പ്രതീകാത്മക ചിത്രം
റാഞ്ചി: വിവിധ മത്സരപരീക്ഷകളിൽ ക്രമക്കേട് ആരോപിച്ചുള്ള സിഐഡി, എസ്ഐടി അന്വേഷണ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ 22 റിക്രൂട്ട്മെന്റ് പരീക്ഷകൾ റദ്ദാക്കാനുള്ള ജാർഖണ്ഡ് സർക്കാരിന്റെ തീരുമാനത്തിന് ഹൈക്കോടതിയുടെ സ്റ്റേ. പരീക്ഷകൾ റദ്ദാക്കിയ നടപടിക്കെതിരെ ഉദ്യോഗാർഥികൾ നൽകിയ ഹർജികളിലാണ് വ്യാഴാഴ്ച കോടതിയുടെ സുപ്രധാന ഉത്തരവ്.
പരീക്ഷാ ക്രമക്കേടുകളിൽ നടപടി ആവശ്യപ്പെട്ട് 25 ദിവസം നീണ്ടുനിന്ന വിദ്യാർഥി പ്രക്ഷോഭത്തിന് ശേഷമായിരുന്നു പരീക്ഷകൾ റദ്ദാക്കാൻ സർക്കാർ തീരുമാനിച്ചത്. ഡ്രഗ് ഇൻസ്പെക്ടർ, അസിസ്റ്റന്റ് പ്രൊഫസർ, ഡെപ്യൂട്ടി കളക്ടർ, ഡെന്റൽ ഡോക്ടർ, അസിസ്റ്റന്റ് എൻജിനീയർ, സിവിൽ ജഡ്ജ്, അഡിഷണൽ പബ്ലിക് പ്രൊസിക്യൂട്ടർ, ഫോറസ്റ്റ് റേഞ്ച് ഓഫീസർ, പോളിടെക്നിക് ലക്ചറർ, സീനിയർ സയന്റിഫിക് ഓഫീസർ തുടങ്ങിയ തസ്തികകളിലേക്കുള്ള പരീക്ഷകളാണ് സർക്കാർ റദ്ദാക്കിയിരുന്നത്.
ജെപിഎസ്സി , ജെഎസ്എസ്സി പരീക്ഷാ സംവിധാനങ്ങളിൽ പരിഷ്കാരങ്ങൾ നിർദേശിക്കുന്നതിനായി ഒരു സമിതി രൂപീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. 11-13 തീയതികളിലെ ജെപിഎസ്സി കംബൈൻഡ് സിവിൽ സർവീസസ്, ജെഎസ്എസ്സി-സിജിഎൽ ,ഫുഡ് സേഫ്റ്റി ഓഫീസർ എന്നീ പരീക്ഷകളിൽ വിജയിച്ച അവധേഷ് കുമാർ, ദീപ്മാല, സോനം കുമാരി, സൗരഭ് സിംഗ് തുടങ്ങിയവരാണ് പരീക്ഷ റദ്ദാകിയ സർക്കാർ ഉത്തരവിനെതിരെ കോടതിയെ സമീപിച്ച നാല് ഹർജിക്കാർ.
തങ്ങളുടെ ഭാഗം കേൾക്കാതെയാണ് സർക്കാർ ഏകപക്ഷീയമായി പരീക്ഷകളും നിയമനങ്ങളും റദ്ദാക്കിയതെന്നാണ് ഉദ്യോഗാർഥികളുടെ വാദം. ജോലിയിൽ പ്രവേശിച്ച നിരവധിയാളുകളുടെ ഭാവി ഇതോടെ അനിശ്ചിതത്വത്തിലായി. കുറ്റക്കാരായ ഉദ്യോഗാർത്ഥികൾക്കെതിരെ മാത്രം നടപടിയെടുക്കുന്നതിന് പകരം മുഴുവൻ ആളുകളെയും പുറത്താക്കുന്നത് നീതികേടാണെന്നാണ് ഇവരുടെ പക്ഷം.
നിയമാനുസൃതമായി പരീക്ഷയെഴുതി മെറിറ്റ് ലിസ്റ്റിൽ ഇടംനേടിയാണ് ജോലി നേടിയതെന്നും, മുൻ ഹൈക്കോടതി ഉത്തരവുകൾ പാലിച്ചാണ് ജെഎസ്എസ്സി-സിജിഎൽ പരീക്ഷാഫലം പ്രഖ്യാപിച്ചതെന്നും അതിനാൽ പരീക്ഷ റദ്ദാക്കിയ സർക്കാരിന്റെ നടപടി നിയമവിരുദ്ധമാണെന്നും ഹർജിക്കാർ ആരോപിക്കുന്നു.
Tags : Jharkhand HighCourt LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash