National
ന്യൂഡൽഹി: ഡൽഹിയിലെ പ്രസ് ക്ലബ് ഓഫ് ഇന്ത്യയി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കട്ടൗട്ടിന് മുന്നിൽ ആരതി ഉഴിയുകയും 'മോദി ചാലിസ' ചൊല്ലുകയും ചെയ്ത സംഭവം വിവാദമാകുന്നു. ചടങ്ങിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വ്യാപക വിമർശനമാണ് ഉയർന്നത്.
തുടർന്ന്, സംഭവത്തിൽ തങ്ങൾക്ക് യാതൊരു പങ്കുമില്ലെന്ന് വ്യക്തമാക്കി പ്രസ് ക്ലബ് ഓഫ് ഇന്ത്യ രംഗത്തെത്തി. ബിഹാർ സ്റ്റേറ്റ് ട്രാൻസ്ജെൻഡർ വെൽഫെയർ ബോർഡ് വൈസ് പ്രസിഡന്റ് രാജൻ സിംഗിന്റെ നേതൃത്വത്തിലാണ് ചടങ്ങ് നടന്നത്. വാർത്താസമ്മേളനം നടത്താനെന്ന പേരിലാണ് ഹാൾ വാടകയ്ക്കെടുത്തതെന്നും, എന്നാൽ കരാറിലെ നിബന്ധനകൾ ലംഘിച്ച് സംഘാടകർ ഇത്തരം ചടങ്ങുകൾ നടത്തിയത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ അധികൃതർ ഇടപെട്ട് പരിപാടി തടയുകയായിരുന്നുവെന്നും പ്രസ് ക്ലബ് വ്യക്തമാക്കി.
ബിഹാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി ക്ഷേത്രം നിർമ്മിക്കുന്ന പദ്ധതി പ്രഖ്യാപിക്കാനാണ് സംഘാടകർ എത്തിയത്.
National
ന്യൂഡൽഹി: ജന്തർ മന്തറിലെ വിദ്യാർഥി പ്രക്ഷോഭത്തിനിടെ പെല്ലറ്റ് തോക്കിൽനിന്ന് വെടിയേറ്റ് പരിക്കേറ്റ സാഹിൽ ലോച്ചബിന് നീതി ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി. വിഷയത്തിൽ പോലീസ് എഫ്ഐആർ ഇടാൻ തയ്യാറാകുംവരെ സ്ഥലത്തുനിന്ന് മാറില്ലെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. ഡൽഹി പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനുമുന്നിലാണ് രാഹുൽ ഗാന്ധി ധർണയിരിക്കുന്നത്.
പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ ഡിസിപിയുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് രാഹുൽ ഗാന്ധിയും സാഹിൽ ലോച്ചബും പ്രതിഷേധിച്ചത്. പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളും കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധ സ്ഥലത്തെത്തി പിന്തുണ പ്രഖ്യാപിച്ചു.
ജൂലൈ 20-ന് കൊണാട്ട് പ്ലേസിൽ നടന്ന സമരത്തിനിടെയാണ് സാഹിലിന് പെല്ലറ്റ് ഗണ്ണിൽ നിന്നും വെടിയേറ്റതെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. യുവാവിന്റെ ശരീരത്തിൽ 200-ഓളം പെല്ലറ്റ് ഷെല്ലുകൾ തറച്ചുകയറിയിട്ടുണ്ടെന്നും മൂന്നെണ്ണം കണ്ണിലാണ് പതിച്ചതെന്നും എയിംസിൽനിന്നുള്ള മെഡിക്കൽ റിപ്പോർട്ട് ചൂണ്ടിക്കാട്ടി അദ്ദേഹം വ്യക്തമാക്കി.
ഒരുകണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട നിലയിലാണ്. ഹൃദയത്തിന് തൊട്ടടുത്തായി കിടക്കുന്ന ഷെല്ലുകൾ പുറത്തെടുക്കാൻ പോലും സാധിക്കാത്ത സ്ഥിതിയിലാണുള്ളതെന്നും രാഹുൽ കൂട്ടിച്ചേർത്തു.എന്നാൽ പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചിട്ടില്ലെന്നാണ് ഡൽഹി പോലീസിന്റെ വാദം.
അങ്ങനെയാണെങ്കിൽ പിന്നെ ആരാണ് വെടിവെച്ചതെന്നും കുറ്റം ചെയ്തവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും പോലീസും തടസം നിൽക്കുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. നീറ്റ് പരീക്ഷാ വിവാദങ്ങളുമായി ബന്ധപ്പെട്ട് 'കോക്രോച്ച് ജനതാ പാർട്ടി' സംഘടിപ്പിച്ച 'സംസദ് ചലോ' മാർച്ചിനിടെയായിരുന്നു സംഭവം.
National
ന്യൂഡൽഹി: സാധാരണ മധുരപലഹാരങ്ങൾ "ശ്രീ രാമമന്ദിർ അയോധ്യ പ്രസാദം" എന്ന പേരിൽ വ്യാജമായി പ്രചരിപ്പിച്ച് വിൽപന നടത്തിയതിന് ഇ-കൊമേഴ്സ് ഭീമനായ ആമസോണിന് ഒരു ലക്ഷം രൂപ പിഴ ചുമത്തി സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി. രാമക്ഷേത്ര ട്രസ്റ്റിന്റെ യാതൊരുവിധ അനുമതിയും ഇല്ലാതെയാണ് ആമസോൺ പ്ലാറ്റ്ഫോം വഴി ഇത്തരം ഉത്പന്നങ്ങൾ വിറ്റഴിച്ചതെന്ന് രണ്ടുപേരടങ്ങുന്ന സിസിപിഎ ബെഞ്ച് കണ്ടെത്തി. 2020-ലെ ഇ-കൊമേഴ്സ് ചട്ടങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടി 2026 ഓഗസ്റ്റ് നാലിനാണ് അതോറിറ്റി ഉത്തരവിറക്കിയത്.
കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് 2024 ജനുവരി 19-ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. പരിശോധനയിൽ 25,26,309 രൂപയുടെ വിൽപന നടക്കുകയും, ഇതിൽ നിന്ന് ആമസോണിന് സർവീസ് ഫീസായി 15,165.90 രൂപ ലഭിക്കുകയും ചെയ്തതായി അന്വേഷണത്തിൽ തെളിഞ്ഞു. ആമസോൺ വെറുമൊരു മധ്യവർത്തി മാത്രമാണെന്ന അവരുടെ വാദം തള്ളിക്കളഞ്ഞ അതോറിറ്റി, ഉപഭോക്താക്കളുടെ വികാരങ്ങളെ ചൂഷണം ചെയ്യുന്ന ഇത്തരം നടപടികൾ അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കി.
തുടർന്ന്, തിരുപ്പതി തിരുമല, കാശി വിശ്വനാഥ്, വൈഷ്ണോ ദേവി തുടങ്ങി രാജ്യത്തെ പത്ത് പ്രധാന തീർഥാടന കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട പ്രസാദങ്ങൾ വിൽക്കുന്നതിന് അതാത് ട്രസ്റ്റുകളുടെ കൃത്യമായ അനുമതിപത്രം നിർബന്ധമാക്കാൻ സിസിപിഎ ആമസോണിന് നിർദേശം നൽകി.
Kerala
തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാർ അധികാരത്തിലെത്തി മൂന്ന് മാസമായിട്ടും മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറി നിയമനത്തിലുണ്ടായിരുന്ന അനിശ്ചിതത്വത്തിന് പരിഹാരം. മന്ത്രി നിർദേശിച്ച ശരത് ചന്ദ്രനെ പ്രൈവറ്റ് സെക്രട്ടറിയാക്കാൻ മുഖ്യമന്ത്രി അനുമതി നൽകി. മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് പേഴ്സണൽ സ്റ്റാഫുകളെ നിയമിക്കാത്തത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
മേയ് 18-ന് മുഖ്യമന്ത്രിക്കൊപ്പമാണ് ബിന്ദു കൃഷ്ണയും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. തുടർന്ന് സെക്രട്ടേറിയറ്റിൽ അണ്ടർ സെക്രട്ടറിയായ ശരത് ചന്ദ്രനെ പ്രൈവറ്റ് സെക്രട്ടറിയാക്കാൻ ഇ-ഓഫീസ് വഴി മന്ത്രി ആവശ്യപ്പെടുകയായിരുന്നു. തീരുമാനം വൈകിയതിനെ തുടർന്ന് മന്ത്രി ഈ ആവശ്യം വീണ്ടും ഉന്നയിച്ചിരുന്നു.
കെ.സി. വേണുഗോപാൽ എംഎൽഎ ആയിരുന്നപ്പോൾ അദ്ദേഹത്തിന്റെ പിഎ ആയും, പിന്നീട് മന്ത്രിയായപ്പോൾ പേഴ്സണൽ സ്റ്റാഫായും പ്രവർത്തിച്ചയാളാണ് ശരത് ചന്ദ്രൻ. കെ.സി. വേണുഗോപാലിനും താത്പര്യമുള്ളയാളെ പിഎസ് ആക്കണമെന്ന നിർദേശത്തിനാണ് ഇപ്പോൾ മുഖ്യമന്ത്രി പച്ചക്കൊടി കാണിച്ചിരിക്കുന്നത്.
അതേസമയം, സർക്കാർ വന്ന് മാസങ്ങൾ കഴിഞ്ഞിട്ടും ബോർഡ്, കോർപ്പറേഷൻ അധ്യക്ഷന്മാരുടെ നിയമനം വൈകുന്നതിൽ മുന്നണിയിലെ ഘടകകക്ഷികൾക്ക് കടുത്ത അതൃപ്തിയുണ്ട്. നേരത്തെ നടന്ന യുഡിഎഫ് യോഗത്തിൽ ബോർഡ് കോർപ്പറേഷൻ വീതംവെപ്പിനായി ഉഭയകക്ഷി ചർച്ചകൾ തീരുമാനിച്ചിരുന്നെങ്കിലും ഒന്നും നടപ്പായില്ല.
നിലവിൽ ജനങ്ങളുമായി നേരിട്ട് ബന്ധമുള്ള പല ബോർഡുകളുടെയും കോർപ്പറേഷനുകളുടെയും തലപ്പത്ത് മുൻ ഇടത് സർക്കാർ നിയമിച്ചവർ തന്നെ തുടരുന്നത് കോൺഗ്രസിലും യുഡിഎഫിലും വലിയ അമർഷത്തിന് കാരണമായിട്ടുണ്ട്.
Kerala
തിരുവനന്തപുരം: കൊച്ചി മെട്രോയുടെ പേര് 'കേരള മെട്രോ റെയിൽ ലിമിറ്റഡ്' എന്ന് മാറ്റാൻ ശുപാർശ. കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റയാണ് ഇത് സംബന്ധിച്ച നിർദേശം സംസ്ഥാന സർക്കാരിന് സമർപ്പിച്ചത്.
കൊച്ചിക്ക് പുറമേ സംസ്ഥാനമൊട്ടാകെ നഗര ഗതാഗത പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കാൻ ലക്ഷ്യമിട്ടാണ് പേര് മാറ്റത്തിനായി സർക്കാരിന് ശുപാർശ നൽകിയത്. നിലവിൽ കോഴിക്കോട്, തിരുവനന്തപുരം മെട്രോ പദ്ധതികളുടെ ചുമതലയും കെഎംആർഎല്ലിനാണ്.
സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിച്ചാൽ ഇതിന്റെ തുടർനടപടികളിലേക്ക് കടക്കും. അതിനുശേഷം ഡയറക്ടർ ബോർഡ്, ഓഹരി ഉടമകൾ, കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയം, കേന്ദ്ര സർക്കാർ എന്നിവരുടെ അംഗീകാരങ്ങൾ കൂടി ലഭിച്ചാൽ മാത്രമേ അന്തിമമായി പേര് മാറ്റം നടപ്പിലാക്കുകയുള്ളൂ.
Kerala
തിരുവനന്തപുരം: പിണറായി വിജയനെതിരെ നിലവിൽ ഉയർന്നുവന്നിട്ടുള്ള ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് മാറിനിൽക്കാൻ പിണറായി വിജയൻ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഷോൺ ജോർജ്
ഇപ്പോൾ പുറത്തുവന്നിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ പിണറായി വിജയൻ നടത്തിയിട്ടുള്ള മുഴുവൻ സാമ്പത്തിക ഇടപാടുകളും സമഗ്രമായി അന്വേഷിക്കെണം.എസ്എൻസി ലാവലിൻ, പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ്, സ്വർണക്കടത്ത്, മാസപ്പടി തുടങ്ങിയ വിഷയങ്ങൾക്കു പുറമേ, കഴിഞ്ഞ സർക്കാരിന്റെ കാലയളവിൽ നടന്ന മുഴുവൻ ഇടപാടുകളും അന്വേഷണവിധേയമാക്കണം.
പിണറായി വിജയനും അദ്ദേഹത്തിന്റെ മകളും വിവിധ കമ്പനികളുമായി നടത്തിയിട്ടുള്ളതായി ആരോപിക്കപ്പെടുന്ന സാമ്പത്തിക ഇടപാടുകളെക്കുറിച്ചും സമഗ്രമായ അന്വേഷണം ആവശ്യമാണ്. പിണറായി വിജയനുമായി ബന്ധപ്പെട്ട മുഴുവൻ ഇടപാടുകളും ഒരു അന്വേഷണത്തിന്റെ പരിധിയിൽ കൊണ്ടുവരണം.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം ശരിയായ ദിശയിൽ മുന്നോട്ടുപോകുന്നു എന്നതിൽ ബിജെപി സന്തോഷം രേഖപ്പെടുത്തുന്നു. ഈ ഇടപാടുകളിൽ കൂടുതൽ രാഷ്ട്രീയ നേതാക്കൾക്ക് പങ്കുണ്ടോ എന്നതും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കണം. സമഗ്രമായ അന്വേഷണത്തിലൂടെ കൂടുതൽ സത്യങ്ങൾ കേരള ജനതയ്ക്ക് മുന്നിൽ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
പിണറായി വിജയനെ സംരക്ഷിക്കാൻ ഇനിയും ശ്രമിച്ച് സ്വയം അപഹാസ്യരാകരുത്. വ്യക്തികളെയോ രാഷ്ട്രീയ സ്ഥാനങ്ങളെയോ സംരക്ഷിക്കുന്നതിനുപകരം, ആരോപണങ്ങളിൽ സത്യാവസ്ഥ പുറത്തുവരാൻ അന്വേഷണ ഏജൻസികളെ അനുവദിക്കുകയാണ് വേണ്ടത്. ആരോപണങ്ങളിൽ സത്യാവസ്ഥ പുറത്തുവരുന്നതുവരെ പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് മാറിനിൽക്കണമെന്നും അഡ്വ. ഷോൺ ജോർജ് ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: ശബരിമലയിൽ തുണി ഊരി പമ്പാ നദിയിൽ ഉപേക്ഷിക്കുന്നത് ആചാരമല്ലെന്നും അത് വെറുമൊരു ദുരാചാരമാണെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. വാഹനങ്ങളുടെ മുന്നിൽ കർപ്പൂരം കത്തിക്കുക, പ്ലാസ്റ്റിക് കവറുകളിലുള്ള ഷാംപൂ കൊണ്ടു വരിക തുടങ്ങിയവ ഭക്തർ കർശനമായി ഒഴിവാക്കണം. ശബരിമലയെന്ന പുണ്യ മലയെ സംരക്ഷിക്കാൻ എല്ലാ തീർഥാടകർക്കും ഉത്തരവാദിത്തമുണ്ടെന്നും തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.
തീർഥാടകരുടെ പരാതികൾ മണ്ഡലകാലം കഴിയുന്നതുവരെ വെച്ചുതാമസിപ്പിക്കാതെ അപ്പപ്പോൾ തന്നെ പരിഹരിക്കാൻ ബോർഡ് മാറണം. ഇതിനായി പുതിയ 'ടു-വേ കമ്മ്യൂണിക്കേഷൻ' സംവിധാനം ഏർപ്പെടുത്തും. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തർക്ക് കൃത്യമായ വിവരങ്ങൾ നൽകുന്നതിനായി ഇംഗ്ലീഷ്, കന്നഡ, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിൽ 'ശബരിമല സന്ദേശ്' എന്ന മാസിക പ്രസിദ്ധീകരിക്കും.
മണ്ഡലകാലത്തിന് മുന്നോടിയായി നവംബർ 15-ന് മുൻപ് ഇത് പുറത്തിറക്കും. ശബരിമലയിലെ ഭക്തരിൽ ഭൂരിഭാഗവും പുറത്തുനിന്നുള്ളവരായതിനാലാണ് ഈ നീക്കം. ഓരോ ക്ഷേത്രത്തിനും ഓരോ ആചാരങ്ങളുണ്ട്. ഇത്തരം വിവരങ്ങളും ക്ഷേത്ര മര്യാദകളും കൃത്യമായി ആളുകളിലേക്ക് എത്തിക്കുകയാണ് മാസികയുടെ പ്രധാന ലക്ഷ്യം.
International
വാഷിംഗ്ടൺ: ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവതിന്റെ അമേരിക്കൻ സന്ദർശനം അടുത്തിരിക്കെ, ആർഎസ്എസിനും അതിലെ നേതാക്കൾക്കുമെതിരെ ഉപരോധം ഏർപ്പെടുത്തണമെന്ന് യുഎസ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷൻ അമേരിക്കൻ സർക്കാരിനോട് ആവശ്യപ്പെട്ടു. ആർഎസ്എസ് നേതാക്കൾക്ക് ഒരു തരത്തിലുള്ള നയതന്ത്ര സ്വീകരണങ്ങളോ ഉന്നതതല കൂടിക്കാഴ്ചകളോ അനുവദിക്കരുതെന്നും കമ്മീഷൻ ആഹ്വാനം ചെയ്തു.
'അമേരിക്കൻ ഹിന്ദുസ് ഫോർ എൻഗേജ്മെന്റ് ആൻഡ് ഡയലോഗ്' ഓഗസ്റ്റ് 29-ന് ന്യൂയോർക്കിൽ സംഘടിപ്പിക്കുന്ന 'യൂണിവേഴ്സൽ വൺനസ് സെലിബ്രേഷൻസ്' പരിപാടിയിൽ പങ്കെടുക്കാനാണ് മോഹൻ ഭാഗവത് യുഎസിൽ എത്തുന്നത്. ആർഎസ്എസ് ഉപസംഘടനകൾ ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്കെതിരെ അതിക്രമങ്ങൾ നടത്തുന്നുണ്ടെന്ന് യുഎസ് കമ്മീഷൻ ചെയർമാൻ ആസിഫ് മഹ്മൂദും കമ്മീഷണർ ജീൻ മിൽസും ആരോപിച്ചു. അതിനാൽ മതസ്വാതന്ത്ര്യം ലംഘിക്കുന്ന ആർഎസ്എസ് അംഗങ്ങൾക്കെതിരെ ലക്ഷ്യാധിഷ്ഠിത ഉപരോധങ്ങൾ വേണമെന്നാണ് ഇവരുടെ ആവശ്യം.
കമ്മീഷൻ നൽകിയ റിപ്പോർട്ട് തള്ളിക്കളഞ്ഞ ഇന്ത്യ, വസ്തുതാവിരുദ്ധവും മുൻവിധികളോടെയുള്ളതുമായ അജണ്ടയാണ് ഇതിന് പിന്നിലെന്ന് തിരിച്ചടിച്ചു. ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യത്തെയും സഹവർത്തിത്വത്തെയും കാണാതെ പക്ഷപാതപരമായി പെരുമാറുന്ന കമ്മീഷനാണ് യഥാർത്ഥത്തിൽ ആശങ്കയുണ്ടാക്കുന്ന സംഘടനയെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ തുറന്നടിച്ചു.
National
റാഞ്ചി: വിവിധ മത്സരപരീക്ഷകളിൽ ക്രമക്കേട് ആരോപിച്ചുള്ള സിഐഡി, എസ്ഐടി അന്വേഷണ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ 22 റിക്രൂട്ട്മെന്റ് പരീക്ഷകൾ റദ്ദാക്കാനുള്ള ജാർഖണ്ഡ് സർക്കാരിന്റെ തീരുമാനത്തിന് ഹൈക്കോടതിയുടെ സ്റ്റേ. പരീക്ഷകൾ റദ്ദാക്കിയ നടപടിക്കെതിരെ ഉദ്യോഗാർഥികൾ നൽകിയ ഹർജികളിലാണ് വ്യാഴാഴ്ച കോടതിയുടെ സുപ്രധാന ഉത്തരവ്.
പരീക്ഷാ ക്രമക്കേടുകളിൽ നടപടി ആവശ്യപ്പെട്ട് 25 ദിവസം നീണ്ടുനിന്ന വിദ്യാർഥി പ്രക്ഷോഭത്തിന് ശേഷമായിരുന്നു പരീക്ഷകൾ റദ്ദാക്കാൻ സർക്കാർ തീരുമാനിച്ചത്. ഡ്രഗ് ഇൻസ്പെക്ടർ, അസിസ്റ്റന്റ് പ്രൊഫസർ, ഡെപ്യൂട്ടി കളക്ടർ, ഡെന്റൽ ഡോക്ടർ, അസിസ്റ്റന്റ് എൻജിനീയർ, സിവിൽ ജഡ്ജ്, അഡിഷണൽ പബ്ലിക് പ്രൊസിക്യൂട്ടർ, ഫോറസ്റ്റ് റേഞ്ച് ഓഫീസർ, പോളിടെക്നിക് ലക്ചറർ, സീനിയർ സയന്റിഫിക് ഓഫീസർ തുടങ്ങിയ തസ്തികകളിലേക്കുള്ള പരീക്ഷകളാണ് സർക്കാർ റദ്ദാക്കിയിരുന്നത്.
ജെപിഎസ്സി , ജെഎസ്എസ്സി പരീക്ഷാ സംവിധാനങ്ങളിൽ പരിഷ്കാരങ്ങൾ നിർദേശിക്കുന്നതിനായി ഒരു സമിതി രൂപീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. 11-13 തീയതികളിലെ ജെപിഎസ്സി കംബൈൻഡ് സിവിൽ സർവീസസ്, ജെഎസ്എസ്സി-സിജിഎൽ ,ഫുഡ് സേഫ്റ്റി ഓഫീസർ എന്നീ പരീക്ഷകളിൽ വിജയിച്ച അവധേഷ് കുമാർ, ദീപ്മാല, സോനം കുമാരി, സൗരഭ് സിംഗ് തുടങ്ങിയവരാണ് പരീക്ഷ റദ്ദാകിയ സർക്കാർ ഉത്തരവിനെതിരെ കോടതിയെ സമീപിച്ച നാല് ഹർജിക്കാർ.
തങ്ങളുടെ ഭാഗം കേൾക്കാതെയാണ് സർക്കാർ ഏകപക്ഷീയമായി പരീക്ഷകളും നിയമനങ്ങളും റദ്ദാക്കിയതെന്നാണ് ഉദ്യോഗാർഥികളുടെ വാദം. ജോലിയിൽ പ്രവേശിച്ച നിരവധിയാളുകളുടെ ഭാവി ഇതോടെ അനിശ്ചിതത്വത്തിലായി. കുറ്റക്കാരായ ഉദ്യോഗാർത്ഥികൾക്കെതിരെ മാത്രം നടപടിയെടുക്കുന്നതിന് പകരം മുഴുവൻ ആളുകളെയും പുറത്താക്കുന്നത് നീതികേടാണെന്നാണ് ഇവരുടെ പക്ഷം.
നിയമാനുസൃതമായി പരീക്ഷയെഴുതി മെറിറ്റ് ലിസ്റ്റിൽ ഇടംനേടിയാണ് ജോലി നേടിയതെന്നും, മുൻ ഹൈക്കോടതി ഉത്തരവുകൾ പാലിച്ചാണ് ജെഎസ്എസ്സി-സിജിഎൽ പരീക്ഷാഫലം പ്രഖ്യാപിച്ചതെന്നും അതിനാൽ പരീക്ഷ റദ്ദാക്കിയ സർക്കാരിന്റെ നടപടി നിയമവിരുദ്ധമാണെന്നും ഹർജിക്കാർ ആരോപിക്കുന്നു.
Kerala
കൊച്ചി: കുപ്രസിദ്ധ ക്രിമിനൽ മരട് അനീഷിനെ കാപ്പ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. നെടുമ്പാശ്ശേരി പോലീസ് അറസ്റ്റ് ചെയ്ത ഇയാളെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. നിരവധി കേസുകളിൽ അറസ്റ്റ് വാറന്റ് നിലവിലിരിക്കെയാണ് നടപടി.
കഴിഞ്ഞ മാസം സ്പായിൽ എത്തി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ പോലീസ് കേസെടുത്തിരുന്നു. സംഭവത്തിനുശേഷം മൈസൂരിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് അനീഷ് പിടിയിലായത്. കേരളത്തിൽ മാത്രം അൻപതിലധികം ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ.
ഇതിൽ അഞ്ചെണ്ണത്തിൽ നാലെണ്ണവും വധശ്രമക്കേസുകളാണ്. കർണാടകയിൽ അഞ്ചും തമിഴ്നാട്ടിൽ മൂന്നും കേസുകൾ ഇയാൾക്കെതിരെയുണ്ട്. തമിഴ്നാട്ടിൽ സ്വർണക്കവർച്ച അടക്കമുള്ള കേസുകളിൽ പ്രതിയാണ്.
കഴിഞ്ഞ വർഷം വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയവേ അനീഷിനെ വധിക്കാൻ ശ്രമം നടന്നിരുന്നു. സംഭവത്തിൽ അമ്പായത്തോട് അഷ്റഫ്, ഹുസൈൻ കൊച്ചി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
അനീഷ് ഏറ്റെടുത്ത ക്വട്ടേഷനുമായി ബന്ധപ്പെട്ട കുടിപ്പകയാണ് ഈ വധശ്രമത്തിന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി.
National
ന്യൂഡൽഹി: ഡൽഹി ജൽ ബോർഡിലെ (ഡിജെബി) മലിനജല ശുദ്ധീകരണ പ്ലാന്റുകളുടെ (എസ്ടിപി) നവീകരണവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ മുൻ ഡൽഹി മന്ത്രിയും എഎപി നേതാവുമായ സത്യേന്ദർ ജെയിനിനെ ഡൽഹി സർക്കാരിന്റെ ആന്റി കറപ്ഷൻ ബ്രാഞ്ച് അറസ്റ്റ് ചെയ്തു.
സത്യേന്ദർ ജെയിനിന് പുറമെ മുൻ ഡൽഹി ജൽ ബോർഡ് സിഇഒ ഉദിത് പ്രകാശ് റായ് (ഐഎഎസ്), മുൻ കൺസൾട്ടന്റ് അങ്കിത് ശ്രീവാസ്തവ, സ്വകാര്യ വ്യക്തികളായ നാഗേന്ദ്ര യാദവ്, രാജ കുമാർ കുർറ, പങ്കജ് വർമ എന്നിവരുൾപ്പെടെ ആറ് പേരെയാണ് കേസിൽ അറസ്റ്റ് ചെയ്തത്. 2024 മേയ് 11-ന് ഡൽഹി വിജിലൻസ് ഡയറക്ടറേറ്റ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറുമായി ബന്ധപ്പെട്ടാണ് ഈ നടപടി.
ഡൽഹി ജൽ ബോർഡിന്റെ നവീകരണത്തിനായുള്ള ടെൻഡർ വ്യവസ്ഥകളിൽ കൃത്രിമം കാണിക്കൽ, കൈക്കൂലി വാങ്ങൽ, ക്രിമിനൽ ഗൂഢാലോചന നടത്തൽ തുടങ്ങിയ ഗൗരവകരമായ ആരോപണങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
International
കറാച്ചി: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് അദ്ദേഹത്തെ എത്രയും വേഗം ആശുപത്രിയിലേക്ക് മാറ്റാൻ പാകിസ്ഥാൻ സുപ്രീംകോടതി നിർദേശം നൽകി. ഇമ്രാൻ ഖാന്റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്രീകെ ഇൻസാഫും കുടുംബവും ദീർഘകാലമായി ഉന്നയിച്ച ആവശ്യത്തിനാണ് ഇതോടെ അംഗീകാരമായത്.
48 മണിക്കൂറിനുള്ളിൽ അദ്ദേഹത്തെ ഷിഫ ഇന്റർനാഷണൽ ആശുപത്രിയിലേക്ക് മാറ്റാനും സെപ്റ്റംബർ 16 വരെ ചികിത്സയിൽ തുടരാനുമാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.ആവശ്യത്തിന് ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് ഇമ്രാൻ ഖാന്റെ വലത് കണ്ണിന്റെ കാഴ്ചശക്തി 85 ശതമാനത്തോളം നഷ്ടപ്പെട്ടതായി അമിക്ക്യസ് ക്യൂറി സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കൂടാതെ ഉത്കണ്ഠ, ഉയർന്ന രക്തസമ്മർദം, ഹൃദയമിടിപ്പ് വർധിക്കൽ തുടങ്ങിയ പ്രശ്നങ്ങളും അദ്ദേഹത്തെ അലട്ടുന്നുണ്ട്.
കഴിഞ്ഞ ഏഴ് മാസമായി മക്കളായ സുലൈമാൻ ഖാൻ, കാസിം ഖാൻ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾക്കോ, അഭിഭാഷകർക്കോ, ഡോക്ടർമാർക്കോ അദ്ദേഹത്തെ കാണാൻ അനുമതി നൽകിയിരുന്നില്ല. 2023 ഓഗസ്റ്റ് മുതൽ ജയിലിൽ കഴിയുന്ന 73-കാരനായ ഇമ്രാൻ ഖാനെതിരെയുള്ള കേസുകൾ രാഷ്ട്രീയ പ്രേരിതമാണെന്നാണ് പാർട്ടി ആരോപിക്കുന്നത്. കോടതി ഉത്തരവിനെ പിടിഐ സ്വാഗതം ചെയ്തു.
National
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്യുടെ ഓഫീസ് മാറ്റവുമായി ബന്ധപ്പെട്ട ടെൻഡർ നടപടികളിൽ ക്രമക്കേട് ആരോപിച്ചു പ്രതിപക്ഷം രംഗത്ത്. സർക്കാരിന്റെ 100 ദിനങ്ങൾ പൂർത്തിയാകുന്ന ഘട്ടത്തിൽ ബിജെപിയും ഡിഎംകെയും ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളാണ് സർക്കാരിനെതിരെ അഴിമതി ആരോപണം ഉയർത്തിയത്. തമിഴ്നാട് സെക്രട്ടറിയേറ്റിലെ ചരിത്രപ്രസിദ്ധമായ ഫോർട്ട് സെന്റ് ജോർജിൽ നിന്ന് ചെന്നൈയിലെ നാമക്കൽ കവിഞ്ഞാർ മാളിഗൈ കെട്ടിടത്തിന്റെ 10-ാം നിലയിലേക്ക് ഓഫീസ് മാറ്റാനാണ് തീരുമാനിച്ചിരിക്കുന്നത്.
ജീവനക്കാരുടെയും ഉപദേശകരുടെയും സ്ഥലസൗകര്യക്കുറവ് പരിഹരിക്കാനാണ് ഈ താത്കാലിക മാറ്റമെന്നാണ് ഔദ്യോഗിക വിശദീകരണം. ഇതിനായി 5.54 കോടി രൂപയുടെ ടെൻഡർ സർക്കാർ ക്ഷണിച്ചിട്ടുണ്ട്. എന്നാൽ നിർമാണ ജോലികൾ ആരംഭിച്ചതിന് ശേഷമാണ് സർക്കാർ ടെൻഡർ ഓൺലൈനായി പരസ്യപ്പെടുത്തിയതെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. ടെൻഡർ നടപടികളിൽ സുതാര്യത ഉറപ്പാക്കുമെന്ന് പ്രഖ്യാപിച്ച ടിവികെ സർക്കാർ ഇപ്പോൾ സ്വജനപക്ഷപാതവും നിയമലംഘനവും നടത്തുകയാണെന്ന് ബിജെപി നേതാവ് സി.ആർ. കേശവൻ ആരോപിച്ചു.
ടെൻഡർ പൂർത്തിയാകുന്നതിന് മുൻപേ നിർമാണം ആരംഭിച്ചതിൽ കൂടുതൽ വ്യക്തത വേണമെന്ന് ഡിഎംകെ എംഎൽഎ ഇ.വി. വേലുവും ആവശ്യപ്പെട്ടു. അതേസമയം, പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പിഡബ്ല്യുഡി മന്ത്രി ആധവ് അർജുന തമിഴ്നാട് നിയമസഭയിൽ വ്യക്തമാക്കി. ടെൻഡർ നടപടികൾ പൂർണമായും സുതാര്യമായിരിക്കുമെന്നും, ഖജനാവിന് യാതൊരുവിധ നഷ്ടവും സംഭവിക്കില്ലെന്നും അദ്ദേഹം ഉറപ്പുനൽകി.
മുഖ്യമന്ത്രി വിജയിയുടെ സെക്രട്ടറിമാരും ഉദ്യോഗസ്ഥരും 100 ചതുരശ്ര അടിയിൽ താഴെയുള്ള മുറികളിലാണ് നിലവിൽ ജോലി ചെയ്യുന്നതെന്നും, വിദേശ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചകൾക്കും മറ്റുമായി സൗകര്യപ്രദമായ അന്തരീക്ഷം ഒരുക്കുക മാത്രമാണ് ഓഫീസ് മാറ്റത്തിന്റെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
National
മുംബൈ: മഹാരാഷ്ട്രയിലെ സംഭാജിനഗറിലുള്ള ജില്ലാ പഞ്ചായത്ത് പ്രൈമറി സ്കൂളിലെ പ്രധാനാധ്യപകൻ വിനോദ് കട്കെപ്യെരപധാ മദ്യപിച്ച് ബോധമില്ലാതെ ക്ലാസ് മുറിയിൽ കിടന്നുറങ്ങിയതിനെ തുടർന്ന് വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു. സിജെപി രാജ്യവ്യാപകമായി നടത്തുന്ന 'സ്കൂൾ നന്നാക്കൂ' എന്ന ക്യാമ്പയിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഈ സംഭവം പുറത്തറിഞ്ഞത്.
പ്രധാനാധ്യപകൻ മദ്യലഹരിയിൽ തറയിൽ കിടന്നുറങ്ങുന്ന വീഡിയോ ദൃശ്യങ്ങൾ സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ എക്സ് അക്കൗണ്ടിലൂടെ പുറത്തുവിട്ടതോടെയാണ് സംഭവം വലിയ വിവാദമായത്. കട്കെ പതിവായി മദ്യപിച്ച് സ്കൂളിലെത്താറുണ്ടെന്നും, വിദ്യാർഥികളോടും രക്ഷിതാക്കളോടും മോശമായി പെരുമാറാറുണ്ടെന്നും നാട്ടുകാർ പരാതിപ്പെട്ടു. ഉച്ചഭക്ഷണത്തിന് ശേഷം ക്ലാസുകൾ എടുക്കാതെ നാട്ടുകാരെക്കൊണ്ട് ക്ലാസുകൾ എടുപ്പിച്ചിരുന്നതായും ആരോപണമുണ്ട്.
രക്ഷിതാക്കൾ നൽകിയ തെളിവുകളുടെയും പരാതിയുടെയും അടിസ്ഥാനത്തിൽ ജില്ലാ പരിഷത്ത് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നെങ്കിലും, നൽകിയ മറുപടി തൃപ്തികരമല്ലാത്തതിനാൽ മഹാരാഷ്ട്ര ജില്ലാ പരിഷത്ത് ജില്ലാ സർവീസസ് ആക്ട് പ്രകാരം ഇയാളെ സസ്പെൻഡ് ചെയ്യുകയായിരുന്നു. രാജ്യത്തെ സർക്കാർ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങളും ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതിനായി ഓഗസ്റ്റ് 15-നാണ് സിജെപി ഈ പ്രത്യേക ക്യാമ്പയിൻ ആരംഭിച്ചത്.
Kerala
തിരുവനന്തപുരം: ഓള് കേരള മെന്‍സ് അസോസിയേഷന് എന്ന സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് അജിത് കുമാര്‍ അറസ്റ്റില്‍. സ്ത്രീകളെ അധിക്ഷേപിച്ചതിനും അശ്ലീല പരാമര്‍ശം നടത്തിയതിനും ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസാണ് അറസ്റ്റ് ചെയ്തത്. വനിതാ ശിശുക്ഷേമ വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയെ വിമര്‍ശിച്ചു കൊണ്ടായിരുന്നു ഇയാളുടെ പരാമര്‍ശം. തുടര്‍ന്ന് ശിശുക്ഷേമ വകുപ്പ് ഡയറക്ടര്‍ പരാതി നല്‍കിയിരുന്നു. വനിതാ ശിശുക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന വനിതകളുടെ ഒത്തുചേരല്‍ പരിപാടിയെ വിമര്‍ശിച്ചുകൊണ്ടായിരുന്നു ഇയാള്‍ അശ്ലീല പരാമര്‍ശങ്ങള്‍ നിറഞ്ഞ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.
National
ന്യൂഡൽഹി: യുജിസി നെറ്റ് പരീക്ഷ നടത്തിപ്പിലെ വ്യാപകമായ വീഴ്ചകളിൽ പ്രതിഷേധിച്ച് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ ഡൽഹിയിലെ ആസ്ഥാനത്തേക്ക് ഇടത് വിദ്യാർത്ഥി സംഘടനകൾ വൻ പ്രതിഷേധ മാർച്ച് നടത്തി. എൻടിഎ പിരിച്ചുവിടണമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കൊപ്പം പ്രധാനമന്ത്രിയും വിഷയത്തിൽ മറുപടി പറയണമെന്നുമാണ് വിദ്യാർഥികളുടെ പ്രധാന ആവശ്യം.
വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെച്ചത് കൊണ്ട് മാത്രം പ്രശ്നം തീരില്ലെന്നും രാജ്യത്തെ പരീക്ഷാ സംവിധാനങ്ങൾക്ക് എൻടിഎ നാണക്കേടായി മാറിയെന്നും പ്രതിഷേധക്കാർ ആരോപിച്ചു. മാർച്ചിനിടെ പോലീസും വിദ്യാർഥികളും തമ്മിൽ ഉന്തുംതള്ളും സംഘർഷവുമുണ്ടായി. പലതവണ പോലീസ് ബലപ്രയോഗം നടത്തിയെങ്കിലും സമരം തുടരാൻ തന്നെയാണ് വിദ്യാർഥികളുടെ തീരുമാനം.
വിദ്യാർഥി പ്രക്ഷോഭം ശക്തമായതിനെ തുടർന്ന് യുജിസി നെറ്റ് പരീക്ഷയുടെ ആൻസർ കീ പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി എന്നീ വിഷയങ്ങളിലെ പരീക്ഷകളിൽ ഗുരുതരമായ പിഴവുകൾ കണ്ടെത്തിയതിനെ തുടർന്ന് ഇവ റദ്ദാക്കേണ്ടി വന്നിരുന്നു. ഇതാണ് വിദ്യാർഥികളെ വീണ്ടും തെരുവിലിറക്കിയത്.
Kerala
കണ്ണൂർ: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ അനുമതി നിഷേധിച്ച വിദ്യാർഥി യൂണിയൻ പരിപാടി വിലക്ക് മറികടന്ന് സംഘടിപ്പിച്ച് എസ്എഫ്ഐ. പാലയാട് ക്യാമ്പസ് വിദ്യാർഥി യൂണിയൻ സംഘടിപ്പിച്ച 'ഷീ ഫെസ്റ്റ്' ഉദ്ഘാടനം ചെയ്യുന്നതിനാണ് എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ് ക്യാമ്പസിലെത്തിയത്.
നേരത്തെ മുൻകൂർ അനുമതി വാങ്ങിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വി.സി പരിപാടിക്ക് അനുമതി നിഷേധിച്ചത്. എന്നാൽ ഐഷി ഘോഷ് പങ്കെടുക്കുന്നതുകൊണ്ടാണ് വി.സി അനുമതി നിഷേധിച്ചതെന്നും സർവ്വകലാശാലയുടേത് ആർഎസ്എസ് അനുകൂല നിലപാടാണെന്നും എസ്എഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി ജോയൽ തോമസ് ആരോപിച്ചു. തടസങ്ങൾ നിലനിൽക്കെ തന്നെ നിശ്ചയിച്ച സെമിനാർ ഹാളിൽ വിദ്യാർത്ഥികൾ പരിപാടി സംഘടിപ്പിക്കുകയായിരുന്നു.
പരിപാടിയിൽ സംസാരിച്ച ഐഷി ഘോഷ് വൈസ് ചാൻസലർക്കെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചു. "പരിപാടി നടക്കുന്നത് ആർഎസ്എസ് ശാഖയിലോ നാഗ്പൂരിലോ അല്ല, വിദ്യാർത്ഥികളുടെ സ്വന്തം ക്യാമ്പസിലാണ്" എന്ന് ഐഷി വ്യക്തമാക്കുകയും വിഷയത്തിൽ തുറന്ന സംവാദത്തിന് വിസിയെ ക്ഷണിക്കുകയും ചെയ്തു. വിലക്ക് മറികടന്ന് പരിപാടി നടത്തിയ സാഹചര്യത്തിൽ സംഘാടകരായ വിദ്യാർത്ഥികളോട് വിശദീകരണം തേടാനാണ് സർവകലാശാല അധികൃതരുടെ തീരുമാനം.
Kerala
തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ ഭരണഘടനാപരവും ധനപരവുമായ അധികാരങ്ങളെ പരിമിതപ്പെടുത്തുന്ന പാര്‍ലമെന്റ് പാസാക്കിയ മൈന്‍സ് ആന്‍ഡ് മിനറല്‍സ് (ഡെവലപ്പ്മെന്റ് ആൻഡ് റെഗുലേഷന്) ഭേദഗതി ബില്ലിലെ വ്യവസ്ഥകള്‍ പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
ഭേദഗതിയിലെ നിര്‍ദിഷ്ട സെക്ഷന്‍ 9 ഡി പ്രകാരം ധാതു നിക്ഷേപമുള്ള ഭൂമിക്ക് നികുതി, സെസ്, മറ്റ് ലെവികള്‍ എന്നിവ ചുമത്തുന്നതിനുള്ള അധികാരം കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ക്ക് വിധേയമാക്കുന്നത് സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അധികാരത്തെ ബാധിക്കും. ധാതുസമ്പത്തുള്ള ഭൂമി കേന്ദ്ര നിയന്ത്രണത്തിന്റെ പരിധിയില്‍ കൊണ്ടുവരാനും കുടിശികയായ സംസ്ഥാന നികുതികള്‍ ഇല്ലാതാക്കാനുള്ള വ്യവസ്ഥകളും ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സവിശേഷ ധാതു നിക്ഷേപമുള്ള കേരളത്തിത്തിന് പ്രത്യാഘാതമുണ്ടാക്കുന്നതാണ് ഭേദഗതി ബില്‍. ധാതു നിക്ഷേപമുള്ള ഭൂമിയുടെ മേല്‍ സംസ്ഥാനത്തിന്റെ ധനപരമായ അധികാരം പരിമിതപ്പെടുത്തുന്നത് സംസ്ഥാന വരുമാനത്തെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നികുതി വരുമാനത്തെയും പ്രതികൂലമായി ബാധിക്കും. കേരളം ഉയര്‍ത്തുന്ന ആശങ്കകളില്‍ പ്രധാനമന്ത്രിയുടെ അടിയന്തര ഇടപെടലുണ്ടാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
2024-ലെ സുപ്രീംകോടതി വിധി പ്രകാരം ഖനനാവകാശത്തിനുള്ള റോയല്‍റ്റി നികുതിയല്ല. ഭരണഘടനയിലെ ഏഴാം പട്ടികയിലെ ലിസ്റ്റ് രണ്ടിലെ എന്‍ട്രി 50 പ്രകാരം ഖനനാവകാശത്തിന് നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്. ധാതുസമ്പത്തുള്ള ഭൂമിയ്ക്ക് എന്‍ട്രി 49 പ്രകാരം ധാതുക്കളുടെ ഉത്പാദനത്തിന്റെ അളവോ മൂല്യമോ അടിസ്ഥാനമാക്കി സംസ്ഥാനങ്ങള്‍ക്ക് നികുതി ചുമത്താനുള്ള അധികാരം സുപ്രീംകോടതി അംഗീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.
National
ന്യൂഡൽഹി: വിമാന ടിക്കറ്റ് നിരക്കിലെ അനിയന്ത്രിതമായ വർധനവ്, സർജ് പ്രൈസിംഗ്, അമിത ലഗേജ് ചാർജ് എന്നിവ നിയന്ത്രിക്കുന്നതിൽ സർക്കാർ ഉത്തരവുകൾ പാലിക്കാത്ത വിമാനക്കമ്പനികളുടെ സർവീസുകൾ നിർത്തിവെയ്ക്കാൻ നിർദേശിച്ച് സുപ്രീംകോടതി.
ഇത്തരം വിമാനങ്ങൾ അടിയന്തരമായി നിലത്തിറക്കാനാണ് കോടതി നിർദേശം. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് യാത്രക്കാരുടെ പരാതികളിൽ കർശന നിലപാട് സ്വീകരിച്ചത്.
വിമാന ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്നതിനും ടിക്കറ്റ് റദ്ദാക്കൽ ചട്ടങ്ങൾ നിയന്ത്രിക്കുന്നതിനുമുള്ള അന്തിമ മാനദണ്ഡങ്ങൾ മൂന്ന് ആഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കി സമർപ്പിക്കാമെന്നാണ് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചിട്ടുള്ളത്. കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കരട് ചട്ടങ്ങൾ സീൽ ചെയ്ത കവറിൽ കോടതിയിൽ സമർപ്പിച്ചു.
സീസൺ സമയങ്ങളിലെയും ആഘോഷ വേളകളിലെയും അമിത ടിക്കറ്റ് നിരക്ക് വർധനവിനെതിരെ പൊതുപ്രവർത്തകനായ എസ്. ലക്ഷ്മീനാരായണൻ നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഈ നിർണായക നിരീക്ഷണം. കേസ് സെപ്റ്റംബർ ഏഴിന് വീണ്ടും പരിഗണിക്കും.
Kerala
തിരുവനന്തപുരം: സർക്കാർ അധികാരത്തിലേറി മൂന്ന് മാസം പിന്നിട്ടിട്ടും മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറി നിയമനത്തിൽ അനിശ്ചിതത്വം തുടരുന്നു. മന്ത്രി നിർദേശിച്ച സെക്രട്ടേറിയറ്റിലെ അണ്ടർ സെക്രട്ടറി ശരത് ചന്ദ്രനെ പ്രൈവറ്റ് സെക്രട്ടറിയാക്കാൻ മുഖ്യമന്ത്രി ഇതുവരെ അനുമതി നൽകിയിട്ടില്ല. മേയ് 18-ന് സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ഇ-ഓഫീസ് വഴിയും നേരിട്ടും മന്ത്രി ഈ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും തീരുമാനമാകാതെ നീളുകയാണ്. എംഎൽഎ ആയിരുന്നപ്പോൾ കെ.സി. വേണുഗോപാലിന്റെ പിഎ ആയും മന്ത്രിയായപ്പോൾ പേഴ്സണൽ സ്റ്റാഫായും പ്രവർത്തിച്ച പരിചയസമ്പത്തുള്ളയാളാണ് ശരത് ചന്ദ്രൻ.
കെ.സി. വേണുഗോപാൽ വിഭാഗത്തിന് താത്പര്യമുള്ളയാളെ നിയമിക്കുന്നതിൽ മുഖ്യമന്ത്രിയുടെ ഓഫീസിനും അതൃപ്തിയുണ്ടെന്നാണ് സൂചന. എന്നാൽ ശരത്തിനെതിരെ സെക്രട്ടേറിയറ്റിലെ കോൺഗ്രസ് അനുകൂല സംഘടനാ നേതാക്കൾ കത്ത് നൽകിയിട്ടുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. സ്വന്തം പിഎസിനെ തെരഞ്ഞെടുക്കാൻ പോലും മന്ത്രിക്ക് സ്വാതന്ത്ര്യമില്ലേ എന്ന് പാർട്ടിയിലെ ഒരു വിഭാഗം ചോദ്യമുയർത്തുന്നുണ്ട്.
പാർട്ടി-സർക്കാർ ഏകോപന സമിതിയുടെ അഭാവവും പുതിയ കെപിസിസി പ്രസിഡന്റ് പ്രഖ്യാപനം വൈകുന്നതും മുന്നണി പ്രവർത്തനങ്ങളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ബോർഡ്, കോർപ്പറേഷൻ വിഭജനവും മുന്നണി നേതാക്കളുടെ കാബിനറ്റ് പദവി തീരുമാനങ്ങളും നീളുന്നതിൽ യുഡിഎഫിലെ ഘടകകക്ഷികൾ അതൃപ്തിയിലാണ്. കഴിഞ്ഞ സർക്കാർ നിയമിച്ചവർ തന്നെ ഇപ്പോഴും പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് തുടരുന്നത് കോൺഗ്രസ് പ്രവർത്തകർക്കിടയിലും അമർഷത്തിന് കാരണമായിട്ടുണ്ട്.
National
മുംബൈ: ഇന്ത്യയുടെ ദേശീയഗാനമായ 'ജനഗണമന' മാറ്റണമെന്നും പകരം 'വന്ദേമാതരം' ദേശീയഗാനമാക്കണമെന്നും ആവശ്യപ്പെട്ട് നടൻ മുകേഷ് ഖന്ന. വാർത്താ ഏജൻസിയായ ഐഎഎൻഎസിന് നൽകിയ അഭിമുഖത്തിലാണ് 'ശക്തിമാൻ' ഫെയിം മുകേഷ് ഖന്ന വിവാദ പ്രസ്താവന നടത്തിയത്. 'ജനഗണമന' രാജ്ഞി എലിസബത്തിനോടുള്ള ആദരവ സൂചകമായിരബീന്ദ്രനാഥ ടാഗോർ എഴുതിയതാണെന്ന തെറ്റായ അവകാശവാദമുന്നയിച്ചാണ് നടൻ മാറ്റം ആവശ്യപ്പെട്ടത്. ഇതിനായി താൻ ഏഴ് മിനിറ്റ് ദൈർഘ്യമുള്ള 'വന്ദേമാതരം' ആലാപനം റെക്കോർഡ് ചെയ്തിട്ടുണ്ടെന്നും ഉടൻ പുറത്തിറക്കുമെന്നും അദ്ദേഹം അറിയിച്ചു.
National
ന്യൂഡൽഹി: അയോധ്യയിലെ ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിലെ സംഭാവന തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ തത്കാലം ഇടപെടാനില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി. നിലവിൽ പന്ത് പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) കോർട്ടിലാണെന്നും, അന്വേഷണ സംഘം അവരുടെ ജോലി തൃപ്തികരമായി ചെയ്യുന്നുണ്ടെന്നും ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
അന്വേഷണം കൃത്യമായ നിഗമനത്തിലേക്ക് എത്തിക്കേണ്ടത് എസ്ഐടിയുടെ ഉത്തരവാദിത്തമാണെന്ന് വ്യക്തമാക്കിയ കോടതി, അന്വേഷണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും നിർദേശങ്ങളോ സംശയങ്ങളോ ഉള്ളവർക്ക് അത് സോളിസിറ്റർ ജനറലിന്റെ ഓഫീസിനെ അറിയിക്കാമെന്നും അറിയിച്ചു.
സോളിസിറ്റർ ജനറലിന്റെ ഓഫീസ് ഈ നിർദേശങ്ങൾ പരിശോധിച്ച് അന്വേഷണ സംഘത്തിന് കൈമാറും. നിലവിലെ അന്വേഷണം തൃപ്തികരമായി തുടരുന്നിടത്തോളം ഇടപെടില്ലെന്നും, എന്നാൽ ആവശ്യമായി വന്നാൽ ഭാവിയിൽ ഇടപെടാൻ മടിക്കില്ലെന്നും സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി.
National
ന്യൂഡൽഹി: ഡൽഹി മെട്രോയിൽ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) ജവാൻ യാത്രക്കാരിയുടെ ചിത്രങ്ങൾ രഹസ്യമായി മൊബൈൽ ഫോണിൽ പകർത്തിയ സംഭവത്തിൽ കർശന നടപടിയുമായി സിഐഎസ്എഫ്. സംഭവത്തിൽ ഗുരുതര വീഴ്ച സംഭവിച്ചതായി ചൂണ്ടിക്കാട്ടിയ സിഐഎസ്എഫ് ഹെഡ്ക്വാർട്ടേഴ്സ്, ആരോപണവിധേയനായ ജവാനെ അടിയന്തരമായി സസ്പെൻഡ് ചെയ്തു.
എയിംസ് മെട്രോ സ്റ്റേഷന് സമീപത്ത് വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ജവാൻ യുവതിയുടെ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയത് ശ്രദ്ധയിൽപ്പെട്ട സഹയാത്രക്കാർ ഇയാളെ ചോദ്യം ചെയ്യുകയും ഫോൺ പരിശോധിക്കുകയും ആയിരുന്നു. ഫോണിൽ നിന്ന് ദൃശ്യങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് മെട്രോയ്ക്കുള്ളിൽ പ്രതിഷേധമുയർന്നു.
സംഭവം വിവാദമായതോടെ ഉന്നത ഉദ്യോഗസ്ഥർ ഇടപെടുകയും ജവാനെതിരെ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. കുറ്റക്കാരനെന്ന് കണ്ടെത്തുന്ന പക്ഷം കൂടുതൽ ശക്തമായ തുടർ നടപടികൾ ഉണ്ടാകുമെന്ന് സിഐഎസ്എഫ് വ്യക്തമാക്കി.
Kerala
കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിൽ വിസിക്കെതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായ നാല് എസ്എഫ്ഐ പ്രവർത്തകരെ റിമാന്‍ഡ് ചെയ്തു. എസ്എഫ്ഐ സംസ്ഥാന കമ്മറ്റിയംഗം മെബിൻ ജോസ്, സർവകലാശാലയിലെ എസ്എഫ്ഐ പ്രവർത്തകരായ ബേസിൽ, യദു, ബിനീഷ് എന്നിവരാണ് റിമാൻഡിലായത്. തന്നെ കയ്യേറ്റം ചെയ്തു എന്ന സിസ തോമസിന്റെ പരാതിയിൽ എടുത്ത കേസിലാണ് നടപടി. സമരവുമായി ബന്ധപ്പെട്ട ആദ്യകേസിൽ വിദ്യാർഥികൾക്ക് ജാമ്യം ലഭിച്ചിരുന്നു.
കാലടി സംസ്കൃത സർവകലാശാലയിലെ ഒരു സംഘം വിദ്യാർത്ഥികൾ ദേഹോപദ്രവം ഏൽപ്പിച്ചുവെന്നും കൈയേറ്റം ചെയ്തുവെന്നും മാനസികമായി പീഡിപ്പിച്ചുവെന്നും ആരോപിച്ച് വൈസ് ചാൻസലർ സിസ തോമസ് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകിയിരുന്നു. ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തിയെന്നും ഔദ്യോഗിക വാഹനത്തിന് കേടുപാട് വരുത്തിയെന്നും തന്നോടൊപ്പം ഉണ്ടായിരുന്ന സിൻഡിക്കേറ്റ് അംഗങ്ങളും പേഴ്സണൽ സ്റ്റാഫും ആക്രമിക്കപ്പെട്ടുവെന്നും പരാതിയിൽ പറയുന്നു.
സിൻഡിക്കേറ്റ് യോഗത്തിൽ പങ്കെടുക്കാൻ കഴിഞ്ഞ ദിവസം സർവകലാശാലയിൽ എത്തിയതായിരുന്നു വിസി സിസ തോമസ്. യോഗം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് വിദ്യാർത്ഥികൾ ലിഫ്റ്റിന് മുൻപിലും സർവകലാശാല ഗേറ്റിന് സമീപത്തും വെച്ച് വിസിയെ തടഞ്ഞത്.
National
ന്യൂഡൽഹി: കേരളത്തിന്റെ പേര് 'കേരളം' എന്ന് ഔദ്യോഗികമായി മാറ്റുന്നതിനുള്ള ബില്ലിന് രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ അംഗീകാരം. ഇതോടെ ബിൽ നിയമമായി മാറി. പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയതിനെ തുടർന്നാണ് ബിൽ രാഷ്ട്രപതിയുടെ അനുമതിക്കായി സമർപ്പിച്ചത്.
ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിൽ ഭേദഗതി വരുത്തിക്കൊണ്ടാണ് ഈ പേരുമാറ്റം പ്രാബല്യത്തിൽ വരുന്നത്. 2024 ജൂണിലാണ് സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി കേന്ദ്ര സർക്കാരിലേക്ക് അയച്ചിരുന്നത്.
തുടർന്ന് രാഷ്ട്രപതിയുടെ നിർദേശപ്രകാരം സംസ്ഥാന നിയമസഭയുടെ അഭിപ്രായം തേടുകയും, ബില്ലിനെ അനുകൂലിച്ച് നിയമസഭ വീണ്ടും പ്രമേയം അംഗീകരിക്കുകയും ചെയ്തിരുന്നു.
International
ന്യൂയോർക്ക്: പ്രമുഖ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡെയുടെ ഭാര്യ കാമി ക്ലാർക്കിനെച്ചൊല്ലി പുതിയ വിവാദം. അന്തരിച്ച ശതകോടീശ്വരനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീന്റെ ഇമെയിൽ രേഖകൾ പുറത്തുവന്നതോടെയാണ് കാമി ക്ലാർക്ക് വാർത്തകളിൽ നിറയുന്നത്. സ്ത്രീകൾക്കായി താൻ തുടങ്ങിയ "ലക്ഷറി പോൺ" സംരംഭത്തിനും മറ്റ് സ്റ്റാർട്ടപ്പുകൾക്കും വേണ്ടി എപ്സ്റ്റീനിൽ നിന്ന് നിക്ഷേപം തേടിയെന്നാണ് റിപ്പോർട്ടുകൾ.
2011-ലാണ് കാമി ക്ലാർക്ക് സാഹിത്യ ഏജന്റായ ജോൺ ബ്രോക്ക്മാൻ വഴി എപ്സ്റ്റീനെ പരിചയപ്പെടുന്നത്. തുടർന്ന് തങ്ങളുടെ കമ്പനി നിർമിക്കാൻ ഉദ്ദേശിച്ച ചിത്രങ്ങളുടെ തിരക്കഥയും വിശദാംശങ്ങളും അവർ എപ്സ്റ്റീന് അയച്ചുകൊടുത്തു. 2012-ൽ തന്റെ പോൺ ബിസിനസ്സിലും ഡയറ്റിംഗ് ആപ്പിലും നിക്ഷേപം നടത്താൻ അവർ എപ്സ്റ്റീനോട് അഭ്യർത്ഥിച്ചെങ്കിലും അദ്ദേഹം അത് നിരസിക്കുകയായിരുന്നു. എപ്സ്റ്റീൻ പണം നൽകിയതായി നിലവിലെ രേഖകളിൽ തെളിവുകളില്ല.
നേവാഡയിൽ ജനിച്ച കാമി ക്ലാർക്ക് ഒരു സംരംഭകയാണ്. മുൻ ഗൂഗിൾ സിഇഒ എറിക് ഷ്മിറ്റുമായി മുൻപ് പ്രണയത്തിലായിരുന്ന കാമി, 2022-ലാണ് ഡാരിയോ അമോഡെയെ വിവാഹം കഴിക്കുന്നത്. അമോഡെയ്ക്ക് എറിക് ഷ്മിറ്റിനെ പരിചയപ്പെടുത്തിക്കൊടുത്തതും കാമിയായിരുന്നു. ഈ ബന്ധമാണ് പിന്നീട് ആന്ത്രോപിക്കിന്റെ തുടക്കത്തിൽ ഷ്മിറ്റിിന്റെ വലിയ നിക്ഷേപത്തിന് വഴിവെച്ചത്.
ആന്ത്രോപിക്കിൽ ഔദ്യോഗിക പദവികളൊന്നുമില്ലെങ്കിലും, കമ്പനിയുടെ നിർണായക തീരുമാനങ്ങളിൽ ഭർത്താവിനും കമ്പനിക്കും തന്ത്രപരമായ ഉപദേശങ്ങൾ നൽകുന്നതിൽ കാമി സജീവ പങ്കുവഹിക്കുന്നുണ്ട്. ദാവോസ് ഉൾപ്പെടെയുള്ള ആഗോള ഉച്ചകോടികളിലും ഡൽഹിയിൽ നടന്ന എഐ ഇംപാക്ട് സമ്മിറ്റിലും അമോഡെയ്ക്കൊപ്പം കാമി പങ്കെടുത്തിരുന്നു.
National
മംഗളൂരു: ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷ വേളയിൽ ദേശീയ ഗാനമായ വന്ദേമാതരം ആലാപനം തടസപ്പെടുത്താൻ ശ്രമിച്ചെന്നും അതിലൂടെ ദേശീയ ഗാനത്തെ അപമാനിച്ചെന്നും ആരോപിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിക്കെതിരെ ബിജെപി നേതാക്കൾ പോലീസിൽ പരാതി നൽകി.
കർണാടകയിലെ മംഗളൂരു ഉർവ പോലീസ് സ്റ്റേഷനിലാണ് ബിജെപി നേതാക്കളായ വികാസ് കെ. രാജ്ഗോപാൽ പരാതി സമർപ്പിച്ചത്. ദേശീയ ഗാനത്തെ അപമാനിക്കുന്നത് ശിക്ഷാർഹമായ കുറ്റമാക്കുന്ന ഭാരതീയ ന്യായ സംഹിത പ്രകാരമുള്ള വകുപ്പുകൾ ചുമത്തി സോണിയാ ഗാന്ധിക്കെതിരെ എഫ്ഐആർ. രജിസ്റ്റർ ചെയ്യണമെന്നാണ് പരാതിക്കാരുടെ ആവശ്യം.
സംഭവത്തിൽ കേസ് എടുക്കുന്നതിന് മുൻപായി പോലീസ് നിയമോപദേശം തേടിയിട്ടുണ്ട് എന്നാൽ, സോണിയാ ഗാന്ധി വന്ദേമാതരം തടസപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നും, അസുഖബാധിതനായി ഏറെ നേരം നിൽക്കാൻ ബുദ്ധിമുട്ടിയ പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയ്ക്ക് ഇരിക്കാൻ കസേര ക്രമീകരിക്കാൻ ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും കോൺഗ്രസ് വ്യക്തമാക്കി.
National
ധാക്ക: ഷെയ്ഖ് ഹസീന ഉൾപ്പെടെയുള്ള കുറ്റവാളികളെ വിട്ടുനൽകിയാൽ മാത്രമേ ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാന്റെ ഇന്ത്യ സന്ദർശനം സാധ്യമാകൂ എന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം.
ക്രിമിനൽ കേസ് പ്രതികളെ കൈമാറാനുള്ള കരാർ പ്രകാരം ഹസീനയെയും മറ്റ് കുറ്റവാളികളെയും ബംഗ്ലാദേശിന് കൈമാറണമെന്നാണ് ധാക്ക ആവശ്യപ്പെട്ടത്.
അടുത്തിടെ ഡൽഹിയിൽ ഷെയ്ഖ് ഹസീന നടത്തിയ പരസ്യ പ്രതികരണവും വാർത്താസമ്മേളനവുമാണ് സന്ദർശന നീക്കങ്ങളെ പ്രതികൂലമായി ബാധിച്ചതെന്ന് ബംഗ്ലാദേശ് വിദേശകാര്യ വക്താവ് എ.കെ.എം. ഷാഹിദുൽ കരീം അറിയിച്ചു.
മാനവികതയ്ക്കെതിരായ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട വ്യക്തിക്ക് പരസ്യമായി സംസാരിക്കാൻ അവസരമൊരുക്കിയത് നയതന്ത്ര അന്തരീക്ഷത്തെ ബാധിച്ചെന്നാണ് ബംഗ്ലാദേശിന്റെ നിലപാട്.
എന്നാൽ ഈ വാർത്താസമ്മേളനവുമായി ഇന്ത്യൻ സർക്കാരിന് യാതൊരു ബന്ധവുമില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. ഹസീനയെ വിട്ടുനൽകണമെന്ന ധാക്കയുടെ ആവശ്യം നിലവിൽ സർക്കാരിന്റെ പരിശോധനയിലാണ്.
Kerala
കൊച്ചി: കാലടി സംസ്കൃത സര്‍വകലാശാലയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് പരാതി നല്കി വൈസ് ചാന്‍സലര്‍ സിസ തോമസ്. മുഖ്യമന്ത്രി വി ഡി സതീശന്, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ഉന്നത വിദ്യാഭ്യാസ മന്ത്രി, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി, ഡിജിപി എന്നിവര്‍ക്കാണ് പരാതി നല്‍കിയത്. ഒരു സംഘം വിദ്യർഥികള്‍ ദേഹോപദ്രവം ഏല്‍പ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. കൈയേറ്റം ചെയ്തുവെന്നും മാനസികമായി പീഡിപ്പിച്ചുവെന്നും പരാതിയിലുണ്ട്. കൂടെ വന്ന സിന്‍ഡിക്കേറ്റ് അംഗങ്ങളും ആക്രമിക്കപ്പെട്ടുവെന്നം പരാതിയില്‍ പറയുന്നു. വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചുവെന്നും പരാതിയിലുണ്ട്.
District News
ചേർത്തല: രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷം വിപുലമായ പരിപാടികളോടെ ചേർത്തല സ്കൂൾ ഓഫ് മാനേജ്മെന്റിൽ നടന്നു. എൻസിസി, എൻഎസ്എസ് സംഘടനകളുടെ നേതൃത്വത്തിൽ മാർച്ച് പാസ്റ്റ്, പരേഡ് റാലി, ദേശഭക്തി ഗാനം എന്നീ വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു.
കോളജിൽ നിന്ന് ആരംഭിച്ച റാലി മനോരമ കവല ചുറ്റി കാമ്പസിൽ തിരിച്ചെത്തി. കോളജ് ഡയറക്ടറും പ്രിൻസിപ്പളുമായ ഫാ.ഡോ. ബെന്നി ജോൺ മാരാംപറമ്പിൽ പതാക ഉയർത്തി. എൻസിസി ഓഫീസർ ലഫ്റ്റനന്റ് ജിന്നറ്റ് മാത്യു, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ജോയൽ ജോസഫ് എന്നിവർ നേതൃത്വം നൽകി.
നവംബർ 14ന് അസമിൽ നടക്കുന്ന എൻസിസി ദേശീയ കാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കോളജിലെ പാർവതി അനീഷിനെ പ്രിൻസിപ്പൽ അനുമോദിച്ചു.
National
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിന പ്രസംഗത്തിൽ നടത്തിയ 'ദിമാഗി നക്സൽ' (ചിന്താഗതി കൊണ്ട് നക്സലൈറ്റുകളായവർ) എന്ന പരാമർശം പ്രതിപക്ഷ നേതാക്കളെ ഉദ്ദേശിച്ചല്ലെന്ന് പാർലമെന്റിറി കാര്യ മന്ത്രി കിരൺ റിജിജു. പ്രധാനമന്ത്രിയുടെ പ്രസംഗത്തിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം അടക്കമുള്ളവർ രംഗത്തുവന്നതിന് പിന്നാലെയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ റിജിജുവിന്റെ ഈ വിശദീകരണം.
മാവോയിസ്റ്റുകളെ പിന്തുണയ്ക്കുകയും ഭരണഘടനയെ തള്ളിക്കളയുകയും ചെയ്യുന്നവർ, വിഘടനവാദികളോടൊപ്പം നിൽക്കുകയും ആർട്ടിക്കിൾ 370-നെ പിന്തുണയ്ക്കുകയും ചെയ്യുന്നവർ, ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ വേർപെടുത്താൻ 'ചിക്കൻസ് നെക്ക്' ഇടനാഴി മുറിച്ചുമാറ്റാൻ ആഹ്വാനം ചെയ്യുന്നവർ എന്നിവരാണ് 'ദിമാഗി നക്സലുകൾ' എന്ന് കിരൺ റിജിജു കുറിച്ചു.
രാജ്യത്ത് ആയുധമേന്തിയ നക്സലൈറ്റുകളെ ഉന്മൂലനം ചെയ്യാൻ കഴിഞ്ഞെങ്കിലും, വികസന പാതയിൽ തടസം നിൽക്കുന്ന 'ദിമാഗി നക്സലുകളെ' തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണമെന്ന് പ്രധാനമന്ത്രി മോദി ആഹ്വാനം ചെയ്തിരുന്നു. എന്നാൽ ഈ പരാമർശം പ്രതിപക്ഷത്തെ ലക്ഷ്യമിട്ടാണെന്ന് ആരോപിച്ച പി. ചിദംബരം, താൻ ഒരു 'ദിമാഗി നക്സൽ' ആണെന്നതിൽ അഭിമാനിക്കുന്നുവെന്ന് സോഷ്യൽ മീഡിയയിൽ പരിഹസിക്കുകയായിരുന്നു.
National
ന്യൂഡൽഹി: കോൺഗ്രസ് ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷ വേളയിൽ ദേശീയ ഗീതമായ വന്ദേമാതരം ആലാപനം തടസപ്പെടുത്താൻ ശ്രമിച്ചെന്ന ആരോപണത്തിൽ കോൺഗ്രസിനെയും സോണിയ ഗാന്ധിയെയും കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സ്വാതന്ത്ര്യദിന ചടങ്ങിൽ വന്ദേമാതരം ആലാപനം പകുതിയിൽ നിർത്താൻ സോണിയ ഗാന്ധി ആവശ്യപ്പെട്ടത് രാജ്യത്തോട് ചെയ്ത വലിയ അപമാനമാണെന്നും ഇതിൽ പാർട്ടി മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജസ്ഥാനിലെ ചിത്തോർഗഢിൽ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ അനുസ്മരണച്ചടങ്ങിൽ സംസാരിക്കവെയാണ് അമിത് ഷാ ആരോപണം ഉന്നയിച്ചത്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിൽ മുഴുകിയതാണ് സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ പ്രതീകമായ വന്ദേമാതരത്തെ അപമാനിക്കാൻ കോൺഗ്രസിനെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, ബിജെപി ആരോപണങ്ങൾ പൂർണമായും തള്ളിക്കളഞ്ഞ കോൺഗ്രസ്, വന്ദേമാതരം നിർത്തിവെക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും അസുഖബാധിതനായ പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയ്ക്ക് ഇരിക്കാൻ കസേര ആവശ്യപ്പെടുകയാണ് സോണിയ ഗാന്ധി ചെയ്തതെന്നും വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഗവർണർ ലോക്ഭവനിൽ സംഘടിപ്പിച്ച 'അറ്റ് ഹോം' ചായസൽക്കാര ചടങ്ങിലേക്ക് കേരള പിഎസ്സി ചെയർമാൻ ഡോ. എം.ആർ. ബൈജുവിനെയും അംഗങ്ങളെയും ക്ഷണിക്കാതെ ഒഴിവാക്കി.
ചരിത്രത്തിലാദ്യമായാണ് ഭരണഘടനാ പദവിയിലിരിക്കുന്ന പിഎസ്സി ചെയർമാനെ ഇത്തരമൊരു ഔദ്യോഗിക ചടങ്ങിൽ നിന്ന് മാറ്റിനിർത്തുന്നത് കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്, ആസൂത്രണ ബോർഡ് തുടങ്ങിയ ഉയർന്ന പദവികളിലേക്ക് പിഎസ്സി നടത്തിയ പരീക്ഷകളിലും അഭിമുഖങ്ങളിലും ക്രമക്കേടുകൾ നടന്നെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നടപടി.
പിഎസ്സി ചെയർമാനെ നിയമിക്കുന്നതും നീക്കം ചെയ്യുന്നതും രാഷ്ട്രപതിയാണെങ്കിലും, നിലവിലെ അന്വേഷണങ്ങളുടെയും ആരോപണങ്ങളുടെയും പശ്ചാത്തലത്തിൽ വരാനിരിക്കുന്ന കൂടുതൽ കർശന നടപടികളുടെ സൂചനയായാണ് ഈ ഒഴിവാക്കൽ വിലയിരുത്തപ്പെടുന്നത്.
National
ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിലെ 'ദിമാഗി നക്സൽ'എന്ന പരാമർശത്തിനെതിരെ ശക്തമായ മറുപടിയുമായി മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം. ഭരണഘടനയും അതിലെ മൂല്യങ്ങളും സംരക്ഷിക്കാൻ നിലകൊള്ളുന്നവരെയാണ് പ്രധാനമന്ത്രി 'ദിമാഗി നക്സൽ' എന്ന് വിളിച്ച് അധിക്ഷേപിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു.
സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, സോഷ്യലിസം, മതേതരത്വം എന്നിവയാണ് ഇന്ത്യൻ ഭരണഘടനയുടെ അടിത്തറയെന്നും, ഈ മൂല്യങ്ങളിൽ വിശ്വസിക്കുന്നവരും അവ സംരക്ഷിക്കാൻ പോരാടുന്നവരുമാണ് പ്രധാനമന്ത്രിയുടെ കണ്ണിൽ 'ദിമാഗി നക്സലുകൾ' എന്നും ചിദംബരം തിരിച്ചടിച്ചു. ജനാധിപത്യപരമായ വിയോജിപ്പുകളെയും വിമർശനങ്ങളെയും നക്സലിസമായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
National
ചിത്തോർഗഢ്: ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷ വേളയിൽ വന്ദേമാതരം ആലാപനം തടസപ്പെടുത്താൻ ശ്രമിച്ചെന്ന ആരോപണത്തിൽ കോൺഗ്രസും സോണിയ ഗാന്ധിയും രാജ്യത്തോടും ബങ്കിം ചന്ദ്ര ചാറ്റർജിയോടും മാപ്പുപറയണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജസ്ഥാനിലെ ചിത്തോർഗഢിൽ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ അനുസ്മരണച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വന്ദേമാതരം ആലാപനം പകുതിയിൽ വെച്ച് നിർത്താൻ സോണിയ ഗാന്ധി കോൺഗ്രസ് അധ്യക്ഷനോട് ആവശ്യപ്പെടുന്ന ദൃശ്യങ്ങൾ ടിവിയിലൂടെ രാജ്യം കണ്ടതാണെന്നും വോട്ട് ബാങ്ക് രാഷ്ട്രീയം കാരണമാണ് കോൺഗ്രസ് ദേശീയ ഗാനത്തെ അപമാനിച്ചതെന്നും അമിത് ഷാ ആരോപിച്ചു. സ്വാതന്ത്ര്യസമര പോരാട്ടങ്ങളിൽ പതിനായിരക്കണക്കിന് ആളുകൾ രക്തസാക്ഷിത്വം വരിച്ചതിന്റെ പ്രതീകമാണ് വന്ദേമാതരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ വാജ്പേയിയുടെ 21 അടി ഉയരമുള്ള പ്രതിമയും അമിത് ഷാ അനാച്ഛാദനം ചെയ്തു.
National
മംഗളൂരു: ന്യൂഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ ദേശീയ ഗാനമായ വന്ദേമാതരത്തെ അപമാനിച്ചെന്നാരോപിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്കെതിരെ ബിജെപി കർണാടക പോലീസിൽ പരാതി നൽകി. മംഗളൂരുവിലെ ഉർവ പോലീസ് സ്റ്റേഷനിലാണ് പരാതി ലഭിച്ചത്. ബിജെപി നേതാവ് വികാസ് പുറ്റൂരാണ് പരാതിക്കാരൻ.
സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ വന്ദേമാതരം ആലപിച്ചപ്പോൾ മുതിർന്ന കോൺഗ്രസ് നേതാക്കൾ പരസ്പരം സംസാരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതാണ് വിവാദത്തിന് വഴിവെച്ചത്. ഇത് ദേശീയ ഗാനത്തോടുള്ള ആദരവില്ലായ്മയാണെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു.
