അട്ടിമറി ജയത്തിനുശേഷം ആയുഷ് ഷെട്ടി ആരാധകർക്കൊപ്പം സെൽഫി എടുക്കുന്നു.
ന്യൂഡല്‍ഹി: ബിഡബ്ല്യുഎഫ് 2026 ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യദിനം ഇന്ത്യന്‍ അട്ടിമറി. 2025 ലോക ചാമ്പ്യന്‍ഷിപ്പിലെ ജേതാവും നിലവിലെ ലോക ഒന്നാം നമ്പറുമായ ചൈനയുടെ ഷി യുകിയെ ഇന്ത്യയുടെ ആയുഷ് ഷെട്ടി മൂന്നു ഗെയിം നീണ്ട സൂപ്പര്‍ ത്രില്ലര്‍ പോരാട്ടത്തില്‍ അട്ടിമറിച്ചു.
ഏഷ്യന്‍ ഗെയിംസ്, ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് അടക്കം സ്വര്‍ണം നേടിയ ചരിത്രമുള്ള ഷി യുകിയെ ഒരു മണിക്കൂര്‍ 13 മിനിറ്റ് നീണ്ട പോരാട്ടത്തിലാണ് ആയുഷ് ഷെട്ടി കീഴടക്കിയത്. സ്കോര്‍: 21-14, 13-21, 21-19.
സിന്ധു, ട്രീസ, അർജുൻ
വനിതാ സിംഗിള്‍സില്‍ സ്വര്‍ണം അടക്കം അഞ്ചു മെഡലുള്ള പി.വി. സിന്ധു ആദ്യറൗണ്ടില്‍ ആധികാരിക ജയത്തോടെ മുന്നേറി. അയര്‍ലന്‍ഡിന്റെ സോഫിയ നോബിളിനെ ഏകപക്ഷീയ ഗെയിമിനു സിന്ധു തകര്‍ത്തു. സ്കോര്‍: 21-7, 21-11. ഒമ്പതാം സീഡായ സിന്ധുവിന്റെ രണ്ടാം റൗണ്ട് എതിരാളി കാനഡയുടെ വെന്‍ യു ഷാങാണ്.
വനിതാ ഡബിള്‍സില്‍ കണ്ണൂര്‍ പുളിങ്ങോം സ്വദേശിയായ ട്രീസ ജോളിയും പുല്ലേല ഗോപീചന്ദിന്റെ മകള്‍ ഗായത്രിയും ചേര്‍ന്നുള്ള കൂട്ടുകെട്ട് സ്പെയിനിന്റെ പൗല ലോപ്പസ് - ലൂസിയ റോഡ്രിഗസ് സഖ്യത്തെയാണ് ആദ്യറൗണ്ടില്‍ കീഴടക്കിയത്. 21-19, 21-13 എന്ന സ്കോറില്‍ ആധികാരികമായിരുന്നു ഇന്ത്യന്‍ സഖ്യത്തിന്റെ ജയം. മറ്റൊരു വനിതാ ഡബിള്‍സ് പോരാട്ടത്തില്‍ ഇന്ത്യയുടെ കവിപ്രിയ സെല്‍വം - സിമ്രാന് സിംഗി കൂട്ടുകെട്ട് സ്പെയിനിന്റെ നിക്കോള്‍ കരൂല്ല - കാര്‍മെന്‍ മരിയ ഹിമെനെസ് സഖ്യത്തെ തോല്‍പ്പിച്ചു. സ്കോര്‍: 22-20, 21-14.
പുരുഷ ഡബിള്‍സില്‍ കൊച്ചി സ്വദേശിയായ എം.ആര്. അര്‍ജുനും തമിഴ്നാട്ടില്‍നിന്നുള്ള ഹരിഹരന് അംഷകരുണനും 21-16, 6-4നു മുന്നിട്ടു നില്ക്കുമ്പോള് ബൈ ലഭിച്ച് രണ്ടാം റൗണ്ടിലെത്തി. അയര്‍ലന്‍ഡിന്റെ സ്കോട്ട് ഗില്ഡിയ - പോള്‍ റെയ്നോള്‍ഡ്സ് സഖ്യമായിരുന്നു എതിരാളികള്‍. രണ്ടാം റൗണ്ടില്‍ 15-ാം സീഡായ കൊറിയയുടെ കാങ് മിന് ഹ്യൂക്ക് - കി ഡോങ് ജു സഖ്യമാണ് അര്ജുന്-ഹരിഹരന് കൂട്ടുകെട്ടിന്റെ
എതിരാളികള്‍.
അഞ്ചാം സീഡായ ഇന്ത്യയുടെ സാത്വിക്സായ് രാജ് - ചിരാഗ് ഷെട്ടി സഖ്യം ആദ്യ റൗണ്ടില്‍ ബൈ ലഭിച്ച് രണ്ടാം റൗണ്ടിലെത്തി.
Tags : AayushShetty WordHockeyTournament sports