ഇറേനിയൻ സ്പീക്കർ മുഹമ്മദ് ബാഗേർ ഖാലിബാഫ്.
ടെഹ്റാൻ: ജൂണിലെ ഇടക്കാല ധാരണാ വ്യവസ്ഥകൾ പാലിക്കാൻ അമേരിക്ക തയാറാകാതെ ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്നാവർത്തിച്ച് ഇറാൻ. നാവിക ഉപരോധം പിൻവലിക്കുക, എണ്ണ വിൽക്കാൻ അനുവദിക്കുക, മരവിപ്പിച്ച ആസ്തികൾ വിട്ടുനല്കുക, സൈനികനടപടികളും ഭീഷണികളും നിർത്തുക തുടങ്ങിയവയാണ് ഇറാന്‍റെ ഉപാധികളെന്ന് പാർലമെന്‍റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഖാലിബാഫ് പറഞ്ഞു.
ജൂൺ 17നാണ് ഇറാനും അമേരിക്കയും ഇടക്കാല ധാരണയുണ്ടാക്കിയത്. പശ്ചിമേഷ്യാ പ്രശ്നങ്ങളും ഇറാന്‍റെ ആണവപദ്ധതികളും അവസാനിപ്പിക്കാനുള്ള ചർച്ചകളും ധാരണയിൽ നിർദേശിച്ചിരുന്നു.
ഹോർമുസ് കടലിടുക്കിന്‍റെ നിയന്ത്രണത്തെച്ചൊല്ലി ഇരു വിഭാഗം വൈകാതെ ധാരണയിൽനിന്ന് പിന്മാറുകയായിരുന്നു. ധാരണ അവസാനിച്ചുവെന്ന് അമേരിക്കൻ പ്രസിഡന്‍റ് ട്രംപ് ജൂലൈ ഏഴിന് പ്രഖ്യാപിച്ചു. ധാരണ റദ്ദാക്കിയെന്ന് ഇറാനും പിന്നാലെ അറിയിച്ചു.