പ്രതീകാത്മക ചിത്രം
ഈ ലോകകപ്പിലെതന്നെ ഏറ്റവും സമ്പൂർണവും സമഗ്രവുമായ ടീം പ്രകടനം. ഫ്രാൻസിനെതിരേ അതായിരുന്നു സ്പെയിൻ കാഴ്ചവച്ചത്. ലയണൽ മെസി, കിലിയൻ എംബപ്പെ, എർലിംഗ് ഹാലൻഡ്, ഹാരി കെയ്ൻ, ജൂഡ് ബെല്ലിങ്ഗം, മുഹമ്മദ് സല, സാദിയോ മാനെ, റൊമേലു ലുക്കാക്കു... ഇത്തവണ ലോകകപ്പ് തുടങ്ങിയതു മുതൽ അന്തരീക്ഷത്തിൽ മുഴങ്ങിക്കേട്ട പേരുകൾ. അക്കൂട്ടത്തിൽ ലാമിൻ യമാൽ എന്ന പേരും ഉണ്ടായിരുന്നു. പക്ഷേ, ലാമിൻ യമാൽ എപ്പോൾ തിളങ്ങും എന്നതിനെക്കുറിച്ചായിരുന്നു ടൂർണമെന്റ് പാതി പിന്നിട്ടപ്പോൾ മുതൽ കേട്ടുകൊണ്ടിരുന്നത്. യമാൽ തിളങ്ങിയില്ലെന്ന ദുസ്സൂചന ആ ചർച്ചകളിലുണ്ടായിരുന്നു.
ശരിയാണ്, യമാലിന് ഒരു സ്വപ്നരാത്രി ഉണ്ടായിരുന്നില്ല. പക്ഷേ, സ്പാനിഷ് അർമാഡ ഒരു കൂട്ടായ്മയാണ്. ഒരു ടീമാണ്. യമാലിനും അതറിയാം. വ്യക്തിഗത മികവിന്റെ നിമിഷങ്ങൾ വളരെ കുറച്ചുമാത്രം കാണുന്ന, ആകർഷകമായ ടീം ഗെയിമാണ് സ്പെയിനിന്റെ കരുത്ത്. ഫ്രാൻസിനെതിരായ സെമി അതിന്റെ ഉച്ചസ്ഥായിയിലുള്ള പ്രഖ്യാപനവും.
ആർലിംഗടണിലെ ഡ്രസിംഗ് റൂമിന്റെ ഇടനാഴിയിൽ വച്ച് കോച്ച് ലൂയിസ് ഡെ ലാ ഫ്യൂന്റെ തന്റെ "പിള്ളേർക്ക്' ഒരു സന്ദേശം നല്കി. കഴിഞ്ഞ അമ്പത് ദിവസമായി എന്നും പറഞ്ഞുകൊണ്ടിരിക്കുന്നത് തന്നെ. "ലോകത്തിലെ ഏറ്റവും മികച്ച ലൈനപ്പാണ് നമുക്കെതിരേ. പക്ഷേ, നമ്മളാണ് ലോകത്തിലെ ഏറ്റവും മികച്ച ടീം'. സ്വയം പ്രചോദിതരായി ആവേശത്തോടെ മൈതാനത്തേക്ക് നീങ്ങുന്ന ഒരുകൂട്ടം പ്രതിഭകളെ മികവിന്റെ കൊടുമുടി കയറ്റുന്ന വാക്കുകൾ! ഫ്രാൻസിനെ ഛിന്നഭിന്നമാക്കി തിരിച്ചുകയറുമ്പോൾ മാർക്ക് കുക്കറെയ്യയുടെ കമന്റ്. "എന്തൊരു കിടുക്കാച്ചി പ്രകടനം!' തൊട്ടുപിന്നാലെ ഡെ ലാ ഫ്യൂന്റെയ്ക്ക് ഒരു ഫോൺകോൾ. ഫിലിപ് രാജാവായിരുന്നു ലൈനിൽ. ഇതേകാര്യം തന്നെയാണ് അദ്ദേഹവും പറഞ്ഞത്. അൽപംകൂടി മാന്യമായ ഭാഷയിലായിരുന്നു എന്നുമാത്രം!
കളിക്കു പിന്നാലെ ലാമിൻ യമാലിന്റെ പോസ്റ്റ്. "ക്ഷമിക്കണം, ക്ഷമിക്കണം'. തുടർച്ചയായ മൂന്ന് വർഷങ്ങൾ. മൂന്ന് ടൂർണമെന്റുകൾ. ഒരേയൊരു ഫലം. 2024ൽ യൂറോ കപ്പ് സെമി ഫൈനലിൽ സ്പെയിൻ ഫ്രാൻസിനെ പുറത്താക്കി. 2025ൽ നേഷൻസ് ലീഗ് സെമി ഫൈനലിലും തനിയാവർത്തനം. ഇപ്പോഴിതാ ലോകകപ്പിലും.
തങ്ങൾക്ക് ഒരിക്കലും തൊടാൻ കഴിയില്ലെന്ന് ഉറപ്പുള്ള പന്തിന് പുറകെ ഓടുന്ന ഫ്രാൻസിനെയായിരുന്നില്ല ആരാധകർ പ്രതീക്ഷിച്ചത്. ആത്മവിശ്വാസത്തിന്റെ കൊടുമുടിയിൽ നിൽക്കുന്ന ഒരു ചിത്രമായിരുന്നു സ്പെയിൻ. ഫ്രാൻസാകട്ടെ എന്തുചെയ്യണമെന്നറിയാത്ത, ഒരു മറുപടിയുമില്ലാത്ത കളിക്കാരുടെ ഒരു കൂട്ടമായി ചിതറിയ ചിത്രമായി. കളിയുടെ അവസാന പാദംവരെ ഒരു നല്ല ഷോട്ട് പോലും ഗോളിലേക്ക് ഉതിർക്കാൻ കഴിയാതെ പോയ ദുരന്തം ഫ്രാൻസ് അർഹിച്ചിരുന്നില്ല എന്നതാണ് സത്യം.
ഇനി എംബപ്പെ-യമാൽ പോരാട്ടമായി കാണുകയാണെങ്കിലും വ്യക്തമായ വിജയിയുണ്ട്. പത്തൊമ്പതുകാരനായ യമാൽ 9-2 എന്ന നിലയിൽ ഏറെ മുന്നിലാണ്. പ്രതീക്ഷകളുടെ അമിതഭാരം ഈ കൗമാരക്കാരനെ സമ്മർദത്തിലാക്കിയില്ല. കോച്ചും ടീമും അതിന് അനുവദിച്ചില്ലെന്നതാണ് കാര്യം. അവരവനെ പൊതിഞ്ഞുപിടിച്ചു. യമാൽ കുറഞ്ഞ അപകടസാധ്യതകൾ മാത്രമേ എടുത്തുള്ളൂ. അതു ഭയമായിരുന്നില്ല. സ്പെയിൻ കൃത്യമായി നടപ്പാക്കിയ പദ്ധതിയുടെ ഭാഗമായിരുന്നു.
ഏതൊരു സ്പാനിഷ് കളിക്കാരനെ സംബന്ധിച്ചും ശരിയായ കാര്യമാണിത്. നിശ്ചയിച്ച റോൾ കൃത്യമായി മൈതാനത്ത് നടപ്പാക്കിയ അച്ചടക്കം. അതെ, അച്ചടക്കം എന്ന വാക്കാണ് ഇത്തവണത്തെ സ്പാനിഷ് ടീമിന്റെ മുഖമുദ്ര. ഗോൾകീപ്പർ ഉനായ് സിമോൺ തുടങ്ങി റോഡ്രിയും ഓൾമോയും ഫാബിയൻ റൂയിസും പൗ കുബാർസിയും എയ്മെറിക് ലാപോർട്ടെയും വരെ. ഒരു ഫുട്ബോൾ മൈതാനംപോലുമില്ലാത്ത ഗ്രാമത്തിൽനിന്നാണ് കുബാർസിയെന്ന യുവതാരത്തിന്റെ വരവ്. ഈ ലോകകപ്പിലെ ഏറ്റവും മികച്ച സെന്റർ ബാക്ക് എന്ന പദവിയിലാകും ആ യാത്ര അവസാനിക്കുക. എന്തായാലും ഫ്രാൻസിന് ആശ്വസിക്കാൻ ചെറിയ വകയുണ്ട്. ഫൈനലിൽ ലാപോർട്ടെ ഒഴുക്കുന്ന വിയർപ്പുതുള്ളികൾക്ക് ഫ്രഞ്ച് ഗന്ധവുമുണ്ടാകും!
ശാന്തനായ മൈക്കൽ ഒയർസബാലിന് അഞ്ചു ഗോളുകളുണ്ട്. ലോകകപ്പിൽ മറ്റൊരു സ്പെയിൻകാരനും ഇത്രയുമില്ല. കുക്കറെയ്യയ്ക്ക് രണ്ട് അസിസ്റ്റുകളും പെഡ്രോ പൊറോയ്ക്ക് രണ്ട് ഗോളുകളും. തീർച്ചയായും സ്പെയിനിന്റെ തുടക്കം പതുക്കെയായിരുന്നു. മറ്റുള്ളവർ കരുതിയത് എന്തായാലും അവർ ഭാവനചെയ്തയിടത്താണ് ഇപ്പോഴവർ നിൽക്കുന്നത്. ഫൈനൽ പോരാട്ടം. എതിരാളി മെസിയുടെ അർജന്റീന. നിയന്ത്രിത ടിക്കിടാക്കയുടെ മുന്നേറ്റം.
പന്ത് കൂടുതൽ സമയം കൈവശം വച്ചുള്ള കളിശൈലി സ്പെയിന്റെ സ്വത്വത്തിന്റെ ഭാഗമാണ്. ലളിതമാണ് യുക്തി. പന്ത് നിങ്ങളുടെ കൈവശമില്ലെങ്കിൽ ഉദ്ദേശിക്കുന്ന രീതിയിൽ എതിരാളികളെ അക്രമിക്കാൻ സാധിക്കില്ല. പരിചയസമ്പന്നരായ റോഡ്രിയും ഫാബിയൻ റൂയിസും ചേർന്ന് മിഡ്ഫീൽഡ് പോരാട്ടത്തിൽ വളരെ എളുപ്പത്തിൽ ജയം കണ്ടു. പിന്തുണയ്ക്കാൻ ഡാനി ഓൾമോയും. സ്പെയിന് പന്ത് നഷ്ടമാകുമ്പോൾ പ്രതിരോധത്തിലേക്കിറങ്ങി കളി ഭംഗിയായി കോർത്തിണക്കാൻ ഓൾമോയ്ക്ക് കഴിഞ്ഞു. സ്പെയിൻ സമ്മർദത്തിലായപ്പോഴൊക്കെ ഫുൾ ബാക്കുകളായ മാർക്ക് കുക്കറെയ്യയും പെഡ്രോ പൊറോയും രക്ഷാകവചമാകുകയും ചെയ്തു.
പന്തിൻമേലുള്ള ശാന്തതയും ആധിപത്യവുമായിരുന്നു ഈ ലോകകപ്പിൽ സ്പെയിനിന്റെ ശക്തി. അവരുടെ പാസിംഗ് നെറ്റ്വർക്കിന്റെ സന്തുലിതാവസ്ഥ അസാധ്യമായി. പന്ത് കൈവശമുള്ളപ്പോഴും ഇല്ലാത്തപ്പോഴും സ്പെയിന്റെ കളിയിൽ ആ തുലനാവസ്ഥയുണ്ട്. ഇത് വർഷങ്ങളുടെ അധ്വാനത്തിലൂടെ രൂപപ്പെടുത്തിയെടുത്ത ശൈലിയാണ്. എത്രത്തോളം സമ്പൂർണമായ ടീമാണ് സ്പെയിൻ എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമായിരുന്നു ഫ്രാൻസിനെതിരായ സെമി.
Tags : Spanish Armada SundayDeepika Football Sports