പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ
കറാച്ചി: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് അദ്ദേഹത്തെ എത്രയും വേഗം ആശുപത്രിയിലേക്ക് മാറ്റാൻ പാകിസ്ഥാൻ സുപ്രീംകോടതി നിർദേശം നൽകി. ഇമ്രാൻ ഖാന്റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്രീകെ ഇൻസാഫും കുടുംബവും ദീർഘകാലമായി ഉന്നയിച്ച ആവശ്യത്തിനാണ് ഇതോടെ അംഗീകാരമായത്.
48 മണിക്കൂറിനുള്ളിൽ അദ്ദേഹത്തെ ഷിഫ ഇന്റർനാഷണൽ ആശുപത്രിയിലേക്ക് മാറ്റാനും സെപ്റ്റംബർ 16 വരെ ചികിത്സയിൽ തുടരാനുമാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.ആവശ്യത്തിന് ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് ഇമ്രാൻ ഖാന്റെ വലത് കണ്ണിന്റെ കാഴ്ചശക്തി 85 ശതമാനത്തോളം നഷ്ടപ്പെട്ടതായി അമിക്ക്യസ് ക്യൂറി സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കൂടാതെ ഉത്കണ്ഠ, ഉയർന്ന രക്തസമ്മർദം, ഹൃദയമിടിപ്പ് വർധിക്കൽ തുടങ്ങിയ പ്രശ്നങ്ങളും അദ്ദേഹത്തെ അലട്ടുന്നുണ്ട്.
കഴിഞ്ഞ ഏഴ് മാസമായി മക്കളായ സുലൈമാൻ ഖാൻ, കാസിം ഖാൻ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾക്കോ, അഭിഭാഷകർക്കോ, ഡോക്ടർമാർക്കോ അദ്ദേഹത്തെ കാണാൻ അനുമതി നൽകിയിരുന്നില്ല. 2023 ഓഗസ്റ്റ് മുതൽ ജയിലിൽ കഴിയുന്ന 73-കാരനായ ഇമ്രാൻ ഖാനെതിരെയുള്ള കേസുകൾ രാഷ്ട്രീയ പ്രേരിതമാണെന്നാണ് പാർട്ടി ആരോപിക്കുന്നത്. കോടതി ഉത്തരവിനെ പിടിഐ സ്വാഗതം ചെയ്തു.
Tags : Pakistan SupremeCourt LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash