അഭിനന്ദൻ, ഭാര്യ ഹരിനി
ബംഗളൂരു: ബംഗളൂരുവിലെ ചിക്കബാനാവരയിൽ പിതാവിനെയും നാലു വയസുകാരനെയും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിതിരിവ്. അഭിനന്ദൻ (34), മകൻ യദുവീർ (നാല്) എന്നിവരാണ് കൊല്ലപ്പെട്ടത്. ആദ്യം ആത്മഹത്യയോ സാധാരണ മരണമോ എന്ന് കരുതിയ സംഭവം കൊലപാതകമാണെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. സംഭവത്തിൽ കൊല്ലപ്പെട്ട അഭിനന്ദന്റെ ഭാര്യ ഹരിനിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒളിവിലുള്ള ഹരിനിയുടെ കാമുകൻ വിനയ്ക്കായുള്ള തെരച്ചിൽ ഊർജിതമാക്കി.
ബന്ധുവിന്റെ വീട്ടിൽ പോയി ഞായറാഴ്ച വൈകുന്നേരമാണ് മടങ്ങിയെത്തിയതെന്നായിരുന്നു ഹരിനി പോലീസിനോട് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്.
ഉറങ്ങുന്നതുമായി ബന്ധപ്പെട്ട് ദമ്പതികൾ തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെ ഹരിനി തവി ഉപയോഗിച്ച് അഭിനന്ദനെ ആക്രമിച്ചതായി പോലീസ് സംശയിക്കുന്നു. തുടർന്ന് ഇരുവരും രണ്ട് മുറികളിലേക്ക് മാറി. ഞായറാഴ്ച രാത്രി ഹരിനി വിനയിനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും, ഇരുവരും ചേർന്ന് അഭിനന്ദനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു.
ആക്രമണത്തിനിടയിൽ ഉറക്കമുണർന്ന മകൻ യദുവീറിനെയും ഇവർ തലയിണകൊണ്ട് ശ്വാസം മുടിച്ചു കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം തെളിവുകൾ നശിപ്പിക്കാനായി വീട്ടിലെ രക്തക്കറകൾ ഇവർ കഴുകി വൃത്തിയാക്കുകയും ചെയ്തു.
പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾ വിട്ടുകൊടുത്തു. ഒളിവിൽ കഴിയുന്ന വിനയിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ പിടികൂടി ചോദ്യം ചെയ്യുന്നതോടെ സംഭവത്തിൽ കൂടുതൽ വ്യക്തത വരുമെന്ന് പോലീസ് അറിയിച്ചു.
Tags : Deepika Crime Police Kill Husband