x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വയനാടിന്‍റെ കായിക മുഖം മാറ്റാൻ രണ്ട് സ്റ്റേഡിയങ്ങള്‍, മികച്ച സൗകര്യങ്ങൾ

ടി.എം. ജയിംസ്
Published: February 27, 2026 11:58 AM IST | Updated: February 27, 2026 11:58 AM IST

ഓംകാരനാഥന്‍ ഇന്‍ഡോര്‍ സ്റ്റേഡിയം

കല്‍പ്പറ്റ: കായിക വികസന രംഗത്ത് വയനാടിനു മുതല്‍ക്കൂട്ടായി രണ്ട് സ്റ്റേഡിയങ്ങള്‍. 2022 സെപ്റ്റംബറില്‍ മുണ്ടേരി മരവയലില്‍ പ്രവര്‍ത്തനം തുടങ്ങിയ എം.കെ. ജിനചന്ദ്രന്‍ സ്മാരക ജില്ലാ സ്റ്റേഡിയമാണ് ഇതിലൊന്ന്. ഇന്ന് അമ്പിലേരിയില്‍ മന്ത്രി വി. അബ്ദുറഹ്മാന്‍ നാടിനു സമര്‍പ്പിച്ച ഓംകാരനാഥന്‍ ഇന്‍ഡോര്‍ സ്റ്റേഡിയമാണ് രണ്ടാമത്തേത്. അന്താരാഷ്‌ട്ര നിലവാരത്തില്‍ പരിശീലനത്തിനും മത്സരങ്ങള്‍ക്കും സൗകര്യമുള്ളതാണ് രണ്ട് സ്റ്റേഡിയങ്ങളും. കല്‍പ്പറ്റ ടൗണിന് മൂന്ന് കിലോമീറ്റര്‍ പരിധിയിലാണ് രണ്ട് സ്റ്റേഡിയങ്ങളും.

മികച്ച സൗകര്യങ്ങൾ

18.67 കോടി രൂപ ചെലവിലാണ് ജില്ലാ സ്റ്റേഡിയം നിര്‍മിച്ചത്. ദേശീയ നിലവാരത്തില്‍ മത്സരങ്ങള്‍ നടത്തുന്നതിനു പര്യാപ്തമായ എട്ട് ലൈനുകളുള്ള 400 മീറ്റര്‍ സിന്തറ്റിക് ട്രാക്ക്, സ്വാഭാവിക പ്രതലത്തോടുകൂടിയ ഫുട്‌ബോള്‍ ഗ്രൗണ്ട്, 26,900 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വിഐപി ലോഞ്ച്, ഓഫീസ് മുറികള്‍, 9,400 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഹോസ്റ്റല്‍ കെട്ടിടം, പൊതു ശൗചാലയം, ജലവിതരണ സംവിധാനം, മഴവെള്ള സംഭരണി, 9,500 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ രണ്ടു നിലകളില്‍ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് എന്നിവ സ്റ്റേഡിയത്തിന്‍റെ ഭാഗമാണ്.

1987ല്‍ അന്നത്തെ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്‍റും പ്ലാന്‍ററുമായ എം.ജെ. വിജയപദ്മനാണ് ചന്ദ്രപ്രഭ ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ വകയായി സ്റ്റേഡിയത്തിനു ഭൂമി ലഭ്യമാക്കിയത്. എട്ട് ഏക്കര്‍ സ്ഥലം വിലയ്ക്കു വാങ്ങി അദ്ദേഹം സ്‌പോര്‍ട്‌സ് കൗണ്‍സിലിനു സൗജന്യമായി നല്‍കുകയായിരുന്നു. 2016ലെ സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ എംഎല്‍എ സി.കെ. ശശീന്ദ്രന്‍റെയും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്‍റെയും ശ്രമഫലമായാണ് സ്റ്റേഡിയം നിര്‍മാണത്തിനു ഫണ്ട് അനുവദിച്ചത്.

അമ്പിലേരിയില്‍ നഗരസഭ വിലയ്ക്കുവാങ്ങിയതും ധാരണാപത്രപ്രകാരം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിനു കൈമാറിയതുമായ അഞ്ച് ഏക്കറിലാണ് ഇന്‍ഡോര്‍ സ്റ്റേഡിയം. കിഫ്ബിയിലൂടെ 42 കോടി രൂപ ചെലവഴിച്ചാണ് സ്റ്റേഡിയം യാഥാര്‍ഥ്യമാക്കിയത്. 2019ല്‍ അന്നത്തെ കായികമന്ത്രി ഇ.പി. ജയരാജനാണ് സ്റ്റേഡിയത്തിനു ശിലയിട്ടത്.

110 മീറ്റര്‍ നീളവും 40 മീറ്റര്‍ വീതിയുമുള്ളതാണ് സ്റ്റേഡിയം. ഒരേസമയം 13 കായിക ഇനങ്ങളുടെ പരിശീലനത്തിനും മത്സരത്തിനും സൗകര്യമുണ്ട്. രണ്ട് സ്വിമ്മിംഗ് പൂള്‍ സ്റ്റേഡിയത്തിന്‍റെ ഭാഗമാണ്. ഇതില്‍ ഒന്ന് 90 മീറ്റര്‍ നീളത്തില്‍ അന്താരാഷ്‌ട്ര നിലവാരത്തിൽ‍ തയാറാക്കിയതാണ്. പ്രാക്ടീസിംഗ് പൂളാണ് രണ്ടാമത്തേത്. മലബാറില്‍ രണ്ട് സ്വിമ്മിംഗ് പൂള്‍ ഉള്ള ഏക ഇന്‍ഡോര്‍ സ്‌റ്റേഡിയമാണ് അമ്പിലേരിയിലേത്.

 

K-Rail Survey

ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് ഏകദേശം ഒന്നര കിലോമീറ്റര്‍ മാറിയാണ് മരവയല്‍ ജില്ലാ സ്റ്റേഡിയം. മുന്‍ എംഎല്‍എ സി.കെ. ശശീന്ദ്രനും നഗരസഭ മുന്‍ ചെയര്‍മാന്‍ എ.പി. ഹമീദും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ ഭാരവാഹികളും മുന്‍കൈയെടുത്ത് നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മാണത്തിനു വഴിയൊരുക്കിയത്. വൈത്തിരിയില്‍ കായികാധ്യാപകനായിരുന്ന ഓംകാരനാഥന്‍റെ പേരാണ് സ്റ്റേഡിയത്തിനു നല്‍കിയത്.
നിരവധി സംസ്ഥാനതല മത്സങ്ങള്‍ക്കാണ് ഇതിനകം ജില്ലാ സ്റ്റേഡിയം വേദിയായത്. കുടുംബശ്രീ സംസ്ഥാന മിഷന്‍ സംഘടിപ്പിച്ച പ്രഥമ ട്രൈബല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്‍റ് ഇന്നു മുതല്‍ നടത്തുന്നത് ജില്ലാ സ്റ്റേഡിയത്തിലാണ്.

Tags : stadiums Wayanad sports facilities

Recent News

Corehub Up