കാട്ടിയും കോണ്‍ഗ്രസ് അവണൂർ മണ്ഡലം കമ്മിറ്റി വരടിയം സ്കൂളിനുമുന്നിൽ സായാഹ്ന പ്രതിഷേധധർണ നടത്തി.
അടാട്ട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.പി. അഭിലാഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ.എം. ജെയ്സണ്‍ അധ്യക്ഷത വഹിച്ചു. ബാബു നീലങ്കാവിൽ, സുരേഷ് അവണൂർ, പി.വി. ബിജു, ലിന്റോ വരടിയം, അനിൽ സമ്രാട്ട്, മുരളീധരൻ ചേലാട്ട്, വി.വി. രാംകുമാർ, പി.ജെ. പോൾസണ്‍, പഞ്ചായത്ത് അംഗങ്ങളായ ബാബുരാജ്, പ്രിൻസി ജെൻസണ്, രമ്യ ഗിരീശൻ, തോമസ് വടക്കൻ, കെ.ജെ. ജോയ്സണ്‍ എന്നിവർ പ്രസംഗിച്ചു.
Kerala
ന്യൂഡല്‍ഹി: പശ്ചിമ ഡല്‍ഹിയിൽ ബുള്‍ഡോസര്‍ രാജുമായി അധികൃതര്‍. കൊലക്കേസ് പ്രതിയുടെ വീട് ഡല്‍ഹി മുനിസിപ്പല്‍ കോര്പ്പറേഷന് ഇടിച്ച് നിരത്തി. ഹോളി ദിനത്തില്‍ ഉത്തം നഗറില്‍ നടന്ന കൊലപാതക കേസിലെ മുഖ്യ പ്രതി ആകാശിന്റെ വീടാണ് തകര്‍ത്തത്.
വീട് അനധികൃതമായി കെട്ടിയതാണെന്ന് കാണിച്ചാണ് ശനിയാഴ്ച ഉച്ചയോടെ അധികൃതര്‍ തകര്‍ത്തത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നോടെ വലിയ പോലീസ് സന്നാഹത്തിന്റെ അകമ്പടിയോടെയാണ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്.
തുടർന്ന് ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് കെട്ടിടം തകര്‍ക്കുകയായിരുന്നു.കെട്ടിടത്തിന്റെ മൂന്ന് നിലകളും പൂര്‍ണമായും ഇടിച്ച് നിരത്തി. കെട്ടിടം പൊളിക്കുന്ന സമയത്ത് പ്രദേശത്ത് സംഘര്‍ഷ സാധ്യത നിലനിന്നിരുന്നതിനാല്‍ കനത്ത സുരക്ഷ പോലീസ് ഒരുക്കിയിരുന്നു.
കഴിഞ്ഞ ആഴ്ചയാണ് ഉത്തം നഗറില്‍ നടന്ന തര്‍ക്കത്തിനിടെ ഒരു യുവാവ് ദാരുണമായി കൊല്ലപ്പെട്ടത്. വ്യക്തിപരമായ പ്രശ്നങ്ങളെ തുടർന്നുണ്ടായ തര്‍ക്കത്തിന് പിന്നാലെ ആകാശും കൂട്ടാളികളും ചേര്‍ന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ പ്രദേശത്ത് വലിയ പ്രതിഷേധം ഉടലെടുത്തിരുന്നു. സംഭവത്തിന് പിന്നാലെ ആകാശിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
മുൻകൂട്ടി നോട്ടീസ് നൽകിയ ശേഷമുള്ള അനധികൃത നിർമാണങ്ങൾക്കെതിരെയുള്ള സ്വാഭാവിക നടപടിയാണെന്നാണ് എംസിഡി ഉദ്യോഗസ്ഥർ വിശദീകരിക്കുന്നത്.
District News
വൈപ്പിൻ : ഏറെ നാളത്തെ മുറവിളിക്ക് ശേഷം നെടുങ്ങാട് പഴയ പള്ളി പാലം പൊളിച്ചു മാറ്റിയെങ്കിലും ഇതിന്റെ കോൺക്രീറ്റ് തൂണുകൾ ഇപ്പോഴും ബാക്കി. ഇതാകട്ടെ മത്സ്യത്തൊഴിലാളികൾക്കും പുഴയിലെ നീരൊഴുക്കിനും ഭീഷണിയായി നിലകൊള്ളുകയാണ്.
പാലം പൊളിക്കാൻ കരാറെടുത്ത ആളെക്കൊണ്ട് പണികൾ പൂർണമായും ചെയ്യിക്കേണ്ടത് പൊതുമരാമത്ത് അധികൃതരാണ്.എന്നാൽ ഒട്ടേറെ പരാതികൾ ഉയർന്നിട്ടും ഇവരുടെ ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടായിട്ടില്ല.
ഈ സാഹചര്യത്തിൽ ഉദ്യോഗസ്ഥർ അനാസ്ഥ വെടിഞ്ഞ് അപകട ഭീഷണിയായി നിലനിൽക്കുന്ന തൂണുകൾ എത്രയും വേഗം പൊളിച്ച് മാറ്റണമെന്ന് നായരമ്പലം വില്ലേജ് കായലോര ടൂറിസം ഡെവലപ്മെന്റ് സൊസൈറ്റി പ്രസിഡന്റ് അഗസ്റ്റിൻ മണ്ടോത്ത് ആവശ്യപ്പെട്ടു.
District News
മുക്കം: നവീകരണ പ്രവൃത്തി പുരോഗമിക്കുന്ന പിസി ജംഗ്ഷൻ - വെസ്റ്റ് മാമ്പറ്റ ബൈപാസിൽ യാത്ര ഇനി സുഗമമാവും. നവീകരണ പ്രവൃത്തിക്ക് തടസമായിരുന്ന സാംസ്കാരിക നിലയവും അങ്കണവാടിയും പൊളിച്ചു മാറ്റി.
ഈ കെട്ടിടങ്ങൾ പൊളിച്ചു നീക്കാതെ പ്രവൃത്തി പൂർത്തിയാക്കിയാൽ, വീതി കൂട്ടുന്ന റോഡിന്റെ ഈ ഭാഗം കുപ്പിക്കഴുത്താകുമെന്ന് ആശങ്കയുണ്ടായിരുന്നു. റോഡിന്റെ മറ്റു ഭാഗങ്ങളിൽ വീടുകളുടെ ചുറ്റുമതിൽ ഉൾപ്പെടെയുള്ള കയ്യേറ്റങ്ങൾ പൊളിച്ചാണ് ആവശ്യമായ സ്ഥലം കണ്ടെത്തിയത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ, റോഡിന്റെ വീതി ഏഴു മീറ്ററാക്കി വർധിപ്പിക്കുന്നതിനുള്ള സ്ഥലം കുറ്റിപ്പാല ഭാഗത്തുണ്ടായിരുന്നില്ല.
അങ്കണവാടിയുടെ ചുറ്റുമതിൽ മാത്രം പൊളിച്ച് റോഡിന്റെ വീതികൂട്ടാനുള്ള ശ്രമത്തിലായിരുന്നു കരാറുകാരും പൊതുമരാമത്ത് വകുപ്പും. റോഡ് നവീകരണ പ്രവൃത്തിയുടെ ഭാഗമായി സമീപത്തെ വാടക വീട്ടിലാണ് അങ്കണവാടി പ്രവർത്തിക്കുന്നത്. 25 വർഷത്തിലധികം പഴക്കമുള്ള ഈ രണ്ട് കെട്ടിടങ്ങളും പൊളിച്ചു മാറ്റാൻ നഗരസഭാ കൗൺസിൽ യോഗം നേരത്തെ അനുമതി നൽകിയിരുന്നു.
സാംസ്കാരിക നിലയം ഏറെ നാളായി ഉപയോഗ ശൂന്യമായി കിടക്കുകയായിരുന്നു. അഞ്ചരക്കോടി രൂപ ചെലവിലാണ് രണ്ടര കിലോമീറ്റർ ദൈർഘ്യമുള്ള പാത നവീകരിക്കുന്നത്. നിലവിൽ അഞ്ചര മീറ്റർ വീതിയുള്ള റോഡ് ബിഎം ആൻഡ് ബിസി നിലവാരത്തിൽ ഏഴു മീറ്ററാക്കി വികസിപ്പിച്ച്, ആവശ്യമായ സ്ഥലങ്ങളിൽ ഓവുചാലുകളും സുരക്ഷാ ഭിത്തിയും നിർമിച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതാണ് പദ്ധതി.
കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്നതോടെ മുൻ നിശ്ചയിച്ച രീതിയിൽ റോഡും അനുബന്ധ നിർമാണവും പൂർത്തിയാക്കാനാകും. ഗതാഗതക്കുരുക്ക് പതിവായ മുക്കം - അഗസ്ത്യൻമുഴി - മാമ്പറ്റ റോഡിന്റെ ബദൽപാത കൂടിയാണ് പിസി ജംഗ്ഷൻ - വെസ്റ്റ് മാമ്പറ്റ ബൈപാസ്.
പദ്ധതി പൂർത്തിയാകുന്നതോടെ അഗസ്ത്യൻമുഴിലെ ഗതാഗതക്കുരുക്കിന് നേരിയ പരിഹാരമാകും. മുക്കത്ത് നിന്ന് കോഴിക്കോട്, താമരശേരി ഭാഗത്തേക്കുള്ള വാഹനങ്ങൾക്ക് അഗസ്ത്യൻമുഴി വഴി സഞ്ചരിക്കാതെ ലക്ഷ്യസ്ഥാനത്തേക്കെത്താനാകും. ബസുകളും ടോറസ് ലോറികളും ഉൾപ്പെടെ നൂറു കണക്കിന് വാഹനങ്ങളാണ് ഓരോ ദിവസവും ഇതുവഴി കടന്നു പോകുന്നത്.