Business
ഓഹരി സൂചിക തുടർച്ചയായ രണ്ടാം വാരവും മികവിൽ. മധ്യപൂർവേഷ്യ വെടിയൊച്ചയിൽ നിന്നും ശാന്തതയിലേക്ക് പ്രവേശിക്കുന്നതു വിദേശ ഫണ്ടുകളുടെ ശ്രദ്ധ ഏഷ്യൻ മാർക്കറ്റുകളിലേക്കു തിരിക്കാം. പിന്നിട്ട വാരം അവർ വാങ്ങലുകാരായിരുന്നു. എന്നാൽ, നിഫ്റ്റി ഫ്യൂച്ചറിൽ ഷോർട്ട് പൊസിഷനുകളുടെ എണ്ണ ഉയരുന്നത് ആശങ്കയ്ക്ക് ഇടയാക്കും.
യുഎസ് ‐ ഇറാൻ സമാധന നീക്കം സാമ്പത്തിക മേഖലയിൽ ഉണർവിനു വഴി തെളിച്ച ഘട്ടത്തിലാണ് ഇസ്രയേൽ വീണ്ടും ആക്രമണം നടത്തിയത് ഹോർമുസ് കടലിടുക്ക് അടയ്ക്കാൻ ഇറാനെ പ്രേരിപ്പിച്ചു. കപ്പൽ ഗതാഗതം പുനരാരംഭിച്ച വിവരം ക്രൂഡ് ഓയിൽ വിലയിൽ ശക്തമായ സാങ്കേതിക തിരുത്തലിനു വഴിയൊരുക്കി.
എന്നാൽ, വെടിനിർത്തൽ വ്യവസ്ഥ ലംഘിച്ചത് എണ്ണ ചൂടുപിടിക്കാൻ ഇടയാക്കും. അതായത് ഡോളറും ക്രൂഡ് ഓയിലും ഹ്രസ്വകാല തിരിച്ചുവരവിന് ശ്രമിച്ചാൽ അത് ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വീണ്ടും വിള്ളലുളവാക്കും.
സ്വിറ്റ്സർലൻഡിൽ സമാധന ചർച്ചകൾക്ക് തുടക്കം കുറിച്ചത് പ്രതീക്ഷപകരുന്നു. അനുകൂല തീരുമാനങ്ങൾ പുറത്തുവന്നാൽ സ്വർണവും എണ്ണയും വില്പന സമ്മർദത്തിലാവും, മഞ്ഞലോഹം 3600‐3800 ഡോളറിലേക്ക് മുഖം തിരിക്കും, ക്രൂഡ് ഓയിലിന് 75.90 ഡോളറിൽ സപ്പോർട്ടുണ്ട്.
സെൻസെക്സ് 1275 പോയിന്റും നിഫ്റ്റി സൂചിക 390 പോയിന്റും പ്രതിവാര മികവിലാണ്. ഉണർവ് നിലനിർത്തുമെന്ന പ്രതീക്ഷയിലാണ് ബുൾ ഓപ്പറേറ്റർമാർ. അതേസമയം, വിപണിയുടെ അടിയൊഴുക്ക് ഇപ്പോഴും കരടികൾക്ക് അനുകൂലമാണ്. ജൂൺ ഫ്യൂച്ചറിലെ ചലനങ്ങൾ ബെയറിഷായതിനാൽ പ്രാദേശിക നിക്ഷേപകർ ജാഗ്രത പാലിക്കുന്നതാവും നല്ലത്. താഴ്ന്ന റേഞ്ചിൽ പുതിയ വാങ്ങലുകൾക്ക് അവസരം കാത്തുനിൽക്കുന്ന ദീർഘകാല നിക്ഷേപകർ സാഹചര്യം പ്രയോജനപ്പെടുത്താം.
മൺസൂൺ ദുർബലമായത് കാർഷിക മേഖലയിൽ ആശങ്ക പരത്തുന്നു. കാലവർഷം ഈ വാരം മധ്യ ഇന്ത്യയിൽ സജീവമായാൽ മാത്രമേ ജൂലൈ ആദ്യം ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് വേണ്ടത്ര മഴ ലഭിക്കൂ. മഴയുടെ കുറവ് ഖരിഫ് വിളകളുടെ വിത്തിടലിനെ ബാധിച്ചു.
നിഫ്റ്റി 23,995ൽ നിന്നും 23,800ലേക്ക് തളർന്ന അവസരം വിദേശ ഓപ്പറേറ്റർമാർ പ്രയോജനപ്പെടുത്തിയതോടെ 24,187 വരെ ഉയർന്നു. വാരാന്ത്യം സൂചിക 24,013 പോയിന്റിലാണ്. ഈവാരം നിഫ്റ്റിക്ക് ആദ്യ സപ്പോർട്ട് 23,840 പോയിന്റിലാണ്, വില്പനക്കാർ പിടിമുറുക്കിയാൽ തിരുത്തൽ 23,667 - 23,321 റേഞ്ചിലേക്ക് നീളാം. അനുകൂല വാർത്തകൾക്ക് വിപണിയെ 24,186 – 24,359ലേക്ക് ഉയർത്താനുമാവും. ഈ പ്രതിരോധങ്ങൾ തകർക്കാനുള്ള കരുത്ത് സ്വരൂപിച്ചാൽ 24,705നെ ലക്ഷ്യമാക്കും.
നിഫ്റ്റി ജൂൺ ഫ്യൂച്ചേഴ്സ് 23,800ൽനിന്നും 24,210 വരെ മുന്നേറിയ ശേഷം വാരാന്ത്യം 24,060 റേഞ്ചിലാണ്. തൊട്ട് മുൻവാരത്തിലെ പോലെ ഊഹക്കച്ചവടക്കാരിൽനിന്നുള്ള ഷോർട്ട് കവറിംഗ് മുന്നേറ്റത്തിനു വഴിയൊരുക്കി. ജൂൺ ഫ്യൂച്ചേഴ്സ് ഒന്നര ശതമാനം വർധിച്ചപ്പോൾ ഓപ്പൺ ഇന്ററസ്റ്റ് ഒന്‍പത് ശതമാനം ഇടിഞ്ഞ് 165 ലക്ഷം കരാറുകളായി.
സെൻസെക്സ് 75,527 പോയിന്റിൽനിന്നും ശക്തമായ വാങ്ങൽ താത്പര്യത്തിൽ 77,470 വരെ കയറി. ഇതിനിടയിലെ പ്രതികൂല വാർത്തകൾ വാരാന്ത്യം നിക്ഷേപകരെ വില്പനക്കാരാക്കിയതോടെ 76,495ലേക്ക് ഇടിഞ്ഞെങ്കിലും ക്ലോസിംഗിൽ 76,802ലാണ്. ബുൾ ഓപ്പറേറ്റർമാർക്ക് സൂചികയെ 77,440 – 78,079ലേക്ക് ഉയർത്താനാകും. ലാഭമെടുപ്പിനു നീക്കം നടന്നാൽ സെൻസെക്സിന് 76,192 – 75,583 പോയിന്റിൽ താങ്ങ് പ്രതീക്ഷിക്കാം.
വിദേശ ഫണ്ടുകൾ 1774.38 കോടി രൂപയുടെ വില്പനയും 5386.52 കോടി രൂപയുടെ നിക്ഷേപവും നടത്തി. ആഭ്യന്തര ഫണ്ടുകൾ 8268.07 കോടി രൂപയുടെ ഓഹരികൾ വ്യാഴാഴ്ച വരെ ശേഖരിച്ചു, വാരാന്ത്യ ദിനം അവർ 1159.64 കോടി രൂപയുടെ വില്പന നടത്തി.
രൂപ മികവിനുള്ള തയാറെടുപ്പിലാണ്. 95.47ൽനിന്നും 94.18ലേക്ക് മൂല്യം ശക്തിപ്രാപിച്ച ശേഷം വീണ്ടും 95.30ലേക്ക് ദുർബലമായെങ്കിലും ക്ലോസിംഗിൽ 94.31ലാണ്. സാങ്കേതിക ചലനങ്ങൾ വിലയിരുത്തിയാൽ 94.80 - 94.50ലേക്ക് ശക്തിപ്രാപിക്കാം. 95.50ൽ താങ്ങുണ്ട്.
രാജ്യാന്തര സ്വർണ വില ട്രോയ് ഔൺസിന് 4269 ഡോളറിൽ നിന്നും 4382 വരെ ഉയർന്നതിനിടയിലെ വിൽപ്പന സമ്മർദത്തിൽ 4123ലേക്ക് ഇടിഞ്ഞെങ്കിലും വ്യാപാരാന്ത്യം 4155 ഡോളറിലാണ്. മാസാരംഭത്തിൽ സൂചന നൽകിയതാണു വിപണി സെല്ലിംഗ് മൂഡിലായതിനാൽ 3800 -3600 ഡോളറിലേക്ക് വരും മാസങ്ങളിൽ തിരുത്തിനു ശ്രമം നടത്തുമെന്നത്.
എംസിഎക്സിൽ സ്വർണ അവധി വില രണ്ട് ശതമാനം ഇടിഞ്ഞു, 1,50,528 രൂപയിൽ നിന്ന് 1,47,200ലേക്ക് താഴ്ന്നു. വിപണിയുടെ ചലനങ്ങൾ കണക്കിലെടുത്താൽ 1,41,000ലേക്ക് കുറയാം, ഈ സപ്പോർട്ട് നഷ്ടപ്പെട്ടാൽ ജൂലൈയിൽ 1,39,000 ൽ ഇടപാടുകൾക്ക് സാധ്യത.
Business
മുംബൈ: ഇന്ത്യൻ ഓഹരിവിപണി മുന്നേറ്റത്തോടെ പുതിയ ആഴ്ചയ്ക്കു തുടക്കമിട്ടു. യുഎസ്-ഇറാൻ സമാധാനകരാറിനു ധാരണയിലെത്തിയതും അസംസ്കൃത എണ്ണവില കുത്തനെ ഇടിഞ്ഞതും ഉൾപ്പെടെയുള്ള അനുകൂല ഘടകങ്ങൾ ദലാൽ സ്ട്രീറ്റിനു കരുത്തേകി.
ആഗോളവിപണികളിലെ നേട്ടത്തിനു സമാനമായ മുന്നേറ്റം നടത്തിയ ഇന്ത്യയുടെ പ്രധാന സൂചികകളായ സെൻസെക്സും നിഫ്റ്റി 50യും ഏകദേശം ഒരു ശതമാനത്തിനടുത്ത് ഉയർന്നു.
സെൻസെക്സ് 736 പോയിന്റ് (0.97%) മുന്നേറ്റത്തോടെ 76,264ലും നിഫ്റ്റി 231 പോയിന്റ് (0.98%) നേട്ടത്തിൽ 23,854ലും വ്യാപാരം പൂർത്തിയാക്കി. വിപണിയിലുണ്ടായ ഈ കുതിപ്പ് ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത എല്ലാ കന്പനികളുടെ വിപണി മൂല്യത്തിലേക്ക് എട്ടു ലക്ഷം കോടി രൂപയിലേറെ എത്തിച്ചു. ഇതോടെ ആകെ വിപണി മൂല്യം 470 കോടി ലക്ഷം രൂപയിലെത്തിച്ചു.
വിശാലവിപണികളും നേട്ടമുണ്ടാക്കി. നിഫ്റ്റി മിഡ്കാപ് 100, സ്മോൾകാപ് 100 സൂചികകൾ ഒരു ശതമാനത്തിലേറെ ഉയർന്നു. വിപണിയുടെ ചാഞ്ചാട്ടങ്ങളുടെ അളവുകോലായ ഇന്ത്യ വിക്സ് മൂന്നു ശതമാനത്തിലധികം ഇടിഞ്ഞ് 14.30ൽ എത്തി.
വിവിധ മേഖലകളെ നോക്കിയാൽ നിഫ്റ്റി റിയൽറ്റി സൂചിക (3.96%) ഉയർന്ന് നേട്ടത്തിൽ മുൻപന്തിയിലെത്തി. എന്നാൽ, ഫാർമ, മീഡിയ, ഹെൽത്ത്കെയർ എന്നിവയ്ക്ക് ഇടിവ് നേരിട്ടു. എൻഎസ്ഇയിൽ 2510 ഓഹരികൾ മുന്നേറിയപ്പോൾ 830 എണ്ണത്തിന് നഷ്ടമുണ്ടായി. 113 ഓഹരികളുടെ വിലയിൽ മാറ്റമുണ്ടായില്ല.
എണ്ണ വില ഇടിഞ്ഞു
യുഎസും ഇറാനും തമ്മിൽ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാനക്കരാറിന് ധാരണയിലെത്തിയെന്ന പ്രഖ്യാപനത്തിനു പിന്നാലെ അസംസ്കൃത എണ്ണവില ഇടിഞ്ഞു. ഈ കരാറോടെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം പുനരാരംഭിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു.
ബ്രെന്റ് ക്രൂഡ് വില നാലു ശതമാനത്തിലേറെ ഇടിഞ്ഞ് ബാരലിന് 83 ഡോളറിലെത്തി. ഇതിനു ആഗോള ഓഹരിവിപണികളിൽനിന്ന് പോസിറ്റിവ് പ്രതികരണമാണുണ്ടായത്, പ്രത്യേകിച്ച് ഏഷ്യയിലെ വിപണികൾ.
ഫെബ്രുവരി അവസാനത്തോടെ ആരംഭിച്ച യുദ്ധത്തിനു മുന്‍പ് ക്രൂഡ് ഓയിലിന് ബാരലിന് 70 ഡോളറിൽ താഴെയായിരുന്നു. യുദ്ധസമയത്ത് ബാരലിന് 120 ഡോളർവരെയാണ് ഉയർന്നത്.
രൂപയ്ക്ക് ഉണർവ്
ഡോളറിനെതിരേ രൂപയുടെ മൂല്യം 47 പൈസ ഉയർന്ന് 94.71ൽ ക്ലോസ് ചെയ്തു. മുൻ ദിവസത്തെ ക്ലോസിംഗ് നിരക്കായ 95.11ൽനിന്ന് 0.4ശതമാനം വർധനയാണ്. ഇത് കഴിഞ്ഞ അഞ്ച് ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കാണ്.
Business
മുംബൈ: ഇന്ത്യൻ ഓഹരിവിപണിക്ക് ഇന്നലെ തിളക്കമാർന്ന നേട്ടം. കഴിഞ്ഞ ദിവസങ്ങളിൽ വിപണിയിലുണ്ടായ സമ്മിശ്ര പ്രകടനത്തിനുശേഷം സെൻസെക്സും നിഫ്റ്റിയും ഇന്നലെ രണ്ടു ശതമാനത്തോളമാണ് ഉയർന്നത്.
യുഎസും ഇറാനും സമാധാന ചർച്ചയിലെ പ്രതീക്ഷകൾ ക്രൂഡ് ഓയിൽ വിലയിലുണ്ടായ ഇടിവ്, മെച്ചപ്പെട്ട ആഗോള വിപണി സാഹചര്യം എന്നിവ നിക്ഷേപകരുടെ ആത്മവിശ്വാസം ഉയർത്തിയത് ഇന്ത്യൻ വിപണിക്ക് ഗുണം ചെയ്തു.
സെൻസെക്സ് 1695 പോയിന്റ് (2.30%) ഉയർന്ന് 75,528ലും നിഫ്റ്റി 50 സൂചിക 461 പോയിന്റ് (1.99%) 23623ലും വ്യാപാരം പൂർത്തിയാക്കി. വിപണിയിലുണ്ടായ ഈ കുതിപ്പ് ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത മൊത്തം കന്പനികളുടെ വിപണി മൂല്യത്തിലേക്ക് ഏകദേശം 10 ലക്ഷം കോടി രൂപ കൂടി കൂട്ടിച്ചേർത്തു. ഇതോടെ ആകെ വിപണി മൂല്യം 462 ലക്ഷം കോടി രൂപയോളമായി ഉയർന്നു.
നിഫ്റ്റി മിഡ്കാപ് 100, നിഫ്റ്റി സ്മോൾകാപ് 100 എന്നിവ യാഥാക്രമം 2.43 ശതമാനവും 2.80 ശതമാനവും മുന്നേറിയതോടെ വിപണിയിലെ മുന്നേറ്റം പൊതുവായ ഒന്നായിരുന്നു. നിഫ്റ്റി ഐടി (0.09%) ഒഴികെ എല്ലാ മേഖലാ സൂചികകളും ഉയർന്നു. നിഫ്റ്റി പ്രൈവറ്റ് ബാങ്ക്, പൊതുമേഖലാ ബാങ്ക്, ധനകാര്യം, റിയൽറ്റി സൂചികകൾ ഏകദേശം മൂന്നു ശതമാനം വീതം നേട്ടമുണ്ടാക്കി.
വിപണിയിലെ ചാഞ്ചാട്ടങ്ങളുടെ അളവുകോലായ ഇന്ത്യ വിക്സ് 5.73 ശതമാനം കുറഞ്ഞ് 14.72ലേക്കു താഴ്ന്നു.
ക്രൂഡ് ഓയിൽ വില ഇടിഞ്ഞു
യുഎസ്-ഇറാൻ സമാധാന കരാർ എത്രയും വേഗം യാഥാർഥ്യമാകുമെന്ന പ്രതീക്ഷകൾ വർധിച്ചതിനെത്തുടർന്ന് ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട അനുകൂല സാഹചര്യങ്ങളുമാണ് ക്രൂഡ് ഓയിൽ വിലയിൽ ഇടിവുണ്ടാക്കിയത്.
ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് നാലു ശതമാനം ഇടിഞ്ഞ് ബാരലിന് 87 ഡോളറിൽ താഴെയും ഡബ്ല്യുടിഐ ക്രൂഡ് ഫ്യൂച്ചേഴ്സ് നാലു ശതമാനത്തിലധിക്കം താഴ്ന്ന് ബാരലിന് 83 ഡോളറിലും വ്യാപാരം നടത്തി. ഹോർമുസ് കടലിടുക്ക് അടച്ചതിനെത്തുടർന്ന് ഏപ്രിലിൽ ആഗോള വിപണികളെ ആശങ്കയിലാഴ്ത്തിക്കൊണ്ട് എണ്ണ വില 120 ഡോളറിനു മുകളിലേക്ക് കുതിച്ചുയർന്നിരുന്നു. അതിനുശേഷമാണ് ഈ വലിയ ഇടിവുണ്ടായിരിക്കുന്നത്.
രൂപയ്ക്ക് നേട്ടം
ക്രൂഡ് ഓയിൽ വിലയിൽ കുത്തനെയുണ്ടായ ഇടിവിനെത്തുടർന്ന് ഡോളറിനെതിരേ രൂപ 77 പൈസ നേട്ടത്തോടെ 95.08ൽ ക്ലോസ് ചെയ്തു. ആഭ്യന്തര ഓഹരി വിപണിയിലെ മുന്നേറ്റവും ഡോളർ ദുർബലമായതുമാണ് രൂപയ്ക്കു കരുത്തായത്.
Business
മുംബൈ: ആഗോള ഓഹരിവിപണികളിലുണ്ടായ കനത്ത ഇടിവിനെയും അസംസ്കൃത എണ്ണ വിലയിലുണ്ടായ പെട്ടെന്നുള്ള വർധനയെയും തുടർന്ന് ഇന്ത്യയുടെ പ്രധാന സൂചികകളായ സെൻസെക്സും നിഫ്റ്റിയും വലിയ തകർച്ച നേരിട്ടു. പശ്ചിമേഷ്യയിൽ വീണ്ടും ശക്തമാകുന്ന സംഘർഷാവസ്ഥയാണ് വിപണിയെ ഇടിവിലേക്കു നയിച്ചത്.
വിപണി തുടർച്ചയായ രണ്ടാം സെഷനിലാണ് തകരുന്നത്. ബിഎസ്ഇ സെൻസെക്സ് 719 പോയിന്റ് (0.97%) നഷ്ടത്തിൽ 73,524ൽ വ്യാപാരം പൂർത്തിയാക്കി. വ്യാപാരത്തിനിടെ സെൻസെക്സിൽ 924 പോയിന്റിന്റെ ഇടിവുണ്ടായിരുന്നു. 50 ഓഹരികളുടെ എൻഎസ്ഇ നിഫ്റ്റി 244 പോയിന്റ് (1.04%) താഴ്ന്ന് 23,123ൽ ക്ലോസ് ചെയ്തു. വ്യാപാരത്തിനിടെ നിഫ്റ്റി 296.55 പോയിന്റ് വരെ താഴ്ന്നിരുന്നു.
ക്രൂഡ് ഓയിൽ വില ഉയർന്നു
ഇസ്രയേലും ഇറാനും പരസ്പരം മിസൈൽ ആക്രമണം നടത്തിയതിനെത്തുടർന്ന് ക്രൂഡ് ഓയിൽ വില കുതിച്ചുകയറി. ബ്രെന്റ് ക്രൂഡിന്റെ വില ഒരു ശതമാനത്തിലേറെ ഉയർന്ന് ബാരലിന് 94 ഡോളർ കടന്നു. ഡബ്ല്യുടിഐ ക്രൂഡ് വിലയും ഒരു ശതമാനത്തിനു മുകളിലേക്കു കയറി ബാരലിന് 92 ഡോളറിനടുത്തെത്തി.
രൂപയ്ക്ക് ഇടിവ്
ഇന്നലെ ഡോളറിനെതിരേ രൂപയുടെ മൂല്യം 56 പൈസ ഇടിഞ്ഞ് 95.74 എന്ന നിലവാരത്തിൽ വ്യാപാരം പൂർത്തിയാക്കി.
വർധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ കാരണം ആഗോള വിപണിയിൽ നിക്ഷേപകർ സുരക്ഷിത നിക്ഷേപങ്ങളിലേക്ക് മാറിയതും ഇതിനെത്തുടർന്ന് യുഎസ് ഡോളർ ശക്തിപ്രാപിച്ചതും, ഒപ്പം അസംസ്കൃത എണ്ണവില ഉയർന്ന നിലയിൽ തുടരുന്നതും രൂപയ്ക്ക് മേൽ സമ്മർദമുണ്ടാക്കി.
Business
ടെക്നോളജി വിഭാഗം ഓഹരികളിൽ അലയടിച്ച വില്പന സമ്മർദം അമേരിക്കൻ മാർക്കറ്റായ നാസ്ദാക്കിനെ പിടിച്ചുലച്ചത് യൂറോ- ഏഷ്യൻ ഓഹരി ഇൻഡക്സുകളെ പ്രകമ്പനം കൊള്ളിച്ചു.
അധിക താരീഫ് ഭീഷണി മുഴക്കിയ ശേഷം ആദ്യമായാണ് ഏറ്റവും കനത്ത തകർച്ചയെ പിന്നിട്ടവാരം അമേരിക്കൻ മാർക്കറ്റ് അഭിമുഖീകരിച്ചത്. പതിമൂന്ന് മാസത്തിനിടയിലെ ഏറ്റവും ശക്തമായ തിരിച്ചടിയാണിത്. സെമി കണ്ടക്ടർ ഓഹരികൾക്കു വൻ തകർച്ച സംഭവിച്ചു.
ബോണ്ട് യീൽഡുകൾ കുത്തനെ ഉയർന്നതോടെ ബോണ്ട് വിലകൾ താഴ്ന്നു, ഇതിനിടയിൽ നിക്ഷേപകർ കൈവിട്ടത് സ്വർണത്തിന്റെയും വെള്ളിയുടെയും തിളക്കത്തിനു മങ്ങലേല്പിച്ചു. ക്രിപ്റ്റോ കറൻസികളിൽ ശക്തമായ വില്പന സമ്മർദം ദൃശ്യമായി. ആഗോള വിപണിയിൽ ക്രൂഡ് ഓയിലിനും കാലിടറി.
നിക്ഷേപകർക്ക് അപായ സൂചന നൽകുന്ന സിബിഒഇ വോളാറ്റിലിറ്റി ഇൻഡക്സ് ഏകദേശം 40 ശതമാനം ഉയർന്നു, വിപണിയിൽ അനിശ്ചിതത്വം ശക്തമായതാണ് ഇത്തരം ഒരു കുതിപ്പിലേക്ക് സൂചിക തിരിയാൻ മുഖ്യ കാരണം.
വിദേശത്തു നിന്നുള്ള പ്രതികൂല വാർത്തകൾ ഇന്ത്യൻ മാർക്കറ്റിനെ സ്വാധീനിച്ചു. ബോംബെ സെൻസെക്സ് 562 പോയിന്റും നിഫ്റ്റി സൂചിക 181 പോയിന്റും പ്രതിവാര നഷ്ടത്തിലാണ്.
ബ്ലൂചിപ്പ് ഓഹരികളിലെ വില്പന തരംഗം നിഫ്റ്റി സൂചികയെ പിടിച്ചുലച്ചു. 23,547ൽ ഇടപാടുകൾക്ക് തുടക്കം കുറിച്ച വിപണി ഒരവസരത്തിൽ 23,329 ലെ ആദ്യ സപ്പോർട്ട് തകർത്ത് 23,151ലേക്ക് ഇടിഞ്ഞെങ്കിലും വ്യാപാരാന്ത്യം അല്പം കരുത്ത് തിരിച്ചുപിടിച്ച് 23,366ൽ ക്ലോസിംഗ് നടന്നു.
സൂചികയ്ക്ക് അതിന്റെ 50, 100 ആഴ്ചകളിലെ ശരാശരിക്ക് മുകളിൽ പിടിച്ചുനിൽക്കാനാകാഞ്ഞത് ദുർബലാവസ്ഥയെ വ്യക്തമാക്കുന്നു, മുൻ വാരം സൂചിപ്പിച്ചതാണ് ഹ്രസ്വകാലയളവിലേക്ക് നിക്ഷേപത്തിന് ഒരുങ്ങുന്നവർ രണ്ട് തവണ ഇരുത്തിച്ചിന്തിക്കുന്നത് അഭികാമ്യമെന്ന്. അതേസമയം, ദീർഘകാല നിഷേപകർക്കു നിലവിലെ സാങ്കേതിക തിരുത്തൽ മികച്ച നിഷേപങ്ങൾക്കുള്ള അവസരമാക്കി മാറ്റാനാവും.
ഈവാരം നിഫ്റ്റിയുടെ ആദ്യ സപ്പോർട്ട് 23,100 പോയിന്റിലാണ്, വില്പന സമ്മർദത്തിൽ വിപണി ആടിയുലയുന്ന സാഹചര്യമുണ്ടായാൽ തിരുത്തൽ 22,834 - 22,252 റേഞ്ചിലേക്ക് നീളാം. അതേസമയം, തിരിച്ചുവരവിനു മുതിർന്നാൽ 23,682 – 23,998 പോയിന്റിൽ പ്രതിരോധമുണ്ട്.
സെൻസെക്സ് 75,000 പോയിന്റിനു മുകളിൽ സ്ഥിരതയ്ക്ക് നടത്തിയ ശ്രമം വീണ്ടും പരാജയപ്പെട്ടു. 74,775 പോയിന്റിൽ നിന്നും തുടക്കത്തിൽ 75,190 വരെ കയറിയ വേളയിൽ മുൻ നിര ഓഹരികളിൽ അലടയിച്ച വില്പന സമ്മർദത്തിൽ സൂചിക 73,549ലേക്ക് ഇടിഞ്ഞെങ്കിലും വ്യാപാരാന്ത്യം അല്പം മെച്ചപ്പെട്ട് 73,243ലാണ്. വിപണിയുടെ ചലനങ്ങൾ നിരീക്ഷിച്ചാൽ സെൻസെക്സ് 73,464 – 72,686 റേഞ്ചിലേക്ക് പരീക്ഷണങ്ങൾ നടത്താം. താഴ്ചയിൽനിന്നും തിരിച്ചുവരവിനു മുതിർന്നാൽ 75,105ൽ ആദ്യ പ്രതിരോധം തലയുയർത്തും.
വിദേശ ഫണ്ടുകളുടെ വില്പന തുടർന്നു. പിന്നിട്ടവാരം 31,114.47 കോടി രൂപയുടെ ഓഹരികൾ വിറ്റു. മേയ് മാസം ഏകദേശം 55,000 കോടി രൂപയുടെയും ഏപ്രിലിൽ 60,847 കോടി രൂപയുടെയും ഓഹരികളാണ് അവർ വിറ്റത്. നടപ്പ് വർഷം ഫെബ്രുവരി ഒഴിക്കെ എല്ലാ മാസങ്ങളിലും വിദേശ ഇടപാടുകാർ വില്പനയ്ക്ക് മുൻതൂക്കം നൽകി. ആഭ്യന്തര ഫണ്ടുകൾ കഴിഞ്ഞവാരം 33,933.05 കോടി രൂപ നിക്ഷേപിച്ചു.
വിദേശ നിക്ഷേപകർക്ക് സർക്കാർ ബോണ്ടുകളിലേക്കുള്ള പ്രവേശനം ധനമന്ത്രാലയം സുതാര്യമാക്കി. വർഷങ്ങളായുള്ള നികുതി സംബന്ധമായ പ്രശ്നങ്ങൾക്ക് ഇതോടെ പരിഹാരമാവും. പൊതുമേഖല കമ്പനികൾക്ക് വിദേശ വായ്പാ പ്രോത്സാഹനവും ലഭ്യമായി. പലിശയെ മാത്രം ആശ്രയിക്കാതെ, ആർബിഐ മൂലധന അക്കൗണ്ട് വഴി സാമ്പത്തിക സ്ഥിരത സംരക്ഷിക്കാനുള്ള ശ്രമത്തിലാണ്.
വായ്പാ അവലോകനത്തിൽ റിസർവ് ബാങ്ക് റിപ്പോ നിരക്ക് 5.25 ശതമാനത്തിൽ നിലനിർത്തി, ഒപ്പം വിദേശ നാണയ ഒഴുക്ക് വർധിപ്പിക്കാനുള്ള നടപടികൾ പ്രഖ്യാപിച്ചതും രൂപയ്ക്ക് ശക്തി പകർന്നു. 94.73ൽനിന്നും 95.80ലേക്ക് ദുർബലമായ രൂപ വാരാവസാനം 94.88ലേക്ക് ശക്തിപ്രാപിച്ച ശേഷം ക്ലോസിംഗിൽ 94.93ലാണ്.
ക്രൂഡ് ഓയിൽ വിലയിൽ ചാഞ്ചാട്ടം
പശ്ചിമേഷ്യൻ സംഘർഷത്തിനിടയിൽ ക്രൂഡ് ഓയിൽ വിതരണ ആശങ്കയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ അവധി വില ബാരലിന് 98.99 ഡോളർ വരെ ഉയർന്നു. വിലക്കയറ്റത്തിനിടയിൽ ഫണ്ടുകൾ ലാഭമെടുപ്പിനു നീക്കം നടത്തിയ അവസരത്തിൽ എണ്ണ ഉത്പാദനം ഉയർത്തുമെന്ന സൂചനകൾ ഒപെക്കിൽനിന്നും വന്നത് വില്പന സമ്മർദത്തിന് ഇടയാക്കി. വാരാന്ത്യം നിരക്ക് 93.10 ഡോളറിലേക്ക് താഴ്ന്നു.
സ്വർണ വില താഴാൻ സാധ്യത
അന്താരാഷ്ട്ര സ്വർണ വില ട്രോയ് ഔൺസിന് അഞ്ച് ശതമാനം ഇടിഞ്ഞു. 4540 ഡോളറിൽ നിന്നു മഞ്ഞലോഹം 4311ലേക്ക് ഇടിഞ്ഞെങ്കിലും വാരാന്ത്യം 4328 ഡോളറിലാണ്. മുൻ വാരം സൂചന നൽകിയതാണ് സാങ്കേതികമായി വീക്ഷിച്ചാൽ വില 3800 -3600 ഡോളറിലേക്ക് വരും മാസങ്ങളിൽ താഴാനുള്ള സാധ്യത.
എംസിഎക്സ് ഓഗസ്റ്റ് അവധി വില മൂന്ന് ശതമാനം ഇടിഞ്ഞ് പത്ത് ഗ്രാമിനു 1,55,594 രൂപയായി. വിപണി സാങ്കേതികമായി ദുർബലമാണ്. 21, 50 ദിവസങ്ങളിലെ ശരാശരിയിലും താഴ്ന്നാണു സ്വർണത്തിന്റെ അവധി വ്യാപാരം അവസാനിച്ചത്. നിരക്ക് 1,52,000 രൂപയിലേക്ക് താഴാം. ഈ അവസരത്തിൽ പുതിയ ബയർമാർ കടന്നുവന്നാൽ 1,57,000ലേക്ക് തിരിച്ചുവരവ് നടത്താം.
Business
മുംബൈ: ഇന്ത്യയുടെ ഓഹരിവിപണി, വിപണി മൂലധനത്തിൽ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. വിദേശ നിക്ഷേപകർ വൻതോതിൽ ഓഹരികൾ വിറ്റഴിച്ചതും, കന്പനികളുടെ ദുർബലമായ വരുമാന വളർച്ചയും, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ഓഹരികളുടെ കുറവുമാണ് ഇന്ത്യക്ക് തിരിച്ചടിയായത്.
എഐ ചിപ്പ് നിർമാതാക്കളുടെ കരുത്തിൽ ഈ വർഷം ദക്ഷിണ കൊറിയൻ ഓഹരികൾ വൻ മുന്നേറ്റമാണു നടത്തിയത്. ഇതോടെ കോസ്പി, കോസ്ഡാക്, കോണക്സ് എന്നീ എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കന്പനികളുടെ ആകെ വിപണി മൂല്യം 86 ശതമാനം വർധിച്ച് 5.01 ലക്ഷം കോടി ഡോളറായി ഉയർന്നു. എക്സ്ചേഞ്ച് വിവരങ്ങൾ പ്രകാരം, ഇന്ത്യയിലെ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ (എൻഎസ്ഇ) ആകെ വിപണിമൂല്യം 4.85 ലക്ഷം കോടി ഡോളറായി കുറഞ്ഞു.
വളർന്നു വരുന്ന വിപണികളിൽ ഒരുകാലത്ത് ഏറെ പ്രിയങ്കരമായിരുന്ന ഇന്ത്യ, കഴിഞ്ഞ മാസം തായ്വാനു പിന്നിലായതിനു ശേഷം ഇപ്പോൾ രണ്ടാഴ്ചയ്ക്കുള്ളിൽ വീണ്ടും രണ്ട് സ്ഥാനങ്ങൾ കൂടി താഴേക്ക് പോയിരിക്കുന്നു.
◄ കൊറിയയ്ക്ക് കരുത്തായി എഐ ചിപ്പ് നിർമാതാക്കൾ
എഐ അധിഷ്ഠിത ഓഹരികളുടെ വർധിച്ചുവരുന്ന ആവശ്യകതയുടെ കരുത്തിൽ, ദക്ഷിണ കൊറിയൻ ചിപ്പ് നിർമാതാക്കളായ സാംസംഗ് ഇലക്ട്രോണിക്സ്, എസ്കെ ഹൈനിക്സ് എന്നിവയുടെ മൂല്യം ഈ വർഷം കുതിച്ചുയർന്നു. ഒരു ട്രില്യണ്‍ ഡോളർ വിപണി മൂല്യമുള്ള കന്പനികളുടെ ക്ലബ്ബിൽ പുതുതായി ഇവ ഇടംപിടിച്ചു. ഈ കന്പനികളുടെ മികവാണ് കൊറിയൻ ഓഹരി വിപണിക്ക് കരുത്ത് പകർന്നത്. എഐ മെമ്മറി ചിപ്പുകളിലെ തങ്ങളുടെ ആധിപത്യത്തിലൂടെ കോസ്പി സൂചികയുടെ 2026ലെ നേട്ടം 100 ശതമാനം മുകളിലെത്തി. ഇതേസമയം തായ്വാൻ എസ്ഇ വെയ്റ്റഡ് സൂചിക 59% നേട്ടമുണ്ടാക്കുകയും ചെയ്തു. ഈ വർഷം കാനഡ, ജർമനി, യുകെ, ഫ്രാൻസ് എന്നീ രാജ്യങ്ങളെയാണ് കൊറിയ മറികടന്നത്.
എന്നാൽ, ഇതിനു വിപരീതമായി ആർട്ടിഫിഷൽ ഇന്റലിജൻസ് അധിഷ്ഠിത നിക്ഷേപ കുതിച്ചുചാട്ടത്തിന്റെ പ്രയോജനം നേടാൻ ഇന്ത്യ പ്രയാസപ്പെടുകയാണ് ചെയ്തത്.
◄ ഇന്ത്യൻ വിപണിയിൽ നിന്ന് നിക്ഷേപങ്ങൾ പിൻവലിക്കൽ
ഇന്ത്യയുടെ നിഫ്റ്റി 50, ബിഎസ്ഇ സെൻസെക്സ് എന്നിവ ഈ വർഷം യഥാക്രമം 10.1%, 12.5% വീതം നഷ്ടം രേഖപ്പെടുത്തി. വിപണി സൂചികകളിൽ രണ്ടാമത്തെ ഏറ്റവും വലിയ സ്വാധീനമുള്ള ഐടി ഇൻഡെക്സ് 19 ശതമാനമാണ് ഇടിഞ്ഞത്. കന്പനികളുടെ വരുമാന പ്രതീക്ഷയിലെ കുറവും വിദേശ നിക്ഷേപകരുടെ തുടർച്ചയായ ഓഹരി വിറ്റഴിക്കലുമാണ് ഇടിവിനു കാരണം.
2026ൽ ഇതുവരെ വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരികളിൽ നിന്ന് 2,640 കോടി ഡോളറാണ് (26.4 ബില്യണ്‍ ഡോളർ) പിൻവലിച്ചത്. ഇതിനുമുന്‍പത്തെ വാർഷിക റിക്കാർഡായ 2025ലെ 1,891 കോടി ഡോളറിനേക്കാൾ (18.91 ബില്യണ്‍ ഡോളർ) കൂടുതലാണിത്.
കൂടാതെ, എംഎസ്സിഐ ഗ്ലോബൽ സ്റ്റാൻഡേർഡ് സൂചികയിലെ ഇന്ത്യയുടെ വിഹിതം 2024 സെപ്റ്റംബറിലെ ഉയർന്ന നിരക്കായ 21%-ൽ നിന്ന് 12.3% ആയി ചുരുങ്ങുകയും ചെയ്തു.
“ഏകദേശം 18 മാസങ്ങൾക്ക് മുന്‍പ്, ഇന്ത്യയുടെ ഓഹരിവിപണി മൂല്യം ദക്ഷിണ കൊറിയയുടേതിനേക്കാൾ ഏകദേശം 3.5 മടങ്ങും തായ്വാന്റേതിനേക്കാൾ ഇരട്ടിയിലധികവുമായിരുന്നു. എന്നാൽ 2026-ലെ ആദ്യ അഞ്ച് മാസങ്ങൾ പിന്നിടുന്പോഴേക്കും ആ മേധാവിത്വം പൂർണമായും ഇല്ലാതായിരിക്കുന്നു,” ബേണ്‍സ്റ്റൈൻ അനലിസ്റ്റുകളായ വേണുഗോപാൽ ഗാരെയും നിഖിൽ അരേലയും ഒരു കുറിപ്പിൽ വ്യക്തമാക്കി.
ലോകത്തെ ഏറ്റവും വലിയ ഓഹരിവിപണികളിൽ ആദ്യ അഞ്ചിൽ യുഎസ്, ചൈന, ജപ്പാൻ, ഹോങ്കോംഗ്, തായ്വാൻ എന്നിവയാണ്.
Business
മുംബൈ: ഇന്നലെ ഉച്ചയ്ക്കുശേഷം ഇന്ത്യൻ ഓഹരിവിപണിയിൽ വൻ ഇടിവ്. രാവിലത്തെ നേട്ടങ്ങളെല്ലാം കൈവിട്ട് സെൻസെക്സും നിഫ്റ്റിയും 0.70 ശതമാനം വീതം താഴേക്കു പതിച്ചു.
വിദേശ ധനകാര്യ സ്ഥാനങ്ങളുടെ (എഫ്ഐഐ) ശക്തമായ ഓഹരി വില്പനയും യുഎസ്-ഇറാൻ യുദ്ധ പ്രതിസന്ധികളും മറ്റ് കാരണങ്ങളും നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിച്ചതുമാണ് വിപണിയിൽ ഇടിവുണ്ടാക്കിയത്.
സെൻസെക്സ് 508 പോയിന്റ് (0.68%) നഷ്ടത്തിൽ 74,267ലും നിഫ്റ്റി 50 സൂചിക 165 പോയിന്റോളം താഴ്ന്ന് 23,382ലുമാണ് വ്യാപാരം പൂർത്തിയാക്കിയത്.
വിശാല വിപണികളിലും ഇടിവ് പ്രകടമായി. നിഫ്റ്റി മിഡ്കാപ് 100 സൂചിക 1.45 ശതമാനവും സ്മോൾകാപ് 100 സൂചിക 0.88 ശതമാനവും താഴ്ന്നു. നിഫ്റ്റി എഫ്എംസിജി രണ്ടു ശതമാനത്തിനു മുകളിലാണ് തകർച്ച നേരിട്ടത്. എന്നാൽ, നിഫ്റ്റി ഐടി മൂന്നു ശതമാനത്തിനടുത്ത് ഉയർന്നു.
എൻഎസ്ഇയിൽ വ്യാപാരം നടത്തിയ 3452 ഓഹരികളിൽ 2202 എണ്ണം താഴ്ന്നപ്പോൾ 1150 എണ്ണം മുന്നേറ്റം നടത്തി. 100 ഓഹരികളുടെ വിലയിൽ മാറ്റമുണ്ടായില്ല.
വിപണിയിൽ ഇന്നലെ ബാധിച്ച കാരണങ്ങൾ
യുഎസ്-ഇറാൻ യുദ്ധം തുടരുന്നത്: ഫെബ്രുവരി അവസാനം മുതൽ യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന ഇരുപക്ഷങ്ങളും തമ്മിലുള്ള ചർച്ചകൾ സ്തംഭിച്ചതിനെത്തുടർന്ന് യുഎസും ഇറാനും ഇന്നലെ സൈനിക ആക്രമണങ്ങൾ നടത്തി. ഏത് സമാധാനകരാറിലും ലെബനനിലേക്കുള്ള ഇസ്രയേലിന്റെ വർധിച്ചുവരുന്ന ആക്രമണവും ഉൾപ്പെടുത്തണമെന്ന ഇറാന്റെ ആവശ്യമാണ് ചർച്ചകൾ വഴിമുട്ടാൻ ഇടയാക്കിയത്.
എണ്ണ വിലയിലെ ഉയർച്ച: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ എണ്ണ വില ഉയർന്നു. ബ്രെന്റ് ക്രൂഡ് ഓയിൽ വില നാലു ശതമാനത്തോളം ഉയർന്ന് ബാരലിന് 94 ഡോളറിലെത്തി. ഡബ്ല്യുടിഐ ക്രൂഡ് വില മൂന്നു ശതമാനത്തിനു മുകളിലുയർന്ന് ബാരലിന് 91 ഡോളറിലെത്തി.
എഫ്ഐഐ വിൽപ്പന: വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരിവിപണിയിൽനിന്നുള്ള പിൻവലിക്കൽ തുടരുകയാണ്. വെള്ളിയാഴ്ച 21,105.86 കോടി രൂപയുടെ ഓഹരികൾ വിറ്റു.
Business
മുംബൈ: യുഎസ്-ഇറാൻ സമാധാന കരാറിനുള്ള വർധിച്ചുവരുന്ന പ്രതീക്ഷകളുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ ഓഹരിവിപണി ഇന്നലെ കുതിപ്പ് നടത്തി. ഒരു ശതമാനത്തിലേറെയാണ് സെൻസെക്സ്, നിഫ്റ്റി സൂചികകൾ മുന്നേറിയത്.
പശ്ചിമേഷ്യൻ സംഘർഷത്തിന് അയവുണ്ടാകുമെന്ന പ്രതീക്ഷകൾക്കൊപ്പം എണ്ണ വിലയിൽ കുറവും മറ്റ് ഘടകങ്ങളും വിപണിയിലെ വികാരത്തിന് കരുത്തു പകർന്നു.
സെൻസെക്സ് 1074 പോയിന്റ് ഉയർന്ന് 76,489ലും നിഫ്റ്റി 312 പോയിന്റ് നേട്ടത്തിൽ 24,032ലും വ്യാപാരം പൂർത്തിയാക്കി. മേയ് എട്ടിനുശേഷമുള്ള ഉയർന്ന ക്ലോസിംഗ് നിലവാരമാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇന്നലത്തെ നേട്ടം ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത മൊത്തം കന്പനികളുടെ ആകെ വിപണിമൂല്യത്തിലേക്ക് ആറു ലക്ഷം കോടി രൂപയാണ് കൂട്ടിച്ചേർത്തത്. ഇതോടെ വിപണി മൂല്യം 469 ലക്ഷം കോടി രൂപയിലെത്തി.
ഓഹരിവിപണിയിലെ ചാഞ്ചാട്ടത്തിന്റെ അളവുകോലായ ഇന്ത്യ വിക്സ് ഏഴു ശതമാനത്തിനടുത്ത് താഴ്ന്ന് 16.70 നിലയിലെത്തി. വിശാല വിപണിയിലും ഇന്നലെ മുന്നേറ്റത്തിലായിരുന്നു. നിഫ്റ്റി മിഡ്കാപ് 100 സൂചിക 0.94 ശതമാനവും സ്മോൾകാപ് 100 സൂചിക 1.37 ശതമാനവും മുന്നേറി.
എൻഎസ്ഇ മേഖലാ സൂചികകളിൽ എഫ്എംസിജി ഒഴികെ എല്ലാ മേഖലയും പച്ചയിലാണ് വ്യാപാരം പൂർത്തിയാക്കിയത്. നിഫ്റ്റി പ്രൈവറ്റ് ബാങ്ക് രണ്ടു ശതമാനത്തിലധികവും നിഫ്റ്റി പൊതുമേഖല ബാങ്ക് മൂന്നു ശതമാനത്തിനടുത്തും ഉയർന്ന് മുന്നേറ്റത്തിനു നേതൃത്വം നല്കി. എൻഎസ്ഇയിൽ 2271 ഓഹരികൾ ഉയർന്നപ്പോൾ 1046 എണ്ണം താഴ്ന്നു. 102 എണ്ണത്തിന്റെ വിലയിൽ മാറ്റമുണ്ടായില്ല.
വിപണിയിലെ മുന്നേറ്റത്തിനു കാരണങ്ങൾ
►യുഎസ്-ഇറാൻ സമാധാന കരാർ പ്രതീക്ഷകൾ
യുഎസും ഇറാനും സമാധാനകരാറിലേക്ക് എത്തുമെന്ന അടുക്കുകയാണെന്ന് റിപ്പോർട്ടുകളുണ്ട്. ഇത് ഹോർമുസ് കടലിടുക്ക് തുറക്കുന്നതിലേക്ക് നയിക്കുകയും ചെയ്യും. സമാധാനക്കരാറിന്റെ ധാരണാപത്രത്തിൽ യുഎസും ഇറാനും വലിയ തോതിൽ ചർച്ചകൾ പൂർത്തിയാക്കിയിട്ടുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. എന്നാൽ, ഒരു കരാറിലേക്കും തിടുക്കം കൂട്ടരുതെന്ന് തന്റെ പ്രതിനിധികളോട് നിർദേശിച്ചതായി അദ്ദേഹം പിന്നീട് പറഞ്ഞു.
►ക്രൂഡ് ഓയിൽ വില നൂറു ഡോളറിൽ താഴെ
യുഎസ്-ഇറാൻ സമാധാന കരാർ ഉടൻതന്നെ യാഥാർഥ്യമാകുമെന്ന പ്രതീക്ഷ ഉയർന്നതോടെ ക്രൂഡ് ഓയിൽ വിലയിൽ ഇടിവുണ്ടായി. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് ആറു ശതമാനത്തോളം ഇടിഞ്ഞ് ബാരലിന് 98 ഡോളറിലെത്തി. ഡബ്ല്യുടിഐ ക്രൂഡ് ഫ്യൂച്ചേഴ്സ് ആറു ശതമാനത്തോളം താഴ്ന്ന് ബാരലിന് 91 ഡോളറിലെത്തി.
►ആഗോള വിപണിയിൽ ഉയർച്ച
പശ്ചിമേഷ്യ സമാധാനത്തിലേക്കെന്ന പ്രതീതി ഉയർന്നതിന്റെ പശ്ചാത്തലത്തിൽ ആഗോള വിപണികളിലും ഉയർച്ച പ്രകടമായി. ഏഷ്യൻ വിപണികൾ ഒന്നടങ്കം മുന്നേറ്റം നടത്തി. ജപ്പാന്റെ നിക്കീ റിക്കാർഡ് പ്രകടനമാണ് നടത്തിയത്. രണ്ടു ശതമാനത്തിനു മുകളിലയർന്ന നിക്കീ സൂചിക ആദ്യമായി 65,000 പോയിന്റിനു മുകളിലെത്തി. ഷാങ്ഹായി കോംപോസിറ്റ് ഒരു ശതമാനത്തിനടുത്തും തായ്വാൻ വെയ്റ്റഡ് മൂന്നു ശതമാനത്തിനു മുകളിലുമാണ് മുന്നേറ്റം നടത്തിയത്. യൂറോപ്യൻ, യുഎസ് വിപണികൾ ഉയർന്നാണ് വ്യാപാരം നടത്തുന്നത്.
Business
മുംബൈ: ആഗോള, ആഭ്യന്തര പ്രതിസന്ധികൾ നിലനിൽക്കുന്പോഴും ഇന്ത്യൻ ഓഹരി സൂചികകൾ ഇന്നലെ വൻ മുന്നേറ്റം നടത്തി. ഒരു ശതമാനത്തിനു മുകളിലുയർന്ന സെൻസെക്സും നിഫ്റ്റിയും തുടർച്ചയായ രണ്ടാം ദിവസവും നേട്ടമുണ്ടാക്കി.
സെൻസെക്സ് 790 പോയിന്റ് ഉയർന്ന് 75,399ലും നിഫ്റ്റി 277 പോയിന്റ് നേട്ടത്തോടെ 23,690ലും വ്യാപാരം പൂർത്തിയാക്കി. ഇന്നലെത്തെ നേട്ടത്തിലൂടെ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത മൊത്തം കന്പനികളുടെ മൂലധനത്തിൽ അഞ്ചു ലക്ഷം കോടി രൂപയുടെ വർധനയുണ്ടായി. ഇതോടെ മൊത്തം മൂല്യം 463 ലക്ഷം കോടി രൂപയ്ക്കു മുകളിലെത്തി.
ഇന്ത്യൻ ഓഹരിവിപണിയുടെ ചാഞ്ചാട്ടം അളക്കുന്ന ഇന്ത്യ വിക്സ്, നിക്ഷേപകർക്കിടയിലുണ്ടാക്കിയ ആത്മവിശ്വാസത്തെത്തുടർന്ന് നാലു ശതമാനം താഴ്ന്ന് 18.61ലെത്തി. നിഫ്റ്റി മിഡ്കാപ് 100 സൂചിക ഒരു ശതമാനത്തിനു മുകളിൽ ഉയർന്നപ്പോൾ നിഫ്റ്റി സ്മോൾകാപ് 100 സൂചിക മോശം പ്രകടനത്തോടെ ചുവപ്പിലാണ് വീണത്.
മേഖലാ സൂചികയിൽ നിഫ്റ്റി മെറ്റൽ, നിഫ്റ്റി ഫാർമ, ഹെൽത്ത്കെയർ എന്നിവ രണ്ടു ശതമാനത്തിനു മുകളിലെത്തി. എഐ സംബന്ധിച്ച ആശങ്കകൾ വീണ്ടും ശക്തമായതോടെ നിഫ്റ്റി ഐടി സൂചിക രണ്ടു ശതമാനത്തോളം താഴ്ന്നു.
1. നികുതി ഇളവ് പ്രതീക്ഷ: വിദേശ നിക്ഷേപകർ ആഭ്യന്തര വിപണിയിൽ നടത്തുന്ന കടപ്പത്ര (ബോണ്ട്) നിക്ഷേപത്തിന് ഗണ്യമായ നികുതി ഇളവ് അനുവദിക്കാനുള്ള നിർദേശം കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണെന്ന വാർത്ത വിപണിയെ പോസിറ്റീവായി സ്വാധീനിച്ചു.
2. ആഗോള ഘടകങ്ങൾ അനുകൂലം: ഇന്നലെ രാവിലെ വിദേശ വിപണികളിലും അനുകൂല തരംഗമുണ്ടായിരുന്നു. ദക്ഷിണ കൊറിയയുടെ കോസ്പി നേട്ടമുണ്ടാക്കി. സമാനമായി ഹോങ്കോംഗിന്റെ ഹാങ് സെങ്, ജപ്പാന്റെ നിക്കീ, ചൈനയുടെ ഷാങ്ഹായ് കോംപോസിറ്റ് എന്നിവ ചുവപ്പിൽ വീണു.
ബുധനാഴ്ച പച്ചയിലായിരുന്ന യൂറോപ്യൻ വിപണി ഇന്നലെയും നേട്ടത്തിന്റെ പാതയിലാണ് സഞ്ചരിക്കുന്നത്.
3. ചൈന- യുഎസ് ചർച്ചയിൽ ശുഭപ്രതീക്ഷ: ആഗോള സാന്പത്തിക ശക്തികളായ ചൈനയുടെയും യുഎസിന്റെയും ഭരണത്തലവന്മാർ നേരിട്ടുള്ള ഉഭയകക്ഷി ചർച്ചകളെ ലോകം ആകാംക്ഷയോടെ ഉറ്റുനോക്കുന്നു.
Business
മുംബൈ: പശ്ചിമേഷ്യയിലെ സംഘർഷങ്ങളെത്തുടർന്ന് രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നത് ഇന്ത്യൻ ഓഹരി വിപണിയിൽ വൻ തിരിച്ചടിയായി.
ഇന്നലെ വ്യാപാരം അവസാനിച്ചപ്പോൾ സെൻസെക്സ് 1,312.91 പോയിന്റ് ഇടിഞ്ഞ് 76,015.28 എന്ന നിലയിലെത്തി. നിഫ്റ്റി 360.30 പോയിന്റ് താഴ്ന്ന് 23,815.85 ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
യുഎസ്-ഇറാൻ സമാധാന ചർച്ചകളിൽ പുരോഗതിയില്ലാത്തതും ഗൾഫ് മേഖലയിലെ വർധിച്ചുവരുന്ന അസ്വസ്ഥതകളുമാണ് വിപണിയെ പെട്ടെന്നുള്ള തകർച്ചയിലേക്ക് നയിച്ചത്.
ബ്രെന്റ് ക്രൂഡ് വില ബാരലിന് 103 ഡോളറിന് മുകളിൽ തുടരുന്നത് ഇന്ത്യയെപ്പോലുള്ള ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥയിൽ ആശങ്ക പടർത്തിയിട്ടുണ്ട്. ഇതിനുപുറമെ, രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവും വിദേശ നിക്ഷേപകർ വൻതോതിൽ ഓഹരികൾ വിറ്റഴിക്കുന്നതും വിപണിയുടെ ആത്മവിശ്വാസം തകർത്തു.
സാങ്കേതികമായി നിഫ്റ്റി ഇപ്പോൾ ഒരു നിർണായക ഘട്ടത്തിലാണെന്ന് വിപണി വിദഗ്ധർ വിലയിരുത്തുന്നു. കഴിഞ്ഞ മൂന്നാഴ്ചയായി തുടരുന്ന 23,800-24,400 എന്ന ഏകീകരണ പരിധിയുടെ താഴ്ന്ന നിലവാരത്തിലാണ് നിലവിൽ സൂചികയുള്ളത്.
വരും ദിവസങ്ങളിൽ 23,800 എന്ന നിലവാരത്തിന് താഴേക്ക് നിഫ്റ്റി പോവുകയാണെങ്കിൽ ഏപ്രിൽ മാസത്തിലെ കുറഞ്ഞ നിരക്കായ 23,550 ലേക്ക് വിപണി വീണ്ടും താഴാൻ സാധ്യതയുണ്ട്.
Business
മുംബൈ: കഴിഞ്ഞ സെഷനിലെ തകർച്ചയ്ക്കുശേഷം ഇന്ത്യൻ ഓഹരിവിപണികളിൽ നേട്ടം.
മികച്ച വരുമാന വളർച്ചയുടെ ബലത്തിൽ മുൻനിര കന്പനികളുടെ ഓഹരികളിലുണ്ടായ ഉയർന്ന വാങ്ങലുകളും ഏഷ്യൻ വിപണികളിലെ മികച്ച സൂചനകളുമാണ് ഓഹരി സൂചികകളായ സെൻസെക്സിനെയും നിഫ്റ്റിയെയും മികവിലെത്തിച്ചത്.
സെൻസെക്സ് 609 പോയിന്റ് ഉയർന്ന് 77,496ലും നിഫ്റ്റി 182 പോയിന്റ് നേട്ടത്തിൽ 24,178ലും ക്ലോസ് ചെയ്തു.
നിഫ്റ്റി സ്മോൾകാപ് 100 സൂചിക 0.65 ശതമാനം ഉയർന്നപ്പോൾ മിഡ്കാപ് 100 സൂചിക 0.07 ശതമാനം താഴ്ന്നു.
എൻഎസ്ഇ മേഖലാ സൂചികകളിൽ നിഫ്റ്റി ഓട്ടോ, എഫ്എംസിജി, റിയൽറ്റി എന്നിവ ഒരു ശതമാനം മുകളിലെത്തി. ഐടി സൂചിക ഒരു ശതമാനത്തിനടുത്ത് ഉയർന്നു. മെറ്റൽ, ഓയിൽ ആൻഡ് ഗ്യാസ്, ഫാർമ, പ്രൈവറ്റ് ബാങ്ക്, ഹെൽത്ത്കെയർ സൂചികകൾ ഉയർന്നു. മീഡിയ, ഫിനാൻഷൽ സർവീസസ്, പിഎസ് യു ബാങ്ക്, കണ്‍സ്യൂമർ ഡ്യൂറബിൾസ് എന്നിവയ്ക്ക് ഇടിവായിരുന്നു.
Business
കറാച്ചി: പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സൈനിക മേധാവി അസിം മുനീറും മധ്യസ്ഥത വഹിച്ച യുഎസ്-ഇറാൻ സമാധാന ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് പാക്കിസ്ഥാൻ ഓഹരി വിപണി തകർന്നു. ബെഞ്ച്മാർക്ക് സൂചികയായ കെഎസ്ഇ 100 ഏതാണ്ട് 6,000 പോയിന്റോളം ഇടിഞ്ഞു.
സൂചിക 3.5 ശതമാനം ഇടിഞ്ഞ് 1,61,638 എന്ന നിലയിലെത്തി. കഴിഞ്ഞ ബുധനാഴ്ച യുഎസും ഇറാനും തമ്മിൽ താത്കാാലിക വെടിനിർത്തൽ ഉണ്ടായെന്ന വാർത്തയെത്തുടർന്ന് ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ ലഘൂകരിക്കപ്പെടുകയും നിക്ഷേപകരുടെ ആത്മവിശ്വാസം വർധിക്കുകയും ചെയ്തു.
അന്ന് സൂചിക 12,000 പോയിന്റിലധികം ഉയർന്ന് റിക്കാർഡ് നേട്ടം കൈവരിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ആഴ്ച മൊത്തത്തിൽ സൂചിക ഒരു ശതമാനത്തിലധികം ഇടിവാണ് രേഖപ്പെടുത്തിയത്.
ഏഷ്യൻ വിപണികൾ ഒന്നടങ്കം നഷ്ടത്തിൽ
ഏഷ്യൻ വിപണികൾ കൂടുതലും നഷ്ടത്തിലാണ് ഇന്നലെ വ്യാപാരം പൂർത്തിയാക്കിയത്. ഇന്ത്യൻ വിപണിയിൽ സെൻസെക്സും നിഫ്റ്റിയും രാവിലെ 2 ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തിയിരുന്നു.
പിന്നീട് ഈ നഷ്ടം കുറച്ച ഇന്ത്യൻ സൂചികകൾ ഒരു ശതമാനത്തിനടുത്ത് ഇടിവിലാണ് ക്ലോസ് ചെയ്തത്. സെൻസെക്സ് 703 പോയിന്റ് താഴ്ന്ന് 76,847ലും നിഫ്റ്റി50 സൂചിക 208 പോയിന്റ് താഴ്ചയിൽ 23,843ലും വ്യാപാരം പൂർത്തിയാക്കി.
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത മൊത്തം കന്പനികളുടെ മൂലധനത്തിൽ രണ്ടു ലക്ഷം കോടി രൂപയുടെ നഷ്ടമാണുണ്ടായത്.
ജപ്പാന്റെ നിക്കി, ദക്ഷിണ കൊറിയയുടെ കോസ്പി, ഹോങ്കോംഗിന്റെ ഹാങ് സെങ് എന്നിവയും കനത്ത നഷ്ടത്തിലാണ് വ്യാപാരം പൂർത്തിയാക്കിയത്. ചൈനയുടെ ഷാങ്ഹായ് കോംപോസിറ്റ് 0.06 ശതമാനം നേട്ടമുണ്ടാക്കി.
Business
മുംബൈ: തുടർച്ചയായ അഞ്ചു ദിവസത്തെ നേട്ടത്തിനുശേഷം ഇന്ത്യൻ ഓഹരി വിപണികൾ വീണു. യുഎസ്-ഇറാൻ വെടിനിർത്തൽ പ്രതീക്ഷകൾ മങ്ങിയതാണ് വിപണിയുടെ ഇടിവിന് പ്രധാന കാരണം. കൂടാതെ ഡോളറിനെതിരേ രൂപയുടെ താഴ്ചയും ക്രൂഡ് ഓയിൽ വിലയിലുണ്ടായ ഉയർച്ചയും ഇന്ത്യൻ വിപണിയെ സ്വാധീനിച്ചു.
സെൻസെക്സ് 931 പോയിന്റ് താഴ്ന്ന് 76,632ലും നിഫ്റ്റി 222 പോയിന്റ് നഷ്ടത്തിൽ 23,775ലും വ്യാപാരം പൂർത്തിയാക്കി. വെടിനിർത്തൽ പ്രഖ്യാപനത്തെത്തുടർന്ന് ബുധനാഴ്ച ദലാൽ സ്ട്രീറ്റിലുണ്ടായ വൻ കുതിപ്പിനു പിന്നാലെയാണ് വിപണിയിൽ കനത്ത ഇടിവ് രേഖപ്പെടുത്തിയത്.
വിപണിയിലെ ചാഞ്ചാട്ടത്തിന്റെ അളവുകോലായ ഇന്ത്യ വിക്സ് ബുധനാഴ്ച 20 ശതമാനം താഴ്ന്നെങ്കിൽ ഇന്നലെ മൂന്നു ശതമാനമാണ് ഉയർന്നത്.
പ്രധാന സൂചികകളെ അപേക്ഷിച്ച് നിഫ്റ്റി മിഡ്കാപ് 100, സ്മോൾകാപ് 100 സൂചികകൾ ഉയർന്നു.
എൻഎസ്ഇയിൽ 1670 ഓഹരികൾ താഴ്ന്നപ്പോൾ 1573 എണ്ണം മുന്നേറി. 80 എണ്ണത്തിന്റെ വിലയിൽ മാറ്റം വന്നില്ല.
എൻഎസ്ഇ മേഖലാ സൂചികകളിൽ നിഫ്റ്റി പിഎസ്യു ബാങ്ക്, പ്രൈവറ്റ് ബാങ്ക്, ഫിനാൻഷൽ സർവീസസ് എന്നിവയാണ് കൂടുതൽ ഇടിവ് നേരിട്ടവ. ഒരു ശതമാനത്തിനു മുകളിലെത്തിയ നിഫ്റ്റി മെറ്റലാണ് മികച്ച പ്രകടനം കാഴ്ചവച്ചത്.
വിപണിയിലെ താഴ്ചയ്ക്കുള്ള കാരണങ്ങൾ
യുഎസ്-ഇറാൻ വെടിനിർത്തൽ പ്രതീക്ഷ മങ്ങി: ബുധനാഴ്ച യുഎസും ഇറാനും 14 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചത് ആഗോള വിപണിയിൽ ഉണർവ് നൽകിയിരുന്നു. എന്നാൽ, ലെബനനിലെ ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ളയ്ക്കെതിരേ ഇസ്രയേൽ യുദ്ധം നടത്തുന്നുണ്ട്. ഈ ആക്രമണം വെടിനിർത്തൽ ലംഘനമാണെന്നാണ് ഇറാന്റെ വാദം. അതിനാൽ സമാധാന ചർച്ചകൾക്ക് സാധ്യതയില്ലെന്നാണ് ഇറാൻ പറയുന്നത്.
വെടിനിർത്തൽ പ്രഖ്യാപനം വന്നതോടെ ഹോർമുസ് കടലിടുക്ക് തുറക്കുമെന്ന നിലയിലെത്തിയതാണ്. എന്നാൽ, നിലവിൽ കടലിടുക്ക് തുറന്നിട്ടില്ല.
2. ക്രൂഡ് ഓയിൽ വില ഉയർന്നു: ഹോർമുസ് കടലിടുക്ക് തുറക്കമെന്ന പ്രതീക്ഷകൾ മങ്ങിയതോടെ ക്രൂഡ് ഓയിൽ വില വീണ്ടും ഉയർന്നു. ബ്രെന്റ് ക്രൂഡ് ഓയിൽ വില മൂന്നു ശതമാനം ഉയർന്ന് ബാരലിന് 97.76 ഡോളറിലെത്തി. ഡബ്ല്യുടിഐ ക്രൂഡ് വില മൂന്നു ശതമാനം ഉയർന്ന് ബാരലിന് 97.41 ഡോളറിലെത്തി. ബുധനാഴ്ച വെടിനിർത്തൽ പ്രഖ്യാപനം വന്നതിനു പിന്നാലെ ക്രൂഡ് ഓയിൽ വില ബാരലിന് 110 ഡോളറിൽനിന്ന് 95 ഡോളറായി കുറഞ്ഞിരുന്നു.
3. ആഗോള വിപണികൾ ചുവന്നു: വെടിനിർത്തൽ മങ്ങിയതോടെ ആഗോള വിപണികൾ ഒന്നടങ്കം ഇന്നലെ ചുവന്നു. ജപ്പാന്റെ നിക്കീ, ഹോങ്കോംഗിന്റെ ഹാഗ് സെങ് സൂചികകൾ യഥാക്രമം 0.5 ശതമാനമാണ് താഴ്ന്നത്. ദക്ഷിണ കൊറിയയുടെ കോസ്പിയുടെ താഴ്ച രണ്ടു ശതമാനത്തിനടുത്തെത്തി. ചൈനയുടെ ഷാങ്ഹായ് കോംപോസിറ്റ് 0.7 ശതമാനത്തിലേക്കു താഴ്ന്നു.
ബുധനാഴ്ച യുഎസ് വിപണികൾ ഉയർന്ന നിലയിലെത്തിയിരുന്നു. എന്നാൽ ഇന്നലെ നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. യൂറോപ്യൻ വിപണികളിലും ഇടിവ് പ്രകടമാണ്.
4. എഫ്ഐഐകളുടെ വില്പന തുടരുന്നു: ഇന്ത്യൻ ഓഹരിവിപണിയിൽ വിദേശ നിക്ഷേപകർ വില്പനക്കാരായി തുടരുകയാണ്. ബുധനാഴ്ച 2812 കോടി രൂപയുടെ ഓഹരികൾ വിറ്റ എഫ്ഐഐകൾ തുടർച്ചയായ 26-ാം സെഷനിലും വില്പനക്കാരാണ്.
5. രൂപയുടെ താഴ്ച: കഴിഞ്ഞ സെഷനുകളിൽ നേട്ടമുണ്ടാക്കിയ രൂപ ഡോളറിനെതിരേ ഇന്നലെ ഒന്‍പത് പൈസ നഷ്ടത്തിൽ 92.63 നിലയിലെത്തി.
Business
മുംബൈ: ആഗോള ഓഹരിവിപണികളിലുണ്ടായ മികവിന്റെയും അസംസ്കൃത എണ്ണ വിലയിൽ കുത്തനെയുണ്ടായ ഇടിവിന്റെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരി സൂചികകൾ ഇന്നലെ കുതിപ്പ് നടത്തി. രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപനം യുഎസും ഇറാനും നടത്തിയതും ഇന്ത്യൻ വിപണിയെ ശക്തിപ്പെടുത്തി.
സെൻസെക്സ് 2946 പോയിന്റ് (3.95%) ഉയർന്ന് 77563ലും നിഫ്റ്റി 874 (3.78%) പോയിന്റ് നേട്ടത്തിൽ 23,997ലും ക്ലോസ് ചെയ്തു. വിപണിയിലുണ്ടായ കുതിപ്പ് ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത എല്ലാ കന്പനിളുടെയും മൊത്തം മൂലധനത്തിൽ ഏകദേശം 16.59 ലക്ഷം കോടി രൂപയുടെ വർധനയുണ്ടാക്കി. ഇതോടെ ആകെ വിപണി മൂല്യം 446 ലക്ഷം കോടിയിലെത്തി.
ഇന്ത്യൻ വിപണിയിലെ ചാഞ്ചാട്ടം അളക്കുന്ന ഇന്ത്യ വിക്സ് 20 ശതമാനം താഴ്ന്ന് 19.70 എന്ന നിലയിലെത്തി.
എൻഎസ്ഇയിലെ എല്ലാ മേഖലാ സൂചികകളും ഇന്നലെ പച്ചയിലാണ് വ്യാപാരം പൂർത്തിയാക്കിയത്. നിഫ്റ്റി റിയൽറ്റി, ഓട്ടോ സൂചികകളിലെ ഉയർച്ച ഏഴു ശതമാനത്തിനടുത്തുവരെയെത്തി. നിഫ്റ്റി പിഎസ്യു ബാങ്ക്, കണ്‍സ്യൂമർ ഡ്യൂറബിൾസ്, പ്രൈവറ്റ് ബാങ്ക് എന്നിവ അഞ്ചു ശതമാനത്തിനു മുകളിലുമെത്തി.
നിഫ്റ്റി മിഡ്കാപ് 100, സ്മോൾകാപ് 100 സൂചികകൾ നാലു ശതമാനത്തിനു മുകളിൽ ക്ലോസ് ചെയ്തു. എൻഎസ്ഇയിലെ 2960 ഓഹരികൾ മുന്നേറിയപ്പോൾ 341 എണ്ണം താഴ്ന്നു. 69 എണ്ണത്തിന്റെ വിലയിൽ മാറ്റമുണ്ടായില്ല.
യുഎസും ഇറാനും രണ്ടാഴ്ചത്തെ വെടിനിർത്തലിനു തയാറായി. ഇതോടെ ഹോർമുസ് കടലിടുക്ക് തുറക്കുമെന്ന പ്രഖ്യാപനവും ഇറാൻ നടത്തി. ഇതിനു പിന്നാലെയാണ് കുതിച്ചുകയറിയ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞത്. ബ്രെന്റ് ക്രൂഡ് വില 14 ശതമാനം താഴ്ന്ന് ബാരലിന് 94.36 ഡോളറിലും ഡബ്ല്യുടിഐ ക്രൂഡ് 18 ശതമാനത്തിനു മുകളിൽ ഇടിഞ്ഞ് 94.69 ഡോളറിലുമെത്തി.
ഹോർമുസ് വീണ്ടും തുറക്കുമെന്ന പ്രഖ്യാപനം വന്നതോടെ ആഗോള വിപണികൾ ഒന്നടങ്കം കുതിച്ചു.
Business
മുംബൈ: 2027 സാന്പത്തിക വർഷത്തിന്റെ ആദ്യ വ്യാപാര ദിനത്തിൽ ഓഹരി സൂചികകൾക്ക് നേട്ടം. രണ്ടു ദിവസത്തെ തുടർച്ചയായ നഷ്ടങ്ങൾക്കുശേഷം സെൻസെക്സ്, നിഫ്റ്റി 50 സൂചികകൾ രണ്ടു ശതമാനത്തിലധികമാണ് മുന്നേറിയത്.
പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്ക് അയവുവരുമെന്ന പ്രതീക്ഷകൾക്കിടയിൽ എണ്ണ വില വർധനയെക്കുറിച്ചും ആഗോള പണപ്പെരുപ്പത്തെക്കുറിച്ചുമുള്ള ആശങ്കകൾ നീങ്ങിയതോടെയാണ് വിപണിയിൽ ഉണർവുണ്ടായത്.
പുതിയ സാന്പത്തികവർഷത്തിന് ആവേശം പകർന്ന് സെൻസെക്സ് 2000 പോയിന്റിലധികം ഉയർന്നിരുന്നു. എന്നാൽ, ഉച്ചകഴിഞ്ഞുള്ള വ്യാപാരത്തിൽ നിക്ഷേപകർ ലാഭമെടുപ്പിലേക്കു കടന്നതോടെയാണ് കുതിപ്പിന് ചെറിയൊരു ഇടിവുണ്ടായത്.
മാർച്ചിൽ സെൻസെക്സും നിഫ്റ്റിയും യഥാക്രമം 10 ശതമാനത്തോളം ഇടിഞ്ഞു. കഴിഞ്ഞ ആറു വർഷത്തിനിടയിലെ ഏറ്റവും മോശം പ്രതിമാസ ഇടിവാണ് മാർച്ചിലേത്. പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്നു വിപണിയിലുണ്ടായ അനിശ്ചിതത്വങ്ങളാണ് കഴിഞ്ഞ മാസം വിപണിയെ സ്വാധീനിച്ചത്.
വ്യാപാരം പൂർത്തിയായപ്പോൾ സെൻസെക്സ് 1187 പോയിന്റ് (1.65%) ഉയർന്ന് 73,134ലും നിഫ്റ്റി 348 പോയിന്റ് (1.56%) നേട്ടത്തിൽ 22,679 നിലവാരത്തിലുമെത്തി.
വിപണിയിലെ ഇന്നലത്തെ കുതിപ്പിൽ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത മൊത്തം കന്പനികളുടെ വിപണി മൂല്യത്തിൽ 10 ലക്ഷം കോടി രൂപയുടെ വർധനയുണ്ടായി. ഇതോടെ കന്പനികളുടെ ആകെ മൂല്യം 422 ലക്ഷം കോടി രൂപയിലെത്തി.
ബിഎസ്ഇയിൽ ഇന്നലെ 4437 ഓഹരികളാണ് വ്യാപാരം നടത്തിയത്. ഇതിൽ 3819 എണ്ണം മുന്നേറ്റം നടത്തിയപ്പോൾ 521 എണ്ണം താഴ്ന്നു. 97 എണ്ണത്തിനു വിലയിൽ മാറ്റമുണ്ടായില്ല.
എൻഎസ്ഇ മേഖലാ സൂചികകളിൽ നിഫ്റ്റി പിഎസ്യു ബാങ്ക്, നിഫ്റ്റി മീഡിയ എന്നിവ നാലു ശതമാനത്തിനടുത്ത് നേട്ടമുണ്ടാക്കി. ഓട്ടോ, ഫിനാൻഷൽ സർവീസസ്, എഫ്എംസിജി, ഐടി, മെറ്റൽ, പ്രൈവറ്റ് ബാങ്ക്, റിയൽറ്റി എന്നീ സൂചികകളും മുന്നേറ്റത്തിന് പിന്തുണ നൽകി. എന്നാൽ, ഇതിനു വിപരീതമായി നിഫ്റ്റി ഫാർമ, ഹെൽത്ത്കെയർ എന്നിവ താഴ്ചയിലാണ് വ്യാപാരം പൂർത്തിയാക്കിയത്.
എൻഎസ്ഇയിൽ 2936 ഓഹരികൾ മുന്നേറിയപ്പോൾ 282 എണ്ണം താഴ്ന്നു. 104 എണ്ണത്തിന് വിലയിൽ മാറ്റമുണ്ടായില്ല.
Business
മുംബൈ: ഇന്ത്യൻ ഓഹരിവിപണിയിൽ ഇടിവ് തുടരുന്നു. ഇന്നലെ പ്രധാന ഓഹരി സൂചികകളായ എൻഎസ്ഇ നിഫ്റ്റി, ബിഎസ്ഇ സെൻസെക്സ് എന്നിവ രണ്ടു ശതമാനത്തിലധികം താഴ്ച നേരിട്ടു.
നിഫ്റ്റി സൂചിക 488 പോയിന്റ് (2.14%) താഴ്ന്ന് 22,331 നിലവാരത്തിലും സെൻസെക്സ് സൂചിക 1,636 പോയിന്റ് (2.22%) ഇടിവ് നേരിട്ട് 71,948ലും വ്യാപാരം പൂർത്തിയാക്കി. തുടർച്ചയായ രണ്ടാം വ്യാപാര ദിനത്തിലാണ് പ്രധാന സൂചികകളിൽ രണ്ട് ശതമാനത്തിലേറെ നഷ്ടത്തോടെ ക്ലോസ് ചെയ്യുന്നത്. പശ്ചിമേഷ്യയിലെ സംഘർഷത്തിന് അയവില്ലാത്തത് ഇന്ത്യൻ വിപണിയൽ കനത്ത വിൽപ്പനയിലേക്കു നയിച്ചു.
ഇന്നലത്തെ തകർച്ചയിൽ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത മൊത്തം കന്പനികളുടെ മൂലധനത്തിൽ 10 ലക്ഷം കോടി രൂപയുടെ കുറവാണ് വരുത്തിയത്.
എൻഎസ്ഇയിൽ ഇന്നലെ 3410 ഓഹരികളാണ് വ്യാപാരം ചെയ്യപ്പെട്ടത്. ഇതിൽ 570 എണ്ണം മാത്രമാണ് നേട്ടത്തോടെ ക്ലോസിംഗ് കുറിച്ചത്. 2762 ഓഹരികൾ നഷ്ടത്തോടെ വ്യാപാരം പൂർത്തിയാക്കി. 78 ഓഹരികളിൽ വിലയിൽ മാറ്റമുണ്ടായില്ല.
ഇന്നലത്തെ ഇടിവിനു കാരണങ്ങൾ
പശ്ചിമേഷ്യയിൽ യുദ്ധം കൂടുതൽ രൂക്ഷമാകുമെന്ന സൂചന: ഇറാനെതിരേയുള്ള കരയുദ്ധത്തിന് യു.എസ് ഭരണകൂടം തയാറെടുക്കുകയാണെന്ന് കഴിഞ്ഞ ദിവസം വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഇതിനോടൊപ്പം മിഡിൽ ഈസ്റ്റിലേക്ക് 3,500 സൈനികരെ കൂടി വന്പൻ പടക്കപ്പലായ യുഎസ്എസ് ട്രിപ്പോളിയോടൊപ്പം നിയോഗിക്കുമെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. കഴിഞ്ഞ രണ്ട് ദശകത്തിനിടെ മിഡിൽ ഈസ്റ്റ് മേഖലയിലേക്കുള്ള യുഎസിന്റെ ഏറ്റവും വലിയ സൈനിക വിന്യാസമാണിത്.
ക്രൂഡ് ഓയിൽ വില കുതിക്കുന്നു: പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായതോടെ ക്രൂഡ് ഓയിൽ കുതിക്കുകയാണ്.
ആഗോള വിപണികളിലെ ഇടിവ്: ഇന്നലെ ഏഷ്യൻ വിപണികളിൽ കനത്ത തിരിച്ചടി നേരിട്ടു. ജപ്പാന്റെയും ദക്ഷിണ കൊറിയയുടെയും പ്രധാന ഓഹരി സൂചികകളിൽ മൂന്ന് ശതമാനം ഇടിവ് നേരിട്ടുകൊണ്ടാണ് വ്യാപാരം ആരംഭിച്ചത്.
എഫ്ഐഐകളുടെ വിൽപ്പന: വിദേശ സ്ഥാപക നിക്ഷേപകർ തുടർച്ചയായ 20 സെഷനിലും വിൽപ്പനക്കാരായി. വെള്ളിയാഴ്ച 4367 കോടി രൂപയുടെ നിക്ഷേപമാണ് പിൻവലിച്ചത്. മാർച്ച് മാസത്തിൽ ഇതുവരെയായി 1,200 കോടി ഡോളർ (ഏകദേശം 1,14,000 കോടി രൂപ) മൂല്യം വരുന്ന ഇന്ത്യൻ ഓഹരികളാണ് വിദേശ നിക്ഷേപകർ വിറ്റൊഴിഞ്ഞത്.
രൂപയുടെ മൂല്യത്തകർച്ച: റിസർവ് ബാങ്ക് വിപണിയിൽ ശക്തമായി ഇടപെട്ടിട്ടും ഡോളറിനെതിരായ രൂപയുടെ വിനിമയമൂല്യം ചരിത്രത്തിലാദ്യമായി 95 നിലവാരം പിന്നിട്ടു. എന്നാൽ, അവസാന മണിക്കൂറുകളിൽ ചെറിയൊരു തിരിച്ചുവരവിലൂടെ ഏഴു പൈസ ഉയർന്ന് 94.78ൽ ക്ലോസ് ചെയ്തു. രൂപയുടെ മൂല്യത്തകർച്ച വിദേശ നിക്ഷേപകരെ വിറ്റൊഴിയാൻ പ്രേരണയേകുന്ന ഘടകങ്ങളിലൊന്നാണ്.
Business
ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് കൂപ്പുകുത്തി രൂപ. ഡോളറിനെതിരേ ചരിത്രത്തിലാദ്യമായി 94.84 എന്ന നിലയിലെത്തി. ഇന്നലെ 86 പൈസയാണ് ഇടിഞ്ഞത്.
വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ 33 പൈസയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ബുധനാഴ്ച വ്യാപാരം അവസാനിക്കുമ്പോള്‍ ഡോളറിനെതിരേ 93.98 എന്ന നിലയിലായിരുന്നു രൂപ.
ക്രൂഡ് ഓയില്‍ വിലവര്‍ധനയ്ക്കൊപ്പം വിദേശ നിക്ഷേപകര്‍ കൂട്ടത്തോടെ രൂപ വിറ്റഴിക്കുന്നതും സുരക്ഷിത നിക്ഷേപമെന്ന നിലയ്ക്ക് ഡോളര്‍ വാങ്ങിക്കൂട്ടിയതും തിരിച്ചടിയായി.
പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്നതിനാല്‍ എണ്ണ വില ബാരലിന് ഏകദേശം 110 ഡോളറായി ഉയര്‍ന്നു. എണ്ണവില ഉയര്‍ന്നാല്‍ രൂപയുടെ വിലയിടിവ് ഇനിയും തുടരും. എണ്ണ ഇറക്കുമതിക്ക് ഇന്ത്യക്ക് കൂടുതല്‍ ഡോളര്‍ ആവശ്യമായി വരുന്നതിനലാണ് വില ഇടിയുന്നത്.
ഓഹരി വിപണിയിലും കനത്ത തിരിച്ചടിയാണ്. വ്യാപാരം അവസാനിക്കുമ്പോള്‍ സെന്‍സെക്സ് 1690 പോയിന്റ് ഇടിഞ്ഞ് 73,583ല്‍ എത്തി. നിഫ്റ്റി 486 പോയിന്റും ഇടിവ് രേഖപ്പെടുത്തി. രണ്ടുദിവസം തുടര്‍ച്ചയായി നേട്ടത്തിലായ ശേഷമാണ് കൂപ്പുകുത്തിയത്.
Business
മുംബൈ: വൻ നഷ്ടങ്ങൾക്കുശേഷം തുടർച്ചയായി രണ്ടാം ദിവസവും ഇന്ത്യൻ വിപണിയിൽ വൻ മുന്നേറ്റം. ഇന്നലത്തെ വ്യാപാരത്തിനൊടുവിൽ ഓഹരി സൂചികകളായ എൻഎസ്ഇ നിഫ്റ്റിയും ബിഎസ്ഇ സെൻസെക്സും രണ്ടു ശതമാനത്തിനടുത്ത് ഉയർന്നു. ക്രൂഡ് ഓയിലിന്റെ വിലയിലുണ്ടായ കുറവും പശ്ചിമേഷ്യൻ സംഘർഷം ലഘൂകരിക്കപ്പെടുമെന്ന പ്രതീക്ഷയുമാണ് വിപണിക്ക് കരുത്തായത്.
സെൻസെക്സ് 1205 പോയിന്റ് (1.63 %) വർധനയോടെ 75,273 നിലവാരത്തിലും നിഫ്റ്റി 394 പോയിന്റ് നേട്ടത്തിൽ (1.72 %) 23,306ലും വ്യാപാരം പൂർത്തിയാക്കി. ഇതോടെ രണ്ട് ദിവസം കൊണ്ട്, സെൻസെക്സിൽ ഏകദേശം 2,600 പോയിന്റും (3.54%) നിഫ്റ്റിയിൽ ഏകദേശം 800 പോയിന്റും (3.56%) നേട്ടം രേഖപ്പെടുത്തി.
എൻഎസ്ഇ മേഖലാ സൂചികകൾ ഒന്നടങ്കം നേട്ടത്തിലെത്തി. നിഫ്റ്റി ഐടി ഒഴികെയുള്ള (+0.08) മറ്റ് മേഖലാ സൂചികകൾ വലിയ മുന്നേറ്റം നടത്തി. മൂന്നു ശതമാനത്തിലേറെ ഉയർന്ന കണ്‍സ്യൂമർ ഡ്യൂറബിൾസ് കുതിപ്പിന് നേതൃത്വം നല്കി. നിഫ്റ്റി ഓട്ടോ, ഫിനാൻഷൽ സർവീസസ്, മെറ്റൽ, ഫാർമ, പിഎസ്യു ബാങ്ക്, പ്രൈവറ്റ് ബാങ്ക്, റിയൽറ്റി, ഹെൽത്ത്കെയർ തുടങ്ങിയവ മികച്ച പ്രകടനമാണ് നടത്തിയത്.
വിപണിക്ക് ഇന്ന് അവധി
ഇന്ത്യൻ ഓഹരി വിപണി ഇന്നു പ്രവർത്തിക്കുകയില്ല. ശ്രീരാമ നവമി പ്രമാണിച്ചാണ് ഓഹരി വ്യാപാരത്തിന് അവധി നൽകിയിരിക്കുന്നത്. എൻഎസ്ഇ, ബിഎസ്ഇ ഉൾപ്പെടെ പ്രധാനപ്പെട്ട സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് എല്ലാം അവധിയായിരിക്കും. ഇനി നാളെയായിരിക്കും ഇന്ത്യൻ ഓഹരി വിപണിയിൽ വ്യാപാരം പുനരാരംഭിക്കുക.
അടുത്തയാഴ്ച മൂന്നു വ്യാപാര ദിനങ്ങൾ മാത്രമായിരിക്കും വിപണിയിലുണ്ടാകുക. മാർച്ച് 31 ശ്രീ മഹാവീർ ജയന്തിയും ഏപ്രിൽ മൂന്ന് ദുഃഖ വെള്ളിയും പ്രമാണിച്ച് വിപണിക്ക് അവധിയാണ്.
Business
മുംബൈ: ഇറാനെതിരേ യുഎസ് ആക്രമണം താത്കാലികമായി നിർത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെ ഇന്ത്യൻ ഓഹരി സൂചികകൾ ഒരു ദിവസത്തെ തകർച്ചയ്ക്കുശേഷം തിരിച്ചുവരവ് നടത്തി.
തിങ്കളാഴ്ചയുണ്ടായ നഷ്ടത്തിന്റെ പകുതിയലധികവും തിരിച്ചുപിടിച്ചുകൊണ്ട് സെൻസെക്സും നിഫ്റ്റിയും ഏകദേശം രണ്ടു ശതമാനത്തിനടത്ത് നേട്ടമുണ്ടാക്കി. ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ ആഗോള വിപണികളിലുണ്ടായ മുന്നേറ്റവും ഇന്ത്യൻ വിപണികൾക്കു കരുത്തുപകർന്നു.
സെൻസെക്സ് 1372 പോയിന്റ് (1.89%) ഉയർന്ന് 74,068ലും നിഫ്റ്റി 50 സൂചിക 400 പോയിന്റ് (1.78%) നേട്ടത്തിൽ 22,912ലും വ്യാപാരം പൂർത്തിയാക്കി. ഇന്നലെയുണ്ടായ മുന്നേറ്റം ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള എല്ലാ കന്പനികളുടെയും ആകെ വിപണിമൂലധനത്തിൽ ഏകദേശം എട്ടു ലക്ഷം കോടി രൂപയുടെ വർധനയുണ്ടായി. ഇതോടെ വിപണിമൂല്യം 423 ലക്ഷം കോടി രൂപയിലെത്തി.
സെൻസെക്സിലെ 30 ഓഹരികളിൽ പവർഗ്രിഡ്, എസ്ബിഐ ഒഴികെ മറ്റെല്ലാം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
എൻഎസ്ഇയിലെ എല്ലാ മേഖലാ സൂചികകളും നേട്ടത്തിലാണ് വ്യാപാരം പൂർത്തിയാക്കിയത്. മൂന്നു ശതമാനത്തിലധികം നേട്ടമുണ്ടാക്കിയ നിഫ്റ്റി മീഡിയയാണ് മുന്നേറ്റത്തിന് നേതൃത്വം നല്‍കിയത്. എൻഎസ്ഇയിൽ 2483 ഓഹരികൾ മുന്നേറിയപ്പോൾ 809 എണ്ണത്തിന് ഇടിവുണ്ടായി. 79 എണ്ണത്തിന്റെ വിലയിൽ മാറ്റമുണ്ടായില്ല.
വിപണിയിലെ നേട്ടത്തിനുള്ള കാരണങ്ങൾ
യുഎസ്-ഇറാൻ വെടിനിർത്തൽ: പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന സംഘർഷങ്ങൾ പൂർണമായും പരിഹരിക്കുന്നതിനായി കഴിഞ്ഞ രണ്ടു ദിവസമായി യുഎസും ഇറാനുമായി ചർച്ച നടത്തുകയാണെന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. ചർച്ചകൾ ഈ ആഴ്ചയിലുടനീളം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാനെതിരേയുള്ള സൈനികാക്രമണങ്ങൾ അഞ്ചു ദിവസത്തേക്ക് നിർത്തിവയ്ക്കുമെന്ന് യുഎസ് പ്രസിഡന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, ചർച്ചകളെക്കുറിച്ച് ഇറാന്റെ ഭാഗത്തുനിന്ന് ഒൗദ്യോഗിക അറിയിപ്പൊന്നുമുണ്ടായിട്ടില്ല.
ഓയിൽ വിലക്കയറ്റത്തിന് താത്കാലിക വിരാമം: ഇറാനെതിരേയുള്ള യുഎസ് ആക്രമണം താത്കാലികമായി നിർത്തിവയ്ക്കുകയാണെന്ന ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ തിങ്കളാഴ്ച ക്രൂഡ് ഓയിൽ വില 15 ശതമാനത്തോളം ഇടിഞ്ഞ് ബാരലിന് 100 ഡോളറിൽ താഴെയെത്തിയിരുന്നു. എന്നാൽ, ചർച്ചകൾ സംബന്ധിച്ച് ഇറാന്റെ നിഷേധവും മറ്റ് സാഹചര്യങ്ങളും മൂലം ഓയിൽ വിലയിൽ ഇന്നലെ നേരിയ തോതിൽ വർധനയുണ്ടാകുന്നുണ്ട്.
അനുകൂല ആഗോള സൂചനകൾ: ട്രംപിന്റെ പ്രഖ്യാപനം ആഗോള ഓഹരിവിപണികളെ ഒന്നടങ്കം സ്വാധീനിച്ചു. ഏഷ്യയിലെ പ്രധാന വിപണികൾ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.
Business
മുംബൈ: ഇന്ത്യൻ ഓഹരി സൂചികകളിൽ ഇന്നലെ കനത്ത നഷ്ടം. പശ്ചിമേഷ്യൻ യുദ്ധം നാലാം ആഴ്ചയിലേക്ക് കടന്നതിനെത്തുടർന്ന് ആഗോള വിപണികളിലുണ്ടായ ദുർബലാവസ്ഥയും ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനയുമാണ് സെൻസെക്സിന്റെയും നിഫ്റ്റിയുടെയും തകർച്ചയ്ക്കിടയാക്കിത്. വിദേശ നിക്ഷേപരുടെ പിന്മാറ്റം ഇന്ത്യൻ ഓഹരിവിപണിയിൽ തുടരുന്നതും നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിച്ചു.
സെൻസെക്സ് 1837 പോയിന്റ് (2.46%) താഴ്ന്ന് 72,696.39ൽ വ്യാപാരം പൂർത്തിയാക്കി. നിഫ്റ്റി 602 പോയിന്റ് (2.6%) ഇടിഞ്ഞ് 22,513ൽ ക്ലോസ് ചെയ്ത്. നിഫ്റ്റി സൂചിക 11 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് എത്തിയിരിക്കുന്നത്.
ഇന്നലെയുണ്ടായ കനത്ത വില്പനയിൽ ബിഎസ്ഇ ലിസ്റ്റഡ് കന്പനികളുടെ മൊത്തം മൂല്യം 414.77 ലക്ഷം കോടി രൂപയിലെത്തി. നിക്ഷേപകർക്ക് 14 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഇന്നലെയുണ്ടായത്.
എൻഎസ്ഇയിൽ എല്ലാ മേഖലാ സൂചികകളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി കണ്‍സ്യൂമർ ഡ്യൂറബിൾസ് (5.17%), നിഫ്റ്റി മെറ്റൽ (4.81%), നിഫ്റ്റി റിയൽറ്റി (4.74%), നിഫ്റ്റി പിഎസ് യു ബാങ്ക് (4.11%) സൂചികകൾക്കാണ് ഏറ്റവും കൂടുതൽ നഷ്ടമുണ്ടായത്. എൻഎസ്ഇയിൽ 3008 ഓഹരികൾ താഴ്ന്നപ്പോൾ 332 എണ്ണം മുന്നേറി. 80 എണ്ണത്തിനു വിലയിൽ മാറ്റമുണ്ടായില്ല.
ഇന്നലെത്തെ വിപണി തകർച്ചയ്ക്ക് ഒരു പ്രത്യേകതയുണ്ട്. കൃത്യം ആറു വർഷം മുന്‍പ്, 2020 മാർച്ച് 23ന് ഇന്ത്യയിൽ കോവിഡ്-19ന്റെ വ്യാപനം തടയാൻ ലോക്ഡൗണ്‍ പ്രഖ്യാപിച്ച ദിവസം വിപണിയിലുണ്ടായ വൻ തകർച്ചയുടെ വാർഷികത്തിലാണ് ഇന്നലത്തെ സംഭവവികാസങ്ങളും ഉണ്ടായിരിക്കുന്നത്. അന്ന് നിഫ്റ്റി ഒരു ദിവസം 13 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.
► ► ഇടിവിനുള്ള കാരണങ്ങൾ
എഫ്ഐഐകളുടെ വിൽപ്പന: പശ്ചിമേഷ്യയിൽ യുദ്ധം ആരംഭിച്ചതിനുശേഷം വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരിവിപണിയിൽനിന്നുള്ള പിന്മാറ്റം ശക്തമാക്കി. തുടർച്ചയായ 16-ാമത്തെ സെഷനിലും വില്പനക്കാരായ എഫ്ഐഐകൾ കഴിഞ്ഞ വെള്ളിയാഴ്ച 5518 കോടി രൂപയുടെ പിൻവലിക്കലാണ് നടത്തിയത്.
യുഎസ് ബോണ്ട് ആദായം ഉയർന്നു: പത്ത് വർഷത്തെ യുഎസ് ട്രഷറി ബോണ്ടുകളിൽനിന്നുള്ള ആദായം 10 ബേസിസ് പോയിന്റ് ഉയർന്ന് 4.4 ശതമാനത്തിനു മുകളിലെത്തി. ഒരു വർഷത്തിനിടെയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.
ഫെഡറൽ റിസർവിന്റെ പലിര നിരക്കു കുറയ്ക്കൽ നടപടികളോട് വേഗത്തിൽ പ്രതികരിക്കുന്ന രണ്ടു വർഷത്തെ യുഎസ് ട്രഷറി യീൽഡുകൾ 3.93 ശതമാനമായി ഉയർന്നു. ബോണ്ട് യീൽഡുകൾ വർധിക്കുന്നത് ഓഹരിവിപണികളേക്കാൾ സർക്കാർ സെക്യൂരിറ്റികളെ കൂടുതൽ ആകർഷമാക്കുന്നു. ഇത് ഓഹരിവിപണികളിൽ സമ്മർദവുമുണ്ടാക്കുന്നു.
ആഗോള വിപണികൾ ഇടിഞ്ഞു: ആഗോള വിപണികളിൽ ഒന്നടങ്കം ഇടിവ് ദൃശ്യമായി. ഏഷ്യൻ വിപണികളിൽ ദക്ഷിണകൊറിയയുട കോസ്പിയിൽ ഏഴു ശതമാനത്തിനടുത്തും ജപ്പാന്റെ നിക്കീ, ഹോങ്കോംഗിന്റെ ഹാംഗ് സെംഗ് സൂചികകളിൽ നാലു ശതമാനത്തിനടത്തും നഷ്ടം നേരിട്ടു.
ഇന്നലെ ഡോളർ ശക്തിപ്പെട്ടതോടെ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ആദ്യമായി രൂപയുടെ മൂല്യം ഡോളറിനെതിരേ 94 കടന്നു. ഇന്നലെ 50 പൈസ ഇടിഞ്ഞ് 94.03 നിരക്കിലാണ് ക്ലോസ് ചെയ്തത്. ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനയും വിദേശ നിക്ഷേപകരുടെ പിന്മാറ്റവുമാണ് രൂപയെ ബാധിക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച ഡോളറിനെതിരേ രൂപയുടെ മൂല്യം ചരിത്രത്തിൽ ആദ്യമായി 93 കടന്നിരുന്നു. 64 പൈസ ഇടിഞ്ഞ് 93.53ലാണ് രൂപ വ്യാപാരം പൂർത്തിയാക്കിയത്.
ഇന്റർബാങ്ക് എക്സ്ചേഞ്ചിൽ 93.84ലാണ് രൂപ വ്യാപാരം ആരംഭിച്ചത്. ഇടിവ് തുടർന്നതോടെ രൂപയ്ക്ക് മികവിലെത്താനായില്ല.
Business
മുംബൈ: ഇന്ത്യൻ ഓഹരി സൂചികകൾക്ക് ഇന്നലെ കനത്ത നഷ്ടം. പ്രധാന സൂചികകൾ മൂന്നു ശതമാനത്തിലധികം ഇടിഞ്ഞു. ബിഎസ്ഇ സെൻസെക്സ് ഏകദേശം 2500 പോയിന്റിനടുത്തും നിഫ്റ്റി 50 സൂചിക 23000 എന്ന നിലവാരത്തിന് തൊട്ടു മുകളിലുമാണ് ക്ലോസ് ചെയ്തത്.
ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനയും യുഎസ് ഫെഡറൽ റിസർവ് സ്വീകരിച്ച കടുത്ത നിലപാടുകളുമാണ് ഇന്ത്യൻ വിപണിയെ സ്വാധീനിച്ചത്. ഇതോടെ കഴിഞ്ഞ മൂന്നു ദിവസമായി തുടർന്നിരുന്ന മുന്നേറ്റത്തിനാണ് വിരാമമായത്.
സെൻസെക്സ് 2497 പോയിന്റ് (3.26%) താഴ്ന്ന് 74,207ലെത്തി. ഇന്നലെ വ്യാപാരത്തിനിടെ സെൻസെക്സ് 2753 പോയിന്റ് താഴ്ന്ന് 73,951ലെത്തിയതാണ്. നിഫ്റ്റി 776 പോയിന്റ് (3.26%) നഷ്ടത്തിൽ 23,002ലും വ്യാപാരം പൂർത്തിയാക്കി. 2024 ജൂണിനുശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് സൂചികകളിലുണ്ടായത്.
► നിക്ഷേപകരുടെ നഷ്ടം 11 ലക്ഷം കോടിക്കു മുകളിൽ
ഓഹരിവിപണിയിലുണ്ടായ വൻ ഇടിവിനെത്തുടർന്ന് ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കന്പനികളുടെ മൊത്തം വിപണി മൂല്യത്തിൽ 11.5 ലക്ഷം കോടി രൂപയുടെ കുറവുണ്ടായി. ഇതോടെ മൊത്തം വിപണിമൂല്യം 427 ലക്ഷം കോടി രൂപയ്ക്കു താഴെയായി.
ബിഎസ്ഇയിൽ ഇന്നലെ മൊത്തം 4,404 ഓഹരികളാണ് വ്യാപാരം ചെയ്തത്. ഇതിൽ 1,065 എണ്ണമാണ് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചത്. 3,180 ഓഹരികളും നഷ്ടത്തിൽ ക്ലോസ് ചെയ്തു. 161 ഓഹരികളുടെ വിലയിൽ മാറ്റമൊന്നും രേഖപ്പെടുത്തിയില്ല. ഇന്നലെത്തെ വ്യാപാരത്തിനിടെ 368 ഓഹരികളുടെ വില 52 ആഴ്ച കാലയളവിലെ താഴ്ന്ന നിലയിലേക്ക് പതിച്ചു.
ബിഎസ്ഇ സെൻസെക്സിലെ 30 ഓഹരികളും ചുവപ്പിലാണ് ക്ലോസ് ചെയ്തത്.എറ്റേണൽ, എച്ച്ഡിഎഫ്സി ഓഹരികൾ അഞ്ചു ശതമാനത്തിനു മുകളിൽ ഇടിഞ്ഞു. ബജാജ് ഫിനാൻസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ലാർസൻ ആൻഡ് ടൂബ്രോ എന്നീ ഓഹരികളിൽ നാലു മുതൽ അഞ്ചു ശതമാനം വരെ കുറവുണ്ടായി.
വിപണിയിലെ ചാഞ്ചാട്ടത്തിന്റെ അളവുകോലായ ഇന്ത്യ വിക്സ് കുതിച്ചുയർന്ന് 22 നിലവാരത്തിലേക്ക് എത്തിച്ചേർന്നു.
► മേഖലാ സൂചികകൾ ചുവപ്പണിഞ്ഞു
നിഫ്റ്റിയിലെ 16 പ്രധാന മേഖലാ സൂചികകളും ചുവപ്പിലാണ് വ്യാപാരം പൂർത്തിയാക്കിയത്. ഫിനാൻഷൽ, ബാങ്ക് ഓഹരികൾ മൂന്നു ശതമാനത്തിനു മുകളിലാണ് ഇടിഞ്ഞത്. എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളിൽ വൻ വില്പനയാണുണ്ടായത്.
വിശാല വിപണിയിലും കനത്ത വില്പന സമ്മർദമാണുണ്ടായത്. നിഫ്റ്റി സ്മോൾകാപ് 100, മിഡ്കാപ് 100 സൂചികകൾ യഥാക്രമം 2.94 ശതമാനവും 3.19 ശതമാനവും ഇടിഞ്ഞു.
► ഇടിവിനുള്ള കാരണങ്ങൾ
ക്രൂഡോയിൽ വിലയിലെ വർധന: ക്രൂഡ് ഓയിൽ വില ബാരലിന് 110 ഡോളറിനുമുകളിൽ ഉയർന്നത് വിപണിയെ സ്വാധീനിച്ചു.
Business
മുംബൈ: ഇന്നലെ നടന്ന വ്യാപാരത്തിൽ വലിയ ഏറ്റക്കുറച്ചിലുകൾക്കുശേഷം ഇന്ത്യൻ ഓഹരിവിപണി മികച്ച നേട്ടത്തിൽ വ്യാപാരം പൂർത്തിയാക്കി. സെൻസെക്സ് 900 പോയിന്റിലധികം ഉയർന്നപ്പോൾ നിഫ്റ്റി 50 സൂചിക 23,400 പോയിന്റിനു മുകളിലെത്തി.
കഴിഞ്ഞയാഴ്ചയിലെ കടുത്ത വിറ്റഴിക്കലിനുശേഷം നിക്ഷേപകർ താഴ്ന്ന നിലയിൽനിന്നുള്ള വാല്യു ബയിംഗിലേക്കു കടന്നതോടെയാണ് വിപണി ലാഭത്തിലേക്കു കടന്നത്. ഇതോടെ തുടർച്ചയായ മൂന്നു സെഷനിലെ നഷ്ടക്കണക്കുകൾക്ക് അറുതിയായി.
ശക്തമായ ഇടിവിനും അതിവേഗത്തിലുള്ള തിരിച്ചുവരവിനും സാക്ഷ്യം വഹിച്ച അതിതീവ്രമായ അസ്ഥിരത നിറഞ്ഞ ഒരു വ്യാപാര ദിനമായിരുന്നു ഇന്നലെത്തേത്. സെൻസെക്സും നിഫ്റ്റിയും നഷ്ടത്തിൽ വ്യാപാരം ആരംഭിച്ചെങ്കിലും താമസിയാതെ ആ നഷ്ടങ്ങളെല്ലാം നികത്തി നേട്ടത്തിലേക്ക് തിരിച്ചുവന്നു. രാവിലെതന്നെ വീണ്ടും ഇടിവുണ്ടായി സെൻസെക്സ് 600 പോയിന്റിലധികം താഴ്ന്ന് 74,000 നിലവാരത്തിനു താഴെയും നിഫ്റ്റി സൂചിക 23,000 പോയിന്റിനു താഴെയുമെത്തി.
ഉച്ചകഴിഞ്ഞ് അവസാന മണിക്കൂറുകളിൽ രാവിലെയുണ്ടായ നഷ്ടങ്ങളെല്ലാം മറികടക്കുകയും ചെയ്തു. സെൻസെക്സ് 1000 പോയിന്റിലധികം ഉയർന്നപ്പോൾ നിഫ്റ്റി 23,500 നിലവാരത്തിനു മുകളിലെത്തുകയും ചെയ്തു. വ്യാപാരത്തിന്റെ അവസാനം നേരിയ തോതിൽ നേട്ടം നഷ്ടപ്പെട്ടെങ്കിലും വിപണി ലാഭത്തിൽതന്നെ ക്ലോസ്ചെയ്തു.
സെൻസെക്സ് 939 പോയിന്റ് (1.26%) ഉയർന്ന് 75,503ലും നിഫ്റ്റി 258 പോയിന്റ് (1.11%) ലാഭത്തിൽ 23,409ലും വ്യാപാരം പൂർത്തിയാക്കി.
പ്രധാന നേട്ടമുണ്ടാക്കിയവരും നഷ്ടം നേരിട്ടവരും
അൾട്രാടെക് സിമന്റ്, എച്ച്ഡിഎഫ്സി ബാങ്ക്, ട്രെന്റ്, എറ്റേണൽ, ബജാജ് ഫിനാൻസ് എന്നിവരാണ് സെൻസെക്സിൽ പ്രധാന നേട്ടക്കാർ. ഇവയുടെ ഓഹരികൾ രണ്ടു മുതൽ നാലു ശതമാനം വരെ ഉയർന്നു. ഭാരത് ഇലക്ട്രോണിക്സ്, സണ്‍ ഫാർമ, പവർ ഗ്രിഡ്, എൻടിപിസി എന്നിവയാണ് പ്രധാനമായും നഷ്ടം നേരിട്ടവ.
എൻഎസ്ഇയിൽ 1075 ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ 2213 എണ്ണം താഴ്ന്നു 84 എണ്ണത്തിൽ മാറ്റമുണ്ടായില്ല. മേഖലാ സൂചികകളിൽ നിഫ്റ്റി ഓട്ടോയാണ് (1.67%) ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. നഷ്ടത്തിൽ ഓയിൽ ആൻഡ് ഗ്യാസ് (1.58%) ആണ് മുന്നിൽ.
വിപണിയുടെ നേട്ടത്തിനുള്ള കാരണങ്ങൾ
വാല്യു ബയിംഗ്: ഇന്നലെ താഴ്ന്ന നിലവാരത്തിൽനിന്ന് വാല്യു ബയിംഗ് നടന്നതോടെ സൂചികകൾ ഉയർന്നു. തുടർച്ചയായ നാലാം സെഷനിലും നഷ്ടമെന്നു തോന്നിച്ചിടത്ത് ഓട്ടോ, മെറ്റൽ, ബാങ്ക്, കണ്‍സ്യൂമർ ഡ്യൂറബിൾസ്, എഫ്എംസിജി എന്നിവയിലുണ്ടായ ഉയർന്ന വാങ്ങലുകളാണ് വിപണിയെ തിരിച്ചുകൊണ്ടുവന്നത്.
ഇന്ത്യ വിക്സിന്റെ താഴ്ച: വിപണിയിലെ അസ്ഥിരത അളക്കുന്ന ഇന്ത്യ വിക്സ് കഴിഞ്ഞയാഴ്ചയിലെ കുതിപ്പിനുശേഷം നാലു ശതമാനത്തിലധികം താഴ്ന്നു.
ഭൗമരാഷ്ട്രീയ പ്രതിസന്ധി അയയുമെന്ന പ്രതീക്ഷ: വിപണിയിലെ ശുഭാപ്തിവിശ്വാസത്തിനിടയിലും ബ്രെന്റ് ക്രൂഡ് ഓയിൽ ഫ്യൂച്ചേഴ്സ് ബാരലിന് 100 ഡോളറിനു മുകളിലാണ്.
യുഎസ്-ഇസ്രയേൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം മൂന്നാം ആഴ്ചയിലേക്കു കടന്നിരിക്കുകയാണ്. ആഗോള എണ്ണ വിതരണത്തിന്റെ 20 ശതമാനം കൈകാര്യം ചെയ്യുന്ന ഹോർമുസ് കടലിടുക്കിലൂടെയുള്ള നീക്കങ്ങൾക്ക് തടസം നേരിടുകയാണ്.
യുദ്ധസാഹചര്യത്തിൽ ഹോർമുസ് കടലിടുക്കിന്റെ സുരക്ഷ ഉറപ്പാക്കാൻ തന്റെ ഭരണകൂടം ഏഴു രാജ്യങ്ങളുമായി ചർച്ച നടത്തുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. എണ്ണക്കപ്പലുകൾ കടന്നുപോകുന്നത് ഇറാൻ ഭൂരിഭാഗവും തടഞ്ഞിരിക്കുന്ന സാഹചര്യത്തിൽ ഈ പാതയിലെ കപ്പലുകൾക്ക് അടന്പടി സേവിക്കാൻ വിവിധ രാജ്യങ്ങളുടെ ഒരു സഖ്യം രൂപീകരിക്കാനുള്ള ശ്രമത്തിലാണ് യുഎസ്.
Business
കൊച്ചി: നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ ലിമിറ്റഡ് (എൻഎസ്ഇ) തങ്ങളുടെ നിർദിഷ്ട പ്രഥമ ഓഹരിവിപണി പ്രവേശനവുമായി (ഐപിഒ) ബന്ധപ്പെട്ട് മർച്ചന്റ് ബാങ്കർമാർ, നിയമസ്ഥാപനങ്ങൾ, മറ്റ് മധ്യവർത്തികൾ എന്നിവരെ തെരഞ്ഞെടുക്കുന്ന നടപടികൾ പൂർത്തിയാക്കി. എൻഎസ്ഇയുടെ ഐപിഒ കമ്മിറ്റി അംഗീകരിച്ച ചട്ടക്കൂടിന്റെ അടിസ്ഥാനത്തിലായിരുന്നു തെരഞ്ഞെടുപ്പ്.
കൊടക് മഹീന്ദ്ര കാപ്പിറ്റൽ കമ്പനി ലിമിറ്റഡ്, ജെഎം ഫിനാൻഷൽ ലിമിറ്റഡ്, ആക്സിസ് കാപ്പിറ്റൽ ലിമിറ്റഡ്, ഐഐഎഫ്എൽ കാപ്പിറ്റൽ സർവീസസ് ലിമിറ്റഡ് (മുമ്പ് ഐഐഎഫ്എൽ സെക്യൂരിറ്റീസ് ലിമിറ്റഡ് എന്ന് അറിയപ്പെട്ടിരുന്നത്), മോത്തിലാൽ ഓസ്വാൾ ഇൻവെസ്റ്റ്മെന്റ് അഡ്വൈസേഴ്സ് ലിമിറ്റഡ്, ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, എസ്ബിഐ കാപ്പിറ്റൽ മാർക്കറ്റ്സ് ലിമിറ്റഡ്, നുവമ വെൽത്ത് മാനേജ്മെന്റ് ലിമിറ്റഡ്, എച്ച്ഡിഎഫ്സി ബാങ്ക് ലിമിറ്റഡ്, അവെന്റസ് കാപ്പിറ്റൽ പ്രൈവറ്റ് ലിമിറ്റഡ്, മോർഗൻ സ്റ്റാൻലി ഇന്ത്യ കമ്പനി പ്രൈവറ്റ് ലിമിറ്റഡ്, സിറ്റിഗ്രൂപ്പ് ഗ്ലോബൽ മാർക്കറ്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ജെപി മോർഗൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, എച്ച്എസ്ബിസി സെക്യൂരിറ്റീസ് ആൻഡ് ക്യാപ്പിറ്റൽ മാർക്കറ്റ്സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്, ഐഡിബിഐ കാപ്പിറ്റൽ മാർക്കറ്റ്സ് ആൻഡ് സെക്യൂരിറ്റീസ് ലിമിറ്റഡ്, 360 വൺ വാം ലിമിറ്റഡ്, ആനന്ദ് രാഠി അഡ്വൈസേഴ്സ് ലിമിറ്റഡ്, ഡാം കാപ്പിറ്റൽ അഡ്വൈസേഴ്സ് ലിമിറ്റഡ്, പാന്റോമത്ത് കാപ്പിറ്റൽ അഡ്വൈസേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, ഇക്വിറസ് ക്യാപ്പിറ്റൽ പ്രൈവറ്റ് ലിമിറ്റഡ് എന്നീ 20 മർച്ചന്റ് ബാങ്കർമാരെയാണ് തെരഞ്ഞെടുത്തത്.
Business
മുംബൈ: കഴിഞ്ഞ സെഷനിലെ ശക്തമായ തിരിച്ചുവരവിനുശേഷം ഇന്നലെ ഓഹരിവിപണി വീണ്ടും സമ്മർദത്തിലായി. പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധവും എണ്ണവിലയിലെ അസ്ഥിരതയുമാണ് വിപണിയുടെ തകർച്ചയ്ക്കിടയാക്കിയത്. സെൻസെക്സ് 1300 പോയിന്റിലധികം താണു. നിഫ്റ്റി നിർണായകമായ 23,900 പോയിന്റിന് താഴെയാണ് ക്ലോസ് ചെയ്തത്.
മിശ്രമായ ആഗോള സൂചനകൾക്കിടെ വിപണി ഇന്നലെ നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. തുടർന്ന് ഈ നഷ്ടം കൂടുതൽ വ്യാപിക്കുകയും ചെയ്തു. വിപണി സൂചികകൾ കഴിഞ്ഞ 11 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്കു കൂപ്പുകുത്തുകയും ചെയ്തു.
സെൻസെക്സ് 1342 പോയിന്റ് (1.72%) ഇടിഞ്ഞ് 76864ൽ വ്യാപാരം പൂർത്തിയാക്കി. പത്തര മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന ക്ലോസിംഗ് നിലവാരമാണിത്.
നിഫ്റ്റി 394 പോയിന്റ് (1.63%) താഴ്ന്ന് 23867ലും വ്യാപാരം പൂർത്തിയാക്കി. 2025 ഏപ്രിൽ 17-ന് ശേഷം ഇതാദ്യമായാണ് നിഫ്റ്റി സൂചിക 24,000 നിലവാരത്തിന് താഴെ ക്ലോസിംഗ് രേഖപ്പെടുത്തുന്നത്.
നിഫ്റ്റി മിഡ്കാപ് 100 സൂചിക 1.25% നഷ്ടം നേരിട്ടു. നിഫ്റ്റി സ്മോൾകാപ് 100 സൂചിക 0.36% ഇടിവ് കുറിച്ചു. മേഖലാ സൂചികകളിൽ ഇന്നലത്തെ വ്യാപാരത്തിൽ ഫാർമ, ഹെൽത്ത്കെയർ, ഓയിൽ & ഗ്യാസ് തുടങ്ങിയ സൂചികകൾ മാത്രമാണ് നേരിയ തോതിലെങ്കിലും നേട്ടം സ്വന്തമാക്കിയത്.
വിപണിയുടെ വീഴ്ചയ്ക്കു കാരണങ്ങൾ
എഫ്ഐഐകളുടെ വില്പന: ഇന്ത്യൻ ഓഹരിവിപണിയിൽനിന്ന് വിദേശ നിക്ഷേപകരുടെ ഓഹരി വിറ്റഴിക്കൽ തുടരുകയാണ്. ഫോറിൻ ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റേഴ്സ് (എഫ്ഐഐ) ഈ മാസം ഇതുവരെ വില്പനക്കാരുടെ റോളിൽതന്നെയാണ്. ചൊവ്വാഴ്ച 4672.64 കോടി രൂപയുടെ നിക്ഷേപമാണ് പിൻവലിച്ചത്. അതേസമയം, ഡൊമസ്റ്റിക് ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റേഴ്സ് (ഡിഐഐ) നിക്ഷേപകരാകുകയാണ്. ചൊവ്വാഴ്ച 6333 കോടി രൂപയുടെ നിക്ഷേപം നടത്തി.
ലാഭമെടുപ്പ്: കഴിഞ്ഞ രണ്ടു സെഷനുകളിലെ ഇടിവുകൾക്ക് വിരാമമിട്ടുകൊണ്ട് ചൊവ്വാഴ്ച വ്യാപാര സെഷനിൽ സൂചികകൾ നേട്ടത്തിലാണ് വ്യാപാരം പൂർത്തിയാക്കിയത്. ഈ നേട്ടം നിക്ഷേപകരെ ഇന്നലെ വൻതോതിൽ ലാഭമെടുപ്പിലേക്കു നയിച്ചു. എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, ഭാരതി എയർടെൽ, റിലയൻസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ബാങ്കിംഗ്, മറ്റ് മേഖലകളിലെ പ്രമുഖ ഓഹരികളിൽ നടന്ന ലാഭമെടുപ്പ് ഓഹരി സൂചികകളുടെ ഇടിവിനു പ്രധാന കാരണമായി.
യുദ്ധം നീളുന്നത്: യുഎസ്-ഇറാൻ യുദ്ധം ഉടൻ അവസാനിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തിങ്കളാഴ്ച പ്രത്യാശ പ്രകടിപ്പിച്ചെങ്കിലും, സംഘർഷം വീണ്ടും ശക്തമാകുന്നതായാണ് കാണുന്നത്.
എഎഫ്പി റിപ്പോർട്ട് പ്രകാരം, ഹോർമുസ് കടലിടുക്കിനു സമീപം മൈനുകൾ സ്ഥാപിക്കാൻ ശ്രമിച്ച ഇറാന്റെ 16 ബോട്ടുകൾ യുഎസ് സൈന്യം തകർത്തു. ലോകത്തിലെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് ഇടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസപ്പെടുത്താൻ ശ്രമിച്ചാൽ ഇറാന് കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് യുഎസ് മുന്നറിയിപ്പ് നൽകി.
അതേസമയം, പശ്ചിമേഷ്യൻ സംഘർഷത്തിനിടയിൽ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടിയാൽ ആഗോള സാന്പത്തിക വളർച്ചയ്ക്കും പണപ്പെരുപ്പത്തിനും അത് വലിയ ഭീഷണിയാകുമെന്ന് ഐക്യരാഷ്ട്രസഭയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
രൂപയുടെ ഇടിവ്: ഡോളറിനെതിരേ റിക്കാർഡ് താഴ്ചയിൽനിന്നും ചൊവ്വാഴ്ച ശക്തമായി തിരിച്ചെത്തിയ രൂപ ഇന്നലെ വീണ്ടും ഇടിഞ്ഞു. പശ്ചിമേഷ്യയിൽ യുദ്ധം കനത്തതോടെ ആഗോള വിപണിയിൽ അസംസ്കൃത എണ്ണ വില കുതിച്ചുയർന്നതും ഡോളർ കരുത്താർജിച്ചതുമാണ് രൂപയ്ക്കു തിരിച്ചടിയായത്. ഇന്നലെ 16 പൈസ ഇടിഞ്ഞ് 92.01 നിലവാരത്തിലെത്തി.
Business
മുംബൈ: ക്രൂഡ് ഓയിൽ വിലയിലുണ്ടായ കുതിച്ചുചാട്ടം ഏഷ്യയിലെ മൂന്നാമത്തെ വലിയ സന്പദ്്വ്യവസ്ഥയായ ഇന്ത്യയുടെ വളർച്ചയെയും പണപ്പെരുപ്പത്തെയും ബാധിക്കുമെന്ന ആശങ്ക ശക്തമായതോടെ, ഇന്ത്യൻ ഓഹരി വിപണി ഇന്നലെ ഒരു മാസത്തിനിടയിലെ ഏറ്റവും വലിയ തകർച്ച നേരിട്ടു. ഇതോടെ വിപണി ഏകദേശം ഒരു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് ക്ലോസ് ചെയ്തത്. ലോകത്തിലെതന്നെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ.
ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ക്രൂഡ് ഓയിൽ വില വർധിക്കുന്നത് വലിയൊരു വെല്ലുവിളിയാണ്. ഇത് പണപ്പെരുപ്പം ഉയരാൻ കാരണമാകുമെന്നു മാത്രമല്ല, യുഎസ് ഡോളറിനെതിരേ റിക്കാർഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയ രൂപയുടെ മൂല്യത്തിന്മേലുള്ള സമ്മർദം വർധിപ്പിക്കുകയും ചെയ്യും.
യുഎസ്- ഇസ്രയേൽ സഖ്യത്തിന്റെ ഇറാനെതിരേയുള്ള യുദ്ധം പത്താം ദിവസത്തേക്കു കടന്നിരിക്കുകയാണ്. ഇതോടെ എണ്ണവില കുതിച്ചുയർന്നു. 2022ലെ റഷ്യ-യുക്രെയ്ൻ യുദ്ധത്തിനു ശേഷം ആദ്യമായി എണ്ണ വില ബാരലിന് 100 ഡോളർ കടന്നു. പശ്ചിമേഷ്യയിൽ യുദ്ധത്തെത്തുടർന്ന് ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസപ്പെട്ടതും മധ്യേഷ്യയിലെ പ്രധാന എണ്ണ ഉത്പാദക രാജ്യങ്ങൾ വിതരണം വെട്ടിക്കുറച്ചതുമാണ് വില വർധനയ്ക്കു കാരണമാകുന്നത്.
ഓഹരിവിപണികൾ കൂപ്പുകുത്തി
ഇന്ത്യയുടെ ഓഹരി സൂചികകളായ നിഫ്റ്റി 50, സെൻസെക്സ് എന്നിവയ്ക്ക് വലിയ തകർച്ചയാണ് ഇന്നലെയുണ്ടായത്. നിഫ്റ്റി 1.73 ശതമാനം ഇടിഞ്ഞ് 24,028.05 എന്ന 10 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ ക്ലോസ് ചെയ്തു.
വിപണിയിലെ ചാഞ്ചാട്ടം 21 മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തുകയും ചെയ്തു. ബിഎസ്ഇ സെൻസെക്സ് 1.71 ശതമാനം താഴ്ന്ന് 77,566.16 എന്ന 11 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. പശ്ചിമേഷ്യയിലെ യുദ്ധം തുടങ്ങിയതിനുശേഷം പ്രധാന സൂചികകൾ ഏകദേശം 4.6 ശതമാനം ഇടിഞ്ഞു.
എണ്ണവിലയിലുണ്ടായ കുതിച്ചുചാട്ടം ആഗോളതലത്തിൽ പണപ്പെരുപ്പത്തിന് കാരണമാകുമെന്നും അത് പലിശനിരക്ക് വർധിപ്പിക്കാൻ ഇടയാക്കുമെന്നുമുള്ള ആശങ്കയെത്തുടർന്ന് മറ്റ് ഏഷ്യൻ ഓഹരി വിപണികളിലും വാൾസ്ട്രീറ്റ് ഫ്യൂച്ചേഴ്സിലും ഇടിവുണ്ടായി.
വിപണിയിൽ ആകെ തകർച്ച
പ്രധാനപ്പെട്ട 16 മേഖലകളിൽ 15 എണ്ണത്തിലും ഇടിവുണ്ടായി. സ്മോൾകാപ്, മിഡ്കാപ് സൂചികകൾ യഥാക്രമം 2.22%, 1.97% എന്നിങ്ങനെ നഷ്ടം രേഖപ്പെടുത്തി.
ബിഎസ്ഇ ലിസ്റ്റ് ചെയ്ത മൊത്തം കന്പനികളുടെ വിപണി മൂലധനം മുൻ സെഷനിലെ 450 ലക്ഷം കോടി രൂപയിൽനിന്ന് 441 ലക്ഷം കോടി രൂപയായി കുറഞ്ഞു. ഒരൊറ്റ ട്രേഡിംഗ് സെഷനിൽ നിക്ഷേപകർക്ക് ഒന്‍പത് ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായി.
രൂപയുടെ മൂല്യത്തകർച്ച
ഡോളറിനെതിരേ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി. ഇന്നലെ 53 പൈസയുടെ നഷ്ടത്തിൽ 92.35ലേക്കു കൂപ്പുകുത്തിയാണ് വിപണി ക്ലോസ് ചെയ്തത്. പശ്ചിമേഷ്യയിൽ യുദ്ധം തുടരുന്നതിനാൽ അസംസ്കൃത എണ്ണ വില ഉയർന്നതിനെത്തുടർന്ന് ഡോളറിനുള്ള ആവശ്യകത വർധിച്ചതാണ് രൂപയുടെ ഇടിവിനു കാരണമായത്.
വിദേശ നിക്ഷേപകരുടെ ഇന്ത്യൻ വിപണിയിൽനിന്നുള്ള പിന്മാറ്റവും രൂപയ്ക്കു തിരിച്ചടിയാകുന്നു. എക്സ്ചേഞ്ച് കണക്കുകൾ പ്രകാരം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്ന് 21000 കോടി രൂപയുടെ നിക്ഷേപമാണ് പിൻവലിച്ചത്.
Business
മുംബൈ: ദുർബലമായ ആഗോള സൂചനകളുടെയും വിദേശ ഫണ്ടുകളുടെ വില്പനകളുടെയും ഫലമായി ഇന്ത്യൻ ഓഹരി സൂചികകൾ ഇന്നലെ ഒരു ശതമാനത്തിനു മുകളിൽ ഇടിഞ്ഞു.
സെൻസെക്സ് 961.42 പോയിന്റ് (1.17%) താഴ്ന്ന് 81,287.19ൽ വ്യാപാരം പൂർത്തിയാക്കി. വ്യാപാരത്തിനിടെ സെൻസെക്സ് 1089 പോയിന്റോളം ഇടിഞ്ഞ് 81,159 പോയിന്റ് വരെയെത്തിയിരുന്നു. നിഫ്റ്റി 318 പോയിന്റ് (1.25%) നഷ്ടത്തിൽ 25,178 പോയിന്റിൽ ക്ലോസ് ചെയ്തു.
നിഫ്റ്റി മേഖലാ സൂചിക ഐടി (0.16%), മീഡിയ (0.60%), കണ്‍സ്യൂമർ ഡ്യൂറബിൾസ് (0.17%) ഒഴികെ മറ്റെല്ലാം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി മിഡ്കാപ് 100, സ്മോൾകാപ് 100 സൂചികകൾ ഒരു ശതമാനത്തിനു മുകളിൽ താഴ്ന്നു.
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കന്പനികളുടെ മൊത്തത്തിലുള്ള വിപണി മൂലധനം കഴിഞ്ഞ സെഷനിലെ 468.5 ലക്ഷം കോടി രൂപയിൽ നിന്ന് 463 ലക്ഷം കോടി രൂപയായി കുറഞ്ഞതോടെ നിക്ഷേപകർക്ക് അഞ്ചു ലക്ഷം കോടി രൂപയിലധികം നഷ്ടമുണ്ടായി.
ഇടിവിനുള്ള കാരണങ്ങൾ
Business
മുംബൈ: യുഎസ് ആർട്ടിഫിഷൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ ആന്ത്രോപിക്കിന്റെ പുതിയ പ്രഖ്യാപനം ലോകമെന്പാടുമുള്ള ഐടി ഓഹരികൾക്കു പ്രതി കൂലമായി. ഇത് വൻ തോതിൽ ഐടി ഓഹരികളുടെ വില്പനയിലേക്കു നയിച്ചതോടെ ഇന്ത്യൻ ഓഹരി സൂചികകളെ നഷ്ടത്തിലേക്കെത്തിച്ചു.
എഐ മൂലമുണ്ടാകാൻ സാധ്യതയുള്ള മാറ്റങ്ങളെക്കുറിച്ചുള്ള ആശങ്കകൾ നിക്ഷേപകരെ സ്വാധീനിച്ചതോടെ ഇന്ത്യൻ ഐടി ഓഹരികൾ തുടർച്ചയായ അഞ്ചാം ദിനവും വില്പനയിലായിരുന്നു. ഉച്ചയോടെ അഞ്ചു ശതമാനത്തിനു മുകളിൽ ഇടിഞ്ഞ നിഫ്റ്റി ഐടി സൂചിക 4.74 ശതമാനം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. 1497 പോയിന്റ് താഴ്ന്ന് 30,053.50ൽ വ്യാപാരം പൂർത്തിയാക്കി. നിഫ്റ്റി ഐടി സൂചികയിലെ പത്ത് ഓഹരികളും നഷ്ടത്തിലായിരുന്നു. എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര, പെർസിസ്റ്റന്റ്, എൽടിഐ മൈൻഡ്ട്രീ, കോഫോർഗ് എന്നിവയുടെ ഓഹരികൾ ആറു ശതമാനത്തിനു മുകളിൽ താഴ്ന്നു. ഇൻഫോസിസ്, ടിസിഎസ്, ഒറാക്കിൾ ഫിൻ സെർവ്, എംഫാസിസ്, വിപ്രോ എന്നിവയുടെ ഓഹരികൾ മൂന്നു ശതമാനത്തിനു മുകളിൽ ഇടിഞ്ഞു.
സെൻസെക്സ് 1069 പോയിന്റ് (1.28%) താഴ്ന്ന് 82,226ലും നിഫ്റ്റി 288.35 പോയിന്റ് (1.12%) നഷ്ടത്തിൽ 25,425ലും വ്യാപാരം പൂർത്തിയാക്കി. വ്യാപാരത്തിനിടെ സെൻസെക്സ് 1360 പോയിന്റും (1.63%) നിഫ്റ്റി 385 പോയിന്റും (1.50%) ഇടിവ് നേരിട്ടിരുന്നു.
വിപണിയുടെ ഇടിവിനുള്ള പ്രധാന കാരണങ്ങൾ
1. ഐടിയിലെ വില്പന: എഐ മൂലമുണ്ടാകാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ശക്തമായതോടെ ഇന്ത്യൻ ഐടി ഓഹരികളിൽ വലിയ തോതിൽ വില്പന നടന്നു. പരന്പരാഗത സോഫ്റ്റ്വേർ സംവിധാനങ്ങൾ ആധുനികവത്കരിക്കുന്നതിനായുള്ള ചെലവും സങ്കീർണതയും കുറയ്ക്കാൻ തങ്ങളുടെ ക്ലോഡ് കോഡ് ടൂളുകൾക്ക് കഴിയുമെന്ന ആന്ത്രോപിക്കിന്റെ അവകാശവാദം നിക്ഷേപകരിൽ പുതിയ ഭീതിക്കു കാരണമായി. ഐടി കന്പനികളുടെ പ്രധാന വരുമാന സ്രോതസായ സേവനങ്ങളെ എഐ ലളിതമാക്കുന്നതോടെ കന്പനികളുടെ ലാഭക്ഷമത കുറയുമെന്ന ഭീതി നിക്ഷേപകരിൽ ഉടലെടുത്തു.
2. ആഗോള സൂചനകളും ട്രംപിന്റെ പുതിയ ഭീഷണിയും: യുഎസ് ഓഹരിവിപണികൾ തിങ്കളാഴ്ച രണ്ടു ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയപ്പോൾ ഏഷ്യൻ വിപണികൾ വലിയ മാറ്റമില്ലാതെ തുടർന്നു. ലോകരാജ്യങ്ങൾക്കെതിരേ ഐഇഇപിഎ നിയമപ്രകാരം ചുമത്തിയ അധിക ഇറക്കുമതി തീരുവ യുഎസ് സുപ്രീംകോടതി റദ്ദാക്കിയതിനെ തുടർന്ന് പുതിയതായി ചർച്ച ചെയ്ത് ഉറപ്പിച്ച വ്യാപാര കരാറുകളിൽനിന്ന് പിന്മാറരുതെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നല്കി. വ്യാപാര മേഖലയിൽ തങ്ങളുമായി വിലപേശലിനു തുനിയുന്ന രാജ്യങ്ങൾക്കെതിരേ മറ്റ് വ്യാപാര നിയമങ്ങൾ ഉപയോഗിച്ച് കൂടുതൽ ഉയർന്ന നിരക്കിലുള്ള തീരുവ ചുമത്തുമെന്ന് ട്രംപ് സമൂഹമാധ്യമത്തിലൂടെ മുന്നറിയിപ്പ് നൽകി. ഇത് വിപണിയിൽ പ്രതികൂലമായി ബാധിച്ചു.
3. മന്ത്ലി എക്സ്പയറി: എൻഎസ്ഇയിൽ മാസ കാലയളവിലുള്ള ഡെറിവേറ്റീവ് കോണ്‍ട്രാക്ടുകളുടെ എക്സ്പയറി ദിനം ചൊവാഴ്ചയാണ്. എക്സ്പയറി ദിനത്തിൽ ചാഞ്ചാട്ടം സ്വാഭാവികമാണ്. എക്സപയറി ദിനങ്ങളിൽ ട്രേഡർമാർ കൈവശമിരിക്കുന്ന പൊസിഷൻ ഒഴിവാക്കുന്നതും പുതിയതിലേക്കുള്ള റോളോവർ നടപടികളിലേക്കു കടക്കുന്നതും വിപണിയിൽ പെട്ടെന്നുള്ള മാറ്റങ്ങൾക്ക് ഇടയാക്കാറുണ്ട്. വിപണി തുടക്കത്തിൽതന്നെ ദുർബലമായിരുന്നതിനാൽ എക്സ്പയറി ദിനത്തിലെ ചാഞ്ചാട്ടം ആഘാതം വർധിപ്പിച്ചു.
4. രൂപയുടെ മൂല്യം ഇടിഞ്ഞു: യുഎസ് ഡോളറിനെതിരേയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് ഇന്നലെ വ്യാപാരത്തിൽ ഇടിവ് രേഖപ്പെടുത്തി. രൂപയ്ക്കെതിരേ ഡോളർ ശക്തിപ്പെടുന്ന സാഹചര്യം വിദേശ നിക്ഷേപകരെ ആഭ്യന്തര വിപണിയിൽ നിന്നും പിൻവലിയാൻ പ്രേരിപ്പിക്കുന്ന ഘടകമാണ്.
5. അസംസ്കൃത എണ്ണ വില ഉയർന്നു: യുഎസ് - ഇറാൻ സംഘർഷ ഭീതി നിലനിൽക്കുന്നതിനാൽ അസംസ്കൃത എണ്ണ വില ഉയർന്നു. ആണവ പദ്ധതികൾ നിർത്തിവയ്ക്കുന്നത് സംബന്ധിച്ച് ഇറാനും യുഎസും തമ്മിൽ വരുന്ന വ്യാഴാഴ്ച ജനീവയിൽ വച്ച് നടക്കാനിരിക്കുന്ന ചർച്ച ആകാംക്ഷയോടെ ഉറ്റുനോക്കുന്നു. ചർച്ച അലസിപ്പിരിഞ്ഞാൽ ഇറാനെ ആക്രമിക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിട്ടുള്ളതിന്റെ പിരിമുറുക്കം വിപണിയിൽ അനുഭവപ്പെടുന്നു. ബ്രെന്റ് ക്രൂഡ് ഓയിൽ വില ഒരു ശതമാനം ഉയർന്ന് ബാരലിന് 72.13 ഡോളറിലെത്തി.
Business
മുംബൈ: വിവിധ രാജ്യങ്ങൾക്ക് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചുമത്തിയ ഇറക്കുമതി തീരുവ നിയമവിരുദ്ധമാണെന്ന് യുഎസ് സുപ്രീംകോടതിയുടെ പ്രഖ്യാപനത്തെത്തുടർന്ന് ഇന്ത്യൻ ഓഹരിവിപണിയിൽ നേട്ടം.
എന്നാൽ, ആർട്ടിഫിഷൽ ഇന്റലിജൻസ് സൃഷ്ടിക്കുന്ന ആഘാതങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ഐടി ഓഹരികളെ സമ്മർദത്തിലാക്കിയത് വിപണിയിലെ കൂടുതൽ മുന്നേറ്റത്തെ തടഞ്ഞു.
ബിഎസ്ഇ സെൻസെക്സ് 480 പോയിന്റ് (0.58%) ഉയർന്ന് 83,295ലും എൻഎസ്ഇ നിഫ്റ്റി 142 പോയിന്റ് (0.55%) നേട്ടത്തിൽ 25,713ലും വ്യാപാരം പൂർത്തിയാക്കി.
നിഫ്റ്റിയിലെ 16 മേഖലാ സൂചികകളിൽ 13 എണ്ണം നേട്ടത്തിലായിരുന്നു. ഐടി സൂചിക 1.42 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.
ടെക്സ്റ്റൈൽ ഓഹരികൾക്കു നേട്ടം
ട്രംപിന്റെ തീരുവ നയങ്ങൾ നിയമവിരുദ്ധമാണെന്ന് യുഎസ് സുപ്രീം കോടതിയിൽ നിന്ന് വിധി വന്നതോടെ ഇന്ത്യൻ വസ്ത്ര വ്യാപാര മേഖലയിൽ ആവേശം.
Business
മുംബൈ: വ്യാപാരത്തിന്റെ തുടക്കത്തിലെ നേട്ടങ്ങൾ കൈവിട്ട സെൻസെക്സും നിഫ്റ്റിയും കനത്ത നഷ്ടത്തിൽ ഇന്നലെ ക്ലോസ് ചെയ്തു. വിപണിയിലുണ്ടായ കനത്ത വില്പനയാണ് പ്രധാന സൂചികകളെ ബാധിച്ചത്. സെൻസെക്സ് 1200 പോയിന്റിലധികം ഇടിഞ്ഞു; നിഫ്റ്റി പല സപ്പോർട്ട് ലെവലുകളും തകർത്ത് 25,450ന് അരികിലായി ക്ലോസ് ചെയ്തു.
സെൻസെക്സ് 1236 പോയിന്റ് (1.48%) താഴ്ന്ന് 82,498ലും നിഫ്റ്റി 365 പോയിന്റ് (1.41%) നഷ്ടത്തിൽ 25,454ലും വ്യാപാരം പൂർത്തിയാക്കി.
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത മൊത്തം കന്പനികളുടെ വിപണി മൂല്യം കഴിഞ്ഞ സെഷനിലെ 472 ലക്ഷം കോടി രൂപയിൽനിന്ന് 464 ലക്ഷം കോടി രൂപയായി കുറഞ്ഞു. അതായത് നിക്ഷേപകർക്ക് എട്ട് ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഇന്നലെയുണ്ടായത്.
നിഫ്റ്റി 50ൽ മൂന്ന് ഓഹരികൾ മാത്രം നേട്ടമുണ്ടാക്കിയപ്പോൾ ബാക്കിയുള്ള 47 ഓഹരികളും നഷ്ടത്തിലായിരുന്നു. നിഫ്റ്റി മേഖലാ സൂചികകൾ ഒന്നടങ്കം ചുവപ്പിലാണ് വ്യാപാരം പൂർത്തിയാക്കിയത്.
നിഫ്റ്റി ഐടി നഷ്ടത്തിലാണ് (1.07%) ക്ലോസ് ചെയ്ത്. എന്നാൽ, വ്യാപാരത്തിന്റെ തുടക്കത്തിൽ ടെക് ഓഹരികൾ നേട്ടത്തിലായിരുന്നു. ടെക് കന്പനികളിൽ ആർട്ടിഫിഷൽ ഇന്റലിജൻസ് ഉണ്ടാക്കിയേക്കാവുന്ന ആഘാതത്തെക്കുറിച്ചുള്ള ആശങ്കകൾ ഒഴിഞ്ഞതിനെത്തുടർന്ന് യുഎസ് ടെക് ഓഹരികൾ നേട്ടമുണ്ടാക്കി. ഇത് ഇന്ത്യൻ ഐടി ഓഹരികളിലും സ്വാധീനിച്ചു. പ്രമുഖ ഇന്ത്യൻ ഐടി കന്പനികളായ ഇൻഫോസിസ് (0.52%), വിപ്രോ (0.58%), ടിസിഎസ് (0.74%), എച്ച്സിഎൽ ടെക് (1.02%) എന്നിങ്ങനെയായിരുന്നു പ്രകടനം.
ഓട്ടോ, മീഡിയ, റിയൽറ്റി എന്നിവ രണ്ടു ശതമാനത്തിനു മുകളിൽ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ബാങ്കിംഗ്, ഫിനാൻസ് ഓഹരികൾ ഒരു ശതമാനത്തിനു മുകളിലാണ് നഷ്ടമുണ്ടായത്.
വിപണിയിലെ പ്രതീക്ഷിത ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന വിക്സ് സൂചിക 10 ശതമാനം വർധിച്ചു.
ഇന്നലെത്തെ ഇടിവിനു കാരണങ്ങൾ
1. ലാഭമെടുപ്പ്: തുടർച്ചയായ മൂന്നു ദിവസം വിപണികൾ നേട്ടത്തിലായിരുന്നതിനാൽ നിക്ഷേപകർ ലാഭമെടുപ്പിലേക്കു കടന്നു. ഇത് കനത്ത തോതിൽ വില്പനയ്ക്കു നിക്ഷേപകരെ പ്രേരിപ്പിച്ചു. കഴിഞ്ഞ മൂന്നു സെഷനുകളിൽ സെൻസെക്സും നിഫ്റ്റിയും ഏകദേശം 1.4 ശതമാനം നേട്ടം കൈവരിച്ചിരുന്നു.
2. അസംസ്കൃത എണ്ണ വിലക്കയറ്റം: പശ്ചിമേഷ്യയിൽ ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ യുഎസുമായി തുടരുന്ന അഭിപ്രായ ഭിന്നത വഷളാകുമെന്ന ലക്ഷണങ്ങൾ പ്രകടമായതോടെ രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവില വർധിക്കുന്നതിന് കാരണമായി. ബ്രെന്റ് ക്രൂഡോയിൽ ബാരലിന് 70 ഡോളറിനു മുകളിലേക്ക് എത്തിച്ചേർന്നു. കഴിഞ്ഞ സെഷനേക്കാൾ നാലു ശതമാനം വർധനയാണിത്. ക്രൂഡോയിൽ ആവശ്യകതയുടെ 85 ശതമാനവും ഇറക്കുമതിയിലൂടെ കണ്ടെത്തുന്ന ഇന്ത്യയെ സംബന്ധിച്ച് വിലക്കയറ്റം തിരിച്ചടിയാണ്. പണപ്പെരുപ്പം ഉയരുന്നതിന് കളമൊരുക്കുന്ന സ്ഥിതിയാണത്.
3. അന്താരാഷ്ട്ര സംഘർഷങ്ങൾ :ആഗോള സൂചനകളും നിക്ഷേപകരിൽ സമ്മർദം വർധിപ്പിക്കുന്നു. ഇറാനെതിരേ യുഎസ് സൈനിക നടപടികളിലേക്കു കടന്നേക്കുമോയെന്ന ആശങ്ക നിക്ഷേപകരെ ജാഗരൂകരാക്കി.
4. യുഎസ് ഫെഡ് തീരുമാനങ്ങൾ: പലിശ നിരക്ക് കുറയ്ക്കുന്നത് സംബന്ധിച്ച് യുഎസ് ഫെഡറൽ റിസർവിൽനിന്നുണ്ടായ അനിശ്ചിതത്വം നിക്ഷേപകരെ സ്വാധീനിച്ചു.
യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ ജനുവരിയിൽ ചേർന്ന എഫ്ഒഎംസി യോഗത്തിന്റെ മിനിറ്റ്സ് കഴിഞ്ഞ ദിവസം പുറത്തുവന്നു.
ഇതിൽ ഭാവിയിൽ പലിശ നിരക്ക് കുറയ്ക്കുന്നതു സംബന്ധിച്ച് ഫെഡ് ഗവണർമാർക്കിടയിൽ അഭപ്രായ വ്യത്യാസമുണ്ടെന്ന് വ്യക്തമായി. പണപ്പെരുപ്പം കുറയുകയാണെങ്കിൽ പലിശ നിരക്കുകളിൽ ഇളവു വരുത്താൻ ചിലർ താത്പര്യം പ്രകടിപ്പിക്കുന്പോൾ വിലക്കയറ്റം തുടരുകയാണെങ്കിൽ നയം കർശനമാക്കണമെന്ന് ഒരു കൂട്ടർ അഭിപ്രായപ്പെട്ടു.
പലിശ നിരക്ക് കുറയ്ക്കുന്നതിൽ കാലതാമസമുണ്ടാകുന്നതോ അല്ലെങ്കിൽ നിരക്ക് വീണ്ടും വർധിപ്പിക്കുന്നതോ ഡോളറിനെ കരുത്തുറ്റതാക്കും. ഇത് ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്കിനെ ബാധിക്കും. കഴിഞ്ഞ ഏഴു മാസം തുടർച്ചയായി വില്പന നടത്തിയ ശേഷം ഫെബ്രുവരിയിലാണ് വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ സജീവമായി തുടങ്ങിയത്.
Business
മുംബൈ: ഓഹരി വിപണിയില്‍ കേരളത്തില്‍നിന്നുള്ള നിക്ഷേപകരുടെ എണ്ണത്തില്‍ ആശാവഹമായ വര്‍ധന ഉണ്ടായിട്ടുണ്ടെന്നും വനിതാ നിക്ഷേപകരുടെ എണ്ണത്തില്‍ കേരളം ദേശീയ ശരാശരിയേക്കാള്‍ മുന്നിലാണെന്നും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് (എന്‍എസ് ഇ) എംഡിയും സിഇഒയുമായ ആശിഷ് കുമാര്‍ ചൗഹാന്. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ തിരുവനന്തപുരം സംഘടിപ്പിച്ച മാധ്യമ പര്യടനത്തിന്റെ ഭാഗമായി കേരളത്തില്‍ നിന്നെത്തിയ മാധ്യമപ്രവര്‍ത്തകരോട് സംവദിക്കുകയായിരുന്നു ഇദ്ദേഹം.
“രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ നിക്ഷേപകരെയും സംരംഭകരെയും ബന്ധിപ്പിക്കുന്ന ഒരു പാലമാണ് എന്‍എസ്ഇ. ഒരു സ്ഥാപനത്തിന്റെ ഓഹരി വാങ്ങുമ്പോള്‍ നാം ആ സ്ഥാപനത്തിന്റെ വളര്‍ച്ചയില്‍ പങ്കാളികളാവുകയാണ്. ലാഭം ഉണ്ടെങ്കില്‍ പങ്കാളിത്തലാഭവും നഷ്ടമാണെങ്കില്‍ പങ്കാളിത്ത നഷ്ടവും ലഭിക്കും - ഇതാണ് വിപണിയുടെ അടിസ്ഥാന തത്വം.
വേഗലാഭം വാഗ്ദാനം ചെയ്യുന്ന തെറ്റായ ഉപദേശങ്ങള്‍ കേട്ട് ആരും നിക്ഷേപ തട്ടിപ്പുകളില്‍ ചെന്നുപെടരുത്. ഇന്ന് ഓഹരി വിപണി സമ്പന്നരുടെ മാത്രം വേദിയല്ല. മൊബൈല്‍ ആപ്പുകളിലൂടെയും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെയും ചെറിയ തുകകളില്‍ പോലും നിക്ഷേപം സാധ്യമാണ്. ഓഹരി വിപണി ഒരിക്കലും ഒരു ചൂതാട്ട വേദിയല്ല; അപകടമേഖലയുമല്ല. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ ഭാഗമാണ് സാധാരണക്കാരന് സമ്പത്ത് സൃഷ്ടിക്കാന്‍ അവസരം നല്കുന്ന വേദിയാണ്”- അദ്ദേഹം വ്യക്തമാക്കി.
ഓഹരി വിപണിയിലെ കേരളത്തില്‍ നിന്നുള്ള നിക്ഷേപകരുടെ എണ്ണത്തിലെ വര്‍ധനയുടെ കണക്കുകള്‍ എന്‍എസ് ഇ ചീഫ് ഇക്കണോമിസ്റ്റ് തീര്‍ഥ ശങ്കര്‍ പട്നായിക് വിശദീകരിച്ചു. രജിസ്റ്റര്‍ ചെയ്ത കേരള നിക്ഷേപകരുടെ എണ്ണം 31.8 ലക്ഷമാണ്. 2010 സാമ്പത്തിക വര്‍ഷത്തില്‍ 3.5 ലക്ഷം ആയിരുന്നത് ഇപ്പോള്‍ ഒന്‍പതു മടങ്ങിലധികം വര്‍ധിച്ച് 31.8 ലക്ഷമായി. വനിതാ നിക്ഷേപകരുടെ പങ്കാളിത്ത നിരക്ക് 28.1 ശതമാനമായി വര്‍ധിച്ചു.
ഇത് അഖിലേന്ത്യ ശരാശരിയേക്കാള്‍ (24.7 ശതമാനം) കൂടുതലാണ്.കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപകര്‍ വര്‍ധിച്ചത് എറണാകുളം ജില്ലയിലാണ് - 1.7 ലക്ഷം. തൊട്ടുപിന്നില്‍ തൃശൂരും (1.6 ലക്ഷം) മലപ്പുറവും (1.5 ലക്ഷം) ഉണ്ട് -ആശിഷ് കുമാര്‍ ചൗഹാൻ പറഞ്ഞു.
Business
മുംബൈ: കേന്ദ്ര ബജറ്റ് ദിനത്തിൽ കഴിഞ്ഞ ആറു വർഷത്തിനിടെയിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവച്ചതിന്റെ പിറ്റേന്ന് സെൻസെക്സും നിഫ്റ്റിയും ശക്തമായ തിരിച്ചുവരവ് നടത്തി. ഓയിൽ ആൻഡ് ഗ്യാസ്, ബാങ്കിംഗ്, ഓട്ടോ ഓഹരികളിലുണ്ടായ വ്യാല്യു ബയിംഗിന്റെ കരുത്തിലാണ് ഓഹരിവിപണിയിൽ ഉണർവുണ്ടായത്.
ഞായറാഴ്ചത്തെ കേന്ദ്ര ബജറ്റിനോടനുബന്ധിച്ച് നടന്ന പ്രത്യേക വ്യാപാര സെഷനിലുണ്ടായ കനത്ത വില്പന സമ്മർദത്തെത്തുടർന്ന് ഇന്നലെ വിപണി നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. പിന്നീട് നഷ്ടങ്ങൾ നികത്തി വിപണി നേട്ടത്തിലേക്കു പ്രവേശിച്ചു.
സെൻസെക്സ് 943 പോയിന്റ് (1.17%) നേട്ടമുണ്ടാക്കി 81,666.46ൽ ക്ലോസ് ചെയ്തു. വ്യാപാരത്തിനിടെ ഇത് 1009 പോയിന്റ് മുന്നേറി 81,732 പോയിന്റിൽ എത്തിയിരുന്നു. നിഫ്റ്റി 263 പോയിന്റ് (1.06%) ഉയർന്ന് 25,088.40ൽ വ്യാപാരം പൂർത്തിയാക്കി. വ്യാപാരത്തിനിടെ സൂചിക 282.65 പോയിന്റ് മുന്നേറി 25,108.10ലെത്തിയിരുന്നു.
വിപണിയിൽ വ്യാപാരം കുത്തനെ കുറയ്ക്കും വിധം സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സ് കൂട്ടുകയാണെന്ന കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ പ്രഖ്യാപത്തിനു പിന്നാലെ പ്രധാന ഓഹരി സൂചികകൾ രണ്ടു ശതമാനത്തിനടുത്താണ് താഴ്ന്നത്.
നിഫ്റ്റിയിലെ വിശാല സൂചികകളായ നിഫ്റ്റി മിഡ്കാപ് 100, നിഫ്റ്റി സ്മോൾകാപ് 100 എന്നിവ യഥാക്രമം 0.96 ശതമാനവും 0.64 ശതമാനവും ഉയർന്നു.
വിപണിയുടെ തിരിച്ചുവരവിനു പിന്നിൽ
1. വാല്യു ബയിംഗ്: കഴിഞ്ഞ സെഷനിൽ വിപണിയിലുണ്ടായ വൻ ഇടിവിനു പിന്നാലെ നിക്ഷേപകർ വാല്യു ബയിംഗിലേക്കു കടന്നു. യഥാർഥ മൂല്യത്തേക്കാൾ കുറഞ്ഞ വിലയിൽ ഗുണമേന്മയുള്ള ഓഹരികൾ വാങ്ങിക്കൂട്ടുന്ന രീതിയാണ് വാല്യു ബയിംഗ്.
2. അസംസ്കൃത എണ്ണ വില കുറവ്: അസംസ്കൃത എണ്ണ വില നാലു ശതമാനത്തിനു മുകളിൽ കുറഞ്ഞ് ബാരലിന് 66.45 ഡോളറിലെത്തി. അസംസ്കൃത എണ്ണ വിലക്കുറവ് പണപ്പെരുപ്പത്തിന്റെ ആഘാതം കുറയ്ക്കാനും ഇന്ത്യയുടെ വ്യാപാര സന്തുലിതാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കുന്നു.
3. ബജറ്റ് പ്രഖ്യാപനങ്ങൾ: ദീർഘകാല സാന്പത്തിക വളർച്ചയിൽ ഉൗന്നൽ നൽകിയുള്ള ബജറ്റ് പ്രഖ്യാപനങ്ങൾ നിക്ഷേപകരുടെ ആത്മവിശ്വാസം ഉയർത്തി. നിർമാണ മേഖലയ്ക്ക് ഉണർവ് നൽകുന്ന നടപടികൾ, ആഗോള ഡാറ്റ സെന്ററുകൾക്ക് ദീർഘകാല നികുതി ആനുകൂല്യങ്ങൾ, കൃഷി, ടൂറിസം മേഖലകൾക്കുള്ള പിന്തുണ എന്നിവ ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു.
4. രൂപയുടെ ഉയർച്ച: 2026-27ലെ കേന്ദ്ര ബജറ്റിനുശേഷമുള്ള വ്യാപാര ദിനത്തിൽ ഡോളറിനെതിരേ രൂപയുടെ മൂല്യം 42 പൈസ ഉയർന്ന് 91.51ൽ വ്യാപാരം പൂർത്തിയാക്കി. അസംസ്കൃത എണ്ണ വിലയിലുണ്ടായ കുറവാണ് രൂപയ്ക്കു കരുത്തായത്.
5. ലാർജ് കാപ് ഓഹരികളിലെ വാങ്ങൽ: ബ്ലൂചിപ്പ് ഓഹരികളിൽ ഉയർന്ന വാങ്ങലാണ് ഇന്നലെ ദൃശ്യമായത്. സൂചികയിലെ വന്പന്മാരായ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി മൂന്നു ശതമാനത്തിനു മുകളിൽ ഉയർന്നു. ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾ, അദാനി പോർട്സ് ആൻഡ് സ്പെഷൽ ഇക്കണോമിക് സോണ്‍, ഹിൻഡാൽകോ ഇൻഡസ്ട്രീസ് എന്നിവയുടെ ഓഹരികളിൽ വലിയ വാങ്ങലുകളുണ്ടായി.
Business
മുംബൈ: ഡോളറിനെതിരേ രൂപ സർവകാല റിക്കാർഡ് താഴ്ചയിൽ. ഇന്നലെ വ്യാപാരം പൂർത്തിയായപ്പോൾ ഡോളറിനെതിരേ രൂപ 76 പൈസ ഇടിഞ്ഞ് 91.73 എന്ന നിലയിലെത്തി. കഴിഞ്ഞ രണ്ടു മാസത്തിനിടയിലെ ഒരു ദിവസത്തെ ഏറ്റവും വലിയ ഇടിവാണ് ഇത്.
ആഗോള വിപണിയിലെ അനിശ്ചിതത്വവും ഗ്രീൻലാൻഡ് പിടിച്ചെടുക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിയും നിക്ഷേപകരെ ആശങ്കയിലാക്കി. ഇന്ത്യൻ വിപണിയിൽനിന്ന് വിദേശ നിക്ഷേപകരുടെ പിന്മാറ്റവും ലോഹ ഇറക്കുമതിക്കാർക്കിടയിൽ ഡോളറിനു ശക്തമായ ആവശ്യകത ഉണ്ടായതും രൂപയെ സമ്മർദത്തിലാക്കി.
ഗ്രീൻലാൻഡ് വിഷയത്തിൽ യുഎസും യൂറോപ്പുമായുള്ള ബന്ധത്തിലുണ്ടായ വിള്ളലും എട്ടു യൂറോപ്യൻ രാജ്യങ്ങൾക്കുമേൽ ട്രംപ് ചുമത്തിയ അധിക തീരുവ വീണ്ടുമൊരു വ്യാപാര യുദ്ധത്തിനുള്ള സാധ്യതകളും വിപണിയിൽ സമ്മർദമുണ്ടാക്കി. കൂടാതെ ഇന്ത്യൻ ഓഹരി വിപണിയിലെ തുടർച്ചയായുള്ള തകർച്ചയും രൂപയുടെ ഇടിവിന് ആക്കംകൂട്ടിയെന്ന് വിനിമയ വ്യാപാരികൾ പറഞ്ഞു.
ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ ഡോളറിനെതിരേ രൂപ 91.05 എന്ന നിരക്കിലാണ് വ്യാപാരം ആരംഭിച്ചത്. പിന്നീടിത് വ്യാപാരത്തിനിടെയിലെ എക്കാലത്തെയും താഴ്ന്ന നിലയായ 91.74ലെത്തി. അവസാനം മുൻ സെഷനിലെ ക്ലോസിംഗ് ലെവലിനേക്കാൾ 76 പൈസ നഷ്ടത്തിൽ വ്യാപാരം പൂർത്തിയാക്കി.
ഡിസംബർ 16ന് രേഖപ്പെടുത്തിയ 91.14 ആണ് വ്യാപാരത്തിനിടെയിലെ രൂപയുടെ ഇതിനുമുന്പുള്ള താഴ്ന്ന നില.
ഏഷ്യൻ കറൻസികളിൽ ഏറ്റവും മോശം പ്രകടനം നടത്തുന്ന രൂപ ഈ മാസം രണ്ടു ശതമാനത്തോളം ഇടിഞ്ഞു. 2025ൽ അഞ്ചു ശതമാനത്തിന്റെ താഴ്ചയാണുണ്ടായത്.
ഓഹരിവിപണി ചുവപ്പിൽ
ഇന്ത്യൻ ഓഹരി സൂചികകൾ തുടർച്ചയായ മൂന്നാം ദിവസവും നഷ്ടത്തിൽ തന്നെ. ദുർബലമായ ആഗോള സൂചനകളാണ് ഇന്ത്യൻ ഓഹരിവിപണിയെ ബാധിക്കുന്നത്. സെൻസെക്സ് 271 പോയിന്റ് താഴ്ന്ന് 81,910ലും നിഫ്റ്റി 75 പോയിന്റ് നഷ്ടത്തിൽ 25,157.50ലും വ്യാപാരം പൂർത്തിയാക്കി.
നിഫ്റ്റി മേഖലാ സൂചികകളിൽ നിഫ്റ്റി മെറ്റൽ, ഓയിൽ ആൻഡ് ഗ്യാസ് ഒഴികെ എല്ലാ സൂചികകളും താഴ്ന്നു.
Business
മുംബൈ: ഇന്ത്യൻ ഓഹരിവിപണി സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഇന്നലെ വൻ ഇടിവിൽ വ്യാപാരം പൂർത്തിയാക്കി. ഇന്ത്യൻ ഓഹരിവിപണിയിൽനിന്ന് വിദേശ സ്ഥാപന നിക്ഷേപരുടെ തുടരുന്ന പിന്മാറ്റം, ആഗോള വ്യാപാര അനിശ്ചിതത്വങ്ങൾ, ദുർബലമായ മൂന്നാം പാദ ഫലങ്ങൾ എന്നിവയെല്ലാം വിപണിയെ സ്വാധീനിച്ചു.
2026ലെ ഇതുവരെയുള്ള വ്യാപാര സെഷനിലെ 13 ദിനങ്ങളിൽ 10ലും സെൻസെക്സും നിഫ്റ്റി 12 ദിനങ്ങളിലും ഇടിഞ്ഞു. 2025 മേയ് 13ന് ശേഷം ശതമാനക്കണക്കിൽ ഒരു ദിവസം നേരിട്ട ഏറ്റവും വലിയ ഇടിവാണ് ഇന്നലെയുണ്ടായത്.
സെൻസെക്സ് 1066 പോയിന്റ് (1.28%) താഴ്ന്ന് 82,180.47ലും നിഫ്റ്റി 353 പോയിന്റ് (1.38%) നഷ്ടത്തിൽ 25,232.50ലും വ്യാപാരം പൂർത്തിയാക്കി.
വിപണിയിലുണ്ടായ വൻ തകർച്ചയിൽ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത എല്ലാ കന്പനികളുടെയും ആകെ വിപണി മൂലധനം 9.46 ലക്ഷം കോടി രൂപ കുറഞ്ഞ് 455.7 ലക്ഷം കോടിയായി. തിങ്കളാഴ്ച ഇത് 465 ലക്ഷം കോടി രൂപയായിരുന്നു.
ജനുവരിയിൽ നിഫ്റ്റി, സെൻസെക്സ് സൂചികകൾ 3.5 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഈ കാലയളവിൽ വിദേശ നിക്ഷേപത്തിന്റെ പുറത്തേക്കുള്ള ഒഴുക്ക് 29,135 കോടി രൂപയായിരുന്നു. 2025 ഓഗസ്റ്റിനുശേഷമുള്ള (34,993 കോടി രൂപ) ഏറ്റവും മോശം പ്രകടമാണിത്.
നിഫ്റ്റിയിലെ എല്ലാ മേഖലാ സൂചികകളും ഇന്നലെ ചുവപ്പിലാണ് വ്യാപാരം പൂർത്തീകരിച്ചത്. റിയൽറ്റി സൂചിക (5.04 %) ഇടിഞ്ഞ് മേഖലാ സൂചികകളിൽ ഏറ്റവും വലിയ തകർച്ച നേരിട്ടു. ഐടി, ഓട്ടോ, ഹെൽത്ത്കെയർ, കണ്‍സ്യൂമർ ഡ്യൂറബിൾസ് എന്നിവ രണ്ടു ശതമാനത്തിനു മുകളിൽ താഴ്ന്നു.
ഡോളറിനെതിരേ രൂപ ഏഴു പൈസ ഇടിഞ്ഞ് 90.97 എന്ന റിക്കാർഡ് താഴ്ചയിൽ വ്യാപാരം അവസാനിപ്പിച്ചു. വിദേശ നിക്ഷേപർ ഇന്ത്യൻ വിപണിയിൽനിന്നു തുടരുന്ന പിന്മാറ്റവും ഇറക്കുമതിക്കാരിൽ ഡോളർ ആവശ്യകത ഉയരുന്നതും രൂപയുടെ താഴ്ചയ്ക്കു കാരണമാകുന്നു.
ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ 90.91 എന്ന നിലയിലാണ് രൂപ വ്യാപാരം ആരംഭിച്ചത്. വ്യാപാരത്തിനിടെ രൂപ 91.06ലേക്കു താഴ്ന്നു. തിങ്കളാഴ്ച ഡോളറിനെതിരേ 12 പൈസ നഷ്ടത്തിൽ 90.90ലാണ് വ്യാപാരം പൂർത്തിയാക്കിയത്.
ഡിസംബർ 16ന് രേഖപ്പെടുത്തിയ 91.14 ആണ് വ്യാപാരത്തിനിടയിലെ രൂപയുടെ താഴ്ന്ന ലെവൽ. അന്ന് തന്നെ രേഖപ്പെടുത്തിയ 90.93 ആണ് ഇതിനു മുന്‍പ് ഡോളറിനെതിരേ രൂപയുടെ വ്യാപാരവസാനമുള്ള താഴ്ന്ന നില.
Business
മുംബൈ: ഇന്ത്യ ഓഹരി സൂചികകൾ നഷ്ടത്തോടെ ആഴ്ചയ്ക്കു തുടക്കമിട്ടു. ആഗോള വിപണികളിലെ തളർച്ചയും വൻതോതിലുള്ള ലാഭമെടുപ്പുമാണ് ഇന്ത്യൻ സൂചികകൾക്ക് തിരിച്ചടി നൽകിയത്.
ആഗോള തലത്തിൽ വീണ്ടും ഉടലെടുത്ത വ്യാപാര യുദ്ധഭീഷണികളും കന്പനികളുടെ സമ്മിശ്രമായ മൂന്നാംപാദ ഫലങ്ങളും നിക്ഷേപകരെ ലാഭമെടുപ്പിലേക്കു നയിച്ചു. ഇന്നലെ വലിയ തകർച്ചയെ നേരിട്ട വിപണിയെ എഫ്എംസിജി, ഓട്ടോ എന്നിവയുടെ തെരഞ്ഞെടുക്കപ്പെട്ട ഓഹരികളിലുണ്ടായ വാങ്ങലുകളാണ് രക്ഷിച്ചത്.
സെൻസെക്സ് 324 പോയിന്റ് (0.39%) താഴ്ന്ന് 83,246.18ലും നിഫ്റ്റി 109 പോയിന്റ് (0.42%) നഷ്ടത്തിൽ 25,585.50ലും വ്യാപാരം പൂർത്തിയാക്കി. വ്യാപാരത്തിനിടെ നിഫ്റ്റി 25,500 പോയിന്റിലും താഴേക്കു പോയിരുന്നു.
നിഫ്റ്റി മേഖലാ സൂചികകളിൽ എഫ്എംസിജി (0.67%), ഓട്ടോ (0.13%) എന്നിവ ഒഴികെ എല്ലാ സൂചികകളും ചുവപ്പിലാണ് ക്ലോസ് ചെയ്തത്. റിയൽറ്റി (1.99%), മീഡിയ (1.84%) ഓഹരികൾ വൻ നഷ്ടത്തിലാണ് വ്യാപാരം പൂർത്തിയാക്കിയത്. ഐടി സൂചിക 0.47 ശതമാനം ഇടിവ് നേരിട്ടു.
വിപണിയുടെ ഇടിവിനുള്ള കാരണങ്ങൾ
1. ദുർബലമായ ആഗോള സൂചനകൾ: ഡെൻമാർക്കിൽനിന്ന് ഗ്രീൻലാൻഡ് വാങ്ങാനുള്ള യുഎസിന്റെ താത്പര്യങ്ങൾക്ക് എതിര് നിൽക്കുന്ന എട്ടു യൂറോപ്യൻ രാജ്യങ്ങൾക്ക് 10 ശതമാനം അധിക തീരുവ ചുമത്തുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവന ആഗോള വിപണിയിൽ പ്രതിഫലിച്ചു. ഇത് പുതിയ വ്യാപാര യുദ്ധത്തിന്റെ ആശങ്കകളാണ് ഉയർത്തുന്നത്.
ഡെൻമാർക്ക്, നോർവെ, സ്വീഡൻ, ഫ്രാൻസ്, ജർമനി, നെതർലൻഡ്സ്, ഫിൻലൻഡ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളിൽനിന്ന് യുഎസിലേക്കുള്ള എല്ലാ ഇറക്കുമതിക്കുമാണ് തീരുവ ചുമത്തിയിരിക്കുന്നത്. ഇത് ഫെബ്രുവരി ഒന്നിനു നിലവിൽ വരും. ജൂണ്‍ ഒന്നിനുള്ളിൽ പ്രശ്ന പരിഹാരമായില്ലെങ്കിൽ തീരുവ 25 ശതമാനമായി ഉയരും. ആഗോളതലത്തിൽ ഡോളർ ദുർബലാവസ്ഥയിലാണ്.
2. രൂപയുടെ ഇടിവ്: പുതിയ വ്യാപാര അനിശ്ചിതത്വങ്ങൾ ഉടലെടുത്തതോടെ ഇന്ത്യൻ ഓഹരിവിപണിയിൽനിന്നുള്ള വിദേശ നിക്ഷേപങ്ങളുടെ ഒഴുക്ക് ശക്തമായി. ഇതേത്തുടർന്ന്് ഡോളറിനെതിരേ രൂപ 14 പൈസ നഷ്ടത്തിൽ 90.92ൽ വ്യാപാരം പൂർത്തിയാക്കി.
ഡോളർ ദുർബലമാകുന്പോഴും അസംസ്കൃത എണ്ണ വില കുറയുന്പോഴും രൂപ കരുത്താർജിക്കേണ്ടതാണ്. എന്നാൽ, വിദേശ നിക്ഷേപകരുടെ പിൻവാങ്ങലാണ് രൂപയെ ബാധിച്ചത്. ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ ഡോളറിനെതിരേ രൂപ 90.68 എന്ന നിലയിലാണ് വ്യാപാരം തുടങ്ങിയത്. പിന്നീടിത് 91.01 എന്ന നിലയിലേക്കു വീണു. അവസാനം 14 പൈസ നഷ്ടത്തിൽ 90.92ൽ വ്യാപാരം പൂർത്തിയാക്കി. ഡിസംബർ 16നു രേഖപ്പെടുത്തിയ 90.93 ആണ് ഡോളറിനെതിരേ രൂപയുടെ വ്യാപാരാവസാനമുള്ള ഏറ്റവും താഴ്ന്ന നില.
3. ഫെഡറൽ റിസർവ് ചെയർമാൻ സ്ഥാനത്തിലുള്ള ഉൗഹാപോഹങ്ങൾ: അടുത്ത യുഎസ് ഫെഡറൽ റിസർവ് ചെയർമാൻ ആരാകുമെന്നതിലുള്ള ഉൗഹാപോഹങ്ങൾ വിപണിയിൽ പ്രതിഫലിച്ചു. നിലവിൽ വൈറ്റ് ഹൗസ് നാഷണൽ ഇക്കണോമിക് കൗണ്‍സിൽ ഡയറക്ടർ ചുമതല വഹിക്കുന്ന കെവിൻ ഹാസെറ്റ് ചെയർമാൻ ആകില്ലെന്ന ട്രംപിന്റെ പ്രസ്താവന ആഗോളവിപണികളെയൊന്നടങ്കം പ്രതികൂലമായി ബാധിച്ചു.
Business
മുംബൈ: 2025ലെ അവസാന വ്യാപാരദിനത്തിൽ ഓഹരിവിപണിയിൽ ഉണർവ്. തുടർച്ചയായ നഷ്ടദിനങ്ങൾക്കു ശേഷമാണ് വിപണിയുടെ തിരിച്ചുവരവ്. ബിഎസ്ഇ സെൻസെക്സ് തുടർച്ചയായ അഞ്ചു ദിവസത്തിനും എൻഎസ്ഇ നിഫ്റ്റി തുടർച്ചയായ നാലു ദിവസത്തിനും ശേഷമാണ് മുന്നേറിയത്.
സെൻസെക്സും നിഫ്റ്റിയും ഏകദേശം ഒരു ശതമാനത്തിനടുത്ത് നേട്ടം രേഖപ്പെടുത്തി. വ്യാപാരത്തിന്റെ തുടക്കത്തിൽ നേരിയ വർധന പ്രകടിപ്പിച്ച നിഫ്റ്റി ഘട്ടംഘട്ടമായി 26,200 നിലവാരത്തിലേക്കു മുന്നേറി. എന്നാൽ, അവസാന മണിക്കൂറുകളിൽ നിക്ഷേപകർ ലാഭമെടുപ്പിലേക്കു കടന്നത് സൂചികയ്ക്ക് മികച്ച നേട്ടത്തോടെ വ്യാപാരം അവസാനിപ്പിക്കാനുള്ള അവസരം നഷ്ടമാക്കി.
തുടർച്ചയായ അഞ്ചു ദിവസത്തെ നഷ്ടദിനങ്ങൾക്കുശേഷം ഇന്നലെ സെൻസെക്സ് 545.52 പോയിന്റ് (0.64%) മുന്നേറ്റത്തോടെ 85,220.60ൽ വ്യാപാരം പൂർത്തിയാക്കി. വ്യാപാരത്തിനിടെ സൂചിക 762.09 പോയിന്റ് മുന്നേറി 85,437.17 എന്ന നിലവാരത്തിലെത്തിയതാണ്. നാലു ദിവസങ്ങൾക്കുശേഷം നിഫ്റ്റി 190.75 പോയിന്റ് (0.74%) ലാഭത്തോടെ 26,129.60ൽ വ്യാപാരം അവസാനിപ്പിച്ചു.
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കന്പനികളുടെ വിപണിമൂല്യം കഴിഞ്ഞ സെഷനിലെ 472 ലക്ഷം കോടി രൂപയിൽ നിന്ന് 476 ലക്ഷം കോടി രൂപയായി ഉയർന്നു. നിക്ഷേപകർ ഒറ്റ സെഷനിൽ ഏകദേശം 4 ലക്ഷം കോടി രൂപയാണ് സന്പാദിച്ചത്.
നിഫ്റ്റി മേഖലാ സൂചികകളിൽ ഐടി ഒഴികെ എല്ലാം രണ്ടു മുതൽ 0.70 ശതമാനം വരെ മുന്നേറ്റം നടത്തി.
2025ൽ സെൻസെക്സും നിഫ്റ്റിയും ഏകദേശം 10 ശതമാനം വീതം നേട്ടം കൈവരിച്ചെങ്കിലും മറ്റ് ഏഷ്യൻ വിപണികളെയും ആഗോള വിപണികളെയും വച്ചുനോക്കുന്പോൾ പിന്നിലാണ്. ഡോളറുമായുള്ള രൂപയുടെ മൂല്യത്തകർച്ചയാണ് വിപണിയെ സ്വാധീനിച്ചത്.
ഡോളറിനെതിരേ രൂപയുടെ മൂല്യം ചരിത്രത്തിൽ ആദ്യമായി 91ലേക്കു താഴുകയും ചെയ്തു. നിഫ്റ്റി ഏകദേശം 10.5 ശതമാനം നേട്ടത്തോടെയും സെൻസെക്സ് 9.1 ശതമാനം വർധനയോടെയുമാണ് 2025 അവസാനിപ്പിച്ചത്. നിഫ്റ്റി തുടർച്ചയായ പത്താം വർഷമാണ് നേട്ടത്തോടെ വ്യാപാരം അവസാനിപ്പിക്കുന്നത്.
2025ൽ നിഫ്റ്റി മേഖലാ സൂചികകളിൽ മീഡിയ, റിയൽറ്റി, ഐടി എന്നിവയാണ് ഏറ്റവും കൂടുതൽ ഇടിവ് രേഖപ്പെടുത്തിയത്. പൊതുമേഖല ബാങ്ക്, മെറ്റൽ, ഓട്ടോ എന്നിവയാണ് മികച്ച പ്രകടനം നടത്തിയ സൂചികകൾ.
കേരള കന്പനികളുടെ പ്രകടനം
കേരള കന്പനികൾ ഭൂരിഭാഗവും നേട്ടത്തിലായിരുന്നു. ആസ്പിൻവാൾ ആൻഡ് കന്പനി 20 ശതമാനം നേട്ടവുമായി 261 രൂപയിലെത്തി. മുത്തൂറ്റ് മൈക്രോഫിൻ (3.61%), കിംഗ്സ് ഇൻഫ്രാ വെഞ്ച്വേഴ്സ് (6.76%) തുടങ്ങിയ ഓഹരികൾക്കും മികച്ച ദിനമായിരുന്നു. എന്നാൽ, സ്റ്റെൽ ഹോൾഡിംഗ്സ് (3.26%), വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്സ് (2.00%), ഹാരിസണ്‍സ് മലയാളം (2.32%) തുടങ്ങിയ ഓഹരികൾക്ക് മികവിലെത്താനായില്ല.
വിപണിയുടെ മുന്നേറ്റത്തിനു പിന്നിൽ
സ്റ്റീൽ ഓഹരികളുടെ കുതിപ്പ്: തെരഞ്ഞെടുത്ത സ്റ്റീൽ ഇറക്കുമതികൾക്ക് മൂന്നു വർഷത്തേക്ക് 12 ശതമാനം വരെ സേഫ്ഗാർഡ് ഡ്യൂട്ടി ഏർപ്പെടുത്തുമെന്നു സർക്കാർ പ്രഖ്യാപിച്ചു. ഇത് ആഭ്യന്തര സ്റ്റീൽ ഉത്പാദകർക്ക് മികച്ച വില ലഭിക്കുമെന്ന പ്രതീക്ഷയിൽ പ്രമുഖ സ്റ്റീൽ കന്പനികളുടെ ഓഹരി വിലകൾ വർധിച്ചു. നിഫ്റ്റി മെറ്റൽ സൂചിക 1.45 ശതമാനത്തോടെ 160 പോയിന്റ് ഉയർന്നു.
ടാറ്റ സ്റ്റീൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ, ജിൻഡാൽ സ്റ്റീൽ ഓഹരികൾ രണ്ടു മുതൽ നാലു ശതമാനം വരെ നേട്ടമുണ്ടാക്കി.
ക്രൂഡ് വിലയിലെ കുറവ്: ക്രൂഡ് ഓയിൽ വില 0.10 ശതമാനം കുറഞ്ഞ് ബാരലിന് 61.27 ഡോളറിലെത്തി. അസംസ്കൃത എണ്ണ വിലയിലുണ്ടാകുന്ന കുറവ് രാജ്യത്തിന് ഗുണകരമാണ്. ഇത് രാജ്യത്തെ പണപ്പെരുപ്പ നിരക്ക് കുറയ്ക്കാൻ സഹായിക്കുന്നതിനാൽ ഇന്ത്യൻ വിപണിക്കു കരുത്തേകുന്നു.
വിപണിയിൽ ചാഞ്ചാട്ടം കുറയുന്നു: വിപണിയിലെ ചാഞ്ചാട്ടം അളക്കുന്ന ഇന്ത്യ വിഐഎക്സ് മൂന്നു ശതമാനത്തിലധികം ഇടിഞ്ഞ് 9.37 ശതമാനത്തിലെത്തി.
ഉയർന്ന വാങ്ങലുകൾ: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഇടിവിനെത്തുടർന്ന് നിക്ഷേപകർ വൻതോതിൽ ഓഹരികൾ വാങ്ങാൻ താത്പര്യമെടുത്തു. സെൻസെക്സ് അഞ്ചു ദിവസവും നിഫ്റ്റി നാലു ദിവസവും ഇടിവ് രേഖപ്പെടുത്തിയതിനെത്തുടർന്ന് തെരഞ്ഞെടുത്ത ഓഹരികൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ നിക്ഷേപകർ മുന്നോട്ടുവന്നു.
മിഡ്കാപ്, സ്മോൾകാപ് ഓഹരികളുടെ വാങ്ങൽ: വിശാല സൂചികകളായ മിഡ്കാപ്, സ്മോൾകാപ് ഓഹരികൾ വാങ്ങാൻ വലിയ താത്പര്യമാണുണ്ടായത്. ഇത് വിപണിയുടെ തിരിച്ചുവരവിന് നിർണായകമായി. നിഫ്റ്റി മിഡ്കാപ്, സ്മോൾകാപ് സൂചികകൾ യഥാക്രമം 0.95 ശതമാനവും 1.11 ശതമാനവുമാണ് മുന്നേറിയത്.
Business
മുംബൈ: വിദേശ വിപണിയിൽ അമേരിക്കൻ കറൻസിയുടെ ശക്തി ഉണ്ടായിരുന്നിട്ടും ഇന്നലെ യുഎസ് ഡോളറിനെതിരേ രൂപയുടെ മൂല്യം 12 പൈസ വർധിച്ചു. രൂപയുടെ തുടർച്ചയായ രണ്ടു ദിവസത്തെ നേട്ടത്തിനു പിന്നിൽ വിപണിയിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇടപെടലുണ്ടെന്നാണ് കരുതുന്നത്.
ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ ഡോളറിനെതിരേ രൂപ 90.35 എന്ന താഴ്ന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. വ്യാപാരത്തിനിടെ തലേന്നത്തെ വിലയേക്കാൾ 34 പൈസ ഉയർന്ന് 90.04 എന്ന നിലയിലെത്തി. വ്യാപാര സെഷന്റെ അവസാനം രൂപയുടെ മൂല്യം 12 പൈസ ഉയർന്ന് 90.26ൽ ക്ലോസ് ചെയ്തു.
ബുധനാഴ്ചഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിൽ നിന്ന് 55 പൈസ ഉയർന്ന് 90.38ൽ ക്ലോസ് ചെയ്തിരുന്നു.
ആറു കറൻസികൾക്കെതിരേ ഡോളർ സൂചിക ശക്തമായ നിലയിലാണ്. 0.16 ശതമാനം ഉയർന്ന് 98.58ലാണ് വ്യാപാരം നടത്തുന്നത്. അസംസ്കൃത എണ്ണവില 0.35 ശതമാനം ഉയർന്ന് ബാരലിന് 59.89 ഡോളറിലാണ്.
ഓഹരിവിപണിയിൽ നഷ്ടം
ഇന്ത്യൻ ഓഹരി വിപണി സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഇന്നലെ നഷ്ടത്തിൽ ക്ലോസ് ചെയ്തു. തുടർച്ചയായ നാലാം ദിവസമാണ് വിപണി ഇടിവിലാകുന്നത്. നിരവധി ചാഞ്ചാട്ടങ്ങൾ കണ്ട നിഫ്റ്റിക്ക് 25,800 എന്ന നിലവാരത്തിന് മുകളിൽ തുടരാനായി. ഇന്ത്യ-യുഎസ് വ്യാപാരക്കരാറിൽ തുടരുന്ന അനിശ്ചതത്വവും ദുർബലമായ ആഗോള സൂചനകളും വിപണിയെ വല്ലാതെ ബാധിച്ചു. സെൻസെക്സ് 78 പോയിന്റ് ഇടിഞ്ഞ് 84,481.81ലും നിഫ്റ്റി 3 പോയിന്റ് താഴ്ന്ന്25,815.55ലും ക്ലോസ് ചെയ്തു. നിഫ്റ്റി മിഡ്കാപ് സൂചിക 0.34 ശതമാനം നേട്ടമുണ്ടാക്കിയപ്പോൾ സ്മോൾകാപ് സൂചിക 0.13 ശതമാനം ഇടിഞ്ഞു.
എഫ്ഐഐകൾ നിക്ഷേപകരായി രണ്ടാം ദിവസം
വിദേശ നിക്ഷേപകർ തുടർച്ചയായ രണ്ടു ദിവസമായി ഇന്ത്യൻ വിപണിയിൽ നിക്ഷേപകരായി. ബുധനാഴ്ച 1,171.71 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയത്. തുടർച്ചയായ 14 ദിവസത്തെ പിൻവലിക്കലിനുശേഷമാണ് ബുധനാഴ്ച എഫ്ഐഐകൾ നിക്ഷേപകരായി തിരിച്ചുവന്നത്. ഇന്നലെ 565.78 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയത്.
Business
മുംബൈ: ഇന്ത്യൻ ഓഹരിവിപണി തുടർച്ചയായ മൂന്നാം സെഷനിലും ചുവപ്പിൽതന്നെ. ഡോളറിനെതിരേ രൂപയുടെ ഇടിവ്, വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരിവിപണിയിൽനിന്നു തുടരുന്ന പിന്മാറ്റം, സ്വകാര്യ ബാങ്ക് ഓഹരികളിൽ വലിയ തോതിൽ ലാഭമെടുപ്പ് തുടങ്ങിയവ വിപണിയുടെ വീഴ്ചയ്ക്കിടയാക്കി.
വിദേശ സ്ഥാപന നിക്ഷേപകർ (എഫ്ഐഐ) തിങ്കളാഴ്ച 1171.31 കോടി രൂപയുടെ ഓഹരികളാണ് വിറ്റത്. തുടർച്ചയായ എഫ്ഐഐ വിൽപ്പന ആഭ്യന്തര ഓഹരികളിൽ വലിയ സമ്മർദമാണ് ചെലുത്തുന്നത്. ഇന്നലെ 3642.30 കോടി രൂപയുടെ ഓഹരികൾ വിറ്റു.
വ്യാപാരം പൂർത്തിയായപ്പോൾ ബിഎസ്ഇ സെൻസെക്സ് 503.63 പോയിന്റ് (0.59%) താഴ്ന്ന് 85,138.27ലെത്തി. വ്യാപാരത്തിനിടെ സെൻസെക്സ് 588.9 പോയിന്റ് ഇടിഞ്ഞ് 85,053ലെത്തിയിരുന്നു. എൻഎസ്ഇ നിഫ്റ്റി 143.55 പോയിന്റ് (0.55%) നഷ്ടത്തിൽ 26,032.20ൽ ക്ലോസ് ചെയ്തു. തിങ്കളാഴ്ച ഇരു സൂചികകളും റിക്കാർഡിൽനിന്നാണ് താഴേക്കു പതിച്ചത്.
വിശാല വിപണിയിൽ നിഫ്റ്റി മിഡ്കാപ് (0.22%), സമോൾകാപ് (0.55%) സൂചികകൾ താഴ്ചയിലേക്കു പതിച്ചു. വിപണിയിൽ ഇടിവ് തുടരുന്നതോടെ നിക്ഷേപകരുടെ ശ്രദ്ധ ഇനി ഇന്നാരംഭിക്കുന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണ അവലോക യോഗത്തിലാണ്. ഈ അലോകനയോഗത്തിന്റെ ഫലം വെള്ളിയാഴ്ച പുറത്തുവരും.
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്്ത കന്പനികളുടെ മൊത്ത വിപണി മൂലധനം 1.82 കോടി രൂപ കുറഞ്ഞ് 472.59 കോടിയിലെത്തി.
നിഫ്റ്റി മേഖലാ സൂചികകളിൽ ബാങ്ക്, ഫിനാൻഷൽ ഓഹരികൾ വലിയ ഇടിവ് നേരിട്ടു. മേഖലാ സൂചികകളിൽ നിഫ്റ്റി ഫിനാൻഷൽസാണ് (0.90%) ഇന്നലെ ഏറ്റവും വലിയ താഴ്ച നേരിട്ടത്. തുടർച്ചയായ മൂന്നാം ദിവസമാണ് നിഫ്റ്റി ഫിനാൻഷൽസ് താഴ്ന്നിരിക്കുന്നത്. പ്രൈവറ്റ് ബാങ്ക് സൂചിക 0.69 ശതമാനം ഇടിഞ്ഞു. എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയുടെ ഓഹരികൾക്ക് വലിയ നഷ്ടമുണ്ടായി.
ഫാർമ ഒഴികെ എല്ലാ സൂചികകളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. പിഎസ്യു ബാങ്ക്, ഓട്ടോ, മെറ്റൽ സൂചികകൾ തുടർച്ചയായ രണ്ടു സെഷനുകളിലെ നേട്ടത്തിനുശേഷമാണ് ഇടിയുന്നത്. ഓയിൽ ആൻഡ് ഗ്യാസ്, റിയൽറ്റി സൂചികകൾ തുടർച്ചയായ നാലാം ദിവസമാണ് താഴുന്നത്.
Business
മുംബൈ: ഇന്ത്യയുടെ ഓഹരി സൂചികകളായ നിഫ്റ്റിയും സെൻസെക്സും തുടർച്ചയായ രണ്ടാം ദിവസവും നേട്ടത്തിൽ ക്ലോസ് ചെയ്തു. എന്നാൽ, ഇൻട്രാ ഡേയിലെ ഉയർച്ച സൂചികകൾക്ക് നിലനിർത്താനായില്ല.
വ്യാപാരത്തിനിടെ സെൻസെക്സ് അതിന്റെ 52 ആഴ്ചയിലെ ഉയർന്ന നിരക്കായ 85,801.70ലും നിഫ്റ്റി ഒരു വർഷത്തെ ഉയർന്ന നിരക്കായ 26,246.65ലുമെത്തി. രണ്ടു സൂചികകൾക്കും ഏതാനും പോയിന്റുകളുടെ വ്യത്യാസത്തിലാണ് റിക്കാർഡ് ഉയരം നഷ്ടമായത്. ശക്തമായ തുടക്കത്തിനുശേഷം മിഡ്കാപ്, ബാങ്കിംഗ് ഓഹരികളിലുണ്ടായ തളർച്ചയാണ് സൂചികകളുടെ റിക്കാർഡ് നേട്ടത്തെ ബാധിച്ചത്.
മികച്ച ആഗോള സൂചനകളും പുതിയ വിദേശ ഫണ്ടുകളുടെ പ്രവാഹവും എച്ച്ഡിഎഫ്സി ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, ബജാജ് ഫിനാൻസ് പോലുള്ള വൻകിട കന്പനികളുടെ ഓഹരിവാങ്ങൽ ഉയർന്നതും വിപണിയെ സ്വാധീനിച്ചു. എൻവിഡിയ പോലുള്ള ആഗോള ടെക് കന്പനികളുടെ മൂന്നാം പാദ ഫലങ്ങൾ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നതും വിപണിയെ സഹായിച്ചു.
തുടർച്ചയായ രണ്ടാം ദിനം സെൻസെക്സ് 446 പോയിന്റ് (0.52%) ഉയർന്ന് 85,632.68ലും നിഫ്റ്റി 140 പോയിന്റ് (0.54%) നേട്ടത്തിൽ 26,192.15ലും ക്ലോസ് ചെയ്തു.
ബിഎസ്ഇ മിഡ്കാപ് (13%), സ്മോൾകാപ് (0.17%) സൂചികകൾ നഷ്ടത്തിലായി. നിഫ്റ്റി മിഡ്കാപ് 0.02 ശതമാനം നേട്ടത്തിലും സ്മോൾകാപ് 0.05 ശതമാനം നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
നിഫ്റ്റി മേഖലാ സൂചികകളുടെ കാര്യത്തിൽ പ്രകടനങ്ങൾ സമ്മിശ്രമായിരുന്നു. ഫിനാൻഷൽ സർവീസസ് സൂചിക 0.79 ശതമാനം ഉയർന്ന മേഖലാ സൂചികകളിൽ മികച്ച പ്രകടനം നടത്തി. നിഫ്റ്റി ബാങ്ക് (0.22%), പ്രൈവറ്റ് ബാങ്ക് (0.33%), ഓട്ടോ (0.44%) എന്നിവയും നേട്ടമുണ്ടാക്കി. മീഡിയ 1.89 ശതമാനവും പിഎസ് യു ബാങ്ക് 0.89 ശതമാനവും കണ്‍സ്യൂമർ ഡൂറബിൾസ് 0.53 ശതമാനവും താഴ്ന്നാണ് ക്ലോസ് ചെയ്തത്.
കിറ്റെക്സിനു നേട്ടം, എസ്ഐബിക്ക് ഇടിവ്
ഇന്ത്യ-യുഎസ് വ്യാപാരക്കരാർ സാധ്യമാകുമെന്ന റിപ്പോർട്ടുകളെത്തുടർന്ന് കയറ്റുമതിയുമായി ബന്ധപ്പെട്ട കേരള കന്പനികൾ നേട്ടത്തിലായി. കിറ്റെക്സ് ഗാർമെന്റ്സ് 4.59 ശതമാനവും യൂണിറോയൽ മറൈൻ എക്സ്പോർട്ടേഴ്സ് 4.49 ശതമാനവും ഉയർന്നു. ശതമാനക്കണക്കിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് ടിസിഎം ഓഹരികളാണ്. 9.99 ശതമാനം ഉയർന്ന ടിസിഎം ലിമിറ്റഡ് ഓഹരികൾ 52 ആഴചയിലെ ഉയർന്ന നിരക്കായ 67.58ലാണ് ക്ലോസ് ചെയ്തത്.
അബേറ്റ് എഎസ് ഇൻഡസ്ട്രീസ് 2.65 ശതമാനവും ആസ്പിൻവാൾ 2.97 ശതമാനവും പ്രൈമ ഇൻഡസ്ട്രീസ് 1.98 ശതമാനവും നേട്ടത്തിലായി.
കഴിഞ്ഞ കുറച്ചുദിവസത്തെ നേട്ടത്തിനു ശേഷം ലാഭമെടുപ്പ് ശക്തമായ സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരികൾ കുത്തനെ ഇടിഞ്ഞു. ബുധനാഴ്ച സർവകാല റിക്കാർഡായ 41.65ലെത്തിയ ഓഹരിവിലയിൽ 7.38 ശതമാനമാണ് ഇന്ന് ഓഹരിക്ക് നഷ്ടമുണ്ടായത്.
Business
മുംബൈ: ഇന്ത്യൻ ഓഹരിവിപണിയിലെ തുടർച്ചയായ ആറു ദിവസത്തെ വിജയക്കുതിപ്പിന് അവസാനം. ദുർബലമായ ആഗോള സൂചനകളും ലാഭമെടുപ്പും നിക്ഷേപകരെ സ്വാധീനിച്ചു. ഐടി, മെറ്റൽ ഓഹരികളിൽ നടന്ന വൻ വിൽപ്പനയും വിപണി നഷ്ടത്തിലാക്കാൻ ഇടയായി.
ബിഎസ്ഇ സെൻസെക്സ് 278 പോയിന്റ് (0.33%) താഴ്ന്ന് 84,673ലും എൻഎസ്ഇ നിഫ്റ്റി 103 പോയിന്റ് (0.40%) നഷ്ടത്തിൽ 25,910ലും വ്യാപാരം പൂർത്തിയാക്കി. നിഫ്റ്റി മിഡ്കാപ് സൂചിക 0.59 ശതമാനവും സ്മോൾകാപ് സൂചിക 1.05 ശതമാനവും ഇടിഞ്ഞു.
നിഫ്റ്റിയിൽ ഇന്റർഗ്ലോബ് ഏവിയേഷൻ, ടെക് മഹീന്ദ്ര, ടാറ്റ കണ്‍സ്യൂമർ പ്രൊഡക്ട്സ് എന്നിവ രണ്ടു ശതമാനത്തിലേറെ താഴ്ന്നപ്പോൾ ജിയോ ഫിനാൻഷലിന്റെ ഇടിവ് 1.94 ശതമാനമായിരുന്നു. ഭാരതി എയർടെൽ, ആക്സിസ് ബാങ്ക് എന്നിവ ഒരു ശതമാനത്തിലേറെ മുന്നേറി.
സൂചികകളുടെ താഴ്ചയ്ക്കു കാരണങ്ങൾ
ദുർബലമായ ആഗോള സൂചനകൾ: ഏഷ്യൻ വിപണിയിൽ, ദക്ഷിണ കൊറിയയുടെ കോസ്പി, ജപ്പാന്റെ നിക്കീ, ഷാങ്ഹായ് എസ്എസ്ഇ കോന്പോസിറ്റ്, ഹോങ്കോംഗിന്റെ ഹാങ് സെങ് എന്നിവയെല്ലാം വളരെ താഴ്ന്നാണ് ക്ലോസ് ചെയ്തത്. ഈ ആഴ്ച പുറത്തുവരാനിരിക്കുന്ന സെപ്റ്റംബറിലെ തൊഴിൽ റിപ്പോർട്ട് ഉൾപ്പെടെ പ്രധാന സാന്പത്തിക ഡാറ്റകൾക്ക് മുന്നോടിയായി യുഎസ് വിപണികൾ തിങ്കളാഴ്ച നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. യുഎസിന്റെ സെപ്റ്റംബറിലെ തൊഴിൽ റിപ്പോർട്ട് ഇത്തവണ വൈകിയാണ് പ്രസിദ്ധീകരിക്കുന്നത്. ഗവണ്മെന്റ് ഷട്ട്ഡൗണാണ് റിപ്പോർട്ട് വൈകാൻ കാരണമായത്. സാധാരണയായി ഒരു മാസത്തെ റിപ്പോർട്ട് അടുത്ത മാസം ആദ്യം പ്രസിദ്ധീകരിക്കേണ്ടതാണ്.
ലാഭമെടുപ്പ്: എല്ലാ മേഖലകളിലും ലാഭമെടുപ്പ് പ്രകടമായിരുന്നു. അതിനാൽ എല്ലാ എൻഎസ്ഇ സൂചികകളും നഷ്ടത്തിൽ വ്യാപാരം ചെയ്തു.
ഐടി, മെറ്റൽ ഓഹരികളുടെ കനത്തവിൽപ്പന: ഐടി, മെറ്റൽ ഓഹരികളിൽ ഇന്നലെ കനത്ത വിൽപ്പനയാണ് നടന്നത്. നിഫ്റ്റി ഐടി സൂചിക 1.10 ശതമാനവും മെറ്റൽ 1.07 ശതമാനവും താഴ്ന്നു. ഫെഡ് റിസർവ് പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യത കുറവാണെന്ന വിലയിരുത്തലുകളും എഐ ബബിളിനെക്കുറിച്ചുള്ള ആഗോള ആശങ്കകളും നിക്ഷേപകർ ലാഭമെടുപ്പിൽ ഏർപ്പെട്ടതും ഐടി ഓഹരികൾക്ക് തിരിച്ചടിയായി.
കേരള കന്പനികളുടെ പ്രകടനം
കേരള കന്പനികളും ഇന്നലെ ഭൂരിഭാഗവും നഷ്ടത്തിലായിരുന്നു. സ്റ്റെൽ ഹോൾഡിംഗ്സ് 3.77 ശതമാനം നേട്ടത്തിൽ 472 രൂപയിലെത്തി. ഫെഡറൽ ബാങ്ക് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 244.61 രൂപയിലെത്തി റിക്കാർഡ് രേഖപ്പെടുത്തി. അപ്പോളോ ടയേഴ്സ് (2.28%), മുത്തൂറ്റ് കാപിറ്റൽ സർവീസസ് (1.08%) നിറ്റാ ജെലാറ്റിൻ (1.00%) തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു.
കിംഗ്സ് ഇൻഫ്രാ വെഞ്ച്വേഴ്സ് 2.18 ശതമാനം ഇടിവ് രേഖപ്പെടുത്തി. ആന്ധ്രാപ്രദേശിൽ 2,500 കോടി രൂപയ്ക്ക് അക്വാകൾച്ചർ ടെക്നോളജി പാർക്ക് സ്ഥാപിക്കാൻ കഴിഞ്ഞ ദിവസം കന്പനി കരാറിലെത്തിയിരുന്നു. തിങ്കളാഴ്ച നാല് ശതമാനത്തിലധികം നേട്ടത്തിലായിരുന്ന ഓഹരി ഇന്നലെ 158.95 രൂപയിലാണ് ക്ലോസ് ചെയ്തത്.
മുത്തൂറ്റ് ഫിനാൻസ് (1.82%), എവിടി നാച്ചുറൽ പ്രോഡക്ട്സ് (1.64%), ആസ്പിൻവാൾ ആൻഡ് കന്പനി (1.36%), പോപ്പുലർ വെഹിക്കിൾ ആൻഡ് സർവീസസ് (1.39%) തുടങ്ങിയ ഓഹരികൾക്കും ഇന്നലെ നഷ്ടമായിരുന്നു.
Business
മുംബൈ: ഓഹരി വിപണിയിൽ മുന്നേറ്റം തുടരുന്നു. മികച്ച പാദവാർഷിക ഫലങ്ങളും ബാങ്കിംഗ്, ഫിനാൻഷൽ സർവീസ് സൂചികകളുടെയും പിൻബലത്തിലാണ് ഇന്ത്യൻ ഓഹരി സൂചികകൾ ഇന്നലെയും നേട്ടം നിലനിർത്തിയത്.
തുടർച്ചയായ ആറാം സെഷനിലാണ് സെൻസെക്സും നിഫ്റ്റിയും മുന്നേറ്റം രേഖപ്പെടുത്തിയത്. നിഫ്റ്റി സൂചിക 26,000 എന്ന ചരിത്രപരമായ നിലവാരത്തിന് മുകളിൽ ക്ലോസ് ചെയ്തു എന്നതാണ് വിപണിയുടെ ഇന്നലത്തെ പ്രധാന നേട്ടം.
ആഗോള വിപണികളിൽ കാര്യമായ ചലനമില്ലാതിരുന്നിട്ടും, ആഭ്യന്തര കന്പനികളുടെ ശക്തമായ പ്രകടനവും യുഎസ് - ഇന്ത്യ വ്യാപാര കരാറിനെക്കുറിച്ചുള്ള ശുഭപ്രതീക്ഷകളും വിപണിക്ക് ഉൗർജം പകർന്നു. ഇന്നത്തെ ഒറ്റദിവസത്തെ വ്യാപാരത്തിൽ നിക്ഷേപകരുടെ ആസ്തി മൂന്ന് ലക്ഷം കോടിയിലധികം വർധിച്ചു.
സെൻസെക്സ് 388 പോയിന്റ് (0.46%) ഉയർന്ന് 84,950.95ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 103 പോയിന്റ് (0.40%) നേട്ടത്തോടെ 26,013.45 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
പ്രമുഖ സൂചികകളേക്കാൾ മികച്ച പ്രകടനമാണ് മിഡ്കാപ്, സ്മോൾകാപ് ഓഹരികൾ കാഴ്ചവച്ചത്. മിഡ്കാപ് സൂചിക 0.73% വരെയും സ്മാൾകാപ് സൂചിക 0.52% വരെയും ഉയർന്നു.
മേഖലാ സൂചികകൾ
മേഖലാ സൂചികകളെല്ലാം ഇന്നലെ പോസിറ്റീവായി. വിപണിയിലെ മുന്നേറ്റത്തിന് പ്രധാനമായും ചുക്കാൻ പിടിച്ചത് ബാങ്കിംഗ് ഓഹരികളാണ്. നിഫ്റ്റി ബാങ്ക് സൂചിക 0.76 ശതമാനം ഉയർന്ന് 5892.70ൽ ക്ലോസ് ചെയ്തു. ഇൻട്രാഡേയിൽ 59,001.55 എന്ന റിക്കാർഡിൽ ബാങ്കിംഗ് സൂചികയെത്തി.
പൊതുമേഖല ബാങ്ക് ഓഹരികൾ 1.09 ശതമാനം ഉയർന്നപ്പോൾ ഫിനാൻഷൽ സർവീസസ് 0.56 ശതമാനവും ഫിനാൻഷൽ സർവീസസ് 25/50 സൂചിക 0.44 ശതമാനവും നേട്ടമുണ്ടാക്കി. പ്രൈവറ്റ് ബാങ്ക് ഓഹരികൾ 0.79 ശതമാനം ഉയർന്നു.
മറ്റ് മേഖല സൂചികകളിൽ ഓട്ടോ (0.85%), കണ്‍സ്യൂമർ ഡ്യുറബിൾസ് (0.83%), റിയൽറ്റി (0.45%), ഓയിൽ ആൻഡ് ഗ്യാസ് (0.38%) ഹെൽത്ത്കെയർ (0.41%), മീഡിയ (0.40%), എഫ്എംസിജി (0.21%), ഐടി (0.20%), ഫാർമ (0.20%) എന്നിവ നേട്ടമുണ്ടാക്കിയപ്പോൾ നിഫ്റ്റി മെറ്റൽ മാത്രം 0.01 ശതമാനം കുറഞ്ഞ ഉയർച്ചയോടെ ഏതാണ്ട് ഫ്ളാറ്റായി.
കേരളത്തിലെ പ്രമുഖ കന്പനികളുടെ ഓഹരികളും ഇന്ന് പൊതുവേ മികച്ച പ്രകടനം കാഴ്ചവച്ചു. ധനകാര്യ സ്ഥാപനങ്ങളാണ് മുന്നേറ്റത്തിന് നേതൃത്വം നൽകിയത്.
Business
കൊച്ചി: നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് (എന്‍എസ്ഇ) വ്യാപാര അക്കൗണ്ടുകളുടെ എണ്ണം 24 കോടി കടന്നു.
നാലു കോടിയിലധികം (17 ശതമാനം) നിക്ഷേപക അക്കൗണ്ടുകളുള്ള മഹാരാഷ്ട്രയാണ് ഒന്നാംസ്ഥാനത്ത്. ഉത്തര്‍പ്രദേശ് (11 ശതമാനം), ഗുജറാത്ത് (ഒന്‍പത് ശതമാനം), പശ്ചിമബംഗാള്‍, രാജസ്ഥാന് ( ആറു ശതമാനം വീതം) എന്നിവയാണു നിക്ഷേപങ്ങളിൽ മുന്നിലുള്ള സംസ്ഥാനങ്ങള്‍.
Business
മുംബൈ: ഓഹരി സൂചികകൾ ഇന്നലെ കുത്തനെയുള്ള താഴ്ചയിൽനിന്നു വൻ തിരിച്ചുവരവ് നടത്തി. നിക്ഷേപകർ താഴ്ന്ന വിലകളിൽ ഓഹരികൾ വാങ്ങാൻ തുടങ്ങിയതാണ് വിപണിക്ക് കരുത്തായത്.
സെൻസെക്സ് ഇന്നലെ വ്യാപാരത്തിൽ താഴ്ന്ന നിലയിൽനിന്ന് 500 പോയിന്റ് ഉയർന്നപ്പോൾ നിഫ്റ്റി 25,900 പോയിന്റ് മറികടന്നു. മൂന്നു മണിവരെ താഴ്ന്ന നിലയിലായിരുന്ന് സെൻസെക്സ്, നിഫ്റ്റി സൂചികകൾ അവസാന അരമണിക്കൂറിലാണ് നേട്ടത്തിലെത്തിയത്.
സെൻസെക്സ് സൂചിക 449.35 പോയിന്റ് (0.53%) ഇടിഞ്ഞ് 84,029.32 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 138.35 പോയിന്റ് (0.53%) 25,740.80 എന്ന താഴ്ന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്.
സെൻസെക്സ് തലേന്നത്തെ ക്ലോസിംഗ് പോയിന്റായ 84478.67നെ അപേക്ഷിച്ച് 400 പോയിന്റ് താഴ്ന്നു. എന്നാൽ, ഇന്നലെത്തെ വലിയ താഴ്ചയിൽനിന്ന് 550 പോയിന്റ് ഉയർന്ന് പോസിറ്റീവായി ക്ലോസ് ചെയ്തു. സെൻസെക്സ് 84.11 പോയിന്റ് (0.10%) നേട്ടത്തോടെ 84,562.78 എന്ന നിലയിലാണ് വ്യാപാരം പൂർത്തിയാക്കിയത്.നിഫ്റ്റി 30.90 പോയിന്റ് (0.12%) നേട്ടത്തിലാണ് നിഫ്റ്റി വ്യാപാരം പൂർത്തിയാക്കിയത്.
മേഖലാ സൂചികകൾ
നിഫ്റ്റി മേഖലാ സൂചികകളിൽ പ്രകടനം സമ്മിശ്രമായിരുന്നു. ഐടി, ഓട്ടോ സൂചികകളിൽ വില്പനസമ്മർദം നേരിട്ടപ്പോൾ എഫ്എംസിജി, ബാങ്കിംഗ്, ഫിനാൻസ് ഓഹരികളിൽ വാങ്ങലുകളുണ്ടായി. പൊതുമേഖല ബാങ്ക് സൂചിക 1.17 ശതമാനം, നിഫ്റ്റി ബാങ്ക് 0.23 ശതമാനം, ഫിൻ സർവീസസ് 0.35 ശതമാനം, എഫ്എംസിജി 0.57 ശതമാനം, ഫാർമ 0.59 ശതമാനം ഉയർന്നാണ് വ്യാപാരം പൂർത്തിയാക്കിയത്. നിഫ്റ്റി ഐടി 1.03 ശതമാനവും ഓട്ടോ 0.52 ശതമാനവും താഴ്ന്നു.
വിശാല സൂചികകളിൽ നിഫ്റ്റി മിഡ്കാപ് 0.08 ശതമാനവും സ്മോൾകാപ് 0.38 ശതമാനവും ഉയർന്നു.
Business
മുംബൈ: കഴിഞ്ഞ മൂന്ന് വ്യാപാര സെഷനുകളിലെ തുടർച്ചയായ നഷ്ടക്കച്ചവടത്തിന് വിരാമമിട്ട് ഇന്ത്യൻ വിപണി സൂചികകൾ.
സെൻസെക്സ് 319 പോയിന്റ് ഉയർന്ന് 83,535.35ലും നിഫ്റ്റി 82 പോയിന്റ് ഉയർന്ന് 25,574.35ലും വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇ മിഡ്കാപ് സൂചികകൾ 0.62 ശതമാനം മുന്നേറ്റം കാഴ്ചവച്ചപ്പോൾ സ്മോൾ കാപ് സൂചിക 0.28ശതമാനം ഇടിഞ്ഞു.
യുഎസിൽ 40 ദിവസം നീണ്ടു നിന്ന ഷട്ട്ഡൗണ്‍ ഏതാണ്ട് അവസാനിക്കുന്നുവെന്ന സൂചനകൾ ഉയർന്നത് വിപണികളെ നേട്ടത്തിലാക്കി. ഐടി സൂചിക1.62 ശതമാനം മുന്നേറി.
Business
മുംബൈ: ഇന്ത്യൻ ഓഹരി സൂചികകൾ ചുവപ്പണിഞ്ഞു. ദുർബലമായ ആഗോള സൂചനകളും വിദേശ ഫണ്ടുകളുടെ തുടർച്ചയായ പിന്മാറ്റവും ഇടത്തരം കന്പനികളുടെ ദുർബലമായ വരുമാനവുമാണ് ഇന്ത്യൻ ഓഹരി വിപണിയെ നഷ്ടത്തിലാക്കിയത്.
ബിഎസ്ഇ സെൻസെക്സ് 519.34 പോയിന്റ് (0.62%) താഴ്ന്ന് 83,459.15ലും എൻഎസ്ഇ നിഫ്റ്റി 165.70 പോയിന്റ് (0.64%) നഷ്ടത്തിൽ 25,597.65ലും ക്ലോസ് ചെയ്തു.
നിക്ഷേപകരുടെ സന്പത്തിൽ ഇന്നലെ രണ്ടു ലക്ഷം കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കന്പനികളുടെ മൂല്യം 472.5 ലക്ഷം കോടി രൂപയിൽ നിന്ന് 470 ലക്ഷം കോടിയായി താഴ്ന്നു. ഗുരുനാനാക്ക് ജയന്തി മൂലം വിപണിക്ക് ഇന്ന് അവധിയാണ്.
മിഡ്കാപ്, സ്മോൾകാപ് ഓഹരികളിലെ സമീപകാല നേട്ടങ്ങൾ കണ്ട് നിക്ഷേപകർ ലാഭമെടുപ്പിലേക്കു കടന്നു. ഇതേത്തുടർന്ന് ഫിനാൻഷൽ, മെറ്റൽ, ഓട്ടോ മൊബൈൽസ് ഓഹരികളിൽ വൻ തോതിൽ വിൽപ്പനയുണ്ടായി.
നിഫ്റ്റി ബാങ്ക് സൂചിക 274 പോയിന്റ് (0.47%) ഇടിഞ്ഞ് 57,827ലും നിഫ്റ്റി മിഡ്കാപ് 100 സൂചിക 250 പോയിന്റ് (0.42%) താഴ്ന്ന് 60,820ലും എത്തി. കഴിഞ്ഞ ആഴ്ചയിലെ റിക്കാർഡ് നിലയിൽനിന്നാണ് ഇരു സൂചികകളും താഴേക്കു പതിച്ചത്. സ്മോൾകാപ് 0.82 ശതമാനം ഇടിഞ്ഞു.
കണ്‍സ്യൂമർ ഡ്യൂറബിൾസ് ഒഴികെ എല്ലാ പ്രധാന മേഖലാ സൂചികകളും ചുവപ്പിലാണ് വ്യാപാരം പൂർത്തിയാക്കിയത്. ഐടി, മെറ്റൽ സൂചികകൾ ഒരു ശതമാനത്തിനു മുകളിൽ താഴ്ന്നു. ഓട്ടോ (0.86%), പ്രൈവറ്റ് ബാങ്ക് (0.68%), എഫ്എംസിജി (0.60%), റിയൽറ്റി (0.78%), മീഡിയ (0.55%) ഓഹരികളും ഇടിഞ്ഞു.
വിപണിയുടെ തകർച്ചയ്ക്കു പ്രധാന കാരണങ്ങൾ
Business
മുംബൈ: കരുത്തുറ്റ ആഗോള സൂചനകളും യുഎസ് ഫെഡറൽ റിസർവ് ഈ ആഴ്ച ചേരുന്ന യോഗത്തിൽ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയും അനുകൂലമായ അന്തരീക്ഷമൊരുക്കിയപ്പോൾ ഇന്ത്യൻ ഓഹരി സൂചികകളായ നിഫ്റ്റിയും സെൻസെക്സും ഇന്നലെ ശക്തമായ പ്രകടനം കാഴ്ചവച്ചു.
സെൻസെക്സ് 567 പോയിന്റ് (0.67%) മുന്നേറി 84,778ലും നിഫ്റ്റി 171 പോയിന്റ് (0.66%) നേട്ടത്തോടെ 25,966ലും വ്യാപാരം പൂർത്തിയാക്കി.
ആഗോള വിപണി മെച്ചപ്പെട്ടത്തിന്റ പ്രചോദനത്താൽ, നിഫ്റ്റി ഇന്നലെ രണ്ട് സെഷനുകളിലെ ലാഭമെടുപ്പിനുശേഷമാണ് നേട്ടത്തിലേക്കു തിരിച്ചുവന്നത്.
യുഎസ്-ചൈന വ്യാപാര സംഘർഷങ്ങൾ ലഘൂകരിക്കപ്പെട്ടതും പ്രതീക്ഷിച്ചതിലും കുറഞ്ഞ യുഎസ് പണപ്പെരുപ്പ കണക്കും വർഷാവസാനത്തിന് മുന്‍പ് യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്കുകൾ 50 ബേസിസ് പോയിന്റുകൾ കൂടി കുറച്ചേക്കുമെന്ന പ്രതീക്ഷകളും വിപണിയെ ശക്തിപ്പെടുത്തി. ഈ സൂചനകൾ ആഭ്യന്തര ഓഹരികൾക്ക് ഗുണകരമായി. രണ്ടാംപാദ കോർപറേറ്റ് ഫലങ്ങൾ ഭേദപ്പെട്ടതാകുന്നതും വിപണിക്ക് ദിശാബോധം നല്കുന്നു.
ആഗോളതലത്തിൽ ഭൗമരാഷ്ട്രീയ പ്രതിസന്ധികൾക്ക് അയവുണ്ടാകുന്നത് നിക്ഷേപകരിലും പ്രതീക്ഷ വർധിപ്പിച്ചു. ഇന്ത്യയുടെ ഈ സാന്പത്തികവർഷത്തെ വളർച്ചാനിരക്ക് വിവിധ ഏജൻസികൾ ഉയർത്തിയതും ജിഎസ്ടി പരിഷ്കരണത്തിന്റെ പ്രതിഫലനം കണ്ടുതുടങ്ങിയതും വിപണിക്ക് ഉൗർജം പകരുന്നു.
നിഫ്റ്റി മേഖലാ സൂചികകളിൽ മീഡിയ, ഫാർമ ഒഴികെ എല്ലാം പോസിറ്റീവായി. പൊതുമേഖലാ ബാങ്ക് ഓഹരികൾ 2.22 ശതമാനം ഉയർന്ന് മേഖല സൂചികകളിൽ മുന്നിലെത്തി. മെറ്റൽ 1.16 ശതമാനം, ഓയിൽ ആൻഡ് ഗ്യാസ് 1.52 ശതമാനം, റിയൽറ്റി 1.46 ശതമാനം ഉയർന്നു.
വിശാല വിപണിയിൽ നിഫ്റ്റി മിഡ്കാപ് (0.93%), സ്മോൾകാപ് (0.82%) സൂചികകൾ മുഖ്യ സൂചികകളെക്കാൾ മികച്ച പ്രകടനം നടത്തി.