എന്നാൽ വന്ദേമാതരം ശരിയായ രീതിയിലാണ് ആലാപനം നടത്തുന്നതെന്ന് ഉറപ്പുവരുത്താനാണ് സോണിയ ഗാന്ധി ശ്രമിച്ചതെന്നും ദേശീയ ഗാനത്തെ അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും കോൺഗ്രസ് വിശദീകരിച്ചു.
Kerala
ന്യൂഡൽഹി: സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ കേരള സർക്കാർ വന്ദേമാതരം ഒഴിവാക്കിയത് ദേശീയ തലത്തിൽ വിവാദമാക്കി ബിജെപി. സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും നിർദേശമാണ് കേരളത്തിൽ നടപ്പാക്കിയതെന്ന് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി ആരോപിച്ചു.
കേരളം വന്ദേമാതരം ഒഴിവാക്കിയതും ആലാപനം തടയാൻ സോണിയ ഗാന്ധി ശ്രമിച്ചതും യാദൃച്ഛികമല്ലെന്ന് അദ്ദേഹം പറഞ്ഞു. പാർലമെന്റ് പാസാക്കിയ നിയമത്തെ അവഗണിക്കുന്നത് പ്രത്യാഘാതങ്ങൾക്കിടയാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
രാജ്യത്തെ ജനങ്ങൾ കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടിയെടുക്കും കേരളത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും വന്ദേമാതരത്തെ എതിർത്തു. കോൺഗ്രസിലും അതേ മനോഭാവമാണ് പ്രകടമാകുന്നത്. തലച്ചോറിൽ നക്സലിസം സൂക്ഷിക്കുന്നവരാണ് ഇവരെന്നും പ്രദീപ് ഭണ്ഡാരി ആരോപിച്ചു.
മുഖ്യമന്ത്രി വി ഡി സതീശൻ പങ്കെടുത്ത സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ ദേശീയഗാനം മാത്രമാണ് ഉള്‍പ്പെടുത്തിയത്. സംസ്ഥാനത്ത് സർക്കാരിന്റെ ഔദ്യോഗിക സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ എവിടെയും വന്ദേമാതരം പാടിയില്ല. സംസ്ഥാന പ്രോട്ടോക്കോൾ വിഭാഗം ഇറക്കിയ സർക്കുലർ അനുസരിച്ച് ദേശീയഗാനം മാത്രമാണ് എല്ലായിടത്തും പാടിയത്.
National
ലക്നൗ: 1947-ൽ നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നെങ്കിൽ രാജ്യത്തിന് വിഭജനം നേരിടേണ്ടി വരുമായിരുന്നില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 'വിഭജന ഭീകരത അനുസ്മരണ ദിന'ത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർദാർ വല്ലഭ്ഭായി പട്ടേൽ പ്രധാനമന്ത്രിയായിരുന്നെങ്കിലും രാജ്യത്തെ വിഭജിക്കാൻ ആർക്കും കഴിയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാ വിഭജനത്തിന് പൂർണ ഉത്തരവാദി കോൺഗ്രസ് ആണെന്നും, അവരുടെ അധികാരക്കൊതിയാണ് രാജ്യത്തെ വെട്ടിമുറിക്കാൻ കാരണമായതെന്നും യോഗി ആദിത്യനാഥ് കുറ്റപ്പെടുത്തി.
ജനങ്ങളുടെ വിശ്വാസം വഞ്ചിച്ച കോൺഗ്രസിന്റെ തെറ്റായ തീരുമാനങ്ങൾക്കാണ് രാജ്യം ഇന്നും വലിയ വില നൽകുന്നതെന്നും അദ്ദേഹം ആരോപിച്ചു.
National
ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി ചെങ്കോട്ടയിൽ ദേശീയഗീതമായ 'വന്ദേമാതരം' പൂർണരൂപത്തിൽ ആലപിച്ചു. പ്രധാനമന്ത്രി പതാക ഉയർത്തിയതിന് പിന്നാലെ കരസേനാ ബാൻഡ് വന്ദേമാതരം വായിക്കുകയും, തുടർന്ന് ദേശീയഗാനമായ 'ജനഗണമന' ആലപിക്കുകയുമായിരുന്നു. വന്ദേമാതരത്തിന്റെ 150-ാം വാർഷിക വേളയിലാണ് ഈ ചരിത്രമുഹൂർത്തം.
തദ്ദേശീയമായി നിർമിച്ച തോക്കുകൾ ഉപയോഗിച്ചുള്ള 21 ഗൺ സല്യൂട്ടോടെയാണ് പതാക ഉയർത്തിയത്. ഇന്ത്യൻ വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകൾ വേദിയിൽ പുഷ്പവൃഷ്ടി നടത്തി. ഒരു ഹെലികോപ്റ്ററിൽ ദേശീയപതാകയും മറ്റൊന്നിൽ 'വന്ദേമാതരം' ആലേഖനം ചെയ്ത പതാകയുമാണ് ഉണ്ടായിരുന്നത്. സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായാണ് ചെങ്കോട്ടയിൽ വന്ദേമാതരം മുഴങ്ങുന്നതെന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
ദേശീയഗാനത്തിന് സമാനമായ നിയമപരിരക്ഷ വന്ദേമാതരത്തിനും ഉറപ്പാക്കുന്ന ഭേദഗതി ബില്ലിന് ദിവസങ്ങൾക്ക് മുൻപാണ് രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകാരം നൽകിയത്.
National
ന്യൂഡൽഹി: രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനത്തിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്ക് ആദരമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശനിയാഴ്ച രാവിലെ രാജ്ഘട്ടിലെത്തിയ അദ്ദേഹം പുഷ്പാർച്ചന നടത്തി.
കൊളോണിയൽ ഭരണത്തിനെതിരെ പോരാടിയ ധീരരായ സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗങ്ങളെയും രാജ്യത്തിന് നൽകിയ സംഭാവനകളെയും പ്രധാനമന്ത്രി അനുസ്മരിച്ചു. ‘വികസിത ഭാരതം’ കെട്ടിപ്പടുക്കാനുള്ള രാജ്യത്തിന്റെ പ്രയാണത്തിൽ ഈ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നങ്ങൾ എന്നും പ്രചോദനമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഡൽഹി ചെങ്കോട്ടയിൽ നടക്കുന്ന 80-ാം സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് പ്രധാനമന്ത്രിയാണ് നേതൃത്വം നൽകുന്നത്.
National
ന്യൂഡൽഹി: രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
ധീരരായ സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗത്തെയും അർപ്പണബോധത്തെയും രാജ്യം നന്ദിയോടെ സ്മരിക്കുന്നു. 140 കോടി ജനങ്ങളുടെ കരുത്തിൽ ഇന്ത്യ പുരോഗതിയുടെ പുതിയ ഉയരങ്ങൾ കീഴടക്കുകയാണ്.
സ്വാതന്ത്ര്യ സമര സേനാനികളുടെ ആദർശങ്ങൾ ഉൾക്കൊണ്ട്, 'വികസിത ഭാരതം' എന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ ഏവർക്കും ഒറ്റക്കെട്ടായി മുന്നേറാമെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കി.
National
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശനയത്തെ വിമർശിച്ചുകൊണ്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയെ പരാമർശിച്ച് സന്ദീപ് ദീക്ഷിത്തും നടത്തിയ പരാമർശങ്ങൾക്ക് മറുപടിയുമായി വിദേശകാര്യ മന്ത്രാലയം.
നയതന്ത്ര ബന്ധങ്ങളിൽ പരസ്പര ബഹുമാനവും ധാരണയും നിലനിർത്തേണ്ടത് പ്രധാനമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പ്രതികരിച്ചു. ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള ബന്ധം സമീപ വർഷങ്ങളിൽ കൂടുതൽ ശക്തിപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി.
വിദേശ നേതാക്കളെ ആലിംഗനം ചെയ്യുന്നതാണ് വിദേശനയമെന്ന ആശയം പ്രധാനമന്ത്രിക്ക് എവിടെ നിന്നാണ് ലഭിച്ചതെന്ന് ന്യൂഡൽഹിയിൽ നടന്ന കോൺഗ്രസ് കൺവെൻഷനിൽ രാഹുൽ ഗാന്ധി ചോദിച്ചിരുന്നു.
രാഹുൽ ഗാന്ധി വേദിയിലുണ്ടായിരുന്ന സന്ദീപ് ദീക്ഷിത്തിനെ കെട്ടിപ്പിടിച്ചപ്പോൾ, ഇറ്റാലിയൻ പ്രധാനമന്ത്രി മെലോണിയാണെന്ന് കരുതിയാണോ കെട്ടിപ്പിടിച്ചതെന്ന് സന്ദീപ് ദീക്ഷിത് ചോദിച്ചതാണ് വിവാദമായത്. ഇതിന്, താൻ ആ നിലയിലെത്തിയിട്ടില്ലെന്നായിരുന്നു രാഹുലിന്റെ മറുപടി.
National
ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള സേനാ പുരസ്കാരങ്ങൾ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് പോലീസ്, ഫയർഫോഴ്സ്, ജയിൽ വകുപ്പുകളിൽ നിന്നായി 11 ഉദ്യോഗസ്ഥർക്കാണ് ഇത്തവണ രാഷ്ട്രപതിയുടെ മെഡലുകൾ ലഭിച്ചത്. സ്തുത്യർഹവും വിശിഷ്ടവുമായ സേവനത്തിനാണ് ഉദ്യോഗസ്ഥരെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്.
ശബരിമല സ്വർണക്കൊള്ളക്കേസ് പ്രത്യേക അന്വേഷണ സംഘത്തലവനായ എസ്പിഎസ്. ശശിധരന് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡൽ ലഭിച്ചു. കേരളത്തിൽ നിന്ന് ഈ ബഹുമതിക്ക് അർഹനാകുന്ന ഏക ഉദ്യോഗസ്ഥനാണ് അദ്ദേഹം. ഇലന്തൂർ നരബലി, മൈക്രോ ഫിനാൻസ് തട്ടിപ്പ് തുടങ്ങിയ സുപ്രധാന കേസുകളുടെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു എസ്.പി ശശിധരൻ. രാജ്യത്താകെ 1,057 ഉദ്യോഗസ്ഥർക്കാണ് ഗാലൻട്രി- സർവീസ് മെഡലുകൾ സമ്മാനിക്കുന്നത്.
സ്തുത്യർഹ സേവനത്തിനുള്ള പുരസ്കാരം ലഭിച്ച മറ്റ് ഉദ്യോഗസ്ഥർ:
കേരള പോലീസ്:
ഐ.ജി രാജ്പാൽ മീണഎസ്.പി ബിനു ആർ. പിള്ളഎസ്.പി ജി. ഉജ്ജ്വൽ കുമാർ ഡിവൈഎസ്പി വി.ആർ. രവികുമാർഡിവൈഎസ്പി സുരേഷ് ബാബുഎസ്.ഐ എസ്.എൽ. ജ്യോതിഷ് കുമാർ
അഗ്നിരക്ഷാ സേന (ഫയർ ഫോഴ്സ്)
ജെ. രാജേന്ദ്രൻ നായർ (അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ)എൻ. സെബാസ്റ്റ്യൻ ജോസഫ് (അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ)
ജയിൽ വകുപ്പ്:
സുനിൽ എസ്. കുമാർ (അസിസ്റ്റന്റ് സൂപ്രണ്ട്)എം.കെ. മോഹൻ ദാസ് (പ്രിസൺ ഓഫീസർ)
National
ചെന്നൈ: വംശനാശ ഭീഷണി നേരിടുന്ന ‘ലാർ ഗിബ്ബൺ’ ഇനത്തിൽപ്പെട്ട കുരങ്ങിനോടൊപ്പമുള്ള നടൻ വിക്രമിന്റെ ദൃശ്യങ്ങൾ വിവാദമായതിനു പിന്നാലെ അന്വേഷണം ഊർജിതമാക്കി തമിഴ്നാട് വനം വകുപ്പ്. സംഭവത്തിൽ മൃഗങ്ങളെ എത്തിച്ചതിന്റെ ഉറവിടം കണ്ടെത്താനുള്ള പരിശോധനകളിലാണ് അധികൃതർ.
മണിപ്പുരിൽ നിന്ന് ഈറോഡ് പെരുന്തുറയിലെ മൃഗ പ്രജനന കേന്ദ്രത്തിൽ എത്തിച്ച കുരങ്ങാണെന്ന വിശദീകരണത്തെ തുടർന്ന് വനംവകുപ്പ് ഇവിടെ പരിശോധന നടത്തി. മൃഗങ്ങളെ എത്തിച്ചതിന്റെ കൃത്യമായ രേഖകൾ ഹാജരാക്കാൻ അധികൃതർ ഉടമസ്ഥനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രജനന കേന്ദ്രം ഉടമ ചില രേഖകൾ സമർപ്പിച്ചെങ്കിലും മണിപ്പുരിലെ ഉടമയുടെ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് അടക്കം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സ്റ്റേഷൻ ഭരണത്തിൽ സമഗ്രമായ മാറ്റം വരുന്നു. സ്റ്റേഷൻ ഭരണച്ചുമതല ഇന്ന് മുതൽ സബ് ഇൻസ്പെക്ടർമാർ ഏറ്റെടുക്കും. പോലീസിനെ കൂടുതൽ ജനകീയമാക്കാനും ശാസ്ത്രീയ അന്വേഷണ രീതികൾ നടപ്പിലാക്കാനും ലക്ഷ്യമിട്ട് സർക്കാർ ആവിഷ്കരിച്ച 'എന്റെ പോലീസ് സ്റ്റേഷൻ' പദ്ധതിയിലൂടെയാണ് ഈ ചരിത്രപരമായ മാറ്റം നടപ്പിലാക്കുന്നത്.
വളരെ പ്രധാനപ്പെട്ട 64 പോലീസ് സ്റ്റേഷനുകളിൽ മാത്രമായിരിക്കും ഇനിമുതൽ ഇൻസ്പെക്ടർമാർ സ്റ്റേഷൻ ഹൗസ് ഓഫീസർമാരായി തുടരുക. ബാക്കി ഭൂരിഭാഗം സ്റ്റേഷനുകളുടെയും ഭരണം എസ്ഐമാർക്കായിരിക്കും. പോലീസിനെ കൂടുതൽ ജനകീയമാക്കാനുള്ള 'എന്റെ പോലീസ് സ്റ്റേഷൻ' പദ്ധതി മുഖ്യമന്ത്രി വി.ഡി സതീശൻ ഇന്ന് തലസ്ഥാനത്ത് ഉദ്ഘാടനം ചെയ്യും.
കേരള പോലീസ് സംവിധാനത്തില്‍ സ്റ്റേഷനുകളുടെ മുഖച്ഛായ മാറ്റുന്ന കര്‍മ പദ്ധതിക്കാണ് സർക്കാർ നേതൃത്വം നല്‍കുന്നതെന്നും, ഇത് ചരിത്രപരമായ തീരുമാനമാണെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. ഇന്ത്യയില്‍ ആദ്യമായിട്ടാണ് പോലീസ് സ്റ്റേഷന് കേന്ദ്രീകരിച്ച് ഇത്തരമൊരു പരിഷ്കരണം നടക്കുന്നതെന്നും ജനങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ നൽകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
National
ഹൈദരാബാദ്: ഹൈദരാബാദിലെ പ്രശസ്തമായ നൽസാർ നിയമ സർവകലാശാലയിൽ നിന്ന് 2026-ൽ ബിരുദം നേടുന്ന വിദ്യാർത്ഥികൾക്ക് അഭിഭാഷകരായി എൻറോൾ ചെയ്യുന്നതിന് ഏർപ്പെടുത്തിയ വിലക്ക് ബാർ കൗൺസിൽ ഓഫ് ഇന്ത്യ പിൻവലിച്ചു. ബിരുദദാന ചടങ്ങിന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ ക്ഷണിച്ചതിനെതിരെ വിദ്യാർഥികൾ പ്രതിഷേധിച്ചതിന് പിന്നാലെയാണ് 2026 ബാച്ചിലെ വിദ്യാർത്ഥികളെ വിലക്കിക്കൊണ്ട് ബിസിഐ ആദ്യം ഉത്തരവിറക്കിയത്. എന്നാൽ കടുത്ത വിമർശനങ്ങൾ ഉയർന്നതോടെ മണിക്കൂറുകൾക്കകം ഈ തീരുമാനം പിൻവലിക്കുകയായിരുന്നു.
വിശദമായ ചർച്ചകൾക്ക് ശേഷം നൽസാർ വിഷയത്തിൽ മുൻ ഉത്തരവിൽ മാറ്റം വരുത്തിയതായി ബിസിഐ ചെയർപേഴ്സൺ മനൻ കുമാർ മിശ്ര അറിയിച്ചു. "2026-ൽ പാസാകുന്ന എല്ലാ നൽസാർ വിദ്യാർത്ഥികൾക്കും ഇനി സംസ്ഥാന ബാർ കൗൺസിലുകളിൽ എൻറോൾ ചെയ്യാൻ അർഹതയുണ്ടാകും. സംഭവത്തിൽ വസ്തുതാപരമായ അന്വേഷണം തുടരും, റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കും. ഒരു തെറ്റും ചെയ്യാത്ത വിദ്യാർഥികൾ ബുദ്ധിമുട്ടാൻ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ, പ്രതിഷേധത്തിന് നേതൃത്വം നൽകിയ വിദ്യാർത്ഥികളുടെയും ഇതിന് പ്രേരിപ്പിച്ച അധ്യാപകരുടെയും വിവരങ്ങൾ നൽകാൻ നൽസാർ അധികൃതർക്ക് ബിസിഐ മൂന്ന് ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. രാജ്യത്തെ ഏറ്റവും ഉയർന്ന ജുഡീഷ്യൽ ഓഫീസിനോട് ബഹുമാനമില്ലാത്ത നിയമ വിദ്യാർഥികൾക്ക് ഉത്തരവാദിത്തമുള്ള അഭിഭാഷകനോ ജഡ്ജിയോ ആകാൻ കഴിയില്ലെന്നും അവർ നിയമരംഗത്തിന് ബാധ്യതയാകുമെന്നും ബിസിഐ പ്രസ്താവനയിൽ പറഞ്ഞു.
ജൂലൈ 20ന് ജന്തർമന്തറിൽ 'കോക്രോച്ച് ജനതാ പാർട്ടി'യുടെ നേതൃത്വത്തിൽ നടന്ന 'ചലോ സൻസദ്' മാർച്ചിൽ പങ്കെടുത്തവർക്ക് നേരെ പോലീസ് അതിക്രമം നടന്നിരുന്നു. നീറ്റ് പരീക്ഷാ വിവാദമുൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. ഇതിനെതിരായ ഹർജി പരിഗണിക്കവെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ പരാമർശങ്ങളാണ് വിദ്യാർത്ഥികളെ പ്രകോപിപ്പിച്ചത
National
ന്യൂഡൽഹി: തായ്ലാൻഡിലെ ഫുക്കറ്റിൽ നിന്നും ഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം ആകാശത്തുവെച്ച് പെട്ടെന്ന് 300 അടി താഴേക്ക് പതിച്ച സംഭവം വിമാനത്തിന്റെ സാങ്കേതിക തകരാർ മൂലമെന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്ത്. ഓഗസ്റ്റ് നാലിന് നടന്ന ഈ സംഭവത്തിൽ നിരവധി യാത്രക്കാർക്കും ജീവനക്കാർക്കും പരിക്കേറ്റിരുന്നു. തുടക്കത്തിൽ ശക്തമായ കാറ്റും അന്തരീക്ഷ വ്യതിയാനവുമാണ് അപകടത്തിന് കാരണമായതെന്നാണ് എയർ ഇന്ത്യ പത്രക്കുറിപ്പിലൂടെ വിശദീകരിച്ചിരുന്നത്. എന്നാൽ വിമാനം സുരക്ഷിതമായി ഡൽഹിയിൽ ഇറങ്ങിയ ശേഷം കോക്ക്പിറ്റിൽ നിന്ന് ലഭിച്ച മെയിന്റനൻസ് റിപ്പോർട്ടിലാണ് വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനങ്ങൾ തകരാറിലായതാണ് അപകടകാരണമെന്ന് തെളിഞ്ഞത്.
വിമാനം പറക്കുന്നതിനിടെ രാവിലെ 9:32-ഓടെ ഇതിലെ മൂന്ന് ഹൈഡ്രോളിക് സിസ്റ്റങ്ങളിലും ഒരേസമയം വൻതോതിൽ പ്രഷർ കുറയുകയും ഫ്ലൂയിഡ് ചോരുകയും ചെയ്തതായി ബോർഡിലെ മുന്നറിയിപ്പ് സംവിധാനങ്ങൾ വ്യക്തമാക്കിയിരുന്നു. വിമാനത്തിന്റെ ദിശ നിയന്ത്രിക്കുന്നതിനും ബ്രേക്കിംഗിനും സഹായിക്കുന്ന പ്രധാന സംവിധാനങ്ങൾ തകരാറിലാവുന്നത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണ്. എയർബസ് എ320 നിയോ വിമാനങ്ങളിൽ സാധാരണയായി പ്രവർത്തിക്കുന്ന മൂന്ന് സ്വതന്ത്ര ഹൈഡ്രോളിക് സിസ്റ്റങ്ങളും ഒരേസമയം തകരാറിലായത് വിമാനത്തെ വലിയ ദുരന്തമുഖത്തെത്തിച്ചു. ചുരുങ്ങിയത് 20 യാത്രക്കാർക്കും നാല് വിമാന ജീവനക്കാർക്കും സംഭവത്തിൽ പരിക്കേറ്റതായി കേന്ദ്ര വ്യോമയാന മന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്.
വിമാനം നേരിട്ട ഗുരുതരമായ സാങ്കേതിക തകരാർ പുറംലോകമറിയാതെ നിസാരവൽക്കരിക്കാനാണ് എയർ ഇന്ത്യ ശ്രമിച്ചതെന്ന ആരോപണം ശക്തമാണ്. അപകടം നടന്ന് മണിക്കൂറുകൾക്കുള്ളിൽ പുറത്തിറക്കിയ ആദ്യ പ്രസ്താവനയിൽ മോശം കാലാവസ്ഥ മൂലമുള്ള അന്തരീക്ഷ വ്യതിയാനമാണ് കാരണമെന്ന് പറഞ്ഞ കമ്പനി, വൈകുന്നേരത്തോടെ ഇറക്കിയ രണ്ടാമത്തെ പ്രസ്താവനയിൽ നിന്ന് 'ടർബുലൻസ്' എന്ന വാക്ക് പിൻവലിച്ചെങ്കിലും ഹൈഡ്രോളിക് തകരാറിനെക്കുറിച്ച് മിണ്ടാൻ തയ്യാറായില്ല. വിമാനം പെട്ടെന്ന് താഴേക്ക് പതിച്ചുവെന്നും പിന്നീട് സാധാരണ നിലയിൽ ലാൻഡ് ചെയ്തുവെന്നും മാത്രമാണ് എയർ ഇന്ത്യ രണ്ടാമതും നൽകിയ വിശദീകരണം.
National
ന്യൂഡൽഹി: വിദേശ സംഭാവന നിയന്ത്രണ ഭേദഗതി (എഫ്സിആർഎ) ബിൽ 2026 വിശദമായ പരിശോധനയ്ക്കായി സംയുക്ത പാർലമെന്ററി കമ്മിറ്റിക്ക് (ജെപിസി) വിടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ലോക്സഭയിൽ പ്രതിപക്ഷ കക്ഷികളുമായി സമവായത്തിലെത്താനും ജനപ്രതിനിധികളുടെ നിർദേശങ്ങൾ തേടുന്നതിനുമാണ് ബിൽ സമിതിക്ക് മുൻപാകെ സമർപ്പിക്കുന്നത്. വർഷകാല സമ്മേളനത്തിന്റെ അവസാന ഘട്ടത്തിലാണ് ഈ സുപ്രധാന നീക്കം.
കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രമുഖ പ്രതിപക്ഷ പാർട്ടികളുടെയും ഇതര സംഘടനകളുടെയും ശക്തമായ എതിർപ്പും ആശങ്കകളും പരിഗണിച്ചാണ് ബിൽ കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കാൻ തീരുമാനിച്ചത്. 2010-ലെ വിദേശ സംഭാവന നിയന്ത്രണ നിയമത്തിൽ മാറ്റം വരുത്തുന്നതിനായി 2026 മാർച്ച് 25-നാണ് ഈ ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. പുതിയ വ്യവസ്ഥകളിൽ വിശദമായ ചർച്ച ഉറപ്പാക്കാൻ പ്രതിപക്ഷ പങ്കാളിത്തം അത്യന്താപേക്ഷിതമാണെന്ന വിലയിരുത്തലിലാണ് കേന്ദ്രം മുന്നോട്ട് പോയത്.
തുടർന്ന് രൂപീകരിച്ച 31 അംഗ സംയുക്ത പാർലമെന്ററി കമ്മിറ്റി ബില്ലിലെ ഓരോ വകുപ്പുകളും വിശദമായി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കും. വരാനിരിക്കുന്ന പാർലമെന്റ് ശൈത്യകാല സമ്മേളനത്തിന്റെ ആദ്യ ആഴ്ചയ്ക്കുള്ളിൽ തന്നെ ജെപിസി റിപ്പോർട്ട് പാർലമെന്റിൽ സമർപ്പിക്കാനാണ് നിർദേശിച്ചിരിക്കുന്നത്. ബിൽ സംയുക്ത സമിതിക്ക് വിട്ട നടപടിയെ സ്വാഗതം ചെയ്തുകൊണ്ട് സഭാ നടപടികൾ പിരിഞ്ഞത്.
International
വാഷിംഗ്ടൺ: രാജ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെയും കുടിയേറ്റ നിയമങ്ങൾ കർശനമാക്കുന്നതിന്റെയും ഭാഗമായി 1.75 ലക്ഷത്തിലധികം വിസകൾ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് റദ്ദാക്കി.വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുക, കുറ്റകൃത്യങ്ങളിൽ ഏർപ്പെടുക, സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുക തുടങ്ങിയവയ്ക്കാണ് നടപടി.
അക്രമങ്ങൾ, മദ്യപിച്ച് വാഹനമോടിക്കൽ, സാമ്പത്തിക തട്ടിപ്പുകൾ എന്നിവയിൽ ഏർപ്പെട്ടവരുടെ വിസകൾ റദ്ദാക്കിയവയിൽ പെടുന്നു. നിരവധി വിദ്യാർഥി, തൊഴിൽ വിസകളും ഇതിലുണ്ട്.നിരന്തര പരിശോധന വഴി വിദേശികളുടെ പശ്ചാത്തലം നിരന്തരം നിരീക്ഷിച്ചാണ് വിവരങ്ങൾ ശേഖരിച്ചത്. നിയമലംഘകർക്കെതിരെ വിസ റദ്ദാക്കലും നാടുകടത്തലും അടക്കമുള്ള കർശന നടപടികൾ തുടരുമെന്നും യുഎസ് ഭരണകൂടം വ്യക്തമാക്കി.
National
ബൊഗോട്ട: പടിഞ്ഞാറൻ കൊളംബിയയിൽ തിങ്കളാഴ്ചയുണ്ടായ ശക്തമായ ഭൂകമ്പത്തിൽ കുറഞ്ഞത് 111 പേർ കൊല്ലപ്പെടുകയും വലിയ തോതിൽ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ബൊഗോട്ടയ്ക്ക് 400 കിലോമീറ്റർ പടിഞ്ഞാറുള്ള ചോക്കോ മേഖലയിലെ സാൻ ജോസ് ഡെൽ പൽമാറാണ്. ഭൂമിയിൽ 107 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ വ്യക്തമാക്കി. അയൽരാജ്യമായ ഇക്വഡോറിലും ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടു.
പെരേര, കാലി, ക്വിബ്ദോ എന്നീ നഗരങ്ങളിൽ കെട്ടിടങ്ങൾ നിലംപൊത്തുകയും നിരവധി ആളുകൾ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങുകയും ചെയ്തിട്ടുണ്ട്. പെരേര നഗരത്തിൽ മാത്രം 18 പേർ മരണപ്പെട്ടതായി മേയർ മൗറീഷ്യോ സലാസാർ അറിയിച്ചു. മേഖലയിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മണിസാലെസ് നഗരത്തിലെ ഒരു പ്രശസ്തമായ കത്തീഡ്രലിന്റെ ഗോപുരവും ഭൂകമ്പത്തിൽ തകർന്നു വീണു.
സങ്കീർണമായ സാഹചര്യം കണക്കിലെടുത്ത് ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ചുമതല കൊളംബിയൻ പ്രസിഡന്റ് അബെലാർഡോ ഡി ലാ എസ്പ്രിയല്ല നേരിട്ട് ഏറ്റെടുത്തു. ഭൂകമ്പത്തെത്തുടർന്ന് പെരേര, മണിസാലെസ്, ക്വിബ്ദോ, അർമേനിയ, കാർത്താഗോ, ബ്യൂണവെഞ്ചുറ എന്നീ ആറ് പ്രധാന വിമാനത്താവളങ്ങളുടെ പ്രവർത്തനം പൂർണമായും നിർത്തിവച്ചിരിക്കുകയാണ്.
National
ചണ്ഡിഗഢ്: പഞ്ചാബിൽ ലഹരിമരുന്ന് ഉപയോഗിച്ച് അവശനിലയിലായ യുവാക്കളുടെ ദൃശ്യങ്ങളെന്ന പേരിൽ ബിജെപി രാജ്യസഭാ എംപി ഹർഭജൻ സിംഗ് സമൂഹമാധ്യമമായ 'എക്സി'ൽ പങ്കുവെച്ച വീഡിയോ രാജസ്ഥാനിൽ നിന്നുള്ളതാണെന്ന് സ്ഥിരീകരണം. ഇതോടെ വിഷയം പഞ്ചാബിൽ ഭരണകക്ഷിയായ എഎപിയും ബിജെപിയും തമ്മിലുള്ള വലിയ രാഷ്ട്രീയ വിവാദമായി മാറി.
രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിൽ ചിത്രീകരിച്ച ഈ വീഡിയോയിൽ, രണ്ട് യുവാക്കൾ ബോധരഹിതരായി വഴിയിൽ നിൽക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇവർ 'സോംബി ഡ്രഗ്' എന്നറിയപ്പെടുന്ന മാരക മയക്കുമരുന്ന് കഴിച്ചതാണെന്ന രീതിയിലാണ് പ്രചാരണം നടന്നത്. പഞ്ചാബിലെ യുവാക്കളുടെ അവസ്ഥയിൽ ആശങ്ക പ്രകടിപ്പിച്ച ഹർഭജൻ സിംഗ്, സംസ്ഥാനത്ത് ഉടൻ നടപടിയും സുതാര്യതയും ആവശ്യപ്പെട്ട് എഎപി സർക്കാരിനെതിരെ രംഗത്തുവരികയായിരുന്നു.
