Sports
ഡാർവിൻ: ഓസ്ട്രേലിയൻ മണ്ണിൽ രണ്ടു പതിറ്റാണ്ടുകൾക്ക് ശേഷം ടെസ്റ്റ് മത്സരത്തിനെത്തിയ ബംഗ്ലാദേശ് കംഗാരുപ്പടയെ ഞെട്ടിച്ചു.
ഡാർവിനിൽ നടക്കുന്ന ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിനം ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയെ ബംഗ്ലാദേശ് പേസർമാർ വെറും 198 റണ്‍സിന് കൂടാരം കയറ്റി. 55 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തി കരിയറിലെ മികച്ച പ്രകടനവുമായി വലങ്കയ്യൻ പേസർ ഹസൻ മഹ്്മൂദ് തിളങ്ങിയപ്പോൾ കംഗാരുപ്പട വീണു.
23 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഓസീസ് മണ്ണിലേക്ക് ബംഗ്ലാദേശിന്റെ വരവ്. സ്കോർ: ഓസ്ട്രേലിയ- 53 ഓവറിൽ 198. ബംഗ്ലാദേശ്- 24 ഓവറിൽ 96/1.
ഓസീസ് വീഴ്ച
ഓപ്പണർമാരായ ട്രാവിസ് ഹെഡും (22), ജാക് വെതാറൾഡും (23) ചേർന്ന് ഓപ്പണിംഗ് വിക്കറ്റിൽ 45 റണ്‍സെടുത്ത് ഭേദപ്പെട്ട തുടക്കം ലഭിച്ച ശേഷമാണ് ഓസീസ് തകർന്നത്. ജാക്ക് വെതറാൾഡ്, ട്രാവിസ് ഹെഡ് എന്നിവരെ തുടർച്ചയായ ഓവറുകളിൽ മടക്കി ഹസൻ മഹ്്മൂദ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. തുടർന്ന് മാർനസ് ലബുഷെയ്നും (1), കാമറൂണ്‍ ഗ്രീൻനും (13) നിലയുറപ്പിക്കാനായില്ല. ഒടുവിൽ സ്മിത്തിന്റെ (71) മികവിൽ 198ൽ എത്തി.
55 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ വലങ്കയ്യൻ പേസർ ഹസൻ മഹ്്മൂദിന്റെ കരിയറിലെ മികച്ച പ്രകടനമാണ് ഓസീസിന്റെ നട്ടെല്ലൊടിച്ചത്. ടെസ്റ്റ് ഇന്നിംഗ്സിൽ ഒരു ബംഗ്ലാദേശ് പേസറുടെ ഏറ്റവും മികച്ച മൂന്നാമത്തെ പ്രകടനമാണിത്.
ബംഗ്ലാദേശ് ഒരു വിക്കറ്റ് നഷ്ടത്തിൽ 96 റണ്‍സ് എന്ന നിലയിലാണ്.
Sports
ഗാലെ: ഇന്ത്യക്ക് എതിരായ ടെസ്റ്റ് ക്രിക്കറ്റിനുള്ള ശ്രീലങ്കന്‍ ടീമിലേക്കു വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ നിരോഷന്‍ ഡിക്വെല്ലയെ തിരിച്ചുവിളിച്ചു.
മൂന്നു വര്‍ഷത്തിനുശേഷമാണ് ഡിക്വെല്ല ടെസ്റ്റ് കളിക്കാന്‍ ഒരുങ്ങുന്നത്. രണ്ടു മത്സര ടെസ്റ്റ് പരമ്പരയ്ക്കുള്ള 16 അംഗ ടീമിനെ ശ്രീലങ്ക ക്രിക്കറ്റ് ഇന്നലെ പ്രഖ്യാപിച്ചു. ശനിയാഴ്ച ഗാലെയിലാണ് ആദ്യ ടെസ്റ്റ്.
ഡിക്വെല്ലയ്ക്കൊപ്പം ഇടംകൈ സ്പിന്നര്‍ ദില്ഷന് മധുശങ്കയെയും തിരികെ വിളിച്ചെന്നതും ശ്രദ്ധേയം. മൂന്നു വര്‍ഷത്തിനുശേഷമാണ് മധുശങ്കയും ഒരു ടെസ്റ്റ് കളിക്കാന്‍ ഒരുങ്ങുന്നത്.
ധനഞ്ജയ ഡിസില്‍വയാണ് ലങ്കയുടെ ക്യാപ്റ്റന്‍. കമിന്ധു മെന്‍ഡിസ് വൈസ് ക്യാപ്റ്റനും. പരിക്കിനെത്തുടര്‍ന്ന് കുശാല്‍ മെൻഡിസ് ആദ്യ ടെസ്റ്റിന് ഇല്ലാത്തതാണ് ഡിക്വെല്ലയെ തിരിച്ചുവിളിക്കാന്‍ കാരണം.
2023 മാര്‍ച്ചില്‍ ന്യൂസിലന്‍ഡിന് എതിരേയാണ് ഡിക്വെല്ല അവസാനമായി ടെസ്റ്റ് കളിച്ചത്. ലങ്കയ്ക്കായി 54 ടെസ്റ്റില്‍നിന്ന് 2757 റണ്‍സ് നേടിയിട്ടുണ്ട്.
ദില്ഷന് മധുശങ്ക ഒരു ടെസ്റ്റ് മാത്രമേ ഇതുവരെ കളിച്ചിട്ടുള്ളൂ, 2023 ജൂലൈയില്‍ പാക്കിസ്ഥാന് എതിരേ. പാത്തും നിസാങ്കയും പരിക്കിനെത്തുടര്‍ന്ന് ലങ്കന്‍ ടീമില്‍ ഇല്ല.
Sports
കൊളംബോ: ശ്രീലങ്കന്‍ പര്യടനത്തിലെ ടെസ്റ്റ് പോരാട്ടങ്ങള്‍ക്കു മുന്നോടിയായി ടീം ഇന്ത്യക്ക് ഇന്നു വാം അപ്പ് മത്സരം. ശ്രീലങ്കന്‍ ഇലവനാണ് എതിരാളികള്‍.
ശ്രീലങ്കയിലെ പിച്ചുകള്‍ സ്പിന്നിനെ അകമഴിഞ്ഞു പിന്തുണയ്ക്കുമെന്നതിനാല്‍ നെറ്റ് ബൗളര്‍മാരായി നാല് സ്പെഷലിസ്റ്റ് സ്പിന്നര്‍മാരുമായാണ് ടീം ഇന്ത്യ യാത്രതിരിച്ചത്. എന്നാല്‍, ഇന്നു നടക്കുന്ന വാം അപ്പ് മത്സരത്തിനുള്ള പിച്ചില്‍ പുല്ല് നിറഞ്ഞിരിക്കുകയാണെന്നാണ് ടീം ഇന്ത്യയുടെ ആക്ഷേപം.
പുല്ലുനിറഞ്ഞ പിച്ചാണെങ്കില്‍ സ്പിന്‍ ബൗളിംഗിനു യോഗ്യമല്ല. അതോടെ ടെസ്റ്റിനു മുമ്പായി ശ്രീലങ്കയിലെ സ്പിന്‍ സാഹചര്യം മനസിലാക്കാന്‍ ടീം ഇന്ത്യക്കു സാധിക്കില്ല. ഇത്തരത്തിലൊരു ചതിപ്രയോഗം നടന്നതായാണ് ഇന്ത്യന്‍ ടീം വൃത്തങ്ങളില്‍നിന്നുള്ള സൂചന.
പിച്ചില്‍ പുല്ല് അധികമാണെന്ന് ഇന്ത്യന്‍ ടീം പരാതിപ്പെട്ടതായി വാം അപ്പ് മത്സരം നടക്കുന്ന എന്‍സിസി സ്റ്റേഡിയം അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, ത്രിദിന പരിശീലന മത്സരത്തിനു യോജ്യമായ പിച്ചാണ് നിര്മിച്ചിരിക്കുന്നതെന്നായിരുന്നു വിശദീകരണം.
ആദ്യ ടെസ്റ്റ് 15ന്
ഐസിസി ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് 2025-27 സീസണ് ഫൈനല്‍ ടിക്കറ്റിനായുള്ള പോയിന്റ് സമാഹരണം ലക്ഷ്യമിട്ടാണ് ടീം ഇന്ത്യ ശ്രീലങ്കയില്‍ എത്തിയിരിക്കുന്നത്. 15 മുതല്‍ 19വരെ ഗാലെയിലാണ് ഒന്നാം ടെസ്റ്റ്. 23 മുതല്‍ 27വരെ കൊളംബോയില്‍ രണ്ടാം ടെസ്റ്റ് അരങ്ങേറും.
ശ്രീലങ്കന്‍ പര്യടനത്തിനിടെ നെറ്റ് ബൗളിംഗിനായി പ്രധാനമായും ടീം ഇന്ത്യ കൂട്ടിയിരിക്കുന്നത് സ്പിന്നര്മാരെയാണെന്നതും ശ്രദ്ധേയം. തനുഷ് കൊടിയന്‍ (ഓഫ്), വിപ് രാജ് നിഗം (ലെഗ്), ശിവംഗ് കുമാര്‍ (ലെഫ്റ്റ് ആം റിസ്റ്റ് സ്പിന്‍), ഹര്‍ഷ് ദുബെ (ലെഫ്റ്റ് ആം ഓര്‍ത്തഡോക്സ്) എന്നിവരാണ് ടീമിനൊപ്പമുള്ള നെറ്റ് ബൗളര്‍മാര്‍.
Sports
സാന്‍ ഫെര്‍ണാണ്ടോ: അന്തരിച്ച ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്സിന്റെ 90-ാം ജന്മദിനത്തില് വെസ്റ്റ് ഇന്‍ഡീസിന് 90 റണ്‍സ് ജയം. പാക്കിസ്ഥാന് എതിരായ ഒന്നാം ടെസ്റ്റ് ക്രിക്കറ്റിലാണ് വിന്‍ഡീസ് 90 റണ്‍സ് ജയമാഘോഷിച്ചത്.
ഈ ജയം സോബേഴ്സിനു സമര്‍പ്പിക്കുന്നതായി ക്യാപ്റ്റന്‍ റോസ്റ്റണ്‍ ചേസ് പറഞ്ഞു. ഈ മാസം 17നായിരുന്നു സോബേഴ്സ് അന്തരിച്ചത്. ജൂലൈ 28നാണ് സോബേഴ്സിന്റെ ജന്മദിനം. 1954-74 കാലഘട്ടത്തില്‍ വിന്‍ഡീസിനായി 93 ടെസ്റ്റ് കളിച്ച സോബേഴ്സ് 26 സെഞ്ചുറി അടക്കം 8,032 റണ്‍സും 235 വിക്കറ്റും സ്വന്തമാക്കിയിരുന്നു.
പാക്കിസ്ഥാന് എതിരേ 1958ല്‍ സോബേഴ്സ് നേടിയ 365 റണ്‍സ് 36 വര്‍ഷക്കാലം ടെസ്റ്റ് ക്രിക്കറ്റിലെ ഉയര്‍ന്ന വ്യക്തിഗത സ്കോറായിരുന്നു. ക്രിക്കറ്റിനായി ജീവിതം ഉഴിഞ്ഞുവച്ച സോബേഴ്സിന്റെ 90-ാം ജന്മദിനത്തില് 90 റണ്‍സ് ജയം നേടാന്‍ സാധിച്ചത് വളരെ പ്രത്യേകത നിറഞ്ഞതാണെന്നും റോസ്റ്റണ്‍ ചേസ് പറഞ്ഞു.
ജയത്തോടെ വിന്‍ഡീസ് രണ്ടു മത്സര ടെസ്റ്റ് പരമ്പരയില്‍ 1-0ന്റെ ലീഡ് സ്വന്തമാക്കി.
സ്കോര്‍: വെസ്റ്റ് ഇന്‍ഡീസ് 311, 181. പാക്കിസ്ഥാന് 282, 120. വിന്‍ഡീസിനായി ആദ്യ ഇന്നിംഗ്സില്‍ കാവെം ഹോഡ്ജും (84) ഷായ് ഹോപ്പും (92) അര്‍ധസെഞ്ചുറി നേടി. പാക്കിസ്ഥാനായി ഷാന്‍ മസൂദ് (109) സെഞ്ചുറി സ്വന്തമാക്കി. രണ്ടാം ഇന്നിംഗ്സില്‍ പാക്കിസ്ഥാന്റെ ടോപ് സ്കോറര്‍ ഷമര്‍ ജോസഫാണ് (38). ബാബര്‍ അസം (58) ആണ് പാക്കിസ്ഥാന്റെ രണ്ടാം ഇന്നിംഗ്സ് ടോപ് സ്കോറര്‍.
റിക്കാര്‍ഡ് ജസ്റ്റ് ഇന്‍
മീഡിയം പേസര്‍ ജസ്റ്റിന് ഗ്രീവ്സിന്റെ മാസ്മരിക ബൗളിംഗാണ് വെസ്റ്റ് ഇന്‍ഡീസിനു ജയമൊരുക്കിയത്. ആതിഥേയരുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 311ന് എതിരേ ആദ്യ ഇന്നിംഗ്സിനായി ക്രീസിലെത്തിയ പാക്കിസ്ഥാനെ അഞ്ച് വിക്കറ്റ് ജസ്റ്റിന് ഗ്രീവ്സ് പിഴുതു.
തുടരെ അഞ്ച് ഓവറില്‍ റണ്‍ വഴങ്ങാതെയായിരുന്നു ജസ്റ്റിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ അഞ്ച് ഓവര്‍ മെയ്ഡനാക്കി, അഞ്ച് ഓവറിലും വിക്കറ്റ് സ്വന്തമാക്കുന്ന ആദ്യ താരമെന്ന റിക്കാര്‍ഡും ഈ 32കാരന് സ്വന്തമാക്കി. ഇന്നിംഗ്സില്‍ 11 ഓവറില്‍ 27 റണ്‍സിന് അഞ്ച് വിക്കറ്റ് ഗ്രീവ്സ് സ്വന്തമാക്കി. കെമര്‍ റോഷും ഷമര്‍ ജോസഫും രണ്ട് വിക്കറ്റ് വീതം നേടി.
211 റണ്‍സ് എന്ന ചെറിയ ലക്ഷ്യത്തിനായി പാക്കിസ്ഥാന് രണ്ടാം ഇന്നിംഗ്സിന് എത്തിയപ്പോഴും ജസ്റ്റിന് അഞ്ച് ഓവറില്‍ 12 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് നേടി. രണ്ട് ഇന്നിംഗ്സിലുമായി ഏഴ് വിക്കറ്റ് വീഴ്ത്തിയ ജസ്റ്റിന് ഗ്രീവ്സ് ആണ് പ്ലെയര്‍ ഓഫ് ദ മാച്ച്.
Sports
ലണ്ടന്‍: ഇംഗ്ലീഷ് വനിതകള്‍ക്ക് എതിരായ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ഒന്നാം ഇന്നിംഗ്സ് ലീഡ്.
285 റണ്‍സിന് ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് അവസാനിച്ചിരുന്നു. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 170ല്‍ ഒതുക്കിയാണ് ഇന്ത്യ ലീഡ് സ്വന്തമാക്കിയത്.
37 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ കാന്തി ഗൗഡിന്റെ ബൗളിംഗ് മികവില്‍ ഇന്ത്യ ലീഡ് നേടി. രണ്ടാം ഇന്നിംഗ്സിനായി ക്രീസിലെത്തിയ ഇന്ത്യ ആദ്യ 13 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 51 റണ്‍സ് എടുത്തു. അതോടെ ഇന്ത്യയുടെ ആകെ ലീഡ് 166 റണ്‍സായി.