ഋഷഭ് പന്തിന്റെ ബാറ്റിംഗ്
ഗോൾ: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ ശ്രീലങ്കയ്ക്ക് 372 റൺസ് വിജയലക്ഷ്യം. രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ 193 റൺസിന് പുറത്തായി. 66 റൺസെടുത്ത ഋഷഭ് പന്താണ് ടോപ്സ്കോറർ. നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 462 റൺസിനെതിരെ ശ്രീലങ്ക 284 റൺസിന് പുറത്തായിരുന്നു.
ഇതോടെ 178 റൺസിന്റെ ലീഡുമായാണ് ഇന്ത്യ രണ്ടാം ഇന്നിംഗ്സ് ആരംഭിച്ചത്. നാലാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യക്ക് തുടക്കത്തിൽ തന്നെ യശസ്വി ജയ്സ്വാളിന്റെ (പൂജ്യം) വിക്കറ്റ് നഷ്ടമായി. തുടർന്ന് കെ.എൽ. രാഹുലും ദേവ്ദത്ത് പടിക്കലും ചേർന്ന് ഇന്നിംഗ്സ് മുന്നോട്ടുകൊണ്ടുപോയി. രണ്ടാം വിക്കറ്റിൽ 65 റൺസ് കൂട്ടിച്ചേർത്തതിന് പിന്നാലെ രാഹുൽ 35 റൺസിന് പുറത്തായി.
പിന്നാലെ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും മടങ്ങി. എട്ട് റൺസായിരുന്നു ഗില്ലിന്റെ സമ്പാദ്യം. നാലാം വിക്കറ്റിൽ പടിക്കലും ഋഷഭ് പന്തും ചേർന്ന് ഇന്ത്യയെ നൂറ് കടത്തി. എന്നാൽ 111 റൺസിൽ പടിക്കലിന്റെ വിക്കറ്റ് വീണത് ഇന്ത്യക്ക് തിരിച്ചടിയായി. 44 റൺസെടുത്താണ് താരം മടങ്ങിയത്.
പിന്നാലെ ധ്രുവ് ജുറെലും ഏഴ് റൺസിന് പുറത്തായതോടെ ഇന്ത്യ 120-5 എന്ന നിലയിലായി. ആറാം വിക്കറ്റിൽ രവീന്ദ്ര ജഡേജയ്ക്കൊപ്പം ചേർന്ന് ഋഷഭ് പന്ത് ഇന്ത്യയെ കരകയറ്റി. ലങ്കൻ ബൗളർമാരെ ആത്മവിശ്വാസത്തോടെ നേരിട്ട പന്ത് അതിവേഗം സ്കോർ ഉയർത്തി. ജഡേജയ്ക്കൊപ്പം 54 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ പന്ത് 66 റൺസെടുത്ത് മടങ്ങി.
പന്ത് മടങ്ങിയതോടെ ഇന്ത്യൻ ബാറ്റിംഗ് നിരയും തകർന്നു. ജഡേജ (ഒമ്പത്), മാനവ് സുതാർ (ഒമ്പത്), കുൽദീപ് യാദവ് (അഞ്ച്), പ്രസിദ്ധ് കൃഷ്ണ (രണ്ട്) എന്നിവർ പിന്നാലെ മടങ്ങി. ഇന്ത്യൻ നിരയിൽ മൂന്നുപേർക്ക് മാത്രമെ രണ്ടക്കം കടന്നൊള്ളൂ.