എന്നാൽ, ബിജെപി നേതാക്കളെ പ്രീതിപ്പെടുത്താനും പഞ്ചാബിന്റെ പ്രതിച്ഛായ അപകീർത്തിപ്പെടുത്താനുമാണ് ഹർഭജൻ സിംഗ് രാജസ്ഥാനിലെ ദൃശ്യങ്ങൾ പഞ്ചാബിലേതാണെന്ന മട്ടിൽ വ്യാജമായി പ്രചരിപ്പിച്ചതെന്ന് പഞ്ചാബ് കാബിനറ്റ് മന്ത്രി ഡോ. ബൽജിത് കൗർ കുറ്റപ്പെടുത്തി.
വീഡിയോയിലുള്ള വ്യക്തികൾ യഥാർത്ഥത്തിൽ എന്താണ് കഴിച്ചതെന്ന കാര്യത്തിൽ സ്വതന്ത്ര സ്ഥിരീകരണമൊന്നുമില്ലെങ്കിലും, ലഹരി പ്രശ്നത്തെച്ചൊല്ലി പഞ്ചാബിൽ രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങൾ ശക്തമാക്കാൻ ഈ സംഭവം വഴിവെച്ചിരിക്കുകയാണ്.
International
ടെഹ്റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള മുജ്തബ ഖമനയ്യുടെ ആരോഗ്യാവസ്ഥ സംബന്ധിച്ച് അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ, അദ്ദേഹത്തിന്റെ പുതിയ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ട് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ മെഹർ. 12 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ മൊജ്തബ ഖമനയ് അനുയായികളുമായി സംസാരിക്കുന്നത് കാണാമെങ്കിലും, ഇത് എപ്പോൾ, എവിടെ വെച്ച് ചിത്രീകരിച്ചതാണെന്ന് വ്യക്തമല്ല.
ഫെബ്രുവരി 28-നുണ്ടായ യുഎസ്-ഇസ്രയേൽ വ്യോമാക്രമണത്തിൽ മുൻ പരമോന്നത നേതാവും പിതാവുമായ അലി ഖമനയ് കൊല്ലപ്പെടുകയും മൊജ്തബയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ടായിരുന്നു. തുടർന്ന് അദ്ദേഹം പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല. കറുത്ത തലപ്പാവും ചാരനിറത്തിലുള്ള വസ്ത്രവും ധരിച്ച് മുറിയിൽ തറയിലിരുന്ന് ആളുകളുമായി സംസാരിക്കുന്ന രൂപത്തിലാണ് ഖമേനിയെ വീഡിയോയിൽ കാണുന്നത്.
Kerala
കൊച്ചി: പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന അർജുൻ ആയങ്കിയെക്കുറിച്ച് നിർണായക വിവരം നൽകിയ ഓട്ടോ ഡ്രൈവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ഒരു വ്യക്തി ഡ്രൈവർക്ക് തുക നൽകാൻ സന്നദ്ധത അറിയിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് വ്യക്തമാക്കിയത്.
അതേസമയം, പോലീസിനെതിരെ സോഷ്യൽ മീഡിയയിൽ അധിക്ഷേപ പോസ്റ്റുകളിട്ടത് താനല്ലെന്നും സുഹൃത്തായ പ്രണവാണെന്നും അർജുൻ ആയങ്കി പോലീസിന് മൊഴി നൽകി. എറണാകുളത്തുനിന്ന് കണ്ണൂരിലേക്ക് വരുമ്പോൾ പ്രണവ് ഒപ്പമുണ്ടായിരുന്നെന്നും തളിപ്പറമ്പിൽ വെച്ചാണ് ഇയാൾ മാറിയതെന്നും അർജുൻ പറഞ്ഞു.
അർജുന്റെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. വിവാദ പോസ്റ്റുകൾ പങ്കുവെച്ചത് ഈ ഫോണിൽ നിന്നാണോ എന്ന് പോലീസ് സൈബർ വിഭാഗം പരിശോധിച്ചു വരികയാണ്.
Kerala
കണ്ണൂർ: സോഷ്യൽ മീഡിയ വഴി ആഭ്യന്തരമന്ത്രിയെ ഭീഷണിപ്പെടുത്തുകയും കലാപാഹ്വാനം നടത്തുകയും ചെയ്ത കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൂത്തുപറമ്പ് മജിസ്ട്രേറ്റാണ് ആയങ്കിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.
കണ്ണൂർ സൈബർ ക്രൈം പോലീസ് എടുത്ത കേസിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് ഇയാളെ റിമാൻഡ് ചെയ്തത്. കോടതി ഉത്തരവിനെ തുടർന്ന് അർജുൻ ആയങ്കിയെ തലശ്ശേരി സബ് ജയിലിലേക്ക് കൊണ്ടുപോയി. നിലവിൽ അഭിഭാഷകർ ജാമ്യാപേക്ഷ നൽകിയിട്ടില്ല.
ഇയാളെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി എറണാകുളം ഊന്നുകൽ പോലീസ് തിങ്കളാഴ്ച കോടതിയിൽ പ്രൊഡക്ഷൻ വാറന്റിനായി അപേക്ഷ സമർപ്പിക്കും. അപേക്ഷ അനുവദിച്ചാൽ മാത്രമേ അർജുനെ എറണാകുളത്തേക്ക് കൊണ്ടുപോകാൻ സാധിക്കുകയുള്ളൂ.
National
ജമ്മു: ജമ്മു കാഷ്മീർ ഉപമുഖ്യമന്ത്രി സുരീന്ദർ ചൗധരിയുടെ അകമ്പടി വാഹനം തട്ടി ബിഹാർ സ്വദേശിയായ ഭാരത് കപൂർ (55) മരിച്ചു. ശനിയാഴ്ച രാത്രി ഒമ്പതോടെ ജമ്മുവിന് സമീപമുള്ള ഗംഗ്യാളിൽ വെച്ചായിരുന്നു അപകടം. ഉപമുഖ്യമന്ത്രിയെ വീട്ടിലിറക്കിയ ശേഷം മടങ്ങിപ്പോവുകയായിരുന്ന വാഹനവ്യൂഹത്തിലെ സ്കോർപിയോ കാറാണ് റോഡ് മുറിച്ചുകടക്കുകയായിരുന്ന ഭാരതിനെ ഇടിച്ചുവീഴ്ത്തിയത്.
ബിഹാറിലെ സമസ്തീപുർ സ്വദേശിയായ ഭാരത് കപൂർ പ്രദേശത്തെ കടയിൽ ജോലി ചെയ്തു വരികയായിരുന്നു. അപകടത്തിന് തൊട്ടുപിന്നാലെ വാഹനത്തിന്റെ ഡ്രൈവർ ഭാരതിനെ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. രാത്രികാലങ്ങളിൽ നഗരപ്രദേശങ്ങളിലൂടെയുള്ള പൈലറ്റ്, എസ്കോർട്ട് വാഹനങ്ങളുടെ അതിവേഗ യാത്രയും റോഡ് സുരക്ഷയും മുൻനിർത്തി സംഭവം വലിയ ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ വന്ദേമാതരം മുഴുവനായി പാടാൻ നിർദേശം നൽകിയിട്ടില്ലെന്ന വിശദീകരണവുമായി ലോക് ഭവൻ. വന്ദേമാതരം പൂർണമായും ആലപിക്കണമെന്ന് നിർദേശിച്ചുള്ള സർക്കുലർ പുറത്തുവന്നതിനെ തുടർന്ന് ഉയർന്ന വിവാദങ്ങളോടാണ് അധികൃതർ പ്രതികരിച്ചത്. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പ്രോട്ടോക്കോൾ വിഭാഗം നൽകിയ സർക്കുലറിൽ ദേശീയഗാനത്തെ കുറിച്ച് മാത്രമാണ് പരാമർശമുള്ളതെന്നും വന്ദേമാതരത്തെക്കുറിച്ച് നിർദേശങ്ങളില്ലെന്നും ലോക്ഭവൻ വ്യക്തമാക്കി.
എന്നാൽ വിഷയം വലിയ രാഷ്ട്രീയ പോരിലേക്ക് വഴിമാറിയിട്ടുണ്ട്. സർക്കുലറിനെതിരെ രംഗത്തെത്തിയ മന്ത്രി കെ. മുരളീധരൻ, കേരളത്തിൽ കേന്ദ്ര പ്രോട്ടോകോൾ അനുസരിക്കില്ലെന്നും വന്ദേമാതരത്തിന്റെ ആദ്യ രണ്ട് വരികൾ മാത്രമേ ആലപിക്കുകയുള്ളൂ എന്നും വ്യക്തമാക്കി. ചീഫ് സെക്രട്ടറി ഒരു ഉദ്യോഗസ്ഥൻ മാത്രമാണെന്നും അദ്ദേഹത്തിന്റെ സർക്കുലറല്ല സർക്കാരിന്റെ നിലപാടെന്നും മന്ത്രി കൂട്ടിച്ചേർത്തു. നേരത്തെ വി.ഡി. സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ലോക് ഭവന്റെ നിർദേശപ്രകാരം വന്ദേമാതരം മുഴുവനായി പാടിയത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
National
ന്യൂഡൽഹി: യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോൺ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്ര ആഗോള തന്ത്രപരമായ പങ്കാളിത്തം പ്രധാന മേഖലകളിൽ കൂടുതൽ കരുത്തുറ്റതാക്കുന്നതിനെക്കുറിച്ച് ഇരുനേതാക്കളും ചർച്ച ചെയ്തു.
സംഭാഷണത്തിനിടെ, വാൻസിനും ഭാര്യ ഉഷ വാൻസിനും പുതിയൊരു ആൺകുഞ്ഞ് പിറന്ന സന്തോഷവാർത്തയിൽ പ്രധാനമന്ത്രി ആശംസകൾ അറിയിച്ചു. വാൻസിന്റെ കുടുംബാംഗങ്ങൾക്കെല്ലാം അദ്ദേഹം പിന്തുണയും ആശംസകളും നേർന്നു. പ്രധാനമന്ത്രി തന്നെയാണ് ഈ വിവരങ്ങൾ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചത്.
National
ന്യൂഡൽഹി: ലോക്സഭയിൽ ആഭ്യന്തരമന്ത്രി അമിത് ഷായെ ന്യായീകരിച്ച് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു നടത്തിയ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് എംപി കെ.സി. വേണുഗോപാൽ. റിജിജുവിന്റെ വാദം ഈ പാർലമെന്റ് കണ്ട ഏറ്റവും വലിയ തമാശയാണെന്ന് അദ്ദേഹം പരിഹസിച്ചു.
സഭയിൽ പരീക്ഷാ സംബന്ധമായ ബില്ലിന്മേൽ ചർച്ച നടക്കുമ്പോൾ ആഭ്യന്തരമന്ത്രിക്ക് വേണമെങ്കിൽ സഭയിൽ എത്താമായിരുന്നു എന്നും, ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകാൻ സർക്കാരിന് ഭയമാണെന്നും വേണുഗോപാൽ കുറ്റപ്പെടുത്തി.
ഭീകരർക്ക് വിറയലുണ്ടാക്കാൻ അമിത് ഷായുടെ പേര് മാത്രം മതിയെന്നും, അമിത് ഷാ സംസാരിച്ചു തുടങ്ങിയാൽ പ്രതിപക്ഷത്തിന് താങ്ങാനാവില്ലെന്നുമുള്ള കിരൺ റിജിജുവിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു കോൺഗ്രസ് ജനറൽ സെക്രട്ടറി കൂടിയായ കെ.സി. വേണുഗോപാൽ.
ഡൽഹിയിൽ വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പോലീസ് നടപടിയെക്കുറിച്ചും പരീക്ഷാ രീതികളെക്കുറിച്ചും സഭയിൽ ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. വിദ്യാർത്ഥി പ്രക്ഷോഭത്തിൽ ആഭ്യന്തരമന്ത്രി സഭയിലെത്തി വിശദീകരണം നൽകണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് പ്രതിപക്ഷം.
National
ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച ശ്രദ്ധ വാക്കർ വധക്കേസിലെ വിചാരണ നടപടികളിൽ മാറ്റം വരുത്തി ഡൽഹി കോടതി. കേസിൽ പ്രതിയായ അഫ്താബ് അമീൻ പൂനാവാലയ്ക്ക് സർവകലാശാല പരീക്ഷ ഉള്ളതിനാൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഇളവ് അനുവദിച്ചാണ് സാകേത് ജില്ലാ കോടതി നടപടി.
ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ എം.എ സോഷ്യോളജി അവസാനവർഷ പരീക്ഷ എഴുതുന്നതിനായാണ് അഫ്താബ് അപേക്ഷ നൽകിയത്. തിഹാർ ജയിലിലെ മൂന്നാം നമ്പർ സെൻട്രൽ ജയിലിൽ പ്രവർത്തിക്കുന്ന പരീക്ഷാ കേന്ദ്രത്തിലാണ് പരീക്ഷ നടക്കുന്നത്.
അഫ്താബിന്റെ അപേക്ഷ പരിഗണിച്ച അഡീഷണൽ സെഷൻസ് ജഡ്ജ് ഹർഗുർവരീന്ദർ സിംഗ് ജഗ്ഗി, ജൂലൈ 20-ന് നിശ്ചയിച്ചിരുന്ന വിചാരണ നടപടികൾ റദ്ദാക്കുകയായിരുന്നു. പ്രോസിക്യൂഷൻ സാക്ഷിവിസ്താരം ജൂലൈ 21 മുതൽ പുനരാരംഭിക്കും.
2022 മേയിലാണ് പങ്കാളിയായ ശ്രദ്ധ വാക്കറിനെ അഫ്താബ് കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുകയും ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ ഉപേക്ഷിക്കുകയും ചെയ്തത്. 2022 നവംബറിലാണ് ഇയാൾ അറസ്റ്റിലായത്.
National
ന്യൂഡൽഹി: ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യം ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന പ്രതിപക്ഷത്തിന് മറുപടിയുമായി പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു ലോക്സഭയിൽ. അമിത് ഷാ ദിവസവും പാർലമെന്റിൽ എത്തുന്നുണ്ടെന്നും അദ്ദേഹത്തിന്റെ പേര് പറഞ്ഞ് ദിവസവും പ്രതിഷേധിക്കുന്നത് ശരിയല്ലെന്നും റിജിജു പറഞ്ഞു. "ഭീകരർക്ക് വിറയലുണ്ടാക്കാൻ അമിത് ഷാ ജി എന്ന പേര് മാത്രം മതി," എന്ന് കിരൺ റിജിജു കൂട്ടിച്ചേർത്തു.
ഡൽഹിയിലെ പോലീസ് നടപടിയടക്കമുള്ള വിഷയങ്ങളിൽ ആഭ്യന്തരമന്ത്രി മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയിൽ ബഹളം തുടരുകയായിരുന്നു. ആഭ്യന്തരമന്ത്രി ദിവസവും പാർലമെന്റിൽ എത്തുന്നുണ്ടെന്നും, നിശ്ചിത ബിസിനസ് ഉള്ളപ്പോൾ മാത്രമാണ് മന്ത്രിമാർ സഭയിൽ വിശദീകരണം നൽകുന്നതെന്നും റിജിജു വ്യക്തമാക്കി. പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്സഭ ഇന്നത്തയേക്ക് പിരിഞ്ഞു.