SUNDAY DEEPIKA
അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിക്ക് ഇതു മൂന്നാം ഫിഫ ലോകകപ്പ് ഫൈനല്‍. ആറ് ഫിഫ ലോകകപ്പില്‍ കളിച്ചതിന്റെ റിക്കാര്‍ഡ് പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയ്ക്ക് ഒപ്പം പങ്കിടുകയാണ് മെസി.
ഫിഫ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരം (ഫൈനല്‍ കളിക്കുമ്പോള്‍ 34) എന്ന റിക്കാര്‍ഡ് സ്വന്തമായുള്ള ലയണല്‍ മെസി, ലോകകപ്പ് ഫൈനല്‍ ഏറ്റവും കൂടുതല്‍ കളിച്ചതിന്റെ റിക്കാര്ഡിനൊപ്പവും എത്താന്‍ ഒരുങ്ങുന്നു. 2014, 2022 ഫൈനലുകളിലാണ് മെസി മുമ്പു കളിച്ചത്. ബ്രസീലിന്റെ കഫു, ജര്‍മനിയുടെ ലോഥര്‍ മത്തേയൂസ്, പിയറി ലിറ്റ്ബാര്‍സ്കി എന്നിവര്‍ മാത്രമാണ് ഇതുവരെ മൂന്നു ഫിഫ ലോകകപ്പ് ഫൈനല്‍ കളിച്ചത്.
ലോകകപ്പ് ഫൈനല്‍ കൂടുതല്‍ തവണ കളിച്ചവര്‍:
കഫു (ബ്രസീല്‍): 1994, 1998, 2002
ലോഥര്‍ മത്തേയൂസ് (ജര്‍മനി): 1982, 1986, 1990
പിയറി ലിറ്റ്ബാര്‍സ്കി (ജര്‍മനി): 1982, 1986, 1990
ലയണല്‍ മെസി (അര്‍ജന്റീന): 2014, 2022, 2026
SUNDAY DEEPIKA
1930 മുതല്‍ 1970 വരെ ജൂള്‍സ് റിമെറ്റ് ട്രോഫി
ഫിഫ മുന്‍ പ്രസിഡന്റ് ജൂള്‍സ് റിമെറ്റിന്റെ ബഹുമാനാര്‍ഥം 1946 ല്‍ പുനര്‍നാമകരണം ചെയ്യപ്പെട്ടു. ഫ്രഞ്ച് ശില്പിയായ ആബേല്‍ ലാഫ്ലര്‍ ആണ് രൂപകല്‍പ്പന ചെയ്തത്. 1966 ലെ ടൂര്‍ണമെന്റിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഇംഗ്ലണ്ടില്‍വച്ച് ട്രോഫി മോഷ്ടിക്കപ്പെട്ടു. പക്ഷേ, പിക്കിള്‍സ് എന്നു പേരുള്ള ഒരു നായ അത് വീണ്ടെടുത്തു.
മൂന്ന് തവണ ജയിക്കുന്ന ഏതൊരു രാജ്യത്തിനും ട്രോഫി സ്ഥിരമായി നിലനിര്ത്താമെന്നുണ്ടായിരുന്നു. 1970ല്‍ മൂന്നാം തവണയും ചാമ്പ്യന്മാരായതോടെ ബ്രസീല്‍ ഈ ട്രോഫി സ്വന്തമാക്കി. 1983ല്‍ ബ്രസീല്‍ തലസ്ഥാനമായ റിയോ ഡി ഷാനെറോയില്‍ നിന്ന് റിമെറ്റ് ട്രോഫി മോഷ്ടിക്കപ്പെട്ടു. ഇതുവരെ തിരികെ ലഭിച്ചിട്ടില്ല.
1974 ലോകകപ്പിനായി ഫിഫ ഡിസൈന്‍ മത്സരം നടത്തി. ഇറ്റാലിയന്‍ ശില്പിയായ സില്‍വിയോ ഗസാനിഗയുടെ ഡിസൈന്‍ തെരഞ്ഞെടുക്കപ്പെട്ടു. 36.5 സെന്റിമീറ്റര്‍ ഉയരമുള്ള ട്രോഫി 6.175 കിലോഗ്രാം 18 കാരറ്റ് (75%) സ്വര്‍ണത്താല്‍ നിര്‍മിച്ചത്.
നിലവില്‍ വിജയിക്കുന്ന ടീമുകള്‍ക്ക് മത്സരാനന്തര ആഘോഷവേളയില്‍ ഒറിജിനല്‍ ട്രോഫി കൈവശം വയ്ക്കാം. തുടര്‍ന്ന് അത് സ്വിറ്റ്സര്‍ലന്‍ഡിലെ സൂറിച്ചിലുള്ള ഫിഫ മ്യൂസിയത്തിലേക്കു മാറ്റും. വിജയിക്കുന്ന ടീമിന് ഫിഫ വേള്‍ഡ് കപ്പ് വിന്നേഴ്സ് ട്രോഫി എന്നറിയപ്പെടുന്ന സ്വര്‍ണം പൂശിയ വെങ്കലത്തിന്റെ പകര്‍പ്പ് സ്ഥിരമായി നല്‍കും.
വര്‍ഷം, ജേതാക്കള്‍, സ്കോര്‍, റണ്ണേഴ്സ് അപ്പ്
1930 ഉറുഗ്വെ 4-2 അര്‍ജന്റീന
1934 ഇറ്റലി 2-1 ചെക്കോസ്ലോവാക്യ
1938 ഇറ്റലി 4-2 ഹംഗറി
1950 ഉറുഗ്വെ 2-1 ബ്രസീല്‍
1954 ജര്‍മനി 3-2 ഹംഗറി
1958 ബ്രസീല്‍ 5-2 സ്വീഡന്
1962 ബ്രസീല്‍ 3-1 ചെക്കോസ്ലോവാക്യ
1966 ഇംഗ്ലണ്ട് 4-2 ജര്‍മനി
1970 ബ്രസീല്‍ 4-1 ഇറ്റലി
1974 ജര്‍മനി 2-1 നെതര്‍ലന്‍ഡ്സ്
1978 അര്‍ജന്റീന 3-1 നെതര്‍ലന്‍ഡ്സ്
1982 ഇറ്റലി 3-1 ജര്‍മനി
1986 അര്‍ജന്റീന 3-2 ജര്‍മനി
1990 ജര്‍മനി 1-0 അര്‍ജന്റീന
1994 ബ്രസീല്‍ 0(3)-(2)0 ഇറ്റലി
1998 ഫ്രാന്‍സ് 3-0 ബ്രസീല്‍
2002 ബ്രസീല്‍ 2-0 ജര്‍മനി
2006 ഇറ്റലി 1(5)-(3)1 ഫ്രാന്‍സ്
2010 സ്പെയിന് 1-0 നെതര്‍ലന്‍ഡ്സ്
2014 ജര്‍മനി 1-0 അര്‍ജന്റീന
2018 ഫ്രാന്‍സ് 4-2 ക്രൊയേഷ്യ
2022 അര്‍ജന്റീന 3(4)-(2)3 ഫ്രാന്‍സ്
SUNDAY DEEPIKA
ഫിഫ 2026 ലോകകപ്പ് ഫൈനല്‍ അരങ്ങേറുന്നത് ന്യൂയോര്‍ക്കിലെ ന്യൂജഴ്സി (മെറ്റ്ലൈഫ്) സ്റ്റേഡിയത്തില്‍. ഈ ലോകകപ്പിന്റെ പ്രധാന ആതിഥേയരായ അമേരിക്കയിലെ 11 വേദികളില്‍ ഒന്ന്. ലോകകപ്പില്‍ ഇതുവരെയായി ഇവിടെ ഏഴു മത്സരങ്ങള്‍ അരങ്ങേറി. ഗ്രൂപ്പ് ഘട്ടത്തിലെ അഞ്ചും റൗണ്ട് ഓഫ് 32, പ്രീക്വാര്‍ട്ടര്‍ എന്നീ പോരാട്ടങ്ങളിലെ ഓരോ മത്സരവുമാണ് ഇതിനോടകം ന്യൂജഴ്സി സ്റ്റേഡിയത്തില്‍ അരങ്ങേറിയത്.
റൗണ്ട് ഓഫ് 32ല്‍ ഫ്രാന്‍സ് 3-0ന് സ്വീഡനെ തകര്‍ത്തതാണ് ഈ വേദിയിലെ വലിയ ജയം. ഏറ്റവും കൂടുതല്‍ ഗോള്‍ പിറന്നത് ഗ്രൂപ്പ് ഐയില്‍ നോര്‍വെയും സെനഗലും ഏറ്റുമുട്ടിയപ്പോഴാണ്. അഞ്ച് ഗോള്‍ പിറന്ന മത്സരത്തില്‍ നോര്‍വെ 3-2നു ജയിച്ചു. പ്രീക്വാര്‍ട്ടറില്‍ നോര്‍വെ 2-1ന് ബ്രസീലിനെ തകര്‍ത്തതും ഗ്രൂപ്പ് ഘട്ടത്തില്‍ ഇക്വഡോര്‍ 2-1നു ജര്‍മനിയെ വീഴ്ത്തിയതും ഈ ഗ്രൗണ്ടിലാണ്.
ഇതുവരെ നടന്ന മത്സരങ്ങള്‍: 07 മത്സര ഫലങ്ങള്‍ @ ന്യൂജഴ്സി
SUNDAY DEEPIKA
ഒരു ജെനറേഷന്റെ ഫിഫ ലോകകപ്പിനാണ് ഇത്തവണ പര്യവസാനമാകുന്നത്. പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ, അര്‍ജന്റീനയുടെ ലയണല്‍ മെസി, ബ്രസീലിന്റെ നെയ്മര്‍, ക്രൊയേഷ്യയുടെ ലൂക്ക മോഡ്രിച്ച്, ജര്‍മനിയുടെ മാനുവല്‍ നോയര്‍, മെക്സിക്കന്‍ ഗോള്‍ കീപ്പര്‍ ഗുയെര്മോ ഒച്ചോഅ എന്നിവരൊന്നും 2030 ലോകകപ്പില്‍ ഉണ്ടായേക്കില്ല... എന്നാല്‍, സ്പെയിനിന്റെ ലാമിന് യമാല്‍, നോര്‍വെയുടെ എര്‍ലിംഗ് ഹാലണ്ട്, ഫ്രാന്‍സിന്റെ കിലിയന്‍ എംബപ്പെ, ബ്രസീലിന്റെ വിനിസ്യൂസ് ജൂണിയര്‍, ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിങ്ഗം എന്നിങ്ങനെ നീളുന്ന നെക്സ്റ്റ് ജെനറേഷന് താരങ്ങളുടെ തിളക്കവും 2026 ലോകകപ്പില്‍ കണ്ടു...
ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ
ക്രിസ്റ്റ്യാനോയുടെ കരിയറിലെ ട്രോഫി ശേഖരത്തില്‍ ഇടംപിടിക്കാത്ത ഒരേയൊരു പ്രധാന ട്രോഫി ലോകകപ്പാണ്. ആറ് ലോകകപ്പ് കളിച്ച റിക്കാര്‍ഡ് ലയണല്‍ മെസിക്കൊപ്പം പങ്കിടുന്ന താരം. പ്രീ ക്വാര്‍ട്ടറില്‍ സ്പെയിനിനോട് പോര്‍ച്ചുഗല്‍ തോല്‍ക്കുന്നതിന് തൊട്ടുമുമ്പ്, 2026 ലോകകപ്പ് തന്റെ അവസാനത്തേതായിരിക്കുമെന്ന് റൊണാള്‍ഡോയും പ്രഖ്യാപിച്ചിരുന്നു. 41കാരനായ റൊണാള്‍ഡോ ആറ് ലോകകപ്പുകളിലായി 27 മത്സരങ്ങളില്‍ പങ്കെടുക്കുകയും 2,150 മിനിറ്റ് കളിക്കുകയും 11 ഗോളുകള്‍ നേടുകയും ചെയ്തിട്ടുണ്ട്.
റൊണാള്‍ഡോയ്ക്ക് മുമ്പ് പോര്‍ച്ചുഗല്‍ ഒരു രാജ്യാന്തര കിരീടം നേടിയിട്ടില്ല. റൊണാള്‍ഡോയ്ക്ക് കീഴില്‍ 2016ല്‍ യൂറോ കപ്പും 2019ലും 2025ലും യുവേഫ നേഷന്‍സ് ലീഗും പോര്‍ച്ചുഗല്‍ സ്വന്തമാക്കി. കരിയറില്‍ 1000 ഗോളെന്ന നാഴികക്കല്ലിലേക്ക് അടുക്കുകയാണ് സിആര്‍7.
നെയ്മര്‍ ജൂണിയര്‍
ഈ തലമുറയിലെ ഏറ്റവും വലിയ പ്രതിഭയുള്ള കളിക്കാരില്‍ ഒരാളാണ് നെയ്മര്‍. നിരന്തരമായ പരിക്കുകള്‍ നെയ്മറെന്ന പ്രതിഭയെ തളര്‍ത്തി. 34-ാം വയസില്‍ വിരമിക്കുമ്പോള്‍ ബ്രസീലിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ ഗോള്‍ എന്ന റിക്കാര്‍ഡ് സ്വന്തം. ബ്രസീലിനായി 129 മത്സരങ്ങളില്‍ നിന്നായി 80 ഗോള്‍ നേടി. 2010 മുതല്‍ ബ്രസീല്‍ ദേശീയ ടീമിനായി കളിക്കുന്ന നെയ്മര്‍, 2012 ഒളിമ്പിക്സില്‍ ടീമിനെ വെള്ളി മെഡലിലേക്കും 2016-ല്‍ സ്വര്‍ണ മെഡലിലേക്കും നയിച്ചു. അവസാന രാജ്യാന്തര മത്സരത്തില്‍ പെനാല്‍റ്റി കിക്കിലൂടെ നോര്‍വെയ്ക്കെതിരേ ഗോള്‍ നേടിയാണ് നെയ്മര്‍ മടങ്ങിയത്. 2010-ല്‍ മെറ്റ്ലൈഫ് സ്റ്റേഡിയത്തിലാണ് നെയ്മര്‍ ബ്രസീല്‍ ജഴ്സിയില്‍ തന്റെ ആദ്യ മത്സരം കളിച്ചത്. അദ്ദേഹത്തിന്റെ അവസാന രാജ്യാന്തര മത്സരവും അതേ സ്റ്റേഡിയത്തില്‍ തന്നെയായിരുന്നു.
ലൂക്ക മോഡ്രിച്ച്
ഫുട്ബോള്‍ ലോകം കണ്ടിട്ടുള്ളതില്‍ ഏറ്റവും മികച്ച മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാള്‍. കിരീട നേട്ടങ്ങളിലേക്ക് ക്രൊയേഷ്യന്‍ ടീമിനെ എത്തിക്കാനായില്ലെങ്കിലും എക്കാലവും ഓര്‍മിക്കാവുന്ന നേട്ടത്തിലെത്തിച്ചു; 2018 റഷ്യന്‍ ലോകകപ്പില്‍ ഫൈനലിലെത്തി. ആ ലോകകപ്പിലെ മികച്ച താരവും മോഡ്രിച്ചായിരുന്നു. 2022ലെ ലോകകപ്പില്‍ മൂന്നാം സ്ഥാനക്കാരുമായി.
കെവിന് ഡി ബ്രൂയിന്
ബെല്‍ജിയന്‍ ഫുട്ബോളിന്റെ സുവര്‍ണ തലമുറയിലെ അംഗമായ കെവിന് ഡി ബ്രൂയിനും ലോകകപ്പ് വേദിയോട് വിടചൊല്ലും. ബെല്‍ജിയം ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാര്‍ക്കൊപ്പം പന്തുതട്ടിയിട്ടും പ്രധാന ട്രോഫികളൊന്നും നേടായിട്ടില്ലെന്ന ദുഃഖമുണ്ടാകും ഈ മിഡ്ഫീല്‍ഡ് ഓള് റൗണ്ടറിന്. ജര്‍മനിയുടെ ഗോള്‍ കീപ്പര്‍ മാനുവല്‍ നോയര്‍, മെക്സിക്കന്‍ ഗോള്‍ കീപ്പര്‍ ഒച്ചോഅ തുടങ്ങിയവരും 2030 ലോകകപ്പില്‍ ഉണ്ടാകില്ലെന്ന് ഉറപ്പ്.
SUNDAY DEEPIKA
ഭൂഗോള കാല്‍പ്പന്ത് പോരാട്ടം കേരളത്തിന് എന്നും ഒരു വികാരമാണ്. അത്തരമൊരു നാട്ടില്‍ പന്ത് തട്ടി, ഒടുവില്‍ ആ ലോകകപ്പ് വേദിയില്‍ കളികാണാന്‍ ഭാഗ്യം ലഭിക്കുന്നതു വികാരനിര്‍ഭരം. എന്റെ മകനും കുടുംബവും ഡാളസില്‍ ഉള്ളതുകൊണ്ടു മാത്രം സിദ്ധിച്ച ഭാഗ്യമാണ് 2026 ഫിഫ ലോകകപ്പ് കാണാന്‍ സാധിച്ചെന്നത്. ടെക്സസ് സ്റ്റേറ്റിലുള്ള ഡാളസ്, ഹൂസ്റ്റണ്‍ എന്നിവിടങ്ങളില്‍ നടന്ന ഒരു വാം അപ്പ് ഉള്‍പ്പെടെ ഏഴ് മത്സരങ്ങള്‍ കാണാന്‍ സാധിച്ചു. അതില്‍ എനിക്ക് ഏറ്റവും ആവേശകരമായത് സ്പെയിന് x ഫ്രാന്‍സ് സെമി ഫൈനലായിരുന്നു. അതുപോലെ ഇംഗ്ലണ്ട് x ക്രൊയേഷ്യ, ജപ്പാന് x സ്വീഡന് പോരാട്ടങ്ങളും ആവേശകരമായിരുന്നു.
ടെലിവിഷനില്‍ മാത്രം ലോകകപ്പ് കണ്ടുശീലിച്ച എന്നെ സംബന്ധിച്ച്, ഏതൊ ഒരു സ്വപ്ന ലോകത്ത് എത്തിയ പ്രതീതിയായിരുന്നു. ആ വിസ്മയത്തില്‍നിന്ന് ഞാന്‍ ഇതുവരെ വിട്ടുണര്ന്നിട്ടുമില്ല. കളികള്‍ മാത്രമല്ല, സ്റ്റേഡിയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ അടക്കം വിസ്മയിപ്പിക്കുന്നതാണ്. 78-ാം വയസിലേക്കു കടക്കുന്ന എന്നെ സംബന്ധിച്ച് മൈതാനത്ത് ഒന്നുകൂടി കളിക്കാന്‍ മനസ് വെമ്പിപ്പോയി എന്നതാണ് വാസ്തവം. കാരണം, ഡൈവ് ചെയ്താല്‍ മെത്തയില്‍ വീഴുന്നതുപോലെ മാത്രമേ ഈ മൈതനങ്ങള് നമ്മെ ഫീല്‍ ചെയ്യിക്കൂ.
ഇതെല്ലാം കാണുമ്പോള്‍ കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയ 1973ലെ മഹാരാജാസ് സ്റ്റേഡിയമാണ് മനസിലേക്ക് എത്തിയത്. ഹാര്‍ഡ് കോര്‍ട്ട് ടെന്നീസിലേതുപോലുള്ള സ്റ്റേഡിയമായിരുന്നു അന്നത്തേത്. ആ അനുഭവവും നേട്ടവുമാണ് ഇന്ന് എനിക്ക് അമേരിക്കയില്‍ ലോകകപ്പ് കാണാനും ആ കാഴ്ചകളും വിശേഷങ്ങളും "ദീപിക'യിലൂടെ പങ്കുവയ്ക്കാനും വഴിതെളിച്ചതെന്നതു കാലംകരുതിവച്ചതാകാം...
സ്ട്രോക്ക് ഉണ്ടായതിനാല്‍ ശരീരപ്രശ്നങ്ങള്‍ ധാരാളം. മക്കള്‍ (മകന് നിഖിലും മരുമകള്‍ രാജിക വിജയനും) നിര്‍ബന്ധിച്ചതുകൊണ്ടുമാത്രമാണ് അമേരിക്കയിലേക്ക് എത്തിയത്. ലോകകപ്പിനു മുമ്പുതന്നെ ഇവിടെ എത്തി. അതുകൊണ്ടുതന്നെ ഡാളസ് സ്റ്റേഡിയം അടക്കം നേരത്തേ സന്ദര്‍ശിക്കാന്‍ സാധിച്ചു. ഫ്രാന്‍സ് x സ്പെയിന് സെമിക്കായി 1500 ഡോളര്‍ (1.45 ലക്ഷം രൂപ) മുടക്കിയാണ് ടിക്കറ്റ് എടുത്തത്. അതുകൊണ്ടുതന്നെ സ്പെയിനിന്റെ ടിക്കി-ടാക്കയുടെ ഇപ്പോഴത്തെ സൗന്ദര്യത്തിനു നേരിട്ടു സാക്ഷ്യംവഹിക്കാനായി.
ഈ ലോകകപ്പില്‍ എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ച കളിക്കാരന് സ്പെയിനിന്റെ ലെഫ്റ്റ് ബാക്കായ മാര്‍ക്ക് കുക്കറെയ്യയാണ്. അതുപോലെ ലാമിന് യമാല്‍, പൗ കുബാര്‍സി... ഇവരുടെയെല്ലാം കളി നേരിട്ട് കാണാന്‍ സാധിച്ചത് മനസില്‍ നിറവായി. റീപ്ലേയും വിഎആറും എല്ലാം സ്റ്റേഡിയത്തിലെ വമ്പന്‍ സ്ക്രീനില്‍ വീണ്ടും കാണാമെന്നതും വിസ്മയാനുഭവമായി...
SUNDAY DEEPIKA
ഈ ലോകകപ്പിലെതന്നെ ഏറ്റവും സമ്പൂർണവും സമഗ്രവുമായ ടീം പ്രകടനം. ഫ്രാൻസിനെതിരേ അതായിരുന്നു സ്പെയിൻ കാഴ്ചവച്ചത്. ലയണൽ മെസി, കിലിയൻ എംബപ്പെ, എർലിംഗ് ഹാലൻഡ്, ഹാരി കെയ്ൻ, ജൂഡ് ബെല്ലിങ്ഗം, മുഹമ്മദ് സല, സാദിയോ മാനെ, റൊമേലു ലുക്കാക്കു... ഇത്തവണ ലോകകപ്പ് തുടങ്ങിയതു മുതൽ അന്തരീക്ഷത്തിൽ മുഴങ്ങിക്കേട്ട പേരുകൾ. അക്കൂട്ടത്തിൽ ലാമിൻ യമാൽ എന്ന പേരും ഉണ്ടായിരുന്നു. പക്ഷേ, ലാമിൻ യമാൽ എപ്പോൾ തിളങ്ങും എന്നതിനെക്കുറിച്ചായിരുന്നു ടൂർണമെന്റ് പാതി പിന്നിട്ടപ്പോൾ മുതൽ കേട്ടുകൊണ്ടിരുന്നത്. യമാൽ തിളങ്ങിയില്ലെന്ന ദുസ്സൂചന ആ ചർച്ചകളിലുണ്ടായിരുന്നു.
ശരിയാണ്, യമാലിന് ഒരു സ്വപ്നരാത്രി ഉണ്ടായിരുന്നില്ല. പക്ഷേ, സ്പാനിഷ് അർമാഡ ഒരു കൂട്ടായ്മയാണ്. ഒരു ടീമാണ്. യമാലിനും അതറിയാം. വ്യക്തിഗത മികവിന്റെ നിമിഷങ്ങൾ വളരെ കുറച്ചുമാത്രം കാണുന്ന, ആകർഷകമായ ടീം ഗെയിമാണ് സ്പെയിനിന്റെ കരുത്ത്. ഫ്രാൻസിനെതിരായ സെമി അതിന്റെ ഉച്ചസ്ഥായിയിലുള്ള പ്രഖ്യാപനവും.
ആർലിംഗടണിലെ ഡ്രസിംഗ് റൂമിന്റെ ഇടനാഴിയിൽ വച്ച് കോച്ച് ലൂയിസ് ഡെ ലാ ഫ്യൂന്റെ തന്റെ "പിള്ളേർക്ക്' ഒരു സന്ദേശം നല്കി. കഴിഞ്ഞ അമ്പത് ദിവസമായി എന്നും പറഞ്ഞുകൊണ്ടിരിക്കുന്നത് തന്നെ. "ലോകത്തിലെ ഏറ്റവും മികച്ച ലൈനപ്പാണ് നമുക്കെതിരേ. പക്ഷേ, നമ്മളാണ് ലോകത്തിലെ ഏറ്റവും മികച്ച ടീം'. സ്വയം പ്രചോദിതരായി ആവേശത്തോടെ മൈതാനത്തേക്ക് നീങ്ങുന്ന ഒരുകൂട്ടം പ്രതിഭകളെ മികവിന്റെ കൊടുമുടി കയറ്റുന്ന വാക്കുകൾ! ഫ്രാൻസിനെ ഛിന്നഭിന്നമാക്കി തിരിച്ചുകയറുമ്പോൾ മാർക്ക് കുക്കറെയ്യയുടെ കമന്റ്. "എന്തൊരു കിടുക്കാച്ചി പ്രകടനം!' തൊട്ടുപിന്നാലെ ഡെ ലാ ഫ്യൂന്റെയ്ക്ക് ഒരു ഫോൺകോൾ. ഫിലിപ് രാജാവായിരുന്നു ലൈനിൽ. ഇതേകാര്യം തന്നെയാണ് അദ്ദേഹവും പറഞ്ഞത്. അൽപംകൂടി മാന്യമായ ഭാഷയിലായിരുന്നു എന്നുമാത്രം!
കളിക്കു പിന്നാലെ ലാമിൻ യമാലിന്റെ പോസ്റ്റ്. "ക്ഷമിക്കണം, ക്ഷമിക്കണം'. തുടർച്ചയായ മൂന്ന് വർഷങ്ങൾ. മൂന്ന് ടൂർണമെന്റുകൾ. ഒരേയൊരു ഫലം. 2024ൽ യൂറോ കപ്പ് സെമി ഫൈനലിൽ സ്പെയിൻ ഫ്രാൻസിനെ പുറത്താക്കി. 2025ൽ നേഷൻസ് ലീഗ് സെമി ഫൈനലിലും തനിയാവർത്തനം. ഇപ്പോഴിതാ ലോകകപ്പിലും.
തങ്ങൾക്ക് ഒരിക്കലും തൊടാൻ കഴിയില്ലെന്ന് ഉറപ്പുള്ള പന്തിന് പുറകെ ഓടുന്ന ഫ്രാൻസിനെയായിരുന്നില്ല ആരാധകർ പ്രതീക്ഷിച്ചത്. ആത്മവിശ്വാസത്തിന്റെ കൊടുമുടിയിൽ നിൽക്കുന്ന ഒരു ചിത്രമായിരുന്നു സ്പെയിൻ. ഫ്രാൻസാകട്ടെ എന്തുചെയ്യണമെന്നറിയാത്ത, ഒരു മറുപടിയുമില്ലാത്ത കളിക്കാരുടെ ഒരു കൂട്ടമായി ചിതറിയ ചിത്രമായി. കളിയുടെ അവസാന പാദംവരെ ഒരു നല്ല ഷോട്ട് പോലും ഗോളിലേക്ക് ഉതിർക്കാൻ കഴിയാതെ പോയ ദുരന്തം ഫ്രാൻസ് അർഹിച്ചിരുന്നില്ല എന്നതാണ് സത്യം.
ഇനി എംബപ്പെ-യമാൽ പോരാട്ടമായി കാണുകയാണെങ്കിലും വ്യക്തമായ വിജയിയുണ്ട്. പത്തൊമ്പതുകാരനായ യമാൽ 9-2 എന്ന നിലയിൽ ഏറെ മുന്നിലാണ്. പ്രതീക്ഷകളുടെ അമിതഭാരം ഈ കൗമാരക്കാരനെ സമ്മർദത്തിലാക്കിയില്ല. കോച്ചും ടീമും അതിന് അനുവദിച്ചില്ലെന്നതാണ് കാര്യം. അവരവനെ പൊതിഞ്ഞുപിടിച്ചു. യമാൽ കുറഞ്ഞ അപകടസാധ്യതകൾ മാത്രമേ എടുത്തുള്ളൂ. അതു ഭയമായിരുന്നില്ല. സ്പെയിൻ കൃത്യമായി നടപ്പാക്കിയ പദ്ധതിയുടെ ഭാഗമായിരുന്നു.
ഏതൊരു സ്പാനിഷ് കളിക്കാരനെ സംബന്ധിച്ചും ശരിയായ കാര്യമാണിത്. നിശ്ചയിച്ച റോൾ കൃത്യമായി മൈതാനത്ത് നടപ്പാക്കിയ അച്ചടക്കം. അതെ, അച്ചടക്കം എന്ന വാക്കാണ് ഇത്തവണത്തെ സ്പാനിഷ് ടീമിന്റെ മുഖമുദ്ര. ഗോൾകീപ്പർ ഉനായ് സിമോൺ തുടങ്ങി റോഡ്രിയും ഓൾമോയും ഫാബിയൻ റൂയിസും പൗ കുബാർസിയും എയ്മെറിക് ലാപോർട്ടെയും വരെ. ഒരു ഫുട്ബോൾ മൈതാനംപോലുമില്ലാത്ത ഗ്രാമത്തിൽനിന്നാണ് കുബാർസിയെന്ന യുവതാരത്തിന്റെ വരവ്. ഈ ലോകകപ്പിലെ ഏറ്റവും മികച്ച സെന്റർ ബാക്ക് എന്ന പദവിയിലാകും ആ യാത്ര അവസാനിക്കുക. എന്തായാലും ഫ്രാൻസിന് ആശ്വസിക്കാൻ ചെറിയ വകയുണ്ട്. ഫൈനലിൽ ലാപോർട്ടെ ഒഴുക്കുന്ന വിയർപ്പുതുള്ളികൾക്ക് ഫ്രഞ്ച് ഗന്ധവുമുണ്ടാകും!
ശാന്തനായ മൈക്കൽ ഒയർസബാലിന് അഞ്ചു ഗോളുകളുണ്ട്. ലോകകപ്പിൽ മറ്റൊരു സ്പെയിൻകാരനും ഇത്രയുമില്ല. കുക്കറെയ്യയ്ക്ക് രണ്ട് അസിസ്റ്റുകളും പെഡ്രോ പൊറോയ്ക്ക് രണ്ട് ഗോളുകളും. തീർച്ചയായും സ്പെയിനിന്റെ തുടക്കം പതുക്കെയായിരുന്നു. മറ്റുള്ളവർ കരുതിയത് എന്തായാലും അവർ ഭാവനചെയ്തയിടത്താണ് ഇപ്പോഴവർ നിൽക്കുന്നത്. ഫൈനൽ പോരാട്ടം. എതിരാളി മെസിയുടെ അർജന്റീന. നിയന്ത്രിത ടിക്കിടാക്കയുടെ മുന്നേറ്റം.
പന്ത് കൂടുതൽ സമയം കൈവശം വച്ചുള്ള കളിശൈലി സ്പെയിന്റെ സ്വത്വത്തിന്റെ ഭാഗമാണ്. ലളിതമാണ് യുക്തി. പന്ത് നിങ്ങളുടെ കൈവശമില്ലെങ്കിൽ ഉദ്ദേശിക്കുന്ന രീതിയിൽ എതിരാളികളെ അക്രമിക്കാൻ സാധിക്കില്ല. പരിചയസമ്പന്നരായ റോഡ്രിയും ഫാബിയൻ റൂയിസും ചേർന്ന് മിഡ്ഫീൽഡ് പോരാട്ടത്തിൽ വളരെ എളുപ്പത്തിൽ ജയം കണ്ടു. പിന്തുണയ്ക്കാൻ ഡാനി ഓൾമോയും. സ്പെയിന് പന്ത് നഷ്ടമാകുമ്പോൾ പ്രതിരോധത്തിലേക്കിറങ്ങി കളി ഭംഗിയായി കോർത്തിണക്കാൻ ഓൾമോയ്ക്ക് കഴിഞ്ഞു. സ്പെയിൻ സമ്മർദത്തിലായപ്പോഴൊക്കെ ഫുൾ ബാക്കുകളായ മാർക്ക് കുക്കറെയ്യയും പെഡ്രോ പൊറോയും രക്ഷാകവചമാകുകയും ചെയ്തു.
പന്തിൻമേലുള്ള ശാന്തതയും ആധിപത്യവുമായിരുന്നു ഈ ലോകകപ്പിൽ സ്പെയിനിന്റെ ശക്തി. അവരുടെ പാസിംഗ് നെറ്റ്വർക്കിന്റെ സന്തുലിതാവസ്ഥ അസാധ്യമായി. പന്ത് കൈവശമുള്ളപ്പോഴും ഇല്ലാത്തപ്പോഴും സ്പെയിന്റെ കളിയിൽ ആ തുലനാവസ്ഥയുണ്ട്. ഇത് വർഷങ്ങളുടെ അധ്വാനത്തിലൂടെ രൂപപ്പെടുത്തിയെടുത്ത ശൈലിയാണ്. എത്രത്തോളം സമ്പൂർണമായ ടീമാണ് സ്പെയിൻ എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമായിരുന്നു ഫ്രാൻസിനെതിരായ സെമി.
Kerala
കൊച്ചി: ഫുട്ബോള്‍ ആവേശത്തിന്റെ അലയൊലികള്‍ കേരളത്തിന്റെ ഓരോ മുക്കിലും മൂലയിലും അലയടിക്കുമ്പോള്‍ ലോകകപ്പ് ഫൈനല്‍ പോരാട്ടത്തിനരികെയാണ്. അര്‍ജന്റീനയും സ്പെയിനും തമ്മിലുള്ള വിസ്മയകരമായ ഫൈനല്‍ പോരാട്ടത്തിന് സാക്ഷ്യം വഹിക്കാന്‍ രാജ്യം മുഴുവന്‍ കാത്തിരിക്കുകയാണ്.
സ്വന്തമായി ഒരു ടീം ലോകകപ്പിന്റെ ഭാഗമല്ലെങ്കിലും ഫുട്ബോളിനെ ജീവശ്വാസമായി കാണുന്ന മലയാളികള്‍ക്ക് ഇതൊരു ഉത്സവകാലം തന്നെയാണ്. നീണ്ട കാത്തിരിപ്പിനൊടുവില്‍ എത്തുന്ന ഈ ഫൈനല്‍ വിരുന്നിനെ അതിശയിപ്പിക്കുന്ന ആവേശത്തോടെയാണ് കൊച്ചിയും പരിസരപ്രദേശങ്ങളും വരവേല്‍ക്കുന്നത്.
ഫുട്ബോള്‍ ഭ്രമം കേവലം മുതിര്‍ന്നവരില്‍ മാത്രം ഒതുങ്ങി നില്ക്കുന്നതല്ല. കുട്ടികളുടെ ആവേശം തിരിച്ചറിഞ്ഞുകൊണ്ട് കൊച്ചിയിലെ പല പ്രമുഖ സ്കൂളുകളും മാതൃകാപരമായ തീരുമാനമാണ് കൈക്കൊണ്ടിരിക്കുന്നത്.
ഞായറാഴ്ച രാത്രി നടക്കുന്ന ഫൈനല്‍ മത്സരം ആസ്വദിച്ച ശേഷം കുട്ടികള്‍ക്ക് സുഖമായി ഉറങ്ങാനും കൂടുതല്‍ ഉന്മേഷത്തോടെ സ്കൂളിലെത്താനും അവസരമൊരുക്കി തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുകയാണ് സ്കൂള്‍ അധികൃതര്‍.
കൊച്ചി ഗ്രിഗോറിയന്‍ പബ്ലിക് സ്കൂള്‍, മൂവാറ്റുപുഴ സെന്റ് തോമസ് സ്കൂള്‍ തുടങ്ങിയ വിദ്യാലയങ്ങള്‍ ഇതിനകം തന്നെ ഈ സന്തോഷ വാര്‍ത്ത കുട്ടികളുമായി പങ്കുവച്ചു കഴിഞ്ഞു. ലോകകപ്പിന്റെ ആവേശം മലയാളികളുടെ സിരകളില്‍ എങ്ങനെയാണ് ഒഴുകുന്നതെന്ന് ഈ തീരുമാനങ്ങളിലൂടെ ലോകം വീണ്ടും തിരിച്ചറിയുകയാണ്.
ഫുട്ബോളിനെ നെഞ്ചേറ്റുന്ന ഇന്ത്യന്‍ ആരാധകരുടെ അഭിനിവേശം എത്ര വലുതാണെന്ന് ഈ ഫൈനല്‍ ദിനം ലോകത്തിന് മുന്നില്‍ തുറന്നുകാട്ടപ്പെടും. നാലു വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട്, ലോകകപ്പിന്റെ വിസില്‍ മുഴങ്ങുമ്പോള്‍, സ്കൂള്‍ ബെല്ലുകള്‍ക്ക് പകരം ആവേശം നിറയുന്ന ആര്‍പ്പുവിളികള്‍ക്കായിരിക്കും കൊച്ചി സാക്ഷ്യം വഹിക്കുക.
Sports
കൊളംബോ: ലങ്കൻ പ്രീമിയർ ലീഗിൽ ഒത്തുകളിക്ക് ശ്രമിച്ചെന്ന് ആരോപിച്ച് മുൻ ഇന്ത്യൻ അണ്ടർ-19 ക്രിക്കറ്റ് താരം മൻജോത് കൽറ ശ്രീലങ്കയിൽ അറസ്റ്റിലായി. എൽപിഎൽ ഫ്രാഞ്ചൈസിയായ ജാഫ്ന കിംഗ്സിന്റെ സഹഉടമകളിൽ ഒരാളാണ് മൻജോത് കൽറ.
കായികരംഗത്തെ അഴിമതികളും കുറ്റകൃത്യങ്ങളും തടയുന്നതിനുള്ള ലങ്കൻ പോലീസിന്റെ പ്രത്യേക അന്വേഷണ വിഭാഗമാണ് കൽറയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ 31 വരെ റിമാൻഡ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് യുവരാജ് പുഷ്പ എന്ന മറ്റൊരു ഇന്ത്യൻ പൗരനെയും അറസ്റ്റിലായിട്ടുണ്ട്.
2018ൽ ഇന്ത്യ അണ്ടർ-19 ലോകകപ്പ് കിരീടം നേടുമ്പോൾ ഫൈനലിൽ സെഞ്ചുറി നേടി തിളങ്ങിയ താരമാണ് ഓപ്പണറായ മൻജോത് കൽറ. പിന്നീട് സ്പോർട്സ് ബിസിനസിലേക്ക് തിരിഞ്ഞ ഇയാൾ ഈ വർഷം ആദ്യമാണ് ജാഫ്ന കിംഗ്സ് ഫ്രാഞ്ചൈസിയുടെ നിക്ഷേപകനാകുന്നത്.
അതേസമയം വെള്ളിയാഴ്ച ആരംഭിച്ച ലങ്ക പ്രീമിയർ ലീഗിന്റെ സുഗമമായ നടത്തിപ്പിനെ ഈ അറസ്റ്റുകൾ ബാധിക്കില്ലെന്ന് ശ്രീലങ്ക ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി. ടൂർണമെന്റിന്റെ സുതാര്യത നിലനിർത്താൻ പൂർണ പ്രതിബദ്ധതയുണ്ടെന്നും അന്വേഷണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ വിഭാഗത്തിന് എല്ലാ സഹകരണവും നൽകുമെന്നും ലങ്കൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു.
Sports
ലണ്ടൻ: ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാനില്ലെന്ന് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു കോച്ച് ആൻഡി ഫ്ലവർ. ഐപിഎൽ ഫ്രാഞ്ചൈസിയായ ആർസിബി, ദ ഹണ്ട്രഡ് ടൂർണമെന്റിലെ ലണ്ടൻ സ്പിരിറ്റ് എന്നീ ടീമുകൾക്കൊപ്പം തുടരും. നിലവിലെ ഈ പരിശീലക വേഷത്തിൽ താൻ അതീവ സന്തുഷ്ടനാണെന്നും ഇംഗ്ലണ്ട് കോച്ചാകാനുള്ള മത്സരത്തിൽ നിന്ന് സ്വയം പിന്മാറുകയാണെന്നും ഫ്ലവർ വ്യക്തമാക്കി.
മക്കല്ലത്തിന് പകരക്കാരനാകാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെട്ടിരുന്ന പേരുകളിലൊന്നായിരുന്നു ആൻഡി ഫ്ലവറിന്റേത്. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് മാനേജിംഗ് ഡയറക്ടർ റോബ് കീയുമായി സംസാരിച്ച് തന്റെ തീരുമാനം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ ചെയ്യുന്ന ജോലിയിൽ വളരെ സന്തുഷ്ടനാണ്.
മികച്ച രണ്ട് ഫ്രാഞ്ചൈസികൾക്ക് വേണ്ടിയാണ് ജോലി ചെയ്യുന്നത്. ചുറ്റും നല്ല കളിക്കാരും നല്ല മനുഷ്യരുമുണ്ട്. 2009 മുതൽ 2014 വരെ ഇംഗ്ലണ്ടിനെ പരിശീലിപ്പിക്കാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി കരുതുന്നു. ആ നാളുകൾ ഏറെ പ്രിയപ്പെട്ടതാണ്. ഇംഗ്ലണ്ടിന്റെ ടെസ്റ്റ് കോച്ചാവുക എന്നത് വലിയൊരു ബഹുമതിയാണ്. എന്നാൽ ഈയൊരു സമയത്ത് നിലവിലെ ചുമതലകളിൽ തന്നെ തുടരാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ആൻഡി ഫ്ലവർ പറഞ്ഞു.
District News
കളത്തൂര്‍: ഫുട്ബോള്‍ ആരാധകര്‍ക്ക് ആവേശം പകരാന്‍ കളത്തൂര്‍ പൗരസമിതിയുടെ ആഭിമുഖ്യത്തില്‍ ലോകകപ്പ് ഫൈനല്‍ മത്സരം തത്സമയ പ്രദര്‍ശനത്തിന് ബിഗ് സ്ക്രീന്‍ ഒരുക്കുന്നു.
കളത്തൂര്‍ പള്ളി ജംഗ്ഷനില്‍ സ്ഥാപിക്കുന്ന 100 ചതുരശ്ര അടി വിസ്തീര്‍ണമുള്ള എൽഇഡി വാളിലാണ് മത്സരം പ്രദര്‍ശിപ്പിക്കുക.
ഞായറാഴ്ച രാത്രി എട്ടു മുതല്‍ ഫുട്ബോള്‍ ആരാധകര്‍ക്കുവേണ്ടി പെനാല്‍റ്റി ഷൂട്ട് ഔട്ട് ഉൾപ്പെടെ വിവിധതരം കായികമത്സരങ്ങള്‍ 12.30 വരെ സംഘടിപ്പിച്ചിട്ടുണ്ടെന്ന് പൗരസമിതി കണ്‍വീനര്‍ രാജേഷ് മാത്യു അറിയിച്ചു. വിജയികള്‍ക്കു സമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണ്.
Sports
അറ്റ്ലാന്റ: ഫുട്ബോൾ മൈതാനത്ത് പോരാട്ടവീര്യത്തിന്റെ പുതിയ ചരിത്രമെഴുതി അർജന്റീന വീണ്ടുമൊരു ഫൈനലിലേക്ക് മാർച്ച് ചെയ്തിരിക്കുകയാണ്! മെസിപ്പടയുടെ ഈ ഫൈനൽ പ്രവേശനം വെറുമൊരു ജയമല്ല; മറിച്ച്, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകരുടെ നെഞ്ചിലേക്ക് ആവേശം കോരിയിട്ട സമാനതകളില്ലാത്ത ഒരു പടയോട്ടമാണ്.
'ഭാഗ്യം', 'റഫറിയുടെ ആനുകൂല്യം', അല്ലെങ്കിൽ 'എളുപ്പമുള്ള വഴി'.. അർജന്റീനയുടെ ജയങ്ങൾക്കൊപ്പം വിവാദങ്ങളും ആരോപണങ്ങളും ഉയരാറുണ്ട്. എന്നാൽ, കടുത്ത യാഥാർഥ്യങ്ങളെയും മൈതാനത്തെ കഠിനാധ്വാനത്തെയും തൊട്ടറിഞ്ഞവർക്ക് വ്യക്തമായി അറിയാം. എതിരാളികൾ പറയുന്നതുപോലെ അത്ര സൂത്രത്തിൽ കടന്നുകൂടിയതല്ല അർജന്റീന. ഇത് മൈതാനത്ത് അവർ ഒഴുക്കിയ കണ്ണീരിന്റെയും വിയർപ്പിന്റെയും ഫലമാണ്.
ടൂർണമെന്റിലുടനീളം കടുത്ത വെല്ലുവിളികളും പ്രതിരോധക്കോട്ടകളും തീർത്ത എതിരാളികളെയാണ് അർജന്റീനയ്ക്ക് നേരിടേണ്ടി വന്നത്. എന്നാൽ തോൽക്കാൻ മനസില്ലാത്ത 11 സിംഹങ്ങളെപ്പോലെയാണ് സ്കലോണിയുടെ കുട്ടികൾ ഓരോ മത്സരത്തിലും ബൂട്ട് കെട്ടിയത്.
പ്രായത്തെ വെല്ലുന്ന വീര്യവുമായി, മൈതാനത്ത് കാൽപ്പന്തിന്റെ മാന്ത്രികത തീർക്കുന്ന സാക്ഷാൽ ലയണൽ മെസിയുടെ സാന്നിധ്യം തന്നെയാണ് ഈ ടീമിന്റെ ഊർജം. ഓരോ പാസിലും ഓരോ നീക്കത്തിലും ആ ക്ലാസ് വ്യക്തമായിരുന്നു. ഗോളടിച്ചും ഗോളടിപ്പിച്ചും മൈതാനത്തിന്റെ ഓരോ ഇഞ്ചിലും മെസി നിറയുന്ന കാഴ്ച.
എന്നാൽ, ഇത് മെസിയുടെ മാത്രം ടീമല്ല, മറിച്ച്, മധ്യനിരയുടെ കഠിനാധ്വാനവും, എമിലിയാനോ മാർട്ടിനെസ് എന്ന കാവൽപ്പോരാളിയുടെ അസാധ്യ സേവുകളും ഒത്തുചേർന്ന ഒരു വൻമതിലാണ്.
അവസാന വിസിൽ മുഴങ്ങുന്നതുവരെ നെഞ്ചിടിപ്പോടെ മാത്രം കണ്ടുതീർക്കേണ്ട ഒന്നാണ് അർജന്റീനയുടെ മത്സരങ്ങൾ. തോൽവിയുടെ വക്കിൽ നിന്ന്, കളിയുടെ അവസാന നിമിഷങ്ങളിൽ ഫീനിക്സ് പക്ഷിയെപ്പോലെ പറന്നുയരുന്ന അവരുടെ ആ അവിശ്വസനീയമായ തിരിച്ചുവരവ് ഫുട്ബോൾ ലോകത്തെ മറ്റേത് ടീമിനേക്കാളും മനോഹരമാണ്. കഴിഞ്ഞ ലോകകപ്പിലെ കനൽവഴികളും, ഈ ലോകകപ്പിലെ പോരാട്ടങ്ങളും അതിന് അടിവരയിടുന്നു.
കഴിഞ്ഞ ഖത്തർ ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറികളിൽ ഒന്നായിരുന്നു ഗ്രൂപ്പ് ഘട്ടത്തിൽ സൗദി അറേബ്യക്കെതിരെ അർജന്റീന വഴങ്ങിയ ആ അവിശ്വസനീയമായ തോൽവി. അതിനു പിന്നാലെ അവർ നടത്തിയ ഗംഭീര തിരിച്ചുവരവാണ് ലോകകപ്പ് കിരീടം വരെ എത്തിച്ചത്.
ഈ ലോകകപ്പിലും അർജന്റീന തങ്ങളുടെ ആ പഴയ 'കംബാക്ക്' ഡിഎൻഎ കൈവിട്ടിട്ടില്ല എന്ന് തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ മത്സരങ്ങൾ. എതിരാളികൾ കടുത്ത പ്രതിരോധം തീർക്കുകയും, നിർണായക മത്സരങ്ങളിൽ ആദ്യം ഗോൾ നേടി അർജന്റീനയെ പ്രതിരോധത്തിലാക്കുകയും ചെയ്ത നിമിഷങ്ങൾ ഈ ലോകകപ്പിലുണ്ടായി. തങ്ങൾ ടൂർണമെന്റിൽ നിന്ന് പുറത്താകുമെന്ന ഘട്ടത്തിൽ പോലും അവർ പതറിയില്ല.
കളി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിയുള്ളപ്പോൾ തന്ത്രങ്ങൾ മാറ്റിമെനഞ്ഞ്, ആക്രമണത്തിന്റെ മൂർച്ച കൂട്ടി, അവിശ്വസനീയമായ ഗോളുകളിലൂടെ കളി തിരിച്ചുപിടിക്കുന്ന മെസിപ്പടയെയാണ് ഈ ലോകകപ്പിലും നമ്മൾ കണ്ടത്.
കഴിഞ്ഞ ലോകകപ്പിലെ ഖത്തർ മണ്ണിലായാലും, ഈ ലോകകപ്പിലെ പുൽമൈതാനങ്ങളിലായാലും അർജന്റീന തെളിയിക്കുന്നത് ഒന്നുമാത്രം- അവസാന സെക്കൻഡ് വരെ കളി ബാക്കിയുണ്ട്. ആ നീലയും വെള്ളയും ജേഴ്സിക്ക് പിന്നിൽ ഒരു ജനതയുടെ പ്രാർഥനയുള്ളിടത്തോളം കാലം, എത്ര പിന്നിലായാലും അവർ തിരിച്ചുവരിക തന്നെ ചെയ്യും.
ഇനി ലക്ഷ്യം ആ കിരീടം മാത്രമാണ്. കലാശപ്പോരിനായി വിസിൽ മുഴങ്ങട്ടെ, മൈതാനം പ്രകമ്പനം കൊള്ളട്ടെ, ഗാലറികൾ അലറിയാർക്കട്ടെ, കാൽപ്പന്ത് പോരാട്ടത്തിന്റെ പുതിയ ചരിത്രമെഴുതട്ടെ. വിമർശനങ്ങൾ ഗാലറിയിൽ ഇരുന്ന് സംസാരിക്കുന്നവർക്കുള്ളതാണ്; കിരീടങ്ങൾ മൈതാനത്ത് പോരാടുന്നവർക്കുള്ളതാണ്.
Sports
ഡാളസ്: സ്പെയിനിനോട് തോറ്റ് ഫ്രാൻസ് ലോകകപ്പിൽ നിന്ന് പുറത്തായപ്പോൾ, നിരാശയിലാണ്ടത് ഫ്രഞ്ച് ആരാധകർ മാത്രമല്ല, ലോകമെമ്പാടുമുള്ള കാൽപ്പന്ത് പ്രേമികളാണ്. ടൂർണമെന്റിലുടനീളം മാന്ത്രിക പ്രകടനങ്ങളുമായി ഫ്രാൻസിനെ മുന്നോട്ട് നയിച്ച കിലിയൻ എംബാപ്പെ എന്ന ക്യാപ്റ്റനും പോരാളിക്കും ഈ ലോകകപ്പ് വേദിയിലെ അവസാന മത്സരമായിരുന്നു ചൊവ്വാഴ്ചത്തേത്.
ഒരു ലോകകപ്പ് കിരീടം കൂടി ഫ്രാൻസിലേക്ക് എത്തിക്കുക എന്ന സ്വപ്നവുമായാണ് എംബാപ്പെ കളത്തിലിറങ്ങിയത്. ടൂർണമെന്റിലുടനീളം പ്രതിരോധക്കോട്ടകളെ കീറിമുറിച്ചുള്ള അദ്ദേഹത്തിന്റെ കുതിപ്പുകളും, എതിരാളികളുടെ വലകുലുക്കിയ നിമിഷങ്ങളും ഈ ലോകകപ്പിലെ ഏറ്റവും മനോഹരമായ കാഴ്ചകളായിരുന്നു.
സെമിഫൈനലിൽ സ്പെയിന്റെ ശക്തമായ പ്രതിരോധം ഭേദിക്കാൻ അവസാന നിമിഷം വരെ പൊരുതാൻ എംബാപ്പെ ശ്രമിച്ചു. എന്നാൽ മുന്നേറ്റങ്ങളൊന്നും ഗോളിലേക്കെത്തിയില്ല. സ്പെയിനിന്റെ രണ്ടു ഗോളിന് മറുപടിയില്ലാതെ ഫ്രഞ്ച് പട പുറത്താകുകയും ചെയ്തു.
ഈ ലോകകപ്പിലുടനീളം എട്ടു ഗോളുകളുമായി അർജന്റീനൻ ഇതിഹാസ താരം ലയണൽ മെസിയോട് പോരാടി ഗോളടി വീരന്മാരുടെ പട്ടികയിൽ ഒപ്പത്തിനൊപ്പം കുതിച്ച എംബാപ്പെയുടെ പ്രകടനം ഫുട്ബോൾ ചരിത്രത്തിലെ തന്നെ സുവർണ അധ്യായമാണ്.
കളിക്കളത്തിൽ പ്രതിഭയും വേഗവും ഒരേപോലെ സമ്മേളിച്ച നിമിഷങ്ങൾക്കാണ് ആരാധകർ സാക്ഷ്യം വഹിച്ചത്. പ്രതിരോധ നിരകളെ നിഷ്പ്രഭമാക്കുന്ന വേഗമായിരുന്നു എംബാപ്പെയുടെ പ്രധാന ആയുധം. വിംഗുകളിലൂടെ പന്തുമായി അയാൾ നടത്തിയ കുതിപ്പുകൾ എതിരാളികളുടെ ബോക്സിൽ പരിഭ്രാന്തി സൃഷ്ടിച്ചു.
ഫ്രഞ്ച് പടയുടെ നായകനെന്ന നിലയിൽ ടീമിനെ മുന്നിൽ നിന്ന് നയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ടീം പ്രതിസന്ധിയിലായ ഘട്ടങ്ങളിലെല്ലാം തനിയെ കളി തിരിച്ചുവിടാനുള്ള ഉത്തരവാദിത്തം എംബാപ്പെ ഏറ്റെടുത്തു.
കളിക്കളത്തിലെ ജയപരാജയങ്ങൾക്കപ്പുറം, ഒടുങ്ങാത്ത പോരാട്ടവീര്യം കൊണ്ടാണ് ഒരാൾ യഥാർഥ നായകനാകുന്നത്. കിരീടം കൈവിട്ടെങ്കിലും, ഈ ലോകകപ്പ് ഓർക്കപ്പെടുക എംബാപ്പെ എന്ന ഫുട്ബോൾ ലോകത്തെ ഈ യുവരാജാവിന്റെ അതിശയിപ്പിക്കുന്ന പ്രകടനങ്ങളുടെ പേരിൽകൂടിയായിരിക്കും.
ലോകകപ്പ് വേദികളിൽ അദ്ദേഹം അവശേഷിപ്പിച്ച പോരാട്ടത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും അടയാളങ്ങൾ ഒരിക്കലും മാഞ്ഞുപോകില്ല. നന്ദി എംബാപ്പെ, മൈതാനത്തെ ആ ആവേശ നിമിഷങ്ങൾക്ക്!
District News
തട്ടയിൽ: മങ്കുഴി എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിലെ പൂർവവിദ്യാർഥി കൂട്ടായ്മയായ ഒരു വട്ടം കൂടി സൗഹൃദവേദിയുടെ നേതൃത്വത്തിൽ സ്കൂളിലെ വിദ്യാർഥികൾക്കായി സ്പോർട്സ് കിറ്റുകൾ പത്രങ്ങളും വിതരണം ചെയ്തു.
സ്കൂൾ കാമ്പസിൽ നടന്ന ചടങ്ങിൽ എൻഎസ്എസ് ബോർഡ് മെംബർ ശിവൻകുട്ടി സ്പോർട്സ് കിറ്റുകളുടെയും പത്രങ്ങളുടെയും വിതരണോദ്ഘാടനം നിർവഹിച്ചു. വിദ്യാർഥികളിൽ കായികക്ഷമത വളർത്തുന്നതിനൊപ്പം വായനാശീലം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പൂർവവിദ്യാർഥി സംഘടന പദ്ധതിക്ക് തുടക്കം കുറിച്ചത്. സ്കൂൾ പ്രിൻസിപ്പൽ ഇന്ദുകല മുഖ്യാതിഥിയായിരുന്നു. ഒരു വട്ടം കൂടി സൗഹൃദവേദിയിലെ ഭാരവാഹികളും മറ്റ് അംഗങ്ങളും അധ്യാപകരും വിദ്യാർഥികളും ചടങ്ങിൽ പങ്കെടുത്തു.
Kerala
കോഴിക്കോട്: ലോകകപ്പ് ഫുട്ബോളില്‍ സ്വിറ്റ്സര്‍ലൻഡിനെതിരേ അര്‍ജന്റീന നേടിയ വിജയം ആഘോഷിക്കാന്‍ പടക്കം പൊട്ടിച്ച യുവാവിന്റെ കൈവിരലുകള്‍ അറ്റു. ചക്കുംകടവ് സ്വദേശി മുഹമ്മദ് സഹദി (22)നാണ് പരിക്കേറ്റത്. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ആഘോഷമാണ് അപകടത്തില്‍ കലാശിച്ചത്.
അബദ്ധത്തില്‍ പടക്കം കൈയിലിരുന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ഇടതു കൈയിലെ ചെറുവിരലും മോതിര വിരൽ പൂര്‍ണമായും നടുവിരലിന്റെ പകുതിയും നഷ്ടമായി. യുവാവിന്റെ രണ്ട് കൈയിലും പടക്കമുണ്ടായിരുന്നു. വലതു കൈയിലെ പടക്കം പൊട്ടിച്ച് എറിയുന്നതിനിടെ ഇടതു കൈയിലെ പടക്കത്തിനു തീപിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ യുവാവിനെ അടിയന്തര ശാസ്ത്രക്രിയയ്ക്കു വിധേയനാക്കി.
Sports
വാൻകൂവർ: കൊളംബിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി സ്വിറ്റ്സർലൻഡ് ക്വാർട്ടർ ഫൈനലിലേക്ക്. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും തത്തുല്യമായ പ്രകടനം പുറത്തെടുത്തതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
പെനാൽറ്റി ഷൂട്ടൗട്ടിൽ 4-3 എന്ന സ്കോറിനാണ് സ്വിറ്റ്സർലൻഡ് വിജയം സ്വന്തമാക്കിയത്. കൊളംബിയൻ താരം ഡാവിൻസൺ സാഞ്ചസിന്റെ പെനാൽറ്റി കിക്ക് ബാറിലിടിച്ച് തെറിച്ചതും കുച്ചോ ഹെർണാണ്ടസിന്റെ ശ്രമം സ്വിസ് ഗോൾകീപ്പർ ഗ്രെഗർ കോബൽ തടുത്തിട്ടതുമാണ് കൊളംബിയയ്ക്ക് തിരിച്ചടിയായത്.
ഒടുവിൽ റൂബൻ വർഗാസ് ലക്ഷ്യം കണ്ടതോടെ സ്വിറ്റ്സർലൻഡ് ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചു. ക്വാർട്ടർ ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയാണ് സ്വിറ്റ്സർലൻഡിന്റെ എതിരാളികൾ. 1954ൽ സ്വന്തം രാജ്യം ആതിഥേയത്വം വഹിച്ച ലോകകപ്പിനു ശേഷം ഇതാദ്യമായാണ് സ്വിറ്റ്സർലൻഡ് ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കുന്നത്.
Sports
നോട്ടിംഗ്ഹാം: ഇന്ത്യ - ഇംഗ്ലണ്ട് ടി20 മത്സരത്തിൽ ദയനീയ തോൽവി ഏറ്റുവാങ്ങി ഇന്ത്യ. 125 റൺസിനാണ് ഇന്ത്യയെ ഇംഗ്ലണ്ട് പരാജയപ്പെടുത്തിയത്. നോട്ടിംഗ്ഹാമിലെ ട്രെന്റ് ബ്രിഡ്ജ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 201 റൺസാണ് ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത്. എന്നാൽ 11.4 ഓവറിൽ 76 റൺസിൽ ഇന്ത്യയുടെ ഏല്ലാവരു പുറത്തായി.
അഞ്ച് പന്തിൽനിന്ന് 13 റൺസെടുത്ത വൈഭവ് സൂര്യവൈശിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ടോസ് നേടിയ ഇന്ത്യ ആദ്യ ഫീൾഡ് ചെയ്യാൻ തെരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് ഓവറിൽ 29 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ഇംഗ്ലണ്ടിന്റെ ജോഫ്ര ആർച്ചറാണ് കളിയിലെ താരം. 44 പന്തിൽനിന്ന് 70 റൺസ് അടിച്ചകൂട്ടിയ ഫിൽ സാൾട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ.
Sports
ന്യൂയോർക്ക്: ഫുട്ബോൾ എന്നാൽ ബ്രസീൽ ആണെന്ന് വിശ്വസിക്കുന്ന കോടിക്കണക്കിന് ആരാധകരുടെ ഹൃദയം തകർത്തുകൊണ്ടാണ് ആ ഫൈനൽ വിസിൽ മുഴങ്ങിയത്. കളിമിടുക്കുകൊണ്ടും സുന്ദരമായ പാസുകൾ കൊണ്ടും ലോകത്തെമ്പാടുമുള്ള കാൽപ്പന്ത് പ്രേമികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച കാനറികൾക്ക് ഒരിക്കൽക്കൂടി കണ്ണീരോടെ കളംവിടേണ്ടി വന്നിരിക്കുന്നു.
പ്രീക്വാർട്ടറിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്രസീൽ നോർവേയോട് അടിയറവു പറഞ്ഞത്. മത്സരത്തിന്റെ 79, 90 മിനിട്ടുകളിൽ സൂപ്പർതാരം എർലിൻ ഹാളണ്ട് ആണ് നോർവേയ്ക്കായി ഗോളുകൾ നേടിയത്. സൂപ്പർതാരം നെയ്മർ ആണ് ബ്രസീലിനായി ആശ്വാസ ഗോൾ നേടിയത്.
ബ്രസീലിന്റെ പരാജയം വെറുമൊരു ടീമിന്റെ തോൽവിയല്ല; അത് ലോകമെമ്പാടുമുള്ള, മഞ്ഞക്കുപ്പായത്തെ നെഞ്ചിലേറ്റുന്ന ഏതൊരു ഫുട്ബോൾ പ്രേമിയുടെയും ഉള്ളുലയ്ക്കുന്ന ഒന്നാണ്. പെലെയും റൊണാൾഡോയും റൊണാൾഡീഞ്ഞോയും നെയ്മറുമെല്ലാം പകർന്നുനൽകിയ ആവേശം നെഞ്ചിലേറ്റുന്നവർക്ക് ഈ പരാജയം താങ്ങാനാവുന്നതിലും അപ്പുറമാണ്.
കളിക്കളത്തിൽ അവർ ഒഴുക്കിയ വിയർപ്പിനും കണ്ണീരിനും മുന്നിൽ തോൽവി ഒരു കറുത്ത നിഴലായി വീഴുമ്പോൾ, ഓരോ ആരാധകന്റെയും ഉള്ളിൽ ഒരു ശൂന്യത അനുഭവപ്പെടുന്നു. എങ്കിലും, അവർ പറയുന്നു, ഈ തോൽവിയിലും ഞങ്ങൾ നിങ്ങളെ കൈവിടില്ല. കാരണം, ബ്രസീൽ എന്നാൽ വെറുമൊരു ടീമല്ല, അതൊരു വികാരമാണ്. ഇനിയും ഞങ്ങൾക്ക് വേണം, സാംബ നൃത്തത്തിന്റെ താളത്തിൽ കളിക്കളത്തിൽ വിരിയുന്ന ആ മാന്ത്രികച്ചുവടുകൾ.
ഈ കണ്ണീർ താത്കാലികം മാത്രമാണ്. തോൽവികളിൽ തളരാത്ത, വീഴ്ചകളിൽ നിന്ന് കൂടുതൽ കരുത്തോടെ ഉയിർത്തെഴുന്നേൽക്കുന്ന ഒരു ചരിത്രമുണ്ട് ബ്രസീലിന്. രാജാക്കന്മാർക്ക് കിരീടം താത്കാലികമായി നഷ്ടപ്പെടാം, പക്ഷേ അവരുടെ സിംഹാസനം എന്നും സുരക്ഷിതമായിരിക്കും. വീണ്ടും ആ മഞ്ഞക്കടൽ ഇരമ്പിയാർക്കുക തന്നെ ചെയ്യും!
2002നു ശേഷം ബ്രസീലിനെ വീഴ്ത്തി യൂറോപ്യൻ ടീമുകൾ
2002-ൽ തങ്ങളുടെ അഞ്ചാം ലോകകപ്പ് കിരീടം നേടിയതിന് ശേഷം, ബ്രസീലിന് പിന്നീട് നടന്ന ഒരു ലോകകപ്പിലും ഫൈനലിൽ പോലും എത്താൻ സാധിച്ചിട്ടില്ല. അതിനുശേഷം നടന്ന എല്ലാ ലോകകപ്പുകളിലും യൂറോപ്യൻ ടീമുകളോട് തോറ്റാണ് ബ്രസീൽ പുറത്തായത്.
2006ൽ ജർമനിയിൽ നടന്ന ലോകകപ്പിലെ ക്വാർട്ടർ ഫൈനൽ വരെയെത്തിയ ബ്രസീലിനെ സിനദീൻ സിദാന്റെ ഫ്രാൻസ് മറുപടിയില്ലാത്ത ഒരു ഗോളിനാണ് വീഴ്ത്തിയത്.
പിന്നാലെ, 2010ൽ ദക്ഷിണാഫ്രിക്കൻ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനൽ ഒന്നിനെതിരേ രണ്ടു ഗോളുകൾക്ക് നെതർലൻഡ്സിനോട് പരാജയപ്പെട്ട് ബ്രസീൽ പുറത്തായി.
2014 ലോകകപ്പിലെ തോൽവി ആർക്കും മറക്കാനാവില്ല. സ്വന്തം നാട്ടുകാർക്ക് മുന്നിൽ നടന്ന സെമി ഫൈനലിൽ ഒന്നിനെതിരേ ഏഴു ഗോളുകൾക്ക് ജർമനിയോട് പരാജയപ്പെട്ട് ബ്രസീൽ പുറത്തേക്ക്. ലൂസേഴ്സ് ഫൈനലിൽ നെതർലൻഡ്സിനോടും തോറ്റ് ബ്രസീൽ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
2018ലെ റഷ്യൻ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ മികച്ച ഫോമിലായിരുന്ന ബ്രസീലിനെ ബെൽജിയത്തിന്റെ "സുവർണ തലമുറ' കടുത്ത പോരാട്ടത്തിനൊടുവിൽ 2-1ന് വീഴ്ത്തി.
2022 ഖത്തർ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ ബ്രസീൽ അടിയറവ് പറയേണ്ടി വന്നു. ഒടുവിൽ ഇന്ന് എർലിംഗ് ഹാളണ്ടിന്റെ ഇരട്ട ഗോൾ ബ്രസീലിനു പുറത്തേക്കുള്ള വഴി തുറന്നു.
Sports
വാൻകൂവർ: ഫിഫ ലോകകപ്പ് ഗ്രൂപ്പ് ജി പോരാട്ടത്തിൽ ന്യൂസിലൻഡിനെ തകർത്ത് ഈജിപ്ത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു മുഹമ്മദ് സലയുടെയും സംഘത്തിന്റെയും വിജയം. ഈജിപ്തിന്റെ ലോകകപ്പിലെ ആദ്യ വിജയം കൂടിയാണിത്.
കളിതുടങ്ങി പതിനഞ്ചാം മിനിറ്റിൽ ന്യൂസിലൻഡ് ആണ് ലീഡ് നേടിയത്. ഫിൻ സർമാനാണ് കിവീസിനായി വലകുലുക്കിയത്. ആദ്യ പകുതിയിൽ ലീഡ് നിലനിർത്തിയ ന്യൂസിലൻഡ് ജയം സ്വപ്നംകണ്ടു.
എന്നാൽ, 58-ാം മിനിറ്റിൽ കിവീസിന്റെ നെഞ്ചുതകർത്ത് മുസ്തഫ സീക്കോയുടെ ഗോൾ. ഇരു ടീമും സമാസമം. പിന്നാലെ നായകന്റെ കളി പുറത്തെടുത്ത മുഹമ്മദ് സലയുടെ ഊഴമായിരുന്നു. 67-ാം മിനിറ്റിൽ വലതുവിംഗിൽ നിന്നും പന്തുമായി മുന്നേറിയ സല ഇടംകാലുകൊണ്ട് പന്ത് ഗോൾ പോസ്റ്റിന്റെ വലതുമൂലയിലേക്ക് തൊടുത്തുവിട്ടു. ഈജിപ്തിന് ലീഡ്. പിന്നാലെ ട്രേസിഗുവറ്റിലൂടെ ഈജിപ്തിന്റെ മൂന്നാം ഗോൾ എത്തിയതോടെ ഈജിപ്തിന് ആവേശ ജയം.
ജയത്തോടെ നാലു പോയിന്റുകളുമായി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ് ഈജിപ്ത്. രണ്ടു പോയിന്റുകളുമായി ഇറാനും ബെൽജിയവുമാണ് തൊട്ടുപിന്നിൽ.
NRI
ഹോർഷം: യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ സ്പോർട്സ് 2026 ജൂൺ 13ന് സസെക്സിലെ ഹോർഷത്തിലുള്ള ദി ബ്രിഡ്ജ് ലെഷർ സെന്ററിൽ സംഘടിപ്പിച്ചു. വിവിധ അസോസിയേഷനുകളിൽ നിന്നുള്ള നൂറുകണക്കിന് കായികതാരങ്ങൾ പങ്കെടുത്ത മത്സരങ്ങളിൽ മലയാളി അസോസിയേഷൻ ഓഫ് പോർട്സ്മൗത്ത് (MAP) തുടർച്ചയായ രണ്ടാം വർഷവും ഓവറോൾ ചാമ്പ്യൻമാരായി.
ക്രോളി മലയാളി കമ്യൂണിറ്റി (CMC) ഒന്നാം റണ്ണറപ്പും ആതിഥേയരായ മലയാളി കമ്യൂണിറ്റി ഓഫ് ഹോർഷം (MCH) രണ്ടാം റണ്ണറപ്പുമായി. രാവിലെ ഒമ്പതിന് രജിസ്ട്രേഷൻ ആരംഭിച്ച ശേഷം കൃത്യം 9.30ന് ട്രാക്ക് മത്സരങ്ങൾക്ക് തുടക്കമായി.
ഉദ്ഘാടന സമ്മേളനത്തിൽ സൗത്ത് ഈസ്റ്റ് റീജിയണൽ പ്രസിഡന്റ് ജിപ്സൺ തോമസ് അധ്യക്ഷത വഹിച്ചു. യുക്മ ദേശീയ സെക്രട്ടറി ജയകുമാർ നായർ കായികമേള ഔപചാരികമായി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ യുക്മ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സുരേന്ദ്രൻ അറയ്ക്കോട്ട്, റീജിയണൽ ട്രഷറർ തേജു മാത്യൂസ്, മറ്റ് റീജിയണൽ എക്സിക്യൂട്ടീവ് അംഗങ്ങൾ, വിവിധ അസോസിയേഷനുകളുടെ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
രണ്ട് ട്രാക്കുകളിലും രണ്ട് ഫീൽഡ് വിഭാഗങ്ങളിലുമായി മത്സരങ്ങൾ കൃത്യമായ സമയക്രമത്തോടെയും മികച്ച സംഘാടന മികവോടെയും നടത്തി. വൈകുന്നേരം നടന്ന സമ്മാനദാന ചടങ്ങ് യുക്മ ദേശീയ ജോയിന്റ് സെക്രട്ടറി സണ്ണിമോൻ മത്തായിഉദ്ഘാടനം ചെയ്തു.
ഓവറോൾ ചാമ്പ്യൻഷിപ്പ് ട്രോഫി സണ്ണിമോൻ മത്തായിയും റീജിയണൽ പ്രസിഡന്റ് ജിപ്സൺ തോമസും ചേർന്ന് മലയാളി അസോസിയേഷൻ ഓഫ് പോർട്സ്മൗത്തിന് സമ്മാനിച്ചു. റണ്ണറപ്പ് ട്രോഫികൾ യുക്മ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സുരേന്ദ്രൻ അറയ്ക്കോട്ടും റീജിയണൽ ട്രഷറർ തേജു മാത്യൂസും വിതരണം ചെയ്തു.
Sports
ടൊറന്റോ: 2026 ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് എൽ പോരാട്ടത്തിൽ പനാമയെ ഇഞ്ചുറി ടൈം ഗോളിൽ വീഴ്ത്തി ഘാനയ്ക്ക് നാടകീയ വിജയം. കാനഡയിലെ ടൊറന്റോ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഘാന പനാമയെ പരാജയപ്പെടുത്തിയത്. മത്സരം ഗോൾരഹിത സമനിലയിലേക്ക് നീങ്ങുകയാണെന്ന് ഉറപ്പിച്ചിരുന്ന ഘട്ടത്തിലാണ് 95-ാം മിനിറ്റിൽ കലെബ് യിറെങ്കിയിലൂടെ ഘാന വിജയഗോൾ അടിച്ചെടുത്തത്. പുതിയ പരിശീലകൻ കാർലോസ് ക്വിറോസിന് കീഴിൽ ലോകവേദിയിൽ ഘാനയ്ക്ക് ഇതോടെ മികച്ചൊരു തുടക്കമായി.
മത്സരത്തിന്റെ ആദ്യ പകുതിയിൽ പനാമയാണ് കൂടുതൽ ആധിപത്യം പുലർത്തിയത്. കളി തുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ പനാമയുടെ മുന്നേറ്റ താരം സിസിലിയോ വാട്ടർമാൻ തൊടുത്ത തകർപ്പൻ ഹാഫ് വോളി ഘാന ഗോൾകീപ്പർ ലോറൻസ് അതി സിഗി അസാമാന്യ മെയ്വഴക്കത്തോടെ തട്ടിയകറ്റി. അതിനുശേഷവും പനാമ നിരന്തരം ഘാന പ്രതിരോധത്തെ സമ്മർദത്തിലാക്കി. 38-ാം മിനിറ്റിൽ അതി സിഗിയുടെ ഒരു പഞ്ച് ക്ലിയറൻസിന് ശേഷം ലഭിച്ച പന്ത് പനാമയുടെ സിസാർ റാമോസ് അടിച്ചെങ്കിലും ക്രോസ്ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി.
രണ്ടാം പകുതിയിൽ ഇരു ടീമുകളും മാറ്റങ്ങളോടെയാണ് ഇറങ്ങിയത്. ഒന്നാം പകുതിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഘാന ഗോൾകീപ്പർ അതി സിഗിയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് ബെഞ്ചമിൻ അസാരെ രണ്ടാം പകുതിയിൽ ഗ്ലൗസണിഞ്ഞു. കളി അവസാനത്തോടടുത്തതോടെ ഇരു ടീമുകളും ഗോളിനായി കടുത്ത ആക്രമണം അഴിച്ചുവിട്ടു. ഒടുവിൽ 94 മിനിറ്റുകൾ നീണ്ട നിരാശയ്ക്ക് വിരാമമിട്ട് 95-ാം മിനിറ്റിൽ ഘാന ആരാധകർ കാത്തിരുന്ന ആ നിമിഷമെത്തി. പകരക്കാരനായി ഇറങ്ങിയ ബ്രാൻഡൻ തോമസ്-അസാന്തെ ഇടതുവശത്തുനിന്നും പന്തുമായി അതിവേഗം മുന്നേറി ബോക്സിലേക്ക് നൽകിയ കൃത്യതയാർന്ന ക്രോസ്, ബോക്സിനുള്ളിൽ നിലയുറപ്പിച്ചിരുന്ന കലെബ് യിറെങ്ക്യി ഒരു ക്ലോസ് റേഞ്ച് ഷോട്ടിലൂടെ വലയ്ക്കുള്ളിലാക്കുകയായിരുന്നു.
Sports
ന്യൂയോർക്ക്: ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ പോരാട്ടത്തിൽ ലാറ്റിനമേരിക്കൻ വമ്പന്മാരായ യുറുഗ്വേയെ 1-1 എന്ന സ്കോറിൽ സമനിലയിൽ തളച്ച് സൗദി അറേബ്യ. ആദ്യ പകുതിയിൽ യുറുഗ്വേ തികഞ്ഞ മേധാവിത്വം പുലർത്തിയെങ്കിലും, കളിയുടെ ഗതിക്ക് വിപരീതമായി മത്സരത്തിൽ 41-ാം മിനിറ്റിൽ ഗോൾ നേടി സൗദി അറേബ്യയാണ് ആദ്യം മുന്നിലെത്തിയത്.
സെറ്റ് പീസിൽ നിന്ന് അബ്ദുല്ലെലാ അൽ അമ്രി നേടിയ ഗോളിൽ ഒന്നാം പകുതിയിൽ സൗദി ലീഡ് നിലനിർത്തി. എന്നാൽ രണ്ടാം പകുതിയിൽ ആക്രമണം ശക്തമാക്കിയ യുറുഗ്വേ മറുപടി ഗോൾ കണ്ടെത്തിയതോടെ മത്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു. കടുത്ത സമ്മർദ ഘട്ടത്തിലും യുറുഗ്വേയുടെ ആക്രമണങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാൻ അറബ് കരുത്തർക്ക് സാധിച്ചു.
National
ന്യൂഡൽഹി: തെക്കുകിഴക്കൻ ഡൽഹിയിലെ തുഗ്ലക്കാബാദ് എക്സ്റ്റൻഷനിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ അഗ്നിബാധയ്ക്ക് പിന്നിൽ ക്രൂരമായ പ്രതികാരമെന്ന് പോലീസ്. സാമ്പത്തിക തർക്കത്തെ തുടർന്ന് ആസൂത്രണം ചെയ്ത കൊലപാതകവുമായി ബന്ധപ്പെട്ട് 17 വയസുകാരിയായ പെൺകുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ജൂൺ 12, 13 തീയതികളിലെ അർധരാത്രിയിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്.
അന്വേഷണത്തിൽ, തീയിടുന്നതിന് മണിക്കൂറുകൾക്ക് മുൻപ് പെൺകുട്ടി ഈ വീടും പരിസരവും കൃത്യമായി നിരീക്ഷിച്ചതായി പോലീസ് കണ്ടെത്തി. സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള കടുത്ത തർക്കമാണ് പെൺകുട്ടിയെ ഈ ക്രൂരകൃത്യത്തിലേക്ക് നയിച്ചത്. രാത്രി വൈകി വീട്ടിൽ ആരും ശ്രദ്ധിക്കാത്ത സമയം നോക്കി പെൺകുട്ടി തീയിടുകയായിരുന്നു.
പുക ശ്വസിച്ചും പൊള്ളലേറ്റുമാണ് വീടിനുള്ളിലുണ്ടായിരുന്ന മൂന്ന് പേർ മരണപ്പെട്ടത്. സിസിടിവി ദൃശ്യങ്ങളും പ്രാഥമിക തെളിവുകളും ശേഖരിച്ച പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
Sports
കൊളംബോ: സൂപ്പർ ഓവർ വരെ നീണ്ട കടുത്ത പോരാട്ടത്തിലെ പരാജയത്തിന് പിന്നാലെ ഇന്ത്യ-ശ്രീലങ്ക അണ്ടർ-19 ക്രിക്കറ്റ് താരങ്ങൾ തമ്മിൽ മൈതാനത്ത് കൈയാങ്കളി. തകർപ്പൻ ഫോമിലുള്ള ഇന്ത്യൻ യുവ ഓപ്പണർ വൈഭവ് സൂര്യവംശി ലങ്കൻ താരങ്ങളെ ഉന്തുകയും തള്ളുകയും ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലാവുകയാണ്.
മത്സരത്തിന്റെ ഫലം നിർണയിച്ച ആവേശകരമായ സൂപ്പർ ഓവറിന് തൊട്ടുപിന്നാലെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. കളി ജയിച്ച ആവേശത്തിൽ അതിരുകടന്ന രീതിയിൽ ആഘോഷിച്ച ശ്രീലങ്കൻ താരങ്ങളുടെ പെരുമാറ്റമാണ് ഇന്ത്യൻ കളിക്കാരെ പ്രകോപിപ്പിച്ചത്. പരസ്പരം വാക്കേറ്റം ഉണ്ടായതിന് പിന്നാലെ, ലങ്കൻ താരങ്ങളിലൊരാളെ വൈഭവ് സൂര്യവംശി ദേഷ്യത്തോടെ തള്ളിമാറ്റുകയായിരുന്നു.
തൊട്ടടുത്തുണ്ടായിരുന്ന മറ്റ് താരങ്ങളും അമ്പയർമാരും ചേർന്നാണ് രംഗം ശാന്തമാക്കിയത്. കളിയിലെ തോൽവിയും ലങ്കൻ കളിക്കാരുടെ സ്ലെഡ്ജിങ്ങും ഇന്ത്യൻ ക്യാമ്പിൽ വലിയ നിരാശയുണ്ടാക്കിയെന്നാണ് റിപ്പോർട്ടുകൾ.
Sports
ന്യൂയോർക്ക്: ഫിഫ ലോകകപ്പിൽ യുറുഗ്വായ്ക്കെതിരെ മത്സരത്തിന്റെ ആദ്യ പകുതിയിൽ സൗദി അറേബ്യ ഒരു ഗോളിന് മുന്നിൽ. ഡിഫൻഡർ അബ്ദുല്ലെലാ അൽ അമ്രി ആണ് സൗദിക്കായി ഗോൾ നേടിയത്. മത്സരത്തിൽ തുടക്കം മുതൽ ആക്രമിച്ചു കളിച്ച സൗദിക്ക് അനുകൂലമായി ലഭിച്ച കോർണർ കിക്കാണ് ഗോളിലേക്ക് വഴിതുറന്നത്.
കോർണറിൽ നിന്ന് ഉയർന്നുവന്ന പന്ത് ഹസൻ അൽ തംബക്തി ശക്തമായ ഹെഡറിലൂടെ യുറുഗ്വേൻ പോസ്റ്റിലേക്ക് തിരിച്ചുവിട്ടു. യുറുഗ്വേൻ ഗോൾകീപ്പർ ഫെർണാണ്ടോ മുസ്ലേര പന്ത് തട്ടിയകറ്റാൻ ശ്രമിച്ചെങ്കിലും കൈപ്പിടിയിലൊതുക്കാൻ സാധിച്ചില്ല. റീബൗണ്ടായി വന്ന പന്തിലേക്ക് അതിവേഗം കുതിച്ചെത്തിയ അൽ അമ്രി പന്ത് ക്ലോസ് റേഞ്ചിൽ നിന്ന് വലയിലേക്ക് അടിച്ചുകയറ്റുകയായിരുന്നു.
നിലവിൽ സൗദി അറേബ്യ 1-0 ന് മത്സരത്തിൽ മുന്നിട്ടു നിൽക്കുകയാണ്.
Sports
സീറ്റിൽ: പകരക്കാരനായി ഇറങ്ങി സെക്കൻഡുകൾക്കകം മാന്ത്രിക സ്പർശവുമായി റോമേലു ലുകാകു തിളങ്ങിയപ്പോൾ, ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ജി പോരാട്ടത്തിൽ ഈജിപ്തിനെ 1-1 ന് സമനിലയിൽ തളച്ച് ബെൽജിയം. ആദ്യ പകുതിയിൽ തകർപ്പൻ ഗോളുമായി മുന്നിലെത്തിയ ഈജിപ്തിന്, രണ്ടാം പകുതിയിൽ വഴങ്ങേണ്ടി വന്ന സെൽഫ് ഗോളാണ് തിരിച്ചടിയായത്. ഇതോടെ ലോകകപ്പ് ചരിത്രത്തിലെ തങ്ങളുടെ ആദ്യ വിജയമെന്ന ഈജിപ്തിന്റെ കാത്തിരിപ്പ് വീണ്ടും നീളും.
സീറ്റിൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ 19-ാം മിനിറ്റിൽ സൂപ്പർ താരം മുഹമ്മദ് സലായുടെ അസിസ്റ്റിൽ നിന്ന് ഇമാം അഷോറാണ് ഈജിപ്തിനെ മുന്നിലെത്തിച്ചത്. ബോക്സിന് പുറത്തുനിന്ന് അഷൂർ തൊടുത്ത ലോംഗ് റേഞ്ചർ ബെൽജിയം ഗോളി തിബോ കോർട്ടോയെ കാഴ്ചക്കാരനാക്കി വലയിൽ പതിക്കുകയായിരുന്നു. ആദ്യ പകുതിയിൽ ഈജിപ്ഷ്യൻ പ്രതിരോധത്തിന് മുന്നിൽ കെവിൻ ഡി ബ്രൂയ്നെ നയിച്ച ബെൽജിയം നിരയ്ക്ക് കാര്യമായ ചലനങ്ങൾ ഉണ്ടാക്കാൻ സാധിച്ചില്ല.
എന്നാൽ രണ്ടാം പകുതിയിൽ കളി മാറി. 65-ാം മിനിറ്റിൽ ചാൾസ് ഡി കെറ്റെലെയറിന് പകരം കോച്ച് റോമേലു ലുകാകുവിനെ മൈതാനത്തിറക്കി. താരം കളത്തിൽ ഇറങ്ങി വെറും 22 സെക്കൻഡുകൾക്കകം ബെൽജിയം സമനില ഗോൾ കണ്ടെത്തി. തോമസ് മ്യൂനിയർ ബോക്സിലേക്ക് നൽകിയ മനോഹരമായ ക്രോസ് സ്വീകരിക്കാൻ ലുകാകു നടത്തിയ മുന്നേറ്റം ഈജിപ്ത് പ്രതിരോധത്തെ സമ്മർദ്ദത്തിലാക്കി. ലുകാകുവിനെ തടയാനുള്ള ശ്രമത്തിനിടയിൽ ഈജിപ്ഷ്യൻ ഡിഫെൻഡർ മുഹമ്മദ് ഹാനിയുടെ കാലിൽ തട്ടി പന്ത് സ്വന്തം വലയിലേക്ക് തന്നെ കയറുകയായിരുന്നു.
അവസാന മിനിറ്റുകളിൽ ഇരുടീമുകൾക്കും വിജയഗോൾ നേടാൻ അവസരങ്ങൾ ലഭിച്ചെങ്കിലും ഗോളിമാരുടെ മികച്ച പ്രകടനം സ്കോർ ബോർഡ് 1-1 ൽ ഒതുക്കി.
Sports
സീറ്റിൽ: ഫിഫ ലോകകപ്പിലെ ആവേശകരമായ ഗ്രൂപ്പ് ജി മത്സരത്തിൽ യൂറോപ്യൻ കരുത്തരായ ബെൽജിയത്തെ ഞെട്ടിച്ച് ഈജിപ്റ്റ് മുന്നിൽ. സൂപ്പർ താരം മുഹമ്മദ് സലായുടെ കൃത്യതയാർന്ന അസിസ്റ്റിൽ നിന്ന് ഇമാം അഷോർ ആണ് ഈജിപ്റ്റിനായി വലകുലുക്കിയത്.
സീറ്റിൽ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ നിലവിൽ ഈജിപ്റ്റ് 1-0 ന് മുന്നിലാണ്. ബെൽജിയത്തിന്റെ ശക്തമായ പ്രതിരോധ നിരയെ ഭേദിച്ചുകൊണ്ട് മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ലീഡെടുക്കാൻ ഈജിപ്റ്റിന് സാധിച്ചു. സൂപ്പർ താരം റോമേലു ലുകാകു നിലവിൽ ബെൽജിയത്തിന്റെ പകരക്കാരുടെ നിരയിലാണ്.
Sports
ഹൂസ്റ്റൺ: ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ പുതിയ ചരിത്രം കുറിച്ച കുറസാവോയ്ക്കെതിരെ ജർമനിക്ക് മികച്ച തുടക്കം. ആദ്യ പകുതി അവസാനിക്കുമ്പോൾ ജർമനി 3-1 എന്ന സ്കോറിന് മുന്നിലാണ്. മത്സരത്തിൽ കടുത്ത പോരാട്ടവീര്യം പുറത്തെടുത്ത കുറസാവോ ലോകകപ്പ് ചരിത്രത്തിലെ തങ്ങളുടെ ആദ്യ ഗോൾ നേടി ചരിത്രം കുറിച്ചു.
മത്സരം തുടങ്ങി ആറാം മിനിറ്റിൽ തന്നെ ഫ്ലോറിയൻ വിർട്സിന്റെ മികച്ചൊരു അസിസ്റ്റിൽ നിന്ന് മിഡ്ഫീൽഡർ ഫെലിക്സ് മച്ച ജർമനിക്കായി ആദ്യ ഗോൾ നേടി. എന്നാൽ ഇതിന് 21-ാം മിനിറ്റിൽ ലിവാനോ കോമെനെൻഷ്യയിലൂടെ കുറസാവോ മറുപടി നൽകി. ലോകകപ്പ് വേദിയിലെ കുറസാവോയുടെ ആദ്യ ഗോളായിരുന്നു ഇത്. ഈ സമനില ഗോളിന് ശേഷം തങ്ങളുടെ ആരാധകരിൽ നിന്ന് വലിയ കൈയടിയാണ് ടീമിന് ലഭിച്ചത്.
തുടർന്ന് 38-ാം മിനിറ്റിൽ ലഭിച്ച ഒരു കോർണർ കിക്ക് കൃത്യമായ ഹെഡ്ഡറിലൂടെ വലയിലെത്തിച്ച് പ്രതിരോധ താരം നിക്കോ ഷ്ലോട്ടർബെക്ക് ജർമനിയെ 2-1 ന് മുന്നിലെത്തിച്ചു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ (49-ാം മിനിറ്റ്) ഫെലിക്സ് മച്ചയെ കുറസാവോ ബോക്സിൽ വീഴ്ത്തിയതിന് ജർമനിക്ക് പെനാൽറ്റി ലഭിച്ചു. കിക്ക് എടുത്ത കൈ ഹാവെർട്സ് പന്ത് എളുപ്പത്തിൽ വലയിലെത്തിച്ചതോടെ ആദ്യ പകുതിയിൽ ജർമനി 3-1 ന്റെ ശക്തമായ ലീഡ് ഉറപ്പിച്ചു.
Sports
ലണ്ടൻ: വനിതാ ടി20 ലോകകപ്പിൽ പാകിസ്താനെതിരായ ആവേശപ്പോരാട്ടത്തിൽ ഇന്ത്യയ്ക്ക് 64 റൺസിന്റെ തകർപ്പൻ വിജയം. ഓഫ് സ്പിന്നർ ദീപ്തി ശർമയുടെ ഉജ്ജ്വലമായ അഞ്ച് വിക്കറ്റ് പ്രകടനമാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്. ദീപ്തിയുടെ കരിയറിലെ ഏറ്റവും മികച്ച ടി20 പ്രകടനങ്ങളിലൊന്നാണിത്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 171 റണ്‍സ് പടുത്തുയർത്തി.തുടർന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താനെ ദീപ്തി ശർമയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ബൗളിംഗ് നിര 106 റൺസിന് തകർത്തെറിയുകയായിരുന്നു. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തിയ ദീപ്തി പാക് മധ്യനിരയുടെ നട്ടെല്ലൊടിച്ചു. ബാറ്റിംഗിലും ബൗളിംഗിലും ഒരേപോലെ തിളങ്ങിയ ഇന്ത്യൻ വനിതകൾ ലോകകപ്പിലെ തങ്ങളുടെ ആധിപത്യം ഒരിക്കൽക്കൂടി തെളിയിച്ചു.
Sports
സാൻ ഫ്രാൻസിസ്കോ: ഫിഫ ലോകകപ്പിന്റെ വേദിയിൽ ഒരു മലയാളി താരം പന്ത് തട്ടുന്നത് കാണാനുള്ള ഫുട്ബോൾ പ്രേമികളുടെ കാത്തിരിപ്പ് നീളുന്നു. സ്വിറ്റ്സർലൻഡിനെതിരായ ഖത്തറിന്റെ ആദ്യ മത്സരത്തിൽ കണ്ണൂർ വളപട്ടണം സ്വദേശി തഹ്സിൻ മുഹമ്മദ് ജംഷീദ് പകരക്കാരുടെ നിരയിലുണ്ടായിരുന്നെങ്കിലും കളത്തിലിറങ്ങാൻ അവസരം ലഭിച്ചില്ല.
മത്സരത്തിന് മുന്നോടിയായി പ്രഖ്യാപിച്ച ഖത്തറിന്റെ പകരക്കാരുടെ പട്ടികയിൽ തഹ്സിന്റെ പേര് കണ്ടതോടെ വലിയ ആവേശത്തിലായിരുന്നു മലയാളി ആരാധകർ. എന്നാൽ നിർണായകമായ മത്സരത്തിൽ കോച്ച് ജുലെൻ ലോപ്റ്റേഗി പരിചയസമ്പന്നരായ താരങ്ങളെയാണ് കളത്തിലിറക്കിയത്. അഹമ്മദ് അലാദിൻ, ഹസൻ അൽ ഹൈദോസ്, കരീം ബോദിയാഫ്, അഹമ്മദ് ഫാത്തി, മുഹമ്മദ് മനായ് എന്നിവർ പകരക്കാരായി ഇറങ്ങിയപ്പോൾ തഹ്സിന് പുറത്തിരിക്കേണ്ടി വന്നു.
കണ്ണൂർ വളപട്ടണം സ്വദേശികളായ ജംഷീദിന്റെയും ഷൈമയുടെയും മകനായ തഹ്സിൻ, ഇതിനോടകം തന്നെ ഖത്തർ ഫുട്ബോളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.2024 ജൂണിൽ അഫ്ഗാനിസ്താനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിലൂടെയാണ് തഹ്സിൻ ഖത്തർ ദേശീയ ടീമിലെത്തിയത്. ഖത്തറിന്റെ അണ്ടർ-16, അണ്ടർ-17, അണ്ടർ-19 ടീമുകളിലെ സ്ഥിരസാന്നിധ്യമായിരുന്നു ഈ യുവതാരം.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂള്‍ ഗ്രൗണ്ടുകള്‍ കൂടുതല്‍ സമയം തുറന്നിടുന്നത് പരിഗണനയിലെന്ന് കായിക വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്. സ്കൂള്‍ ഗ്രൗണ്ടുകള്‍ അടച്ചിട്ട ശേഷം ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുന്നതില്‍ കാര്യമില്ലെന്നും മന്ത്രി പറഞ്ഞു.
പൊതുസമൂഹത്തിന് കൂടി സ്കൂള്‍ ഗ്രൗണ്ടുകള്‍ ഉപയോഗപ്പെടുത്തുന്നത് പരിഗണിക്കുമെന്നും കളിക്കളങ്ങളുടെ എണ്ണം വർധിപ്പിക്കുമെന്നും ഒ.ജെ. ജനീഷ് വ്യക്തമാക്കി. ഇതിനായി എംഎല്‍എ- എംപി ഫണ്ടുകള്‍ ഉപയോഗിച്ച് കളിക്കളങ്ങൾ നവീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതിക്ക് മുന്‍ സര്‍ക്കാര്‍ രൂപം നല്‍കിയിരുന്നു. എന്നാല്‍ 10 ശതമാനം മാത്രമാണ് പൂര്‍ത്തീകരിക്കാനായത്. എവിടെ നിന്നൊക്കെ പണം സമാഹരിക്കാനാകുമോ ആ തരത്തിലെല്ലാം കളിയിടങ്ങള്‍ ഒരുക്കുമെന്നും ഒ.ജെ. ജനീഷ് കൂട്ടിച്ചേർത്തു.
Sports
ചങ്ങനാശേരി: കടമറ്റത്തു കത്തനാർ അദ്ഭുതങ്ങൾ കാണിച്ച് കാണികളെ വിസ്മയിപ്പിച്ചെന്നാണ് ചരിത്രം. ദേ ഇവിടെ ഒരു കത്തനാർ സംഘം ക്രീസിൽ വിസ്മയങ്ങൾ കാണിച്ച് കാണികളുടെ കൈയടി വാങ്ങാനൊരുങ്ങുന്നു. രാവിലെ പള്ളിയിലെ പ്രാർഥനകൾ കഴിഞ്ഞെത്തിയതാണ് ഫാ. ജോബി മൂലയിൽ. മുറിയുടെ മൂലയ്ക്കിരിക്കുന്ന ക്രിക്കറ്റ് ബാറ്റിലേക്കാണ് ചങ്ങനാശേരി അതിരൂപത കോർപറേറ്റ് മാനേജർ കൂടിയായ ഫാ. ജോബിയുടെ കണ്ണുപാഞ്ഞത്. ഗ്ലൗസും പാഡും ബാറ്റുമായി ജോബിയച്ചൻ പുറത്തേക്ക് ഇറങ്ങിയപ്പോൾ ബാക്കിയുള്ളവരും റെഡി.
ബാറ്റും ബോളുമൊക്കെയായി ക്രിക്കറ്റ് മൈതാനത്തേക്കാണ് സംഘത്തിന്റെ യാത്ര. ഇതു കത്തനാർ ക്രിക്കറ്റ് ക്ലബ് (കെസിസി). ചങ്ങനാശേരി അതിരൂപതയിലെ ക്രിക്കറ്റ് പ്രേമികളായ വൈദികർ ചേർന്നു രൂപം നൽകിയ ക്രിക്കറ്റ് ക്ലബ്. ഇന്നു കളിക്കളത്തിൽ കാണികൾക്കു കൗതുകം പകരുകയാണ് ഈ ടീം. കഴിഞ്ഞ ദിവസം കോർപറേറ്റ് അധ്യാപകർക്കായി ചങ്ങനാശേരിയിൽ സംഘടിപ്പിച്ച ടിസിഎൽ ക്രിക്കറ്റ് ടൂർണമെന്റിൽ ഗസ്റ്റ് ടീം ആയി എത്തിയ കത്തനാർ ക്ലബ് കാണികളുടെ കൈയടി വാങ്ങിയാണ് മടങ്ങിയത്. നല്ല തയാറെടുപ്പും പരിശീലനവും കഴിഞ്ഞാണ് ഇവർ കളിക്കാനായി ഇറങ്ങുന്നത്. സെമിനാരി പഠനകാലത്തെ ക്രിക്കറ്റ് കമ്പമാണ് വൈദികരായ ശേഷവും ഇവർ വിടാതെ പിന്തുടരുന്നത്.
Sports
ബെംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ ഡൽഹി ക്യാപിറ്റൽസിന് ആറു വിക്കറ്റ് വിജയം. ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിലെ 100-ാം ഐപിഎൽ മത്സരത്തിലാണ് ആർസിബി തോൽവി വഴങ്ങിയത്. ബെംഗളൂരു ഉയർത്തിയ 176 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി നാലു വിക്കറ്റ് നഷ്ടത്തിൽ 19.5 ഓവറിൽ വിജയത്തിലെത്തി.
അർധ സെഞ്ചറി നേടി പുറത്താകാതെനിന്ന ട്രിസ്റ്റൻ സ്റ്റബ്സും (47 പന്തിൽ 60), 10 പന്തിൽ 22 റൺസടിച്ച ഡേവിഡ് മില്ലറുമാണ് ത്രില്ലർ പോരാട്ടത്തിൽ ഡൽഹിയുടെ വിജയമുറപ്പിച്ചത്. 34 പന്തിൽ 57 റൺസെടുത്തു പുറത്തായ ഓപ്പണർ കെ.എൽ. രാഹുലിന്റെ ഇന്നിംഗ്സും ഡൽഹിയുടെ വിജയത്തിൽ നിർണായകമായി.
പേസർ ഭുവനേശ്വർ കുമാർ ഡൽഹിയുടെ മൂന്നു വിക്കറ്റുകളാണു വീഴ്ത്തിയത്. 18 റൺസെടുക്കുന്നതിനിടെ പതും നിസംഗ, (ഒന്ന്), കരുൺ നായർ (അഞ്ച്), സമീർ റിസ്വി (രണ്ട്) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. മൂന്നും നാലും പന്തുകൾ സിക്സുകളും അഞ്ചാം പന്ത് ഫോറും പറത്തി ഡേവിഡ് മില്ലർ ഒരു പന്തു ബാക്കി നിൽക്കെ ഡൽഹിയുടെ വിജയമാഘോഷിച്ചു.
ആർസിബിക്കായി ഭുവനേശ്വർ കുമാർ മൂന്നും ക്രുനാൽ പാണ്ഡ്യ ഒരു വിക്കറ്റും വീഴ്ത്തി. അർധ സെഞ്ചറി നേടിയ ഫിൽ സോൾട്ടാണ് ആര്‍സിബിയുടെ ടോപ് സ്കോറർ.
തോറ്റെങ്കിലും എട്ടു പോയിന്റുള്ള ബെംഗളൂരു പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുണ്ട്. മൂന്നാം വിജയം സ്വന്തമാക്കിയ ഡൽഹി ക്യാപിറ്റൽസ് ആറു പോയിന്റുമായി നാലാം സ്ഥാനത്തും തുടരുന്നു.
Sports
ചെന്നൈ: ഐപിഎൽ ആവേശത്തിന് ആക്കം കൂട്ടി ചെപ്പോക്കിൽ ചെന്നൈ സൂപ്പർ കിംഗ്സിന് ഉജ്ജ്വല വിജയം. കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉയർത്തിയ വെല്ലുവിളിയെ കൃത്യമായ ബൗളിംഗ് പ്ലാനുകളിലൂടെ അതിജീവിച്ച ചെന്നൈ, 32 റൺസിനാണ് വിജയം പിടിച്ചെടുത്തത്. സീസണിലെ ചെന്നൈയുടെ രണ്ടാമത്തെ വിജയമാണിത്.
ബാറ്റിംഗിൽ തുടക്കം മുതൽ തന്നെ ചെന്നൈ അറ്റാക്കിംഗ് മോഡിലായിരുന്നു. നായകൻ ഗെയ്ക്വാദ് നേരത്തെ മടങ്ങിയെങ്കിലും, സഞ്ജു സാംസണും (32 പന്തിൽ 48) യുവതാരം ആയുഷ് മഹാത്രെയും ചേർന്ന് കോൽക്കത്ത ബൗളർമാരെ സമ്മർദത്തിലാക്കി. വെറും 17 പന്തിൽ 38 റൺസ് അടിച്ചുകൂട്ടിയ മഹാത്രെയുടെ ഇന്നിംഗ്സ് ചെന്നൈയുടെ സ്കോറിംഗ് വേഗത്തിലാക്കി. മധ്യനിരയിൽ ഡെവാൾഡ് ബ്രെവിസ് (40) കൂടി തകർത്തടിച്ചതോടെ ചെന്നൈ 192 റൺസെന്ന ഉഗ്രൻ സ്കോറിലെത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ കോൽക്കത്തയെ തുടക്കം മുതൽ തന്നെ ചെന്നൈ ബൗളർമാർ വരിഞ്ഞുമുറുക്കി. സ്പിന്നർ നൂർ അഹ്മദ് എറിഞ്ഞ ഓവറുകൾ മത്സരത്തിന്റെ ഗതി തിരിച്ചു. 21 റൺസ് മാത്രം വഴങ്ങി മൂന്ന് പ്രധാന വിക്കറ്റുകൾ വീഴ്ത്തിയ നൂർ, കോൽക്കത്തയുടെ ചേസിംഗിന്റെ വേഗത കുറച്ചു. രമൺദീപ് സിംഗും (35) റോവ്മാൻ പവലും (31*) പൊരുതി നോക്കിയെങ്കിലും ചെന്നൈയുടെ കൃത്യതയാർന്ന ബൗളിംഗിന് മുന്നിൽ കോൽക്കത്തയുടെ പോരാട്ടം 160 റൺസിൽ അവസാനിച്ചു.
സ്കോർ നില
ചെന്നൈ സൂപ്പർ കിംഗ്സ്: 192/5 (20 ഓവർ)
കോൽക്കത്ത നൈറ്റ് റൈഡേഴ്സ്: 160/7 (20 ഓവർ)
National
ഹൈദരാബാദ്: രാജസ്ഥാൻ റോയൽസിന്റെ കരുത്തുറ്റ ബാറ്റിംഗ് നിരയെ തകർത്തെറിഞ്ഞ് സൺറൈസേഴ്സ് ഹൈദരാബാദിന് ആവേശോജ്ജ്വല വിജയം. ഉപ്പൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 57 റൺസിനാണ് ഹൈദരാബാദ് രാജസ്ഥാനെ പരാജയപ്പെടുത്തിയത്. ഐപിഎൽ അരങ്ങേറ്റം കുറിച്ച പ്രഫുൽ ഹിങ്കെയും സാക്കിബ് ഹസനും ചേർന്ന് എട്ട് വിക്കറ്റുകൾ പങ്കിട്ടതാണ് മത്സരത്തിൽ നിർണായകമായത്.
മത്സരത്തിന്റെ ആദ്യ ഓവറിൽ തന്നെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിക്കൊണ്ട് പ്രഫുൽ ഹിങ്കെ ഐപിഎൽ ചരിത്രത്തിൽ പുതിയ റിക്കാർഡ് കുറിച്ചു. ഐപിഎൽ ചരിത്രത്തിൽ ആദ്യ ഓവറിൽ തന്നെ മൂന്ന് വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ബൗളറായി ഈ 24-കാരൻ മാറി. ഇൻ-ഫോം താരം വൈഭവ് സൂര്യവംശി, ധ്രുവ് ജൂറൽ, ലുവാൻഡ്രെ പ്രിട്ടോറിയസ് എന്നിവരെ റണ്ണൊന്നുമെടുക്കുന്നതിന് മുൻപ് പ്രഫുൽ മടക്കി. പിന്നീട് റിയാൻ പരാഗിനെയും പുറത്താക്കിയ പ്രഫുൽ, ശുഐബ് അക്തറിനെ അനുസ്മരിപ്പിക്കും വിധം വായുവിൽ പറന്നാണ് തന്റെ വിജയം ആഘോഷിച്ചത്.
സാക്കിബ് ഹസൻ ഓപ്പണർ യശസ്വി ജയ്സ്വാളിനെ പുറത്താക്കി രാജസ്ഥാനെ കൂടുതൽ സമ്മർദ്ദത്തിലാക്കി. രവീന്ദ്ര ജഡേജയും ഡോണവൻ ഫെരേരയും ചേർന്ന് സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കി തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും, നിർണായക സമയത്ത് സാക്കിബ് ഇരുവരെയും പുറത്താക്കി ഹൈദരാബാദിന്റെ ജയം ഉറപ്പിച്ചു. ഈ സീസണിൽ രാജസ്ഥാൻ റോയൽസിന്റെ ആദ്യ തോൽവിയാണിത്. ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സിനെ 216 എന്ന കൂറ്റൻ സ്കോറിലെത്തിച്ചത് ഇഷാൻ കിഷന്റെ തകർപ്പൻ ബാറ്റിംഗാണ്.
Sports
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് സീസണിലെ ആദ്യ ജയം. ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ 23 റണ്‍സിന്റെ ജയമാണ് ചെന്നൈ സ്വന്തമാക്കിയത്. ചെന്നൈ ചെപ്പോക്കില്‍ ടോസ് നേടിയ ഡല്‍ഹി കാപ്റ്റന്‍ അക്സര്‍ പട്ടേല്‍ ആതിഥേയരെ ബാറ്റിംഗിന് അയക്കുകയായിരുന്നു.
തുടർന്ന് ബാറ്റ് വീശിയ ചെന്നൈ സഞ്ജുവിന്റെ സെഞ്ചുറി കരുത്തില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സാണ് നേടിയത്. 56 പന്തില്‍ പുറത്താവാതെ 115 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്. ഈ ഐപിഎല്‍ സീസണിലെ ആദ്യ സെഞ്ചുറി കൂടിയാണ് സഞ്ജു നേടിയത്. കൂടാതെ ആയുഷ് മാത്രെ 36 പന്തില്‍ 59 റൺസോടെ അര്‍ധ സെഞ്ചുറിയും നേടി. ചെന്നൈക്ക് വേണ്ടി ജാമി ഓവര്‍ട്ടോണ്‍ നാല് വിക്കറ്റും അന്‍ഷൂല്‍ കാംബോജ് മൂന്ന് വിക്കറ്റുമെടുത്തു.
മറുപടി ബാറ്റിംഗില്‍ ഡല്‍ഹി നിശ്ചിത 20 ഓവറില്‍ 189 റൺസെടുത്ത് എല്ലാവരും പുറത്തായി. 38 പന്തില്‍ 60 റണ്‍സെടുത്ത ട്രിസ്റ്റണ്‍ സ്റ്റബ്സ് മാത്രമാണ് ഡല്‍ഹി നിരയില്‍ തിളങ്ങിയത്. സ്റ്റബ്സിന് പുറമെ 24 പന്തില്‍ 41 റൺസെടുത്ത പതും നിസങ്കയും ഭേദപ്പെട്ട സ്കോർ നേടി.
Sports
ന്യൂഡൽഹി: ചൈനയിലെ നിംഗ്ബോ നഗരത്തിലെ ഈർപ്പമേറിയ സായാഹ്നം. ഏഷ്യൻ ബാഡ്മിന്റണ്‍ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകളായിരുന്ന പി.വി. സിന്ധുവും ലക്ഷ്യ സെന്നും തുടക്കത്തിലേ അടിതെറ്റിവീണിരിക്കുന്നു. ഇന്ത്യൻ പ്രതീക്ഷകളുടെ ഭാരവുമായി ആയുഷ് ഷെട്ടി എന്ന 20കാരൻ സെമിഫൈനൽപോരാട്ടത്തിനായി കളത്തിൽ.
സീനിയർ ബാഡ്മിന്റണിൽ അരങ്ങേറി രണ്ടു വർഷത്തിനകം ലോക റാങ്കിംഗിൽ 25-ാം സ്ഥാനത്തേക്കു കുതിച്ചെത്തിയ ഉടുപ്പി കാർക്കല സ്വദേശിയായ ആയുഷിന്റെ മറുഭാഗത്തു സാക്ഷാൽ കുൻലാവുത് വിറ്റിഡ്സണ്. ലോക ഒന്നാംനമ്പർ താരമായ തായ്ലൻഡുകാരൻ, പാരിസ് ഒളിന്പിക്സ് വെള്ളിമെഡൽ ജേതാവ്, ടൂർണമെന്റ് ഫേവറിറ്റ്.
പക്ഷെ ആയുഷ് ശാന്തനായിരുന്നു. പ്രതീക്ഷകളുടെ ഭാരം ആ 1.95 മീറ്റർ ഉയരക്കാരനെ തളർത്തിയിരുന്നില്ല. ടൂർണമെന്റിലെ ആദ്യ മത്സരം മുതൽ ആയുഷ് മിന്നുന്ന ഫോമിലായിരുന്നു. റൗണ്ട് ഓഫ് 32ൽ ലോക ഏഴാം റാങ്കുകാരൻ ചൈനയുടെ ലി ഷി ഫെംഗിനെ അനായാസം കെട്ടുകെട്ടിച്ചാണ് ആയുഷ് തുടങ്ങിയത്.
പ്രീക്വാർട്ടറിൽ തായ്വാന്റെ ലോക 20-ാം റാങ്കുകാരൻ ചി യു ജെന്നും നേരിട്ടുള്ള ഗെയിമുകൾക്കു കീഴടങ്ങി. ക്വാർട്ടറിൽ ലോക നാലാം റാങ്കുകാരൻ ഇന്തോനീഷ്യയുടെ ജോനാഥൻ ക്രിസ്റ്റിയെ 23-21, 21-17 എന്ന സ്കോറിൽ അമ്പരപ്പിച്ചാണ് സെമിയിൽ ലോക ഒന്നാംനമ്പർ താരം വിറ്റിഡ്സണെ നേരിടാനിറങ്ങുന്നത്. ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണു കാത്തിരിക്കുന്നതെന്ന ചിന്തയൊന്നും പക്ഷെ, അവനെ അലട്ടിയിരുന്നില്ല.
ശാന്തനായി തുടങ്ങിയ ആയുഷ് നിലയുറപ്പിക്കുംമുൻപേ ആദ്യ ഗെയിം നഷ്ടമായി. വിറ്റിഡ്സന്റെ അതിവേഗത്തിനു മുന്നിൽ 10-21നാണ് ആദ്യ ഗെയിം അടിയറവച്ചത്. പക്ഷെ, രണ്ടാം ഗെയിമിൽ കഥ മാറി. കോർട്ടിൽ കൂടുതൽ വേഗത്തിൽ നീങ്ങിയ ആയുഷ് കൂടുതൽ ആത്മവിശ്വാസത്തോടെ ഓരോ പോയിന്റിനുംവേണ്ടി പോരാടി.
രണ്ടാം ഗെയിം 21-19നു നേടി ഡിസൈഡറിലേക്ക് ആയുസ് നീട്ടിയെടുത്തു. മൂന്നാം ഗെയിമിനിറങ്ങുമ്പോൾ മാനസികമായ മുൻതൂക്കം ആയുഷിനു തന്നെയായിരുന്നു. കളിയിൽ പിടിച്ചുനിൽക്കാനായിരുന്നില്ല, വിജയിക്കാനായിരുന്നു പിന്നീട് അവന്റെ പോരാട്ടം.
21-17 എന്ന സ്കോറിൽ മത്സരം അവസാനിച്ചപ്പോൾ ഒരു നിമിഷം സ്റ്റേഡിയം നിശബ്ദമായി; പിന്നെ കരഘോഷത്തിൽമുങ്ങി. പക്ഷെ അയുഷ് ആഘോഷിച്ചില്ല. കണ്ണടച്ച് ആ നിമിഷം അനുഭവിച്ചറിഞ്ഞു. 1965ൽ ദിനേഷ് ഖന്നയ്ക്കുശേഷം ഏഷ്യൻ ബാഡ്മിന്റണ്‍ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ എത്തുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ താരമായി ആയുഷ്.
2018ൽ മലയാളി താരം എച്ച്.എസ്. പ്രണോയ് വെങ്കലം നേടിയ ശേഷം ഈ ഇനത്തിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമായും മാറി. ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ അവസാനത്തെ വലിയ നേട്ടം 2023ൽ ആയിരുന്നു. അന്ന് സാത്വിക്സായ്രാജ്-ചിരാഗ് ഷെട്ടി സഖ്യം പുരുഷ ഡബിൾസിൽ കിരീടം നേടിയിരുന്നു.
ഇനി ചരിത്രത്തിലേക്ക് ഒരു ചുവടു മാത്രം അകലം. ഫൈനലിൽ ലോക രണ്ടാംറാങ്കുകാരൻ ചൈനയുടെ ഷി യുക്കി ആണ് ആയുഷിന്റെ എതിരാളി. പക്ഷെ എതിരാളി ആരെന്നത് ഇനി പ്രശ്നമല്ല. കാരണം, അയുഷ് ഷെട്ടി സ്വപ്നങ്ങളെ പിന്തുടരുന്നതു നിർത്തി സ്വയം സ്വപ്നമായിമാറിക്കഴിഞ്ഞു.
2023 ലോക ജൂണിയർ ബാഡ്മിന്റണ്‍ ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയാണ് ആയുഷ് രാജ്യാന്തര ബാഡ്മിന്റണിൽ തന്റെ വരവറിയിച്ചത്. മുൻ ഇന്ത്യൻ ഇന്റർനാഷണൽ വിമൽകുമാറിന്റെ ശിക്ഷണത്തിൽ കളിയഭ്യസിച്ച ആയുഷ് ബാഡ്മിന്റണ്‍ വേൾഡ് ഫെഡറേഷന്റെ 2025ലെ ലോക ടൂറിൽ യുഎസ് ഓപ്പണ്‍ കിരീടം ചൂടിയിരുന്നു.
തുടക്കത്തിലെ കുതിപ്പിനുശേഷം ലോക റാങ്കിംഗിൽ ആറിൽനിന്നു 12ലേക്കു വീണ ലക്ഷ്യ സെന്നിനും വനിതകളിൽ ഒളിമ്പിക് മെഡൽ ജേതാവ് പി.വി. സിന്ധുവിനുമൊപ്പം ഇന്ത്യക്ക് 2028 ലോസ് ആഞ്ചലസ് ഒളിമ്പിക്സിൽ മെഡൽപ്രതീക്ഷയേകുകയാണു ലോക ബാഡ്മിന്റണിലെ ഉയരക്കാരിൽ ഒരാളായ ഈ കർണാടകക്കാരൻ.
Sports
അഹമ്മദാബാദ്: അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ ആറ് റൺസിന് പരാജയപ്പെടുത്തി രാജസ്ഥാൻ റോയൽസ്. ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ രാജസ്ഥാൻ റോയൽസ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 210 റൺസെടുത്തു.
36 പന്തിൽ 55 റൺസ് നേടിയ യശസ്വി ജയ്സ്വാൾ, 42 പന്തിൽ 75 റൺസ് നേടിയ ധ്രുവ് ജൂറൽ എന്നിവരുടെ അർധ സെഞ്ച്വറികളാണ് രാജസ്ഥാനെ വിജയത്തിലെത്തിച്ചത്. നാല് ഓവറിൽ നാല് വിക്കറ്റ് വീഴ്ത്തിയ രവി ബിഷ്ണോയും രാജസ്ഥാന്റെ രണ്ടാം വിജയം ഉറപ്പാക്കാൻ സഹായിച്ചു. ഇതോടെ ഐപിഎൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് റോയൽസ്.
ഇതുവരെ കളിച്ച രണ്ട് മത്സരങ്ങളിൽനിന്ന് രാജസ്ഥാൻ റോയൽസിന് നാല് പോയിന്റാണുള്ളത്. മികച്ച നെറ്റ് റൺ റേറ്റ് കാരണം ഡൽഹി കാപിറ്റൽസിനേക്കാളും പഞ്ചാബ് കിംഗ്സിനേക്കാളും മുന്നിലാണ് രാജസ്ഥാൻ.
രണ്ട് മത്സരങ്ങളും തോറ്റ ഗുജറാത്ത് ടൈറ്റൻസ് ഏഴാം സ്ഥാനത്താണ്. മറുപടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് ടൈറ്റൻസിന് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 204 റൺസ് നേടാനേ ആയുള്ളൂ. അവസാന രണ്ടോവറുകളിൽ 15 റൺസ് മാത്രം മതിയായിരുന്നു ഗുജറാത്തിന് ജയിക്കാൻ. റാഷിദ് ഖാനും റബാദയുമായിരുന്നു ക്രീസിൽ. 19-ാം ഓവറിൽ ജോഫ്രെ ആർച്ചറും 20-ാം ഓവറിൽ തുഷാർ ദേശ്പാണ്ഡെയും നാലു റൺസ് വീതം മാത്രം വിട്ടുകൊടുത്തതോടെ ഗുജറാത്തിന് തോൽവി സമ്മതിക്കേണ്ടിവന്നു.
Sports
ചെന്നൈ: ഐപിഎൽ 2026ൽ ചെന്നൈ സൂപ്പർ കിംഗ്സ് ജഴ്സിയിൽ തന്റെ രണ്ടാമത്തെ മത്സരത്തിനിറങ്ങിയ മലയാളി താരം സഞ്ജു സാംസൺ വീണ്ടും നിരാശപ്പെടുത്തി. പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ വെറും ഏഴ് റൺസെടുത്ത് സഞ്ജു പുറത്തായി.
മത്സരത്തിന്റെ രണ്ടാം ഓവറിൽ തന്നെ സഞ്ജു ക്രീസ് വിട്ടു. സേവ്യർ ബാർട്ട്ലെറ്റ് എറിഞ്ഞ ഓവറിലെ അവസാന പന്തിൽ വിക്കറ്റ് കീപ്പർ പ്രഭ്സിമ്രൻ സിംഗിന് ക്യാച്ച് നൽകിയാണ് സഞ്ജു പുറത്തായത്. ഏഴ് പന്തുകളിൽ നിന്ന് ഒരു ഫോറടക്കമാണ് താരം ഏഴ് റൺസ് നേടിയത്.
ചെന്നൈ ടീമിനായുള്ള തന്റെ അരങ്ങേറ്റ മത്സരത്തിലും സഞ്ജു നിരാശപ്പെടുത്തിയിരുന്നു. രാജസ്ഥാൻ റോയൽസിനെതിരായ ആ മത്സരത്തിൽ ഏഴ് പന്തിൽ ആറ് റൺസ് മാത്രമാണ് സഞ്ജുവിന് നേടാനായത്. അന്ന് നാന്ദ്രെ ബർഗറുടെ പന്തിൽ താരം ബോൾഡാവുകയായിരുന്നു.
ടോസ് നേടിയ പഞ്ചാബ് കിംഗ്സ് നായകൻ ശ്രേയസ് അയ്യർ ചെന്നൈയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ചെന്നൈ ടീമിൽ മാത്യു ഷോർട്ടിന് പകരം പ്രശാന്ത് വീർ ഇടംപിടിച്ചപ്പോൾ പഞ്ചാബ് മാറ്റങ്ങളില്ലാതെയാണ് കളത്തിലിറങ്ങിയത്.
ട്വന്റി 20 ലോകകപ്പിലെ മികച്ച പ്രകടനത്തിന് ശേഷം ഐപിഎല്ലിൽ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ സഞ്ജുവിനെ കാത്തിരുന്നത്. എന്നാൽ ആദ്യ രണ്ട് മത്സരങ്ങളിലും തിളങ്ങാൻ കഴിയാത്തത് താരത്തിന് വലിയ തിരിച്ചടിയായി.
Sports
ചെന്നൈ: ഐപിഎൽ 2026ൽ തങ്ങളുടെ ആദ്യ ഹോം മാച്ചിനായി ചെന്നൈ സൂപ്പർ കിംഗ്സ് ഇന്ന് ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഇറങ്ങുന്നു. തുടർച്ചയായ അഞ്ച് തോൽവികൾക്ക് ശേഷം പഞ്ചാബ് കിംഗ്സിനെതിരെ ഒരു വിജയം ലക്ഷ്യമിട്ടാണ് ഋതുരാജ് ഗെയ്ക്വാദ് നയിക്കുന്ന സിഎസ്കെ ഇന്ന് കളത്തിലിറങ്ങുന്നത്.
ഒരുകാലത്ത് സിഎസ്കെയുടെ ഉരുക്കുകോട്ടയായിരുന്ന ചെപ്പോക്കിൽ കഴിഞ്ഞ സീസണിലെ ആറ് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് ടീമിന് വിജയിക്കാൻ കഴിഞ്ഞത്. ഈ മോശം റെക്കോർഡ് മറികടക്കാനാണ് ടീം ശ്രമിക്കുന്നത്. സീസണിലെ ആദ്യ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനോട് എട്ട് വിക്കറ്റിന് പരാജയപ്പെട്ട സിഎസ്കെക്ക് ബാറ്റിംഗ് നിരയിലെ പതർച്ച വെല്ലുവിളിയാണ്. സഞ്ജു സാംസൺ, ഋതുരാജ് ഗെയ്ക്വാദ് എന്നിവർ ഓപ്പണിംഗിൽ ഫോം കണ്ടെത്തേണ്ടതുണ്ട്.
എം.എസ്. ധോണി ഇന്നത്തെ മത്സരത്തിൽ കളിക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്. എങ്കിലും പരിശീലനത്തിനിറങ്ങിയ ധോണിയുടെ വീഡിയോ ആരാധകർക്കിടയിൽ ആവേശം പകരുന്നുണ്ട്. ആദ്യ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ മൂന്ന് വിക്കറ്റിന് തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ശ്രേയസ് അയ്യർ നയിക്കുന്ന പഞ്ചാബ് കിങ്സ് എത്തുന്നത്. കൈത്തണ്ടയ്ക്ക് പരിക്കേറ്റ ശ്രേയസ് അയ്യർ ഇന്ന് കളിക്കുമെന്ന് സഹപരിശീലകൻ ബ്രാഡ് ഹാഡിൻ സ്ഥിരീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ എട്ട് മത്സരങ്ങളിൽ ഏഴിലും സിഎസ്കെയെ പരാജയപ്പെടുത്താൻ പഞ്ചാബ് കിംഗ്സിനായിട്ടുണ്ട്. 2024 മേയ് അഞ്ചിന് ധർമ്മശാലയിൽ വെച്ച് നടന്ന മത്സരത്തിലാണ് സിഎസ്കെ അവസാനമായി പഞ്ചാബിനെതിരെ വിജയിച്ചത്. ചെപ്പോക്കിൽ ഇന്ന് രാത്രി 7:30-നാണ് മത്സരം ആരംഭിക്കുന്നത്.
Sports
ചണ്ഡീഗഡ്: ഐപിഎല്ലിലെ നാലാം മത്സരത്തിൽ ഗുജറാത്ത് ടൈറ്റന്‍സിനെ മൂന്ന് വിക്കറ്റിന് വീഴ്ത്തിയ പഞ്ചാബ് കിംഗ്സിന് വിജയത്തുടക്കം. ഗുജറാത്ത് ഉയർത്തിയ 163 റണ്‍സ് വിജയലക്ഷ്യം അഞ്ച് ബോൾ ബാക്കിനിൽക്കെയാണ് പഞ്ചാബ് മറികടന്നത്.
അരങ്ങേറ്റക്കാരൻ കൂപ്പര്‍ കൊണോലിയുടെ അര്‍ധസെഞ്ചുറി (72) പഞ്ചാബിനെ ജയത്തിലെത്തിക്കാൻ സഹായിച്ചത്. മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ കൊണോലി 44 പന്തില്‍ 72 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ അഞ്ച് പന്തില്‍ 11 റണ്‍സുമായി സേവിയര്‍ ബാര്ട്ലെറ്റ് വിജയത്തില്‍ കൂട്ടായി. പഞ്ചാബിനായി വിജയകുമാര്‍ വൈശാഖ് 34 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ചാഹല്‍ 28 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. സ്കോര്‍: ഗുജറാത്ത് ടൈറ്റന്‍സ് 20 ഓവറില്‍ 162-6, പഞ്ചാബ് കിംഗ്സ് 19.1 ഓവറില്‍ 165-7.
ഗുജറാത്തിനായി പ്രസിദ്ധ് കൃഷ്ണ മൂന്ന് വിക്കറ്റെടുത്ത് തിളങ്ങി. പഞ്ചാബിനെതിരെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് ടൈറ്റൻസ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 162 റൺസെടുത്തത്. ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും സായ് സുദര്‍ശനും ചേര്‍ന്ന് മൂന്ന് ഓവറില്‍ 37 റണ്‍സടിച്ച് നല്ല തുടക്കമിട്ടെങ്കിലും സുദര്ശന് പുറത്തായതോടെ ഗുജറാത്തിന് അടിതെറ്റി. 27 പന്തില്‍ 39 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലാണ് പഞ്ചാബിന്റെ ടോപ് സ്കോറര്‍.
Sports
ഇറ്റലിയിലെ മിലാന്, കോര്‍ട്ടിന നഗരങ്ങളില്‍ 2026 വിന്റര്‍ പാരാലിമ്പിക്സിനു തിരശീല വീഴുമ്പോള്‍ ലോകകായികരംഗം വലിയൊരു മാറ്റത്തിനു സാക്ഷ്യംവഹിക്കുകയാണ്. കായികരംഗത്തെ വന്‍ ശക്തികളായ റഷ്യ ഒരു ഇടവേളയ്ക്കു ശേഷം രാജ്യാന്തരകായിക വേദിയില്‍ തിരിച്ചെത്തിയിരിക്കുന്നു.
പാരാലിമ്പിക്സില്‍ അഞ്ചു സ്വര്‍ണമടക്കം അഞ്ചാമതെത്താനും റഷ്യക്കായി. യുക്രെയ്ന്റെയും പാശ്ചാത്യചേരികളുടെയും കടുത്ത എതിര്‍പ്പ് മറികടന്നാണ് ഇന്റര്‍നാഷണല്‍ പാരാലിമ്പിക്സ് കമ്മിറ്റി റഷ്യന്‍ താരങ്ങള്‍ക്കു സ്വന്തം കൊടിക്കീഴില്‍ മത്സരിക്കാന്‍ അനുമതി നല്‍കിയത്.
മറ്റു കായികസംഘടനകളും നിബന്ധനകളോടെ റഷ്യന്‍ താരങ്ങള്‍ക്ക് അവസരം നല്‍കാനൊരുങ്ങുകയാണ്. ചില മത്സരങ്ങളില്‍ റഷ്യന്‍ താരങ്ങള്‍ക്കു ദേശീയപതാകയോ ദേശീയഗാനമോ ഉപയോഗിക്കാതെ ന്യൂട്രല്‍ താരങ്ങളായി പങ്കെടുക്കാന്‍ അനുവാദം ലഭിക്കുന്നുണ്ട്.
കായികരംഗം രാഷ്ട്രീയതര്‍ക്കങ്ങളില്‍നിന്നു വേര്‍തിരിച്ചുനിര്‍ത്തേണ്ടതാണെന്ന ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി (ഐഒസി) പ്രസിഡന്റ് കേസ്റ്റി കോവന്‍ട്രിയുടെ നിലപാടും റഷ്യയെ വിലക്കിയതുകൊണ്ട് ഫുട്ബോളിനോ സംഘടനയ്ക്കോ ഒരു നേട്ടവും ഉണ്ടാക്കാനായിട്ടില്ലെന്ന ഫിഫ പ്രസിഡന്റ് ജിയാനി ഇന്ഫെന്റിനോയുടെ പ്രസ്താവനയും റഷ്യയുടെ മടങ്ങിവരവ് സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍, വേള്‍ഡ് അത്ലറ്റിക്സ് ഫെഡറേഷന് പോലുള്ള സംഘടനകള്‍ ഇപ്പോഴും കടുത്ത വിലക്കുകള്‍ തുടരുകയാണ്.
ലോകസമാധാനത്തിനു വിഘാതമായെന്ന കുറ്റംചുമത്തി റഷ്യക്കെതിരായ വിലക്ക് നീതീകരിക്കാമെങ്കില്‍ സമാന സാഹചര്യങ്ങളിലും ഇതേ നിലപാടുതന്നെ വേണമല്ലോ കായികസംഘടനകള്‍ പിന്തുടരേണ്ടത്. എന്നാല്‍, അതല്ല ഇവിടെ നടക്കുന്നത്.
ഇതെന്തു നീതി ?
കായികലോകം രാഷ്ട്രീയത്തിന് അതീതമാണെന്നും മൈതാനത്ത് നിയമങ്ങള്‍ എല്ലാവര്ക്കും തുല്യമാണെന്നുമാണു വയ്പ്. എന്നാല്‍, സമീപകാലത്തെ ആഗോള സംഭവവികാസങ്ങള്‍ പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും; അന്താരാഷ്ട്ര കായിക സംഘടനകളുടെ നിയമപുസ്തകങ്ങള്‍ രാജ്യങ്ങളുടെ പണവും അധികാരവും ഉപയോഗിച്ചു തിരുത്താനാകുമെന്ന്.
യുക്രെയ്നെ ആക്രമിച്ചതിനു റഷ്യയെ കായികഭൂപടത്തില്‍നിന്നു മായ്ച്ചുകളയാന്‍ വിവിധ രാജ്യാന്തര കായികസംഘടനകള്‍ കാണിച്ച ആവേശം പക്ഷേ, ഇറാനും പലസ്തീനും മേല്‍ ബോംബുകള്‍ വര്‍ഷിക്കുന്ന യുഎസ്എയുടെയും ഇസ്രയേലിന്റെയും കാര്യത്തില്‍ ഫിഫയും ഒളിമ്പിക് കമ്മിറ്റിയും ടെന്നീസ് അസോസിയേഷനുകളും അത്ലറ്റിക് ഫെഡറേഷനും കാണിക്കാത്തതെന്ത്? കായികലോകത്തെ ഈ ഇരട്ടത്താപ്പ് ഇപ്പോള്‍ ആഗോളതലത്തില്‍ വലിയ ചര്‍ച്ചകള്‍ക്കു വഴിവച്ചിരിക്കുകയാണ്.
രണ്ട് യുദ്ധങ്ങള്‍; സമാനമായ സമയക്രമം
സമീപകാലത്തെ രണ്ട് പ്രധാന യുദ്ധങ്ങളെയും അവയോടുള്ള അന്താരാഷ്ട്ര കായിക സംഘടനകളുടെ പ്രതികരണങ്ങളെയും താരതമ്യം ചെയ്യാം.
സീക്വന്‍സ് 1: റഷ്യ-യുക്രെയ്ന് യുദ്ധം (2022)
ഫെബ്രുവരി 20, 2022 ബെയ്ജിംഗ് വിന്റര്‍ ഒളിമ്പിക്സ് സമാപിക്കുന്നു.
ഫെബ്രുവരി 24, 2022: റഷ്യ യുക്രെയ്നെതിരേ പൂര്‍ണതോതിലുള്ള അധിനിവേശം ആരംഭിക്കുന്നു.
ഫെബ്രുവരി 25, 2022: വെറും 24 മണിക്കൂറിനുള്ളില്‍ ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി റഷ്യയ്ക്കെതിരേ ഉപരോധം ഏര്‍പ്പെടുത്തുന്നു. കായികമത്സരങ്ങളില്‍ റഷ്യന്‍ താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി.
റഷ്യ ആതിഥേയത്വം വഹിക്കേണ്ട കായികമേളകള്‍ റദ്ദാക്കാന്‍ ആവശ്യപ്പെടുന്നു. റഷ്യ ഒളിമ്പിക് ട്രൂസ് (ഒളിമ്പികസ് ആരംഭിക്കുന്നതിന് ഏഴു ദിവസം മുന്പുമുതല് തുടര്‍ന്നുള്ള പാരാലിമ്പിക്സ് അവസാനിച്ച് ഏഴുദിവസം പിന്നിടുംവരെ ഒരു പരമാധികാര രാജ്യത്തിനുമേല്‍ മറ്റൊരു രാജ്യം ആക്രമണം നടത്തിയാല്‍/യുദ്ധത്തില്‍ ഏര്‍പ്പെട്ടാല്‍ ആ രാജ്യത്തെ/രാജ്യങ്ങളെ വിലക്കാം എന്ന ഐഒസിയുടെ 1992ലെ പരിഷ്കരിച്ച ഒളിമ്പിക് തത്വം) ലംഘിച്ചതായി ആരോപിക്കുന്നു.
ഫെബ്രുവരി 28, 2022: ഫിഫ റഷ്യയെ 2022 ലോകകപ്പില്‍നിന്നു പുറത്താക്കുന്നു. റഷ്യന്‍ ദേശീയ ടീമുകളെയും ക്ലബ്ബുകളെയും അന്താരാഷ്ട്ര മത്സരങ്ങളില്‍നിന്നു വിലക്കുന്നു. യൂറോപ്യന്‍ ഫുട്ബോള്‍ അസോസിയേഷനായ യുവേഫയും റഷ്യയെയും റഷ്യന്‍ ക്ലബുകളെയും വിലക്കുന്നു. ആ വിലക്ക് ഇന്നും തുടരുന്നു.
സീക്വന്‍സ് 2: യുഎസ്, ഇസ്രായേല്‍ സഖ്യത്തിന്റെ ഇറാന് ആക്രമണം (2026)
ഫെബ്രുവരി 22. 2026: ഇറ്റലിയിലെ മിലാന്-കോര്‍ട്ടിന നഗരങ്ങളില്‍ നടന്ന വിന്റര്‍ ഒളിമ്പിക്സിനു സമാപനം. മാര്‍ച്ച് 6-15: മിലാന്-കോര്‍ട്ടിന വിന്റര്‍ പാരാലിമ്പിക്സ് നടക്കുന്നു.
ഫെബ്രുവരി 28, 2026: അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനുമേല്‍ ശക്തമായ വ്യോമാക്രമണം നടത്തുന്നു. മാര്‍ച്ച് 15നും ആക്രമണം തുടരുന്നു.
മാര്‍ച്ച് 3, 2026: ഐഒസി ഒരു പ്രസ്താവന പുറത്തിറക്കുന്നു. അതിശയിപ്പിക്കുന്ന കാര്യം, ആ പ്രസ്താവനയില്‍ ഒരിടത്തുപോലും അമേരിക്കയെന്നോ ഇസ്രായേലെന്നോ പരാമര്‍ശമില്ല. റഷ്യയെ വിലക്കാന്‍ ആയുധമാക്കിയ 'ഒളിമ്പിക് ട്രൂസ്' വെറുമൊരു ആഗ്രഹപ്രകടനം മാത്രമാണെന്നും അതു നടപ്പിലാക്കാന്‍ ഐഒസിക്ക് അധികാരമില്ലെന്നും മലക്കം മറിയുന്നു. ഫിഫയാകട്ടെ, സാഹചര്യം നിരീക്ഷിച്ചുവരികയാണ് എന്ന പതിവ് പല്ലവിയില്‍ ഒതുങ്ങുന്നു.
എന്തുകൊണ്ട് ഈ വൈരുധ്യം?
ഉത്തരം പണത്തിലും അധികാരത്തിലും റഷ്യയുടെ മേല്‍ കടുത്ത നടപടിയെടുത്തവര്‍ അമേരിക്കയുടെ കാര്യത്തില്‍ മൗനം പാലിക്കുന്നതിന്റെ പിന്നില്‍ കൃത്യമായ കാരണങ്ങളുണ്ട്. എമിലിയോണ്‍ ബിസിനസ് സ്കൂളിലെ പ്രൊഫസര്‍ സൈമണ്‍ ചാഡ്വിക് പറയുന്നതനുസരിച്ച്, ലോക കായികവ്യവസായത്തിന്റെ മൂന്നിലൊന്നും നിയന്ത്രിക്കുന്നത് അമേരിക്കയാണ്.
അന്താരാഷ്ട്ര കായികസംഘടനകളുടെ നട്ടെല്ല് അമേരിക്കന്‍ സ്പോണ്‍സര്‍മാരും ടെലിവിഷന്‍ നെറ്റ്വര്‍ക്കുകളുമാണ്.
ഐഒസിയുടെ ഖജനാവിലേക്ക് ഒഴുകുന്ന കോടിക്കണക്കിനു ഡോളറുകള്‍ വരുന്നത് പടിഞ്ഞാറന്‍ രാജ്യങ്ങളില്‍നിന്നാണ്. 2026ലെ യുഎസില്‍ നടക്കാനിരിക്കുന്ന ഫുട്ബോള്‍ ലോകകപ്പ് മാത്രം 10.9 ബില്യണ്‍ ഡോളര്‍ വരുമാനം ഉണ്ടാക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. ഇത് 2022ലെ ഖത്തര്‍ ലോകകപ്പിനേക്കാള്‍ 56 ശതമാനം കൂടുതലാണ്. ഈ ഭീമമായ തുകയുടെ ഉറവിടം അമേരിക്കന്‍ വിപണിയായതുകൊണ്ടുതന്നെ, അവരെ പിണക്കാന്‍ ഫിഫയും തയാറാകില്ല.
ഒളിമ്പിക് ട്രൂസ്: അധികാരികള്‍ക്ക് വേണ്ടിയുള്ള ഇളവുകള്‍?
ഐക്യരാഷ്ട്രസഭയുടെ പ്രമേയമനുസരിച്ച്, ഒളിമ്പിക്സ് തുടങ്ങുന്നതിന് ഏഴ് ദിവസം മുമ്പ് മുതല്‍ പാരാലിമ്പിക്സ് കഴിഞ്ഞ് ഏഴ് ദിവസം വരെ ലോകത്തു സമാധാനം നിലനില്‍ക്കണം. ഇതിനെയാണ് 'ഒളിമ്പിക് ട്രൂസ്' എന്ന് വിളിക്കുന്നത്. ഈ വര്‍ഷം മാര്‍ച്ച് 22 വരെ ഈ സമാധാന കരാര്‍ നിലവിലുണ്ട്. അമേരിക്കയുടെ ആക്രമണം നടന്നത് ഈ കാലയളവിലാണ്.
റഷ്യ ഈ കരാര്‍ ലംഘിച്ചപ്പോള്‍ ഒളിമ്പിക് ചാര്‍ട്ടറിന്റെ ലംഘനം എന്ന് ആക്രോശിച്ച ഐഒസി, ഇപ്പോള്‍ പറയുന്നത് ഇതൊരു 'നോണ്‍ബൈന്‍ഡിംഗ്' (നിര്‍ബന്ധിതമല്ലാത്ത) പ്രമേയമാണെന്നാണ്. അതായത്, തല്പരരല്ലാത്ത രാജ്യങ്ങള്‍ ലംഘിച്ചാല്‍ അത് കുറ്റവും, സാമ്പത്തികശക്തികള്‍ ലംഘിച്ചാല്‍ അതു വെറും ഒരു നടപടിക്രമം മാത്രവുമാകുന്നു.
പടിഞ്ഞാറന്‍ മേധാവിത്വവും കായികഭരണവും
കായിക ഭരണസമിതികളുടെ ഘടന ഇപ്പോഴും പടിഞ്ഞാറന്‍ രാജ്യങ്ങളെ കേന്ദ്രീകരിച്ചാണെന്നതാണ് മറ്റൊരു വാസ്തവം. ഭൗമരാഷ്ട്രീയത്തില്‍ അവര്‍ക്ക് താല്പര്യമുള്ള തീരുമാനങ്ങള്‍ മാത്രമേ ഈ സംഘടനകള്‍ എടുക്കുന്നുള്ളൂ. ഇന്തോനേഷ്യ ഇസ്രായേലിനെ സ്വീകരിക്കാന്‍ വിസമ്മതിച്ചപ്പോള്‍ അവരുടെ ലോകകപ്പ് കപ്പ് ആതിഥേയത്വം റദ്ദാക്കിയ ഫിഫ, എന്നാല്‍ അമേരിക്ക പല രാജ്യങ്ങള്‍ക്കും വീസ നിരോധനം ഏര്‍പ്പെടുത്തുമ്പോള്‍ നിശബ്ദത പാലിക്കുന്നു.
ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയും നിയമപ്രശ്നങ്ങളും
അമേരിക്കന്‍ പ്രസിഡന്റ ഡോണള്‍ഡ് ട്രംപിന്റെ സമീപകാല പ്രസ്താവനകള്‍ കായിക ലോകത്തെ കൂടുതല്‍ സമ്മര്‍ദത്തിലാക്കുന്നു. ഇറാന് താരങ്ങളുടെ സുരക്ഷ പരിഗണിച്ച് അവര്‍ ലോകകപ്പില്‍ പങ്കെടുക്കുന്നത് ഉചിതമല്ലെന്നാണു ട്രംപിന്റെ നിലപാട്. എന്നാല്‍ ഇത് ഒളിമ്പിക് ചാര്‍ട്ടറിലെ റൂള്‍ 44ന്റെ ലംഘനമാണ്. വര്‍ണ, മത, രാഷ്ട്രീയ വിവേചനങ്ങളുടെ പേരില്‍ ആരെയും മത്സരങ്ങളില്‍നിന്ന് ഒഴിവാക്കാന്‍ പാടില്ല എന്നാണ് ഈ നിയമം പറയുന്നത്. 2019ല്‍ ഇന്ത്യ പാകിസ്ഥാന് താരങ്ങള്‍ക്കു വിസ നിഷേധിച്ചപ്പോള്‍ ഇതേ നിയമം പറഞ്ഞാണ് ഐഒസി ഇന്ത്യയെ ശിക്ഷിച്ചത്. എന്നാല്‍, അമേരിക്കയുടെ കാര്യത്തില്‍ ഇത്തരമൊരു ശിക്ഷാനടപടി ആരും പ്രതീക്ഷിക്കുന്നില്ല.
വിവേചനത്തിന്റെ മൈതാനങ്ങള്‍
മൈതാനത്ത് പന്തുരുളുമ്പോള്‍ അതിന് ജാതിയോ മതമോ രാഷ്ട്രീയമോ ഇല്ലെന്നു നാം പറയുമ്പോഴും, മൈതാനത്തിനു പുറത്തെ എയര്‍ കണ്ടീഷന്‍ഡ് മുറികളില്‍ പണവും അധികാരവും വച്ച് നിയമങ്ങള്‍ മാറ്റിമറിക്കപ്പെടുകയാണ്. റഷ്യയ്ക്ക് ഒരു നീതിയും അമേരിക്കയ്ക്കു മറ്റൊരു നീതിയും എന്ന ഈ നിലപാട് അന്താരാഷ്ട്ര കായികസംഘടനകളുടെ വിശ്വാസ്യതയെയാണ് ചോദ്യം ചെയ്യുന്നത്. ഒരു കൂട്ടം രാജ്യങ്ങള്‍ ചേര്‍ന്ന് ഒരു ശക്തമായ നിലപാട് എടുക്കാത്തിടത്തോളം കാലം, കായികലോകത്തെ ഈ 'വെസ്റ്റേണ്‍ ഹെജിമണി' അല്ലെങ്കില്‍ പടിഞ്ഞാറന്‍ മേധാവിത്വം തുടരുക തന്നെ ചെയ്യും.
Sports
കല്‍പ്പറ്റ: കായിക വികസന രംഗത്ത് വയനാടിനു മുതല്‍ക്കൂട്ടായി രണ്ട് സ്റ്റേഡിയങ്ങള്‍. 2022 സെപ്റ്റംബറില്‍ മുണ്ടേരി മരവയലില്‍ പ്രവര്‍ത്തനം തുടങ്ങിയ എം.കെ. ജിനചന്ദ്രന് സ്മാരക ജില്ലാ സ്റ്റേഡിയമാണ് ഇതിലൊന്ന്. ഇന്ന് അമ്പിലേരിയില്‍ മന്ത്രി വി. അബ്ദുറഹ്മാന് നാടിനു സമര്‍പ്പിച്ച ഓംകാരനാഥന്‍ ഇന്‍ഡോര്‍ സ്റ്റേഡിയമാണ് രണ്ടാമത്തേത്. അന്താരാഷ്ട്ര നിലവാരത്തില്‍ പരിശീലനത്തിനും മത്സരങ്ങള്‍ക്കും സൗകര്യമുള്ളതാണ് രണ്ട് സ്റ്റേഡിയങ്ങളും. കല്‍പ്പറ്റ ടൗണിന് മൂന്ന് കിലോമീറ്റര്‍ പരിധിയിലാണ് രണ്ട് സ്റ്റേഡിയങ്ങളും.
മികച്ച സൗകര്യങ്ങൾ
18.67 കോടി രൂപ ചെലവിലാണ് ജില്ലാ സ്റ്റേഡിയം നിര്‍മിച്ചത്. ദേശീയ നിലവാരത്തില്‍ മത്സരങ്ങള്‍ നടത്തുന്നതിനു പര്യാപ്തമായ എട്ട് ലൈനുകളുള്ള 400 മീറ്റര്‍ സിന്തറ്റിക് ട്രാക്ക്, സ്വാഭാവിക പ്രതലത്തോടുകൂടിയ ഫുട്ബോള്‍ ഗ്രൗണ്ട്, 26,900 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വിഐപി ലോഞ്ച്, ഓഫീസ് മുറികള്‍, 9,400 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഹോസ്റ്റല്‍ കെട്ടിടം, പൊതു ശൗചാലയം, ജലവിതരണ സംവിധാനം, മഴവെള്ള സംഭരണി, 9,500 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ രണ്ടു നിലകളില്‍ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് എന്നിവ സ്റ്റേഡിയത്തിന്റെ ഭാഗമാണ്.
1987ല്‍ അന്നത്തെ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റും പ്ലാന്ററുമായ എം.ജെ. വിജയപദ്മനാണ് ചന്ദ്രപ്രഭ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ വകയായി സ്റ്റേഡിയത്തിനു ഭൂമി ലഭ്യമാക്കിയത്. എട്ട് ഏക്കര്‍ സ്ഥലം വിലയ്ക്കു വാങ്ങി അദ്ദേഹം സ്പോര്‍ട്സ് കൗണ്‍സിലിനു സൗജന്യമായി നല്‍കുകയായിരുന്നു. 2016ലെ സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ എംഎല്‍എ സി.കെ. ശശീന്ദ്രന്റെയും ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെയും ശ്രമഫലമായാണ് സ്റ്റേഡിയം നിര്‍മാണത്തിനു ഫണ്ട് അനുവദിച്ചത്.
അമ്പിലേരിയില്‍ നഗരസഭ വിലയ്ക്കുവാങ്ങിയതും ധാരണാപത്രപ്രകാരം ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിനു കൈമാറിയതുമായ അഞ്ച് ഏക്കറിലാണ് ഇന്‍ഡോര്‍ സ്റ്റേഡിയം. കിഫ്ബിയിലൂടെ 42 കോടി രൂപ ചെലവഴിച്ചാണ് സ്റ്റേഡിയം യാഥാര്‍ഥ്യമാക്കിയത്. 2019ല്‍ അന്നത്തെ കായികമന്ത്രി ഇ.പി. ജയരാജനാണ് സ്റ്റേഡിയത്തിനു ശിലയിട്ടത്.
110 മീറ്റര്‍ നീളവും 40 മീറ്റര്‍ വീതിയുമുള്ളതാണ് സ്റ്റേഡിയം. ഒരേസമയം 13 കായിക ഇനങ്ങളുടെ പരിശീലനത്തിനും മത്സരത്തിനും സൗകര്യമുണ്ട്. രണ്ട് സ്വിമ്മിംഗ് പൂള് സ്റ്റേഡിയത്തിന്റെ ഭാഗമാണ്. ഇതില്‍ ഒന്ന് 90 മീറ്റര്‍ നീളത്തില്‍ അന്താരാഷ്ട്ര നിലവാരത്തിൽ തയാറാക്കിയതാണ്. പ്രാക്ടീസിംഗ് പൂളാണ് രണ്ടാമത്തേത്. മലബാറില്‍ രണ്ട് സ്വിമ്മിംഗ് പൂള് ഉള്ള ഏക ഇന്‍ഡോര്‍ സ്റ്റേഡിയമാണ് അമ്പിലേരിയിലേത്.
Sports
കോട്ടയം: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ തുടര്‍ച്ചയായി നാലു തവണ ചാമ്പ്യന്‍ സ്കൂളായ മലപ്പുറം കടകശേരി ഐഡിയല്‍ പുതിയ താരങ്ങളെ തെരഞ്ഞെടുക്കുന്നു. അത്ലറ്റിക്സില് കഴിവും അഭിരുചിയുമുള്ളവര്ക്കാണ് പ്രവേശനം.
നാളെ (ഫെബ്രുവരി ഏഴ്) രാവിലെ ഒമ്പതിനു കാസര്‍ഗോഡ് നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തില്വച്ചും എട്ടിന് രാവിലെ ഒമ്പതിന് തലശേരി മുന്‍സിപ്പര്‍ സ്റ്റേഡിയത്തില്വച്ചും ട്രയല്‍സ് നടക്കും.
ഏഴ് മുതല്‍ പ്ലസ് വണ്‍ വരെയുള്ള കുട്ടികള്‍ക്കാണ് അവസരം. വിവരങ്ങള്‍ക്ക്: 9995420708, 9746562589.
Sports
ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ കായിക മേഖലയ്ക്കും വമ്പൻ പ്രഖ്യാപനങ്ങളാണുള്ളത്. ഇന്ത്യയെ ലോകത്തിലെ കായിക ശക്തിയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ‘ഖേലോ ഇന്ത്യ മിഷൻ’ കൂടുതൽ കരുത്തോടെ ആരംഭിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു.
2036-ലെ ഒളിമ്പിക്സ് ഇന്ത്യയിൽ നടത്തുന്നതിനുള്ള ഒരുക്കങ്ങൾ ഗ്രാസ്റൂട്ട് തലം മുതൽ ആരംഭിക്കുക. കായിക ഉപകരണങ്ങളുടെ നിർമാണം, സ്പോർട്സ് സയൻസ്, ഗവേഷണം എന്നിവയിൽ ലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. കായിക മന്ത്രാലയത്തിനുള്ള വിഹിതം ഏകദേശം 3,794 കോടി രൂപയായി ഉയർത്തി. ഇതിൽ 1,000 കോടി രൂപ ഖേലോ ഇന്ത്യ പദ്ധതിക്ക് മാത്രമായി നീക്കിവച്ചു.
സാംസ്കാരിക രംഗത്തിന് വേണ്ടിയും പ്രഖ്യാപനങ്ങളുണ്ട്. സാംസ്കാരിക ടൂറിസം പ്രാത്സാഹിപ്പിക്കും. സാരനാഥ്, ഹസ്തിനാപുരം ഉൾപ്പെടെ ഇന്ത്യയിലെ 15 പുരാവസ്തു/പൈതൃക കേന്ദ്രങ്ങളെ ലോകോത്തര വിനോദസഞ്ചാര കേന്ദ്രങ്ങളായി വികസിപ്പിക്കും. ഉത്തർപ്രദേശിലെ സാരനാഥ്, ഹസ്തിനാപുരം എന്നിവയെ ‘വൈബ്രന്റ് കൾച്ചറൽ ഡെസ്റ്റിനേഷനുകൾ’ ആക്കി മാറ്റും. ഇത് പ്രാദേശിക ടൂറിസത്തിന് വൻ കുതിപ്പ് നൽകും.
