പ്രതീകാത്മക ചിത്രം
പ്രതികൂല വാർത്തകൾ വിപണിയെ പിടിച്ചുലച്ചതിനാൽ തുടർച്ചയായ അഞ്ചാം വാരം കരുത്ത് നിലനിർത്താനുള്ള സെൻസെക്സിന്റെയും നിഫ്റ്റിയുടെയും ശ്രമം വിജയിച്ചില്ല.
യുഎസ്‐ ഇറാൻ സംഘർഷം മൂർച്ഛിക്കുമെന്ന ഭീതിയിൽ ഫണ്ടുകൾ ലാഭമെടുപ്പിനു തിടുക്കം കാണിച്ചു. ഇറാൻ വീണ്ടും ഹോർമുസ് അടച്ചത് സംഘർഷാവസ്ഥ രൂക്ഷമാക്കാം. ബോംബെ സെൻസെക്സ് 195 പോയിന്റും നിഫ്റ്റി 64 പോയിന്റും പ്രതിവാര നഷ്ടത്തിലാണ്.
നിലവിലെ സാങ്കേതിക തിരുത്തൽ പുതിയ നിക്ഷേപങ്ങൾക്ക് ഒരു വിഭാഗം അവസരമാക്കുന്നു. ജൂണിലെ താഴ്ചയിൽ നിന്നും ശക്തമായ തിരിച്ചുവരവ് നിഫ്റ്റി കാഴ്ചവച്ചെങ്കിലും ജനുവരിയിലെ 26,373 റിക്കാർഡിൽനിന്ന് ഇപ്പോഴും എട്ട് ശതമാനം തളർച്ചയിലാണ്. ജൂണിലെ 23,600ൽനിന്ന് ഏകദേശം അഞ്ച് ശതമാനം കയറി.അതേസമയം, ഏപ്രിലിലെ തകർച്ചയായ 22,182ൽനിന്നുള്ള തിരിച്ചുവരവ് ശക്തമെങ്കിലും നടപ്പ് വർഷത്തെ മൊത്തം പ്രകടനം വിലയിരുത്തിയാൽ തിളക്കം കുറവാണ്.
കോർപറേറ്റ് മേഖലയിൽനിന്നുള്ള ഒന്നാം പാദ പ്രവർത്തന ഫലങ്ങൾ, വിദേശ ഫണ്ടുകളുടെ നിക്ഷേപ മനോഭാവവും പശ്ചിമേഷ്യയിലെ സ്ഥിതിയും വരും ദിവസങ്ങളിൽ വ്യക്തമായ ദിശ നിർണയിക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കാം.
യുഎഇയിലും ഖത്തറിലും ഉയർന്ന വെടിയൊച്ച ഇന്ന് ഏഷ്യൻ മാർക്കറ്റുകളെ ഓപ്പണിംഗ് വേളയിൽ സമ്മർദത്തിലാക്കാം. ഇന്ത്യൻ കപ്പലിനു നേരേയും ഞായറാഴ്ച ആക്രമണമുണ്ടായത് ക്രൂഡ് ഓയിൽ വിലയിലും രൂപയിൽ പിരിമുറുക്കം സൃഷ്ടിക്കാം. ഇറാൻ നാവിക സേന ഹോർമൂസ് പൂർണമായി അടച്ചത് ഏഷ്യൻ രാജ്യങ്ങളെ പ്രതിസന്ധിലാക്കാം.
ബ്രെന്റ് ക്രൂഡ് ബാരലിന് 72.10 ഡോളറിൽ നിന്നും മുൻവാരം സൂചന നൽകിയ 80 ഡോളറിലേക്ക് കയറിയ ശേഷം വാരാന്ത്യം 76 ഡോളറിലാണ്. പുതിയ സംഭവ വികാസങ്ങൾ കണക്കിലെടുത്തൽ നിരക്ക് 86 ഡോളർ വരെ കയറാം. മധ്യപൂർവേഷ്യയിലെ സമാധന അന്തരീക്ഷം മാറിയതോടെ വിപണിയുടെ സാങ്കേതിക വശങ്ങളിലും മാറ്റമുണ്ടായി. ആ നിലയ്ക്ക് 96-100 ഡോളർ അകലെയല്ല.
വിദേശ ഓപ്പറേറ്റർമാർ വാങ്ങൽ പക്ഷത്ത് തിരിച്ചെത്തിയത് പ്രാദേശിക ഇടപാടുകാർക്ക് ആത്മവിശ്വാസം പകരും. വിദേശ ഫണ്ടുകൾ 532.86 കോടി രൂപയുടെ ഓഹരി വില്പനയും 5202.74 കോടി രൂപയുടെ നിക്ഷേപവും നടത്തി. ആഭ്യന്തര ഫണ്ടുകൾ 383.43 കോടി രൂപയുടെ വില്പനയും 8659.05 കോടി രൂപയുടെ വാങ്ങലിനും തയാറായി.
