പ്രതീകാത്മക ചിത്രം
മുംബൈ: പശ്ചിമേഷ്യൻ യുദ്ധം അവസാനിക്കുന്നതിലെ അനിശ്ചിതത്വവും ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനയും മൂലം ഇന്ത്യൻ ഓഹരിവിപണിയിലെ പ്രധാന സൂചികകളായ സെൻസെക്സും നിഫ്റ്റി 50യും ഇന്നലെ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. തുടർച്ചയായ അഞ്ചാം ദിവസമാണ് വിപണിയിൽ നഷ്ടമുണ്ടാകുന്നത്.
സെൻസെക്സ് 281 പോയിന്റ് താഴ്ന്ന് 77728ലും നിഫ്റ്റി 78 പോയിന്റ് നഷ്ടത്തിൽ 24287ലും വ്യാപാരം പൂർത്തിയാക്കി. എന്നാൽ, ഇതിനു വിപരീതമായി വിശാല വിപണിയിലെ നിഫ്റ്റി സ്മോൾകാപ്, നിഫ്റ്റി മിഡ്കാപ് സൂചികകൾ ഉയർന്നാണ് ക്ലോസ് ചെയ്തത്.
മേഖലാ സൂചികകളിൽ നിഫ്റ്റി ഐടി (1.75 %) ആണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടു. എഫ്എംസിജി ഒരു ശതമാനത്തിനു മുകളിൽ താഴ്ന്നു. നിഫ്റ്റി മെറ്റൽ, നിഫ്റ്റി റിയൽറ്റി എന്നിവ ഒരു ശതമാനത്തിനു മുകളിൽ നേട്ടമുണ്ടാക്കി.
എൻഎസ്ഇയിൽ 1683 ഓഹരികൾ ഉയരുകയും 115 ഓഹരികളിൽ മാറ്റമില്ലാതെ തുടരുകയും ചെയ്തപ്പോൾ 1825 എണ്ണത്തിൽ നഷ്ടം നേരിട്ടു. ഇതോടെ വിപണിയുടെ പൊതുവായ തരംഗം നിഷേധാത്മകമായി തുടർന്നു.
വിപണിയുടെ തകർച്ചയ്ക്കു കാരണങ്ങൾ
അസംസ്കൃത എണ്ണവില ഉയർച്ച: പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കാൻ യുഎസും ഇറാനും സമാധാന ധാരണകളൊന്നും ഉണ്ടാകാത്ത പശ്ചാത്തലത്തിലും വാരാന്ത്യത്തിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള ടാങ്കർ ഗതാഗതം മന്ദഗതിയിലായതിനെത്തുടർന്നും ഇന്നലെ ക്രൂഡ് ഓയിൽ വില ഒരു ശതമാനം വർധിച്ചു.
ഐടി ഓഹരികളിൽ തിരിച്ചടി: ഇൻഫോസിസ്, എച്ച്സിഎൽ ടെക്, ടിസിഎസ്, ടെക് മഹീന്ദ്ര എന്നിവയുടെ ഓഹരികൾക്ക് നഷ്ടം നേരിട്ടു. ബുധനാഴ്ച പുറത്തുവരാനിരിക്കുന്ന യുഎസ് ഫെഡറൽ റിസർവിന്റെ ജൂലൈ മാസത്തെ യോഗത്തിലെ തീരുമാനങ്ങൾ വരാനിരിക്കേ ഈ ഇടിവ്.