മന്ത്രി ബിന്ദു കൃഷ്ണ
തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാർ അധികാരത്തിലെത്തി മൂന്ന് മാസമായിട്ടും മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറി നിയമനത്തിലുണ്ടായിരുന്ന അനിശ്ചിതത്വത്തിന് പരിഹാരം. മന്ത്രി നിർദേശിച്ച ശരത് ചന്ദ്രനെ പ്രൈവറ്റ് സെക്രട്ടറിയാക്കാൻ മുഖ്യമന്ത്രി അനുമതി നൽകി. മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് പേഴ്സണൽ സ്റ്റാഫുകളെ നിയമിക്കാത്തത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
മേയ് 18-ന് മുഖ്യമന്ത്രിക്കൊപ്പമാണ് ബിന്ദു കൃഷ്ണയും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. തുടർന്ന് സെക്രട്ടേറിയറ്റിൽ അണ്ടർ സെക്രട്ടറിയായ ശരത് ചന്ദ്രനെ പ്രൈവറ്റ് സെക്രട്ടറിയാക്കാൻ ഇ-ഓഫീസ് വഴി മന്ത്രി ആവശ്യപ്പെടുകയായിരുന്നു. തീരുമാനം വൈകിയതിനെ തുടർന്ന് മന്ത്രി ഈ ആവശ്യം വീണ്ടും ഉന്നയിച്ചിരുന്നു.
കെ.സി. വേണുഗോപാൽ എംഎൽഎ ആയിരുന്നപ്പോൾ അദ്ദേഹത്തിന്റെ പിഎ ആയും, പിന്നീട് മന്ത്രിയായപ്പോൾ പേഴ്സണൽ സ്റ്റാഫായും പ്രവർത്തിച്ചയാളാണ് ശരത് ചന്ദ്രൻ. കെ.സി. വേണുഗോപാലിനും താത്പര്യമുള്ളയാളെ പിഎസ് ആക്കണമെന്ന നിർദേശത്തിനാണ് ഇപ്പോൾ മുഖ്യമന്ത്രി പച്ചക്കൊടി കാണിച്ചിരിക്കുന്നത്.
അതേസമയം, സർക്കാർ വന്ന് മാസങ്ങൾ കഴിഞ്ഞിട്ടും ബോർഡ്, കോർപ്പറേഷൻ അധ്യക്ഷന്മാരുടെ നിയമനം വൈകുന്നതിൽ മുന്നണിയിലെ ഘടകകക്ഷികൾക്ക് കടുത്ത അതൃപ്തിയുണ്ട്. നേരത്തെ നടന്ന യുഡിഎഫ് യോഗത്തിൽ ബോർഡ് കോർപ്പറേഷൻ വീതംവെപ്പിനായി ഉഭയകക്ഷി ചർച്ചകൾ തീരുമാനിച്ചിരുന്നെങ്കിലും ഒന്നും നടപ്പായില്ല.
നിലവിൽ ജനങ്ങളുമായി നേരിട്ട് ബന്ധമുള്ള പല ബോർഡുകളുടെയും കോർപ്പറേഷനുകളുടെയും തലപ്പത്ത് മുൻ ഇടത് സർക്കാർ നിയമിച്ചവർ തന്നെ തുടരുന്നത് കോൺഗ്രസിലും യുഡിഎഫിലും വലിയ അമർഷത്തിന് കാരണമായിട്ടുണ്ട്.
Tags : BinduKrishna ChiefMinister LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash