തമിഴ്നാട് മുഖ്യമന്ത്രി വിജയ്
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്യുടെ ഓഫീസ് മാറ്റവുമായി ബന്ധപ്പെട്ട ടെൻഡർ നടപടികളിൽ ക്രമക്കേട് ആരോപിച്ചു പ്രതിപക്ഷം രംഗത്ത്. സർക്കാരിന്റെ 100 ദിനങ്ങൾ പൂർത്തിയാകുന്ന ഘട്ടത്തിൽ ബിജെപിയും ഡിഎംകെയും ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളാണ് സർക്കാരിനെതിരെ അഴിമതി ആരോപണം ഉയർത്തിയത്. തമിഴ്നാട് സെക്രട്ടറിയേറ്റിലെ ചരിത്രപ്രസിദ്ധമായ ഫോർട്ട് സെന്റ് ജോർജിൽ നിന്ന് ചെന്നൈയിലെ നാമക്കൽ കവിഞ്ഞാർ മാളിഗൈ കെട്ടിടത്തിന്റെ 10-ാം നിലയിലേക്ക് ഓഫീസ് മാറ്റാനാണ് തീരുമാനിച്ചിരിക്കുന്നത്.
ജീവനക്കാരുടെയും ഉപദേശകരുടെയും സ്ഥലസൗകര്യക്കുറവ് പരിഹരിക്കാനാണ് ഈ താത്കാലിക മാറ്റമെന്നാണ് ഔദ്യോഗിക വിശദീകരണം. ഇതിനായി 5.54 കോടി രൂപയുടെ ടെൻഡർ സർക്കാർ ക്ഷണിച്ചിട്ടുണ്ട്. എന്നാൽ നിർമാണ ജോലികൾ ആരംഭിച്ചതിന് ശേഷമാണ് സർക്കാർ ടെൻഡർ ഓൺലൈനായി പരസ്യപ്പെടുത്തിയതെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. ടെൻഡർ നടപടികളിൽ സുതാര്യത ഉറപ്പാക്കുമെന്ന് പ്രഖ്യാപിച്ച ടിവികെ സർക്കാർ ഇപ്പോൾ സ്വജനപക്ഷപാതവും നിയമലംഘനവും നടത്തുകയാണെന്ന് ബിജെപി നേതാവ് സി.ആർ. കേശവൻ ആരോപിച്ചു.
ടെൻഡർ പൂർത്തിയാകുന്നതിന് മുൻപേ നിർമാണം ആരംഭിച്ചതിൽ കൂടുതൽ വ്യക്തത വേണമെന്ന് ഡിഎംകെ എംഎൽഎ ഇ.വി. വേലുവും ആവശ്യപ്പെട്ടു. അതേസമയം, പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പിഡബ്ല്യുഡി മന്ത്രി ആധവ് അർജുന തമിഴ്നാട് നിയമസഭയിൽ വ്യക്തമാക്കി. ടെൻഡർ നടപടികൾ പൂർണമായും സുതാര്യമായിരിക്കുമെന്നും, ഖജനാവിന് യാതൊരുവിധ നഷ്ടവും സംഭവിക്കില്ലെന്നും അദ്ദേഹം ഉറപ്പുനൽകി.
മുഖ്യമന്ത്രി വിജയിയുടെ സെക്രട്ടറിമാരും ഉദ്യോഗസ്ഥരും 100 ചതുരശ്ര അടിയിൽ താഴെയുള്ള മുറികളിലാണ് നിലവിൽ ജോലി ചെയ്യുന്നതെന്നും, വിദേശ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചകൾക്കും മറ്റുമായി സൗകര്യപ്രദമായ അന്തരീക്ഷം ഒരുക്കുക മാത്രമാണ് ഓഫീസ് മാറ്റത്തിന്റെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Tags : TamilNadu VIjay LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash