ഫ്രാൻസ് x സ്പെയിൻ സെമി ഗാലറിയിൽ ഗോളി രവിയും (നടുക്ക്) മകനും (ഇടത്).
ഭൂഗോള കാല്‍പ്പന്ത് പോരാട്ടം കേരളത്തിന് എന്നും ഒരു വികാരമാണ്. അത്തരമൊരു നാട്ടില്‍ പന്ത് തട്ടി, ഒടുവില്‍ ആ ലോകകപ്പ് വേദിയില്‍ കളികാണാന്‍ ഭാഗ്യം ലഭിക്കുന്നതു വികാരനിര്‍ഭരം. എന്റെ മകനും കുടുംബവും ഡാളസില്‍ ഉള്ളതുകൊണ്ടു മാത്രം സിദ്ധിച്ച ഭാഗ്യമാണ് 2026 ഫിഫ ലോകകപ്പ് കാണാന്‍ സാധിച്ചെന്നത്. ടെക്സസ് സ്റ്റേറ്റിലുള്ള ഡാളസ്, ഹൂസ്റ്റണ്‍ എന്നിവിടങ്ങളില്‍ നടന്ന ഒരു വാം അപ്പ് ഉള്‍പ്പെടെ ഏഴ് മത്സരങ്ങള്‍ കാണാന്‍ സാധിച്ചു. അതില്‍ എനിക്ക് ഏറ്റവും ആവേശകരമായത് സ്പെയിന് x ഫ്രാന്‍സ് സെമി ഫൈനലായിരുന്നു. അതുപോലെ ഇംഗ്ലണ്ട് x ക്രൊയേഷ്യ, ജപ്പാന് x സ്വീഡന് പോരാട്ടങ്ങളും ആവേശകരമായിരുന്നു.
ടെലിവിഷനില്‍ മാത്രം ലോകകപ്പ് കണ്ടുശീലിച്ച എന്നെ സംബന്ധിച്ച്, ഏതൊ ഒരു സ്വപ്ന ലോകത്ത് എത്തിയ പ്രതീതിയായിരുന്നു. ആ വിസ്മയത്തില്‍നിന്ന് ഞാന്‍ ഇതുവരെ വിട്ടുണര്ന്നിട്ടുമില്ല. കളികള്‍ മാത്രമല്ല, സ്റ്റേഡിയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ അടക്കം വിസ്മയിപ്പിക്കുന്നതാണ്. 78-ാം വയസിലേക്കു കടക്കുന്ന എന്നെ സംബന്ധിച്ച് മൈതാനത്ത് ഒന്നുകൂടി കളിക്കാന്‍ മനസ് വെമ്പിപ്പോയി എന്നതാണ് വാസ്തവം. കാരണം, ഡൈവ് ചെയ്താല്‍ മെത്തയില്‍ വീഴുന്നതുപോലെ മാത്രമേ ഈ മൈതനങ്ങള് നമ്മെ ഫീല്‍ ചെയ്യിക്കൂ.
ഇതെല്ലാം കാണുമ്പോള്‍ കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയ 1973ലെ മഹാരാജാസ് സ്റ്റേഡിയമാണ് മനസിലേക്ക് എത്തിയത്. ഹാര്‍ഡ് കോര്‍ട്ട് ടെന്നീസിലേതുപോലുള്ള സ്റ്റേഡിയമായിരുന്നു അന്നത്തേത്. ആ അനുഭവവും നേട്ടവുമാണ് ഇന്ന് എനിക്ക് അമേരിക്കയില്‍ ലോകകപ്പ് കാണാനും ആ കാഴ്ചകളും വിശേഷങ്ങളും "ദീപിക'യിലൂടെ പങ്കുവയ്ക്കാനും വഴിതെളിച്ചതെന്നതു കാലംകരുതിവച്ചതാകാം...
സ്ട്രോക്ക് ഉണ്ടായതിനാല്‍ ശരീരപ്രശ്നങ്ങള്‍ ധാരാളം. മക്കള്‍ (മകന് നിഖിലും മരുമകള്‍ രാജിക വിജയനും) നിര്‍ബന്ധിച്ചതുകൊണ്ടുമാത്രമാണ് അമേരിക്കയിലേക്ക് എത്തിയത്. ലോകകപ്പിനു മുമ്പുതന്നെ ഇവിടെ എത്തി. അതുകൊണ്ടുതന്നെ ഡാളസ് സ്റ്റേഡിയം അടക്കം നേരത്തേ സന്ദര്‍ശിക്കാന്‍ സാധിച്ചു. ഫ്രാന്‍സ് x സ്പെയിന് സെമിക്കായി 1500 ഡോളര്‍ (1.45 ലക്ഷം രൂപ) മുടക്കിയാണ് ടിക്കറ്റ് എടുത്തത്. അതുകൊണ്ടുതന്നെ സ്പെയിനിന്റെ ടിക്കി-ടാക്കയുടെ ഇപ്പോഴത്തെ സൗന്ദര്യത്തിനു നേരിട്ടു സാക്ഷ്യംവഹിക്കാനായി.
ഈ ലോകകപ്പില്‍ എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ച കളിക്കാരന് സ്പെയിനിന്റെ ലെഫ്റ്റ് ബാക്കായ മാര്‍ക്ക് കുക്കറെയ്യയാണ്. അതുപോലെ ലാമിന് യമാല്‍, പൗ കുബാര്‍സി... ഇവരുടെയെല്ലാം കളി നേരിട്ട് കാണാന്‍ സാധിച്ചത് മനസില്‍ നിറവായി. റീപ്ലേയും വിഎആറും എല്ലാം സ്റ്റേഡിയത്തിലെ വമ്പന്‍ സ്ക്രീനില്‍ വീണ്ടും കാണാമെന്നതും വിസ്മയാനുഭവമായി...
Tags : Football Sports SundayDeepika