2014 ഫിഫ ലോകകപ്പ് ഫൈനലിൽ പരാജയപ്പെട്ടശേഷം മെസിയും സംഘവും മെഡൽ വിതരണ ചടങ്ങിൽ.
കറ്റാലന്മാർക്കും തൊട്ടപ്പുറമുള്ള മാഡ്രിഡുകാർക്കും അർജന്റൈൻ കോച്ച് ലിയോണൽ സ്കലോണി എഴുതുന്ന സുവിശേഷം... പടകിലെ പടിയിലയാൾ മയങ്ങുകയായിരുന്നു. കാറ്റുംകോളും കണ്ട് അവർ പരിഭ്രമിച്ചു. അയാൾ ഉണർന്നു. കടൽ ശാന്തമായി. അവർ കരയിലേക്ക് തുഴഞ്ഞു. അതൊരു വിശ്വാസമാണ്.
ഏത് കാറ്റിലുംകോളിലും അർജന്റീനയ്ക്കൊരു രക്ഷകനുണ്ടെന്ന്. അവന്റെ ഇടംകാലിന്റെ ശക്തി അവരെ രക്ഷിക്കുമെന്ന്. അയാളൊരു പ്രത്യാശയാണ്. ജീവിതത്തിന്റെ അവസാന നിമിഷംവരെ പൊരുതാനുള്ള ഊർജം നൽകുന്ന പ്രത്യാശ. ഡി പോൾ, മക് അല്ലിസ്റ്റർ, റൊമേരോ, എൻസോ, ലൗതാരോ എല്ലാവരും ശരാശരിക്കാർ, വെറും സാധാരണക്കാർ. മുങ്ങിത്താഴുമെന്നുറച്ച എത്രയെത്ര നിമിഷങ്ങളാണുണ്ടായത്. അവർ അവരുടെ പടത്തലവനിൽ വിശ്വസിച്ചു. ലയണൽ ആന്ദ്രസ് മെസി എന്ന അയാൾ അവരുടെ വിശ്വാസം കാത്തു.
ഏതു കടലും ആൽബിസെലസ്റ്റകൾക്ക് കൈലേസായി. കേപ് വെർദെ, സ്വിറ്റ്സർലൻഡ്, ഈജിപ്ത് ഒടുവിൽ ഇംഗ്ലണ്ട്. തീച്ചൂളയിലൂടെയാണ് കടന്നുപോയത്. എന്നിട്ടും വെന്തുപോയില്ല, ഒന്നു പൊള്ളിയതുമില്ല... ഒറ്റയടിയിൽ തീർത്തുകളയാമെന്ന തോമസ് ടൂഹെലിന്റെ കണക്കുകൂട്ടലാണ് മെസിയെന്ന കുറിയ മനുഷ്യൻ സെമി ഫൈനലിൽ പൊളിച്ചടുക്കിയത്. അതോടെ "ടു ഹെൽ' എന്നായി ഇംഗ്ലണ്ടിന്റെ അവസ്ഥ.
ബോക്സിൽ കയറ്റാതെ അയാളെ പൂട്ടിയെന്നത് നേര്. എന്നാൽ, ഗോളടിക്കാത്ത മെസിയാണ് കൂടുതൽ അപകടകാരിയെന്ന് ത്രീ ലയൺസ് മറന്നു. 85-ാം മിനിറ്റിൽ ബോക്സിന്റെ വെളിയിൽ മധ്യഭാഗത്തേക്ക് എൻസോയ്ക്കൊരു പാസ്. ഇഞ്ചുറി ടൈമിൽ ബോക്സിന്റെ വലതു പാർശ്വത്തിൽനിന്നും ലൗതാരോയ്ക്കൊരു ഏരിയൽ ക്രോസ്. കളി നിശ്ചിത സമയത്ത് തീർത്ത് ഫൈനലിലേക്ക്.
ഇനി സ്പെയിൻ. ലാ റോജയുടെ തോട്ടങ്ങളുടെ കാവൽക്കാരാ, നിങ്ങളുടെ തോട്ടത്തിലെ മുള്ളുകൾക്കിടയിൽ അവർ വിത്തുകളെപ്പോലെ മയങ്ങിക്കിടക്കുകയാവും. തൃണങ്ങളായെണ്ണി അവരെ പിഴുതുകളെഞ്ഞെന്ന അമിതാഹ്ലാദത്തിൽപ്പെട്ടുപോകരുത്. കളിമുറുകി അന്തരീക്ഷം തപിക്കുമ്പോൾ, ചൂട് കൂടുമ്പോൾ. മണ്ണട്ടികൾ പിളർന്ന് അവർ സൂര്യകാന്തി വിത്തുകളെപ്പോലെ കരുത്തോടെ മുകളിലേക്ക് കുതിച്ചുയരും. നിങ്ങളുടെ പൂന്തോട്ടങ്ങൾക്കു മേലെ പലനിറമഞ്ഞയിൽ അവർ സൂര്യകാന്തികളാവും.
അല്ലയോ, ലാ റോജയുടെ തോട്ടക്കാരാ... കപ്പ് അർജൻസിയുമായി അർജന്റീനയാണ് ഫൈനലിൽ നിങ്ങളുടെ എതിരാളി. ഗോൾ വഴങ്ങിയശേഷം സടകുടഞ്ഞെണീക്കുന്ന സ്കലോണിയുടെ നവ ഗർജന സംഘം... സൂക്ഷിച്ചുകൊൾക...
Tags : FifaWorldCup Football Sports SundayDeepika