Movies
തമിഴ്നാട് മുഖ്യമന്ത്രി വിജയ് ഫോണില്‍ വിളിച്ചുവെന്നും കൈകോർത്ത് മുന്നോട്ടുപോകുമെന്നും നടനും കേന്ദ്രസഹമന്ത്രിയുമായ സുരേഷ് ഗോപി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് വിജയ് സുരേഷ് ഗോപിയെ വിളിച്ചത്.
കേവല സൗഹൃദസംഭാഷണത്തിനപ്പുറം രാജ്യത്തിന്റെയും ജനങ്ങളുടേയും ഉന്നമനത്തിനായി എങ്ങനെ ഒരുമിച്ച് പ്രവർത്തിക്കാം എന്നതിനെക്കുറിച്ച് ഇരുവരും സംസാരിച്ചുവെന്നും സുരേഷ് ഗോപി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.
''ബഹുമാനപ്പെട്ട ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, എന്റെ പ്രിയ സുഹൃത്തും തമിഴകത്തിന്റെ പ്രിയ നായകനുമായ ജോസഫ് വിജയ് എന്നെ ഫോണില്‍ വിളിക്കുകയുണ്ടായി. സൗഹൃദം പങ്കുവെക്കലിനപ്പുറം, രാജ്യത്തിന്റെയും നമ്മുടെ ജനങ്ങളുടെയും ഉന്നമനത്തിനായി എങ്ങനെ ഒരുമിച്ച് പ്രവര്‍ത്തിക്കാം എന്നതിനെക്കുറിച്ചാണ് ഞങ്ങള്‍ പ്രധാനമായും സംസാരിച്ചത്.
കേരളം - തമിഴ്നാട് സംസ്ഥാനങ്ങളുടെ സമഗ്ര വികസനത്തിനും ഭാരതത്തിന്റെ പുരോഗതിക്കുമായി ഒരേ മനസോടെ, കൈകോര്‍ത്ത് മുന്നോട്ട് പോകുമെന്ന് ഞങ്ങള്‍ ഉറപ്പുനല്‍കി.
പ്രിയ സഹോദരന്, തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കും അദ്ദേഹത്തിന്റെ മുന്നോട്ടുള്ള എല്ലാ ജനസേവന യാത്രകള്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍'' എന്നും സുരേഷ് ഗോപി കുറിച്ചു.
ബുധനാഴ്ചയാണ് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്, പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയത്. ഡൽഹിയിൽ സേവാ തീർഥിലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ 20 മിനിറ്റോളം കൂടിക്കാഴ്ച നീണ്ടുനിന്നു.
National
ന്യൂഡൽഹി: മുഖ്യമന്ത്രിപദവിയേറ്റെടുത്തതിനുശേഷം ആദ്യമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി . സേവാതീർഥിലെ പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന കൂടിക്കാഴ്ച ഇരുപത് മിനിറ്റോളം നീണ്ടു.
തമിഴ്നാടിന്റെ സംസ്ഥാന ഗാനമായ ’തമിഴ് തായ് വാഴ്ത്ത്’ സർക്കാർ ചടങ്ങുകളിൽ ആദ്യം ആലപിക്കുന്ന കീഴ്വഴക്കം തുടരണമെന്നതിൽ വ്യക്തത വരുത്തണമെന്ന് വിജയ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
കർണാടകയിലെ മേക്കാദാട്ടുവിൽ അണക്കെട്ട് നിർമിക്കാനുള്ള കർണാടക സർക്കാരിന്റെ നീക്കം അനുവദിക്കരുതെന്നും വിജയ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ന് അദ്ദേഹം കോണ്‍ഗ്രസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. രാവിലെ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും സന്ദർശിക്കുന്ന വിജയ് സർക്കാർ രൂപീകരണത്തിനു പിന്തുണ നൽകിയ ഇടതുപാർട്ടികളുടെ നേതാക്കളെയും കാണുമെന്ന് സൂചനയുണ്ട്.
National
ചെന്നൈ: തമിഴ്നാട്ടിൽ ഗോവധം പൂർണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി. ബക്രീദിന് പൊതുവിടങ്ങളിൽ കന്നുകാലി കശാപ്പ് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ അസാധാരണ ഉത്തരവ്.
അധികൃതർ അംഗീകരിച്ച സ്ഥലത്ത് അല്ലാതെ പൊതുവിടങ്ങളിൽ ബക്രീദിനോട് അനുബന്ധിച്ച് കന്നുകാലി കശാപ്പ് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഹിന്ദു മക്കൾ കക്ഷി നേതാവ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
വഴിയരികിലോ തുറസായ സ്ഥലത്തോ അനുമതി നൽകരുതെന്ന് കോടതി പറഞ്ഞിരുന്നു. ഉത്തരവിന്റെ പകർപ്പ് പുറത്തുവന്നപ്പോഴാണ് ഗോവധം പൂർണമായി നിരോധിക്കുന്നതായി കോടതി വ്യക്തമാക്കിയത്. ഹർജിക്കാരന് പോലും ഈ ആവശ്യം ഉണ്ടായിരുന്നില്ലെന്നതാണ് ശ്രദ്ധേയം.
ഉത്തരവ് ലംഘിക്കപ്പെടില്ലെന്ന് ചീഫ് സെക്രട്ടറിയും ക്രമസമാധാന ചുമതലയുള്ള എഡിജിപിയും ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു. ജസ്റ്റിസ് ജി.ആർ. സ്വാമിനാഥന്റെ ബഞ്ചിന്റേതാണ് ഉത്തരവ്.
National
ചെന്നൈ: തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയെന്നാണ് സംശയം.
കോയമ്പത്തൂർ ജില്ലയിലെ കണ്ണമ്പാളയം ഗ്രാമത്തില്‍ നിന്ന് വ്യാഴാഴ്ച വൈകുന്നേരമാണ് കുട്ടിയെ കാണാതായത്. നാലാം ക്ലാസ് വിദ്യാർഥിനിയായ പെണ്‍കുട്ടി സുലൂര്‍ താലൂക്കിലെ പല്ലപാളയം ഭാരതിപുരത്ത് മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്.
വ്യാഴാഴ്ച വൈകുന്നേരം വീടിനടുത്ത് കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ കാണാതായത്. കുട്ടിയെ കാണാനില്ലെന്ന് മനസിലാക്കിയതോടെ മാതാപിതാക്കളും അയല്‍ക്കാരും ചേര്‍ന്ന് തിരച്ചില്‍ ആരംഭിച്ചു. കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞുകൊണ്ട് കുടുംബം സുലൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വെള്ളിയാഴ്ച വൈകുന്നേരത്തോടെ, പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് ഏകദേശം 1.5 കിലോമീറ്റര്‍ പിന്നിലായി സ്ഥിതി ചെയ്യുന്ന കണ്ണമ്പാളയം എന്ന സ്ഥലത്തെ വലിയ ഒരു കുളത്തില്‍ മൃതദേഹം പൊങ്ങിക്കിടക്കുന്നതായി നാട്ടുകാരാണ് കണ്ടത്.
പോലീസ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. പെണ്‍കുട്ടി ലൈംഗീകമായ പീഡനത്തിനിരയായിട്ടുണ്ടാകാമെന്ന് പോലീസ് പറഞ്ഞു. കോയമ്പത്തൂര്‍ ജില്ലാ പോലീസ് പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്.
പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ കൃത്യമായ അന്വേഷണം നടത്തണമെന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും സുലൂര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ റോഡ് ഉപരോധിച്ചിരുന്നു.
പുതിയതായി ചുമതലയേറ്റ ജില്ലാ പോലീസ് സൂപ്രണ്ട് എ. പവന്‍കുമാര്‍ റെഡ്ഡി കേസില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
അതേസമയം, ഇത്തരം സംഭവങ്ങൾ ഒരിക്കലും വച്ചുപൊറുപ്പിക്കില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് പറഞ്ഞു. "കോയമ്പത്തൂരിൽ ഇന്നലെ 10 വയസുകാരിക്ക് സംഭവിച്ച ഭയാനകമായ സംഭവം അത്യധികം ദുഃഖവും ഞെട്ടലും ഉണ്ടാക്കുന്നു. ഇത്തരം മനുഷ്യത്വരഹിതവും പൊറുക്കാനാവാത്തതുമായ കുറ്റകൃത്യങ്ങൾ നമ്മുടെ സമൂഹത്തിൽ ഒരിക്കലും വച്ചുപൊറുപ്പിക്കാൻ കഴിയില്ല'.- അദ്ദേഹം എക്സിൽ പോസ്റ്റ് ചെയ്തു.
മുഖ്യമന്ത്രിയിൽ നിന്ന് ഉറപ്പ് ലഭിക്കുന്നതുവരെ മൃതദേഹം മോർച്ചറിയിൽ നിന്ന് കൊണ്ടുപോകാൻ പെൺകുട്ടിയുടെ കുടുംബം വിസമ്മതിച്ചതിനെ തുടർന്നാണ് വിജയ് പ്രതികരിച്ചത്. "മുഖ്യമന്ത്രിയിൽ നിന്ന് എന്തെങ്കിലും പ്രസ്താവന ലഭിക്കുന്നതുവരെ ഞങ്ങൾ മൃതദേഹം കൊണ്ടുപോകില്ല. ഞങ്ങൾ മാറ്റത്തിന് വോട്ട് ചെയ്തു. ഇപ്പോൾ, അദ്ദേഹം ഒരു പ്രസ്താവനയോ ഉറപ്പോ പോലും നൽകുന്നില്ല. പുതിയ സർക്കാരിനു ശേഷവും മാറ്റമുണ്ടാകില്ലെന്ന് ഇത് കാണിക്കുന്നു'.- മാതാപിതാക്കൾ ദേശീയ മാധ്യമത്തോടു പറഞ്ഞു.
National
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ ചരിത്ര നിമിഷം കുറിച്ചുകൊണ്ട് ദീർഘമായ 59 വർഷത്തെ ഇടവേളയ്ക്ക് ശേഷം കോൺഗ്രസ് സംസ്ഥാന ഭരണത്തിന്റെ ഭാഗമാകുന്നു. തമിഴക വെട്രി കഴകം നേതാവും മുഖ്യമന്ത്രിയുമായ വിജയ്യുടെ മന്ത്രിസഭയിൽ രണ്ട് കോൺഗ്രസ് എംഎൽഎമാർ നാളെ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും.
കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് അഡ്വ. രാജേഷ് കുമാർ, പി. വിശ്വനാഥൻ എന്നിവരാണ് നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുകയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ബുധനാഴ്ച ഔദ്യോഗികമായി സ്ഥിരീകരിച്ചു.
രണ്ട് നേതാക്കൾക്കും ആശംസകൾ നേർന്നുകൊണ്ട് കെ.സി. വേണുഗോപാൽ എക്സിൽ കുറിപ്പ് പങ്കുവെച്ചു. "ഇത് ഞങ്ങളെ സംബന്ധിച്ച് ചരിത്രപരമായ ഒരു മുഹൂർത്തമാണ്. നീണ്ട 59 വർഷത്തെ വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് കോൺഗ്രസ് തമിഴ്നാട് മന്ത്രിസഭയുടെ ഭാഗമാകുന്നത്." തമിഴ്നാട്ടിൽ 1967-ൽ ഭരണം നഷ്ടമായതിന് ശേഷം ഇതാദ്യമായാണ് കോൺഗ്രസ് ഒരു സംസ്ഥാന സർക്കാരിൽ പങ്കാളിയാകുന്നത് എന്ന പ്രത്യേകതയും ഇതിനുണ്ട്.
മേയ് നാലിന് പ്രഖ്യാപിച്ച തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിൽ, കന്നിപ്പോരാട്ടത്തിൽ തന്നെ തകർപ്പൻ പ്രകടനമാണ് നടൻ വിജയ്യുടെ ടിവികെ കാഴ്ചവെച്ചത്. എന്നാൽ ഭൂരിപക്ഷ സംഖ്യ തികയ്ക്കാൻ പാർട്ടിക്ക് സാധിച്ചിരുന്നില്ല. ഈ പ്രതിസന്ധി ഘട്ടത്തിൽ വിജയ്ക്ക് പിന്തുണയുമായി ആദ്യം രംഗത്തെത്തിയത് 5 എംഎൽഎമാരുള്ള കോൺഗ്രസ് ആയിരുന്നു.
National
ചെന്നൈ: തമിഴ്നാട്ടിൽ വിജയ് മന്ത്രിസഭയിലേക്ക് കോൺഗ്രസും. മന്ത്രിസഭ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് രണ്ട് കോൺഗ്രസ് എംഎൽഎമാർ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ആറ് പതിറ്റാണ്ടിന് ശേഷമാണ് തമിഴ്നാട്ടിൽ കോൺഗ്രസ് ഭരണത്തിന്റെ ഭാഗമാകുന്നത്.
കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് കെ. രാജേഷ് കുമാർ, പി. വിശ്വനാഥൻ എന്നിവരാണ് പുതിയ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്. രാവിലെ 10ഓടെ രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണറുടെ ചുമതലയുള്ള രാജേന്ദ്ര അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുക്കും.
കൃഷി, ഉന്നത വിദ്യാഭ്യാസം, റവന്യൂ തുടങ്ങിയ സുപ്രധാന വകുപ്പുകളിൽ നിലവിൽ മന്ത്രിമാരില്ലാത്ത സാഹചര്യം പരിഹരിക്കാനാണ് മന്ത്രിസഭാ വികസനം. കോൺഗ്രസിനെ ഭരണത്തിൽ ഉൾപ്പെടുത്തിയത് വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ സഖ്യം ശക്തമാക്കാനും സഹായിക്കുമെന്നാണ് ടിവികെ വിലയിരുത്തൽ.
National
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്യുടെ ചേംബറിൽ നിന്നുള്ള വീഡിയോ പുറത്തുവന്നതിന് പിന്നാലെ വിവാദം കനക്കുന്നു. വിജയ്യുടെ ചേംബറിനുള്ളിൽ സന്ദർശകൻ ചിത്രീകരിച്ച സെൽഫി വീഡിയോ ആണ് പുറത്തുവന്നത്.
മുഖ്യമന്ത്രി വിജയ്യും ഭിന്നശേഷിക്കാരുടെ സംഘടന പ്രതിനിധികളും തമ്മിലുള്ള കൂടിക്കാഴ്ചയുടെ വീഡിയോ ആണ് വിവാദത്തിന് വഴിവച്ചത്. സംഘടന പ്രസിഡന്റ് ഡോ. പി. സിമ്മചന്ദ്രൻ ആണ് വീഡിയോ ചിത്രീകരിച്ചത്.
സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഡിഎംകയും ബിജെപിയും രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് റീലുകൾ ചിത്രീകരിക്കുന്ന സ്ഥലമായി തരംതാണെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. മുഖ്യമന്ത്രിയുടെ കസേരയിൽ വിജയ് ഇരിക്കുന്നത് ദൃശ്യങ്ങളിൽ ഉണ്ട്.
എന്നാൽ ഫോട്ടോ എടുക്കാൻ വിജയ്യുടെ അനുമതി തേടിയിരുന്നെന്നും, അബദ്ധത്തില്‍ വീഡിയോ ആയെന്നുമാണ് സിമ്മചന്ദ്രന്റെ പ്രതികരണം.
National
ചെന്നൈ: തമിഴ്നാട്ടിൽ നടൻ വിജയ്യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം സർക്കാർ അധികാരമേറ്റ് പത്ത് ദിവസം തികയും മുൻപ് തന്നെ മുന്നണിയിൽ കടുത്ത ഭിന്നത. സർക്കാരിനെ പുറത്തുനിന്ന് പിന്തുണയ്ക്കുന്ന പ്രധാന കക്ഷിയായ സിപിഎം, അണ്ണാ ഡിഎംകെ സഖ്യത്തിലേക്ക് വന്നാൽ പിന്തുണ പുനഃപരിശോധിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചതോടെയാണ് വിജയ് സർക്കാർ വീണ്ടും പ്രതിസന്ധിയിലായത്.
ഡിഎംകെയും എഐഎഡിഎംകെയും ഒരുപോലെ തള്ളിക്കളഞ്ഞ ജനവിധിയാണ് മേയ് നാലിന് തമിഴ്നാട്ടിൽ ഉണ്ടായത്. അതിനാൽ എഐഎഡിഎംകെയുടെ ഏതെങ്കിലും വിഭാഗത്തെ ഭരണത്തിൽ പങ്കാളികളാക്കുന്നത് ജനവിധിക്കെതിരാണെന്ന് സിപിഎം വ്യക്തമാക്കി. അഴിമതിരഹിത ഭരണം എന്ന ടിവികെയുടെ വാഗ്ദാനത്തിന് വിരുദ്ധമായിരിക്കും ഇതെന്നും സിപിഎം ഓർമിപ്പിച്ചു.
"തമിഴ്നാട് ഇപ്പോൾ മറ്റൊരു തെരഞ്ഞെടുപ്പിലേക്ക് പോകാൻ തയ്യാറല്ലാത്തതിനാലാണ് ഞങ്ങൾ ടിവികെയെ പിന്തുണയ്ക്കുന്നത്. ഗവർണർ ഭരണത്തിലൂടെ സംസ്ഥാനത്ത് ബി.ജെ.പി പിൻവാതിലിലൂടെ അധികാരം പിടിക്കുന്നത് തടയുക മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം, എന്ന് സിപിഎം മാധ്യമങ്ങളോട് വ്യക്തമാക്കി.
National
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയെന്ന് സംശയിക്കുന്ന വിദേശ പൗരന്മാർ അറസ്റ്റിൽ. ചെന്നൈ, മധുര വിമാനത്താവളങ്ങളിൽ ഇമിഗ്രേഷൻ ബ്യൂറോയും ലോക്കൽ പോലീസും സംയുക്തമായാണ് ഇവരെ പിടികൂടിയത്.
വിദേശ പാസ്പോർട്ട് കൈവശം വച്ചിരുന്ന 25ഓളം പൗരന്മാരാണ് പിടിയിലായത്. ഇവർക്കെതിരെ 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പുകൾക്കൊപ്പം, 2023 ലെ ഭാരതീയ ന്യായ സംഹിതയിലെ വ്യവസ്ഥകൾ പ്രകാരം എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തതായി ദി സൺഡേ ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.
ശ്രീലങ്ക, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാരാണ് പിടിയിലായത്. പതിവ് ഇമിഗ്രേഷൻ പരിശോധനകൾക്കിടെയാണ് ഇവരെ പിടികൂടിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
നാല് സ്ത്രീകളുൾപ്പെടെ 10 പേരാണ് അറസ്റ്റിലായത്. രഞ്ജിനി (59), സർഫുദീൻ (68), നിലന്തി (44), ജയന്തൻ (40), ചാർളി ബാലചന്ദ്രൻ (48), ചക്രവർത്തി ലോഗപ്രിയ (50), സുനിത ചക്രവർത്തി (48) എന്നിവർ ശ്രീലങ്കൻ പൗരന്മാരാണ്.
യുകെയിൽ നിന്നുള്ള അയ്യാദുരൈ (53), ഇന്തോനേഷ്യയിൽ നിന്നുള്ള ടിറ്റിൻ മരിയാട്ടി (47), കാനഡയിൽ നിന്നുള്ള ജിത്തേന്ദ്രനാഥ് (38) എന്നിവരാണ് അറസ്റ്റിലായ മറ്റ് വിദേശ പൗരന്മാർ. വിദേശ യാത്രയ്ക്ക് പുറപ്പെടുന്നതിന് മുമ്പുള്ള പരിശോധനയിൽ ഇവരുടെ ചൂണ്ടുവിരലുകളിൽ മായാത്ത മഷി പാടുകൾ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ശ്രദ്ധിച്ചതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ശ്രീലങ്കൻ പാസ്പോർട്ട് കൈവശമുണ്ടായിരുന്ന ഇവരുടെ പക്കൽ നിന്നും ഇലക്ഷൻ കമ്മീഷന്റെ വോട്ടർ രേഖകളും കണ്ടെത്തി. സംഭവത്തിൽ അധികൃതർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Movies
തമിഴ്നാട് മുഖ്യമന്ത്രി വിജയ്യ്ക്കെതിരെ വിമർശനവുമായി നടി ജൂലി വീണ്ടും രംഗത്ത്. വിജയ്യുടെ വ്യക്തിഗത ജ്യോത്സ്യനും പാർട്ടി വക്താവുമായ റിക്കി രാധൻ പണ്ഡിറ്റ് വെട്രിവേലിനെ മുഖ്യമന്ത്രിയുടെ ഓഫിസിൽ ഓഫിസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആയി നിയമിക്കാനെടുത്ത തീരുമാനമാണ് വിമർശനങ്ങൾക്ക് വഴിവച്ചത്.
മുഖ്യമന്ത്രി ആയ ശേഷം നടത്തിയ ആദ്യ തട്ടിപ്പിന് അഭിനന്ദനങ്ങൾ എന്ന് പരിഹസിച്ചുകൊണ്ടാണ് ജൂലി സംസാരിച്ചു തുടങ്ങിയത്.
‘‘അണ്ണാ സൂപ്പർ! നിങ്ങളുടെ ആദ്യത്തെ ഔദ്യോഗികമായ 'അഴിമതി' നിങ്ങൾ നടത്തിക്കഴിഞ്ഞു, അതിന് അഭിനന്ദനങ്ങൾ. ഞങ്ങൾ പെരിയാർ ആശയങ്ങളിൽ വിശ്വസിക്കുന്നവരും സനാതന ധർമത്തിന് എതിരായവരുമാണ്; എങ്കിലും നിങ്ങളുടെ വ്യക്തിപരമായ വിശ്വാസങ്ങളെ ഞങ്ങൾ ബഹുമാനിക്കുന്നു.
ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്നതോ പ്രാർത്ഥിക്കുന്നതോ തെറ്റാണെന്ന് ഞങ്ങൾ എവിടെയും പറഞ്ഞിട്ടില്ല, മറിച്ച് ദൈവത്തെ മുൻനിർത്തി കാണിക്കുന്ന കാര്യങ്ങളെയാണ് ഞങ്ങൾ എതിർക്കുന്നത്.
അത് എന്തുതന്നെയായാലും, വളരെ പ്രധാനപ്പെട്ട ഒരു ഔദ്യോഗിക കുറിപ്പ് ഒരു ജ്യോത്സ്യന് നൽകുക വഴി നിങ്ങൾ നിങ്ങളുടെ വിശ്വാസത്തെയാണ് ഉയർത്തിപ്പിടിച്ചിരിക്കുന്നത്.
അത് നിങ്ങളുടെ ഇഷ്ടം, പക്ഷേ അദ്ദേഹത്തിനുള്ള ശമ്പളം വരുന്നത് എവിടെ നിന്നാണ് അണ്ണാ? അത് ഞങ്ങളെപ്പോലുള്ള സാധാരണക്കാരുടെ നികുതിപ്പണമല്ലേ.’’ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിൽ ജൂലി പറഞ്ഞു.
ജനങ്ങളുടെ നികുതിപ്പണം ഒരിക്കലും ദുർവിനിയോഗം ചെയ്യില്ലെന്ന് തിരഞ്ഞെടുപ്പ് റാലികളിൽ വിജയ് പ്രസംഗിക്കുന്ന പഴയ വീഡിയോയും ജൂലി ഇതിനോടൊപ്പം പങ്കുവെച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് കാലം മുതൽക്കേ വിജയുടെ രാഷ്ട്രീയ പ്രവേശനത്തെ ജൂലി എതിർത്തിരുന്നു. ഡിഎംകെ പ്രതിപക്ഷത്തിരിക്കുന്നത് വിജയിക്ക് വരും ദിവസങ്ങളിൽ വലിയ വെല്ലുവിളിയാകുമെന്നും ജൂലി നേരത്തെ നൽകിയിരുന്നു.
Movies
തമിഴ്നാട് നിയമസഭയിലെ കന്നി പ്രസംഗത്തിൽ തിളങ്ങി മുഖ്യമന്ത്രി വിജയ്. ഒരു കഥ പങ്കുവച്ചായിരുന്നു വിജയ്യുടെ കഥ തുടങ്ങിയത്.
സ്പീക്കറായി ജെ.സി.ഡി പ്രഭാകറെ തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് വിജയ് പറഞ്ഞ കഥയാണ് മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.
സ്പീക്കർ പദവി പണ്ട് ബ്രിട്ടിഷ് പാർലമെന്റിൽ എത്രത്തോളം അപകടകരമായിരുന്നു എന്ന ചരിത്രമാണ് വിജയ് തന്റെ തനതായ ശൈലിയിൽ അവതരിപ്പിച്ചത്.
വിജയ്യുടെ പ്രസംഗത്തിന്റെ പൂർണരൂപം
‘‘ബഹുമാനപ്പെട്ട സ്പീക്കർ, താങ്കൾ എതിരാളികൾ ഇല്ലാതെയാണ് സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടത്. താങ്കളെ ഈ ആസനത്തിലേക്ക് സഭാ നേതാവും പ്രതിപക്ഷ നേതാവും ചേർന്ന് കൈപിടിച്ച് ആനയിച്ചിരുത്തി.
ഈ സമ്പ്രദായം എങ്ങനെ വന്നു എന്നത് രസകരമായ ഒരു ചരിത്രമാണ്. ഇംഗ്ലണ്ടിലെ പാർലമെന്റ് നടപടികൾക്ക് സമാനമാണ് നമ്മുടെ പാർലമെന്റ് നടപടികളും.
രാജഭരണകാലത്ത് തന്നെ അവിടെ പാർലമെന്റ് നിലവിലുണ്ടായിരുന്നു. അക്കാലത്ത് എല്ലാ അധികാരങ്ങളുമുള്ള രാജാവും പാർലമെന്റും ഉണ്ടായിരുന്നു.
രാജാവ് ഒരു കാര്യം ചെയ്യാൻ ആഗ്രഹിക്കുമ്പോൾ, പാർലമെന്റ് പലപ്പോഴും അത് നിരസിക്കും. രാജാവിന്റെ താല്പര്യം പാർലമെന്റ് തള്ളിക്കളഞ്ഞു എന്ന വാർത്ത രാജാവിനെ അറിയിക്കേണ്ടത് പാർലമെന്റ് തലവനായ സ്പീക്കർ ആണ്.
സഭയുടെ അഭിപ്രായം രാജാവിനോട് പറയാൻ വലിയ ധൈര്യം വേണം. ചില കാര്യങ്ങൾ ചെയ്യാൻ പാർലമെന്റിന്റെ അനുമതി വേണമെങ്കിലും, ആ രാജ്യത്തെ ഏത് പ്രജയ്ക്കും വധശിക്ഷ വിധിക്കാൻ രാജാവിന് അധികാരമുണ്ടായിരുന്നു.
തന്റെ ഇഷ്ടം പാർലമെന്റ് നിരസിച്ചു എന്ന് പറയുന്ന സ്പീക്കറെ വധിക്കാൻ രാജാവ് ഉത്തരവിടുമായിരുന്നു. തല വെട്ടിക്കളയൂ എന്ന് അവർ ആജ്ഞാപിക്കുമായിരുന്നു.
ഇത് പലതവണ സംഭവിച്ചതിനാൽ ആരും സ്പീക്കർ പദവിയിലേക്ക് വരാൻ ആഗ്രഹിച്ചില്ല. അതിനാൽ, പുതിയ പാർലമെന്റ് കൂടുമ്പോൾ സ്പീക്കറായി ഒരാളെ പ്രഖ്യാപിച്ചാൽ ഉടൻ അദ്ദേഹം ജീവൻ രക്ഷിക്കാൻ വേണ്ടി ഓടുമായിരുന്നു.
അപ്പോൾ സഭാ നേതാവും പ്രതിപക്ഷ നേതാവും അദ്ദേഹത്തെ തടഞ്ഞുനിർത്തി, കൈകളിൽ പിടിച്ച് വലിച്ച് കൊണ്ടുവന്ന് സീറ്റിൽ ഇരുത്തുമായിരുന്നു. അന്ന് മുതൽ നിലനിന്നുപോരുന്ന പാരമ്പര്യമാണിത്. ജനാധിപത്യം വന്ന ശേഷവും ഈ കീഴ്വഴക്കം തുടരുന്നു.
തീർച്ചയായും തമിഴക വെട്രി കഴകത്തിലെ എല്ലാ അംഗങ്ങളും നിങ്ങൾക്ക് സഹായഹസ്തമായി ഉണ്ടാകുമെന്ന് ഈ അവസരത്തിൽ ഉറപ്പുനൽകാൻ ഞാൻ ആഗ്രഹിക്കുന്നു. സഭയുടെ മാന്യതയും അന്തസും സഭാംഗങ്ങളുടെ അഭിമാനവും കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്തം നിങ്ങളിൽ നിക്ഷിപ്തമാണ്.’’ വിജയ് പറഞ്ഞു.
National
ന്യൂഡൽഹി: തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ കേന്ദ്ര സർക്കാരിന് കത്തയച്ച് വിജയ്. ശ്രീലങ്കയിൽ തടവിലായ തമിഴ്നാട്ടിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളുടെ മോചനത്തിനായിഅടിയന്തര ഇടപെടൽ ആവശ്യപ്പെട്ടാണ് കത്ത്.
ആറ് മത്സ്യത്തൊഴിലാളികളാണ് ശ്രീലങ്കയിൽ തടവിലുള്ളത്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് ആണ് ഇതുസംബന്ധിച്ച് വിജയ് കത്തയച്ചത്. തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളികൾ ശ്രീലങ്കൻ നാവികസേനയുടെ പിടിയിലാകുന്ന സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ.
അതേസമയം മുഖ്യമന്ത്രി വിജയ്യുടെ ഓഫീസിലെ നിയമനത്തിൽ വിവാദം ഉയര്‍ന്നു. വിജയ്യുടെ വിശ്വസ്തനായ ജ്യോത്സ്യനെ സർക്കാർ പദവിയിൽ നിയമിച്ചതിനെതിരെയാണ് കോൺഗ്രസും വിസികെയും രംഗത്തെത്തിയത്.
ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി തസ്തികയിലാണ് ജ്യോത്സ്യൻ റിക്കി രാധൻ പണ്ഡിറ്റ് വെട്രിവേലിനെ മുഖ്യമന്ത്രി വിജയ് നിയമിച്ചത്. ശമ്പളവും മറ്റും പിന്നാലെ വ്യക്തമാക്കുമെന്നാണ് ഉത്തരവ്.
National
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ മദ്യശാലകൾക്ക് പൂട്ടിട്ട് വിജയ്. ആരാധനാലയങ്ങൾ, സ്കൂളുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവയുടെ 500 മീറ്റർ അടുത്തുള്ള മദ്യശാലകൾ അടച്ചുപൂട്ടാൻ മുഖ്യമന്ത്രി ഉത്തരവിട്ടു.
തീരുമാനം നടപ്പിലാകുന്നതോടെ 717 ടാസ്മാക് ഔട്ട്ലെറ്റുകൾ അടച്ചുപൂട്ടും. സ്കൂളുകൾക്ക് സമീപമുള്ള 186, ആരാധനാലയങ്ങൾക്ക് സമീപമുള്ള 276, ബസ് സ്റ്റാൻഡിനടുത്തുള്ള 255 മദ്യശാലകളാണ് അടച്ചുപൂട്ടുന്നത്.
ഉത്തരവ് രണ്ടാഴ്ചയ്ക്കകം നടപ്പിലാക്കണമെന്നാണ് നിർദേശം. തമിഴ്നാട്ടിൽ ആകെ 4765 ടാസ്മാക് ഔട്ട്ലെറ്റുകൾ ഉണ്ട്. പൊതുജനതാല്പര്യാർഥമുള്ള നടപടി എന്നാണ് ഉത്തരവിൽ പറയുന്നത്.
National
ചെന്നൈ: തമിഴ്നാട് നിയമസഭയിൽ ഇന്ന് സ്പീക്കർ-ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കും. ചെന്നൈ തൌസൻഡ് ലൈറ്റ്സ് എംഎൽഎ ജെ.സി.ഡി. പ്രഭാകർ ആണ് ടിവികെയുടെ സ്ഥാനാർഥി. മൂന്നാം തവണയാണ് പ്രഭാകർ എംഎൽഎ ആകുന്നത്.
ചൊവ്വാഴ്ച രാവിലെ 9.30 നാണ് തെരഞ്ഞെടുപ്പ് നടക്കുക. എന്നാൽ ഡിഎംകെയും എഐഎഡിഎംകെയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല. പ്രഭാകർ മുതിർന്ന നേതാവാണെന്നും അനുയോജ്യനായ സ്ഥാനാർഥിയാണെന്നും ഡിഎംകെ വക്താവ് ടി.കെ.എസ്. ഇളങ്കോവൻ ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു.
വിജയ് സർക്കാരിന്റെ കീഴിൽ നിയമസഭയുടെ അധ്യക്ഷസ്ഥാനത്തേക്ക് പരിചയസമ്പന്നനായ പ്രഭാകറിനെ എത്തിക്കുന്നതിലൂടെ അനായാസം വിജയിച്ച്, സഭാ നടപടികൾ സുഗമമായി മുന്നോട്ട് കൊണ്ടുപോകാമെന്നാണ് ടിവികെ കണക്കുകൂട്ടുന്നത്. എം. രവിശങ്കർ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനാർഥിയാകും.
അതേസമയം ഇന്ന് എഐഎഡിഎംകെയിലെ പിളർപ്പിൽ സ്പീക്കർ ഇന്ന് നിലപാട് വ്യക്തമാക്കിയേക്കും. എസ്.പി. വേലുമണിയെ കക്ഷിനേതാവാക്കണമെന്ന് 30 എംഎൽഎമാരും ഇപിഎസിനെ അംഗീകരിക്കണമെന്ന് 17 പേരും ആവശ്യപ്പെടുന്ന കത്തുകൾ പ്രോടേം സ്പീക്കറിന് നൽകിയിരുന്നു.
National
ചെന്നൈ: തമിഴ്നാട് നിയമസഭാ സ്പീക്കർ തെരഞ്ഞെടുപ്പിൽ മത്സരം ഒഴിവാക്കി ഡിഎംകെ. സ്ഥാനാർഥികളെ പ്രഖ്യാപിച്ചില്ല. അണ്ണാ ഡിഎംകെയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല.
ഇന്ന് രാവിലെ 9.30 നാണ് തെരഞ്ഞെടുപ്പ് നടക്കുക. ഭരണകക്ഷിയായ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) സ്ഥാനാർഥിയായി മുതിർന്ന നേതാവ് ജെ.സി.ഡി. പ്രഭാകറിനെ നിശ്ചയിച്ചിട്ടുണ്ട്. ചെന്നൈയിലെ തൗസൻഡ് ലൈറ്റ്സ് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ അദ്ദേഹം, നാമനിർദ്ദേശ പത്രിക നിയമസഭാ സെക്രട്ടറിക്ക് കൈമാറി.
വിജയ് സർക്കാരിന്റെ കീഴിൽ നിയമസഭയുടെ അധ്യക്ഷസ്ഥാനത്തേക്ക് പരിചയസമ്പന്നനായ പ്രഭാകറിനെ എത്തിക്കുന്നതിലൂടെ അനായാസം വിജയിച്ച്, സഭാ നടപടികൾ സുഗമമായി മുന്നോട്ട് കൊണ്ടുപോകാമെന്നാണ് ടിവികെ കണക്കുകൂട്ടുന്നത്. എം. രവിശങ്കർ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനാർഥിയാകും.
National
ചെന്നൈ: തമിഴ്നാട്ടിൽ ടിവികെ സർക്കാർ അധികാരം ഏറ്റെടുത്തതിനു പിന്നാലെ എഐഎഡിഎംകെയിൽ പിളർപ്പ്. നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് പിളർപ്പിൽ കലാശിച്ചത്.
30 എംഎൽഎമാരുടെ പിന്തുണയോടെ എസ്.പി.വേലുമണിയെ ഒരു വിഭാഗം നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. അതേസമയം മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ അനുകൂലിക്കുന്ന 17 എംഎൽഎമാർ അദ്ദേഹമാണ് നേതാവെന്ന് അവകാശപ്പെട്ട് രംഗത്തെത്തി.
ഇരുവിഭാഗവും തങ്ങളുടെ നിലപാട് വ്യക്തമാക്കി സ്പീക്കർക്ക് പ്രത്യേകം കത്തുകൾ നൽകിയിട്ടുണ്ട്. പാർട്ടി പിളർപ്പിലേക്ക് നീങ്ങുന്നതിനിടെ ജനറൽ സെക്രട്ടറി പദവി നിലനിർത്താൻ ഇപിഎസ് തീവ്രശ്രമത്തിലാണ്. അനുരഞ്ജനത്തിന്റെ ഭാഗമായി സി.വി.ഷണ്മുഖത്തെ നിയമസഭാ കക്ഷി നേതാവായി അംഗീകരിക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.
National
ചെന്നൈ: തമിഴ്നാട് നിയമസഭാ സ്പീക്കർ തെരഞ്ഞെടുപ്പിൽ ജെ.സി.ഡി.പ്രഭാകർ ടിവികെ സ്ഥാനാർഥിയായി മത്സരിക്കും. ചെന്നൈയിലെ തൗസൻഡ് ലൈറ്റ്സ് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ അദ്ദേഹം നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
പരിചയസമ്പന്നനായ പ്രഭാകറിനെ തെരഞ്ഞെടുക്കുന്നതിലൂടെ സഭാ നടപടികൾ സുഗമമാക്കാമെന്നാണ് ടിവികെ ലക്ഷ്യമിടുന്നത്. 1980 ൽ വില്ലിവാക്കം മണ്ഡലത്തിൽ നിന്നും എഐഎഡിഎംകെ ടിക്കറ്റിലാണ് ആദ്യമായി അദ്ദേഹം നിയമസഭയിലെത്തിയത്.
പ്രതിപക്ഷ നിരയെ നയിക്കാൻ ഉദയനിധി സ്റ്റാലിൻ എത്തുന്ന സാഹചര്യത്തിലാണ് വിജയ്യുടെ നിർണായക നീക്കം. തുറയൂർ എംഎൽഎ എം. രവിശങ്കറാണ് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനാർഥി.
National
ചെന്നൈ: വിജയ് മുഖ്യമന്ത്രിയായ ടിവികെ മന്ത്രിസഭയിൽ വിസികെ ചേർന്നേക്കുമെന്ന് റിപ്പോർട്ടുകൾ. മന്ത്രിസഭയിൽ ചേരണമെന്ന് വിജയ് ആവശ്യപ്പെട്ടതായി വിടുതലൈ ചിരുതൈകൾ കച്ചി നേതാവ് തോൽ തിരുമാവളവൻ പറഞ്ഞു.
നേരത്തെ വിസികെ ഉൾപ്പെടെയുള്ള മുന്നണികൾ പുറത്തുനിന്ന് പിന്തുണയ്ക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. മന്ത്രിസഭയുടെ ഭാഗമാകാൻ വിജയ് നേരിട്ട് ആവശ്യപ്പെട്ടതായി തിരുമാവളവൻ മാധ്യമങ്ങളോട് പറഞ്ഞു.
ഭരണത്തിൽ നേരിട്ട് പങ്കാളികളാകണമെന്ന വിജയ്യുടെ നിർദേശം വന്നതോടെ പാർട്ടി നിലപാട് പുനപരിശോധിക്കുകയാണ്. മന്ത്രിസഭയിൽ ചേരുന്ന കാര്യത്തിൽ വിസികെ ഉന്നതാധികാര സമിതി ഉടൻ യോഗം ചേർന്ന് അന്തിമ തീരുമാനമെടുക്കും.
തമിഴ്നാട്ടിൽ രാഷ്ട്രപതി ഭരണം ഒഴിവാക്കാനും ജനാധിപത്യപരമായ ഒരു സർക്കാർ നിലനിർത്താനുമാണ് ടിവികെയെ പിന്തുണയ്ക്കുന്നതെന്ന് തിരുമാവളവൻ കൂട്ടിച്ചേർത്തു.
National
ചെന്നൈ: തമിഴ്നാട്ടിൽ നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. അംഗങ്ങൾക്ക് പ്രോടേം സ്പീക്കർ കറുപ്പയ്യ സത്യവാചകം ചൊല്ലിക്കൊടുക്കും. സ്പീക്കർ-ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കും.
ബുധനാഴ്ചയ്ക്കുള്ളിൽ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാണ് ഗവർണറുടെ നിർദേശം. ഞായറാഴ്ച നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിന് ശേഷം ഇന്ന് തമിഴ് തായ് വാഴ്ത്ത് ആദ്യം ആലപിക്കുമെന്നാണ് ടിവികെ നിലപാട്.
വിജയ് ഉൾപ്പെടെ 99 നിയുക്ത ടിവികെ എംഎൽഎമാർ ആദ്യമായാണ് നിയമസഭാംഗങ്ങളാകുന്നത്. അതേസമയം, ടിവികെയുടെ തമിഴ്നാട്ടിലെ വിജയം കൊച്ചിയിലും വിജയ് ഫാൻസ് അസോസിയേഷൻ ആഘോഷിച്ചിരുന്നു.
National
ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിനായി ലോക്ഭവനിൽ ഗവർണറുമായി കൂടിക്കാഴ്ച നടത്തി ടിവികെ നേതാവ് വിജയ്. മറ്റ് കക്ഷി നേതാക്കളും വിജയ്ക്കൊപ്പമുണ്ട്.
120 എംഎൽഎമാരുടെ പിന്തുണ വിജയ്ക്കുണ്ട്. വിജയ് മാത്രം ഇന്ന് സത്യപ്രതിജ്ഞ ചെയ്തേക്കാമെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്.
തെരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി ടിവികെ മാറിയിരുന്നു. കോൺഗ്രസ്, സിപിഐ, സിപിഎം, മുസ്ലിം ലീഗ്, വിസികെ എന്നീ കക്ഷികളുടെ പിന്തുണയാണ് ടിവികെയ്ക്കുള്ളത്.
നേരത്തെ, കേവല ഭൂരിപക്ഷത്തിനു വേണ്ട 118 പേരുടെ പിന്തുണ തെളിയിക്കുന്ന കത്ത് ഹാജരാക്കാൻ കഴിഞ്ഞില്ലെന്നു ചൂണ്ടിക്കാട്ടി മൂന്നാം തവണ വിജയിയെ ഗവർണർ രാജേന്ദ്ര ആർലേക്കർ തിരിച്ചയച്ചിരുന്നു.
National
ചെന്നൈ: രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് വിജയ് തമിഴ്നാട് മുഖ്യമന്ത്രി പദത്തിലേക്ക്. വിസികെ(വിടുതലൈ ചിരുതൈകള്‍ കക്ഷി) പിന്തുണ കത്ത് കൈമാറിയതോടെയാണ് ടിവികെ സഖ്യ സര്‍ക്കാര്‍ അധികാരത്തിലേക്ക് വരുന്നത്. ഇതോടെ 120 എംഎൽഎമാരുടെ പിന്തുണ വിജയ്ക്കായി.
തെരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി ടിവികെ മാറിയിരുന്നു. കോൺഗ്രസ്, സിപിഐ, സിപിഎം എന്നീ കക്ഷികളുടെയും പിന്തുണ ടിവികെയ്ക്കുണ്ട്. ടിവികെ നേതാക്കൾ ഉടൻ ഗവർണറെ കാണും.
നേരത്തെ, കേവല ഭൂരിപക്ഷത്തിനു വേണ്ട 118 പേരുടെ പിന്തുണ തെളിയിക്കുന്ന കത്ത് ഹാജരാക്കാൻ കഴിഞ്ഞില്ലെന്നു ചൂണ്ടിക്കാട്ടി മൂന്നാം തവണ വിജയിയെ ഗവർണർ രാജേന്ദ്ര ആർലേക്കർ തിരിച്ചയച്ചിരുന്നു.
120 പേരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ടെങ്കിലും മുസ്ലിം ലീഗ്, വിടുതലൈ ചിരുതൈകൾ കക്ഷി (വിസികെ) എന്നിവയുടെ പിന്തുണക്കത്ത് ഹാജരാക്കിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് വിജയിയെ ഗവർണർ തിരിച്ചയച്ചത്. ഇതിനിടെ, വിജയിയെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കാൻ ഗവർണർക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ടിവികെയിലെ ഒരംഗം സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
National
ചെന്നൈ: തമിഴ്നാട്ടിലെ സർക്കാർ രൂപീകരണത്തിൽ അനിശ്ചിതത്വം തുടരവെ ടിവികെയെ വെട്ടിലാക്കി മലക്കം മറിഞ്ഞ് എഎംഎംകെ പാർട്ടിയുടെ എംഎൽഎയായ കാമരാജ്. ടിവികെയെ പിന്തുണയ്ക്കുന്ന കത്തിൽ കാമരാജ് ഒപ്പുവയ്ക്കുന്ന വീഡിയോ ടിവികെ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. എന്നാൽ, വീഡിയോയിൽ കാണുന്ന ആൾ താൻ അല്ലെന്നാണ് ഇപ്പോൾ കാമരാജ് പറയുന്നത്. ടിവികെയെ പിന്തുണച്ചുള്ള കത്തിൽ ഒപ്പിട്ടിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, വ്യാജരേഖ ചമച്ചെന്ന കേസിൽ വിജയ്ക്കെതിരെ അന്വേഷണം വേണമെന്ന് എഎംഎംകെ അധ്യക്ഷൻ ടി.ടി.വി. ദിനകരൻ ആവശ്യപ്പെട്ടു. വെള്ളിയാഴ്ച ഗവർണറോടും ടി.ടി.വി. ദിനകരൻ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.
