ഇന്ത്യൻ ടീം കോച്ച് ഗൗതം ഗംഭീറും ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും പരിശീലനത്തിനിടെ സംഭാഷണത്തിൽ.
കൊളംബോ: ശ്രീലങ്കന്‍ പര്യടനത്തിലെ ടെസ്റ്റ് പോരാട്ടങ്ങള്‍ക്കു മുന്നോടിയായി ടീം ഇന്ത്യക്ക് ഇന്നു വാം അപ്പ് മത്സരം. ശ്രീലങ്കന്‍ ഇലവനാണ് എതിരാളികള്‍.
ശ്രീലങ്കയിലെ പിച്ചുകള്‍ സ്പിന്നിനെ അകമഴിഞ്ഞു പിന്തുണയ്ക്കുമെന്നതിനാല്‍ നെറ്റ് ബൗളര്‍മാരായി നാല് സ്പെഷലിസ്റ്റ് സ്പിന്നര്‍മാരുമായാണ് ടീം ഇന്ത്യ യാത്രതിരിച്ചത്. എന്നാല്‍, ഇന്നു നടക്കുന്ന വാം അപ്പ് മത്സരത്തിനുള്ള പിച്ചില്‍ പുല്ല് നിറഞ്ഞിരിക്കുകയാണെന്നാണ് ടീം ഇന്ത്യയുടെ ആക്ഷേപം.
പുല്ലുനിറഞ്ഞ പിച്ചാണെങ്കില്‍ സ്പിന്‍ ബൗളിംഗിനു യോഗ്യമല്ല. അതോടെ ടെസ്റ്റിനു മുമ്പായി ശ്രീലങ്കയിലെ സ്പിന്‍ സാഹചര്യം മനസിലാക്കാന്‍ ടീം ഇന്ത്യക്കു സാധിക്കില്ല. ഇത്തരത്തിലൊരു ചതിപ്രയോഗം നടന്നതായാണ് ഇന്ത്യന്‍ ടീം വൃത്തങ്ങളില്‍നിന്നുള്ള സൂചന.
പിച്ചില്‍ പുല്ല് അധികമാണെന്ന് ഇന്ത്യന്‍ ടീം പരാതിപ്പെട്ടതായി വാം അപ്പ് മത്സരം നടക്കുന്ന എന്‍സിസി സ്റ്റേഡിയം അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, ത്രിദിന പരിശീലന മത്സരത്തിനു യോജ്യമായ പിച്ചാണ് നിര്മിച്ചിരിക്കുന്നതെന്നായിരുന്നു വിശദീകരണം.
ആദ്യ ടെസ്റ്റ് 15ന്
ഐസിസി ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് 2025-27 സീസണ് ഫൈനല്‍ ടിക്കറ്റിനായുള്ള പോയിന്റ് സമാഹരണം ലക്ഷ്യമിട്ടാണ് ടീം ഇന്ത്യ ശ്രീലങ്കയില്‍ എത്തിയിരിക്കുന്നത്. 15 മുതല്‍ 19വരെ ഗാലെയിലാണ് ഒന്നാം ടെസ്റ്റ്. 23 മുതല്‍ 27വരെ കൊളംബോയില്‍ രണ്ടാം ടെസ്റ്റ് അരങ്ങേറും.
ശ്രീലങ്കന്‍ പര്യടനത്തിനിടെ നെറ്റ് ബൗളിംഗിനായി പ്രധാനമായും ടീം ഇന്ത്യ കൂട്ടിയിരിക്കുന്നത് സ്പിന്നര്മാരെയാണെന്നതും ശ്രദ്ധേയം. തനുഷ് കൊടിയന്‍ (ഓഫ്), വിപ് രാജ് നിഗം (ലെഗ്), ശിവംഗ് കുമാര്‍ (ലെഫ്റ്റ് ആം റിസ്റ്റ് സ്പിന്‍), ഹര്‍ഷ് ദുബെ (ലെഫ്റ്റ് ആം ഓര്‍ത്തഡോക്സ്) എന്നിവരാണ് ടീമിനൊപ്പമുള്ള നെറ്റ് ബൗളര്‍മാര്‍.
Tags : TestCricket India Srilanka Sports