മൂന്നിടങ്ങളിൽ അന്താരാഷ്ട്ര ട്രക്കിങ് കേന്ദ്രങ്ങള്‍ തുടങ്ങും. ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും ജമ്മുകാഷ്മീരിലും ആണ് അന്താരാഷ്ര ട്രക്കിംഗ് കേന്ദ്രങ്ങൾ ആരംഭിക്കുന്നത്.
District News
കല്‍പ്പറ്റ: വയനാട്ടിലെ പൊഴുതനയില്‍ നടന്ന സംസ്ഥാന മൗണ്ടന്‍ സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ആതിഥേയ ജില്ലയ്ക്കു കിരീടം. തുടര്‍ച്ചയായി നാലം തവണയാണ് ചാമ്പ്യന്‍ഷിപ്പില്‍ വയനാട് ജേതാക്കളാകുന്നത്.
വിവിധ വിഭാഗങ്ങളില്‍ ജില്ല 46 പോയിന്റ് നേടി. 13 പോയിന്റുമായി കോട്ടയമാണ് രണ്ടാം സ്ഥാനത്ത്.
കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഹനീഫ, പൊഴുതന പഞ്ചായത്ത് പ്രസിഡന്റ് നാസര്‍ കാതിരി, ഒളിമ്പിക് അസോസിയേഷന് ജില്ലാ സെക്രട്ടറി സലിം കടവന്‍, സൈക്ലിംഗ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് സത്താര്‍ വില്‍ട്ടന്‍ എന്നിവര്‍ സമ്മാന വിതരണം നിര്‍വഹിച്ചു.
Sports
ചെന്നൈ: 75-ാമത് ദേശീയ സീനിയര്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ വിഭാഗത്തില്‍ കേരളം പ്രീക്വാര്‍ട്ടറില്‍.
ഹരിയാനയെ 51-63നു കീഴടക്കിയാണ് കേരളത്തിന്റെ നോക്കൗട്ട് പ്രവേശം. കേരളത്തിനായി എ.എസ്. ശരത് 22ഉം ജെറോം പ്രിന്‍സ് 14ഉം പോയിന്റ് നേടി. കേരള വനിതകള്‍ നേരത്തേ ക്വാര്‍ട്ടറില്‍ പ്രവേശിച്ചിരുന്നു.
Sports
കോട്ടയം: ഫിസിക്കലി ചലഞ്ച്ഡ് ഓള് സ്പോര്‍ട്സ് അസോസിയേഷന് കേരളയും ഫ്യൂച്ചര്‍ ഒളിമ്പ്യന്‍സ് പ്രഫഷണല്‍ ആര്‍ച്ചറി ട്രെയിനിംഗ് അക്കാദമിയും സംയുക്തമായി കോട്ടയം മാന്നാനം കെഇ സ്കൂള്‍ ഗ്രൗണ്ടില്‍ നാലിനു രാവിലെ 10 മുതല്‍ പ്രഫഷണല്‍ ആര്‍ച്ചറി പരിശീലനം നടത്തും.
പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഭിന്നശേഷിക്കാര്‍ക്കും ഭിന്നശേഷി ഇല്ലാത്തവര്‍ക്കുമായി ഇന്ത്യന്‍ റൗണ്ട്, റീക്കര്‍വ്, കോമ്പൗണ്ട് ഇനങ്ങളിലായിരിക്കും പരിശീലനം. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന സംസ്ഥാന ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കാനായി അഡ്വാന്‍സ്ഡ് ലെവല്‍ പരിശീലനമാണ് കായിക താരങ്ങള്‍ക്കു ലഭിക്കുക. ഭിന്നശേഷിക്കാര്‍ക്കു പരിശീലനവും പരിശീലനത്തിന് ആവശ്യമായ ഉപകരണങ്ങളും അസോസിയേഷന് സൗജന്യമായി നല്‍കും.
അപേക്ഷകള്‍ നാളെ വൈകുന്നേരം അഞ്ചിന് മുമ്പ് അസോസിയേഷന്റെ ഇ മെയില്‍ ലഭിക്കണം. പ്രായപരിധിയില്ലാതെ ആര്‍ച്ചറി പഠിക്കാന്‍ ആഗ്രഹിക്കുന്ന ആർക്കും അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷാഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും https://pcasak.weebly.com.
Sports
2025 വർഷം ഇന്ന് വിടപറയും. നാളെ പുതുവർഷം പിറക്കുന്പോൾ ഇന്ത്യൻ കായിക ലോകത്തിന് മികവ് സമ്മാനിച്ച ഒരു വർഷം അവസാനിച്ച് പ്രതീക്ഷയുടെ വർഷം പിറക്കും. ലോക കായിക രംഗത്ത് വിജയങ്ങളുടെ പെരുമ തെളിയിച്ച കാലമായിരുന്നു ഇന്ത്യക്ക് 2025. വനിതാ ക്രിക്കറ്റിലെ ലോക കിരീടത്തിനായുള്ള രാജ്യത്തിന്റെ കാത്തിരിപ്പ് അവസാനിച്ച വർഷം. ചെസിൽ ദിവ്യ ദേശ്മുഖും അത്ലറ്റിക്സിൽ നീരജ് ചോപ്രയും പാരാ ആർച്ചറിയിൽ ശീതൾ ദേവിയുമെല്ലാം രാജ്യത്തിന്റെ അഭിമാനം വാനോളമുയർത്തി.
2025 @ തുടക്കം
ജനുവരിയിൽ മലേഷ്യയിൽ നടന്ന അണ്ടർ 19 വനിതാ ട്വന്റി20 ലോകകപ്പിൽ ജേതാക്കളായാണ് ഇന്ത്യ 2025 കായികരംഗത്തെ വിജയക്കുതിപ്പിന് തുടക്കമിട്ടത്. ഇന്ത്യ ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചത് ഒന്‍പത് വിക്കറ്റിന്. അണ്ടർ 19 വനിതാ ലോകകപ്പിൽ ഇന്ത്യയുടെ തുടർച്ചയായ രണ്ടാം കിരീടനേട്ടം.
ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിലെ മലയാളിത്തിളക്കമായി വയനാട് കൽപറ്റ സ്വദേശിനി വി.ജെ. ജോഷിത.
വനിതകളുടെ പോരാട്ട വീര്യം
രണ്ട് തവണ കൈവിട്ടുപോയ വനിതാ ഏകദിന ലോകകപ്പ് കിരീടമെന്ന ഇന്ത്യൻ ടീമിന്റെ കാത്തിരിപ്പിനു വിരാമം സംഭവിച്ചു. ചരിത്രമെഴുതി ഹർമൻപ്രീത് കൗറും സംഘവും ലോകകപ്പുയർത്തി. ദക്ഷിണാഫ്രിക്കയെ 52 റണ്‍സിനു തോൽപിച്ച് ടീം ഇന്ത്യ ട്രോഫിയിൽ മുത്തമിട്ടു. വനിതാ ഏകദിന ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയുടെ ആദ്യ ട്രോഫി. തോറ്റും ജയിച്ചും പോരാടിയാണ് ഇന്ത്യ ഫൈനലിലേക്ക് കുതിച്ചെത്തിയത്. ഫൈനലിൽ ഷെഫാലി വർമയായിരുന്നു താരം.
ഇന്ത്യ ചാന്പ്യൻ
ഐസിസി ഏകദിന ക്രിക്കറ്റ് കിരീടത്തിനായുള്ള 12 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ഇന്ത്യൻ പുരുഷ ടീം ചാന്പ്യൻസ് ട്രോഫി ജേതാക്കളായി. ദുബായിൽ നടന്ന ഫൈനലിൽ ന്യൂസിലൻഡിനെ നാല് വിക്കറ്റിനു തോൽപ്പിച്ചു. ചാന്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ മൂന്നാം കിരീടം.
ഏഷ്യൻ രാജാവ്
വിവാദങ്ങൾ നിറഞ്ഞ ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ത്യക്ക് കിരീടം. സെപ്റ്റംബറിൽ ദുബായിൽ നടന്ന ടൂർണമെന്റ് ഫൈനലിൽ പാക്കിസ്ഥാനെതിരേ അഞ്ച് വിക്കറ്റ് ജയം. ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ത്യൻ പുരുഷ ടീമിന്റെ ഒന്‍പതാം കിരീടം.
ചരിത്രത്തിലാദ്യം
രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായി ഫൈനൽ കളിച്ച് കേരളം. ഫെബ്രുവരിയിൽ നാഗ്പുരിൽ നടന്ന ഫൈനൽ സമനിലയിൽ അവസാനിച്ചപ്പോൾ ഒന്നാം ഇന്നിങ്സ് ലീഡിന്റെ ബലത്തിൽ വിദർഭ ചാന്പ്യൻമാരായി.
ആർസിബി കപ്പുയർത്തി
18 വർഷത്തെ ഐപിഎൽ കിരീടത്തിനുള്ള കാത്തിരിപ്പിന് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും വിരാട് കോഹ്ലിയും അവസാനമിട്ടു. ആവേശ ഫൈനലിൽ പഞ്ചാബ് കിംഗ്സിനെ വീഴ്ത്തിയാണ് ആർസിബി കപ്പുയർത്തിയത്.
ചരിത്രം എയ്ത് ശീതൾ
ലോക പാരാ ആർച്ചറിയിൽ ഇന്ത്യയുടെ ആദ്യ വനിതാ ലോക ചാന്പ്യനായി ജമ്മു കശ്മീർ സ്വദേശിനി ശീതൾ ദേവി. സെപ്റ്റംബറിൽ കൊറിയയിൽ നടന്ന ചാന്പ്യൻഷിപ്പിൽ വ്യക്തിഗത കോംപൗണ്ട് ആർച്ചറിയിലാണ് ഇരു കൈകളും ഇല്ലാതെ ഞാണ് വലിക്കുന്ന പതിനെട്ടുകാരി ശീതൾ ജേതാവായത്.
ദിവ്യം ചെസ്
വനിതാ ചെസിൽ ഇന്ത്യക്ക് പുതിയ ലോക ചാന്പ്യനെ കിട്ടിയ വർഷമാണ് 2025. വനിതാ ലോകകപ്പിൽ സഹതാരം കൊനേരു ഹംപിയെ തോൽപിച്ചാണ് ദിവ്യയുടെ ചരിത്രനേട്ടം. ലോകകപ്പ് ജേതാവുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമെന്ന നേട്ടം സ്വന്തമാക്കിയ പത്തൊൻപതുകാരി ഗ്രാൻഡ് മാസ്റ്റർ പദവിയും സ്വന്തമാക്കി.
ലക്ഷ്യം നേടി
ബാഡ്മിന്റനിൽ കിരീട വരൾച്ച നേരിട്ട വർഷം ഇന്ത്യക്ക് ആശ്വാസമായത് ലക്ഷ്യ സെന്നിന്റെ വിജയം. ഓസ്ട്രേലിയൻ ഓപ്പണ്‍ സൂപ്പർ 500 ബാഡ്മിന്റനിൽ ജേതാവായ ഇരുപത്തിനാലുകാരൻ ലക്ഷ്യ ഫോമിലേക്ക് തിരിച്ചെത്തി. ഓഗസ്റ്റിൽ നടന്ന ലോക ചാംപ്യൻഷിപ്പിൽ സാത്വിക് സായ്രാജ്- ചിരാഗ് ഷെട്ടി ഡബിൾ സഖ്യം വെങ്കലം നേടി.
ഹോക്കി കിരീടം
എട്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഏഷ്യാ കപ്പ് പുരുഷ ഹോക്കി കിരീടം തിരിച്ചുപിടിച്ച് ഇന്ത്യൻ പുരുഷ ടീം. ഫൈനലിൽ നിലവിലെ ചാന്പ്യന്മാരായ ദക്ഷിണ കൊറിയയെ 4-1ന് തോൽപ്പിച്ചു. വനിതാ ഏഷ്യാ കപ്പ് ഹോക്കിയിൽ ഇന്ത്യ റണ്ണറപ്പായി.
നീരജ് @ 90
ജാവലിൻ ത്രോയിലെ സ്വപ്നദൂരമായ 90 മീറ്റർ ഇന്ത്യൻ താരം നീരജ് ചോപ്ര പിന്നിട്ട വർഷം കൂടിയാണ് മറയുന്നത്. മേയിൽ ദോഹ ഡയമണ്ട് ലീഗ് മീറ്റിൽ 90.23 മീറ്റർ ദൂരത്തിൽ ജാവലിൻ പായിച്ച നീരജ് കരിയറിലെ നിർണായക നേട്ടം സ്വന്തമാക്കി.
ഓഗസ്റ്റിൽ ഡയമണ്ട് ലീഗ് ഫൈനൽസിൽ നീരജ് വെള്ളിയും നേടി. ബംഗളൂരുവിൽ സ്വന്തം പേരിൽ നീരജ് ചോപ്ര ക്ലാസിക് മത്സരം നടത്തി. പ്രമുഖ താരങ്ങൾ പങ്കെടുത്ത മത്സരത്തിൽ നീരജ് ചോപ്ര സ്വർണം നേടി.
ഇന്ത്യന്‍ ഫുട്ബോള്‍ താഴേക്ക്!
തിരിച്ചടികളിലൂടെ ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീം സമീപകാലത്തെ ഏറ്റവും മോശം റാങ്കിംഗിലേക്ക് വീണപ്പോൾ വനിതകൾക്ക് അഭിമാന നിമിഷം. തായ്ലന്‍ഡ്്, ഇറാക്ക്, മംഗോളിയ തുടങ്ങിയവരെ തോൽപ്പിച്ച് എഎഫ്സി ഏഷ്യൻ കപ്പ് യോഗ്യത നേടി.
ചരിത്രം കുറിച്ച് മാളവിക
26 വർഷങ്ങൾക്കു ശേഷം ഇന്ത്യൻ ഫുട്ബോൾ ടീമിനായി ബൂട്ടണിഞ്ഞ മലയാളി പെണ്‍കുട്ടിയെന്ന നേട്ടം കാസർകോട് നീലേശ്വരം ബങ്കളം സ്വദേശി പി. മാളവികയ്ക്ക് സ്വന്തമായത് ഈ വർഷം.
ഡെംബലെ വർഷം
ഫ്രഞ്ച് താരം ഉസ്മാന് ഡെംബലെ ബാലണ്‍ദ്യോറും ഫിഫ ദ ബെസ്റ്റും നേടിയെങ്കിലും അർജന്റീനക്കാരൻ ലയണൽ മെസിയും പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും തന്നെയാണ് ആഗോള ഫുട്ബോളിനെ ഭരിച്ചത്.
മെസി ഇന്ത്യയില്‍
ലയണല്‍ മെസി കേരളത്തിലെത്തിയില്ലെങ്കിലും ഇന്ത്യന്‍ ഫുട്ബോള്‍ ആരാധകരുടെ മനംനിറച്ച് രാജ്യത്ത് സന്ദര്‍ശനം നടത്തിയ വര്‍ഷം കൂടിയാണിത്. മൂന്നു ദിവസത്തെ സന്ദര്‍ശനത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ എത്തി. ക്രിക്കറ്റ് ഇതിഹാസം സച്ചിന്തെണ്ടുല്ക്കറടക്കമുള്ള താരങ്ങള്‍ക്കൊപ്പം ഒന്നിച്ച് കാണാനും ആരാധകര്‍ക്ക് അവസരം ലഭിച്ചു.
Sports
കല്‍പ്പറ്റ: ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നടക്കുന്ന 69-ാമത് ദേശീയ സ്കൂള്‍ ഗെയിംസില്‍ ജൂണിയര്‍ പെണ്‍കുട്ടികളുടെ ഫുട്ബോളില്‍ കേരളം ഫൈനലില്‍. ഞായറാഴ്ച നടന്ന മത്സരത്തില്‍ മേഘാലയയെ എതിരില്ലാതെ നാല് ഗോളിന് പരാജയപ്പെടുത്തിയാണ് കേരളം കലാശക്കളിക്ക് അര്‍ഹത നേടിയത്.
പ്രാഥമിക റൗണ്ടില്‍ തെലുങ്കാന(5-0), തിപുര(3-0), ഡല്‍ഹി(2-0) ടീമുകളെ തോല്‍പ്പിച്ച കേരളം ഗുജറാത്തിനോട്(2-0)തോറ്റിരുന്നു. പ്രീ ക്വാര്‍ട്ടറില്‍ മിസോറാം കളിക്ക് എത്താത്തതിനാല്‍ കേരളത്തിന് വാക്ക് ഓവര്‍ ലഭിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഹരിയാനയെയാണ്(2-0) കേരളം കീഴടക്കിയത്. കല്‍പ്പറ്റ സ്വദേശി സെറ മേരി തോമസാണ് കേരള ടീം ക്യാപ്റ്റന്‍.
Sports
മൗണ്ട് മാംഗനൂയി: വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ന്യൂസിലൻഡ് കൂറ്റൻ സ്കോറിലേക്ക്. ഒന്നാം ദിനം കളിയവസാനിപ്പിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 334 റൺസെന്ന നിലയിലാണ് കിവീസ്.
തകർപ്പൻ സെഞ്ചുറികളുമായി കളംനിറഞ്ഞ ഡെവൺ കോൺവേയുടെയും (178) നായകൻ ടോം ലാഥമിന്റെയും (137) ഇന്നിംഗ്സ് കരുത്തിലാണ് കിവീസ് മികച്ച സ്കോറിലെത്തിയത്. നിലവിൽ ഇരട്ടസെഞ്ചുറിയിലേക്ക് കുതിക്കുന്ന കോൺവേയ്ക്കൊപ്പം ഒമ്പതു റൺസുമായി ജേക്കബ് ഡഫിയാണ് ക്രീസിൽ.
നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസിലൻഡിനു വേണ്ടി ഓപ്പണർമാർ സ്വപ്നതുല്യമായ തുടക്കമാണ് നല്‍കിയത്. ഇരുവരും ചേർന്ന് ആദ്യവിക്കറ്റിൽ 323 റൺസാണ് അടിച്ചുകൂട്ടിയത്.
279 പന്തിൽ 25 ബൗണ്ടറികൾ ഉൾപ്പെടുന്നതാണ് കോൺവേയുടെ ഇന്നിംഗ്സ്. അതേസമയം, 246 പന്തിൽ 15 ബൗണ്ടറികളും ഒരു സിക്സറും ഉൾപ്പെടെ 137 റൺസെടുത്ത ലാഥമിനെ കെമർ റോച്ച് ആണ് പുറത്താക്കിയത്.
Sports
ജയ്പുർ: അഞ്ചാമത് ഖേലോ ഇന്ത്യ അന്തർ സർവകലാശാല കായിക മേളയിൽ ബാസ്കറ്റ്ബോൾ സ്വർണം കോട്ടയം എംജി സർവകലാശാലയ്ക്ക്. വനിതാ വിഭാഗത്തിലാണ് എംജി സർവകലാശാലയുടെ സുവർണ നേട്ടം.
ആവേശകരമായ ഫൈനലിൽ ചെന്നൈ എസ്ആർഎം സർവകലാശാലയെയാണ് കോട്ടയം എംജി കീഴടക്കിയത്. 60 പോയിന്റിന് എതിരേ 74 ബാസ്കറ്റ് നടത്തിയായിരുന്നു കോട്ടയം എംജി ഫൈനലിൽ വെന്നിക്കൊടി പാറിച്ചത്.
എംജിക്കു വേണ്ടി അക്ഷയ ഫിലിപ്പ് 17 പോയിന്റുമായി ടോപ് സ്കോറർ ആയി. ഐറിൻ എൽസ ജോൺ 14 ഉം എസ്.എസ്. കൃഷ്ണപ്രിയ 13 ഉം എ. അജിന 12 ഉം റീമ റൊണാൾഡ് , ആതിര ദാസ് എന്നിവർ ഒമ്പത് പോയിന്റ് വീതവും സ്വന്തമാക്കി. എസ്ആർഎം ചെന്നൈയ്ക്കു വേണ്ടി സോന റെസലിൻ 14 ഉം എം. സംഗിത്രവും 14 പോയിന്റ് വീതം നേടി.
സി.വി. സണ്ണി പരിശീലിപ്പിച്ച ടീമിൽ , സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ കോച്ച് ജോബിൻ ആയിരുന്നു സഹ പരിശീലകൻ. മാനേജർ സുമ ജോസഫ്. സാന്ദ്ര ഫ്രൻസിസ് ആണ് ടീം ക്യാപ്റ്റൻ.
Sports
ചരിത്രം കുറിച്ച് ഇന്ത്യ ഫിഫ ലോകകപ്പ് ഫുട്ബോളിന്; ഈ വാര്‍ത്ത കേള്‍ക്കാനും വായിക്കാനും ഇനിയും എത്രകാലം..? ബ്രസീല്‍, അര്‍ജന്റീന, ഫ്രാന്‍സ്, സ്പെയിന് ടീമുകള്‍ക്കെല്ലാമായി ഹൃദയം നല്കിയ 70, 80, 90 കിഡ്സുകള്‍ക്ക് ഇന്ത്യ ഫിഫ ലോകകപ്പ് കളിക്കുന്നതു കാണാനുള്ള ഭാഗ്യം ഉണ്ടായേക്കില്ല. അല്ലെങ്കില്‍ ഇന്ത്യ ആതിഥേയത്വം വഹിക്കണം, ആതിഥേയരെന്ന നിലയില്‍ ഒരു ഫ്രീ ടിക്കറ്റ്..!
വെറും 1.56 ലക്ഷം ജനസംഖ്യ മാത്രമുള്ള കരീബിയന്‍ രാജ്യം കുറസാവോയും 5.25 ലക്ഷം ജനസംഖ്യയുള്ള ആഫ്രിക്കന്‍ രാജ്യം കേപ് വെര്‍ഡെയും 2026 ഫിഫ ലോകകപ്പിനു യോഗ്യത സ്വന്തമാക്കി. ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ ഫിഫ ലോകകപ്പിനെത്തുന്ന ഏറ്റവും ചെറിയ രാജ്യമെന്ന ചരിത്രം കുറിച്ചാണ് കുറസാവോയുടെ വരവ്. കേപ് വെര്‍ഡെ ഏറ്റവും ചെറിയ മൂന്നാമനും. 2018 ലോകകപ്പ് കളിച്ച ഐസ് ലന്‍ഡാണ് ഈ പട്ടികയിലെ രണ്ടാം സ്ഥാനക്കാര്‍.
'ചെലരോടെ ശരിയാകും ചെലരോടെ ശരിയാകില്ല, ഇന്ത്യയുടെ ശരിയായില്ല' എന്നു പറഞ്ഞ് നമുക്ക് ആശ്വസിക്കാം... കാരണം, 1950 ഫിഫ ലോകകപ്പ് യോഗ്യത ലഭിച്ചിട്ടും അതുവേണ്ടെന്നുവച്ച ചരിത്രമാണ് ഇന്ത്യക്കുള്ളത്.
സമീപ ചരിത്രം
2026 ഫിഫ ലോകകപ്പ് ഏഷ്യന്‍ യോഗ്യതയുടെ മൂന്നാം റൗണ്ടിലാണ് ഇന്ത്യ പുറത്തായത്. പിന്നാലെ എഎഫ്സി ഏഷ്യന്‍ കപ്പ് യോഗ്യതാ റൗണ്ടിലും പുറത്ത്. ഇന്ത്യന്‍ ഫുട്ബോളിന്റെ ഭാവിയും ശോഭനമല്ലെന്നു തെളിയിച്ച് അണ്ടര്‍ 17, അണ്ടര്‍ 20 ടീമുകള്‍ ഏഷ്യ കപ്പ് യോഗ്യതയും സ്വന്തമാക്കിയില്ല.
ഇതിനിടെ 2025-26 ഇന്ത്യന്‍ സൂപ്പര്‍ ലീഗ്, ഐ ലീഗ് ഫുട്ബോള്‍ സീസണ് മേലാളന്മാരുടെ കൈയിലിരിപ്പുകാരണം ഇതുവരെ ആരംഭിച്ചിട്ടില്ല. അതായത് രാജ്യത്ത് താഴേത്തട്ടില്‍ മാത്രമേ നിലവില്‍ ഫുട്ബോള്‍ ഉള്ളൂ. കേരളത്തില്‍ കേരള സൂപ്പര്‍ ലീഗ് നടക്കുന്നുണ്ടന്നതാണ് ഏക ആശ്വാസം. കോല്‍ക്കത്തയിലും ഗോവയിലും ആഭ്യന്തര ഫുട്ബോളുകള്‍ക്കും പന്തുരുണ്ടു. ഇന്ത്യയുടെ ഫുട്ബോള്‍ ഭാവിക്കു ശുഭസൂചനയല്ല ഇതെല്ലാം നല്‍കുന്നത്.
National
ന്യൂഡൽഹി: ടി20 ക്രിക്കറ്റ് ലീഗായ ഐപിഎൽ 19-ാം സീസണിനായുള്ള കളിക്കാരുടെ ലേലം ഡിസംബർ പകുതിയോടെ അബുദാബിയിൽ നടക്കുമെന്ന് റിപ്പോർട്ട്. ലേല വേദിയായി അബുദാബിയെ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ബിസിസിഐ ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയോട് പറഞ്ഞു. വിദേശത്ത് ഐപിഎൽ ലേലം നടക്കുന്നത് ഇത് തുടർച്ചയായ മൂന്നാം തവണയാണ്.
മുമ്പ് 2023ൽ ദുബായിലും 2024ൽ ജിദ്ദയിലും ലേലം നടന്നിരുന്നു. ലേല വേദിയായി അബുദാബിയെ തീരുമാനിച്ചിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. കഴിഞ്ഞ വർഷം സൗദി അറേബ്യയിൽ ഒരു മെഗാ ലേലം നടന്നതിനാൽ ഇത് ഒരു മിനി ലേലമായിരിക്കും.
ഇന്ത്യയിൽ ലേലം നടത്തുന്നതിനെക്കുറിച്ച് ചർച്ചകൾ നടന്നിരുന്നു. എന്നിരുന്നാലും വിദേശ സപ്പോർട്ട് സ്റ്റാഫിന് കൂടുതൽ സൗകര്യപ്രദമായതിനാൽ അബുദാബി തെരഞ്ഞെടുക്കുകയായിരുന്നു. അതിനാൽ വിദേശത്ത് ഐപിഎൽ ലേലം നടത്തുന്ന രീതി തൽക്കാലം തുടരാനാണ് സാധ്യത.
District News
പുൽപ്പള്ളി ആർച്ചറി അക്കാദമി സ്റ്റേഡിയത്തിന് തറക്കല്ലിട്ടു
പുൽപ്പള്ളി: കായിക വകുപ്പിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും കായിക നിലവാരം ഉയർത്താൻ താരങ്ങൾക്ക് ആധുനിക സൗകര്യങ്ങൾ ഉറപ്പാക്കുമെന്നും മന്ത്രി വി. അബ്ദുറഹിമാൻ. പുൽപ്പള്ളി ആർച്ചറി അക്കാദമി സ്റ്റേഡിയത്തിന് തറക്കല്ലിട്ട ശേഷം പ്രസംഗിക്കുകയായിരുന്നു മന്ത്രി. കായിക വകുപ്പിന്റെയും മറ്റ് വിവിധ വകുപ്പുകളുടെയും ഫണ്ട് ഉപയോഗിച്ച് സർക്കാർ 3400 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ നടപ്പാക്കിയതായും അദ്ദേഹം പറഞ്ഞു.
ഗ്രാമീണ മേഖലകളിലെ കളിക്കളങ്ങൾ, ആധുനിക സൗകര്യങ്ങളോടുകൂടിയ സ്റ്റേഡിയങ്ങൾ, സിന്തറ്റിക് ട്രാക്കുകൾ, സ്വിമ്മിംഗ് പൂൾ, സ്പോർട്സ് ടൂറിസം പദ്ധതികൾ, ഫിറ്റ്നസ് സെന്ററുകൾ, സ്പോർട്സ് മെഡിസിൻ സെന്ററുകൾ, സ്പോർട്സ് സയൻസ് സെന്ററുകൾ, ആർച്ചറി അക്കാദമി എന്നിങ്ങനെ നിരവധി പദ്ധതികൾ സർക്കാർ നടപ്പാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു.
ജില്ലയുടെ കായിക സ്വപ്നത്തിന് കരുത്ത് പകരുന്ന പുൽപ്പള്ളി ആർച്ചറി അക്കാദമി അഞ്ച് കോടി രൂപ ചെലവഴിച്ചാണ് പൂർത്തികരിക്കുക. പുൽപ്പള്ളി ടൗണിനോട് ചേർന്ന എട്ട് ഏക്കറിൽ സ്റ്റേഡിയം, പരിശീലന കേന്ദ്രം, ശുചിമുറി ബ്ലോക്ക് തുടങ്ങിയവ നിർമിക്കും. ഗ്രൗണ്ട് ഡെവലപ്മെന്റ്, ആർച്ചറി കോന്പറ്റീഷൻ ഏര്യ, റീട്ടൈനിംഗ് വാൾ, ടോയ്ലറ്റ് കം ചെയ്ഞ്ചിംഗ് റൂം, അനുബന്ധ ഇലക്ട്രിക്കൽ പ്രവൃത്തികൾ എന്നിവയാണ് നിർമാണത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
പുൽപ്പള്ളി ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി 80 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങി നൽകിയ എട്ടേക്കർ സ്ഥലത്ത് സംസ്ഥാന സർക്കാരിന്റെ 50 ലക്ഷം രൂപ ഉപയോഗിച്ച് ചുറ്റുമതിലും 60 ലക്ഷത്തിലധികം രൂപ ചെലവഴിച്ച് ഓഫീസിനും താമസ സൗകര്യത്തിനുമായി ആറ് പ്രീഫാബുകളും നിർമിച്ചിട്ടുണ്ട്.
ഐ.സി. ബാലകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. പുൽപ്പള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ, ജില്ല സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് കെ.എം. ഫ്രാൻസിസ്, വൈസ് പ്രസിഡന്റ് കെ.പി. വിജയി,
സംസ്ഥാന സ്പോർട്സ് കൗണ്‍സിൽ അംഗം എം. മധു, പുൽപ്പള്ളി ഗ്രാമപ്പഞ്ചായത്ത് അംഗം ജോഷി ചാരുവേലിൽ, സ്പോർട്സ് കേരള ഫൗണ്ടേഷൻ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ (സിവിൽ) പ്രബിൻ പ്രസാദ്, സ്പോർട്സ് കൗണ്‍സിൽ ഭരണസമിതി അംഗങ്ങളായ പി.കെ. അയൂബ്, ടി.വി. പീറ്റർ, ടി.കെ. ഹരി, കെ.ആർ. സജീവൻ, ജെറിൽ സെബാസ്റ്റ്യൻ, എം.ആർ. ജനകൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവർ പങ്കെടുത്തു.
Sports
മഡ്ഗാവ്: സൂപ്പർ കപ്പ് ഫുട്ബോളിൽ നിന്ന് പുറത്തായി കേരള ബ്ലാസ്റ്റേഴ്സ്. ഫാറ്റോർദയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന നിർണായക മത്സരത്തിൽ മുംബൈ സിറ്റി എഫ്സിയോട് 0-1 ന് പരാജയപ്പെട്ടതോടെയാണ് ബ്ലാസ്റ്റേഴ്സ് ടൂർണമെന്റിൽ നിന്ന് പുറത്തായത്.
ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സിന്റെ പരാജയം. ഇതോടെ മുംബൈ സെമിയിലേക്ക് മുന്നേറി. ഇരുടീമുകൾക്കും ആറുപോയിന്റാണ്. എന്നാൽ പരസ്പരം ഏറ്റുമുട്ടിയപ്പോൾ ലഭിച്ച പോയിന്റ് കണക്കിലെടുത്താണ് മുംബൈയുടെ സെമിപ്രവേശം.
കളിയുടെ പകുതി സമയവും പത്തുപേരായി കളിച്ച ബ്ലാസ്റ്റേഴ്സ് മികച്ച പോരാട്ടം നടത്തിയെങ്കിലും, നിർഭാഗ്യവശാൽ അവസാന നിമിഷം വഴങ്ങിയ സെൽഫ് ഗോൾ സെമിഫൈനൽ സ്ഥാനം നിഷേധിച്ചു.
Leader Page
പിറവിക്കുശേഷം ഏഴു ദശകം പിന്നിട്ട കേരളത്തിന്റെ കായികരംഗത്തെക്കുറിച്ചു ചിന്തിക്കുന്പോൾ ഉയർച്ചയും താഴ്ചയും തിരിച്ചുവരവും നിഴലിക്കുന്ന ചിത്രങ്ങളാണ് തെളിയുന്നത്. ഒരുകാലത്ത് ഇന്ത്യയുടെ കായിക തലസ്ഥാനമായിരുന്നു കേരളം. എല്ലാ ഇനങ്ങളിലും രാജ്യാന്തര നിലവാരമുള്ള കായികപ്രതിഭകളെ നാം വളർത്തിയെടുത്തു.
ഐക്യകേരളം പിറന്നശേഷം വലിയ വളർച്ചയാണ് കേരളത്തിന്റെ കായികരംഗത്തിനുണ്ടായത്. വലിയൊരു താരനിരതന്നെ ഒളിമ്പിക്സിൽ പങ്കെടുത്തു. സൂപ്പർ ലീഗുകളിലൂടെ കളിയുടെ ആഗോളവത്കരണത്തിലും നാം പങ്കാളികളായി. മെസിയും റൊണാൾഡോയുമൊക്കെ നമ്മുടെ സ്വന്തം സഹോദരന്മാരായി.
എങ്കിലും കായികരംഗത്ത് നാം വളരുകയാണോ എന്ന ചോദ്യം എഴുപതു വർഷത്തിനുശേഷവും വളരെ പ്രസക്തമാണ്. സമീപകാലത്ത് തമിഴ്നാട്, ഹരിയാന, ഒഡീഷ പോലെ പല സംസ്ഥാനങ്ങളും നമ്മെ മറികടന്നു. അവർ കായികരംഗത്തിനു കൂടുതൽ പ്രാധാന്യം കൊടുക്കാൻ തുടങ്ങി. നമ്മളാകട്ടെ പാരമ്പര്യം പറഞ്ഞ് "ഉള്ളത് വച്ച് ഉള്ളതുപോലെ' എന്ന നയത്തിലൊതുങ്ങി. കാലം ആവശ്യപ്പെടുന്ന മാറ്റങ്ങൾ നമ്മൾ അവഗണിച്ചുവെന്നു പറയേണ്ടിവരും.
എവിടെയാണു പിഴച്ചത്? പരിശീലനരീതികളെ ഒരു പരിധിയിൽക്കവിഞ്ഞു കുറ്റം പറയാൻ കഴിയില്ല. അടിസ്ഥാനസൗകര്യങ്ങളാണു പ്രശ്നം. കേരളത്തിൽ സുസജ്ജമായ എത്ര സിന്തറ്റിക് ട്രാക്കുകളുണ്ട് എന്നു നോക്കിയാൽത്തന്നെ ചിത്രം വ്യക്തമാകും. പേരിന് പത്തും പതിനഞ്ചും ട്രാക്കുകളുണ്ട്. എന്നാൽ, ഒരു മീറ്റ് നടത്താന്‍ പറ്റുന്നത് നാലോ അഞ്ചോ മാത്രം. മെസി വരുന്നു എന്നു നമ്മള് കുറേ പറഞ്ഞു. എന്നാല്‍ മെസിക്കു കളിക്കാന്‍ പറ്റിയ, രാജ്യാന്തര ടീമുകള്‍ക്കു കളിക്കാന്‍ പറ്റിയ ഫുട്ബോള്‍ സ്റ്റേഡിയം എവിടെ?
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കായികഖനിയാണ് കേരളം. ഇന്‍ഫ്രാസ്ട്രക്ചര്‍ അതിനനുസരിച്ച് മാറ്റിയാലേ പരിശീലന പദ്ധതികള്‍ വിജയിക്കൂ. അതുപോലെ നമുക്ക് നല്ലൊരു സ്പോര്‍ട്സ് സയന്‍സ് സെന്ററില്ല. തമ്മില്‍ ഭേദം തിരുവനന്തപുരം എല്‍എന്‍സിപിഇയിലെ ഒരു സെന്റര്‍ മാത്രമാണ്. നല്ലൊരു സ്പോര്‍ട്സ് റിസര്‍ച്ച് സെന്റര്‍ നമുക്കില്ല. സ്പോര്‍ട്സ് സര്‍വകലാശാലയുമില്ല. ഇപ്പോ കുട്ടികളുടെ കഴിവിനനുസരിച്ചാണു പ്രകടനം. ഉള്ള സൗകര്യങ്ങള്‍ ഉപയോഗിക്കുന്നു എന്നു മാത്രം.
ആരോഗ്യമാണ് ഈ മണിക്കൂറിലെ സുപ്രധാനമായ കാര്യം. നമ്മൾ അങ്ങേയറ്റം അവഗണിക്കുന്നതും പല രാജ്യങ്ങളും പരമപ്രാധാന്യം നല്‍കുന്നതുമായ കാര്യമാണ് കായിക സാക്ഷരത എന്നത്. എല്‍കെജി മുതല്‍ ഏഴാംക്ലാസ് വരെയുള്ള സമഗ്ര പദ്ധതിയാണത്. എങ്ങനെയാണോ ഭാഷയും മറ്റു വിഷയങ്ങളും പഠിക്കുന്നത് അതുപോലെ കുട്ടി ശരിയായ രീതിയില്‍ നടക്കാനും ഇരിക്കാനും ഓടാനും എറിയാനും പിടിക്കാനും പഠിക്കണം. അടിസ്ഥാനചലനങ്ങൾ വികസിപ്പിക്കണം. അതുപോലെ, കായിക സ്കില്‍ വളർത്തണം. എങ്ങനെയാണ് പന്ത് നിയന്ത്രിക്കേണ്ടത്, പാസ് ചെയ്യേണ്ടത്, ഡ്രിബിള്‍ ചെയ്യേണ്ടത്, ടെന്നീസ് റാക്കറ്റ് പിടിക്കേണ്ടത്, ക്രിക്കറ്റ് ബാറ്റ് എങ്ങനെ പിടിക്കണം, നടക്കുമ്പോള്‍ കൈകള്‍ എങ്ങനെ വീശണം, പാദങ്ങള്‍ എങ്ങനെയായായിരിക്കണം, ഇരിക്കുമ്പോള്‍ അപ്പര്‍ ബോഡി എങ്ങനെയായിരിക്കണം ഇതെല്ലാം കൃത്യമായി കുട്ടികളെ പഠിപ്പിക്കണം. അങ്ങനെ വളര്‍ന്നുവരുന്ന കുട്ടിക്ക് കായികരംഗം തെരഞ്ഞെടുക്കുമ്പോള്‍ മുന്നേറാൻ ബുദ്ധിമുട്ടുണ്ടാകില്ല. ദേശീയ അന്തര്‍ദേശീയ തലത്തിലെത്തിക്കാന്‍ പരിശീലകർക്കും എളുപ്പമാകും.
നമ്മുടെ രാജ്യത്ത് കായികസാക്ഷരത എന്ന ആശയമില്ല. കേരളത്തിലെ മുഴുവന്‍ വിദ്യാലയങ്ങളിലും അതു നടപ്പാക്കണം. ഇങ്ങനെ ഏഴാംക്ലാസ് വരെ പ്രാഥമിക കാര്യങ്ങള്‍ പഠിക്കുന്ന കുട്ടികള്‍ എട്ടാംക്ലാസ് മുതല്‍ മത്സരാധിഷ്ഠിത പരിശീലനത്തിലേക്കു പോകുന്നു. എല്ലാ കായിക ഇനങ്ങളുമായും പരിചയപ്പെടുന്നതുകൊണ്ട് പതിമൂന്നാം വയസ് മുതല്‍ അനുയോജ്യമായ ഇനം തെരഞ്ഞെടുക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ല. പിന്നെ മുപ്പതു വയസു വരെ ശാസ്ത്രീയ രീതികളിലൂടെ പ്രകടനം മെച്ചപ്പെടുത്താനുമാകും. തെറ്റായ രീതിയില്‍ വന്നവരെ പതിനഞ്ചു വയസിനുശേഷം തിരുത്താന്‍ വലിയ ബുദ്ധിമുട്ടാണ്.
കായിക സാക്ഷരത നടപ്പാക്കുന്പോൾ വേണ്ടത്ര കായികാധ്യാപകര്‍ വേണം. ഇപ്പോൾ എൽപി സ്കൂളിലും പ്ലസ് ടുവിലും ഒരു കായികാധ്യാപകൻ പോലുമില്ല. യുപിയിലും ഹൈസ്കൂളിലും നാമമാത്രം. ഇക്കാര്യത്തിൽ സർക്കാരിന്റെ ബോധപൂർവമായ ഇടപെടൽ ആവശ്യമാണ്.
കായികവിദ്യാഭ്യാസത്തിനു മറ്റു വിഷയങ്ങള്‍ക്കു നല്കുന്നത്ര പ്രാധാന്യം നല്‍കണം. ആവശ്യമുള്ള പീരീഡുകള്‍, കളിസ്ഥലങ്ങള്‍ എന്നിവ ഉണ്ടാകണം. ഇതുവഴി മികച്ച കായികതാരങ്ങള്‍ മാത്രമല്ല, നൂറു ശതമാനം ആരോഗ്യമുള്ള തലമുറകൂടിയാണുണ്ടാകുന്നത്. എല്ലാം വേണം വേണം എന്നു നമ്മള് ഇടയ്ക്കിടെ പറയാറുണ്ട്. എന്നാല്‍ ഇച്ഛാശക്തിയോടെ നടപ്പാക്കാറില്ല. കായികവിദ്യാഭ്യാസ പദ്ധതി നടപ്പാക്കിയാല്‍ 2036ലെ ഒളിമ്പിക്സില്‍ പത്തിലധികം മെഡലുകള്‍ കേരളത്തില്‍നിന്നുതന്നെ ഉണ്ടാകും.
അതോടൊപ്പം അടിസ്ഥാനസൗകര്യങ്ങളിൽ വ്യക്തമായ ആസൂത്രണം വേണം. സ്പോര്‍ട്സ് സയന്‍സ് വികസിപ്പിക്കണം. "ട്രെയിന്‍ ദ ട്രെയിനര്‍' പ്രോഗ്രാം നടത്തണം. പരിശീലകര്‍ക്ക് ആധുനിക പരിശീലനരീതികളില്‍ റിഫ്രഷര്‍ കോഴ്സുകള്‍ നല്‍കണം. സ്പോര്‍ട്സ് ഹോസ്റ്റലുകളിലെ കുട്ടികള്‍ക്ക് ഇപ്പോൾ ഭക്ഷണത്തിന്റെ പണം പോലും കിട്ടുന്നില്ല. നല്ല പരിശീലനകേന്ദ്രങ്ങള്‍ക്ക് ആവശ്യമായ പണം കിട്ടുന്നില്ല. ഇതെല്ലാം മാറണം. സ്പോർട്സിനു ചെലവാക്കുന്ന പണം കരുത്തുറ്റ രാജ്യത്തിനുവേണ്ടിയാണെന്ന കാര്യം മറക്കരുത്.
District News
മലപ്പുറം: കേരളത്തിൽ നിന്നുള്ള താരങ്ങളെ ഒളിന്പിക്സിൽ പങ്കെടുപ്പിച്ച് സ്വർണം നേടുക എന്ന ലക്ഷ്യം നിറവേറ്റാനുള്ള പദ്ധതികളാണ് വിഷൻ 2031 ന്റെ ഭാഗമായി കായികവകുപ്പ് ആവിഷ്കരിച്ചുവരുന്നതെന്ന് കായിക മന്ത്രി വി. അബ്ദുറഹ്മാൻ. കൂടുതൽ അന്തർദേശീയ മത്സരങ്ങളിൽ മലയാളികളായ കായികതാരങ്ങളെ പങ്കെടുപ്പിക്കും. "കേരളം വിഷൻ 2031' ന്റെ ഭാഗമായി മലപ്പുറം കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിൽ ഒരു കായിക സന്പദ് വ്യവസ്ഥ രൂപപ്പെടുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി കായികവകുപ്പിൽ ആസൂത്രണത്തിനായി പ്രത്യേക വിഭാഗം രൂപീകരിച്ചു കഴിഞ്ഞു. ഓരോ പഞ്ചായത്തിലും കളിക്കളങ്ങളുണ്ടാക്കി വിദഗ്ധരായ പരിശീലകരെ നിയമിക്കും. പ്രൈമറി സ്കൂൾ തലത്തിൽ തന്നെ കായികതാരങ്ങളെ കണ്ടെത്തി കൃത്യമായ പരിശീലനം നൽകും. രാജ്യത്ത് ആദ്യമായി ഒരു കായിക നയം രൂപീകരിച്ചത് കേരളമാണെന്നും മന്ത്രി ഓർമിപ്പിച്ചു.
ജില്ലാ കളക്ടർ വി.ആർ. വിനോദ്, സംസ്ഥാന സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് യു. ഷറഫലി, എഡിഎം എൻ.എം. മെഹറലി, ജില്ലാ സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് പി. ഹൃഷികേശ് കുമാർ, വൈസ് പ്രസിഡന്റ് എം. നാരായണൻ, ജില്ലാ യൂത്ത് കോഓർഡിനേറ്റർ ശ്യാം പ്രസാദ്, വിവിധ അസോസിയേഷനുകളുടെ പ്രതിനിധികൾ, മാധ്യമ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
കേരളത്തിന്റെ കായിക വികസനത്തിന് നിരവധി നിർദേശങ്ങൾ കായികതാരങ്ങളും അസോസിയേഷൻ പ്രതിനിധികളും മന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചു. വിഷൻ 2031 ന്റെ ഭാഗമായി കായിക വകുപ്പ് സംഘടിപ്പിക്കുന്ന കായിക സെമിനാർ നവംബർ മൂന്നിന് മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ നടക്കും.
District News
നെടുമങ്ങാട്: സര്‍ക്കാരിന്റെ ഇടപെടലുകളുടെ ഫലമായി കായിക മേഖലയിലെ താരങ്ങള്‍ക്ക് മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചുവെന്ന് മന്ത്രി ജി.ആര്.അനില്‍. നെടുമങ്ങാട് പത്താംകല്ലില് ഒരു കോടി രൂപ ചെലവഴിച്ച് പുതുതായി ആരംഭിക്കുന്ന ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കായിക രംഗത്തേക്ക് കടന്നുവരുന്ന താരങ്ങള്‍ക്ക് ജോലി ഉൾപ്പെടെയുള്ള മികച്ച പ്രോത്സാഹനങ്ങളാണ് നമ്മുടെ സർക്കാർ നൽകുന്നത്. നിലവിലുള്ള സ്പോര്‍ട്സ് കൗണ്‍സിലുകളുടെ മാതൃകയില്‍ കൗണ്‍സിലുകള്‍ രൂപപ്പെടുത്തി കൂടുതല്‍ ചെറുപ്പക്കാരെ പങ്കാളികളാക്കാനാണ് സര്‍ക്കാര്‍ ശ്രമം.
പുതുതലമുറയെ ലഹരിക്ക് അടിമപ്പെടാതെ കളിക്കളങ്ങളിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യം കൂടി ഈ ഉദ്യമത്തിന് പിന്നിലുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
നെടുമങ്ങാട് നഗരസഭയുടെ ഉടമസ്ഥതയിലുള്ള 65 സെന്റ് സ്ഥലത്താണ് ആധുനിക രീതിയില്‍ സ്റ്റേഡിയം ഒരുങ്ങുന്നത്. എല്ലാതരത്തിലുമുള്ള അടിസ്ഥാന സൗകര്യങ്ങളും സ്റ്റേഡിയത്തില്‍ ഉണ്ടാകും.
പത്താംകല്ലില് നടന്ന ചടങ്ങില്‍ നെടുമങ്ങാട് നഗരസഭ ചെയര്‍പേഴ്സണ്‍ സി.എസ്.ശ്രീജ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ഷമീർ സ്വാഗതം പറഞ്ഞു. വൈസ് ചെയർമാർ എസ്. രവീന്ദ്രൻ,സ്റ്റാൻഡിങ് ചെയർമാൻമാരായ ബി.സതീശൻ, എസ്.സിന്ധു, വസന്തകുമാരി, കൗൺസിലർമാരായ രാജേന്ദ്രൻ, എം.എസ്.ബിനു, സിപിഎം ഏരിയ സെക്രട്ടറി കെ.പി.പ്രമോഷ് , എൽസി സെക്രട്ടറി ബി. നജീബ് സ്പോര്‍ട് കേരള ഫൗണ്ടേഷന് ചീഫ് എന്‍ജിനീയര്‍ പി.കെ.അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
NRI
ദുബായി: നിരവധി അന്താരാഷ്ട്ര കായികമത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാനൊരുങ്ങി ദുബായി. 17-ാമത് ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ്, 2027 പുരുഷ റഗ്ബി ലോകകപ്പ് ഫൈനല്‍ യോഗ്യതാ ടൂര്‍ണമെന്റ്, ദുബായി ബാസ്കറ്റ്ബോള്‍ മത്സരങ്ങള്‍,
ദുബായി പ്രീമിയര്‍ പാഡല്‍, ദുബായി റേസിംഗ് കാര്‍ണിവല്‍, ഡിപി വേള്‍ഡ് ടൂര്‍ ചാമ്പ്യന്‍ഷിപ്പ്, എമിറേറ്റ്സ് ദുബായി സെവന്‍സ്, ദുബായി ഡ്യൂട്ടി ഫ്രീ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ്, ഹീറോ ദുബായി ഡെസേര്‍ട്ട് ക്ലാസിക് തുടങ്ങി നിരവധി അന്താരാഷ്ട്ര കായിക മത്സരങ്ങള്‍ക്കാണു ദുബായി വരും മാസങ്ങളില്‍ വേദിയാകുന്നത്.
District News
പാറശാല: മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ നടന്ന പത്താമത് ദേശീയ സീനിയര്‍ മിനി ഗോള്‍ഫ് ചാമ്പ്യന്‍ഷിപ്പില്‍ കേരള ടീമിനെ പ്രതിനിധീകരിച്ച് സായി കൃഷ്ണയിലെ കുട്ടികളും പങ്കെടുത്തിരുന്നു. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍നിന്നു ശ്രേയസും ശ്രീശാന്തുമാണ് പങ്കെടുത്തത്.
പുരുഷന്മാരുടെ സ്ട്രോക്ക് പ്ലേ വിഭാഗത്തില്‍ ശ്രേയസ് വെള്ളിമെഡല്‍ നേടിയപ്പോള്‍ ടീം സ്പീഡ് വിഭാഗത്തില്‍ ശ്രീശാന്ത് വെള്ളിയും വ്യക്തിഗത വിഭാഗത്തില്‍ വെങ്കലവും നേടി.
കേരള ടീമിന് ആകെ ഏഴു മെഡലുകളാണു ലഭിച്ചത്. മാനേജര്‍ മോഹനന് കുമാര്‍ അക്കാദമിക് ഡയറക്ടര്‍ രാധാകൃഷ്ണന്, പ്രിന്‍സിപ്പല്‍ രേണുക എന്നിവര്‍ വിജയികളെ അനുമോദിച്ചു.