വിദേശ ഫണ്ടുകളുടെ സാന്നിധ്യം വിപണിക്ക് അനുകൂല ഘടകമെങ്കിലും കോർപറേറ്റ് മേഖലയിൽ നിന്നുള്ള റിപ്പോർട്ടുകൾ വരുന്ന സന്ദർഭമായതിനാൽ ഇടപാടുകാർ കൂടുതൽ ജാഗ്രത പാലിക്കുന്നത് അഭികാമ്യം. രൂപയുടെ മൂല്യം 95.20ൽനിന്നും 94.94ലേക്ക് ശക്തിപ്രാപിച്ചെങ്കിലും പിന്നീട് 95.61 ദുർബലമായി, ക്ലോസിംഗിൽ നിരക്ക് 95.37ലാണ്.
നിഫ്റ്റിയിലെ ബുള്ളിഷ് മനോഭാവം ആഭ്യന്തര - വിദേശ ഓപ്പറേറ്റർമാരെ വാരാരംഭത്തിൽ ആകർഷിച്ചു. 24,270 പോയിന്റിൽനിന്നും 24,527 വരെ ഉയർന്ന വേളയിലെ വില്പന സമ്മർദം സൂചികയെ പിന്നീട് 23,819ലേക്ക് തളർത്തി. കഴിഞ്ഞ രണ്ടാഴ്ചകളിൽ വ്യക്തമാക്കിയ 23,816ലെ സപ്പോർട്ട് നിഫ്റ്റി നിലനിർത്തിയത് ഫണ്ടുകളെ ആകർഷിച്ചു. വ്യാപാരാന്ത്യം നിഫ്റ്റി 24,206ലാണ്. ഈ വാരം താങ്ങ് 23,841 – 23,476 പോയിന്റിലാണ്. അനുകൂല വാർത്തകൾക്ക് സൂചികയെ 24,549ലേക്ക് ഉയർത്താനാകും. പുതിയ ബയർമാരെത്തിയാൽ 24,892നെ ഉറ്റുനോക്കാം.
ജൂലൈ സീരീസ് 24,353ൽനിന്നും 24,242ലേക്ക് താഴ്ന്നു. വിപണിയിലെ ഓപ്പൺ ഇന്ററസ്റ്റ് 171 ലക്ഷം കരാറുകളിൽ നിന്നും രണ്ട് ശതമാനം കുറഞ്ഞ് 168 ലക്ഷമായി. ലോംഗ് കവറിംഗായി ഇതിനെ വിലയിരുത്താമെങ്കിലും വിപണി ബുള്ളിഷ് മൂഡിൽ തന്നെയാണ്.
സെൻസെക്സ് 77,764 പോയിന്റിൽ നിന്നും 78,660ലേക്ക് ഉയർന്ന ശേഷം 76,259ലേക്ക് താഴ്ന്നെങ്കിലും ക്ലോസിംഗിൽ 77,569 പോയിന്റിലാണ്. ഡെയ്ലി ചാർട്ടിൽ ബുള്ളിഷായതിനാൽ 78,733 – 79,897 ലെ പ്രതിരോധ മേഖലയിലേക്ക് സഞ്ചരിക്കാം. ഓപ്പറേറ്റർമാർ ലാഭമെടുപ്പിന് ഇറങ്ങിയാൽ 76,332 – 75,095ൽ സപ്പോർട്ടുണ്ട്.
ന്യൂയോർക്കിൽ സ്വർണം ട്രോയ് ഔൺസിന് 4174 ഡോളറിൽ നിന്നും 4024ലേക്ക് ഇടിഞ്ഞെങ്കിലും ക്ലോസിംഗിൽ 4120 ഡോളറിലാണ്. റിക്കാർഡായ 5424 ഡോളറിൽ ഉടലെടുത്ത വില്പന സമ്മർദത്തിൽ വില ഇതിനകം ഔൺസിന് 1304 ഡോളർ ഇടിഞ്ഞു. വിപണിയുടെ ചരിത്രത്തിൽ ആദ്യമാണ് റിക്കാർഡ് തലത്തിൽ നിന്നും വില ഇത്ര അധികം ഇടിയുന്നത്.
Tags : Sensex Nifty LoseStrength BSE NSE Sharemarket CrudeOil Business Entrepreneur Startup Market Money Commodity Economy MarketWatch TradePolicy Growth Sales Finance ECommerce Budgeting SavingMoney Stocks RealEstate Investment Income Funds