അര്‍ജന്റീന, സ്പെയിൻ താരങ്ങൾ.
ഫിഫ 2026 ലോകകപ്പ് ഫൈനലില്‍ സ്പെയിനും അര്‍ജന്റീനയും ഏറ്റുമുട്ടുമ്പോള്‍ അതിനെ നൂറ്റാണ്ടിന്റെ പോരാട്ടം എന്നല്ലാതെ മറ്റൊന്നുകൊണ്ടും വിശേഷിപ്പിക്കാനാവില്ല. 48 ടീമുകള്‍ തുടങ്ങിയ യാത്രയിലെ ഏറ്റവും മികച്ച രണ്ടു ടീമുകളായാണ് സ്പെയിനും അര്‍ജന്റീനയും ഫൈനല്‍ കിക്കോഫിനായി തയാറെടുക്കുന്നത്. വാര്, സാങ്കേതിക വിദ്യകള്‍, എഐ തുടങ്ങിയ എല്ലാ ആധുനികതയാലും സമ്പുഷ്ടമായ ലോകകപ്പ്.
പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 32ല്‍നിന്ന് 48 ആക്കിയപ്പോള്‍, ലോകകപ്പിന്റെ സൗന്ദര്യം നഷ്ടപ്പെടുമെന്നുള്ള വിമര്‍ശനങ്ങള്‍ കാറ്റിൽപറത്തിയാണ് 23-ാം എഡിഷന് സമാപനവേദിയില്‍ എത്തിനില്ക്കുന്നതെന്നതും ശ്രദ്ധേയം. റാങ്കിംഗ് കളത്തിലല്ല കടലാസില്‍ മാത്രമാണെന്നു തെളിയിക്കാനും ഈ ലോകകപ്പിനു സാധിച്ചു. അതിന്റെ ഉദാഹരണമായിരുന്നു കേപ് വെര്‍ദെയുടെ മുന്നേറ്റം.
ചെറു രാജ്യങ്ങള്‍പോലും കനത്ത പോരാട്ടം കാഴ്ചവച്ച് കാണികളുടെ മനംകവര്‍ന്ന ലോകകപ്പ്. അട്ടിമറി ഭീഷണി ഉയര്‍ത്തിയെങ്കിലും നാടകീയ തിരിച്ചുവരവിലൂടെ പരമ്പരാഗത ശക്തികള്‍ മത്സരം തിരിച്ചുപിടിച്ചത് ഈ ലോകകപ്പിനെ ഏറെ ആവേശത്തിലാക്കി.
ലാ റോജ എന്നറിയപ്പെടുന്ന സ്പെയിന് യുവരക്തത്തിളപ്പിലാണുള്ളത്. 90 മിനിറ്റും ഓരേ വേഗത്തിലും താളത്തിലും കളിക്കുന്ന ടീമാണ് സ്പെയിന്. കളിക്കളത്തില്‍ പന്ത് നഷ്ടപ്പെട്ടുകഴിഞ്ഞാല് ഒരുപോലെ ഡിഫെന്‍സിലേക്ക് വലിയാനും സെക്കന്‍ഡുകള്‍ക്കകം പന്തിന്റെ നിയന്ത്രണം തിരികെ പിടിച്ചെടുക്കാനുമുള്ള സ്പെയിനിന്റെ കഴിവ് ഇതിനോടകം വ്യക്തം. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സ്പെയിന് നടത്തുന്ന പൊസഷന്‍ ഫുട്ബോള്‍ എതിരാളികള്‍ക്കുമേല്‍ ആധിപത്യം പുലര്‍ത്തുന്നതാണ്. ഇന്ത്യപോലുള്ള രാജ്യങ്ങള്‍ കണ്ടുപഠിക്കേണ്ടും ഇതുതന്നെ.
ശാരീരികമായ മേധാവിത്വത്തിനപ്പുറം ടെക്നിക്കല്‍/ടാക്റ്റിക്കല്‍ മികവാണ് സ്പെയിനിന്റെ കരുത്ത്. കളിക്കളത്തില്‍ പൂര്‍ണമായി ഡോമിനേറ്റ് ചെയ്തു കളിക്കുന്നു എന്നതാണ് അവരുടെ സൗന്ദര്യം. യുവത്വവും പരിചയ സമ്പത്തും ഒന്നുപോലെ സമന്വയിപ്പിച്ച ടീമിനെ ഒരു അധ്യാപകന്റെ പക്വതയോടെയാണ് മുഖ്യപരിശീലകന്‍ ലൂയിസ് ഡെ ലാ ഫ്യൂന്റെ നിയന്ത്രിക്കുന്നത്. ഫ്യൂന്റെയുടെ ബുദ്ധിവൈഭവവും സ്പെയിനിന്റെ ഹൈലൈറ്റാണ്.
ഗോള്‍ കീപ്പര്‍ ഉനായ് സിമോണ്‍, സെന്‍ട്രല്‍ ഡിഫെന്‍ഡറായി എയ്മെറിക് ലാപോര്‍ട്ടെ, തൊട്ടുമുന്നിലായി ആധുനിക ഫുട്ബോളിലെ ഏറ്റവും പ്രധാനപ്പെട്ട പൊസിഷനായ ഡിഫെന്‍സീവ് മിഡ്ഫീല്‍ഡ് റോളില്‍ നായകനായ റോഡ്രി.
അറ്റാക്കിംഗില്‍ ആധുനിക മെസി എന്ന നിലയിലേക്ക് ഉയരുന്ന ലാമിന് യമാല്‍ നയിക്കുന്ന നിരയില്‍ മൈക്കല്‍ ഒയര്‍സബാല്‍, ഡാനി ഓള്‍മോ, നിക്കോ വില്യംസ്, പെഡ്രി എന്നീ വ്യത്യസ്ത ശൈലിയില്‍ കളിക്കുന്ന വൈവിധ്യം നിറഞ്ഞ നിര. ഒപ്പം ബ്രയാന്‍ റൂയിസ്, സൂപ്പര്‍ സബ്ബായ മൈക്കല്‍ മെറിനോ. ഓരോ മത്സരത്തെയും വ്യത്യസ്തമായ തരത്തില്‍ സമീപിച്ച് താളം നഷ്ടപ്പെടാതെ ഓരേ വേഗത്തില്‍ കളിക്കുന്ന ടീമാണ് സ്പെയിന്. 2010ല്‍ ലോകകപ്പ് നേടിയ കാലത്തെ ഓര്‍മിപ്പിക്കുന്ന ടീം.
ഇറ്റലി (1934, 38), ബ്രസീല്‍ (1958, 62) ടീമുകള്‍ക്കുശേഷം ഫിഫ ലോകകപ്പ് നിലനിര്‍ത്തുന്ന മൂന്നാമതു സംഘം എന്ന നേട്ടത്തിനായാണ് അര്‍ജന്റീന ഇറങ്ങുന്നത്. അദ്ഭുതവും അവിശ്വസനീയവും എന്നല്ലാതെ അര്‍ജന്റൈൻ ടീമിന്റെ പ്രകടനത്തെക്കുറിച്ച് വിവരിക്കാനാകില്ല. തോല്‍വിയുടെ വക്കില്‍നിന്നും ആവേശകരമായ വിജയം, ഒന്നല്ല പലവട്ടം; അതു മെസിയുടെ അര്ജന്റീനയ്ക്കല്ലാത മറ്റാര്‍ക്കും ഇതുവരെ സാധിച്ചിട്ടില്ല. 2022 ഖത്തര്‍ ലോകകപ്പ് നേടിയ ടീമിലെ ഭൂരിഭാഗം കളിക്കാരെയും നിലനിര്‍ത്തിയ കോച്ച് ലിയോണല്‍ സ്കലോനിയുടെ തന്ത്രം പൂര്‍ണമായും വിജയിച്ചെന്നു പറയാം.
കഴിഞ്ഞ തവണത്തെ അത്രഫോമില് അല്ലെങ്കിലും ഗോള്‍കീപ്പിംഗ് എമിലിയാനൊ മാര്‍ട്ടിനെസിന്റെ കൈകളില്‍ ഭദ്രം. ക്രിസ്റ്റ്യന്‍ റൊമേറോയും ലിസാന്‍ഡ്രോയും നയിക്കുന്ന ഡിഫെന്‍സ്. മധ്യനിരയില്‍ എന്‍സോ ഫെര്‍ണാണ്ടസ്-മക് അല്ലിസ്റ്റര്‍-പരേഡസ് സഖ്യം. അവര്‍ക്കു മുന്നില്‍ സാക്ഷാല്‍ മെസി. മുന്നേറ്റത്തില്‍ ഉഗ്രശേഷിയുള്ള, എപ്പോള്‍വേണമെങ്കിലും ഗോള്‍നേടാന്‍ കഴിയുന്ന ജൂലിയന്‍ ആല്‍വരെസും ലൗതാരൊ മാര്‍ട്ടിനെസും.
മധ്യനിരയില്‍ സ്ലോ ബില്ഡപ്പുമായി മുന്നേറുന്ന അര്‍ജന്റീന അറ്റാക്കിംഗില്‍ വ്യക്തിഗത മികവിനാണ് പ്രാധാന്യം കൊടുക്കുന്നത്. ഫൈനലില്‍ എന്തെങ്കിലും അദ്ഭുതം ഒളിപ്പിച്ചിട്ടുണ്ടോയെന്നു കണ്ടറിയണം. ലോകഫുട്ബോള്‍ ചരിത്രത്തിലെ അപൂര്‍വ പ്രതിഭാസമായി മെസിയുടെ പേര് തങ്കലിപികളില്‍ എഴുതുമോ എന്നതായിരിക്കും ഈ ഫൈനല്‍ കഴിഞ്ഞാലുള്ള ചര്‍ച്ച. ഫൈനല്‍ എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം നല്‍കും. സ്പെയിനിന്റെ മികവിനെ അംഗീകരിക്കുകയും സ്നേഹിക്കുകയും ചെയ്യുമ്പോഴും മെസിയുടെ അര്‍ജന്റീനയെ തള്ളാന്‍ ആര്‍ക്കുണ്ടാകും ചങ്കൂറ്റം..? കാല്‍പ്പന്തു കളി വീണ്ടും ഒരിക്കല്‍ക്കൂടി വിജയിച്ചു എന്ന അമിതാഹ്ലാദം മാത്രം...
Tags : Argentina Spain Final Football Sports FifaWorldCup SundayDeepika