കാമരാജിന്റെ പിന്തുണയുണ്ടെന്ന വ്യാജരേഖ ടിവികെ തയാറാക്കിയെന്ന് ടി.ടി.വി. ദിനകരൻ ഗവർണറെ കണ്ടു പരാതിപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ടിവികെ ഇന്നു രാവിലെ ദൃശ്യങ്ങൾ പുറത്തുവിടുകയായിരുന്നു.
ടി.ടി.വി. ദിനകരനാണ് തങ്ങൾക്കെതിരെ വ്യാജം പ്രചരിപ്പിക്കുന്നതെന്നും എഎംഎംകെയുടെ എംഎൽഎ കാമരാജ് തങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചതായും ടിവികെ അറിയിച്ചു. കാറിന്റെ മുൻസീറ്റിൽ ഇരുന്നു കാമരാജ് പിന്തുണക്കത്ത് എഴുതി നൽകുന്ന ദൃശ്യങ്ങളും ടിവികെ തെളിവായി പുറത്തുവിട്ടിരുന്നു. ഇതോടെയാണ് ദൃശ്യങ്ങളിലുള്ളത് താനല്ലെന്ന വാദവുമായി കാമരാജ് രംഗത്തുവന്നത്.
തമിഴ്നാട്ടിൽ ടിവികെയുടെ സർക്കാർ രൂപീകരണം സംബന്ധിച്ച സസ്പെൻസ് നീളുകയാണ്. സിപിഎം, സിപിഐ, വിസികെ, മുസ്ലിം ലീഗ് കക്ഷികളുടെ പിന്തുണ ലഭിച്ചിട്ടും വിജയ്ക്ക് ഇതേവരെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ അവസരം ലഭിച്ചിട്ടില്ല.
National
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാവിലെ 11നാണ് ചടങ്ങുകൾ. അവസാന നിമിഷം സിപിഎം, സിപിഐ, വിസികെ, എഎംഎംകെ എന്നിവരുടെ പിന്തുണ ലഭിച്ചതോടെയാണ് പ്രതിസന്ധി നീങ്ങിയത്. ഇതോടെ സഭയിൽ 120 എംഎൽഎമാരുടെ പിന്തുണ വിജയ്ക്ക് ലഭിച്ചു.
പിന്തുണ നൽകിയതിൽ നന്ദി അറിയിക്കാൻ സിപിഎം, സിപിഐ ഓഫീസുകളിൽ വിജയ് എത്തി. നിരവധി പാർട്ടി പ്രവർത്തകരും വിജയ്ക്കൊപ്പമുണ്ടായിരുന്നു. സഖ്യമില്ലെന്നും പുറത്ത് നിന്നും പിന്തുണയാണ് നൽകുന്നതെന്നും മന്ത്രിസഭയിൽ ചേരില്ലെന്നും ഇടതു പാർട്ടികൾ അറിയിച്ചു.
കോൺഗ്രസ് ഇടപെടലിലാണ് മുസ്ലിം ലീഗ് ടിവികെയെ പിന്തുണയ്ക്കുന്നത്. കോൺഗ്രസ് മന്ത്രിസഭയിൽ ചേർന്നാണ് ലീഗും ചേരുമെന്നാണ് റിപ്പോർട്ട്.
നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിയുടെ തമിഴക വെട്രി കഴകം മികച്ച മുന്നേറ്റമാണ് നടത്തിയത്. 234 സീറ്റുകളിൽ 108 എണ്ണം സ്വന്തമാക്കി. എന്നാൽ, കേവല ഭൂരിപക്ഷത്തിന് 10 സീറ്റുകൾ കൂടി ടിവികെയ്ക്ക് ആവശ്യമായി വന്നു.
വ്യാഴാഴ്ച നടന്ന കൂടിക്കാഴ്ചയിൽ, 113 എംഎൽഎമാരെ മാത്രം വച്ച് നിങ്ങൾ എങ്ങനെ സർക്കാർ രൂപീകരിക്കുമെന്നും ഏതൊക്കെ പാർട്ടികൾ നിങ്ങളെ പിന്തുണയ്ക്കുമെന്നും ഗവർണർ ചോദിച്ചിരുന്നു. അന്ന് വിജയ് നൽകിയ മറുപടിയിൽ ഗവർണർ തൃപ്തനായിരുന്നില്ല. തുടർന്ന് വിജയ് മറ്റ് പാർട്ടികളുടെ പിന്തുണ തേടുകയായിരുന്നു.
അതിനിടെ, തമിഴ്നാട്ടിൽ സഖ്യസർക്കാരുണ്ടാക്കണമെങ്കിൽ ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് അണ്ണാ ഡിഎംകെയോട് ഡിഎംകെ ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്. ബിജെപി ബന്ധം ഉപേക്ഷിച്ചാൽ മാത്രമേ സഖ്യചർച്ചകൾക്ക് സാധ്യതയുള്ളൂവെന്ന് ഡിഎംകെ അറിയിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ടു ചെയ്തു.
National
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിസ്ഥാനം ഉറപ്പിച്ച് വിജയ്. ഇടതുപാർട്ടികളും വിസികെയും ടിവികെയെ പിന്തുണയ്ക്കും. ഇതോടെ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 118 എന്ന നമ്പർ വിജയിയുടെ തമിഴക വെട്രി കഴകം (ടിവികെ) ഉറപ്പിച്ചു.
ഭൂരിപക്ഷം തെളിയിക്കുന്ന രേഖകളുമായി വിജയ് ഇന്ന് വൈകീട്ട് ആറിന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ കണ്ട് സർക്കാർ രൂപവത്കരിക്കാനുള്ള അവകാശവാദം ഉന്നയിക്കും. ഇതിന് മുന്നോടിയായി പിന്തുണക്കുന്ന കക്ഷികൾ സംയുക്ത വാർത്തസമ്മേളനം നടത്തുമെന്നും റിപ്പോർട്ടുണ്ട്.
ഡിഎംകെ സഖ്യത്തിന്റെ ഭാഗമായ സിപിഐ, സിപിഎം, വിസികെ പാർട്ടികളാണ് വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. മൂന്നു പാർട്ടികൾക്കും രണ്ടു വീതം എംഎൽഎമാരുണ്ട്. ടിവികെയ്ക്ക് 107 എംഎൽഎമാരാണുള്ളത്.
അഞ്ച് എംഎൽഎമാരുള്ള കോൺഗ്രസ് നേരത്തെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. സിപിഎം, സിപിഐ, വിസികെ കക്ഷികളുടെ പിന്തുണ കൂടി ലഭിക്കുന്നതോടെ കേവല ഭൂരിപക്ഷമായ 118ലെത്തും.
National
ചെന്നൈ: രാഷ്ട്രീയ നാടകങ്ങൾ തുടരുന്ന തമിഴ്നാട്ടിൽ ഇടതുപക്ഷം വിജയ്യെ പിന്തുണച്ചേക്കുമെന്ന് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് ഇടതുപാർട്ടികളുടെ നേതൃത്വത്തിൽ യോഗം ചേർന്നു. സിപിഎം, സിപിഐ, വിസികെ പാർട്ടികളുടെ പിന്തുണ ടിവികെ അഭ്യർഥിച്ചിരുന്നു.
ഈ പാർട്ടികൾക്ക് വിജയ് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തതായും റിപ്പോർട്ടുകളുണ്ട്. അതിനിടെ ഡിഎംകെയും അണ്ണാ ഡിഎംകെയും തമ്മിൽ കൈകോർത്ത് ഭരിക്കാമെന്ന നീക്കത്തിൽ നിന്ന് ഇവർ പിൻവാങ്ങിയതായി സൂചനയുണ്ട്.
ഇരു പാർട്ടികളും ബദ്ധശത്രുക്കളാണെന്നും ഒന്നിച്ചുപോകാൻ കഴിയില്ലെന്നും ഡിഎംകെ നേതാവ് ടി.കെ.എസ്.ഇളങ്കോവൻ പറഞ്ഞു. അതേസമയം അണ്ണാ ഡിഎംകെ എംഎൽഎമാരെല്ലാം ഇപ്പോഴും പുതുച്ചേരിയിൽ തുടരുകയാണ്.
National
ചെന്നൈ: തമിഴ്നാട്ടിലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ ടിവികെയ്ക്ക് പിന്തുണ നൽകി മറുകണ്ടം ചാടിയ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ഡിഎംകെ രംഗത്ത്. ഡിഎംകെ നിയമസഭാ കക്ഷി യോഗത്തിലാണ് വിമർശനം.
തങ്ങളെ വഞ്ചിക്കുകയും പിന്നിൽ നിന്ന് കുത്തുകയുമാണ് കോൺഗ്രസ് ചെയ്തതെന്നും മറ്റ് പല സംസ്ഥാനങ്ങളിലും ബിജെപി ചെയ്യുന്നത് പോലെയുള്ള പ്രവർത്തിയാണ് കോൺഗ്രസ് തമിഴ്നാട്ടിൽ ചെയ്തതെന്നും ഡിഎംകെ നിയമസഭാ കക്ഷി യോഗത്തിൽ പാസാക്കിയ പ്രമേയത്തിൽ കുറ്റപ്പെടുത്തി.
അതേസമയം ശക്തമായ പ്രതിപക്ഷമായി പ്രവർത്തിക്കണമെന്നും ഒപ്പമുണ്ടാകണമെന്നും സ്റ്റാലിൻ എംഎൽഎമാരോട് ആവശ്യപ്പെട്ടു. പ്രതിപക്ഷത്ത് ഇരുന്ന് മാന്യമായ പെരുമാറ്റമായിരിക്കണം ഡിഎംകെയുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതെന്നും സ്റ്റാലിൻ നിർദേശിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം.
സംസ്ഥാനത്ത് പാർട്ടിയുടെ നല്ലത് കണക്കിലെടുത്ത് ചില തീരുമാനങ്ങളുണ്ടാകുമെന്നും മുതിർന്ന നേതാക്കളുമായി ചർച്ച ചെയ്ത ശേഷം എംഎൽഎമാരെ അറിയിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
Kerala
ചെന്നൈ: സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ തമിഴ്നാട്ടിലും റിസോര്‍ട്ട് രാഷ്ട്രീയം. എഐഎഡിഎംകെ നിയുക്ത എംഎല്‍എമാരെ പുതുച്ചേരിയിലെ റിസോര്‍ട്ടിലേക്ക് മാറ്റി. ദി ഷോർ ട്രിഷം എന്ന റിസോർട്ടിൽ 20 മുറികളാണ് എംഎൽഎമാർക്കായി ബുക്ക് ചെയ്തിട്ടുള്ളത്.
പാർട്ടിയിലെ ഒരുവിഭാഗം ടിവികെയിലേക്ക് പോയേക്കുമെന്ന വാർത്തകൾ വന്നതിന് പിന്നാലെയാണ് എംഎൽഎമാരെ ഒരുമിച്ച് നിർത്താനുള്ള നീക്കം. പല എംഎൽഎമാരും ഇതിനോടകം പുതുച്ചേരിയിൽ എത്തിയെന്നും ബാക്കിയുള്ളവർ എത്രയും പെട്ടെന്ന് എത്തുമെന്നും മുതിർന്ന അണ്ണാഡിഎംകെ നേതാവ് സി.വി.ഷൺമുഖം പറഞ്ഞു.
വിജയ്യെ പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ട് 15 എംഎൽഎമാർ പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയെ കണ്ടിരുന്നു. സിപിഐ സംസ്ഥാന നേതൃത്വത്തിനു ടിവികെയോട് അനുകൂല നിലപാടാണെങ്കിലും തിരക്കിട്ട തീരുമാനം വേണ്ടെന്നാണ് കേന്ദ്രനിലപാട്.
അതിനിടെ ടിവികെ അധികാരത്തിൽ വരുന്നത് തടയാൻ ഡിഎംകെയും എഐഎഡിഎംകെയും കൈകോർത്തേക്കുമെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. ഇതുസംബന്ധിച്ച് ചർച്ച നടന്നതായാണ് റിപ്പോർട്ടുകൾ. എന്നാൽ ഇത്തരമൊരു സഖ്യ രൂപവ്തകരണത്തെക്കുറിച്ച് ഔദ്യോഗികമായ സ്ഥിരീകരണങ്ങളൊന്നുമില്ല.
National
ചെന്നൈ: തമിഴ്നാട്ടിൽ ടിവികെ സർക്കാർ രൂപീകരിക്കട്ടെയെന്ന് ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ. ഭരണഘടനാ പ്രതിസന്ധിയോ ഉടൻ മറ്റൊരു തെരഞ്ഞെടുപ്പോ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങൾ കാത്തിരിക്കും. ആറുമാസം എല്ലാം നിരീക്ഷിക്കും.
ഡിഎംകെ സർക്കാർ തുടങ്ങിയ പദ്ധതികൾ തുടരണം. കുറഞ്ഞത് സ്കൂളുകളിലെ പ്രഭാതഭക്ഷണ പദ്ധതിയെങ്കിലും തുടരണം. സംസ്ഥാനത്ത് ടിവികെ-കോൺഗ്രസ് സഖ്യത്തിനെതിരെ കൈകോർക്കാൻ ഡിഎംകെയും എഐഎഡിഎംകെയും ഒരുങ്ങുന്നതായി സൂചനയുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സ്റ്റാലിന്റെ പ്രതികരണം.
അതിനിടെ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് തമിഴ്നാട് ഗവർണർക്കെതിരെ കോൺഗ്രസ് രംഗത്തെത്തി. ഭൂരിപക്ഷം തെളിയിക്കേണ്ടത് ലോക്ഭവനിലല്ലെന്ന് ജ്യോതിമണി എംപി പറഞ്ഞു. മന്ത്രിസഭയുണ്ടാക്കാൻ അവകാശമുന്നയിച്ച് വിജയ് ബുധനാഴ്ച ഗവർണർ രാജേന്ദ്ര ആർലേക്കറെ കണ്ടിരുന്നു.
118 എംഎൽഎമാരുടെ പിന്തുണ കത്ത് വേണമെന്ന് ഗവർണർ ആവശ്യപ്പെട്ടിരുന്നു. അതേസമയം വിജയ്യുടെ പോലീസ് സുരക്ഷാ വാഹനവ്യൂഹം പിൻവലിച്ചു.
Kerala
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരം നഷ്ടമായെങ്കിലും ഡിഎംകെ മുന്നണി വിടില്ലെന്ന് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്. തെരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസ് ഡിഎംകെ വിട്ട് വിജയ്യുടെ ടിവികെ ക്യാമ്പിലെത്തിയെങ്കിലും, സ്റ്റാലിനുമായുള്ള ബന്ധം തുടരുമെന്ന് മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് ഖാദർ മൊയ്തീൻ വ്യക്തമാക്കി.
"ഇന്നലെ സ്റ്റാലിനൊപ്പമായിരുന്നു, ഇന്ന് സ്റ്റാലിനൊപ്പമാണ്, നാളെയും സ്റ്റാലിനൊപ്പം തന്നെയായിരിക്കും" എന്ന് അദ്ദേഹം വ്യക്തമാക്കി. തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണായക സ്വാധീനം ഉറപ്പിച്ചുകൊണ്ട് നടൻ വിജയിയുടെ ടിവികെ 100-ലധികം സീറ്റുകൾ നേടി കരുത്ത് തെളിയിച്ചിരുന്നു.
ഈ സാഹചര്യത്തിൽ സർക്കാർ രൂപീകരിക്കാനായി കോൺഗ്രസ് ടിവികെയെ പിന്തുണയ്ക്കുമെന്ന് അറിയിച്ചതോടെയാണ് ഡിഎംകെ സഖ്യത്തിൽ വിള്ളലുണ്ടായത്. പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ടിവികെ നേതൃത്വം മുസ്ലിം ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടിയെയും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെയും ബന്ധപ്പെട്ടിരുന്നു.
എന്നാൽ, തമിഴ്നാട് ഘടകത്തിന് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്ന നിലപാടാണ് തങ്ങൾ സ്വീകരിച്ചതെന്ന് ഖാദർ മൊയ്തീൻ വ്യക്തമാക്കി. മത്സരിച്ച രണ്ട് സീറ്റുകളിലും പാപനാശം, വാണിയമ്പാടി മികച്ച വിജയം നേടിയ ലീഗ്, നിലവിലെ രാഷ്ട്രീയ മാറ്റങ്ങൾക്കിടയിലും ഡിഎംകെ സഖ്യത്തിൽ ഉറച്ചുനിൽക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
Kerala
തിരുവനന്തപുരം: കന്യാകുമാരിയിൽ നിന്ന് കാണാതായ കോട്ടയം സ്വദേശികളായ സഹോദരിമാരെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം കിടങ്ങൂര്‍ സ്വദേശികളായ ആൻ ഫിലിപ്പ് (35), സഹോദരി മീര ഫിലിപ്പ് (32) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
അമേരിക്കയിൽ താമസിക്കുന്ന ഇവര്‍ ഏതാനും ദിവസം മുന്‍പ് നാട്ടിലെത്തിയിരുന്നു. തുടർന്ന് കന്യാകുമാരി സന്ദർശിച്ച ഇരുവരും ഞായറാഴ്ച മുതൽ കാണാതായിരുന്നു. രമേശ്വരം, മധുര തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു ഇരുവരും കന്യാകുമാരിയിലെത്തിയത്.
കന്യാകുമാരിയിൽ ഹോട്ടലിൽ മുറിയെടുത്ത ഇരുവരും, പിന്നാലെ പുറത്തുപോയി. എന്നാൽ രണ്ട് ദിവസത്തിന് ശേഷവും ഇരുവരും തിരിച്ചെത്തിയില്ല. ഇതോടെ ഹോട്ടൽ ജീവനക്കാർ കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു.
യുവതികളുടെ പിതാവ് ഫിലിപ്പിന്റെ സഹേദരനും ബന്ധുക്കളും കന്യാകുമാരിയിലെത്തി നടത്തിയ അന്വേഷണം വിഫലമായിരുന്നു. തുടർന്ന് കുടുംബം പോലീസിനെ സമീപിച്ചിരുന്നു. സംഭവത്തിൽ കന്യാകുമാരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
ഇതിനിടെയാണ് ഇന്ന് രാവിലെ കന്യാകുമാരിയിലെ വാവതുറൈ ചൂണ്ടവളവ് പ്രദേശത്ത് കടലിൽ മത്സ്യബന്ധനത്തിന് പോയി കരയിൽ തിരിച്ചെത്തിയ മത്സ്യത്തൊഴിലാളികളാണ് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
National
ചെന്നൈ: ജയിലിൽ കഴിയുന്ന ഗുണ്ടാ നേതാവ് ഹരി നാടാർ വോട്ട് ചെയ്യാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി തള്ളി മദ്രാസ് ഹൈക്കോടതി. ചെന്നൈ പുഴൽ ജയിലിലാണ് നിലവിൽ ഹരി നാടാർ തടവിൽ കഴിയുന്നത്.
ഹരി നാടാർ വോട്ടവകാശം ഭരണഘടനാപരമായ അവകാശമാണെന്നും അത് തടയരുതെന്നും ആവശ്യപ്പെട്ടാണ് ഹർജി നൽകിയത്. എന്നാൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഹരി നാടാരുടെ ആവശ്യം അംഗീകരിച്ചില്ല.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശക്തമായ എതിർപ്പ് കണക്കിലെടുത്താണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. ഹരി നാടാരുടേത് കരുതൽ തടങ്കൽ അല്ലെന്നും നിരവധി ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ടും വിചാരണ നേരിട്ടും ജയിലിൽ കഴിയുന്ന വ്യക്തിയാണെന്നുമുള്ള കമ്മീഷന്റെ വാദം കോടതി ശരിവയ്ക്കുകയായിരുന്നു.
ജയിലിൽ കഴിയുന്ന തടവുകാർക്ക് വോട്ടവകാശമില്ലെന്ന നിയമപരമായ വശം ചൂണ്ടിക്കാട്ടിയാണ് കോടതി ഇടപെടൽ. നേരത്തെ ഹരി നാടാർ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സമർപ്പിച്ച നാമനിർദേശ പത്രികയും തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയിരുന്നു.
National
ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ കുട്ടികളോട് വോട്ട് അഭ്യർഥനയുമായി ടിവികെ നേതാവും നടനുമായ വിജയ്. വീട്ടിലുള്ളവരോട് വിജയ്ക്ക് വോട്ട് ചെയ്യാൻ പറയണമെന്നായിരുന്നു താരത്തിന്റെ അഭ്യർഥന.
പുത്തൻ ഉടുപ്പും കിൻഡർ ജോയിയും നിങ്ങൾ കരഞ്ഞു വാങ്ങാറില്ലേ, അതുപോലെ നിങ്ങൾക്ക് ഇഷ്ടപ്പെട്ട വിജയ്യെയും വിജയിപ്പിക്കണം. വോട്ട് ചെയ്യാൻ തയാറാകുന്നില്ലെങ്കിൽ നിർബന്ധിച്ച് പറഞ്ഞയക്കണമെന്നും വിജയ് കുട്ടികളോട് പറഞ്ഞു.
അതേസമയം തമിഴ്നാട്ടിൽ നിയമസഭ തെരഞ്ഞെടുപ്പിലെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. തമിഴ്നാട്ടിൽ ഒറ്റഘട്ടമായിട്ടാണ് വോട്ടെടുപ്പ് നടക്കുക. ഡിഎംകെ സഖ്യവും എൻഡിഎയും വിജയ് നയിക്കുന്ന ടിവികെയും വലിയ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്.
Movies
വോട്ടെടുപ്പിനു ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, തമിഴക രാഷ്ട്രീയപ്പോരാട്ടം കടുത്ത സാഹചര്യത്തിൽ നടൻ വിജയ്യുടെ പാർട്ടിയായ ടിവികെ ഉയർത്തുന്ന വെല്ലുവിളി നേരിടാൻ ഉലകനായകൻ കമൽഹാസനെ രംഗത്തിറക്കി ഡിഎംകെ.
തമിഴ്നാട്ടിലുടനീളം ഡിഎംകെയുടെ താരപ്രചാരകനായി മക്കൾ നീതി മയ്യം നേതാവ് കമൽ ഹാസൻ മാറിയിരിക്കുകയാണ്. കോയമ്പത്തൂരിലെ ഡിഎംകെ സ്ഥാനാർഥി സെന്തിൽ ബാലാജിക്കായി വോട്ട് അഭ്യർഥിച്ചുകൊണ്ടു നടത്തിയ പ്രസംഗത്തിൽ കേന്ദ്ര സർക്കാരിനെതിരെയും ബിജെപിക്കെതിരെയും കടുത്ത വിമർശനങ്ങളാണ് കമൽഹാസൻ ഉയർത്തിയത്.
കോയമ്പത്തൂരിലെ മെട്രോ റെയിൽ പദ്ധതി നിഷേധിച്ച കേന്ദ്ര നിലപാടിനെ കമൽഹാസൻ രൂക്ഷമായി വിമർശിച്ചു. പട്നയിലും ആഗ്രയിലും നൽകുന്ന ഇളവുകൾ ദക്ഷിണേന്ത്യയുടെ മാഞ്ചസ്റ്റർ എന്നു വിളിക്കപ്പെടുന്ന കോയമ്പത്തൂരിന് എന്തുകൊണ്ടു നിഷേധിക്കുന്നുവെന്നു താരം ചോദിച്ചു.
അഴിമതി ആരോപണങ്ങളെത്തുടർന്നു മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്ന സെന്തിൽ ബാലാജി വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.
ചെന്നൈയിലെ പ്രചാരണത്തിലും കമൽഹാസൻ സജീവമാണ്. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ മത്സരിക്കുന്ന ചേപ്പോക്ക്-തിരുവള്ളിക്കേനിയിൽ പ്രചാരണം തുടങ്ങിയ അദ്ദേഹം, കായിക മേഖലയിൽ ഉദയനിധി നടത്തുന്ന പ്രവർത്തനങ്ങളെ പ്രശംസിച്ചു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ചെന്നൈയിൽ മത്സരിക്കുന്നതും ഈ തെരഞ്ഞെടുപ്പിനെ ഭരണകക്ഷിയെ സംബന്ധിച്ച് അഭിമാന പോരാട്ടമാക്കി മാറ്റുന്നു.
സിനിമയിലെ തന്റെ കരിയറിന്റെ ഉന്നതിയിൽ നിൽക്കുമ്പോൾ രാഷ്ട്രീയത്തിലിറങ്ങിയ വിജയ്, യുവാക്കൾക്കും സ്ത്രീകൾക്കുമിടയിലുള്ള തന്റെ സ്വാധീനം വോട്ടാക്കി മാറ്റാനുള്ള ശ്രമത്തിലാണ്.
പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലങ്ങളിൽ വിജയ് മത്സരിക്കുമ്പോൾ, ചെന്നൈയിലെ പ്രധാന മണ്ഡലങ്ങളായ ടി നഗറിലും വില്ലിവാക്കത്തിലും തന്റെ വിശ്വസ്തരെയാണ് വിജയ് കളത്തിലിറക്കിയിരിക്കുന്നത്. ഡിഎംകെയുടെ ശക്തമായ സഖ്യത്തിന് വിജയ്യുടെ വരവു തിരിച്ചടിയാകുമോ എന്ന ആശങ്ക ഭരണപക്ഷത്തിനുണ്ട്.
തമിഴ് രാഷ്ട്രീയത്തിലെ താരപ്പോരാട്ടങ്ങളുടെ ചരിത്രത്തിൽ എംജിആറിനും ജയലളിതയ്ക്കും ശേഷം മറ്റൊരു നടനും മുഖ്യമന്ത്രി പദവിയിലെത്താൻ സാധിച്ചിട്ടില്ല. ശിവാജി ഗണേശൻ, വിജയകാന്ത് എന്നിവരും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ തിരിച്ചടി നേരിട്ടവരാണ്.
ഈ ചരിത്രം വിജയ് തിരുത്തുമോ എന്നാണ് രാഷ്ട്രീയലോകം ഉറ്റുനോക്കുന്നത്. അഴിമതിക്കെതിരേ മൂന്നാം ബദൽ എന്ന ലക്ഷ്യത്തോടെ പാർട്ടി രൂപീകരിച്ച കമൽഹാസൻ, ബിജെപിയെ നേരിടാൻ ഡിഎംകെ സഖ്യത്തിനൊപ്പം ചേരുകയായിരുന്നു.
ഇത്തവണ നിയമസഭയിലേക്കു മത്സരിക്കുന്നില്ലെങ്കിലും ഡിഎംകെ സഖ്യത്തിന്റെ വിജയത്തിനായി തമിഴ്നാട്ടിലുടനീളം കമൽഹാസൻ താരപ്രചാരകനായി രംഗത്തുണ്ട്.
National
ചെന്നൈ: തമിഴ്നാട്ടിലെ വിരുദുനഗർ പടക്ക നിർമാണ ശാലയിലെ സ്ഫോടനത്തിൽ കേസെടുത്ത് പോലീസ്. പടക്ക നിർമാണ ശാല ഉടമകൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. വച്ചക്കാരൻപെട്ടി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഈശ്വരി, ഭർത്താവ് മുത്തുമാണിക്യം എന്നിവരാണ് പ്രതികൾ.
പ്രതികൾക്കെതിരെ നാല് വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 24 ആയി. മരിച്ചവരിൽ നാലു പേരെ തിരിച്ചറിഞ്ഞിട്ടില്ല. ഗുരുതരമായി പരിക്കേറ്റവരിൽ ഒരാളെ മധുര മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.
അപകടത്തിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. മധുര, തിരുനെൽവേലി എന്നീ മെഡിക്കൽ കോളജുകളിൽ നിന്ന് ഉൾപ്പെടെയുള്ള 14 പേരടങ്ങിയ സംഘമാണ് പോസ്റ്റ്മോർട്ടം നടത്തുന്നത്.
കൊല്ലപ്പെട്ട 24 പേരില്‍ 20 പേരെയാണ് തിരിച്ചറിഞ്ഞത്. ഇവരുടെ പോസ്റ്റ്മോർട്ടം നടപടികളാണ് ആദ്യഘട്ടത്തിൽ നടത്തുന്നത്.
National
ചെന്നൈ: തമിഴ്നാട്ടിലെ വിരുദുനഗറിന് സമീപം പടക്ക നിർമാണ ശാലയിൽ വീണ്ടും പൊട്ടിത്തെറി. രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായുള്ള തിരച്ചിലിനിടയിലാണ സ്ഫോടനമുണ്ടായത്. ആദ്യ സ്ഫോടനത്തിൽ പരിക്കേറ്റവരുണ്ടോ എന്ന സംശയത്തിലെ തിരച്ചിലിനിടെയാണ് രണ്ടാം സ്ഫോടനമുണ്ടായത്. പോലീസുകാരടക്കം 15 പേർക്ക് ഈ സ്ഫോടനത്തിൽ പരിക്കേറ്റു. പരിക്ക് പറ്റിയവരെ വിരുദനഗർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം ആദ്യ സ്ഫോടനതിലെ മരണസംഖ്യ 23 ആയി. ആറു പേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.
വി മുത്തുലിംഗപുരം ഗ്രാമത്തിൽ പ്രവർത്തിക്കുന്ന 'വനജ ഫയർ വർക്സി'ലാണ് സ്ഫോടനമുണ്ടായയത്. ചെന്നൈയിൽ നിന്ന് ലൈസൻസ് നേടി പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. വെടിമരുന്ന് സൂക്ഷിച്ചിരിക്കുന്ന മുറിയിൽ തൊഴിലാളികൾ ജോലി ചെയ്തുകൊണ്ടിരിക്കെ, രാസവസ്തുക്കളുടെ മിശ്രിതത്തിലുണ്ടായ ഉരസൽ കാരണം അപ്രതീക്ഷിതമായി സ്ഫോടനം സംഭവിക്കുകയായിരുന്നുവെന്നാണ് വിവരം. അപകടത്തിൽ ഫാക്ടറിയുടെ നാല് മുറികൾ പൂർണമായും തകർന്നു.
ആദ്യ സ്ഫോടനത്തിൽ പരിക്കേറ്റ ആറ് തൊഴിലാളികളെ രക്ഷപ്പെടുത്തി വിരുദുനഗർ സർക്കാർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇവരിൽ പലരുടെയും നില ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. അതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ ജെസിബി യന്ത്രങ്ങൾ ഉപയോഗിച്ച് തെരച്ചിൽ നടക്കുന്നുണ്ട്. ദുരന്തത്തെ അനുശോചിച്ച മുഖ്യമന്ത്രി സ്റ്റാലിന്റെ നിർദേശ പ്രകാരം റവന്യു - ധനകാര്യ മന്ത്രിമാർ സ്ഥലത്തെത്തി. സംഭവം സംബന്ധിച്ച് അന്വേഷിക്കാൻ നാല് സംഘങ്ങളെ എസ് പി നിയോഗിച്ചു.
National
ചെന്നൈ: മുൻകൂർ അനുമതിയില്ലാതെ റോഡ് ഷോ നടത്തിയെന്ന പരാതിയിൽ തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്ക്കെതിരെ പോലീസ് കേസെടുത്തു. ചെന്നൈ ടി നഗറിൽ റോഡ് ഷോ നടത്തിയ സംഭവത്തിലാണ് വിജയ്ക്കെതിരെ ചെന്നൈ മാമ്പലം പോലീസ് കേസെടുത്തത്.
വിജയ്യെ കൂടാതെ പാർട്ടിയുടെ ജനറൽ സെക്രട്ടറിയും ടി നഗർ സ്ഥാനാർഥിയുമായ എൻ.ആനന്ദ്, ദക്ഷിണ ചെന്നൈ ജില്ലാ സെക്രട്ടറി അപ്പുനു എന്നിവർക്കെതിരെയും എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്ലൈയിംഗ് സ്ക്വാഡ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
നിശ്ചിത വേദിയിൽ പരിപാടി നടത്താൻ മാത്രമാണ് അധികൃതർ അനുമതി നൽകിയിരുന്നത്. എന്നാൽ ഇത് ലംഘിച്ചുകൊണ്ട് ടി നഗർ, തൗസൻഡ് ലൈറ്റ്സ്, എഗ്മൂർ തുടങ്ങിയ തിരക്കേറിയ മേഖലകളെ ബന്ധിപ്പിച്ചുകൊണ്ട് വിജയ് റോഡ് ഷോ സംഘടിപ്പിക്കുകയായിരുന്നു.
National
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക് കടക്കുമ്പോൾ റോഡ്ഷോയുമായി പ്രധാനമന്ത്രി ഇന്ന് എത്തും. വൈകുന്നേരം മൂന്നിന് നാഗർകോവിലിൽ നിന്ന് തുടങ്ങുന്ന റോഡ്ഷോ വടശേരിയിലാണ് അവസാനിക്കുക. ഉച്ചയ്ക്ക് തിരുവനന്തപുരത്ത് വിമാനം ഇറങ്ങുന്ന നരേന്ദ്ര മോദി ഹെലികോപ്റ്ററിൽ നാഗർകോവിലിലേക്ക് പോകും.
എൻഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാർഥി എടപ്പാടി പളനിസാമി, ബിജെപി നേതാക്കളായ നൈനാർ നാഗേന്ദ്രൻ, കെ. അണ്ണാമലൈ തുടങ്ങിയവരും റോഡ്ഷോയിൽ പങ്കെടുക്കും. അതേസമയം മണ്ഡല പുനർനിർണയ നീക്കത്തിൽ മോദിക്കെതിരെ മുഖ്യമന്ത്രി സ്റ്റാലിൻ ശക്തമായി പ്രതികരിച്ചതിന് തൊട്ടടുത്ത ദിവസമാണ് പ്രധാനമന്ത്രി എത്തുന്നത്.
സ്റ്റാലിൻ ഇന്ന് ധർമ്മപുരി, സേലം ജില്ലകളിൽ പര്യടനം നത്തും. ഈ മാസം 23നാണ് തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് നടക്കുക. അതേസമയം തമിഴ്നാട്ടിലെ ബിജെപി പ്രകടനപത്രിക ഇന്നലെ പുറത്തിറക്കിയിരുന്നു.
National
ചെന്നൈ: വനിതാ സംവരണവുമായി ബന്ധപ്പെട്ടുള്ള മണ്ഡല പുനർനിർണയ നീക്കത്തിൽ നിലപാട് കടുപ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. മണ്ഡല പുനർനിർണയ നടപടികളുമായി മുന്നോട്ട് പോയാൽ രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത പ്രക്ഷോഭത്തിന് തമിഴ്നാട് സാക്ഷ്യം വഹിക്കുമെന്ന് സ്റ്റാലിൻ മുന്നറിയിപ്പ് നൽകി.
വിഷയത്തിൽ അവസാന മുന്നറിയിപ്പെന്ന് വ്യക്തമാക്കിയാണ് സ്റ്റാലിൻ നിലപാട് വ്യക്തമാക്കിയത്. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് അനർഹമായ പ്രാധാന്യം നൽകി തമിഴ്നാടിന്റെ അധികാരം ഇല്ലാതാക്കാൻ ശ്രമിച്ചാൽ സർവശക്തിയും ഉപയോഗിച്ച് പ്രതിരോധിക്കുമെന്ന് സ്റ്റാലിൻ പറഞ്ഞു.
തമിഴ്നാടിന്റെ സ്വാഭിമാനത്തെ തൊട്ടാൽ ഓരോ വീട്ടിൽ നിന്നുള്ളവരും തെരുവിലിറങ്ങും. ഡൽഹിയിൽ ഇരുന്ന് സംസ്ഥാനങ്ങളുടെ അവകാശങ്ങൾ കവരാമെന്ന് ആരും കരുതേണ്ടെന്നും തമിഴ്നാട് മുഖ്യമന്ത്രി അറിയിച്ചു.
1950 കളിലെയും 60 കളിലെയും ഡിഎംകെയുടെ പോരാട്ടവീര്യം ഇന്ത്യ വീണ്ടും കാണേണ്ടി വരും. മുഖ്യമന്ത്രി എന്ന നിലയിൽ മാത്രമല്ല ദ്രാവിഡ പ്രസ്ഥാനത്തിന്റെ ഇന്നത്തെ അമരക്കാരൻ എന്ന നിലയിലുമാണ് താൻ ഇത് പറയുന്നതെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.
National
ചെന്നൈ: തമിഴ്നാട്ടിൽ വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്രമന്ത്രി ജെ.പി. നദ്ദയാണ് പ്രകടനപത്രിക പുറത്തിറക്കിയത്. ക്ഷേമ ആനുകൂല്യങ്ങൾ, ഭരണപരിഷ്കരണങ്ങൾ ഉൾപ്പെടെയുള്ളവയാണ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ.
കെ.അണ്ണാമലൈയും മറ്റ് മുതിർന്ന ബിജെപി നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. ഓരോ കുടുംബത്തിനും ഒറ്റത്തവണ 10,000 രൂപ സഹായം, വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ എന്നിവയാണ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ.
പൊങ്കൽ, ദീപാവലി, തമിഴ്നാട് പുതുവത്സര ദിനം തുടങ്ങി വിശേഷ ദിവസങ്ങളിലായി സൗജന്യ എൽപിജി ആണ് ബിജെപിയുടെ മറ്റൊരു വാഗ്ദാനം. ഇതുകൂടാതെ കർഷകർക്കായി ഉഴവ് തായ് സ്കീം. പിഎം കിസാൻ പദ്ധതിയിലൂടെ സ്കീമിനായി 3,000 രൂപ വർധിപ്പിക്കുക.
ഇതോടെ പ്രതിവർഷം 9,000രൂപയുടെ സഹായം ലഭിക്കും. സ്ത്രീ സുരക്ഷയുടെ ഭാഗമായി സീറോ എഫ്ഐആർ റിപ്പോർട്ടിംഗ്, സ്ത്രീകൾക്ക് എതിരായ അതിക്രമങ്ങളുടെ വിചാരണയ്ക്ക് പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികൾ, മയക്കുമരുന്ന് നിവാരണത്തിനായി പ്രത്യേക ആന്റി നാർക്കോട്ടിക്ക് ടാസ്ക് ഫോഴ്സ് എന്നിവയും പ്രകടനപത്രികയിലെ വാഗ്ദാനങ്ങളിൽ ഉൾപ്പെടുന്നു.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ ക്ലിഫിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്നാട് സ്വദേശി മരിച്ചു. തമിഴ്നാട് ശങ്കരൻകോവിൽ സ്വദേശിയായ ടി. മുരുകൻ ആണ് മരിച്ചത്.
ഏപ്രിൽ അഞ്ചിന് ആയിരുന്നു അപകടമുണ്ടായത്. മദ്യലഹരിയിലായിരുന്ന ഇയാൾ സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ വീണതാണെന്നാണ് വിവരം. ക്ലിഫിന് മുകളിൽ നിന്നും ഏകദേശം 50 അടി താഴ്ചയിലേക്കായിരുന്നു ഇയാൾ വീണത്.
വീഴ്ചയിൽ മുരുകന് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
National
ചെന്നൈ: നടനും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ്യുടെ റോഡ് ഷോകൾ റദ്ദാക്കി. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ചെന്നൈയിൽ ഇന്ന് നടത്താനിരുന്ന റോഡ് ഷോകളാണ് റദ്ദാക്കിയത്. പ്രചാരണത്തിനായി ആവശ്യപ്പെട്ട സമയം പോലീസ് അനുവദിക്കാത്തതിനെത്തുടർന്നാണ് നടപടിയെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
ചെന്നൈയിലെ ടി. നഗർ, വില്ലിവാക്കം മണ്ഡലങ്ങളിലായിരുന്നു ഇന്ന് വിജയ് വോട്ടഭ്യർഥിച്ച് എത്തേണ്ടിയിരുന്നത്. വില്ലിവാക്കത്ത് രാവിലെ 11 മുതൽ ഒന്നു വരെയും ടി. നഗറിൽ ഉച്ചയ്ക്ക് ശേഷം മൂന്ന് മുതൽ ആറ് വരെയുമാണ് അനുമതി തേടിയിരുന്നത്. എന്നാൽ രണ്ട് ഇടങ്ങളിലും ഒരു മണിക്കൂർ വീതം മാത്രമാണ് പോലീസ് അനുമതി നൽകിയത്. ഈ ചുരുങ്ങിയ സമയം കൊണ്ട് കാര്യക്ഷമമായ പ്രചാരണം സാധ്യമല്ലെന്ന് വിലയിരുത്തിയാണ് പരിപാടികൾ റദ്ദാക്കാൻ തീരുമാനിച്ചത്.
തിങ്കളാഴ്ച പെരമ്പൂരിലും വ്യാഴാഴ്ച തിരുച്ചിറപ്പള്ളിയിലും ശനിയാഴ്ച പുതുച്ചേരിയിലും വിജയ് വമ്പിച്ച റോഡ് ഷോകൾ നടത്തിയിരുന്നു. സ്ഥാനാർഥി പട്ടിക പൂർത്തിയാക്കി നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം എല്ലാ ദിവസവും പൊതുയോഗങ്ങളും പ്രചാരണ പരിപാടികളും ഉണ്ടാകുമെന്ന് പാർട്ടി നേരത്തെ അറിയിച്ചിരുന്നു.
മറ്റ് പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ ദിവസം മൂന്നും നാലും യോഗങ്ങളിൽ പങ്കെടുക്കുമ്പോഴാണ് വിജയിയുടെ പ്രചാരണ പരിപാടികൾ തടസപ്പെടുന്നത്. ടി. നഗറിൽ ബുസി ആനന്ദും വില്ലിവാക്കത്ത് ആധവ് അർജുനയുമാണ് ടിവികെ സ്ഥാനാർഥികളായി മത്സരിക്കുന്നത്.
National
ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന നടനും ടിവികെ നേതാവുമായ വിജയ്യുടെ നാമനിർദേശ പത്രികയിൽ വൻ പിഴവ്. പെരമ്പൂരിലെയും തിരുച്ചിറപ്പള്ളി ഈസ്റ്റിലെയും പത്രികകളിൽ വ്യത്യാസം വന്നതോടെയാണ് ഈ വിഷയം ചര്‍ച്ചയായത്.
വിജയ്ക്കെതിരെ കേസില്ലെന്ന് പെരമ്പൂർ പത്രികയിൽ പറയുന്നത്. എന്നാല്‍, രണ്ട് കേസുണ്ടെന്ന് ഒടുവിൽ നൽകിയ പത്രികയിൽ വിജയ് രേഖപ്പെടുത്തിയിട്ടുണ്ട്. 2025ൽ മധുരയിൽ നടത്തിയ ടിവികെ സമ്മേളനവുമായി ബന്ധപെട്ടാണ് ആദ്യ കേസ്. പെരമ്പൂരിലെ പത്രികാസമർപ്പണത്തിന് ശേഷമാണ് രണ്ടാമത്തെ കേസ് എന്നാണ് വിജയ്യുടെ പത്രികയിൽ പറയുന്നത്.
ആദ്യ കേസ് 2025 ഓഗസ്റ്റ് 21ന് എടുത്തു. റാമ്പിൽ കയറാൻ ശ്രമിച്ച യുവാവിനെ ബൗൺസർമാർ തള്ളിയിട്ട സംഭവത്തിലാണ് കേസെടുത്തത്. പെരമ്പൂരിൽ വിജയ്ക്ക് പുതിയ പത്രിക നൽകേണ്ടിവരും. ഇനി ശനിയാഴ്ചയും തിങ്കളാഴ്ചയുമാണ് പത്രിക സ്വീകരിക്കുക. പെരമ്പൂരിൽ രണ്ട് സെറ്റ് പത്രിക മാത്രമേ വിജയ് സമർപ്പിച്ചിട്ടുള്ളൂ.
National
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെതിരെ രൂക്ഷ വിമർശനവുമായി എഐഎഡിഎംകെ ജനറൽ സെക്രട്ടറിയും മുൻ മുഖ്യമന്ത്രിയുമായ എടപ്പാടി പളനിസ്വാമി. രാഷ്ട്രീയ നേട്ടത്തിനായി പഴയ ചരിത്രം വിസ്മരിക്കരുതെന്നും ഇ.പി.എസ് ഓർമ്മിപ്പിച്ചു.
തന്നെ 'സംഘി' എന്ന് വിളിക്കുന്ന സ്റ്റാലിൻ സ്വന്തം പിതാവായ കരുണാനിധി എ.ബി. വാജ്പേയിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരുമായി സഖ്യത്തിലായിരുന്ന കാര്യം മറക്കരുതെന്നും ഇ.പി.എസ് പറഞ്ഞു.
മിസ്റ്റർ ചീഫ് മിനിസ്റ്റർ താങ്കളുടെ അച്ഛൻ അന്ന് സംഘിയായിരുന്നോ എന്ന് ചോദിച്ച ഇ.പി.എസ്, തെരഞ്ഞെടുപ്പ് തോൽവി ഭയന്ന് എന്തും വിളിച്ചുപറയുന്ന രീതി സ്റ്റാലിൻ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
തമിഴ്നാട്ടിലെ ജനങ്ങൾക്ക് എല്ലാം അറിയാം. ഡിഎംകെ ഭരണം അവസാനിപ്പിക്കുമെന്നും എഐഎഡിഎംകെ നേതൃത്വം നൽകുന്ന സർക്കാർ തമിഴ്നാട്ടിൽ അധികാരത്തിലേറുമെന്നും ഇ.പി.എസ്.കൂട്ടിച്ചേർത്തു.
National
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാൻ കോയമ്പത്തൂർ വിമാനത്താവളത്തിൽ ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ എത്താത്തത് ചർച്ചയാകുന്നു. 19 പേർക്കാണ് അനുമതി നൽകിയിരുന്നത്. മറ്റു 18 പേരും എത്തി. എന്നാൽ വിമാനത്താവളത്തിൽ നിന്നു രണ്ടു കിലോമീറ്റർ അകലെയുള്ള വീട്ടിൽ അണ്ണാമലൈ ഉണ്ടായിരുന്നു.
കോയമ്പത്തൂരിൽ ബിജെപിക്കു കൂടുതൽ സീറ്റ് ലഭിക്കാത്തതും അനുയായികൾക്കു സീറ്റ് ഉറപ്പിക്കാൻ സാധിക്കാത്തതുമാണ് അമർഷത്തിനു കാരണമെന്നാണ് സൂചന. അണ്ണാമലൈ എല്ലാവരുടെയും പ്രിയപ്പെട്ട സഹോദരനാണ്. ആർക്കാണു പദവി നൽകേണ്ടതെന്നു പാർട്ടി നേതൃത്വത്തിനു നന്നായി അറിയാം.
വിജയസാധ്യതയുള്ള സ്ഥാനാർഥികൾക്കായിരിക്കും സീറ്റ് ലഭിക്കുകയെന്നും മഹിളാമോർച്ച ദേശീയ അധ്യക്ഷ വാനതി ശ്രീനിവാസൻ പറഞ്ഞു. അതേസമയം ബിജെപി സ്ഥാനാർഥികൾക്കായി അണ്ണാമലൈ പ്രചാരണത്തിന് ഇറങ്ങുമോയെന്ന കാര്യത്തിൽ വ്യക്തതവന്നിട്ടില്ല.
National
ചെന്നൈ: നടൻ വിജയ് നേതൃത്വം നൽകുന്ന ടിവികെ 234 സീറ്റിലെയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. വിജയ് പെരന്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലങ്ങളിൽ മത്സരിക്കും. ചെന്നൈയിലെ ഫൈവ് സ്റ്റാർ ഹോട്ടലിൽ നടന്ന പാർട്ടി യോഗത്തിനുശേഷം വിജയ് ആണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.
ചെന്നൈയിലാണ് പെരന്പൂർ മണ്ഡലം. മധ്യ തമിഴ്നാട്ടിലാണ് തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലം. ടിവികെയിലെ മുതിർന്ന നേതാക്കളായ എൻ. ആനന്ദ്, ആധവ് അർജുന, പി. വെങ്കട്ടരമണൻ, ആർ. അരുൺരാജ്, സി.ടി.ആർ. നിർമൽകുമാർ, കെ.എ. സെങ്കോട്ടയ്യൻ എന്നിവർ സ്ഥാനാർഥിപ്പട്ടികയിൽ ഇടം നേടി.
മുൻ അണ്ണാ ഡിഎംകെ മന്ത്രി കു.പാ. കൃഷ്ണൻ ലാൽഗുഡിയിൽ ടിവികെ ടിക്കറ്റിൽ മത്സരിക്കും. മുൻ ഡിഎംകെ, അണ്ണാ ഡിഎംകെ നേതാക്കളും സ്ഥാനാർഥികളാണ്. തമിഴ്നാട്ടിൽ ഡിഎംകെയും ടിവികെയും തമ്മിലാണ് മത്സരമെന്ന് വിജയ് പറഞ്ഞു.
National
ചെന്നൈ: ചെന്നൈ ജില്ലയിലെ 16 സീറ്റുകളിൽ 13ൽ ഡിഎംകെ-അണ്ണാ ഡിഎംകെ പോരാട്ടം. ഡിഎംകെയുടെ ശക്തികേന്ദ്രമായ ചെന്നൈയിൽ കരുത്തരായ സ്ഥാനാർഥികളെയാണ് അണ്ണാ ഡിഎംകെ രംഗത്തിറക്കിയിരിക്കുന്നത്. 2021ൽ ചെന്നൈയിലെ 16ൽ 15 മണ്ഡലങ്ങളും വിജയിച്ചത് ഡിഎംകെയാണ്.
ബിഎസ്പി നേതാവ് ആംസ്ട്രോംഗിന്റെ ഭാര്യ പോർക്കോടി തിരു വി കാ നഗറിൽ മത്സരിക്കും. ഡിഎംകെയിലെ കെ.എസ്. രവിചന്ദ്രനാണ് എതിർ സ്ഥാനാർഥി. കൊളത്തൂരിൽ എം.കെ. സ്റ്റാലിനെ നേരിടുന്നത് പി. സന്താനകൃഷ്ണനാണ്. ഉദയനിധി സ്റ്റാലിൻ മത്സരിക്കുന്ന ചെപ്പോക്ക്-തിരുവല്ലിക്കേനി മണ്ഡലത്തിൽ ആദി രാജാറാം ആണ് അണ്ണാ ഡിഎംകെ സ്ഥാനാർഥി.
മുതിർന്ന നേതാവ് ഡി. ജയകുമാറും ചെന്നൈയിലെ മണ്ഡലത്തിലാണ് മത്സരിക്കുന്നത്. ചെന്നൈയിലെ മൈലാപ്പൂർ, സെയ്ദാപേട്ട്, പെരന്പൂർ സീറ്റുകൾ യഥാക്രമം ബിജെപി, എഎംഎംകെ, പിഎംകെ കക്ഷികൾക്കാണ് അണ്ണാ ഡിഎംകെ നല്‍കിയിരിക്കുന്നത്. പെരന്പൂരിലാണ് ടിവികെ അധ്യക്ഷൻ വിജയ് ജനവിധി തേടുന്നത്.
National
ചെന്നൈ: തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെ രണ്ടാം സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കി. 127 സ്ഥാനാർഥികളെയാണ് ഇന്നലെ പ്രഖ്യാപിച്ചത്. മുൻ മന്ത്രിമാരായ ബി.വി. രമണ, പൊള്ളാച്ചി വി. ജയരാമൻ തുടങ്ങിയവർ സ്ഥാനാർഥികളാണ്. സിറ്റിംഗ് എംഎൽഎമാരും പട്ടികയിലുണ്ട്. 169 സീറ്റിലാണ് അണ്ണാ ഡിഎംകെ മത്സരിക്കുക. 150 സീറ്റിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു.
National
ചെന്നൈ: ടിവികെയ്ക്കും വിജയ്ക്കും ബിജെപി വമ്പൻ ഓഫർ നൽകിയെന്ന വെളിപ്പെടുത്തലുമായി ടിവികെ നേതാവ് ആധവ് അർജുന. ടിവികെയ്ക്ക് പകുതി സീറ്റും വിജയ്ക്ക് പകുതി ടേം മുഖ്യമന്ത്രി സ്ഥാനവും ഓഫർ ചെയ്തതായാണ് വിവരം. എന്നാൽ വിജയ് അത് നിരസിച്ചെന്നും ആധവ് അർജുന പറയുന്നു.
തമിഴ്നാട് ഡൽഹിക്ക് മുന്നിൽ കീഴടങ്ങില്ലെന്ന് വിജയ് പറഞ്ഞതായും ആധവ് വ്യക്തമാക്കി. തമിഴ്നാട്ടിലെ 234 സീറ്റിലും ടിവികെ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ബിജെപിയുമായി ചർച്ച നടത്തിയിട്ടില്ലെന്നാണ് വിജയ്യുടെ പ്രതികരണം. അതേസമയം രജനികാന്തിനെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ ആധവ് അർജുന മാപ്പ് പറഞ്ഞു. താൻ ഉദ്ദേശിച്ചതല്ല പുറത്ത് വന്നതെന്ന് ആധവ് വിശദീകരിച്ചു.
National
ചെന്നൈ: സ്റ്റാലിൻ സർക്കാർ തമിഴ്നാട്ടിൽ ക്രമസമാധാനം തകർത്തുവെന്ന് ആരോപിച്ച് എൻഡിഎയുടെ നേതൃത്വത്തിൽ ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധം നടത്തും. സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ വർധിക്കുകയാണെന്ന് എൻഡിഎ നേതാക്കൾ വ്യക്തമാക്കി.
ചെന്നൈയിൽ നടക്കുന്ന പ്രതിഷേധ യോഗം മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയും എഐഎഡിഎംകെ ജനറൽ സെക്രട്ടറിയുമായ എടപ്പാടി കെ. പളനിസാമി ഉദ്ഘാടനം ചെയ്യും. സഖ്യത്തിലെ പ്രധാന കക്ഷിയായ ബിജെപിയുടെ മുതിർന്ന നേതാക്കളും വിവിധയിടങ്ങളിൽ സമരത്തിന് നേതൃത്വം നൽകും.
ബിജെപി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ മധുരയിലും, കെ. അണ്ണാമലൈ കോയമ്പത്തൂരിലും പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകും. തിരുനെൽവേലിയിൽ തമിഴിസൈ സൗന്ദർരാജനാണ് സമരത്തിന് നേതൃത്വം നൽകുന്നത്.
സഖ്യകക്ഷികളായ എഎംഎംകെ നേതാവ് ടി.ടി.വി. ദിനകരൻ തഞ്ചാവൂരിലും തമിഴ് മാനില കോൺഗ്രസ് അധ്യക്ഷൻ ജി.കെ. വാസൻ ഈറോഡിലും പ്രതിഷേധ യോഗങ്ങളിൽ പങ്കെടുക്കും.
National
ചെന്നൈ: അന്തരിച്ച നടൻ വിജയകാന്ത് ആരംഭിച്ച രാഷ്ട്രീയ പാർട്ടി ഡിഎംഡികെയ്ക്ക് രാജ്യസഭ സീറ്റ് നൽകാൻ ഡിഎംകെയിൽ ധാരണ. ഡിഎംഡികെയും ഡിഎംകെയും തമ്മിൽ നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ ധാരണയായത്.
ഡിഎംഡികെയ്ക്ക് ആദ്യമായാണ് രാജ്യസഭയിൽ പ്രാതിനിധ്യം ലഭിക്കുന്നത്. 2011ലെ ജയലളിത സർക്കാരിന്റെ കാലത്ത് പ്രതിപക്ഷ സ്ഥാനം അലങ്കരിച്ചിരുന്ന ഡിഎംഡികെയ്ക്ക് നിലവിൽ ഒരു നിയമസഭാംഗം പോലുമില്ല.
രാജ്യസഭ സീറ്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾ സംബന്ധിച്ച് പാർട്ടിയുടെ ട്രഷററായ എൽ.കെ. സുധീഷ്, ഡിഎംകെ ആസ്ഥാനമായ അണ്ണാ അറിവാലയത്തിൽ ഡിഎംഡികെയ്ക്കായി കരാർ ഒപ്പുവച്ചു.
National
ചെന്നൈ: തമിഴ്നാട് അണ്ണാ യൂണിവേഴ്സിറ്റിക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ മലയാളി വിദ്യാർഥി മരിച്ചു. നിയമ വിദ്യാർഥിയായ ജിനു (21) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റ് മൂന്ന് വിദ്യാർഥികൾക്ക് പരിക്കേറ്റു.
നുങ്കമ്പാക്കത്ത് നിന്ന് തരാമണിയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. വിദ്യാർഥികൾ സഞ്ചരിച്ച കാർ യു-ടേൺ എടുക്കാൻ ശ്രമിച്ച മറ്റൊരു ടാക്സി കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.
National
ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രിയും അണ്ണാ ഡിഎംകെ നേതാവുമായിരുന്ന ഒ.പനീർശെൽവം ഡിഎംകെയിൽ ചേർന്നു. വെള്ളിയാഴ്ച ചെന്നൈയിലെ ഡിഎംകെ ആസ്ഥാനത്തെത്തിയ ഒ. പനീർശെൽവത്തെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും മറ്റു മന്ത്രിമാരും ചേർന്ന് സ്വീകരിച്ചു.
തുടർന്നാണ് ഒപിഎസ് ഔദ്യോഗികമായി ഡിഎംകെയിൽ അംഗമായത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്നാട്ടിൽ നടക്കുന്ന സുപ്രധാന രാഷ്ട്രീയനീക്കമാണ് ഒപിഎസിന്റെ ഡിഎംകെ പ്രവേശം. എഐഎഡിഎംകെയിൽ തിരിച്ചെത്താനുള്ള വഴികളടഞ്ഞതോടെ ഒപിഎസ് ഡിഎംകെ നേതൃത്വവുമായി അടുത്തത്.
കഴിഞ്ഞദിവസം മന്ത്രി പി.കെ. ശേഖർബാബുവിന്റെ നേതൃത്വത്തിലും ഒപിഎസുമായി ചർച്ച നടത്തിയിരുന്നു. തുടർന്നാണ് വെള്ളിയാഴ്ച എം.കെ. സ്റ്റാലിന്റെ സാന്നിധ്യത്തിൽ ഒപിഎസ് ഡിഎംകെയിൽ അംഗമായത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ബോഡിനായ്ക്കന്നൂർ നിയോജകമണ്ഡലത്തിൽ നിന്ന് ഒ.പനീർശെൽവം മത്സരിക്കുമെന്നാണ് സൂചന.
മൂന്ന് തവണ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ഒ.പനീർശെൽവം ജയലളിതയുടെ വിശ്വസ്തനായ നേതാവായിരുന്നു. ജയലളിതയുടെ മരണത്തിന് പിന്നാലെയാണ് എഐഎഡിഎംകെയിൽ ഒപിഎസും എടപ്പാടി കെ.പളനിസ്വാമിയും തമ്മിൽ അധികാരവടംവലി രുക്ഷമായത്.
National
വെല്ലൂർ: മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ രൂക്ഷമായി വിമർശിച്ച് തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പുവേദികളിൽ കത്തിക്കയറി ടിവികെ നേതാവ് വിജയ്.
മുഖ്യമന്ത്രിയുടെ യഥാർഥ സുഹൃത്തുക്കൾ കൈക്കൂലിയും അഴിമതിയുമാണെന്ന് പറഞ്ഞ വിജയ് രാഷ്ട്രീയ നേട്ടത്തിൽ മാത്രമാണു മുഖ്യമന്ത്രിക്കു താത്പര്യമുള്ളതെന്നും ആരോപിച്ചു.
സ്വത്തുവിവരങ്ങൾ പുറത്തുവിടാൻ മുഖ്യമന്ത്രി തയാറാകണം. എന്താണ് വരുമാനശ്രോതസ്. കഠിനാധ്വാനം ചെയ്തുണ്ടാക്കിയതാണോ അതോ അധികാരത്തിലെത്തിയശേഷം വാരിക്കൂട്ടിയതാണോ? ഇതു പരസ്യമായി പ്രഖ്യാപിക്കാൻ മുഖ്യമന്ത്രിക്കു കഴിയുമോ എന്നും വെല്ലൂരിൽ നടന്ന പൊതുയോഗത്തിൽ വിജയ് വിമർശിച്ചു.
National
ചെന്നൈ: തമിഴ്നാട്ടിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഡിഎംകെയുമായി സീറ്റ് വിഭജന ചർച്ച നടത്തി. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ വസതിയിൽ രാത്രി 8.30ഓടെ ആയിരുന്നു ചർച്ച. ഡിഎംകെ സഖ്യത്തിലെ സീറ്റ് വിഭജന ചര്‍ച്ചകൾ പുരോഗമിക്കുകയാണ്.
സീറ്റ് വിഭജന ചർച്ചകൾക്കായി ടി.ആർ. ബാലുവിന്റെ നേതൃത്വത്തിൽ ഡിഎംകെ ഏഴംഗ സമിതി രൂപീകരിച്ചിരുന്നു. കഴിഞ്ഞ തവണ 25 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസ് 38 സീറ്റുകളും മൂന്ന് മന്ത്രി സ്ഥാനങ്ങളുമാണ് ഇത്തവണ ആവശ്യപ്പെട്ടത്.
25 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് 17 സീറ്റുകളില്‍ വിജയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് ഇത്തവണ കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം മുസ്ലിം ലീഗുമായും ഡിഎംകെ രൂപീകരിച്ച സമിതി ചര്‍ച്ച നടത്തി.
അഞ്ച് സീറ്റുകളാണ് ലീഗ് ആവശ്യപ്പെട്ടിരിക്കുന്നത്. മക്കള്‍ നീതി മയം, എംഡിഎംകെ, മനിതനേയ മക്കള്‍ കക്ഷി എന്നീ പാര്‍ട്ടികളുമായി ടി.ആർ. ബാലുവിന്റെ നേതൃത്വത്തിലുള്ള സമിതി നാളെ ചർച്ച നടത്തും. കൂടുതല്‍ പാര്‍ട്ടികള്‍ സഖ്യത്തിലേയ്ക്ക് വന്നതിനാല്‍ എല്ലാ പാര്‍ട്ടികളും സീറ്റുകള്‍ ത്യാഗം ചെയ്യാന്‍ തയാറാകണമെന്ന് ഡിഎംകെ ആവശ്യപ്പെട്ടിട്ടുണ്ട്.
National
ചെന്നൈ: തമിഴ്നാട്ടിൽ സഖ്യകക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ചകൾക്കായി ഏഴംഗ സമിതി രൂപവത്കരിച്ച് ഡിഎംകെ. ടി.ആർ. ബാലു ആണ് സമിതി അധ്യക്ഷൻ. സഖ്യകക്ഷികളുമായുള്ള ചർച്ച നാളെ ആരംഭിക്കുമെന്നാണു റിപ്പോർട്ട്.
ഡിഎംകെ സഖ്യത്തിലെത്തിയ ഡിഎംഡികെയ്ക്ക് കോൺഗ്രസിനെക്കാൾ കൂടുതൽ സീറ്റ് നല്‍കിയേക്കും. 2021ൽ കോൺഗ്രസിന് 25 സീറ്റാണു നല്‍കിയത്. മുൻ മുഖ്യമന്ത്രി ഒ. പനീർശെൽവം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. സ്റ്റാലിൻ അധികാരം നിലനിർത്തുമെന്നു പനീർശെൽവം മാധ്യമപ്രവർത്തകരോടു പറഞ്ഞു.
ഇതിനിടെ, തമിഴ്നാട്ടിൽ കൂട്ടുകക്ഷി സർക്കാരിനു യാതൊരു സാധ്യതയുമില്ലെന്നും വൻ ഭൂരിപക്ഷത്തോടെ ഡിഎംകെ അധികാരം നിലനിർത്തുമെന്നും എംഡിഎംകെ നേതാവ് വൈകോ പറഞ്ഞു.
Kerala
ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തമിഴ്നാട്ടിൽ എൻഡിഎയ്ക്ക് തിരിച്ചടി. ജയലളിതയുടെ തോഴിയായിരുന്ന വി.കെ. ശശികല പുതിയ പാർട്ടി രൂപീകരിക്കുമെന്നാണ് സൂചന. ജയലളിതയുടെ ജന്മദിനമായ വരുന്ന 24 ന് രാമനാഥപുരത്ത് പ്രഖ്യാപനം നടത്തിയേക്കും.
പൊതുയോഗത്തിനായി പന്തൽ നിർമാണവും തുടങ്ങി. നിയമസഭാ തെരഞ്ഞെടുപ്പിൽ ശശികല രൂപീകരിക്കുന്ന പാർട്ടി 40 മണ്ഡലങ്ങളിൽ മത്സരിക്കുമെന്നും റിപ്പോർട്ടുണ്ട്. എഐഎഡിഎംകെയിൽ തിരിച്ചെത്താനുള്ള ശ്രമങ്ങൾ പാളിയതോടെയാണ് പുത്തൻ നീക്കമെന്നാണ് വിലയിരുത്തൽ.
2027 ജനുവരി 27 വരെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ ശശികലക്ക് അയോഗ്യതയുണ്ട്. എഐഡിഎംകെ നിലവിൽ എൻഡിഎ മുന്നണിയ്ക്ക് ഒപ്പമാണ്. പുതിയ പാർട്ടി രൂപീകരിച്ച് മത്സരത്തിനിറങ്ങിയാൽ എഐഡിഎംകെ വോട്ട് ബാങ്കിൽ വിള്ളലുണ്ടായേക്കും.
National
ചെന്നൈ: ബിജെപിയുമായി ഇടഞ്ഞു നിൽക്കുന്ന അണ്ണാമലൈ പുതിയ പാർട്ടി രൂപീകരിക്കുന്നതായി സൂചന. ഏറെക്കാലമായി നിഷ്ക്രിയമായിരുന്ന അണ്ണാമലൈ ചാരിറ്റബിൾ ഫൗണ്ടേഷൻ എന്ന സംഘടന അടുത്തിടെ പുനരുജ്ജീവിപ്പിച്ചിരുന്നു. ഈ സംഘടനയുടെ നേതാക്കളുമായി അണ്ണാമലൈ ചർച്ച നടത്തി.
ബിജെപി നേതൃത്വത്തിന്റെ തുടർച്ചയായ അവഗണന നേരിടുന്ന അണ്ണാമലൈയോട് പുതിയ പാർട്ടിയുണ്ടാക്കണമെന്ന് അനുയായികൾ ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. നിലവിലെ ബിജെപി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രന്റെ ജന്മനാടായ തിരുനൽവേലിയിലാണ് അണ്ണാമലൈ യോഗം ചേർന്നത്.
അവിടെത്തന്നെ അണ്ണാമലൈ യോഗം വിളിച്ചത് സംസ്ഥാന നേതൃത്വത്തെ വെല്ലുവിളിക്കാനാണെന്നാണ് നിഗമനം. തമിഴ്നാട് ബിജെപി മുൻ അധ്യക്ഷനായിരുന്ന അണ്ണാമലൈ തെരഞ്ഞെടുപ്പ് ചുമതലകളിൽനിന്ന് കഴിഞ്ഞദിവസം ഒഴിഞ്ഞിരുന്നു.
Kerala
ചെന്നൈ: തമിഴ്നാട്ടിലെ കടലൂരിൽ മരുമകളുടെ അവിഹിത ബന്ധത്തെ എതിർത്ത കർഷകനെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം.
മാലിഗാംപട്ട് സ്വദേശി രാജേന്ദ്രന് (64) ആണ് ഗുരുതര പൊള്ളലേറ്റത്. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവവുമായി ബന്ധപ്പെട്ട് മരുമകൾ ഉൾപ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മണികണ്ഠൻ (39), ജയപ്രിയ (28), ഗുബേന്ദ്രൻ (29), പാർഥിബൻ (29) എന്നിവരാണ് പ്രതികൾ.
രാജേന്ദ്രൻ സുഹൃത്തിനൊപ്പം ബൈക്കിന്റെ പിൻ സീറ്റിലിരുന്ന് യാത്ര ചെയ്യുമ്പോഴാണ് ആക്രമണം ഉണ്ടായത്. മണികണ്ഠൻ, ഗുബേന്ദ്രൻ, പാർഥിബൻ എന്നിവർ ഒരു വാനിലെത്തി ബൈക്ക് തടഞ്ഞ് നിർത്തി രാജേന്ദ്രന്റെ നേർക്ക് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
ആസമയം കൂടെയുണ്ടായിരുന്ന സുഹൃത്ത് ഓടി രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിച്ചു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു.
മുഖ്യപ്രതി മണികണ്ഠനും രാജേന്ദ്രന്റെ മരുമകൾ ജയപ്രിയയും പ്രണയത്തിലായിരുന്നുവെന്നും ഈ ബന്ധത്തിന് തടസമായി നിന്ന രാജേന്ദ്രനെ കൊലപ്പെടുത്താൻ ശ്രമിച്ചതാണെന്നും പോലീസ് പറഞ്ഞു.
Sports
സിലാപത്തര്‍ (ആസാം): 79-ാമത് സന്തോഷ് ട്രോഫി ഫുട്ബോളിന്റെ ഫൈനല്‍ റൗണ്ട് ഗ്രൂപ്പ് എ പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ബംഗാളിനെ തമിഴ്നാട് സമനിലയില്‍ തളച്ചു. ഇന്നലെ നടന്ന നാലാം റൗണ്ട് പോരാട്ടത്തില്‍ 1-1ന് തമിഴ്നാടുമായി സമനിലയില്‍ പിരിഞ്ഞ് ബംഗാള്‍ പോയിന്റ് പങ്കുവച്ചു. ആദ്യ മൂന്നു മത്സരങ്ങളും ജയിച്ച് ബംഗാള്‍ നേരത്തേ ക്വാര്‍ട്ടര്‍ ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചിരുന്നു.
ഗോള്‍ അകന്നുനിന്ന ഒരു മണിക്കൂറിനുശേഷം 61-ാംമിനിറ്റില്‍ നന്ദകുമാര്‍ ആനന്ദരാജിലൂടെ തമിഴ്നാട് ലീഡ് സ്വന്തമാക്കി. ഫൈനല്‍ റൗണ്ടിലെ ഗ്രൂപ്പ് പോരാട്ടങ്ങളില്‍ ബംഗാള്‍ ആദ്യമായി പിന്നിലായ സമയം. ഗോള്‍ മടക്കാനായുള്ള ബംഗാളിന്റെ തീവ്രശ്രമത്തിന് 81-ാം മിനിറ്റില്‍ ഫലം ലഭിച്ചു. സുജിത് സന്ധുവിലൂടെ ബംഗാള്‍ 1-1ന് സമനിലയില്‍. മറ്റൊരു മത്സരത്തില്‍ ഉത്തരാഖണ്ഡ് 2-1ന് നാഗാലാന്‍ഡിനെ തോല്‍പ്പിച്ച് ക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്തി. ഉത്തരാഖണ്ഡിന്റെ ആദ്യ ജയമാണ്.
ആതിഥേയരായ ആസാം 3-0ന് രാജസ്ഥാനെ തോല്‍പ്പിച്ച് ക്വാര്‍ട്ടര്‍ പ്രതീക്ഷ സജീവമാക്കി. ആസാമിന്റെ ആദ്യ ജയമാണ്. നാല് മത്സരങ്ങളില്‍നിന്ന് അഞ്ച് പോയിന്റുമായി ഗ്രൂപ്പ് എയില്‍ നാലാം സ്ഥാനത്താണ് ആസാം. നാല് പോയിന്റുമായി ഉത്തരാഖണ്ഡ് അഞ്ചാം സ്ഥാനത്തും ഒരു പോയിന്റുമായി നാഗാലാന്‍ഡ് അവസാന സ്ഥാനത്തുമാണ്. ഉത്തരാഖണ്ഡിനോട് പരാജയപ്പെട്ടതോടെ നാഗാലാന്‍ഡ് പുറത്തായി. 10 പോയിന്റുള്ള ബംഗാള്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഏഴ് പോയിന്റുമായി തമിഴ്നാടും ആറ് പോയിന്റുമായി രാജസ്ഥാനുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
സന്തോഷ് ട്രോഫി ഫുട്ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ ടിക്കറ്റ് ഉറപ്പിക്കാനുള്ള ജയത്തിനായി കേരളം ഇന്നു കളത്തില്‍. ഉച്ചകഴിഞ്ഞ് രണ്ടിനു നടക്കുന്ന മത്സരത്തില്‍ മേഘാലയയാണ് കേരളത്തിന്റെ എതിരാളികള്‍. ഫൈനല്‍ റൗണ്ട് ഗ്രൂപ്പ് ബിയില്‍ മൂന്നു മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഏഴ് പോയിന്റുമായി കേരളം ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇന്നു ജയിച്ചാല്‍ കേരളത്തിന് മറ്റു ടീമുകളുടെ ഫലത്തിനു കാത്തിരിക്കാതെ ക്വാര്‍ട്ടര്‍ ഉറപ്പിക്കാം.
അഞ്ച് പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള ടീമാണ് മേഘാലയ. അതുകൊണ്ടുതന്നെ ഇന്നത്തെ പോരാട്ടം തീപാറുമെന്നുറപ്പ്. കേരളത്തിന് ഇതുവരെ പഞ്ചാബിന് എതിരായ മത്സരത്തില്‍ മാത്രമാണ് ആധികാരികത പുലര്‍ത്താന്‍ സാധിച്ചത്.
National
ചെന്നൈ: തമിഴ്നാട്ടിൽ എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് തുടക്കമാകും. പ്രചാരണത്തിന്റെഭാഗമായി ചെങ്കൽപ്പേട്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കൂറ്റൻ റാലി നടത്തും. മോദിക്കൊപ്പം ഘടകകക്ഷി നേതാക്കളും അണിനിരക്കും.
കേരളത്തിലെ പരിപാടികൾക്ക് ശേഷമാണ് മോദി തമിഴ്നാട്ടിലെത്തുക. ചെങ്കൽപ്പേട്ടിൽ ഉച്ചയ്ക്ക് മൂന്നിന് തുടങ്ങുന്ന റാലിയിൽ എടപ്പാടി പളനിസാമി, ടി.ടി.വി. ദിനകരൻ, അൻപുമണി രാമദാസ് തുടങ്ങിയ ഘടകക്ഷി നേതാക്കളും പങ്കെടുക്കും.
പൊതുയോഗത്തിന് ശേഷം വൈകുന്നേരം അഞ്ചിന് മോദി ഡൽഹിക്ക് മടങ്ങും. അതേസമയം പ്രധാനമന്ത്രി തമിഴ്നാട്ടിലുള്ള ഇന്നു തന്നെ വിബി ജി റാം ജി ബില്ലിനെതിരെ ബദൽ ബിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ.