അഗസ്റ്റിൻ സഹോദരങ്ങൾ (File Photo)
കൊച്ചി: മുട്ടില്‍ മരംമുറി കേസിലെ പ്രതികളായ റോജി അഗസ്റ്റിന്‍, ജോസ്‌കുട്ടി അഗസ്റ്റിന്‍, ആന്‍റോ അഗസ്റ്റിന്‍ എന്നിവരെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കും. കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും.
കേസില്‍ നേരിട്ടു ഹാജരാകാനുള്ള കോടതിയുടെ സമന്‍സ് അവഗണിച്ചതിനെ തുടര്‍ന്ന് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതോടെ ജോസുകുട്ടിയും ആന്‍റോയും 11നും റോജി അഗസ്റ്റിന്‍ 13നും കോടതിയില്‍ കീഴടങ്ങി. വാറണ്ട് പിന്‍വലിച്ച കോടതി മൂന്ന് പ്രതികളോടും 18ന് ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നു.
വയനാട് മേപ്പാടി ഫോറസ്റ്റ് റേഞ്ചിലെ മുട്ടിലില്‍ നിന്നു മുറിച്ചു കടത്തിയ കള്ളത്തടി രേഖകളുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചു വില്‍പന നടത്തി 1.40 കോടി രൂപ തട്ടിയെടുത്തെന്നാണ് പരാതി. കരിമുകള്‍ മലബാര്‍ ടിമ്പേഴ്‌സ് ഉടമ എം.എം. അലിയാര്‍ നല്‍കിയ പരാതിയില്‍ അമ്പലമേട് പോലീസാണ് വഞ്ചനാക്കുറ്റത്തിന് കേസ് എടുത്ത് പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.
കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജോസ്‌കുട്ടി അഗസ്റ്റിനും ആന്‍റോ അഗസ്റ്റിനും നല്‍കിയ വിടുതല്‍ ഹര്‍ജികള്‍ ജൂലൈയില്‍ ഹൈക്കോടതി തള്ളിയിരുന്നു.