വിനോദ് കട്കെ
മുംബൈ: മഹാരാഷ്ട്രയിലെ സംഭാജിനഗറിൽ മദ്യപിച്ച് ബോധമില്ലാതെ ക്ലാസ് മുറിയിൽ കിടന്നുറങ്ങിയ ജില്ലാ പഞ്ചായത്ത് പ്രൈമറി സ്കൂൾ പ്രധാനാധ്യാപകനെ വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു. വിനോദ് കട്കെ എന്ന അധ്യാപകനെതിരെയാണ് ജില്ലാ ഭരണകൂടത്തിന്റെ കർശന നടപടി.
രാജ്യവ്യാപകമായി നടക്കുന്ന 'സ്കൂൾ നന്നാക്കൂ' എന്ന കാമ്പയിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് അധ്യാപകന്റെ ഗുരുതരമായ അനാസ്ഥ പുറത്തുവന്നത്. ക്ലാസ് മുറിയിലെ മദ്യലഹരിയിൽ കിടന്നുറങ്ങുന്ന പ്രധാനാധ്യാപകന്റെ ദൃശ്യങ്ങൾ സംഘടനയുടെ സ്ഥാപകൻ അഭിജീത് ദീപ്കെ എക്സ് അക്കൗണ്ടിലൂടെ പുറത്തുവിടുകയായിരുന്നു.
വിനോദ് കട്കെ പതിവായി മദ്യപിച്ച് സ്കൂളിലെത്താറുണ്ടെന്നും കുട്ടികളെ ക്ലാസുകളിൽ നിന്ന് പുറത്താക്കാറുണ്ടെന്നും രക്ഷിതാക്കളും നാട്ടുകാരും ആരോപിച്ചു. കൂടാതെ, ഉച്ചഭക്ഷണത്തിന് ശേഷം വൈകുന്നേരം മൂന്ന് മണി വരെ ക്ലാസുകൾ എടുക്കാതെ സ്വന്തം ഇഷ്ടപ്രകാരം മറ്റുള്ളവരെക്കൊണ്ട് ക്ലാസുകൾ എടുപ്പിക്കാറുണ്ടെന്നും പരാതിയിൽ പറയുന്നു.
അധ്യാപകനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കൾ തെളിവുകൾ സഹിതം അധികാരികൾക്ക് പരാതി നൽകിയിരുന്നു. തുടർന്ന് ജില്ലാ പരിഷത്ത് ഇയാൾക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. എന്നാൽ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് കണ്ടതിനെ തുടർന്ന്, പ്രധാനാധ്യാപകനെ സസ്പെൻഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്.
രാജ്യത്തെ സർക്കാർ സ്കൂളുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും അവിടുത്തെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുമായി കഴിഞ്ഞ ഓഗസ്റ്റ് 15-നാണ് സിജെപി കാമ്പയിൻ ആരംഭിച്ചത്. കാമ്പയിനിന്റെ ഭാഗമായി സ്കൂളുകൾ സന്ദർശിച്ചപ്പോഴാണ് അധ്യാപകൻ ലഹരിയിൽ മയങ്ങിക്കിടക്കുന്ന ദൃശ്യങ്ങൾ പ്രവർത്തകർക്ക് ലഭിച്ചത്.
Tags : Deepika BreakingNews Headmaster Suspention Drunk Classroom